പറയാതെയോടി വന്ന കാലവർഷം തകർത്തു പെയ്യുന്നതും മഴവെള്ളം നിറഞ്ഞ് റോഡുകൾ പുഴയായി ഒഴുകുന്നതും, മരങ്ങൾവീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതും ടീവിയിൽ കണ്ടുകൊണ്ടിരിക്കേ ഗൗരിക്ക് ആധിപെരുത്ത് ഇരിപ്പുറക്കാതെയായി.
ടീപ്പോയിലിരുന്ന ഫോണെടുത്ത് ഒന്നുകൂടി ഹരിയുടെ നമ്പർ കോളിങ്ങിലിട്ടു. കീ കീ എന്നൊരു ശബ്ദമല്ലാതെ മറ്റൊന്നും അതിൽനിന്ന് കേൾക്കാൻ കഴിഞ്ഞില്ല. അഞ്ചോ ആറോ തവണയായി ഒരു കോളിന് ശ്രമിക്കുന്നു അവർ.
മഴയുടെ ഒരു സൂചനപോലുമില്ലാതിരുന്നകൊണ്ട് യാതൊരു ടെൻഷനുമില്ലാതെയാണ് ഹരി, ശ്യാമയെയും പിള്ളേരെയും കൂട്ടി ഓഫീസിൽ നിന്ന് ടൂർ പോയത്. അമ്മയുംകൂടി വരൂയെന്ന് ഏറെ നിർബന്ധിച്ചതാണ്. പക്ഷേ താല്പര്യമില്ലയ്മ പറഞ്ഞപ്പോൾ പിന്നെയവൻ മറുത്തൊന്നും പറഞ്ഞില്ല.
നാട്ടിലെ വീട് വിറ്റ് ഹരിക്കൊപ്പം ഈ ഫ്ലാറ്റിൽ കൂടിയിട്ട് രണ്ട് വർഷമാകുന്നു. നഷ്ടപ്പെട്ടു പോയ നാടിന്റെ നന്മകളൊന്നും ഈ പട്ടണത്തിൽ കാണാൻ കഴിയാത്തതു കൊണ്ടായിരിക്കണം ഒരിക്കൽപ്പോലും ഈ ചതുരപ്പെട്ടിക്കുള്ളിൽനിന്ന് പുറത്തിറങ്ങാൻ തോന്നിയിട്ടില്ല.
അമ്മക്ക് പേടിയുണ്ടോ ഒറ്റക്കിവിടെ നിൽക്കാൻ എന്ന ചോദ്യത്തിന് യാതൊരു പേടിയുമില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു അവനോട്.
വഴിയിൽ തടസ്സമൊന്നുമില്ലെങ്കിൽ നാളെ രാവിലെ തിരിച്ചെത്തേണ്ടതാണ്.
ആപത്തൊന്നും വരുത്തല്ലേ ഭഗവാനേ.
നെഞ്ചിൽ കൈവെച്ചുകൊണ്ടവർ പൂജാമുറിയിലെ കൃഷ്ണവിഗ്രഹത്തിലേക്ക് മിഴികൾ നട്ടു.പിന്നെ എഴുന്നേറ്റ് ചെന്ന് ടീവി ഓഫ് ചെയ്ത് ജനലിൽക്കൂടി താഴെ നിരത്തിലേക്കു നോക്കി. ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്നുണ്ട്. മഴയാണെങ്കിൽ ഓടിപ്പാഞ്ഞുപോകുന്ന മനുഷ്യരെ നോക്കി ഞാൻ ദാ ഇപ്പൊ പെയ്യും എന്ന ഭീഷണിമുഴക്കി ഇരുളിനെ കൂട്ടുപിടിച്ചിരിക്കുന്നു.
പെട്ടന്നൊരു കാറ്റ് അവരെത്തഴുകിക്കടന്നുപോയി.
