“എനിക്ക് നിന്നേ സ്വന്തമാക്കണ്ട.
എനിക്ക് നിന്റെ സ്വന്തമാവണ്ട.
എനിക്ക് നിന്റെ പാതിയാവണ്ട.
എനിക്ക് നിന്റെ സതിയാവണ്ട,
എനിക്ക് നിന്റെ ഉമയാവണ്ട. “
ചൂടുള്ള ചായക്കോപ്പയിലുള്ള പിടുത്തം ഒന്നൂടെ മുറുക്കിക്കൊണ്ട് അവസാനത്തെ ചൂടും സ്വന്തമാക്കി, അവസാനത്തെ ഒരിറ്റ് ചായ കൂടെ അവൾ അലിയിച്ചിറക്കി.
“പിന്നേ?”
ദൂരേക്ക് കണ്ണുകൾ പായിച്ചിരിക്കുന്ന അവൾ ആ ചോദ്യം കേൾക്കുമോ എന്ന സംശയത്തിൽ അവൻ ഒരിത്തിരി ഉറക്കെ ചോദിച്ചു.
അവൾ ഉറക്കെ ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി.
“എനിക്കെഴുതാനുള്ള വരികൾ ആണെടോ. എങ്ങനെ ണ്ട്?”
കൗതുകത്തെ ചിരിയിൽ മറച്ചു വെച്ചു കൊണ്ട് അവൻ ചിരിച്ചു.
“കൊള്ളാം. നന്നായിട്ടുണ്ട്. ബാക്കി കൂടെ പറ. ഇടയ്ക്കൊക്കെ നിന്റെ വട്ട് കേട്ട് ഇരിക്കാൻ രസമാണ്.”
“അങ്ങനെ പ്പൊ വേണം എന്നില്ല. നിർബന്ധിച്ചാൽ നോക്കാം.”
“നിർബന്ധിച്ചിരിക്കുന്നു. പറ കേൾക്കട്ടെ. ഇതാ നിന്റെ കുഴപ്പം. എനിക്ക് സമയമില്ലാത്തപ്പോൾ കേൾക്കാൻ നിന്നു തരുന്നില്ല എന്ന പരാതിയും. നിനക്കായിട്ട് സമയം ഉണ്ടാക്കി കൊണ്ട് വരുമ്പോൾ ജാഡയും.”
അവൾ ചിരിച്ചു കൊണ്ട് എണീറ്റു. സാരിയ്ക്ക് മുകളിൽ അലസമായി ഇട്ടിരുന്ന ഷാൾ ഒന്നൂടെ നേരെയാക്കി ചുറ്റിയിട്ടു.
“വാ പുറത്തേക്ക് ഇറങ്ങാം. ഒന്ന് നടക്കാം. എന്നിട്ട് പറയാം.”
“ഈ തണുപ്പത്തോ? നടത്തം നാളെ പോരേ?. ഇരുട്ടാവാറായി. ഇനി തണുപ്പ് കൂടും.”
“ഈ തണുപ്പ് ഇവിടുന്നല്ലേ പറ്റൂ. ഈ സാരി ഉടുത്തു നടക്കുന്ന എനിക്കില്ലാത്ത തണുപ്പോ നിനക്ക് ? നീ വാ നമുക്ക് നടക്കാം”
അവളുടെ പുറകെ അവനും ഇറങ്ങി. തെരുവിൽ തിരക്ക് കുറവാണ്. വൈദ്യുത വിളക്കുകളുടെ ശോഭ കുറഞ്ഞു തുടങ്ങി. വീടുകളിൽ ദീപങ്ങൾ തെളിഞ്ഞു തുടങ്ങുന്നു. ഇടുങ്ങിയ തെരുവുകളിലെ നടപ്പാതകളിലേക്ക് കൂടെ വർണ്ണങ്ങൾ ചാലിച്ച രംഗോലികൾ നിറഞ്ഞു നിൽക്കുന്നു. തെരുവിന് മുഴുവൻ ആഘോഷത്തിന്റെ നിറം, ആഘോഷത്തിന്റെ മണം, സന്തോഷത്തിന്റെ തിളക്കമാണ് ചുറ്റിലും. അവൾ ഒന്നും മിണ്ടാതെ നടന്നു. അവൾക്ക് പുറകിലായി അവനും. ആ നടത്തം ചെന്നവസാനിച്ചതു ഗംഗയുടെ തീരത്താണ്. അതിനിടെ അവൻ പലതും അവളോട് ചോദിക്കുന്നുണ്ടായിരുന്നു . പക്ഷെ മറുപടി കിട്ടാഞ്ഞപ്പോൾ അവനു മനസ്സിലായി അവൾ മറ്റേതോ ലോകത്തായിരുന്നു എന്ന്.
