നാല്പത്തിയെട്ടു മണിക്കൂറോളം പദ്മിനി ഗുരുതരാവസ്ഥയിൽ തുടർന്നു. പിന്നെ മെല്ലെ അവർ ജീവിതത്തിലേയ്ക്ക് തിരികെ വന്നു.ഇനിയും ദിവസങ്ങൾ കഴിഞ്ഞേ അവരെ ഐ സി യുവിൽ നിന്നും പുറത്തു കൊണ്ട് വരൂ. പദ്‌മിനി ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്ന മണിക്കൂറുകൾ രൂപാലി വേറൊരു ലോകത്തിലായിരുന്നു.അവൾക്കു തന്റെ കുഞ്ഞിനെ നോക്കാനോ ലാളിക്കാനോ കഴിഞ്ഞില്ല.മൗഷ്മിയാണ് ആ സമയത്ത് കുഞ്ഞിനെ പരിചരിച്ചത്.
കാത്തിരിപ്പ് അവസാനിച്ചു.പദ്മിനി കണ്ണ് തുറന്നു.ജീവിതത്തിലേയ്ക്ക് അവർ മടങ്ങി വന്നു.ആദ്യം അവർ രൂപാലിയെ കാണണമെന്ന് പറഞ്ഞു.തന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് രൂപാലി അമ്മയുടെ അടുത്തേയ്ക്കു ചെന്നു.രൂപാലിയെ നോക്കി പദ്മിനി പുഞ്ചിരിച്ചു.
“നിനക്ക് സന്തോഷമായോ രൂപാലി.നിനക്ക് തരാൻ ഇതിനേക്കാൾ മികച്ചൊരു സമ്മാനമില്ല എന്നു അമ്മയ്ക്കറിയാം.അത് കൊണ്ടാണ് അമ്മ ഇതിനു തയാറായത്.”
പദ്മിനി കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു.ടിമ്മിന്റെ കയ്യിൽ സ്നേഹത്തോടെ തലോടി .ആദർശിനെ അടുത്ത് വിളിച്ചു പറഞ്ഞു.
“നിന്റെ പൊന്നോമനയെ കണ്ടോ ആദർശ് ,നമ്മുടെ പൊന്നിൻകുടത്തെ .എന്റെ മകളുടെ ജീവനാണവൻ.നിന്നെ പോലൊരു മിടുക്കൻ ജനിച്ച വിവരം നിന്റെ അമ്മയെ അറിയിച്ചോ.”
പിറ്റേ ദിവസം അഫ്ര കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ വന്നു.ആ സമയത്ത് രൂപാലി കുഞ്ഞിനും പദ്മിനിയ്ക്കും ഒപ്പം മുറിയിലായിരുന്നു.കുഞ്ഞിൻ്റെ മുലയൂട്ടൽ സമയമായിരുന്നു .
അഫ്രയ്ക്കും ആദർശിനും സ്വകാര്യമായി സംസാരിക്കാൻ കുറച്ചു സമയം കിട്ടി.
“പദ്മിനി അനുവദിച്ചെങ്കിൽ ഞാൻ ഈ കുഞ്ഞിനെ പ്രസവിച്ചേനെ ആദർശ്.ഒരു വിധത്തിൽ അത് സംഭവിയ്ക്കാഞ്ഞത് നന്നായി.വീണ്ടും ഞാൻ നിന്റെ തടങ്കലിൽ ആയേനെ.”
“അഫ്ര…..”
“നിന്നെ കുറ്റപെടുത്തിയതല്ല.അർമാൻ വിളിച്ചിരുന്നു .ഞാൻ ഓസ്‌ട്രേലിയക്ക് മടങ്ങി പോകുന്നു.”
“അർമാൻ നിന്നെ കൂട്ടികൊണ്ടു പോകാൻ വരുന്നോ.നിന്റെ പിണക്കമൊക്കെ മാറിയോ ?”
“അമ്മമാർക്കെന്തു പിണക്കം.മക്കൾക്കല്ലേ പിണക്കം.അവൻ അലിസണിനെ ആത്മാർഥമായി തന്നെ സ്നേഹിച്ചതാണ്.അവൾക്കൊരു ജീവിതം കൊടുക്കാൻ അവൻ തയാറായതാണ്.അവളുടെ കുഞ്ഞിനൊരു അച്ഛനാകാനും അവൻ തയാറാണ്.പക്ഷെ..”
“എന്താണ് പക്ഷെ? ,അവൾക്കവനെ ഇഷ്ടമല്ലേ.”
