കഫേ ബ്ലെസ്സ്ഡ് ബീനിൻ്റെ കാർ പാർക്കിംഗിൽ കാർ നിർത്തിയിട്ട് ആദർശ് തൻ്റെ മുടിയിഴകൾ ഒതുക്കി കോതി വച്ചു. രണ്ട് പെൺകുട്ടികൾ സൈക്കിളിൽ വന്ന്, കഫേയിലെ സെക്യൂരിറ്റിയോട് ഒഴിവാക്കപ്പെട്ടവരുടെ പറുദീസ എവിടെയെന്ന് അന്വേഷിച്ചു. അയാൾ കെട്ടിടത്തിൻ്റെ മുകളിലേയ്ക്ക് വിരൽ ചൂണ്ടി. അവരുടെ പിറകിൽ അവനും നടന്നു. കഫേയിലെ നീണ്ട ഹാൾ, പല പ്രായത്തിലുള്ള ആളുകൾ നിറഞ്ഞിരുന്നു. മൂന്ന് മണി, എല്ലാവർക്കും കോഫീ ടൈം ആയിരിക്കുന്നു. സന്ദർശകരെല്ലാം ജോഡികളായിരുന്നു, ഒരാണിന് ഒരു പെണ്ണും വീതം. ഒരു മൂലയിലിരുന്ന് രൂപാലി വായിക്കുന്നുണ്ടായിരുന്നു, അവളൊറ്റയ്ക്കായിരുന്നു. അവളുടെ കയ്യിലിരുന്നത് ഓസ്‌ട്രേലിയൻ എഴുത്തുകാരൻ മാർക്കസ് സുസാക്കിന്റെ നോവലാണ്, “ദി ബുക്ക് തീഫ്. “
ലോകമഹായുദ്ധസമയത്ത് നാസി ജർമ്മനിയിൽ നടന്ന ഒരു കഥ. യുദ്ധത്തിന്റെ ഇരകളുടെ ലോകത്തു “മരണം” ഒരു മൂർത്തമായ കാര്യമായി ആ ബുക്കിൽ വ്യക്തമാക്കിയിരിന്നു.
“സ്പർശനീയമായ മരണം. “
അവനെ കണ്ടപ്പോൾ അവൾ മുഖമുയർത്തി പുഞ്ചിരിച്ചു.
“ആദർശ് എപ്പോഴെങ്കിലും മരണത്തെ സ്പർശിച്ചിട്ടുണ്ടോ ? “
അവൻ ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു.
“ഉവ്വ് രണ്ടു പ്രാവശ്യം, രണ്ടു പ്രാവശ്യവും വിഷം കഴിച്ചതാണ്. ആദ്യമെൻ്റെ അമ്മ തന്നു. പാവം എൻ്റെ അമ്മയ്ക്ക് അളവ് തെറ്റിയതാകും. ഞാൻ രക്ഷപ്പെട്ടു. ഡോക്ടർ വയറൊക്കെ ക്ലീൻ ചെയ്തു. കുറെ ബുദ്ധിമുട്ടിച്ചു. രണ്ടാമത്തെ പ്രാവശ്യം ഞാൻ തന്നെ എടുത്തു കഴിച്ചതാണ്. മരണം തൊട്ടടുത്ത് വരെയെത്തി. പക്ഷെ രണ്ടു പ്രാവശ്യവും രാമേട്ടൻ മരിയ്ക്കാൻ സമ്മതിച്ചില്ല. അദ്ദേഹം രക്ഷപെടുത്തി കളഞ്ഞു. “
അവന്റെ മനസ്സ് കുറെ പിറകോട്ടു പോയി. അവന്റെ തുറന്ന മറുപടി അവളെ അതിശയപ്പെടുത്തി.
“രാമേട്ടൻ ?? “
” എന്റെ ഒരു ബന്ധുവാണ്. ഇപ്പോൾ അമ്മയുടെ കെയർ ടേക്കർ. “
അവൾ രണ്ടു എസ്പ്രെസ്സോ കോഫികൾക്ക് ഓർഡർ ചെയ്തു. കൊണ്ട് വന്ന കോഫിക്കു മുകളിൽ കൊക്കോ പൗഡർ കൊണ്ട് ഹൃദയ ചിഹ്നങ്ങൾ വരച്ചിരുന്നു. അവൾ അതിലേയ്ക്ക് നോക്കിയിരുന്നു. അവൻ തിടുക്കത്തിൽ സ്പൂൺ കൊണ്ട് കോഫി ഇളക്കിയിട്ടാണ് കുടിക്കാൻ തുടങ്ങിയത്. അവളാകട്ടെ ഹൃദയത്തെ അനക്കാതെ കോഫി കുടിക്കാൻ ശ്രമിച്ചു, പരാജയപെട്ടു.