പടികൾക്ക് മുകളിലായി ഉയർത്തി കെട്ടിയ ചതുരകെട്ടിനുള്ളിൽ പടർന്നു നിൽക്കുന്ന ആൽമരം. അവൾ അങ്ങോട്ടാണ് കയറി പോകുന്നത്. അവനും പുറകെ കയറി. അതിനപ്പുറം അമ്പലം പോലെ ഗോപുരമുള്ള ഒരു കെട്ടിടം. പക്ഷെ ലക്ഷണം കണ്ടിട്ട് അമ്പലമല്ല. അവിടെ നിന്ന് ഗംഗയിലേക്ക് പടവുകൾ ഇറങ്ങുകയാണ്. ആ പടവുകളിൽ നിറയെ സ്ത്രീകളും കുട്ടികളുമാണ്. അവർ പടവുകൾ മുഴുവൻ പല നിറങ്ങളിലുള്ള ചായം കൊണ്ട് അലങ്കരിക്കുന്നു. പടവുകൾ മുഴുവൻ വിളക്കുകൾ കൊണ്ട് അലങ്കരിക്കുന്നു. പാള പാത്രങ്ങളിൽ ദീപങ്ങൾ നിറച്ച് അവർ നദിയിലേക്ക് ഒഴുക്കുന്നു.
കുറെ നേരം അത് നോക്കി നിന്ന് അവൾ പതിയെ തിരികെ വന്ന് ആ ആൽമരക്കെട്ടിൽ ഇരുന്നു. അടുത്തായി അവനും.
“എന്ത് പറ്റി? നീ ഓക്കേ അല്ലെ? ” അവൻ അവളുടെ കയ്യിൽ പതിയെ അമർത്തി. ഒരു ദീർഘ നിശ്വാസത്തോടെ അവൾ ചിന്തയിൽ നിന്ന് ഉണർന്നു. നിറഞ്ഞ ചിരിയോടെ അവനെ നോക്കി.
“നീ കൂടെ ഉള്ളപ്പോൾ ഞാൻ ഓക്കേ അല്ലാതാവുമോ?”
“അതിനു ഞാൻ കൂടെ ഉണ്ടായിരുന്നു എന്നൊരു ബോധ്യം നിനക്ക് ഇത്രേം നേരം ഉണ്ടായിരുന്നോ? ഞാൻ എന്തൊക്കെയോ ചോദിച്ചു. മറുപടി കിട്ടാതെ ആയപ്പോ നിർത്തി. “
“സോറി. ഞാനിങ്ങനെ ഗംഗയെ പറ്റി ചിന്തിക്കായിരുന്നു. നിനക്ക് കേൾക്കണ്ട ഗംഗയുടെ കഥ?”
“അത് കേൾക്കണം അതിനു മുന്നേ നീ ഒരു കാര്യം പറ. ഇവിടെ ഇന്നെന്തെങ്കിലും പ്രത്യേകതയുണ്ടോ? എല്ലായിടത്തും രംഗോലിയും ദീപങ്ങളും. ദീപാവലി രണ്ടാഴ്ചമുന്നേ കഴിഞ്ഞതല്ലേ ? അതോ ഇവിടെ ദിവസവും ഇങ്ങനെ ആണോ?”
