സലിം തെല്ലു ഭയത്തോടെ വാതിൽ തുറന്നു. മുന്നിൽ കോൺസ്റ്റബിൾ അജിത്ത് നില്ക്കുന്നു, അയാൾ വെപ്രാളത്തോടെ നാലു ഭാഗത്തേയ്ക്കും നോക്കി. വാതിൽ തള്ളി തുറന്നു അവൻ അകത്തു കയറി.
“സാറേ, നമ്മുടെ രാഹുൽ സാറിന് ഇത് എന്ത് പറ്റി, സാർ എന്തൊക്കെയാ മുകളിലോട്ടു റിപ്പോർട്ട് ചെയ്തിരിക്കുന്നത്, വല്ല പോലീസ് മെഡലും കിട്ടാൻ സാധ്യയുണ്ടോ അങ്ങേർക്ക്. “
“താൻ ഇരിക്ക്, എന്താണെടോ പ്രശ്നം. “
“സാർ പോയി കഴിഞ്ഞപ്പോൾ, രാഹുൽ സാർ എന്നെയും കൂട്ടി എസ് പി സാറിനെ കാണാൻ പോയിരുന്നു. അവിടെ വച്ചു സഞ്ജീവ് സാർ, ജോസഫ് സാർ, മഹേഷ് എന്നിവർക്കെതിരെ വളരെ മോശമായ റിപ്പോർട്ട് നൽകി. അവരൊക്കെ മരിച്ചവരല്ലേ, സാധാരണ ആരും മരിച്ചവരെ അവഹേളിക്കാറില്ല. അവർക്കിനി എന്ത് നഷ്ടപ്പെടാനാണ് എന്ന് ഞാൻ കരുതി സമാധാനിച്ചു. “
അജിത് ഒരു നിമിഷം മൗനത്തിലായി.
“പക്ഷെ മടങ്ങി വരുന്ന വഴിയിൽ വച്ചു എന്നോട് സലിം സാറിനെ സൂക്ഷിക്കണമെന്നും, സലിം സാറിനും ആ ഇടവക പിള്ളേരുമായി ബന്ധമുണ്ടെന്നും, അവരാണ് സഞ്ജീവ് സാറിനെ കൊന്നതെന്നുമൊക്കെ പറഞ്ഞപ്പോൾ… നമ്മുടെ കൂട്ടത്തിലുള്ളവരിൽ നാലുപേരാണ് മരണപ്പെട്ടത്. ഇതിൽ ഒരു മരണം പോലും സ്വാഭാവിക മരണമായിരുന്നില്ല സാർ, നാളെ നമ്മുടെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയല്ലേ. ഞാനും സാറുമൊക്കെ ?എനിക്കെന്തോ രാഹുൽ സാറിന്റെ ഈ രീതികളോട് പൊരുത്തപ്പെടാൻ കഴിയില്ല. നമ്മുടെ സ്റ്റേഷനിലുള്ള എല്ലാവരുടെയും ഫോണുകൾ ചോർത്തുന്നു എന്നാണ് എന്റെ ഒരു സംശയം, അതാണ് ഞാൻ ഫോൺ ചെയ്യാതെ, ഇങ്ങോട്ട് നേരിട്ട് വന്നത്. സാർ സൂക്ഷിക്കണം. “
“എന്താ അജിത്തേ നമ്മൾ ചെയ്യുക, ജീവിതകാലം മുഴുവൻ ഈ സേനയ്ക്ക് വേണ്ടി നമ്മൾ ജോലി ചെയ്തിട്ട്, ഒടുവിൽ കുറ്റക്കാർ ആകുക, അത് അത്ര സുഖമുള്ള കാര്യമല്ല. അതും മനസാ വാചാ കർമ്മണാ, ഇതിൽ ഒന്നിലും പങ്കില്ലാതെ ഇരുന്നിട്ടും, ഒടുവിൽ അപകീർത്തി മാത്രം കിട്ടും. “
സലിം തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു.