“അവൾക്കൊരു വിവാഹം വേണ്ടെന്ന് .ഫോർ ദി ടൈം ബീയിങ് റിലേഷൻഷിപ്പ്….ഒരു ലൈംഗിക പങ്കാളിയെ ആണവൾക്കു വേണ്ടത്.മടുക്കുമ്പോൾ അവൾ മറ്റൊന്ന് തേടി പോകും.എന്റെ മകനത് മനസിലാക്കാൻ വൈകിയെന്നു മാത്രം.”
“നീ അപ്പോൾ അവനോടൊപ്പം മടങ്ങി പോകുന്നു അല്ലേ,അതാണ് നല്ലതു അവനൊരു മനപ്രയാസം ഉണ്ടാകുമ്പോൾ നീ അവൻ്റെ കൂടെ വേണം.”
“അതെ ഒരേ സമയം അമ്മയും മകനും ഹാർട്ട് ബ്രേക്കിലൂടെ കടന്നു പോകുമ്പോൾ പരസ്പരം ആശ്വസിപ്പിക്കണമല്ലോ.നിന്റെയും രൂപാലിയുടേയും വിവാഹക്കാര്യം പറഞ്ഞപ്പോൾ അവനെന്നോട് പറഞ്ഞത് എന്താണെന്നു നിനക്കറിയാമോ ആദർശ്,ഉമ്മിയുടെ സന്തോഷങ്ങൾ ഞാനാണ് ഇല്ലാതാക്കിയതെന്ന് .ആദ്യമായി നിന്നെ കാണുമ്പോൾ അവൻ നിന്റെ ആരാധകനായി മാറിയിരുന്നു.പിന്നീട് ഞാനുമായുള്ള നിന്റെ അടുപ്പം അറിഞ്ഞപ്പോൾ അവൻ നിന്നെ ഒരു ശത്രുവായി കണ്ടു.പിന്നെ അവൻ എന്നെ ഭീഷണിപ്പെടുത്തി തുടങ്ങി നീയുമായുള്ള ബന്ധം ഉപേക്ഷിക്കുവാൻ. ആദ്യമൊന്നും ഞാൻ അതിനു ഒരുക്കമായില്ല.എന്റെ അവസ്ഥ കണ്ടിട്ട് നീയാണെന്നെ ഉപദേശിച്ചത് അർമാന് വേണ്ടി നല്ലൊരമ്മയായി ജീവിയ്ക്കാൻ .നീ പറഞ്ഞത് ഞാൻ എന്നും അനുസരിച്ചിട്ടേയുള്ളു,ഇപ്പോഴും അനുസരിയ്ക്കുന്നു.നീ എന്നും എനിക്കൊരു തണലായിരുന്നു ,കരുത്തായിരുന്നു . “
കുഞ്ഞിനെ കണ്ടു സമ്മാനങ്ങൾ നൽകി ,സന്തോഷവതിയായി അഫ്ര മടങ്ങി.
ആദർശും രൂപാലിയും കുഞ്ഞ് അർപ്പിതിൻ്റെ ലോകത്താണ്.കുഞ്ഞിന് അർപ്പിത് എന്ന് പേര് നൽകിയത് പദ്മിനിയാണ്.മകൾക്കു വേണ്ടി അർപ്പിച്ച ജീവിതമാണ് തൻ്റേതെന്നവർ തുറന്നു പറഞ്ഞു.
ആദർശിന്റെ ലോകം വീടും ഓഫീസും മാത്രമായി.വേറെ ഒന്നിനും ഇപ്പോൾ സമയമില്ല.അഫ്രയെ അവൻ മറന്നുവെന്ന് തന്നെ പറയാം.
ഒരു വൈകുന്നേരം ,എല്ലാവരും വീട്ടിലുള്ളപ്പോൾ അഫ്രയും അർമാനും കുഞ്ഞിനെ കാണാൻ ഒരുമിച്ച് വന്നു .അർമാനെ തിരിച്ചു കിട്ടിയതിൽ അഫ്ര നല്ല സന്തോഷവതിയായിരുന്നു.
അഫ്രയുടെ മുഖത്തെ സന്തോഷം ആദർശ് കയ്യിൽ കുഞ്ഞുമായിരിക്കുന്ന രൂപാലിയുടെ മുഖത്തെ സന്തോഷവുമായി താരതമ്യം ചെയ്തു. മക്കളെ കിട്ടിയ രണ്ടു അമ്മമാർ .രണ്ടു പേരും സന്തോഷവതികൾ.മകൾക്കു വേണ്ടി വലിയൊരു ത്യാഗം ചെയ്തതിന്റെ സന്തോഷത്തിൽ,പ്രസവ ക്ഷീണത്തിന്റെ ആലസ്യത്തിൽ കഴിയുന്ന മറ്റൊരു അമ്മ ,റാണി പദ്‌മിനി.ആ അമ്മയുടെ സന്തോഷത്തിനാണ് കൂടുതൽ മാറ്റുള്ളതെന്ന് അവന് തോന്നി.