“ഏയ് അല്ലല്ല. ഇന്ന് പ്രത്യേകതയുള്ള ഒരു ദിവസമാണ്. ദേവ് ദീവാലി എന്ന് പറയും. കാശിയിലെ ദീപാവലി. നമ്മുടെ മെയിൻ ദീപാവലി കഴിഞ്ഞു പതിനഞ്ചാം ദിവസം. മഹാദേവൻ ത്രിപുരാസുരനെ വധിച്ചതിന്റെ ആഘോഷമാണ് അവർക്കിത്. കാശിയിലെ ഏറ്റവും പ്രത്യേകതയുള്ള ഒരു ദിവസം. ഇന്നിവിടെ മുഴുവൻ ദീപങ്ങൾ കൊണ്ട് തിളങ്ങും. ഈ പടവുകളും ഘാട്ടുകളും ഗംഗാ നദിയും. നദിയിൽ ദീപങ്ങൾക്കിടയിൽ തിളങ്ങുന്ന പൂർണ്ണ ചന്ദ്രനും. കാണണ്ടേ നിനക്ക്?”
“ഇങ്ങനെ ഒരു ദിവസം ഇവിടെ വന്നു പെട്ടിട്ട് കാണാതെ പോവുന്നത് മോശമല്ലേ. പോകാം.”
“ഞാനൊരു വഞ്ചി ബുക്ക് ചെയ്തിട്ടുണ്ട്. അത് ഈ ഘാട്ടിലാ വരാ.”
പറഞ്ഞു നിന്നപ്പോഴേക്കും നിറയെ ദീപം കൊണ്ട് നിറഞ്ഞൊരു വള്ളം ആ കടവത്തേക്ക് അടുക്കുന്നുണ്ടായിരുന്നു. അവരതിലേക്ക് കയറി. തണുത്ത കാറ്റ് വീശുന്ന സന്ധ്യയിൽ ഇരുവശങ്ങളിലും മിന്നി തിളങ്ങുന്ന കാശിയുടെ നടുവിലൂടെ ശാന്തമായി ഒഴുകുന്ന ഗംഗയുടെ ഓളങ്ങളിൽ ഇളകിയാടി ആ വഞ്ചി മുന്നോട്ട് പോയി.
ചുറ്റുമുള്ള ദൃശ്യങ്ങൾ കണ്ണുകളിൽ ആവാഹിച്ചുകൊണ്ട് അവൾ മുകളിലേക്ക് നോക്കി. ഉദിച്ചുയർന്ന പൂർണ്ണ ചന്ദ്രൻ തെളിഞ്ഞു തുടങ്ങിയിരുന്നു. ഇളകുന്ന അലകളിലെ ചന്ദ്രന്റെ പ്രതിബിംബം നോക്കി ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു
“നിനക്ക് കഥ കേൾക്കണ്ടേ? മഹാദേവന്റെയും ഗംഗയുടെയും കഥ?”
“കേൾക്കണം. നീ പറ.”
അവൾ അവന് നേരേ തിരിഞ്ഞിരുന്നു കൊണ്ട് കഥ പറയാൻ തുടങ്ങി. അവളുടെ മനസ്സ് അപ്പോൾ കാശിയിൽ നിന്നും ഉയർന്ന് കാലങ്ങൾക്ക് പുറകിലേക്ക് പറന്ന് ഒരു നിലവിളക്കിന്റെ മുന്നിൽ എത്തിയിരുന്നു. അന്നൊരു പൗർണ്ണമിയായിരുന്നിട്ടും ആകാശത്തു പൂർണ്ണചന്ദ്രൻ തെളിഞ്ഞു നിന്നിരുന്നില്ല. പ്രതീക്ഷിക്കാതെ വന്ന തണുത്തകാറ്റിൽ നിലവിളക്കിന്റെ നാളത്തിനെ രണ്ട് കുഞ്ഞി കൈകൾ അണയാതെ സംരക്ഷിച്ചു നിർത്തിയിരുന്നു.
(തുടരും)


2 Comments
Thank you 😍❤️
മനോഹരം 👍