എന്തിനാണിവർ ഇത്ര അഹങ്കരിക്കുന്നത്? അവൾ തന്റെ മുറിയിലേയ്ക്ക് മടങ്ങാനായി എഴുന്നേറ്റു. തൊട്ടു പിന്നിൽ ആ ദമ്പതികളുടെ കളിചിരിയുടെ ശബ്ദം, ചുംബന സീൽക്കാരങ്ങൾ, അവർ മദ്യപിച്ചിരിക്കുന്നു. പെൺകുട്ടിയുടെ നാക്ക് കുഴയുന്നു.
പിന്നിൽ പൂൾ ഗാർഡിന്റെ ശബ്ദം കേട്ടു. ആ ദിവസത്തെ കുറഞ്ഞ താപനിലയെ കുറിച്ച് ഗാർഡ് അവരോടു വിശദീകരിക്കുന്നു. ഇന്ന് തണുപ്പ് കൂടുതലാണെന്നും, പാതിരാവാകുമ്പോൾ മൈനസ് ഡിഗ്രിയിലേയ്ക്ക് താപനില താഴുമെന്നും അതിനാൽ വെള്ളത്തിൽ തുടരുന്നത് സുരക്ഷിതമല്ലെന്നും കയറി പോകണമെന്നും അയാൾ അഭ്യർത്ഥിക്കുന്നു.
ഗാർഡിന്റെ നിർദ്ദേശമനുസരിച്ചു പൂളിൽ നിന്നും കയറാൻ ശ്രമിച്ച യുവാവിനെ ആ പെൺകുട്ടി പിറകിൽ നിന്നും വെള്ളത്തിലേക്ക് വീണ്ടും വലിച്ചിട്ടു.
പൂളിലേക്ക് ശ്രദ്ധിച്ചു കൊണ്ട് ദേവി മുറിയിലേയ്ക്കു നടന്നു. അവൾ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന ശരീരവുമായി അവൾ കോറിഡോറിലൂടെ വേച്ചു വേച്ചു നടന്നു. തന്നെ ആരോ പിന്തുടരുന്നതായി അവൾക്കു തോന്നി. അവൾ ധൃതിയിൽ മുന്നോട്ടു നടന്നു.
മുറിയുടെ മുന്നിലെത്തി താക്കോൽ ദ്വാരത്തിലിട്ട് തിരിച്ചതും പിന്നിൽ നിന്നാരോ അവളുടെ വാ പൊത്തി, അവളെ മുറിക്കകത്തേയ്ക്കു തള്ളിയിട്ടു. നിലത്തു വീണ ദേവിയുടെ മുകളിൽ ഒരു കറുത്ത ജാക്കറ്റ് ധരിച്ച, കമ്പിളി ഷാൾ കൊണ്ട് തല മൂടിയ ഒരു രൂപം, പെട്ടെന്ന് ആ രൂപം ചാടിയെഴുന്നേറ്റു വാതിൽ അകത്തു നിന്നും കുറ്റിയിട്ടു. അയാൾ ജാക്കറ്റിനകത്തു നിന്നും ഒരു പാക്കറ്റ് അവളുടെ നേരെ നീട്ടി.
“നിങ്ങളൊറ്റയ്ക്കാണോ വന്നത്? “
അയാളുടെ കണ്ണുകളിൽ നോക്കി അതേയെന്നവൾ തലയാട്ടി.
ആരാണിയാൾ?എന്തിനാണ് ഞാൻ അയാളോട് സത്യം പറഞ്ഞത്.
“രാവിലെ പോകുന്നതിനു മുൻപ് വീണ്ടും കാണാം. “
അയാളുടെ മുഖത്തു കെട്ടിയിരുന്ന തൂവാല അഴിഞ്ഞപ്പോൾ ദേവി അയാളുടെ മുഖം കണ്ടു. സുന്ദരനായൊരു ചെറുപ്പക്കാരൻ. അവൾ അയാളെ കണ്ടുവെന്നറിഞ്ഞപ്പോൾ അയാൾ പോകാൻ ധൃതി വച്ചു. അയാൾ വേഗത്തിൽ വാതിൽ ചാരി പുറത്തേയ്ക്കു പോയി.
