മഴയിൽ നനയുന്ന ബാല്യങ്ങളെ കാണുമ്പോൾ എന്റെ മനസ്സിൽ ചേട്ടന്റെ കൈയ്യിലെ വാഴയില കുടകീഴിലൊതുങ്ങി നനയാതെ പുസ്തകങ്ങളെ മാറോടോതുക്കി നടക്കുന്ന ഒരു പെറ്റിക്കോട്ടുകാരിയുടെയും കരുതലിന്റെ കണ്ണുകളുള്ള ഒരു ചെറിയ ആൺകുട്ടിയുടെയും ചിത്രമൊരു പെയിന്റിംഗ് പോലെ തെളിഞ്ഞു വരും. ഒരഞ്ചാം ക്ലാസുകാരിയ്ക്കു മഴയുള്ള പിടി ദിവസം വായിക്കാൻ സ്കൂൾ ലൈബ്രറിയിൽ നിന്നും സാർ വീട്ടിൽ കൊടുത്ത വിട്ട ചുളുങ്ങിയ നിറംമങ്ങിയ ഒരു പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രം, ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷവും മിഴിവോടെ മനസ്സിലതുണ്ട്.
എത്രയോ കാലം മുൻപ് മുട്ടത്തുവർക്കി എന്ന അതുല്യസാഹിത്യകാരന്റെ തൂലികയിൽ പിറന്ന രണ്ടു കുരുന്നു കഥാപാത്രങ്ങൾ ബേബിയും ലില്ലിയും. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഏങ്ങലോടെ വായിച്ചു തീർത്ത കുഞ്ഞു കഥ പിന്നീടൊരിക്കലും ഞാനതു വായിച്ചിട്ടേയില്ല. ചില മനുഷ്യരും കഥകളും അങ്ങനാണ് എത്രകാലം കഴിഞ്ഞാലും മനസ്സിനെ ഓർമ്മകൾ കൊണ്ടു പോലും നീറ്റി കളയും. അന്നത്തെ പത്തു വയസുകാരിയെ വല്ലാതെ കരയിച്ച കുഞ്ഞുങ്ങൾ.
ജീവനുതുല്യം സ്നേഹിക്കുന്ന പെങ്ങളെ മഴയിൽ തള്ളിയിട്ടവളോടുള്ള ദേഷ്യം അതൊരിക്കലും തന്റെ പെങ്ങളെ എന്നെന്നേക്കുമായി വിട്ടു പോകാനുള്ള കാരണമാകുമെന്ന് ബേബി ഓർത്തില്ല. അച്ഛനും അമ്മയുമില്ലാത്ത അവന്റെ ജീവനായിരുന്നു ലില്ലി എന്ന കുഞ്ഞിപ്പെങ്ങൾ. നാട് വിട്ടു പോകുമ്പോൾ സ്വർണ്ണ നിറമുള്ള കുരുവിയുടെ രൂപമുള്ള ചില്ലു പിടിയുള്ള കുടയുമായി താൻ വേഗം മടങ്ങിയെത്തുമെന്നും കാത്തിരിക്കണമെന്നും പെങ്ങളോട് പറഞ്ഞവൻ ഇരുട്ടിൽ മറഞ്ഞകലുന്നു. ബേബി കടന്നു പോകുന്ന ഇരുണ്ട വഴികളും കപട ലോകവുമൊക്കെ ഓരോ വരിയിലും വ്യക്തമാണ്. പേരമ്മയുടെയും മാമിത്തള്ളയുടെയും ക്രൂരതകൾ ലില്ലിയെയും തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കുന്നു. എന്നാൽ ബേബിയെ പോലെ അനാഥമാകാതെ, ഡോക്ടർ ഏറ്റെടുക്കുന്നതോടെ വിദ്യാഭ്യാസവും സംരക്ഷണവും ഒക്കെ അവൾക്കു ലഭിക്കുന്നു. വൈകി ആണെങ്കിലും ബേബിയും സ്നേഹവഴിയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഡോക്ടറായി എത്തുന്നു. ഒരു കുടയുടെ പേരിൽ പിരിഞ്ഞുപോകുന്ന തന്റെ പകുതി ഹൃദയത്തെ ബേബിയ്ക്ക് വേറൊരു കുടയിലൂടെ കാലങ്ങൾക്ക് ശേഷം കാതങ്ങൾക്കപ്പുറം തിരികെ ലഭിക്കുന്നു.