“ഈ ലോകത്ത് ഏറ്റവും കൂടുതൽ പേരും വരച്ച മുദ്ര എന്തായിരിക്കും. ?”
അവളവനോട് ചോദിച്ചു.
“ഹൃദയ മുദ്ര തന്നെ, സംശയമില്ല, പക്ഷെ അതിൽ ഭൂരിപക്ഷത്തിനും സ്നേഹം തോന്നിയിട്ടാകുമോ വരച്ചിട്ടുള്ളത് എന്നാണെന്റെ സംശയം. “
“സംശയിക്കണ്ട, തോന്നിയിട്ടാകില്ല അവരുടെ വരകൾ. “
“ഫ്രീ ആയി ചോദിക്കുന്നതിൽ ഖേദമുണ്ട്. അറിയാനുള്ള ആകാംഷ കൊണ്ടാണ്, രൂപാലി ആരെയെങ്കിലും പ്രണയിച്ചിരുന്നോ. “
“നിങ്ങൾ ഒരു ടിപ്പിക്കൽ മല്ലു തന്നെ, ആദ്യമായി കാണുന്ന പെൺകുട്ടിയോട് ചോദിക്കേണ്ടുന്ന ചോദ്യം തന്നെയിത്. “
“സോറി, എന്നാൽ വേണ്ട, ഞാൻ ജന്മം കൊണ്ട് മാത്രമാണ് മല്ലു, എൻ്റെ നാട് കണ്ടിട്ട് വർഷങ്ങളായി. “
“അതെന്താ അങ്ങനെ ? നിങ്ങളെക്കുറിച്ച് നല്ല അഭിപ്രായമാണ് ഞാൻ അന്വേഷിച്ച് അറിഞ്ഞത്. ഇന്നലെ മുഴുവൻ നിങ്ങളെ കുറിച്ചുള്ള അന്വേഷണം ആയിരുന്നു. എല്ലാവർക്കും നിങ്ങളെ പറ്റി നല്ലതേ പറയാനുള്ളു. അതാണ് ഇന്ന് നേരിൽ കാണാമെന്നു ഞാൻ പറഞ്ഞത്. എനിക്ക് ഇന്നലെ കുറച്ച് സ്കോളർഷിപ്പ് തുക കിട്ടി. അത് കൊണ്ടുള്ള ആദ്യ ട്രീറ്റും നിങ്ങൾക്കാണ്. “
അവൾ ഒരു കള്ളച്ചിരി ചിരിച്ചു.
“അപ്പോൾ എന്നെ സംശയമുണ്ടായിരുന്നു അല്ലേ. “
“എനിക്ക് ആണുങ്ങളെ സംശയമാണ്. എന്റെ സാഹചര്യങ്ങൾ അങ്ങനെ ആയിരുന്നു. എന്റെ ജീവിതത്തിൽ എല്ലാം എൻ്റെ മമ്മിയായിരുന്നു. ഇപ്പോഴും എപ്പോഴും. മമ്മി എന്നെ ഈ നഗരത്തിലെ ഒരു പ്രശസ്തമായ സ്കൂളിൽ ചേർത്തു, എട്ടാം ക്ലാസ് വരെ ഞാൻ അവിടെയാണ് പഠിച്ചിരുന്നത്. എങ്ങനെയോ മമ്മിയുടെ പഴയ കഥകൾ ലീക്ക് ആയി. കുട്ടികളുടെയും ടീച്ചേഴ്സിന്റെയും ഇടയിൽ മുറുമുറുപ്പുണ്ടായി. ആരും എന്നോട് മിണ്ടാതെയായി, എന്നെ ആരും അടുപ്പിയ്ക്കാതെയായി