അയാളുടെ പിറകെ അവളിറങ്ങി കോറിഡോറിൽ നോക്കി. അയാളെ അവിടെയെങ്ങും കണ്ടില്ല. ഇത്ര പെട്ടെന്നയാൾ എവിടേയ്ക്ക് പോകാനാണ്. ഭയം ഒരു മിന്നൽ പോലെ നട്ടെല്ലിലൂടെ കടന്ന് പോയി. മുന്നിലെ വിജനമായ കോറിഡോറിൽ നോക്കി അവൾ നെടുവീർപ്പിട്ടു. എന്നാലും ഇത്രയും പെട്ടെന്ന് അയാൾ എവിടേയ്ക്ക് അപ്രത്യക്ഷമാകാനാണ്. തൊട്ടടുത്ത റൂമിലാണോ അയാളുടെ താമസം. അവൾ മുറിയിൽ തിരികെ കയറി തന്റെ വാതിലടച്ചു ഭദ്രമാക്കി.
അയാൾ തന്ന പാക്കറ്റ് അവൾ പൊട്ടിച്ചു നോക്കി. കൈലാസന്റെ വേറെ കുറെ ഫോട്ടോസ്. ഒരു ഫോട്ടോയിൽ കൈലാസന്റെ എതിർവശത്തു രണ്ടു പേര് നിൽക്കുന്നു. അവരെന്തോ തർക്കത്തിലാണ്, ഒരു ഫോട്ടോയിൽ ഒരാൾ കൈലാസനെ പിടിച്ചു തള്ളുന്നു. ഈ ഫോട്ടോസ് പോലീസിനെ കാണിക്കുന്നതല്ലേ നല്ലത്. ഇവരൊക്കെ ആരാണെന്ന് പോലീസ് അന്വേഷിക്കട്ടെ.
കൈലാസനെ പിടിച്ചു തള്ളുന്ന ആളെ അവൾ എവിടെയോ കണ്ടിട്ടുണ്ട്, ആരാണയാൾ? അയാളും കൈലാസനും തമ്മിലെന്താണ് പ്രശ്നം?അവൾക്കന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല, എത്ര ആലോചിട്ടും അയാളാരാണെന്നു കണ്ടെത്താൻ കഴിഞ്ഞില്ല.
രാവിലെ വാതിലിൽ മുട്ട് കേട്ടാണവൾ ഉണർന്നത്, അയാൾ ആയിരിക്കുമോ, രാവിലെ കാണണമെന്നല്ലേ അയാൾ പറഞ്ഞത്. അവൾ വാതിൽ തുറന്നതും അയാൾ മുറിക്കുള്ളിലേക്ക് തള്ളി കയറി. അതവൾക്കിഷ്ടമായില്ല, അവൾ ദേഷ്യപ്പെട്ടു.
“നിങ്ങൾ റെസ്റ്റോറന്റിൽ പോയിരിക്കൂ ഞാൻ ഫ്രഷ് ആയി അങ്ങോട്ട് വരാം, ഇന്ന് തന്നെ എനിക്ക് നാട്ടിലേയ്ക്ക് മടങ്ങണം. എന്നെ വീട്ടിൽ അന്വേഷിക്കാൻ തുടങ്ങി കാണും. “
“പ്ലീസ്, നിങ്ങൾ ഈ മുറിക്ക് പുറത്തിറങ്ങരുത്. അവിടെ പൂളിൽ ഒരു മരണം നടന്നിരിക്കുന്നു. അവിടെ മൊത്തം പൊലീസാണ്. നിങ്ങളെ അവർ തിരിച്ചറിയണ്ട. “
“എന്താ തിരിച്ചറിഞ്ഞാൽ, ഞാൻ നിങ്ങൾ തന്ന ഫോട്ടോ അവരെ കാണിക്കും. എന്റെ ഭർത്താവിന്റെ കൊലപാതകികളാകും ആ ഫോട്ടോയിൽ ഉള്ളത്. പക്ഷെ ആ ഫോട്ടോ നിങ്ങൾക്ക് എങ്ങനെ കിട്ടി. നിങ്ങളതെന്താണ് പൊലീസിന് നൽകാഞ്ഞത്. ആ ഫോട്ടോ തന്നു എന്നെ ബ്ലാക് മെയിൽ ചെയ്യാനായിരുന്നോ നിങ്ങളുടെ ഉദ്ദേശ്യം. “
“നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്. അന്ന് രാത്രി ഞാൻ അവിടെ ഉണ്ടായിരുന്നു. പതിനൊന്നു മണിക്കാണ് അവർ തമ്മിലുള്ള തർക്കം നടക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിങ്ങളുടെ ഭർത്താവിന്റെ മരണം നടക്കുന്നത് പന്ത്രണ്ടരയോടെയാണ്, ആ സമയത്തു അവർ രണ്ടു പേരും ഇവിടത്തെ ബാറിൽ ഉണ്ടായിരുന്നു, സി സി ടി വി ക്യാമറയിൽ തെളിവുണ്ട്.. ഞാനും ആ സമയത്ത് ബാറിൽ ഉണ്ടായിരുന്നു. “
ദേവി കസേരയിലിരുന്നു തലയ്ക്കു കൈ വച്ചു.
