തിരക്ക്പിടിച്ച നഗരങ്ങളിലൂടെ അയാൾ ഭ്രാന്തമായ് നടന്നു. തോളിൽ തൂങ്ങികിടന്ന ചാരനിറത്തിലുള്ള ചതുരാകൃതിയിലുള്ള തുണി സഞ്ചി അയാളുടെ ഒരു ബലം തന്നെയായിരുന്നു. ചിത്രം വരയ്ക്കാനുള്ള ആയുധങ്ങളും എഴുതുവാനുള്ള പേനയും ഡയറിയും കൂടി അതിൽ കരുതിയിരുന്നു. തിരക്കുള്ള കടലോരത്ത് അയാൾ ഇരുന്നപ്പോൾ അസ്തമയ സൂര്യൻ അയാളെ നോക്കി യാത്ര പറഞ്ഞുകൊണ്ട് കടലിന്റെ ആഴങ്ങളിലേയ്ക്ക് മറയാൻ തിടുക്കം കൂട്ടുകയായിരുന്നു.
ടൂറിസ്റ്റുകൾ അസ്തമയം കാണാനുള്ള ആവേശത്തിലാണ്. മണൽത്തരികളോളം ചിന്തകളുമായ് അയാളുടെ മനസ്സ് അങ്ങനെ കടലിലേയ്ക്ക് നോക്കിയിരുന്നു. സഞ്ചി തുറന്ന് ഡയറിയെടുത്ത് അയാൾ ഇങ്ങനെ കുത്തിക്കുറിച്ചു.
“സായഹ്നത്തിൽ കടലിന്റെ ആഴങ്ങളിൽ ചുമന്ന വിരിയോടെ ഒരുവൾ മെത്തയൊരുക്കുമ്പോൾ സൂര്യൻ പ്രിയതമയായ മാനത്തെ മറന്ന് അവളെ പുൽകാൻ കടലിൽ താഴുന്നു. പിന്നീടുള്ള രാവിൽ ചന്ദ്രനും താരകകുഞ്ഞുങ്ങളും മാനത്തെ ആശ്വസിപ്പിച്ച് കൂടെ നിൽക്കുന്നു. പ്രഭാതം പൊട്ടിവിടരുമ്പോൾ, പ്രിയതമനെ ഇരുട്ടിൽ നഷ്ട്ടപ്പെടുമെന്നറിഞ്ഞിട്ടും എല്ലാം മറന്നവൾ വീണ്ടും സ്വീകരിക്കുന്നു. പ്രണയത്തിന്റെയും വഞ്ചനയുടെയും വേഷപകർപ്പുകൾക്ക് അങ്ങനെ
പ്രകൃതി തന്നെ അരങ്ങ് ഒരുക്കുന്നു.”
പിന്നീട് അയാൾ അത് വലിച്ച് കീറി താഴേയ്ക്ക് എറിഞ്ഞു. സൂര്യന്റെ അഭാവത്തിൽ മാനത്തെന്നപോലെ അന്തരീക്ഷത്തിലും ഇരുട്ട് പടർന്ന് തുടങ്ങിയിരുന്നു. സിഗരറ്റ് എടുത്ത് ചുണ്ടോടടുപ്പിച്ച് വെറുതെയൊന്നു ചുറ്റും കണ്ണോടിച്ചു.