ആദർശ് പദ്മിനിയുടെ അരികിലേക്ക് നടന്നു, കുനിഞ്ഞു നിന്ന് കസേരയിൽ ഇരിക്കുന്ന അവരുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു.ആ മുറിയിലെ എല്ലാവരുടെയും കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞു.
അഫ്ര എല്ലാവരോടും യാത്ര പറഞ്ഞു.ആദർശിനോട് പ്രത്യേകമായി നന്ദി പറഞ്ഞു.
“ഇനിയൊരു പക്ഷെ ഇന്ത്യയിലേയ്ക്കൊരു മടക്കം ഉണ്ടാകില്ല.ഞങ്ങൾക്കിവിടെ കാത്തിരിക്കാനും ആരുമില്ലല്ലോ.”
അതുവരെ മിണ്ടാതിരുന്ന പദ്മിനിയിങ്ങനെ പറഞ്ഞു.
“അങ്ങനെ എല്ലാം ഉപേക്ഷിച്ചു പോകാൻ ആർക്കും പറ്റില്ല അഫ്ര .ഞാനതിന് സമ്മതിക്കുകയുമില്ല.അഫ്രയുടെ കുടുംബവുമായി ഒരു വിവാഹ ബന്ധത്തിന് എൻ്റെ കുടുംബത്തിന് താല്പര്യമുണ്ട്.അർമാനെ എന്റെ മരുമകനായി തന്ന് കൂടെ .”
ആദർശും രൂപാലിയും അർമാനുമൊക്കെ ഞെട്ടി പോയ നിമിഷങ്ങൾ.
“അഫ്ര ,അഫ്രയുടെ മകൻ അർമാനെ എന്റെ വളർത്തു മകൾ മൗഷ്മിയ്ക്ക് വേണ്ടി വിവാഹം ആലോചിച്ചു കൂടെ,അവൾ പഠിക്കാൻ ബഹുമിടുക്കിയാണ്.നമ്മുടെ കുടുംബങ്ങൾ പിരിയാതെയിരിക്കാൻ ഇതാണ് നല്ല മാർഗ്ഗമെന്നെനിക്ക് തോന്നി.അഫ്രയ്ക്ക് മൗഷ്മിയെ അറിയാമല്ലോ.എന്റെ സ്വത്തുക്കളിൽ ഒരവകാശം അവൾക്കും ഉണ്ട്.അവളെ അർമാനൊന്നു കണ്ടു നോക്കട്ടെ.അവൾ കോളേജിൽ നിന്നും വരാൻ സമയമായി.എല്ലാവരും എന്ത് പറയുന്നു.എല്ലാവരുടേയും ഭൂതകാലത്തിലെ പ്രശ്നങ്ങൾ നമുക്ക് മാറ്റി വയ്ക്കാം.അതൊക്കെ മറക്കാനും പൊറുക്കാനും പരസ്പരം മനസിലാക്കാനും കഴിഞ്ഞാൽ…”
അനൗചിത്യമാകുമെന്നു കരുതി അഫ്ര ഒന്നും പറഞ്ഞില്ല. രൂപാലിയാണ് മറുപടി പറഞ്ഞത്.
“നല്ല ഐഡിയ ആണ് മമ്മി.”
എല്ലാവരും സമ്മതത്തോടെ തലയാട്ടി.
മൗഷ്മി വന്നു.എല്ലാവരേയും ഒന്നിച്ച് കണ്ടവൾ അമ്പരന്നു. അവൾ പോയി എല്ലാവർക്കും ചായ കൊണ്ട് വന്നു.
“മൗഷ്മി ,ആദ്യം അർമാന് നല്ല കടുപ്പത്തിലൊരു ചായ കൊടുക്ക്.”
പദ്മിനി പറഞ്ഞു.
അർമാൻ ചായ എറ്റ് വാങ്ങുമ്പോൾ കൗതുകത്തോടെ മൗഷ്മിയെ നോക്കി.അവന്റെ നോട്ടം കണ്ടു അവൾക്കു നാണം തോന്നി.അവൾ ചുറ്റും നോക്കി .എല്ലാവരും അവളെ കൗതുകത്തോടെ നോക്കുന്നു.