“പിന്നെ നിങ്ങളെന്താണ് പറയാൻ ഉദ്ദേശിക്കുന്നത്. എന്തിനാണ് നിങ്ങളെനിക്ക് കൊറിയറിൽ ആ ഫോട്ടോകൾ അയച്ചു തന്നത്. എന്നെ ഇങ്ങോട്ടു വരുത്തിയതിന്റെ ഉദ്ദേശ്യമെന്താണ്. എല്ലാം ഞാൻ മറക്കാൻ ശ്രമിയ്ക്കുകയായിരുന്നു.. “
അവൾ തേങ്ങി.
അയാൾ അവൾക്കെതിരേ കട്ടിലിൽ ഇരുന്നു.
“ശ്രദ്ധിക്കൂ, എനിക്കധികം സമയമില്ല. ഡ്യൂട്ടിക്കുള്ള സമയമായി. കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞ സമയത്ത്, അതും ഒന്നിച്ചുള്ള ആദ്യ യാത്രയിൽ, ഹണിമൂൺ യാത്രയിൽ, ഈ ഹോട്ടലിൽ താമസിച്ചിരുന്ന നവവരൻ അപ്രതീക്ഷിതമായി വെള്ളക്കെട്ടിൽ മരിച്ച സംഭവം ഞങ്ങളെയെല്ലാം ഞെട്ടിച്ചു. ഞങ്ങൾക്കിടയിൽ അത് സംസാര വിഷയമായി മാറി. ഞാൻ മാറി നിന്ന് നിങ്ങളെ വീക്ഷിച്ചു. എനിക്ക് നിങ്ങളുടെ ആ അവസ്ഥ സഹിക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ഇടയിൽ അന്ന് നിങ്ങൾ തന്നെയായിരുന്നു സംസാര വിഷയം. അപ്പോഴാണ് തലേന്ന് രാത്രിയിൽ നടന്ന തർക്കത്തിൽ നിങ്ങളുടെ മരിച്ച ഭർത്താവുണ്ടെന്നു എനിക്ക് മനസിലായത്. ഞാൻ ആരും കാണാതെ ഫോണിൽ എടുത്ത ആ ഫോട്ടോകൾ പ്രിന്റെടുത്ത് നിങ്ങൾക്ക് അയക്കുകയായിരുന്നു. നിങ്ങളുടെ വിലാസം കണ്ടു പിടിക്കാൻ പഴയ പത്ര വാർത്തകളിൽ വന്ന അഡ്വക്കേറ്റ് ദേവി എന്ന പേര് മാത്രം മതിയായിരുന്നു. നിങ്ങൾ തിരികെ ഓഫീസിൽ സജീവമാകാൻ തുടങ്ങിയെന്നറിഞ്ഞപ്പോളാണ് ഞാൻ ഫോട്ടോകൾ അയച്ചത്. “
“ഡ്യൂട്ടിക്കുള്ള സമയമോ?അപ്പോൾ നിങ്ങളിവിടുത്തെ ജീവനക്കാരനാണോ?”
