ആകാശത്തിന് ചെംചുവപ്പ്.
മുള്ള് പടർന്ന പാറക്കൂട്ടങ്ങൾക്കു മുകളിൽ നിന്ന് കൊണ്ട് ഹരി താഴേക്ക് നോക്കി.
അഗാധമായ കൊക്കയാണ്.
ഒന്ന് കാല് തെറ്റി വീണാൽ ശവം പോലും കിട്ടില്ല.
അത്രയ്ക്ക് താഴ്ച.
ചിന്നിച്ചിതറുന്ന മാംസശകലങ്ങൾ ഏതെങ്കിലും നായോ നരിയോ നരിച്ചീറോ തിന്ന് വിശപ്പടക്കുമായിരിക്കും.
അവറ്റകൾക്ക് എങ്കിലും തന്റെ ജന്മം കൊണ്ട് ഒരു ഉപയോഗം ഉണ്ടാകും.
അമ്മ പറഞ്ഞത് പോലെ ‘ആർക്കും ഉപകാരമില്ലാത്ത,കുലം മുടിക്കാൻ ഉണ്ടായ തന്തക്കാലൻ’ ആവാതെ ഇരിക്കാമല്ലോ മരണം കൊണ്ടെങ്കിലും.
താൻ മരിച്ചാൽ അമ്മ കരയുമായിരിക്കുമോ? പെറ്റമ്മ അല്ലേ കരയാതിരിക്കാൻ ആവില്ല.
ഇതേ അമ്മ തന്നെയാണ് ഇന്നലെ തലയ്ക്ക് കൈ വച്ച് തന്നെ ശപിച്ചത്. എവിടെങ്കിലും പോയി ചത്തൂടേ എന്ന് അലറി വിളിച്ചത്.
പോലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിൽ വന്ന് കേറുംവരെ അവർ പ്രാകുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്യുകയായിരുന്നു.
തെറ്റെല്ലാം തന്റെ ഭാഗത്ത് ആണെന്നുള്ള രീതിയിലാണ് അവർ പോലീസുകാരോടും സംസാരിച്ചത്.
നൊന്ത് പെറ്റ മൂത്ത മകന്റെ അവസ്ഥ പോലും മനസ്സിലാക്കാതെ ഇതിലും ക്രൂരമായി ഒരമ്മയും പെരുമാറില്ല.
വക്കീലിനെയും കൊണ്ട് അമ്മയും വിനീഷും വരുന്നതിനു തൊട്ട് മുമ്പ് വരെ തന്നെ കാൽക്കീഴിലിട്ട് ചവിട്ടി മെതിക്കുകയായിരുന്നു ആ ഇൻസ്‌പെക്ടർ.
മുഖത്തു മാത്രം പാടുകൾ ഉണ്ടാകാതെ ഇരിക്കാൻ അയാൾ ശ്രദ്ധിച്ചു.
ജഡ്ജിക്ക് മുന്നിൽ ഹാജരാക്കേണ്ടി വന്നാൽ സ്വന്തം തൊപ്പിയും തലയും സംരക്ഷിക്കാനുള്ള തന്ത്രം.
എല്ല് വെള്ളമാകുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ആദ്യമായി സ്വന്തം ശരീരത്തിൽ അനുഭവിച്ചറിഞ്ഞു. ഇനി നശിക്കാനായി ഒരിടവും ബാക്കിയില്ല ഈ ദേഹത്തിൽ.
ചതഞ്ഞും മുറിഞ്ഞും രക്തം കട്ട പിടിച്ച് തിണിർത്തും ഓരോ പേശിയിലും ഞരമ്പിലും വരെ വേദന.
അതും പോരാഞ്ഞാണ് അമ്മയുടെ വക മാനസിക പീഡനം.
“ഇനി വയ്യാ..ആർക്ക് വേണ്ടി ജീവിക്കാനാണ്.
കണ്ട സ്വപ്നങ്ങളും ജീവിക്കണമെന്ന് ആഗ്രഹിച്ച ജീവിതവും കയ്യിൽ നിന്ന് വഴുതി പോയില്ലേ?
നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാതെ,അവരുടെ മുന്നിൽ അപഹാസ്യനായി ഇനി നിൽക്കാൻ വയ്യ.
തീർത്തേക്കാം ഈ നശിച്ച ജന്മം.”
ഹരി ഒരു നിമിഷം കണ്ണടച്ചു. പിന്നെ മുന്നോട്ടാഞ്ഞ് ചാടാൻ തുടങ്ങിയതും
“ഹരീ..” എന്ന് ഉറക്കെ വിളിച്ചു കൊണ്ടാരോ അവനെയും ചുറ്റിപ്പിടിച്ച് മണ്ണിലേക്ക് മറിഞ്ഞു വീണു.