ഒരു പെൺകുട്ടി ഉയർന്ന ഒരു കല്ലിന്റെ മുകളിൽ നിൽക്കുന്നത് കണ്ട അയാൾക്ക് എന്തോ ഒരു ശരികേട് തോന്നിയെങ്കിലും സിഗരറ്റിന്റെ ഉന്മാദത്തിൽ അതൊന്നും അയാൾ ഗൗനിച്ചില്ല. ആത്മഹത്യയ്ക്ക് വന്നതാണോയെന്ന സംശയം തെറ്റാണെന്ന്, പിന്നീട് അയാൾക്ക് ബോധ്യമായ്. അവൾ ആരെയോ കാത്ത് നിൽക്കും പോലെ, ആ ഉയർന്ന കല്ലിൽ നിൽക്കുന്നു. ആഴകടലിലേയ്ക്ക് ആർദ്രമാം മിഴികളോടെ
അവൾ മാനത്തിനൊപ്പം തന്റെ കാത്തിരിപ്പ് തുടർന്നു… ഇവളുടെ പ്രിയതമനും ഇവളെ തനിച്ചാക്കി അകന്നിരിക്കുമോ? അയാൾ മനസ്സിൽ വെറുതെ ചിന്തിച്ചു.
കടലോരത്ത് തിരക്ക് കുറയുകയും എല്ലാവരും തങ്ങളുടെ അന്തിയുറക്കം തേടി പലയിടത്തേയ്ക്കും പിരിഞ്ഞുപോകുകയും ചെയ്തു. അയാൾ അവളെ വീണ്ടും കൗതുകത്തോടെ നോക്കിയശേഷം, എഴുന്നേറ്റ് അവളുടെ അടുത്തേയ്ക്ക് നടന്നു. അവളുടെ മുൻപിൽ വന്ന അയാളെ അവൾ ഒന്ന് നോക്കി. പിന്നെ അവൾ കല്ലുകൾക്കിടയിലൂടെ താഴേയ്ക്ക് ഓടി അയാളുടെ അരികിലെത്തി. അവളുടെ കണ്ണുകളിലെ ആർദ്രത ആർജവത്തിന് വഴിമാറിയതായ് അയാൾക്ക് തോന്നി. അയാൾ ചോദിച്ചു.
” എന്തായിവിടെ വീട്ടിൽ പോകാറായില്ലേ? കുറച്ച് കഴിഞ്ഞാൽ ഇവിടം മയക്കുമരുന്നുകാരുടെ സങ്കേതമാകും ”
അവൾ പേടിച്ചുകൊണ്ടയാളെ നോക്കി. അവളുടെ നോട്ടത്തിലും നിൽപ്പിലും വല്ലാത്തൊരു ശരികേട് അയാൾക്ക് തോന്നി.
” കുട്ടിയെ ഞാൻ സുരക്ഷിതമായ് വീട്ടിൽ എത്തിക്കാം. വീടെവിടെയാണെന്ന് പറയൂ.”
അവളുടെ മൗനം അയാളെ ചൊടിപ്പിച്ചു. ഊമയായിരിക്കുമോയെന്നുകരുതി അയാൾ ആംഗ്യഭാഷയിൽ അവളെ ബോധ്യപ്പെടുത്താൻ തുനിഞ്ഞു. പ്രതീക്ഷിക്കാതെ അയാളെ അവൾ ആഞ്ഞു തള്ളിയപ്പോൾ പൊടിമണ്ണിലേയ്ക്ക് വീണ അയാൾ ദേഹത്ത് പുരണ്ട പൊടി തട്ടി മാറ്റി എഴുന്നേറ്റ്, നോക്കിയപ്പോൾ അവൾ ഇരുട്ടിൽ മറഞ്ഞിരുന്നു.
അയാൾ പിന്നീടുള്ള തന്റെ ഓരോ കാലടികളിലും അവളെക്കുറിച്ച് കഥകൾ മെനഞ്ഞുകൊണ്ടിരുന്നു. വഴിയോരത്തെ ഒരു കടത്തിണ്ണയിൽ അയാളുടെ കാലുകൾ നീണ്ടുനിവർന്നപ്പോൾ തുണിസഞ്ചിയിൽ അയാളുടെ ചിന്തകളും അമർന്നു. ചിന്തകൾ ഈണത്തിൽ പാടി താളത്തിലാടി അയാളുടെ മനസ്സിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു. അവളുടെ വസ്ത്രത്തിന്റെ നിറമൊന്നും വ്യക്തമല്ലെങ്കിലും നല്ല നിലയിൽ ജീവിക്കുന്ന കുട്ടി ആയാണ് അയാൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞത്. ഓടി മറഞ്ഞപ്പോൾ വലിയ പാദസ്വരത്തിന്റെ മണി കിലുക്കം ചെവികളിലടിച്ചതുപോലെ അയാൾക്ക് തോന്നിയിരുന്നു. അവൾ എവിടെനിന്നോ വന്ന് ഹൃദയത്തെ കീറിമുറിച്ച് എവിടേയ്‌ക്കോ ഓടിമറഞ്ഞു.