“ആ അത് പോട്ടെ. താനെങ്ങിനെയാണ് ഇങ്ങോട്ടു വന്നത്. “
“ഞാൻ കവലയിൽ ബൈക്ക് വച്ചിട്ട്, ഊട് വഴികളിലൂടെ നടന്നാണ് വന്നത്. സാറിനോട് സത്യം പറയാമല്ലോ, ഇപ്പോൾ മനസ്സിൽ വല്ലാത്തൊരു ഭീതി തോന്നുന്നു. ഇന്ന് രാത്രി പള്ളിമേടയിൽ പരിശോധന കാണും, കുഴപ്പത്തിൽ ഒന്നും ചാടല്ലേ. എന്നാൽ ശരി സാർ, നമ്മൾ പരസ്പരം കണ്ടിട്ടേയില്ല. “
ഇരുട്ടത്ത് നടന്ന് അകലുന്ന അജിത്തിനെ നോക്കി സലിം നെടുവീർപ്പിട്ടു. എന്തോ ആലോചിച്ചു നിന്ന ശേഷം സലീം പെട്ടെന്ന് വാതിലടച്ചു കുറ്റിയിട്ടു. ഏക പുത്രിയായ മെഹറുന്നിസ അവളുടെ മുറിയിലിരുന്ന് പഠിക്കുകയാണ്.
“ഉമ്മച്ചി എവിടെ മോളെ. “
“ഉമ്മച്ചി പ്രാർത്ഥിക്കുയാണ്. മനസിന് ആകെ ഒരു സമാധാനകേട് തോന്നുന്നുവെന്ന് പറഞ്ഞു. “
“മോൾ വാപ്പിച്ചിക്കു വേണ്ടി ഒരു ഉപകാരം ചെയ്യണം. “
“എന്താ വാപ്പിച്ചി. “
“മോൾക്ക് പേടിയില്ലെങ്കിൽ, … വാപ്പിച്ചി എഴുതി തരുന്ന പേപ്പർ കവലയിലെ കുരിശടിയിലെ വലിയ നേർച്ചപെട്ടിയിൽ കൊണ്ടിടണം. മോളെ കൊണ്ട് പറ്റുമോ?”
“ഞാൻ എന്റെ വാപ്പിച്ചിയുടെ മോളല്ലേ, ഒരു ഐ പി എസ് കാരിയാകാനാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. വാപ്പിച്ചി പറഞ്ഞാൽ, ഞാൻ എന്തും ചെയ്യും. “
സലിം മെഹറുന്നിസയുടെ ബുക്കിൽ നിന്നും ഒരു പേപ്പർ വലിച്ചു കീറിയെടുത്തു അതിൽ ഇങ്ങനെ എഴുതി.
“ഇന്നത്തെ രാത്രിയിൽ,
ഒരു ചട്ടത്തിൻ പടി, സൂചനകൾ മൂലം,
പരിശോധനയുടെ കണ്ണുകൾ തീപോലെ മേടയിൽ ജ്വലിക്കും. “
“എന്തായിരുന്നു വാപ്പിച്ചി ആ ചേട്ടൻ തന്ന പേപ്പറിൽ എഴുതിയിരുന്നത്. “
സലിം ചുറ്റും നോക്കി പറഞ്ഞു.
“നാളെ നീൽ മടങ്ങി വരുന്ന കാര്യമാണ്. “
സലിം താൻ എഴുതിയ പേപ്പർ എട്ടായി മടക്കി. അത് മെഹറുന്നിസയുടെ തട്ടത്തിന്റെ മടക്കിൽ ചുരുട്ടി വച്ചു.
“വാപ്പിച്ചി കവിത എഴുത്ത് നിർത്തിയില്ല അല്ലേ. “
സലിം ചിരിച്ചു.