അടുത്ത നിമിഷമത് ഗേറ്റിനരികിൽ നിരയൊപ്പിച്ചുനിൽക്കുന്ന കാറ്റാടി മരങ്ങളെ ശക്തമായി പിടിച്ചു കുലുക്കാൻ തുടങ്ങി. അവർ വേഗം ജനലടക്കാനൊരുങ്ങി. അപ്പോഴാണ് മുറ്റത്തെ മാവിൽ നിന്നും മാങ്ങകൾ പൊഴിഞ്ഞു വീഴുന്നതും സെക്യൂരിറ്റി കാബിനിലിരുന്ന സുന്ദർദാസ് ഓടിയിറങ്ങിവന്ന് അത് പെറുക്കിക്കൂട്ടുന്നതും കണ്ടത്.
ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അത് നോക്കി നിൽക്കെ, ആകുലതകളെല്ലാം വെടിഞ്ഞ മനസ്സ് ഓർമ്മകളുടെ പെരുമഴപ്പെയ്ത്തിലെക്കിറങ്ങി നടന്നു. കുടപോലുമെടുക്കാതെ.
“ഗൗരി… മാതേക്കപ്പറമ്പില് നിറയെ മാങ്ങവീഴുന്നു. ഓടിവായോ “
തൊപ്പിക്കുടയും ചൂടി കയ്യാലക്കരികിൽനിന്ന് കൂവി വിളിക്കുന്ന പ്രഭ.
അമ്മമ്മേ ഞാനും പൊയ്ക്കോട്ടേയെന്നൊരു ഭാവം കണ്ണിൽ നിറച്ച് ദൈന്യമാർന്നൊരു നോട്ടം തൊടുത്തു വിട്ടു കൊണ്ട് ഗൗരി
“ഈ മഴ നനഞ്ഞ് വല്ല പനിയും പിടിച്ചാൽ നിന്റച്ഛൻ വരുമ്പോ എന്നെയിട്ട് ചവിട്ടിക്കൂട്ടും.. ദേഷ്യത്തോടെ കലമ്പുന്ന അമ്മമ്മ.
വിവിധ ഭാവങ്ങൾ വിരിഞ്ഞു നിൽക്കുന്ന മൂന്നു മുഖങ്ങൾ മിഴിവോടെ മനസ്സിൽ തെളിഞ്ഞു വന്നു.
ഒരു വേനലവധി തീരാൻ തുടങ്ങുന്ന ദിവസങ്ങളിലൊന്നിൽ അമ്മവീട്ടിൽ ചെന്നപ്പോഴാണ് പ്രഭയെ ആദ്യം കാണുന്നത്. തലയിലൊരു തൊപ്പിക്കുടയും ചൂടി, ആഞ്ഞു പെയ്യുന്ന മഴത്തുള്ളികളെ വകവെക്കാതെ ഒരു കുട്ടയും താങ്ങിപ്പിടിച്ച് അടുക്കളമുറ്റത്തേക്ക് കയറി വന്നു അവൻ.
“ഏതാമ്മേ ഈ കുട്ടി.
ഗൗരിയുടെ മനസ്സിൽ ഊറി വന്ന ചോദ്യം അമ്മ ചോദിച്ചു കഴിഞ്ഞു.
“നമ്മുടെ കാളീടെ മോൾടെ കുട്ടിയാ. പ്രഭാകരൻ.
പ്രഭേന്നാ അവര് വിളിക്കുന്നെ.ആ പെണ്ണിനെന്തോ ദീനം വന്നു കിടപ്പാത്രേ. അതറിഞ്ഞപ്പോ കാളി ചെന്ന് കൂട്ടിക്കൊണ്ടു വന്നതാ ഇവനെ.
“നിങ്ങള് വരുന്നെന്നറിഞ്ഞപ്പോ ഇത്തിരി മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കാന്നു വിചാരിച്ചു. അതിനാ മാങ്ങ.