വീണതിന്റെയും തല്ലു കൊണ്ടതിന്റെയുമൊക്കെ വേദന ഉച്ചസ്ഥായിൽ എത്തി അവന്റെ കണ്ണുകൾ മിഴിഞ്ഞ്, പതിയെ ബോധം പോയി.
കണ്ണുകൾ തുറന്ന് നോക്കുമ്പോൾ ഉറ്റ സുഹൃത്ത് വിനീഷിന്റെ മടിയിലാണ്. ഞരക്കത്തോടെ മെല്ലെ എഴുന്നേറ്റ് ഇരുന്നു.
“നീ എന്ത് പണിയാ ഹരീ കാണിക്കാൻ പോയത്?
നീ ചത്താൽ എല്ലാം ശരിയാകുമോ?
നീ കാണിച്ചതൊക്കെ ശരി ആണെന്ന് വരുമോ?”
“ആർക്ക് വേണ്ടീട്ടാ വിനീഷേ ഇനി ഞാൻ ജീവിക്കുന്നത്.
പെറ്റതള്ളയ്ക്കും വേണ്ടാ. മനസ്സും പ്രാണനും കൊടുത്ത് സ്നേഹിച്ചവൾക്കും വേണ്ടാ. പിന്നെന്തിനാ?”
“അപ്പോ ഞാനാരാടാ നിന്റെ
#%&@ മോനെ? ”
ആരുമില്ലെന്ന് ആരാടാ പറഞ്ഞേ. ആരൊക്കെ നിന്നെപ്പറ്റി എന്തൊക്കെ പറഞ്ഞാലും എനിക്കറിഞ്ഞൂടെ നിന്നെ. നീ പോയാപ്പിന്നെ എനിക്ക് ആരാടാ?”
ഹരി പൊട്ടിക്കരഞ്ഞോണ്ട് വിനീഷിനെ കെട്ടിപിടിച്ചു. ദേഹം നോവുന്നുണ്ടെങ്കിലും അതെല്ലാം മറന്ന് അവന്റെ ശരീരത്തിലേക്ക് വീണ് കണ്ണീരൊഴുക്കി ഹരി.
വിനീഷ് അവനെ ചുറ്റിപ്പിടിച്ച് ഇരുന്നു.
കരയട്ടെ..കരഞ്ഞു തീർക്കട്ടെ.
അത്രത്തോളം ഉരുകുന്നുണ്ട് അവന്റെ മനസ്സും ശരീരവും.
ആണുങ്ങൾ കരയരുതെന്ന് ആരാ പറഞ്ഞത്?
ആണുങ്ങൾക്കും കണ്ണീർ വരും. അവർക്കുമുണ്ട് വേദനയും താപവും വികാരങ്ങളും ഒക്കെ.
കരഞ്ഞു ശാന്തനായതിന് ഒടുവിൽ ഹരി വിനീഷിനെ വിട്ട് മൺ തിട്ടയിലേക്ക് ചാരി ഇരുന്നു.
“എങ്ങനെ കഴിഞ്ഞതാടാ നമ്മൾ?
നമ്മുടെ ഇഷ്ട മേഖലയായ സിനിമ എന്ന വല്യ സ്വപ്നത്തിലേക്ക് കടക്കാൻ വേണ്ടി ചെറിയ ഷോർട്ട് ഫിലിംസും വെബ് സീരീസും ഒക്കെ ആയിട്ട്,എന്ത് സന്തോഷത്തോടെ ജീവിച്ചതാ നമ്മൾ?”
ഹരി വിനീഷിനെ നോക്കി. അവനും പഴയകാലത്തിലേക്ക് മെല്ലെ തിരിഞ്ഞു നടന്നു.
വിനീഷും ഹരിയും കുഞ്ഞിലേ മുതലേ ഒരുമിച്ചായിരുന്നു.
സ്കൂളിലും കോളേജിലും ഒക്കെ ഒരുമിച്ച്.
ഇണ പിരിയാ കൂട്ടുകാർ ആയിരുന്നു.സയാമീസ് ഇരട്ടകൾ എന്നായിരുന്നു അവരെ വിളിച്ചിരുന്നത് തന്നെ. സമാനതകളും ഏറെ. രണ്ടു പേർക്കും അച്ഛനില്ല.
അമ്മമാരാണ് കഷ്ടപ്പെട്ട് അവരെ വളർത്തി കൊണ്ട് വന്നത്.
വിനീഷ് ഒറ്റ മോനാണ്. ഹരിക്ക് താഴെ ഒരുത്തൻ കൂടിയുണ്ട്,രവി.