“സൂക്ഷിക്കണം. പള്ളി കോമ്പൗണ്ടിൽ എത്തുമ്പോൾ തട്ടം കഴുത്തിന് താഴത്തേക്കു ഇടണം, തല മറയ്ക്കരുത്. ഒറ്റ നോട്ടത്തിൽ നിന്നെ ആരും തിരിച്ചറിയാൻ പാടില്ല. “
അടുക്കള വാതിൽ വഴി മെഹറുന്നിസ ഇറങ്ങി പോയപ്പോൾ സലീമിന് പേടി തോന്നി. വാതിൽ ചേർത്തടച്ചപ്പോൾ പിറകിൽ ഭാര്യ നില്ക്കുന്നു.
“മോളെവിടെയാണ് ഇക്കാ. “
“അവളിപ്പോൾ ഇങ്ങെത്തും. “
രണ്ടുപേരും പ്രാർത്ഥനയോടെ മെഹറുന്നിസയെ കാത്തിരുന്നു. കുറെ കഴിഞ്ഞപ്പോൾ അടുക്കള വാതിലിൽ തട്ട് കേട്ടു. വാതിൽ തുറന്നപ്പോൾ മെഹറുന്നിസയാണ്.
“എന്തായി മോളെ. “
“ഞാൻ കുരിശടിയിൽ ചെന്നപ്പോൾ മുന്നിലൊരു പോലീസ് ജീപ്പ് കിടക്കുന്നു. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ഉള്ളിൽ കയറി. ഞാൻ കുറച്ചു നേരം കണ്ണടച്ച് അവിടെ ഇരുന്നു. പിന്നെ എഴുന്നേറ്റു ആ പേപ്പർ ഞാൻ നേർച്ചപെട്ടിയിൽ ഇട്ടു. തിരിഞ്ഞു നോക്കിയപ്പോൾ വൈകിട്ട് എനിക്ക് പേപ്പർ തന്ന ചേട്ടൻ
മെഴുകുതിരികൾ വിൽക്കുന്ന സ്ഥലത്തു, നിൽക്കുന്നു. എന്നെ നോക്കി പൊയ്ക്കോളാൻ ആംഗ്യം കാട്ടി. ഞാൻ ഇറങ്ങിയപ്പോൾ ഇരുട്ടിൽ രണ്ടു ചേട്ടൻമാർ ഇവിടെ വരെ എനിക്ക് കൂട്ട് വന്നു. ഇവിടെ മതിലരുകിൽ എത്തിയപ്പോൾ അവർ മടങ്ങി പോയി. “
സലിം മകളെ ചേർത്തു പിടിച്ചു.
“മിടുക്കി കുട്ടി. വാപ്പിച്ചിക്കു ഇപ്പോൾ ധൈര്യമായി, വാപ്പിക്ക് എന്തെങ്കിലും സംഭവിച്ചാലും ഇത് പോലെ ധൈര്യത്തോടെ, പാറ പോലെ ഉറച്ചു നിൽക്കണം. “
സലിം ഭാര്യയെയും മകളെയും ചേർത്ത് പിടിച്ചു.
പോലീസ് പോയപ്പോൾ സാറ അവിടെ നിന്നും എഴുന്നേറ്റ് മുറിയിലേയ്ക്കു പോയി. അന്നത്തെ ദിവസം സാറ മുറിക്കു പുറത്തേക്കു വന്നതേയില്ല.
“അമ്മാ, സാറ സ്നേഹം കാണിച്ചു ഇവിടെ പറ്റിക്കൂടിയത് നമ്മളെ ഉപദ്രവിക്കാനായിരുന്നു അല്ലേ. അവരുടെ മെഡിക്കൽ കിറ്റ് ആ രാഹുൽ സാറിനെ കാണിക്കാമായിരുന്നില്ലേ. “
“വേണ്ട, അതിനു വേറെ എന്തെങ്കിലും പ്രയോജനം ഉണ്ടായാലോ. “
“നാളെ തന്നെ അവരെ ഇവിടെ നിന്നും പറഞ്ഞയച്ചോളണം. ഞാൻ ഇനി ഈ വീട്ടിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ല. “
“നാളത്തെ പൂജ കഴിയുന്നത് വരെ ഒരു അസ്വാരസ്യം ഉണ്ടാക്കരുത്. “
കപ്യാര് വാറുണ്ണിയേട്ടൻ രാത്രിയിൽ വീട്ടിലേക്കു മടങ്ങി പോകാനായി ഇറങ്ങി. പള്ളിയുടെ മതിൽക്കെട്ട് കഴിഞ്ഞപ്പോൾ പിറകിൽ നിന്നും പെട്ടെന്നാരോ അയാളുടെ വാ പൊത്തി.
