ശേഷം വിശേഷങ്ങൾ അറിയാനാണ് അവന്റെ ആത്മാവ് അവിടെത്തന്നെ നിന്നത്. ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് ഒരു ജാഥ വരുന്നുണ്ട്. “രാജന്റെ കൊലയാളികളെ അറസ്റ്റു ചെയ്യുക ” ജാഥയുടെ നായകനെ കണ്ടു അവൻ ചിരിച്ചു പോയി. അന്ന്, വിശപ്പിന്റെ മൂന്നാംനാൾ, വീട്ടുമുറ്റത്തു ചെന്ന് ഒരു പിടി വറ്റിന് കൈ നീട്ടിയപ്പോൾ ഓടിച്ചു വിട്ടയാൾ.
ആ ആൽമരക്കൊമ്പിലിരുന്ന് ആത്മാവ് പിന്നോട്ടൊന്നു പോയി. പുറമ്പോക്കിലെ ഒറ്റമുറി കുടിലിലായിരുന്നു അമ്മക്കൊപ്പം അവന്റെ താമസം. ജന്മനാ ഒരു കൈക്കും കാലിനും സ്വാധീനമില്ലാത്ത തന്നെ ആ പതിനാലാം വയസ്സിലും ഒരു കുഞ്ഞിനെപ്പോലെയായിരുന്നു ‘അമ്മ നോക്കിയിരുന്നത്. പകൽ മുഴുവൻ ഒറ്റയ്ക്ക് കുടിലിൽ മനോരാജ്യങ്ങൾ കണ്ടുകൊണ്ട് പാട്ടും പാടി താൻ കിടക്കും. ‘അമ്മ യാചിച്ചു കിട്ടുന്ന കാശു കൊണ്ട് ആഹാരവും വാങ്ങി ഉച്ചക്ക് കുടിലെത്തും. പിന്നെയും പിച്ച തെണ്ടാനോ ചെറിയ ജോലികൾ ചെയ്യാനോ ‘പോകും. വൈകുന്നേരം ‘അമ്മ എത്തിയാൽ പിന്നെയൊരു മേളമാണ്. എല്ലാ അസൗകര്യങ്ങൾക്കിടയിലും വിശപ്പറിയാതെ തന്നെ വളർത്തി.
ചാറ്റൽ മഴയുള്ള ഒരു വൈകുന്നേരമാണ് കുറേപ്പേർ അമ്മയെ എടുത്തുകൊണ്ടു വന്നു കുടിലിൽ കിടത്തിയത്. പകച്ചു നിന്ന തന്നോട് ആരോ പറഞ്ഞു.
“നിന്റെ തള്ള വണ്ടിയിടിച്ചു ചത്തു പോയി. വണ്ടിക്കാരൻ നിർത്താതെ പോയതു കൊണ്ട് ആരാണെന്നറിയില്ല. “
കരയാൻ പോലും കഴിയാതെ നിൽക്കുന്ന തന്നെ നോക്കി കൂടെ വന്ന പോലീസുകാരൻ പറഞ്ഞു.
“ഈ ചെറുക്കൻ എന്ത് ചെയ്യാനാണ്. അവനെക്കൊണ്ട് ഒരു വായ്ക്കരി ഇടീച്ചിട്ട് നമുക്ക് ചുടുകാട്ടിലേക്കെടുക്കാം. കേസും കൂട്ടവുമൊന്നും വേണ്ട. “
ആരോ കൈയ്യിൽ അരിയും പൂവും തന്നിട്ട് അമ്മയുടെ വായിൽ ഇടീച്ചു. പിന്നെ ചുടുകാട്ടിൽ ‘അമ്മ എരിഞ്ഞു തീർന്നപ്പോൾ അവൻ ഒറ്റക്കായിരുന്നു.
ഞൊണ്ടിക്കാലും വലിച്ചു കുടിലിൽ വന്നു കിടക്കുമ്പോൾ ഏകാന്തത അവനെ പൊതിഞ്ഞു. പിന്നെ അത്യഗാധമായ ഒരു ഉറക്കത്തിലേക്കു അവൻ വഴുതി വീണു.