അവൻ കൊണ്ടുവന്ന കുട്ടയിലെ മാങ്ങകൾ താഴേക്കു കുടഞ്ഞിട്ടുകൊണ്ട് അമ്മമ്മ പറഞ്ഞു.
“നീയെന്തിനാ മോനേ ഈ മഴയത്ത് ഇതുംകൊണ്ടു പോന്നേ… മഴ മാറിയിട്ട് പോരായിരുന്നോ.
അമ്മ അവനെ സ്നേഹത്തോടെ ശാസിച്ചു.
“ഇവന് മഴയും വെയിലുമൊന്നും ഒരു പ്രശ്നമല്ല. ഇനിയിപ്പോ നേരെ പോകുന്നത് ആ തൊട്ടിലേക്കായിരിക്കും. അവിടെയിരുന്നു മീൻപിടുത്തമാണ് ഇവന്റെ ജോലി. പോരാത്തതിന് ഈ മഴയത്തിങ്ങനെ അർമാദിച്ചു നടക്കാൻ അപ്പാപ്പനൊരു തൊപ്പിക്കുടയും തുന്നിക്കൊടുത്തിട്ടുണ്ട്.
അപ്പോഴാണ് ഗൗരി അവന്റെ തലയിലിരിക്കുന്ന വലിയ തൊപ്പി ശ്രദ്ധിച്ചത്. അവന്റെ തലയെക്കാൾ വലുപ്പമുണ്ടതിന്.അരികുകളിൽ പനയോലയുടെ മടക്കുകൾ.
“എങ്ങനെയാ അമ്മമ്മേ ഇത്രയും വലിയ തൊപ്പി ഉണ്ടാക്കുന്നെ.?
അവന്റെ തൊപ്പി പടി കടന്നു മറഞ്ഞപ്പോൾ ഗൗരി അമ്മമ്മയോട് ചോദിച്ചു.
അത് പനയോല വെട്ടിയെടുത്തിട്ടാ. അവന്റെ അപ്പാപ്പന് അതൊക്കെ ഉണ്ടാക്കാനറിയാം. ഈ കുട്ടയും അയാൾ ഉണ്ടാക്കിയതാ.
ഗൗരിക്കത് കേട്ടപ്പോൾ പ്രഭയോടും അവന്റെ അപ്പാപ്പനോടും വലിയ ആരാധന തോന്നി.
അടുത്ത വർഷം വേനലവധിക്ക് വന്നപ്പോഴാണ് ഗൗരി പിന്നെ പ്രഭയെ കാണുന്നത്. ഒരുദിവസം അവളുടെ കൈ നിറയെ ചാമ്പക്ക പറിച്ചു കൊടുത്തു അവൻ. അത് വലിയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.
പിന്നയങ്ങോട്ട് അവധിക്കാലങ്ങളെ കാത്തിരുന്നു രണ്ടുപേരും.
പരൽ മീനുകളും വെള്ളാരങ്കല്ലുകളും നിറഞ്ഞ തോട്ടുവക്കത്തു ചെന്നിരിക്കാൻ വല്യ കൊതിയായിരുന്നു ഗൗരിക്ക്. തോട്ടു വെള്ളത്തിലേക്കു കാലുകളിട്ട് മഴ പെയ്യുന്നതും നോക്കിയിരിക്കാൻ എന്ത് രസമാണ്
പക്ഷേ അമ്മമ്മ ഒരിക്കലും അതിന് സമ്മതിക്കില്ല.
“അവന്റെപോലെയാണോ നീ. അവനിതൊക്കെ കണ്ടും കേട്ടും തഴക്കമായി. വെള്ളത്തിൽ ചാടിയാൽ നീന്തിക്കയറാനുമറിയാം. നിന്നെക്കൊണ്ട് പറ്റോ ഇതുവല്ലതും. പോരാത്തതിന് നീയൊരു പെൺകൊച്ചല്ലേ. പെമ്പിള്ളേർ വീട്ടിൽ അടങ്ങിയോതുങ്ങിയിരുന്നോണം. മരംകേറി നടന്നാൽ ആളോള് പലതും പറയും.