“കർത്താവേ…. “
കപ്യാർ നിലവിളിക്കാൻ തുടങ്ങിയപ്പോൾ ചെവിയിൽ ആരോ പിറുപിറുത്തു.
“വാറുണ്ണിയേട്ടാ ബഹളം വയ്ക്കരുത്, അലോഷിയാണ്. എന്തെങ്കിലും എടുക്കാൻ മറന്ന പോലെ തിരികെ മേടയിലേക്ക് പോകൂ. അച്ചനോട് ഇവിടെ ചുറ്റും പോലീസാണെന്ന് പറയൂ. ഇന്ന് രാത്രിയിലെ മീറ്റിംഗ് ഉണ്ടാകില്ല. “
വാറുണ്ണിയേട്ടൻ തിരികെ ചെന്ന് വാതിലിൽ മുട്ടി.
“എന്താ വാറുണ്ണിയേ തിരികെ വന്നത്. “
“ഒരു താക്കോൽ എടുക്കാൻ മറന്നച്ചോ. “
വാറുണ്ണിയേട്ടൻ അകത്തെ മുറിയിലേയ്ക്ക് നടക്കുമ്പോൾ അച്ചൻ പ്രധാന വാതിലിനരികിൽ തന്നെ നിന്നു. വാറുണ്ണി പോയിട്ട് വേണം ഒന്ന് കിടക്കാൻ. കുറെ കഴിഞ്ഞും വാറുണ്ണി മടങ്ങി വരാഞ്ഞ് അച്ചൻ അകത്തേക്ക് നോക്കി വിളിച്ച് ചോദിച്ചു.
“താക്കോൽ കണ്ടില്ലേ വാറുണ്ണി. “
അകത്തു നിന്നും മറുപടി ഒന്നും കിട്ടിയില്ല.
” ഇയാളിത് എങ്ങോട്ട് പോയി. “
അച്ചൻ വാറുണ്ണിയെ അന്വേഷിച്ചു അകത്തേക്ക് നടന്നു. അടുക്കളയിലെ ഇരുട്ടിൽ കപ്യാര് നിൽക്കുകയാണ്. അച്ചനെ കണ്ടപ്പോൾ ശബ്ദം കുറച്ചു അയാൾ പറഞ്ഞു.
“അച്ചോ, നാലുപാടും പോലീസാണ്. ഈ രാത്രിയിൽ അച്ചനെ ഒറ്റയ്ക്കാക്കി പോകാൻ എനിക്ക് വയ്യ. അലോഷി മതിലരുകിൽ വരെ വന്നിരുന്നു. ഉടനെ എല്ലാവർക്കും ഒത്തു കൂടാൻ പറ്റിയ സാഹചര്യമല്ല ഉള്ളതെന്ന് പറഞ്ഞു. “
“വാറുണ്ണി വീട്ടിലേക്കു പൊയ്ക്കോളൂ, രാവിലെ ഇങ്ങു വന്നാൽ മതി. എനിക്ക് പേടിയില്ല. എന്റെ കൂടെ കർത്താവുണ്ട്. “
വാറുണ്ണി പോയപ്പോൾ അച്ചൻ വാതിൽ പൂട്ടി സുരക്ഷിതമാക്കി. തനിക്ക് ഇന്നിനി സമാധാനമായി ഉറങ്ങാൻ സാധിക്കില്ലായെന്ന് കെവിൻ അച്ചൻ മനസ്സിലാക്കി. അച്ചൻ ക്രൂശിത രൂപത്തിന് മുന്നിൽ മുട്ട് കുത്തി കുരിശ് വരച്ചു.