ആടിതിമർത്തുകൊണ്ട് ചിന്തകളൊക്കെ ക്ഷീണിച്ച്, നാളെ വീണ്ടും തളിർക്കുമെന്ന ഗർവ്വോടെ അയാളിൽ തന്നെ നിദ്രയിലാണ്ടു. കണ്ണടച്ച് അയാളും ആ ചിന്തകൾക്കൊപ്പം വിശ്രമിച്ചു.
ചീറിപ്പായുന്ന വാഹനങ്ങളുടെ മുഴക്കം കേട്ടുകൊണ്ടാണ് അയാൾ കണ്ണ് തുറന്നത്. ഉണർന്നപ്പോൾ ആ പെൺകുട്ടിയെ താൻ സ്വപ്നത്തിൽ കണ്ടതാണോയെന്നയാൾ സംശയിച്ചു! അല്ല… അവൾക്ക് അപ്പോൾ ജീവനുണ്ടായിരുന്നു, ഇപ്പോൾ ഓർമകളായ് മനസ്സിന്റെ നിറം മങ്ങിയ ചുവരുകളിൽ നിറം ചാർത്തിയ രൂപമായ് തൂങ്ങിയാടുന്നു. അയാൾ എഴുന്നേറ്റു വീണ്ടും സഞ്ചിയുമായ് മുന്നോട്ട് നീങ്ങി.
ആളുകളെല്ലാം അവിടെയിവിടെയായ് കൂടി നിൽക്കുന്നു. പോലീസിനെ അറിയിച്ചതായ് ആരോ അടക്കം പറയുന്നുണ്ട്. അയാൾ അവിടെ കൂടി നിന്നവരോട് കാര്യം തിരക്കിയപ്പോൾ ഒരു പെൺകുട്ടിയുടെ മൃതദേഹം ബീച്ചിനടുത്തുള്ള റോഡിനരികെ കിടക്കുന്നതായ് ആരോ അയാളോട് പറഞ്ഞു. അയാൾ തന്റെ കാലുകൾ ബലം പ്രയോഗിച്ച് മുന്നോട്ട് എടുത്ത് വച്ച് തന്റെ നടത്തത്തിന് വേഗത കൂട്ടി.
മൃതദേഹത്തിനരികെയെത്തിയപ്പോൾ താൻ ഭയന്നപോലെ ഇന്നലെ കണ്ട പെൺകുട്ടിയുടെ ജീവനില്ലാത്ത ശരീരം മണ്ണിലടിഞ്ഞു കിടക്കുന്നു. അവളുടെ കാലുകളിലെ ചിലങ്കകൾ അയാളുടെ ശ്രദ്ധയിൽ പെട്ടു. സൂക്ഷിച്ച് നോക്കിയപ്പോൾ അതൊരു ചങ്ങലയാണെന്ന് അയാൾക്ക് മനസ്സിലായ്.