ഒന്ന് പൊയ്ക്കോട്ടേ എന്ന ചോദ്യത്തിന് നിർദാക്ഷിണ്യമുള്ള മറുപടിയാണ്.
എന്നിട്ടും അമ്മമ്മ ഉച്ചയുറക്കത്തിന് കേറുന്ന സമയങ്ങളിൽ പ്രഭയുടെ കൈ പിടിച്ച് എത്രയോ തവണ തോട്ടുവക്കത്തു ചെന്നിരുന്ന്, നിറഞ്ഞു പെയ്യുന്ന മഴത്തുള്ളികളെ കൈകുമ്പിളിൽ കോരിയെടുത്തിട്ടുണ്ട്. തണുത്ത വെള്ളത്തിലേക്കൂളിയിട്ട് അവൻ പെറുക്കിക്കൊണ്ടുവരുന്ന വെള്ളാരങ്കല്ലുകളുടെ കുളിര് കവിളിൽ ചേർത്തു വെച്ചിട്ടുണ്ട്.
പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞപ്പോൾ അമ്മമ്മ അച്ഛനോട് പറഞ്ഞു ഗൗരി ഇനിയങ്ങോട്ട് ഇവിടെ നിന്ന് പഠിക്കട്ടെ. ഇവിടെയെടുത്തു നല്ല കോളേജുണ്ടല്ലോ. ഞാനിവിടെ ഒറ്റക്കല്ലേ. എനിക്കൊരു കൂട്ടുമായി.
ഉം… ആലോചിക്കാം. അച്ഛൻ പാതി സമ്മതമറിയിച്ചു.
ഗൗരിയുടെ മനസ്സ് കാർമേഘം കണ്ട മയിലിനെപ്പോലെ തുള്ളിച്ചാടി. പ്രഭയുമുണ്ടാകും കോളേജിലേക്ക്. അതാണവളെ ഏറെ സന്തോഷിപ്പിച്ചത്.
തകർത്തു പെയ്യുന്ന മഴയുള്ള ഒരു ദിവസം അവന്റെ തൊപ്പിക്കുടയും ചൂടി, കോളേജിൽ ചേരാൻ പോകുന്ന സന്തോഷങ്ങളും അയവിറക്കി തോടിന്റെ കരയിലൂടെ നടക്കുകയായിരുന്നു.
പെട്ടന്നാണ് വലിയ ശബ്ദത്തിൽ ഇടിവെട്ടിയത്. ഞെട്ടിത്തെറിച്ചുപോയ നിമിഷത്തിൽത്തന്നെ കാലിടറി. പ്രഭയെയും വലിച്ചുകൊണ്ടാണ് വെള്ളത്തിലേക്ക് വീണത്. വീഴ്ചയിൽ അവന്റെ കയ്യിലെ പിടുത്തം അയഞ്ഞു പോയ്.
പെട്ടന്നുള്ള വെപ്രാളത്തിൽ കുറെ വെള്ളം കുടിച്ചു. മൂക്കിലും വെള്ളം കയറി.
അവൾക്കരികിലേക്ക് നീന്തി വന്ന പ്രഭ പെട്ടെന്ന്തന്നെ അവളെ വലിച്ചു പൊക്കി. പിന്നെ ഒഴുക്കിൽപ്പെട്ടു പോകാതെ ഇറുക്കെ കെട്ടിപ്പിടിച്ചു.
ഏറെ നേരം കഴിഞ്ഞാണ് ശ്വാസമൊന്നൊതുങ്ങിയത്. അപ്പോഴും പ്രഭയുടെ കൈക്കുള്ളിലായിരുന്നു അവൾ.
ആ നിൽപ്പിൽ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ വല്ലാത്തൊരു നാണം വന്നു പൊതിയുന്നതും, ഹൃദയം ഉച്ചത്തിൽ മിടിക്കുന്നതും അവളറിഞ്ഞു.