പിറ്റേന്ന് രാവിലെ പള്ളിയിലേക്ക് സാറയെ കൊണ്ട് പോയത്, ഒരു ബന്ധുവിന്റെ കാറിലാണ്. ആ കാറിലുണ്ടായിരുന്ന മെലിഞ്ഞ സ്ത്രീയെ ദൂരെ നിന്നും കണ്ടപ്പോൾ ദേവിക്ക് മനസിലായി.
“ഇവരല്ലേ കഴിഞ്ഞ ദിവസം നവമി മോളെ എടുത്തു കൊണ്ട് പോയത്. എന്ത് ധൈര്യമാണ് സാറയ്ക്ക്. “
“അവളുടെ അഹമ്മതി ഇന്നത്തോടെ തീരും. “
മാലതി പല്ല് കടിച്ചു.
പള്ളിയിലെ പൂജ കഴിഞ്ഞു വീട്ടിലൊരുക്കിയ ഗംഭീരമായ വിരുന്നിൽ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. സാറയുടെ ചില ബന്ധുക്കൾ കലവറയുടെ കാര്യം ഏറ്റെടുത്തു. ദേഷ്യം വന്നെങ്കിലും മാലതി വളരെ സഹിഷ്ണുതയോടെ എല്ലാം ക്ഷമിച്ചും സഹിച്ചും കണ്ടു നിന്നു.
ചടങ്ങ് കഴിഞ്ഞു സാറയും ബന്ധുക്കളും മടങ്ങുമെന്ന് കരുതിയ മാലതിക്ക് തെറ്റി പോയി. സാറയുടെ ബന്ധുക്കൾ വീട്ടിൽ കയറി പറ്റി. അവരുടെ അധികാരം ദുരുപയോഗിക്കാൻ തുടങ്ങി. ചട്ടയും മുണ്ടുമിട്ട സ്ത്രീയുടെ കയ്യിലായി അടുക്കളയുടെ ഭരണം.
“അവർ അടുക്കള കയ്യേറി. അടുക്കളയിൽ നിന്നുമൊന്നിറങ്ങിയാൽ കുഞ്ഞിന് എന്തെങ്കിലും ആഹാരം ഉണ്ടാക്കി കൊടുക്കാമായിരുന്നു. ഈ വീട് ഒരു ദിവസം കൊണ്ട് നമുക്ക് അന്യമായത് പോലെ തോന്നുന്നു. ഞാൻ പോലീസിനെ വിളിക്കാൻ പോകുന്നു. “
“ഈ രാത്രി കൂടെ നിനക്ക് ക്ഷമിച്ചുകൂടെ, കുഞ്ഞിനുള്ള ആഹാരം ഞാൻ തയാറാക്കാം. കുഞ്ഞിനെ ഇങ്ങു തന്നേക്ക്. “
മാലതി കുഞ്ഞിന് ആഹാരം നൽകാനായി പോയി. മേശപ്പുറത്തു അവശേഷിച്ച ആഹാരം പങ്കിട്ട് കഴിക്കാൻ ദേവി മൂന്നു പാത്രങ്ങൾ മേശപ്പുറത്തു നിരത്തി. പക്ഷെ ആ ആഹാരം കഴിക്കാൻ മാലതി കൂട്ടാക്കിയില്ല.
“അവർക്കു വേണ്ടാത്ത എച്ചിൽ നമ്മളെന്തിനാ കഴിക്കുന്നത്. ഇതിൽ വിഷമൊന്നും കാണില്ല എന്ന് എന്താണുറപ്പ്. “
നിധിൻ പുറത്തു പോയി ഭക്ഷണം വാങ്ങി കൊണ്ട് വന്നു അവർ മൂവരും കഴിച്ചു. അത് കഴിഞ്ഞു മാലതി സ്വന്തം മുറിയിലേയ്ക്കും നിധിനും ദേവിയുംകുഞ്ഞുമായി അവരുടെ മുകളിലത്തെ നിലയിലെ മുറിയിലേയ്ക്കും പോയി.