അവളുടെ മുഖത്തെ ചുമന്ന വട്ടപൊട്ടിതാ നെറ്റിയാകെ പടർന്നിരിക്കുന്നു… ചുണ്ടുകൾതടിച്ച് വീങ്ങിയിരിക്കുന്നു…
വസ്ത്രങ്ങൾ അവിടെയിവിടെയായ് കീറികിടക്കുന്നു. അയാളുടെ ഉള്ളിൽ കുറ്റബോധം ഉടലെടുത്തു. ഒരുപക്ഷേ ആളുകൾ മായും മുൻപേ, ഇരുട്ടിന്റെ വരവിന് മുൻപേ, അവളുടെ അടുത്ത് പോയിരുന്നെങ്കിൽ, തനിക്കോ അല്ലെങ്കിൽ വേറെ ആർക്കെങ്കിലും അവളെ രക്ഷിക്കാമായിരുന്നു. ആത്മഹത്യചെയ്യുവാൻ വന്നതാണെന്ന് മനസ്സിൽ കിടന്നാരോ പറഞ്ഞപ്പോളെങ്കിലും താൻ ഒന്ന് പോയി നോക്കിയില്ല. തന്നെ പോലെ വേറെ പലരും ആ പെൺകുട്ടിയെ കണ്ടുകാണില്ലേ?
എന്തുകൊണ്ട് ആരും അവളെ ശ്രദ്ധിച്ചില്ല? കണ്ടവർ ആരുമെന്തെ അവളെ ഗൗനിച്ചില്ല?
താനുൾപ്പെടെ സ്വാർത്ഥരായ കുറെ അതിഥികൾ തിങ്ങിപാർക്കുന്ന സത്രത്തിൽ ഇങ്ങനെയൊക്കെയല്ലേ നടക്കൂ… അയാൾ പിറുപിറുത്തു കൊണ്ട് അവളെ നോക്കി നിന്നു.
പോലീസുകാർ അവരുടെ നടപടികൾ ആരംഭിക്കുകയും ആളുകളെല്ലാം വന്ന് പൊയ്ക്കൊണ്ടിരിക്കുകയും ചെയ്തു. അയാളുടെ മനസ്സിൽ കിടന്ന് വീണ്ടും ചിന്തകൾ ആടിതിമർക്കാൻ തുടങ്ങി.
“മനോനില തെറ്റിയ കുട്ടിയാണെന്ന് തനിക്ക് ഇന്നലെ മനസ്സിലായില്ല. എവിടെയോ തളയ്ക്കപ്പെട്ട കാലുകൾ.. എങ്ങനെയോ അടർത്തി മാറ്റി, മായകാഴ്ച്ചകളിൽനിന്നും രക്ഷപെടാൻ അസ്തമയ സൂര്യനെ തേടി വന്നവൾ. അതിലേറെ തിമിരം ബാധിച്ച കണ്ണുകളാണ് അവളെ കാത്തിരിക്കുന്നതെന്നറിയാതെ സ്വാർത്ഥതയുടെ ചങ്ങലകൊണ്ട് ഹൃദയം തളയ്ക്കപ്പെട്ട മനുഷ്യർ എന്ന് വിളിപ്പേരുള്ള ഇരുകാലികളുടെ ലോകത്തേയ്ക്കാണ് രക്ഷപ്പെട്ട് ഓടിയതെന്നറിയാതെ, വിഭ്രാന്തമായ ആ കണ്ണുകൾ ആരെയൊക്കെയോ തേടി. ഒടുക്കം രക്ഷകനായ് വന്നവനെ മണ്ണിലേയ്ക്ക് തള്ളിയിട്ട്, പിച്ചിച്ചീന്തപ്പെടാനായ് സിംഹമടയിലേയ്ക്ക് ഓടിപ്പോയി…
പൂട്ടിയ ചങ്ങലയിൽ ഭദ്രമായിരുന്നോ അവളുടെ കന്യകാത്വം എന്നുപോലും അറിയില്ല. കൊതിയൂറും പഴം കൊത്തിതിന്നാൻ ദൂരെ നിന്നും പല പക്ഷികൾ പറന്ന് വന്നിരുന്നോയെന്നും അറിയില്ല. അതോ ആ പഴം വലയ്ക്കുള്ളിൽ മൂടിവച്ച് കാവൽക്കാരനായാരെങ്കിലും ഉണ്ടായിരിന്നിരുന്നോയെന്നും അറിയില്ല.