“അതെ നിർഭാഗ്യവശാൽ ഞാൻ ഇവിടത്തെ ജീവനക്കാരനാണ്. ഡോക്ടർ കൈലാസന്റെ മരണം നടന്ന ഉടനെ ഞങ്ങൾ സ്റ്റാഫിനൊരു എമർജൻസി മീറ്റിങ്ങ് ഉണ്ടായിരുന്നു. ആരും ഒന്നും കണ്ടിട്ടില്ലായെന്നും കേട്ടിട്ടില്ലായെന്നും പറയണമെന്ന ആജ്ഞ. സ്ഥാപനത്തിനെ കളങ്കപ്പെടുത്തുന്ന ഒന്നും ജീവനക്കാർ ചെയ്യാൻ പാടില്ലെന്ന് പറഞ്ഞിരുന്നു. ഞാൻ ഇവിടത്തെ പ്രൊബേഷനറി ജീവനക്കാരനാണ്. ഇവിടുത്തെ രണ്ടു വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണം എനിക്ക് ജർമനിയിൽ പോകാൻ. എന്റെ ഇപ്പോഴത്തെ സ്വപ്നം അതാണ്. “
“ഞാൻ ഒക്കെ മറന്നു വരുകയായിരുന്നു, നിങ്ങൾ എന്നെ വീണ്ടുമെല്ലാം ഓർമ്മിപ്പിച്ചു, പോലീസിൽ അറിയിക്കാനിട്ടു സമ്മതിക്കുന്നുമില്ല. “
“ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കൂ, കഴിഞ്ഞ മൂന്നു മാസമായി ഞാൻ ഈ കേസിന്റെ പിറകെയായിരുന്നു, അതിനൊരു വ്യക്തിപരമായ കാരണം ഉണ്ട്, അത് ഞാൻ പിന്നീട് പറയാം. നിങ്ങളെന്നെ വിശ്വസിക്കണം. ആ ഫോട്ടോയിൽ ഉള്ളവർ നിരപരാധികളാണ്. അതിലൊരാൾ ഡോക്ടർ സൂരജാണ്. അയാൾക്ക് നിങ്ങളെ അറിയാം, നിങ്ങളുടെ കല്യാണത്തിന് അയാൾ ഉണ്ടായിരുന്നു. മറ്റെയാൾ ലോക്കോ പൈലറ്റ് ആണ്, മുഹമ്മദ് ഹാഫിസ്. അവർ കൈലാസൻ്റെ സുഹൃത്തുക്കളായിരുന്നു. “
“എനിക്കറിയാം, ഡോക്ടർ സൂരജിനെ, ഞാനിപ്പോൾ ഓർക്കുന്നു, അയാളൊരിക്കൽ വീട്ടിൽ വന്നിരുന്നു. “
“ഞാൻ അവരെ നിരീക്ഷിച്ചിരുന്നു, അവരെ പിന്തുടർന്നിരുന്നു. അവരുമായി സംസാരിച്ചിരുന്നു. അന്ന് രാത്രി തർക്കം ഉണ്ടായതായി അവർ സമ്മതിച്ചു. പിന്നീട് ബാറിൽ അവർ ഒന്നിച്ചു, എന്തോ മരുന്ന് വാങ്ങണമെന്ന് പറഞ്ഞു ഡോക്ടർ കൈലാസൻ പെട്ടെന്ന് തന്നെ പുറത്തേയ്ക്കു പോയെന്നാണ് അവർ പറയുന്നത്. പിന്നീട് എന്ത് സംഭവിച്ചെന്ന് അവർക്കും അറിയില്ല. “
“പക്ഷെ പോലീസിന്റെ അന്വേഷണത്തിൽ ഈ കഥകളൊന്നും ഇല്ലായിരുന്നല്ലോ. “
“സ്വാഭാവികം, കേസ് ഒതുക്കാനായിരുന്നു പോലീസിന്റെ താല്പര്യം. നിങ്ങളുടെ രണ്ടാനച്ഛനായ മാത്യൂസ് പറഞ്ഞത് ഡോക്ടർ കൈലാസന് മാനസികമായ പ്രശ്നമുണ്ടായിരുന്നുവെന്നാണ്. ഞാൻ അന്വേഷിച്ചപ്പോൾ ഈ ഹോട്ടലിൻ്റേയും റിസോർട്ടിൻ്റേയും ഓണർ അയാളുടെ മൂത്ത മകനാണ് എന്ന്. ഒരു ഹണിമൂൺ ട്രിപ്പിന്റെ പേരിൽ ഡോക്ടർ കൈലാസനെ ഇവിടെ വിളിച്ചു വരുത്തിയതാണ് എന്നും”
“അപ്പോൾ നിങ്ങൾ പറയുന്നത്. “
“എന്റെ ചില സംശയങ്ങൾ ആണ് ഞാൻ പറഞ്ഞത്. ദേവി നിങ്ങളെ എനിക്ക് സഹായിക്കണമെന്നുണ്ട്. “