പ്ലസ്ടു വിന് പഠിക്കുന്നു. വിനീഷിനു എട്ട് വയസ്സുള്ളപ്പോഴാണ് അവന്റെ അച്ഛൻ മരിക്കുന്നത്. പിന്നെ അവനെല്ലാം അമ്മയായിരുന്നു. അവരും ഹരിയുടെ അമ്മയും കൂടിയാണ് കശുവണ്ടിയാപ്പീസിൽ പോയി കശുവണ്ടി തല്ലി അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് മക്കളെ വളർത്തിയിരുന്നത്. ഉള്ളത് കൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്നവർ.
ഹരിയുടെ അച്ഛൻ അവരെ ഉപേക്ഷിച്ച് പോയതാണ്. മറ്റൊരു സ്ത്രീക്ക് വേണ്ടി അവരെ ഉപേക്ഷിച്ച് പോകുമ്പോൾ രവി അമ്മയുടെ വയറ്റിൽ ഉണ്ടായിരുന്നു.
അവരതും സഹിച്ചാണ് ജോലിയെടുത്ത് കുടുംബം മുന്നോട്ട് കൊണ്ട് പോയിരുന്നത്.
ഹരി പഠിച്ച് നല്ലൊരു ജോലിയിൽ കയറിയാൽ തങ്ങൾക്കും പുലർകാലം വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു അവർ.
പക്ഷേ പണവും ആളും രാഷ്ട്രീയവും ഇല്ലാത്തവന് എങ്ങനെ ജോലി കിട്ടാൻ?
ഡിഗ്രി പൂർത്തിയാക്കി ഇറങ്ങി ജോലിക്ക് ഒരുപാട് അന്വേഷിച്ച് നടന്നെങ്കിലും കിട്ടിയില്ല.
അവസാനം ഗതികെട്ടാണ് അവൻ വാട്ടർ അതോറിറ്റിക്ക് വേണ്ടി റോഡിൽ കുഴിയെടുത്ത് പൈപ്പ് കണക്ഷൻ കൊടുക്കുന്ന താത്കാലിക ജോലിക്ക് പോയി തുടങ്ങിയത്.
കമ്പ്യൂട്ടറിലെ കീപാടുകളിൽ തലോടി ഇരിക്കേണ്ട മെല്ലിച്ച നീണ്ട വെളുത്ത കൈകളിൽ പിക്കാസ് പിടിച്ചുണ്ടായ തഴമ്പുകളും ചെളിമണ്ണും പുരളുന്നത് കണ്ട് അവനുള്ളിൽ കരഞ്ഞു.
വിനീഷ് ടൈൽ പണിക്ക് പോകുന്നുണ്ടായിരുന്നു.
വാരാന്ത്യങ്ങളിൽ ഒന്നിച്ച് കൂടുന്ന അവർ ആ ആഴ്ചയിലെ സംഭവങ്ങളും തങ്ങളുടെ ഓരോ സ്വപ്നങ്ങളും പറഞ്ഞു കുറേ നേരം ഇരിക്കും.
ചിലപ്പോഴൊക്കെ കൂട്ടുകാരന്റെ വീട്ടിൽ നിന്നാകും ഊണ്. അതും കഴിഞ്ഞാണ് അവർ നീലിമല കയറുന്നത്.
കുറേ നേരം സംസാരിക്കും. തങ്ങളുടെ സിനിമാ മോഹം പൊടി തട്ടിയെടുക്കും.
അതിലേക്കുള്ള ആദ്യ പടവ് എന്നവണ്ണമാണ് ഷോർട്ട് ഫിലിം എടുത്തത്.
മിച്ചം വച്ച കൂലിയിൽ നിന്ന് വാടകയ്ക്കെടുത്ത ക്യാമറയും നാട്ടിലെ നടന്മാരെയും കൂട്ടി എടുത്ത ആദ്യ ഷോർട്ട് ഫിലിംനു നല്ല റീച്ച് കിട്ടുകയും ചെറിയ ചെറിയ പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തപ്പോൾ അവർക്കും ഉത്സാഹം കൂടി.
അങ്ങനെ ഷോർട്ട് ഫിലിം പിടുത്തവും അല്ലറ ചില്ലറ സമൂഹിക സേവനവും സാധാരണക്കാരുടെ വീട്ടിലെ പോലെ തന്നെ ആറു ദിവസം പണിയും ഞായറാഴ്ച കപ്പയും മീനും കൂട്ടി ഊണും ചിട്ടിയും പാട്ടും ഒത്തുകൂടലും കുടുംബശ്രീ യോഗവും ഒക്കെയായി പൊയ്ക്കോണ്ടിരുന്ന നാളുകൾ.
എത്ര പെട്ടെന്നാണ് ജീവിതം കീഴ്മേൽ മറിഞ്ഞത്?