കണ്ണ് തുറന്നതു പിറ്റേന്ന് ഉച്ചക്കാണ്. പതുക്കെ മനസ്സ് യാഥാർഥ്യങ്ങളിലേക്ക് മടങ്ങി. ഇത്രയും നാൾ ജീവിതമെന്തെന്നു അറിഞ്ഞിരുന്നില്ല. വയറ്റിൽ വിശപ്പ് കത്തിക്കാളുന്നു. എന്ത് ചെയ്യണമെന്ന് ഒരു രൂപവവുമില്ല. വൈകുന്നേരം വരെ ആ കീറപ്പായിൽ ചുരുണ്ടു കൂടി കിടന്നു. പിന്നെ നൊണ്ടി ഞൊണ്ടി കവലയിലേക്കു ചെന്നു. പക്ഷെ അവിടത്തെ സ്ഥിരം പിള്ളേർ അവനെ പായിച്ചു. ആ രാത്രിയും പൈപ്പ് വെള്ളം കുടിച്ചു അവൻ കഴിച്ചു കൂട്ടി. മൂന്നാം നാൾ ഉറക്കമുണരുമ്പോൾ വിശപ്പ് കൊണ്ട് അവനു തല കറങ്ങുന്നുണ്ടായിരുന്നു.
കുടിലിനു മുന്നിലെ റോഡിൽ വലത്തോട്ട് തിരിഞ്ഞാൽ കവല. അങ്ങോട്ട് പോയിട്ട് കാര്യമില്ല. ഇടത്തോട്ടു ചെന്നാൽ വലിയ വീടുകളാണ്. മുടന്തി മുടന്തി അവൻ ഇടത്തോട്ടു നടന്നു ഓരോ വീടിന്റെയും വലിയ ഗേറ്റുകൾ മുട്ടി നോക്കി. അടച്ചിട്ടിരുന്ന ഒരു വാതിലും തുറന്നില്ല. കുറെ നടന്നപ്പോൾ തുറന്ന ഒരു ഗേറ്റു കണ്ടു. ആർത്തിയോടെ അവൻ അകത്തേക്ക് കടന്നു. പൂന്തോട്ടത്തിൽ നിൽക്കുന്ന ആളിനെ അവന് അറിയാമായിരുന്നു. പലപ്പോഴും ജാഥയുടെ മുന്നിൽ പോകുന്നയാൾ. ആശ്വാസത്തോടെ അവൻ അയാളുടെ മുന്നിൽ കൈ നീട്ടി.
” സാറെ, വിശന്നിട്ടു വയ്യ. എന്തെങ്കിലും കഴിക്കാൻ തരണേ. “
അയാൾ രൂക്ഷമായി അവനെ നോക്കി.
“പോടാ ചെറുക്കാ. വിശക്കുന്നുവെന്നു പറഞ്ഞു കേറിവരും. കണ്ണ് തെറ്റിയാൽ കൈയ്യിൽ കിട്ടുന്നതും എടുത്തു സ്ഥലം വിടും. “
അയാൾ അവനെ ആട്ടിപ്പുറത്താക്കി ഗേറ്റടച്ചു. നടക്കാൻ പോലും ആവതില്ലാതെ നിൽക്കുമ്പോഴാണ് അവന്റെ മൂക്കിലേക്ക് ആഹാരസാധനങ്ങളുടെ സുഗന്ധം കടന്നു വന്നത്. തിരിഞ്ഞു നോക്കുമ്പോൾ അതാ ഒരു ഹോട്ടൽ. അവൻ പോലുമറിയാതെ കാലുകൾ ഹോട്ടലിന്റെ മുന്നിലേക്ക് നീങ്ങി. ചില്ലുവാതിൽ തുറന്നു അകത്തു കയറുമ്പോൾ കണ്ടത് ചോറും ചിക്കനും മീൻ പൊരിച്ചതുമൊക്കെ നിറഞ്ഞ ഒരു പാത്രം മാത്രമായിരുന്നു. ഓടിച്ചെന്നു ആ പാത്രത്തിൽ നിന്ന് വാരി വാരി കഴിക്കുമ്പോൾ ചുറ്റുമുള്ള ബഹളങ്ങൾ അവൻ അറിഞ്ഞതേയില്ല.