“നിങ്ങൾ എന്ത് സഹായിക്കാനാണ്. ഞാൻ ഉടനെ മടങ്ങി പോകുന്നു. സഹായിക്കണമെങ്കിൽ പോലീസിൽ ഈ വിവരങ്ങൾ അറിയിക്കൂ. പോലീസ് ഈ കേസ് അന്വേഷിച്ചു തെളിയിക്കട്ടെ. എന്റെ കൈലാസന്റെ ആത്മാവിനെങ്കിലും സമാധാനം ലഭിക്കട്ടെ. “
“ദേവി… “
“എനിക്ക് നിങ്ങളെ അറിയുക പോലുമില്ല, ഇനിയെന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത്. “
“പക്ഷെ എനിക്കുറപ്പുണ്ട്. നമ്മൾ വിചാരിച്ചാൽ ഈ കേസിന്റെ തുമ്പു നമുക്ക് കണ്ടെത്താമെന്ന്, ദേവി ഒരു സമർത്ഥയായ വക്കീലാണെന്നു എനിക്കറിയാം. പൊലീസിന് ഈ കേസ് തെളിയിക്കാൻ തെളിവുകളുടെ അഭാവമുണ്ട്. “
“നിങ്ങളാരെന്നു പോലും ഇതുവരെ വെളിപ്പെടുത്തിയില്ല. “
“ഞാൻ നിധിൻ, ഇവിടത്തെ താഴത്തെ നിലയിലെ റെസ്റ്റോറന്റിൽ ഷെഫാണ്. ഇന്നലത്തെ മീൻമുട്ട മസാല എന്റെ പ്രിപ്പറേഷൻ ആയിരുന്നു. ദേവിക്ക് വളരെ ഇഷ്ടമായി എന്ന് കരുതുന്നു. അത് അങ്ങനെയല്ല കഴിക്കേണ്ടിയിരുന്നത്. മുന്നിൽ വന്നു കാണിച്ചു തരണമെന്നുണ്ടായിരുന്നു. പക്ഷെ…
മുറിച്ചു സോസിൽ മുക്കി കഴിക്കണമായിരുന്നു. ഇനിയൊരിക്കൽ അങ്ങനെ ഞാൻ തയാറാക്കി തരാം. “
ദേവി അതിശയത്തോടെ അവനെ നോക്കി.
“എനിക്ക് ഡ്യൂട്ടിക്ക് സമയമായി. ഇപ്പോൾ പുറത്തിറങ്ങേണ്ട, പൂളിലെ മരണം. ഞാൻ വന്നു ബാക്കി പറയാം. എന്നെ വിശ്വസിക്കൂ. ബ്രേക്ക് ഫാസ്റ്റ് ഞാൻ മുറിയിൽ എത്തിച്ചു തരാം. “
ധൃതിയിൽ അവൻ മുറി തുറന്നു പുറത്തേയ്ക്കു പോയി.
ദേവി എഴുന്നേറ്റു വാതിൽ കൊളുത്തിട്ടു. അവന്റെ സംഭാഷണങ്ങൾ അവൾ മനസ്സിലിട്ടു പരിശോധന നടത്തി.
“എന്തിനവൻ എന്നെ സഹായിക്കണം. എന്താണവന്റെ മോട്ടീവ്?പണമാണോ, അതോ താനെന്ന പെണ്ണോ?”
പെരുമാറ്റത്തിൽ വളരെ മാന്യത തോന്നി. പ്രായം കൊണ്ട് ദേവിയെക്കാൾ ചെറുപ്പം. അവൾ ചിന്തിച്ചു കൊണ്ട് ബാൽക്കണിയിലൂടെ പുറത്തേയ്ക്കു നോക്കി. ദൂരെ പൂള് കാണാം. സ്‌ട്രെച്ചറിൽ കിടത്തിയിരിക്കുന്ന രണ്ടു ശരീരങ്ങൾ, ഇന്നലെ കണ്ട ആ യുവ മിഥുനങ്ങൾ. അവരെ ആംബുലൻസിൽ കയറ്റുന്നത് വരെ അവൾ നോക്കി നിന്നു. പെട്ടെന്ന് അവൾക്കു തല ചുറ്റുന്നത് പോലെ തോന്നി. അവൾ കട്ടിലിൽ കയറി പുതച്ചു മൂടി കിടന്നു.
വാതിലിൽ മുട്ടു കേട്ടു അവൾ എഴുന്നേറ്റു, വാതിൽ തുറന്നു.
“മാഡം ബ്രേക്ക് ഫാസ്റ്റ്. സാൻഡ് വിച്ചും കോഫിയും. “
റൂം ബോയ് ആണ്.
രാവിലെ സാൻഡ് വിച്ചൊന്നും കഴിക്കാറില്ല. നല്ലപോലെ ചീസ് പുരട്ടിയ ബ്രെഡിൽ അലങ്കാരത്തോടെ വച്ചിരിക്കുന്ന പച്ചക്കറികളും പുഴുങ്ങിയ മുട്ട അരിഞ്ഞതും. കഴിച്ചപ്പോൾ നല്ല രുചി തോന്നി. നല്ല കടുപ്പത്തിൽ കോഫിയും ഉഗ്രനായിരുന്നു.