പെണ്ണേ… നിന്നെ ഞാൻ കല്യാണം കഴിക്കട്ടെ.
നാണത്തിൽ പൊതിഞ്ഞ അവളുടെ കണ്ണുകളിലെ പിടച്ചിൽ കണ്ട് അവന് ചിരി വന്നു.
നനഞ്ഞു കുതിർന്ന് വീട്ടിൽ ചെന്നു കയറുമ്പോൾ അമ്മമ്മ ഉമ്മറത്തിരിപ്പുണ്ട്. ആ കണ്ണുകളിൽ തീയാളുകയാണെന്ന് തോന്നി.
“ഇപ്പൊ തന്നെ പോകാൻ റെഡിയായിക്കോ. ഇവിടെ നിർത്തി പഠിപ്പിക്കാൻ എനിക്കിനി മനസ്സില്ല. കൊച്ചു കുട്ടിയാണെന്നാ ഇപ്പോഴും പെണ്ണിന്റെ വിചാരം. ഇങ്ങനെ പോയാൽ ആ പറയച്ചെക്കൻ നിന്നെ വിളിച്ചിറക്കിക്കൊണ്ടു പോകും. അതിനും പഴി എനിക്കായിരിക്കും.
അച്ഛൻ വന്ന് കൂട്ടിക്കൊണ്ടു പോകുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
പിന്നെയൊരിക്കലും പ്രഭയെ കണ്ടിട്ടില്ല.
ഒരോണക്കാലത്ത് അമ്മ വീട്ടിൽ ചെന്നപ്പോൾ അമ്മമ്മ പറഞ്ഞു കാളി മരിച്ചപ്പോ അവനവന്റെ അച്ഛന്റെ അടുത്തേക്ക് പോയെന്ന്.
പിന്നെയുള്ള ഓരോ മഴക്കാലവും അവന്റെ ഓർമ്മകളുമായി ഓടിയെത്തി.
അവനൊപ്പം നനയാനാഗ്രഹിച്ച മഴപ്പയ്ത്ത് ഹൃദയം തകർത്തുകൊണ്ട് കണ്ണുനീർത്തുള്ളികൾക്കൊപ്പം ഭൂമിയിലെക്കിറ്റു വീണു.
കാലത്തിന്റെ ഓട്ടപ്പാച്ചിലിൽ ഗൗരിക്കുട്ടി ഗൗരി മാധവനായി. ഹരിക്കുട്ടന്റെയും ദീപമോളുടെയും അമ്മയായി.
കുളിർമഴ പോലെ ഗൗരിയിലേക്ക് പെയ്തിറങ്ങുന്ന മാധവന്റെ സ്നേഹം പ്രഭയുടെ ഓർമ്മകളെ മുക്കിക്കൊന്നു.
എങ്കിലും, ചിലനേരത്തെ മഴയൊച്ച കേൾക്കുമ്പോൾ ഹൃദയത്തിലൊരു മുള്ള് കൊളുത്തി വലിക്കും. ഒരിക്കൽക്കൂടി അവനെയൊന്ന് കാണാൻ മനസ്സ് തുടിക്കും.
ഇനിയൊരിക്കലുമത് സഫലമാകാൻ പോകുന്നില്ല എന്നയോർമ്മയിൽ നെഞ്ച് വിങ്ങും.
ഗൗരി നെടുതായി ഒന്ന് നിശ്വസിച്ചു.
പുറത്തെ കാറ്റ് നിലച്ചിരുന്നില്ല. ഭ്രാന്തമായ വേഗത്തിൽ ആഞ്ഞടിക്കുകയാണത്.
ജനൽപ്പാളികൾ ചേർത്തടച്ച് അവർ വീണ്ടും സോഫയിൽ വന്നിരുന്നു.
ചീറിയടിക്കുന്ന കാറ്റും മഴയും അവരുടെ ഭീതി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.