എന്റെ ക്ലാസ്സ്‌മേറ്റായ ഒരു പഞ്ചാബി പയ്യൻ ഉണ്ടായിരുന്നു ഒരു മൻമീത് സിങ്ങ്. അവൻ മാത്രമേ എന്നോട് കാരുണ്യം കാണിച്ചിരുന്നുള്ളൂ, മിണ്ടിയിരുന്നുള്ളൂ. അവനെന്നെ ഇഷ്ടമായിരുന്നു. അവൻ എനിക്ക് വേണ്ടി മറ്റു കുട്ടികളോട് വഴക്കിടുമായിരുന്നു. അവൻ നല്ലൊരു നീന്തൽ താരമായിരുന്നു. സ്കൂളിലെ സ്പോർട്സ് മീറ്റ് ദിവസം, അവന്റെ നീന്തൽ മൽസരം കാണാനെത്തിയ എന്നെ കാത്തിരുന്നത് അവന്റെ വിറങ്ങലിച്ച ശരീരമായിരുന്നു. വെള്ളം കുടിച്ചു അവന്റെ വയർ വീർത്തിരുന്നു. നല്ലൊരു നീന്തൽക്കാരനായ അവൻ അങ്ങനെ ഒരിക്കലും വെള്ളം കുടിച്ചു മുങ്ങി മരിക്കില്ല. പിന്നെ ഞാൻ ആ സ്കൂളിൽ പഠിച്ചിട്ടില്ല. സർക്കാർ സ്കൂളിൽ എന്റെ വിദ്യാഭ്യാസം ഞാൻ പൂർത്തിയാക്കി. “
“അവനു എന്ത് സംഭവിച്ചതാണ്? ആരാണ് കുറ്റക്കാർ. “
“ഒരു അദ്ധ്യാപകനെ പിന്നീട അറസ്റ്റ് ചെയ്തു. അയാളുടെ ചില സ്ത്രീകളുമായുള്ള ഇടപാടുകൾ മൻമീത് കണ്ടെത്തി പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. അതാകും അയാൾക്ക് അവനോടു വൈരാഗ്യം തോന്നാൻ കാരണം. “
“പാവം മൻമീത്. അവന്റെ ജീവിക്കാനുള്ള അവകാശം അയാളില്ലാതാക്കി. “
“പിന്നെ ഞാൻ ആരെയും ഇഷ്ടപ്പെട്ടില്ല. എനിക്ക് പേടിയായിരുന്നു. ഞാൻ ഇഷ്ടപെടുന്നവരൊക്കെ എനിക്ക് നഷ്ടമാകുമോയെന്ന്. “
“രൂപാലിയെ കണ്ടാൽ നല്ല ബോൾഡ് ആണെന്ന് തോന്നും. ഇത്രയും സോഫ്റ്റ് ഹാർട്ട് ഉള്ള കുട്ടിയാണെന്ന് പറയില്ല. “
ആ സമയത്തു യുവ ദമ്പതികൾ കഫേയുടെ റിസപ്ഷനിൽ വച്ചിരുന്ന ബോക്സിൽ പണം നിക്ഷേപിച്ച് തിരികെ നടന്നു. അവർ കഫേയുടെ ഉള്ളിൽ കയറാതെ തിരികെ പോയി. മറ്റൊരു പെൺകുട്ടിയും അത് പോലെ ചെയ്തപ്പോൾ അവനു അതിശയം തോന്നി.
“അവിടെ എന്തിനാണ് ആ ബോക്സ്? എല്ലാവരും പണം ഇടുന്നുണ്ടല്ലോ അവിടെ. “
“മുംബൈയിലാണ് കുറെ നാളായി താമസം എന്നല്ലേ പറഞ്ഞത്, ജോലി ജേർണലിസ്റ്റ് ആയിട്ടും, ഇതൊന്നും അറിയാത്തതാണോ. അതോ എന്നെ പരീക്ഷിക്കുന്നോ? “
“അറിയില്ല. ആകാംഷ കൊണ്ട് ചോദിച്ചതാണ്. “
“ഇത് ഒഴിവാക്കപ്പെട്ടവരുടെ പറുദീസയാണ്. ഇവിടെ കഫേ നടത്തുന്നവരെ ശ്രദ്ധിച്ചിരുന്നോ? “
അവൾ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്.