ദേവിക്ക് ആകെയൊരു ഉന്മേഷം തോന്നി. നിധിൻ സ്വന്തം കൈകൊണ്ടു അവൾക്കു വേണ്ടി തയാറാക്കിയതാകും. അവൾക്കവനോട് നന്ദി തോന്നി.
അവൾ മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങിയതേയില്ല. പോലീസിനെ കണ്ടു അവൾക്കു പേടിയായി. നിധിൻ പറഞ്ഞത് ശരിയാണ്, അവൾ എന്തിനിവിടെ വന്നെന്നു ചോദ്യമുണ്ടാകും, അവൾ വന്ന അതേ ദിവസം തന്നെ പൂളിൽ രണ്ടു മരണം നടന്നു. ഇപ്പോൾ തന്നെ അവൾ എവിടെയെന്നു വീട്ടിൽ അന്വേഷണം തുടങ്ങി കാണും. മാത്യുവിന്റെ മക്കൾ സ്ഥലത്തില്ലാത്ത കൊണ്ട് തന്നെ ഇവിടെ ആരും പെട്ടെന്ന് തിരിച്ചറിയില്ല.
ഉച്ചക്ക് നിധിൻ വരുന്നത് വരെ അവൾ മുറിയിൽ തന്നെ ഇരുന്നു.
അയാളവൾക്കു കേരള സ്റ്റൈൽ ചോറും കറികളും മുറിയിലെത്തിച്ചു നൽകി. വലിയ തളികയിൽ ചോറും കറികളും പായസവും. നിരത്തി വച്ച തളികയിലെ ചൂട് നഷ്ടപ്പെടാതിരിക്കാൻ അലുമിനിയം ഫോയിൽ കൊണ്ട് സീൽ ചെയ്തിരുന്നു.
ദേവി കഴിക്കാനിരുന്നപ്പോൾ വെറുതെ അവനോടു ആഹാരം കഴിച്ചോ എന്നന്വേഷിച്ചു. ഇല്ല എന്നറിഞ്ഞപ്പോൾ നിധിനോട് കൂടെ കഴിക്കാൻ ക്ഷണിക്കുകയും, ഉടനെ തന്നെ ഒരു ആശങ്കയും തോന്നാതെ അവളോടൊപ്പം അവൻ കഴിക്കാനിരുന്നു.
ഒന്നിച്ചു കഴിച്ചു തുടങ്ങിയപ്പോഴാണ് ക്ഷണിക്കേണ്ടിയിരുന്നില്ല എന്ന് ദേവിക്ക് തോന്നിയത്. അപരിചിതനായ ഒരു പുരുഷനുമൊന്നിച്ചു ഒരു ഹോട്ടൽ റൂമിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിലെ വൈചിത്ര്യം.
“വേറെ പ്രശ്നമൊന്നുമല്ല, മദ്യപിച്ചതാണ് മരണകാരണം. രാത്രിയിലെ തണുപ്പും അമിത മദ്യപാനവും പിന്നെ മയക്കുമരുന്നും. ആ പെൺകുട്ടിയാണ് ആദ്യം മുങ്ങി പോയത്. ക്യാമറയിൽ ദൃശ്യങ്ങൾ കണ്ടു ഓടി ചെന്നു സെക്യൂരിറ്റി. യുവാവിന് യഥാസമയം മെഡിക്കൽ എയ്ഡും നൽകി. പക്ഷെ.. “
“മദ്യപിക്കുന്നത് തണുപ്പിൽ നിന്നും റെസിസ്റ്റൻസ് കിട്ടുമെന്നല്ലേ എല്ലാവരുടേയും വാദം. “
“അവരുടെ ഉള്ളിൽ മദ്യം മാത്രമല്ല. എം ഡി എം എ ആ കുട്ടിയുടെ ഹാൻഡ് ബാഗിൽ നിന്നും കണ്ടെത്തി. അവൾ തലസ്ഥാനത്തെ ഒരു കോളേജിൽ എൻജിനീയറിങ്ങിനു പഠിക്കുകയാണ്. പയ്യനൊരു ടെക്കിയാണ്, എറണാകുളം കാരൻ. “
“അപ്പോളവർ വിവാഹിതരായിരുന്നില്ലേ.?”
“അല്ല. ഒരു പാർട്ടിയിൽ കണ്ടു മുട്ടി പരിചയപെട്ടവർ മാത്രം. ഇപ്പോൾ ഇത്തരം ബന്ധങ്ങൾ സാധാരണമായി. “
അവൾ ഊണ് കഴിഞ്ഞു എഴുന്നേറ്റു.