“മൗഷ്മി ,ഡിഗ്രി കഴിഞ്ഞു ഹയർ സ്റ്റഡീസ് , അത് നിനക്ക് ഓസ്‌ട്രേലിയയിൽ പോയി പഠിച്ചു കൂടെ ,അതിനെക്കുറിച്ച് നമുക്കൊന്നു ആലോചിക്കണം.അർമാൻ നിന്നെ കൊണ്ട് പോകാൻ ആഗ്രഹിക്കുന്നു.അവനോടു എന്തെങ്കിലും സംസാരിക്കണമെങ്കിൽ ഇപ്പോൾ ആകാം .”
അർമാൻ അവളോട് അവളുടെ സ്വപ്ങ്ങളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ,അതൊരു പെണ്ണുകാണൽ ചടങ്ങാണെന്ന് അവൾക്കു മനസിലായത്.മമ്മി എപ്പോഴും തനിക്കു നല്ലതേ ചെയ്യുള്ളൂ എന്നവൾക്കറിയാം.അഫ്രയെ അവൾക്കു നന്നായി അറിയാം.അർമാനെ അവൾ ആദ്യമായി കാണുകയാണ്.അയാൾക്ക് ഒരു നഴ്സുമായി ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ട്.പക്ഷെ സംസാരത്തിൽ വളരെ മാന്യത പുലർത്തിയ അയാളെ അവൾക്കിഷ്ടമായി.
മൗഷ്മിയുടെ സമ്മത്തിനായി അവർ കാത്തിരുന്നു.
അവൾക്കു അർമാനെ ഇഷ്ടമായി ,ഓസ്‌ട്രേലിയയിൽ പഠിയ്ക്കണം.പക്ഷെ അവൾക്കു പദ്മിനിയെ പിരിയാൻ പറ്റില്ല.പദ്മിനിയുടെ ഈ അവസ്ഥയിൽ അവൾ അവരെ വിട്ടു പോകില്ല.
പദ്മിനി അവളെ ചേർത്ത് പിടിച്ചു.
“കല്യാണം ഉടനെയൊന്നും ഉണ്ടാകില്ല.നീ പഠിയ്ക്കണം.ഞാനെന്നും നിന്റെ കൂടെയുണ്ട്.”
പദ്മിനിയുടെ മടിയിൽ കുഞ്ഞ് അർപ്പിതും ,ഇടവും വലവും രൂപാലിയും മൗഷ്മിയും ,പിന്നിൽ ആദർശും ടിമ്മും നിൽക്കുന്ന വലിയൊരു പോർട്രെയിറ്റ് ചിത്രം അർമാൻ ഓസ്‌ട്രേലിയക്കു പോകുന്നതിനു മുൻപ് മൗഷ്മിയ്ക്ക് വരച്ച് സമ്മാനിച്ചു.
“അടുത്ത തവണ ഞാൻ വരുമ്പോൾ ഈ പോർട്രെയ്റ്റിൽ നിന്റെ പിറകിൽ ഞാനും ഉണ്ടാകും.അങ്ങനെ റാണി പദ്മിനിയുടെ കുടുംബം വലുതായി മാറും.മക്കളും കൊച്ചു മക്കളുമായി…..”
എയർപോർട്ടിൽ വച്ച് മൗഷ്മി അർമാനോട് യാത്ര പറഞ്ഞപ്പോൾ,രൂപാലി അഫ്രയെ കെട്ടി പിടിച്ചു കരഞ്ഞു.രണ്ടു പേരുടേയുമിടയിൽ നിസ്സംഗനായി നിന്ന ആദർശിന്റെ പദ്മിനി തന്നോട് ചേർത്ത് പിടിച്ചു.
“ജീവിതം ചിലപ്പോൾ അങ്ങനെയാണ്.”
അപ്പോഴേക്കും അർപ്പിത് കരയാൻ തുടങ്ങി.എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു.രൂപാലി പെട്ടെന്ന് ഉത്തരവാദിത്തമുള്ളൊരു അമ്മയായി മാറി, കുഞ്ഞിനെയും കൊണ്ടവൾ പുറത്തേയ്ക്കു നടന്നു.ബാക്കിയുള്ളവർ അവളുടെ പിറകെ നടന്നു .അർമാൻ തന്റെ ഉമ്മിയെ ചേർത്ത് പിടിച്ചു തിരിഞ്ഞ് നടന്നു.മടങ്ങി വരാനൊരു യാത്രയ്ക്കായി…
അവസാനിച്ചു……………………..
✍️✍️നിഷ പിള്ള
Koottaksharangal


1 Comment
മനോഹരം