രാത്രിയിൽ ഒരു ശബ്ദം കേട്ടാണ് നിധിൻ കണ്ണ് തുറന്നത്. ആരൊക്കെയോ മുകളിലത്തെ നിലയിലേയ്ക്ക് പടികൾ കയറി വരുന്നു, ബാൽക്കണിയുടെ വാതിൽ തുറക്കുന്നു. എല്ലായിടത്തും പരതി നോക്കുന്നു, ഇവിടെയില്ല എന്ന് അവർ പരസ്പരം പറയുന്നു.
നിധിൻ വാതിൽ തുറന്നു നോക്കി. സാറയുടെ കസിൻ പുറത്ത് നിൽക്കുന്നു.
“എന്താ, എന്ത് പറ്റി. “
“മെർലിൻ അമ്മായിയെ കാണാൻ ഇല്ല. ഞങ്ങൾ പോകുമ്പോൾ അടുക്കളയിൽ പാത്രം കഴുകുന്നുണ്ടായിരുന്നു. ഇത്ര നേരമായിട്ടും ഉറങ്ങാൻ വരാഞ്ഞു സാറ വന്നു നോക്കി, കാണാഞ്ഞിട്ട് ഞങ്ങളെ ഉണർത്തുകയായിരുന്നു. ഞങ്ങൾ ഈ വീട് മുഴുവൻ പരിശോധന നടത്തി. “
അവർ പറയുന്നത് ആ ചട്ടയും മുണ്ടും അണിഞ്ഞ ആ കിളവിയെക്കുറിച്ചാണെന്ന് നിധിന് മനസിലായി.
“എല്ലായിടത്തും നോക്കിയിട്ട് അവരെ കണ്ടില്ലെങ്കിൽ പോലീസിനെ അറിയിക്കൂ. “
നിധിൻ തന്നെ പോലീസിനെ വിളിച്ചു പറഞ്ഞു. എല്ലാവരും കിണറ്റിലും ടാങ്കിലുമൊക്കെ പോയി നോക്കി.
“അമ്മായീ… “
സാറയുടെ നിലവിളി കേട്ടു കൂടെ നിന്നവരോടൊപ്പം നിധിനും ഓടി ചെന്നു. അടുക്കളയുടെ അടുത്തുള്ള സ്റ്റോർ റൂമിൻ്റെ തറയിൽ മലർന്നു കിടക്കുന്ന മെർലിൻ അമ്മായി. നിധിൻ കഴുത്തിൽ തൊട്ടു പൾസ് നോക്കി.
“ജീവൻ പോയി. “
അടുത്ത് തന്നെ ഒരു സിറിഞ്ചും ഫസ്റ്റ് എയ്ഡ് ബോക്സും കിടന്നിരുന്നു. മെർലിന്റെ മകൻ അതെടുക്കാൻ മുതിർന്നപ്പോൾ നിധിൻ തടഞ്ഞു.
“അരുത് പോലീസ് വരട്ടെ. അതിൽ ഉപയോഗിച്ച ആളിന്റെ കൈവിരൽ അടയാളം കാണും. അതിൽ തൊട്ട് തെളിവുകൾ നശിപ്പിക്കരുത്. “
അപ്പോഴേക്കും പോലിസ് വാഹനം ഗേറ്റ്
കടന്നു വീടിന്റെ മുന്നിലെത്തി. ഒരു ഹെഡ് കോൺസ്റ്റബിളും രണ്ട് പോലീസുകാരും മൃതദേഹം കിടന്ന സ്ഥലത്തെത്തി.
(തുടരും…. )
✍️✍️നിഷ പിള്ള


2 Comments
Waiting for the next part..
Pingback: ന്യൂസ് പേപ്പർ ബോയ് -97 - By Nisha Pillai - കൂട്ടക്ഷരങ്ങൾ