അനാഥ ബാല്യവും പട്ടിണിയും തിരസ്കാരവും സമ്പന്നതയുടെ ധാർഷ്ട്യവും സഹാനുഭൂതിയും കരുണയും വിധിയുടെ പല കൈവഴികളും ഭാവങ്ങളും ഒക്കെ ഈ കുഞ്ഞ് കഥയിൽ മുട്ടത്തു വർക്കി വരച്ചു കാട്ടുന്നു. എന്റെ ഒരു തലമുറയ്ക്കും മുൻപ് പിറന്ന രചന പലഭാഷകളിൽ വിവർത്തനം ചെയ്തു. ചിത്ര കഥയും വാരികാനോവലും സിനിമയും സീരിയലും പാഠപുസ്തകവുമൊക്കെയായി അതു പലഭാവത്തിൽ രൂപത്തിൽ എത്തി.
പ്രായവും കാലവും ചിന്തയും മുതിർന്നു വായനയുടെ തലങ്ങൾ മാറി മാറി വന്നു. പുതിയ പുസ്തകങ്ങൾ പുതിയ കഥകൾ കഥാപാത്രങ്ങൾ… സൗഗന്ധപുഷ്പഗന്ധമായി ഭീമനും മായകണ്ണാടിയുമായി ഹിഡുംബിയും ചതിയുടെ ചിന്തയിൽ ഉറങ്ങാതെ ഉറങ്ങിയ കർണ്ണനും അഗ്നിസാക്ഷിയായ ദേവകി അന്തർജ്ജനവും ഒരിക്കലും മടുക്കാത്ത കാത്തിരുപ്പുമായി വിമല ടീച്ചറും കടമയുടെ നോവുകളായി ഗോപയും ഊർമിളയും നാർമടിപുടവയുടുത്ത കനകവും ചിലങ്കമണിയിയുതിരും പോലടർന്നു പോയ മല്ലിയും വെള്ളിയാങ്കല്ലും മനുഷ്യരും ഇന്നിതാ സ്നേഹത്തിന്റെ രണ്ടു ഭാഷ്യമായി ആയിഷയും ഖദീജയും പതിഞ്ഞ ശാന്തി മന്ത്രം പോലെ ഗോപയും ദാവയും അങ്ങിനെ അങ്ങിനെ ഒരുപാടു പേർ ഒരു പാട്ടിന്റെ വരിപോലെ കിനാവിന്റെ വരമ്പിൽ മനസ്സിന്റെ കോണിലൊതുങ്ങി നിൽക്കുന്നു. പുതിയവർക്കായി ഇനിയുമിടങ്ങളവിടെ ബാക്കിയാകുന്നു. എങ്കിലും തിരസ്കാരത്തിന്റെ നോവുകളറിഞ്ഞ ബാല്യമായതുകൊണ്ടാണോ അതോ ഇന്നിന്റെ വഴികളിലും വിശ്വാസത്തിന്റെയും ബന്ധത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ മുഖംതിരിയ്ക്കലുകൾ പുതുമയില്ലാത്ത നിഴലുകളായി പിന്തുടരുന്നതു കൊണ്ടാണോ??? അറിയില്ല. എന്തുകൊണ്ടോ എന്റെ മനസിന്റെ ചാറ്റൽ മഴയുടെ തിണ്ണയിൽ മിഴിവോടെ അന്നുമിന്നും ആ തിരസ്കാര ബാല്യങ്ങളുടെ ചിത്രമാണ് തെളിയുന്നുത്…
#എന്റെരചന
#പുസ്തകം


12 Comments
മനോഹരം. ഹൃദ്യമായ അവതരണം..
🙏🏼♥️
Kollaam remya. Nannaittundu.
മനസ്സിൽ മായാതെ കിടപ്പുണ്ട് ലില്ലി.. നന്നായി എഴുതി 👍👍
🙏🏼🩷
എപ്പോൾ വായിച്ചാലും കരഞ്ഞു പോകുന്ന കഥ
നല്ല കുറിപ്പ്❤️👌🌹
🩷🩷🩷🙏🏼
🩷🙏🏼🙏🏼🙂
മനോഹരം
🙏🏼🩷
👍👌🙏💯
🙏🏼