“പായസം എങ്ങനെയുണ്ട്.?അതെന്താണ് ഐറ്റം എന്ന് പറയാമോ?”
പായസം കുടിച്ചു നോക്കിയിട്ടവൾ കണ്ണടച്ചിരുന്നു.
“അറിയില്ല. മത്തങ്ങയാണോ?”
“അല്ല തണ്ണിമത്തൻ. തോടോട് ചേർന്നുള്ള വെളുത്ത ഭാഗം, അതെല്ലാവരും കളയുകയേ ഉള്ളു. പക്ഷെ അതു കൊണ്ട് സൂപ്പർ പച്ചടിയും പായസവും തയാറാക്കാം. എന്റെ അമ്മയുടെ സ്പെഷ്യലാണ്. “
“അമ്മ എന്ത് ചെയ്യുന്നു? പാചക വിദഗ്ധയാണോ?”
“അമ്മയിപ്പോൾ ഈ ഭൂമിയിൽ ഇല്ല. അമ്മയും ചേച്ചിയും പോയതോടെ ഞാൻ അനാഥനായി. “
പിന്നെ അവരുടെ ഇടയിൽ വല്ലാത്ത മൗനമായി. അത് സഹിക്കാൻ കഴിയാതെ അവൻ എഴുന്നേറ്റു.
“റൂം ബോയ് വന്നു പോയിട്ട് ഞാൻ വീണ്ടും വരാം. ദേവി ഇന്ന് മടങ്ങുന്നുണ്ടോ. ബസിലാണെങ്കിൽ ഞാൻ അടിവാരം വരെ കൂടെ വരാം. നമുക്ക് കുറച്ചു സംസാരിക്കാനുണ്ട്. “
വേറെ ആരെങ്കിലുമായിരുന്നെങ്കിൽ അവളിപ്പോൾ കടക്കു പുറത്തെന്ന് പറഞ്ഞേനെ. എന്തോ അവനോടൊരു അടുപ്പം തോന്നി. അവന്റെ മുഖത്ത് “നോ” നോക്കി പറയാൻ കഴിയുന്നില്ല.
മൂന്നു മണി വരെ അവൾ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. പുറത്തെ ബഹളമൊക്കെ നിലച്ചു തുടങ്ങിയപ്പോൾ അവൾ താഴത്തെ റെസ്റ്റോറന്റിലേയ്ക്ക് നടന്നു.
ദൂരെ വച്ച് തന്നെ ഷെഫിന്റെ വേഷത്തിൽ നിൽക്കുന്ന നിധിനെ അവൾ കണ്ടിരുന്നു. ഓപ്പൺ കിച്ചണിന്റെ കണ്ണാടി ഭിത്തിയിലൂടെ അവളെയും അവൻ കണ്ടിരുന്നു. അവളെ കാണാത്ത രീതിയിൽ അവൻ തന്റെ ജോലി തുടർന്നു. വലിയ തവയിൽ അവനെന്തോ പാചകം ചെയ്യുകയായിരുന്നു. പലതരത്തിലുള്ള സോസുകളുടെ വാസന അവിടെ പരന്നിരുന്നു. പച്ചയും മഞ്ഞയും ചുവപ്പും നിറമുള്ള, നീളത്തിൽ അരിഞ്ഞ പച്ചക്കറികളും, മൊരിഞ്ഞു ബ്രൗൺ നിറത്തിലായ ഇറച്ചി കഷണങ്ങളും നിധിന്റെ കൈവിരുതിൽ പാനിൽ നിന്നും വായുവിലുയർന്നു താളത്തിലും ഈണത്തിലും ഒന്ന് മലക്കം മറിഞ്ഞു തിരികെ പാനിലേയ്ക്ക് വന്നു വീഴുന്ന മനോഹരമായ കാഴ്ച അവൾ നോക്കിയിരുന്നു.
സ്റ്റൗവിൽ നിന്നും പാനിലേയ്ക്ക് പാഞ്ഞടുക്കുന്ന തീനാളങ്ങൾ, തീനാമ്പുകളെ വെട്ടിച്ചു വളരെ വേഗതയിൽ അവൻ ആ പച്ചക്കറി-ഇറച്ചി കൂട്ടിനെ വായുവിൽ ഇളക്കി മറിച്ചു. എന്തൊരു കരവിരുത് അവൾ ആകാംഷയോടെ, ആരാധനയോടെ അവനെ നോക്കിയിരുന്നു. എന്തൊരു കൈപ്പുണ്യം, ഒരു മാന്ത്രികന്റെ കര വേഗതയിൽ വിരലുകൾ കൊണ്ടവൻ ഉപ്പും ചില്ലി ഫ്‌ളേക്‌സും വാരി വിതറി. വളരെ ചാരുതയോടെ അലങ്കരിച്ച ബൗളിലേയ്ക്ക് ആ കൂട്ട് മാറ്റുന്നു, അതിനു മുകളിൽ മേമ്പൊടിയായി സെലറി വിതറുന്നു.