അങ്ങനെയെങ്കിൽ ആ കാവൽക്കാരൻ ഇതെങ്ങനെ സഹിക്കും? എന്തായാലും……
ആ പഴമിന്ന്….. ഞെട്ടറ്റ് താഴെ മണ്ണിൽ ഉറുമ്പിനും, പുഴുവിനും ഇരയായിരിക്കുന്നു.
അതേ….. ഇനി അവൾ ഇരയെന്ന പേരിൽ പല നാവിൻതുമ്പുകളിലും കളിയാടും. ആ മനോഹരമായ പഴത്തിന്റെ പേര് കാലചക്രത്തിന്റെ കുടുക്കിൽ ചതയപ്പെടും.
താനുൾപ്പെടെ, ആ കടലോരത്ത് അവളെ സംശയദൃഷ്ടിയോടെ നോക്കിയ എല്ലാവരുടെയും ഇരയാണവൾ. ആരെങ്കിലും തക്കസമയത്ത് ശബ്ദമൊന്നുയർത്തിയിരുന്നെങ്കിൽ ആ പഴത്തിന് സ്വന്തം ജീവനൊപ്പം പേരും
നിലനിർത്താമായിരുന്നു.”!
അയാൾ അന്ന് വീണ്ടും ആ കടലോരത്ത് സൂര്യസ്തമയം പ്രതീക്ഷിച്ചിരുന്നു. അയാൾ സഞ്ചിയിൽ നിന്നും വരയ്ക്കാനുള്ള ഒരു കടലാസ്സും പെൻസിലും പുറത്തെടുത്തു. കടലിൽ താഴാൻ കാത്തിരിക്കുന്ന സൂര്യനെയും കടപ്പുറത്തുള്ള കല്ലിന്റെ മുകളിൽ നിൽക്കുന്ന ഒരു പെൺകുട്ടിയെയും അവളുടെ കല്ലിന്റെ താഴെ അവളെ നോക്കി നിൽക്കുന്ന കുറേ ഉറുമ്പുകളെയും വരച്ചു. ആ ചിത്രം അയാൾ നിറം ചാലിച്ചു മനോഹരമാക്കി. ആ ചിത്രത്തിന് ഇര എന്നയാൾ ശീർഷകം നൽകി. അതിലൂടെ കടന്ന് പോയ ഒരു മധ്യവയസ്സൻ ആ ചിത്രം നോക്കിയതിനു ശേഷം അയാളോട് ചോദിച്ചു.
” ഈ മനോഹരമായ സൂര്യസ്തമയത്തിന് നിങ്ങളെന്തിനാണ് ഇര എന്ന ശീർഷകം നൽകിയത്? അവിടെ ആ ചിത്രത്തിൽ കല്ലുകൾക്കു മുകളിൽ സൂര്യനോടൊപ്പം അസ്‌തമിക്കാൻ നിന്ന ആ പെൺകുട്ടിയെ മധ്യവയസ്സനും ശ്രദ്ധിച്ചിരുന്നില്ല.. അസ്തമയശേഷം സൂര്യനെ പോലെ വീണ്ടും പല ഇരകളും ഓരോദിവസവും ഉദിക്കുമെന്ന് മനസ്സിലാക്കിയ അയാൾ ഇരയെന്ന ശീർഷകം വെട്ടി സൂര്യാസ്തമയം എന്ന് തിരുത്തി എഴുതി.
#എന്റെരചന #മനസ്സുലച്ച വാർത്ത Koottaksharangal


4 Comments
👌👍
😍
Super 👌
ശോകം ആഴത്തിൽ പതിഞ്ഞു.
Thank you