എന്ത് ചെയ്യേണ്ടു എന്ന് വേവലാതിപ്പെടുന്നതിനിടെയാണ്, ഹരി ഇടയ്ക്കിടെ പറയാറുള്ള സന്ദീപിന്റെ ഫ്ലാറ്റിനെക്കുറിച്ചോർമ്മ വന്നത്.
സന്ദീപും ഹരിയുടെ ഓഫീസിലാണ്. ബി ബ്ലോക്കിലെ നാലാം നമ്പർ ഫ്ലാറ്റ്.
അവിടെയൊന്നന്വേഷിച്ചാൽ എന്തെങ്കിലും വിവരം കിട്ടുമോ എന്ന ചിന്തയോടെ അവർ വാതിൽ പൂട്ടി പുറത്തിറങ്ങി.
ബെല്ലടിച്ചപ്പോൾ സന്ദീപിന്റെ അമ്മയാണ് വാതിൽ തുറന്നത്.
“ഞാൻ ഗൗരി. സന്ദീപിന്റെ കൂടെ ജോലി ചെയ്യുന്ന ഹരിയുടെ അമ്മയാണ്. അവരൊന്നിച്ചല്ലേ ടൂർ പോയേക്കുന്നത്.ഹരിയെ വിളിച്ചിട്ട് കിട്ടുന്നേയില്ല. സന്ദീപ് ഇങ്ങോട്ട് വിളിച്ചിരുന്നോ എന്നറിയാൻ വന്നതാ.
അവനും വിളിച്ചിട്ടില്ല. ഞങ്ങൾ കുറെ നേരമായി ശ്രമിക്കുന്നുണ്ട്. കിട്ടുന്നില്ല. ചിലപ്പോൾ അവർക്ക് നെറ്റ് വർക്ക് കിട്ടുന്നുണ്ടാകില്ല.
അവരുടെ ശബ്ദത്തിലും വേവലാതി നിറഞ്ഞു നിന്നിരുന്നു.
“ഈ പിള്ളേരെ ഇവിടെയാക്കിയിട്ടാ അവര് രണ്ടും പോയേക്കുന്നത്. അതു കാരണം തീരെ സമാധാനമില്ല.
പറഞ്ഞു കൊണ്ട് അവർ ബാൽക്കണിയിലേക്ക് എത്തി നോക്കി.
അവരുടെ മിഴികളെ പിന്തുടർന്ന് ഗൗരിയുടെ നോട്ടവും അങ്ങോട്ടെക്കായി.
തലയിൽ വലിയൊരു തൊപ്പിക്കുടയും ചൂടി, ചീറിയടിക്കുന്ന മഴയെ നോക്കി തുള്ളിച്ചാടുന്ന രണ്ടു കുഞ്ഞുങ്ങൾ.
“ഈ കുട….
ഗൗരിയുടെ ആകാംഷ നിറഞ്ഞ നോട്ടവും ചോദ്യവും കേട്ട് സന്ദീപിന്റെ അമ്മ പുഞ്ചിരിച്ചു.
അവരുടെ അപ്പാപ്പന്റെ ഓരോ തട്ടിക്കൂട്ട് പണികളാ. റിട്ടയറായപ്പോ സമയം പോകുന്നില്ലെന്നും പറഞ്ഞു കാട്ടിക്കൂട്ടുന്ന ഓരോ നേരമ്പോക്കുകൾ.
സന്ദീപ് എല്ലാറ്റിനും സപ്പോർട്ടാ. ആവശ്യമുള്ളതെല്ലാം അവൻ എത്തിച്ചു കൊടുക്കും.ഒ ഴിവു നേരങ്ങളിൽ ഇതു തന്നെ പണി.
ലിവിങ് റൂമിലെ ഈറ്റ കൊണ്ട് നിർമ്മിച്ച കൗതുകവസ്തുക്കൾ ചൂണ്ടിക്കാട്ടി അവർ ചിരിച്ചു.