തന്റെ പാത്രത്തിൽ നിന്ന് ഒരു തെണ്ടിചെറുക്കാൻ വാരി കഴിക്കുന്നത് കണ്ട് ആ മാന്യൻ ഞെട്ടിയെഴുന്നേറ്റു. പുറം മുഴുവൻ തല്ലുകൾ പതിക്കുമ്പോഴും അവൻ ചോറ് വാരി വാരി തിന്നുകയായിരുന്നു. അടികളെ ചെറുക്കാനാവാതെ ആ ശരീരം കുഴഞ്ഞു വീണു. അപ്പോഴും അവന്റെ വായ നിറയെ ചോറുണ്ടായിരുന്നു. പിന്നെ നിറഞ്ഞ വയറോടെ എല്ലാ സങ്കടങ്ങളിൽ നിന്നും ആ ആത്മാവ് മോചിതനായി.
ആലിൻ കൊമ്പിലിരുന്ന ആത്മാവ് അപ്പോഴാണ് താഴെ ഇരിക്കുന്ന രണ്ടു പേരുടെ സംസാരം ശ്രദ്ധിച്ചത്.
” നോക്കെടോ, ഹോട്ടലിൽ ചെന്ന് ആഹാരം എടുത്തു കഴിച്ച ഒരു ചെറുക്കൻ അടി കൊണ്ട് മരിച്ചില്ലേ. ഇപ്പോൾ പാർട്ടിക്കാർ അവനെ മത്സരിച്ച് ഏറ്റെടുത്തിരിക്കുകയാണ്.”
“അതെ സുഹൃത്തേ, ആ പോയ ജാഥാ നയിക്കുന്ന നേതാവില്ലേ, അയാളുടെ വീട്ടിലും അവൻ ഒരു പിടി ആഹാരത്തിനു ചെന്നിരുന്നുവത്രെ. അയാൾ ഓടിച്ചു വിട്ടു. ഇപ്പോൾ അവനു വേണ്ടി ജാഥ നയിക്കുന്നു. മീഡിയയും പത്രവുമൊക്കെ അവന്റെ മരണം ആഘോഷിക്കുന്നു. ഇപ്പോൾ അവനാണു താരം. “
ഇതു കേൾക്കെ, പൊട്ടിച്ചിരിച്ചു കൊണ്ട് ആ ആത്മാവ് വിശപ്പും ദാഹവുമില്ലാത്ത ലോകത്തേക്ക് പറന്നു പോയി.
#എന്റെരചന #കൂട്ടക്ഷരങ്ങൾ #ബ്ലോഗ് മത്സരം
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


9 Comments
വളരെ നല്ല കഥ ..എനിക്കൊരുപാട് ഇഷ്ടപ്പെട്ടു
സൂപ്പർ 👌🏻👌🏻 ഇതാണ് ഇന്നത്തെ ലോകം. അധികം വലിച്ച് നീട്ടാതെ കഥ ഭംഗിയായി പറഞ്ഞു. വളരേ നന്നായിട്ടുണ്ട് മിനി.. അഭിനന്ദനങ്ങൾ 🤝😍
സ്നേഹം…. നന്ദി സുജാത❤️🙏
സ്നേഹം…..നന്ദി…. സുമ ❤️🙏
സ്നേഹം…. നന്ദി ജാനറ്റ് ❤️🙏
ഒരുപാട് ഇഷ്ടപ്പെട്ടു 👌
നോവു പടർത്തിയ എഴുത്ത്. സങ്കടങ്ങളിൽ കൈപ്പിടിക്കാൻ ആരുമില്ല. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഏറെറടുക്കുന്ന രാഷ്ട്രീയം, മീഡിയ. എഴുത്ത് ഇന്നത്തെ സമൂഹത്തിന്റെ നാട്യങ്ങളുടെ പരിഛേദമാണ്.
വളരെ ഇഷ്ടപ്പെട്ടു.👏
സ്നേഹം…..നന്ദി ജോയ്സ് ❤️🙏
നല്ലെഴുത്ത് മിനി♥️👌