ഒരു നിമിഷം അവന്റെ കണ്ണുകൾ അവളുടേതുമായി ഇടയുന്നു. പെട്ടെന്ന് അവൻ ബൗൾ ടേബിൾ മാനേജറിന് കൈമാറുന്നു. അടുത്ത ഓർഡറിലേയ്ക്ക് തിരിയുന്നു. അവൻ അവളെ കണ്ടു പരിചയഭാവം നടിച്ചതേയില്ല. അവൻ കബാബിനുള്ള ചിക്കൻ മാരിനേറ്റ് ചെയ്യാൻ തുടങ്ങുന്നു.
അവന്റെ അടുത്ത് നിൽക്കുന്ന, കുറെ കൂടി സുന്ദരനായ മറ്റൊരു ഷെഫ് വളരെ വേഗതയിൽ സൂപ്പ് തയാറാക്കുന്നു. എന്ത് കൊണ്ടാണ് തനിക്കു അവന്റെ പ്രവർത്തിയിൽ മാത്രം ആരാധന തോന്നിയത്. അവിടെയുള്ള എല്ലാവരും ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്. മുന്നിൽ വന്ന വെയ്റ്ററിനു അവൾ ഒരു പൈനാപ്പിൾ ജ്യൂസും ഒരു മട്ടൻ കോഫ്ത്തയും ഓർഡർ കൊടുത്തു. വിശപ്പുണ്ടായിട്ടല്ല, ഇനിയുള്ള കാര്യം തീരുമാനിക്കാൻ ഈ ആംപിയൻസും നിധിന്റെ സാന്നിധ്യവും ആവശ്യമുണ്ടെന്നു അവൾക്ക് തോന്നി.
തനിക്കുള്ള ഭക്ഷണം ആരാണ് ഉണ്ടാക്കുന്നതെന്നവൾ ശ്രദ്ധിച്ചില്ല. തലേന്നു രാത്രിയിലിരുന്ന അതെ ടേബിളിലും കസേരയിലും ചാഞ്ഞിരുന്നു പൂളിലേക്ക് നോക്കി കൊണ്ടിരുന്നു. ഇടക്കെപ്പോഴോ അവൾ തിരിഞ്ഞു നോക്കിയപ്പോൾ നിധിൻ കോഫ്ത്തയ്ക്കുള്ള മീറ്റ് ഉണ്ടകൾ റൊട്ടി പൊടികൾ ഉരുട്ടി മാറ്റി കമ്പുകളിൽ കോർത്തെടുക്കുന്നു. അവൻ തനിക്കായിട്ടാണ് പാചകം ചെയ്യുന്നതെന്നറിഞ്ഞപ്പോൾ അവൾക്കൊരു സന്തോഷം തോന്നി. അവന്റെ ചലനങ്ങളെ കൗതുകത്തോടെ വിദൂരത്തിയിലിരുന്നവൾ വീക്ഷിച്ചു.
ടേബിളിൽ എത്തിയ ചൂടൻ കോഫ്ത്ത അവൾ തൈരിൽ മുക്കി കഴിച്ചു. രുചികരമായ ആ ഭക്ഷണത്തിനു നന്ദി സൂചകമായി അവൾ അവനെ നോക്കി പുഞ്ചിരിച്ചു. അവനാകട്ടെ അതൊന്നും കാണുന്നില്ലായെന്ന മട്ടിൽ അടുത്ത പാചകത്തിലേർപ്പെട്ടു.
താനും അവനും തമ്മിലുള്ള അവസാനത്തെ കാഴ്ചയാകും ഇതെന്നവൾക്കു തോന്നി. അവന്റെ സുന്ദരമായ രൂപത്തെ മനസിലേയ്ക്ക് ഒപ്പിയെടുക്കാനൊരു ശ്രമം അവൾ നടത്തി. അവളുടെ കണ്ണുകളിലെ ലെൻസുകൾ പല കോണിൽ നിന്നുമുള്ള അവന്റെ രൂപത്തെ സംഗ്രഹിച്ചു ഓർമ്മയിലാക്കി വച്ചു.
(തുടരും… )
✍️✍️നിഷ പിള്ള