“അതെ ഞാൻ ശ്രദ്ധിച്ചിരുന്നു, എല്ലാവരും LGBTQ കമ്മ്യൂണിറ്റികാർ “
“അതെ അവരെയാണ്, ഒഴിവാക്കപ്പെട്ടവർ എന്ന് പറയുന്നത്. അവർ നടത്തുന്ന കഫേയാണ്, ഇവരിൽ പലരും തൊഴിൽ ലഭിക്കാത്തത് കൊണ്ട് ലൈംഗിക തൊഴിൽ സ്വീകരിക്കുന്നു. അതൊരു സാമൂഹിക പ്രശ്നമാണ്. അത് പരിഹരിക്കാൻ ഞങ്ങളാൽ കഴിയുന്ന സഹായം നൽകുന്നു. അത് കൊണ്ട് ഞങ്ങൾ ഇത്തരം കഫേകൾക്കു മുൻഗണന കൊടുക്കുന്നു. ആ ബോക്സിൽ നിക്ഷേപിക്കുന്ന തുക ഇവരിൽ പെട്ട ആൾക്കാർക്ക് ഉള്ളതാണ്. അവർ അഭിമാനികളായതു കൊണ്ട് ആരുടെയും മുന്നിൽ കൈ
നീട്ടില്ല. മുംബൈയിലെ ട്രെയിനിലൊക്കെ കൈനീട്ടി ഭിക്ഷ ചോദിക്കുന്നത് അവരിലെ വളരെ കുറച്ച് ആളുകൾ മാത്രമാണ്. അവരൊരു സാമൂഹിക പ്രശ്നവുമാണ്. അതിനാൽ അറിഞ്ഞു കൊണ്ട് അവരെ സഹായിക്കാൻ തയാറായി കുറെയധികം ആളുകൾ മുന്നോട്ടു വരുന്നു. അവരൊക്കെ ഒരു പക്ഷെ കൂട്ടുകാർ വഴി അറിഞ്ഞും, മീഡിയ വഴി കണ്ടും കേട്ടും അറിഞ്ഞ് വരുന്നവരാണ്. മണി ബോക്സ് പോലെ ഫുഡ് ബോക്സും പുറത്തുണ്ട്. വെറും പത്ത് രൂപ നിക്ഷേപിച്ചവരുമുണ്ട്. പല തുള്ളി പെരുവെള്ളം എന്നല്ലേ. “
ആദർശ് എഴുന്നേറ്റു പഴ്സിൽ നിന്നും രണ്ട് അഞ്ഞൂറിന്റെ നോട്ടുകൾ ബോക്സിൽ നിക്ഷേപിച്ചു തിരികെ വന്നിരുന്നു. വെറുതെ സംസാരിച്ചു സമയം പോയതല്ലാതെ, തന്റെ ആവശ്യം അവളെ അറിയിക്കാൻ തനിക്കിതുവരെ കഴിഞ്ഞില്ല എന്നോർത്ത് അവനു സങ്കടം തോന്നി. എങ്ങനെ തുടങ്ങും എന്ന സങ്കടത്തിൽ അവൻ അവളെ നോക്കി.
“ആദർശിന്റെ ആവശ്യമെന്താണ്. ? ഞാൻ എന്ത് സഹായമാണ് ചെയ്തു തരേണ്ടത്. “
“രൂപാലി ഞാൻ ഒരു അഭിമുഖത്തിനാണ് വന്നത്. പക്ഷെ രൂപാലിയുടേതല്ല, തന്റെ അമ്മയുടേതാണ്. തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അമ്മയുടെ കഥ. അമ്മയുടെ ഒരു അഭിമുഖം എനിക്ക് തരപ്പെടുത്തി തരണം. “
“ആഹാ കൊള്ളാം നടന്നത് തന്നെ. എൻ്റെ മമ്മി ഒരു സ്ട്രോങ്ങ് ലേഡി ആണ്. പക്ഷേ…. ഞാൻ ഒന്ന് ശുപാർശ ചെയ്തു നോക്കാം. “
“അത് മതി. മകൾ ആത്മാർഥമായി പറഞ്ഞാൽ അമ്മ കേൾക്കുമല്ലോ. “
“എന്തായാലും ഞാൻ പറയാം, എനിക്കും അതിന് സന്തോഷമല്ലേ, എന്റെ മമ്മിയെ എല്ലാവരും അറിയുന്നത്. “
“എന്തായാലും എനിക്ക് ഉടനെ തന്നിൽ നിന്നൊരു സന്തോഷ വർത്തമാനം കേൾക്കണം. പിന്നെ ഈ സുന്ദരമായ കോഫിയ്ക്കും, ഒഴിവാക്കപ്പെട്ടവരുടെ പറുദീസയെ പരിചയപ്പെടുത്തി തന്നതിനും നന്ദി. “
അവൾ അവനു കൈ കൊടുത്തു പിരിഞ്ഞു. താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ അവൻ വെറുതെയൊന്നു തിരിഞ്ഞു നോക്കി. അവൾ ബുക്ക് തുറന്നു വച്ച് അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. അവനെ നോക്കി അവൾ പുഞ്ചിരിച്ചു.
അഫ്രയ്ക്ക് ശേഷം കൗതുകം തോന്നിയ മറ്റൊരു പെൺകുട്ടി, എന്തോ ഒരു അടുപ്പം തോന്നുന്നു. ഇവളുടെ കാര്യം അഫ്രയോട് പറയുമ്പോൾ സെൻസർ ചെയ്യേണ്ടി വരും. അവൾക്കു അസൂയ തോന്നിയാലോ. എന്തായാലും രൂപാലിയോടൊരു താല്പര്യം അവനു തോന്നി തുടങ്ങി.
(തുടരും.. )