ഗൗരിക്ക് ഉള്ളിലൊരു കടലിരമ്പുന്ന പോലെ തോന്നി. അത്രമേൽ പ്രിയപ്പെട്ടൊരാൾ തൊട്ടരികിലുണ്ട് എന്നൊരു തോന്നൽ.
ഒരു വിറയലോടെ ആ കുഞ്ഞുങ്ങളെത്തന്നെ നോക്കി നിൽക്കുമ്പോഴാണ്, അവരെക്കടന്ന് അകത്തേക്ക് കയറിവരുന്നയാളെ കണ്ടത്.
ഒരു നിമിഷം ഹൃദയം നിലച്ചു പോയി.
പ്രഭ…..
ഗൗരിയുടെ ചുണ്ടുകൾ വിറപൂണ്ടു.
അയാളും പ്രതീക്ഷിക്കാത്ത അതിഥിയേ നോക്കി ഒരു നിമിഷം അവിടെത്തന്നെ തറഞ്ഞു നിന്നു.
പിന്നെ ഗൗരിക്കരികിലേക്ക് വന്ന് ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. തന്റെ ഗൗരിക്കുട്ടിതന്നെയല്ലേയിത് എന്നുറപ്പിക്കാനെന്നപോലെ.
അകലെനിന്നെങ്കിലുമൊന്നു കാണാൻ എത്ര കൊതിച്ചു. എന്നിട്ടും ഇത്രയും അരികിൽ ഉണ്ടായിരുന്നന്ന് അറിഞ്ഞില്ലല്ലോ ഞാൻ എന്നൊരു പരിഭവമായിരുന്നു ആ മിഴികളിൽ നിറയെ. അയാൾക്കതു വായിച്ചെടുക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല.
#എന്റെരചന
#മഴ


13 Comments
തൊപ്പിക്കുടയും പ്രഭയും ഗൗരിയും ഒക്കെ
മനസ്സിൽ ചേക്കേറി..
നാട്ടിലെപഴയ മാമ്പഴക്കാലവും❤️
മഴ പോലെ ഒഴുകുന്ന കഥ …..അവസാനം നഷ്ടപ്രണയത്തിൻ്റെ സങ്കടവും….. ഒത്തിരിയിഷ്ടമായി❤️❤️❤️
ഇഷ്ടം ഈ എഴുത്തു ❤️❤️
നല്ല ഒഴുക്കുള്ള എഴുത്ത്. കഥ വളരെ ഇഷ്ടമായി.👌🏻👌🏻👌🏻👌🏻👌🏻ഹൃദ്യം, മനോഹരം. അഭിനന്ദനങ്ങൾ സിന്ധു ♥️🤝
എന്ത് രസാ ഈ എഴുത്ത് 😍😍😍😍
അതി മനോഹരം സിന്ധൂ
❤️❤️❤️❤️
സ്നേഹം ❤️❤️സന്തോഷം ചേച്ചി 😘😘
ഒത്തിരി സന്തോഷം ചേച്ചി 😘😘
നല്ല ഒഴുക്കോടെ അടക്കത്തിലുള്ള കഥ പറച്ചിൽ ഏറെ ഇഷ്ടമായി. ❤️
നല്ല കഥ💕💕
സ്നേഹം ❤️
ഒരു തൊപ്പിക്കുടയിലൂടെ തിരിച്ചറിഞ്ഞ നഷ്ട പ്രണയം. നല്ല ഒഴുക്കുള്ള ഭാഷയിൽ മഴയെ കഥാപാത്രമാക്കി മനോഹരമാക്കി.
ഇഷ്ടപ്പെട്ടു.
നല്ല ഒഴുക്കുള്ള എഴുത്ത്. കഥ വളരെ ഇഷ്ടമായി.👌🏻👌🏻👌🏻👌🏻👌🏻ഹൃദ്യം, മനോഹരം. അഭിനന്ദനങ്ങൾ സിന്ധു ♥️🤝