ബഹുമാനത്തോടെ നോക്കിയിരുന്നവരൊക്കെയും ഇപ്പോ വെറുപ്പോടെയാണ് ഹരിയെ നോക്കുന്നത്.
അവനെ കണ്ട് പഠിക്കെന്ന് പറഞ്ഞിരുന്ന അമ്മമാർ ഇപ്പോൾ അവനെ കാണുമ്പോഴേ മുറ്റത്തേക്ക് കാറിത്തുപ്പും.
വിനീഷ് നെടുവീർപ്പോടെ ഹരിയെ നോക്കി.
“അമ്മിണിയമ്മയും എന്നെ വിശ്വസിച്ചിട്ടുണ്ടാവില്ല അല്ലേ?”
വിനീഷ് വിഷമത്തോടെ ഹരിയോട് പറഞ്ഞു.
“നിന്റെ സ്വന്തം അമ്മ പോലും കയ്യൊഴിഞ്ഞില്ലേ?
പിന്നെങ്ങനാടാ അവര് നിന്നെ വിശ്വസിക്കുന്നത്.
എന്തെക്കെയോ പറയും. ഞാൻ കുറേ പള്ളും പറഞ്ഞിങ്ങ് ഇറങ്ങി പോരും.
ഓരോന്ന് പറഞ്ഞു വട്ടാക്കും തള്ള.”
ഹരി കൈകൾ കൂട്ടി തിരുമ്മി.
“18 വയസ്സ് തികഞ്ഞില്ല എന്നത് കൊണ്ട് മാത്രം എങ്ങനാടാ അവൾ കൂടി സമ്മതിച്ച് നടന്ന ഒരു സംഭവത്തിന് ഞാൻ മാത്രം പോക്സോ കേസിൽ പ്രതിയായത്?
ഞാൻ അവളെ ബലാത്സംഗം ചെയ്തതല്ലല്ലോ. അവളും കൂടി സമ്മതിച്ചിട്ടല്ലേ?”
“ന്യായങ്ങൾ പറയാം ഹരീ. പക്ഷേ വികലമായ ചില നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ആണീ നാട്.
പുരോഗമനമൊക്കെ നാവിൻ തുമ്പത്തെ ഉള്ളൂ. കടലാസ്സിൽ അത് വരില്ല.
പ്രായപൂർത്തി ആകാത്തത് കൊണ്ട് മാത്രം അത്രയും ബ്രൂട്ടൽ ആയിട്ട് നടത്തിയ നിർഭയ കേസിൽ നിന്ന് ഏറ്റവും നികൃഷ്ടനായ ഒരു കുറ്റവാളിക്ക് മോചനം നൽകിയ ചിതലരിച്ച നിയമവ്യവസ്ഥയാണ് നമ്മുടേത്.
പണവും പ്രതാപവും ഉള്ളവർ മാത്രം ജീവിക്കുന്ന നാട്.
ഇപ്പോ നിനക്ക് കുറേ കാശ് ഉണ്ടായിരുന്നെങ്കിൽ ഈ കേസ് പോലും പുറംലോകം അറിയുമായിരുന്നില്ല.
അങ്ങനെയാണീ നാട്. നന്നാവില്ല ഒരിക്കലും”
“ചെയ്തത് തെറ്റെങ്കിൽ കൂട്ട് പ്രതിക്ക് മാത്രം ശിക്ഷ ഇല്ലാത്ത നെറി കെട്ട നിയമം.”
ഹരി പയ്യെ എഴുന്നേറ്റു. ശരീരം വേദനിക്കുന്നുണ്ടായിരുന്നു.
അവന്റെ മൂളലും ഞരക്കവും കേട്ട് വിനീഷിന്റെ ഹൃദയം ഇടറി.
“#%&# മോന്മാര്. എല്ല് മൊത്തം ചതച്ചു വച്ചു.
കൂടെ കിടന്ന് സുഖിച്ചവള് ഇപ്പോ നിന്നേം തള്ളിപ്പറഞ്ഞിട്ട് സന്തോഷത്തോടെ നടക്കുന്നു. ഇര ആണെന്ന്. ത്ഫൂ..”
അവൻ നീട്ടി ത്തുപ്പി.
ഹരി മരത്തിൽ ചാരി നിന്നു.
പ്രാണനെ പോലെ സ്നേഹിച്ചതാണ്.
നിങ്ങളില്ലെങ്കിൽ പിന്നെ എനിക്ക് ജീവിതമില്ല ഹരിയേട്ടാ എന്ന് ഈ നെഞ്ചിൽ കിടന്ന് പറഞ്ഞവളാണ്. താൻ മാത്രം ഇപ്പോൾ തെറ്റുകാരൻ.
മോഹിപ്പിച്ചതും പ്രലോഭിപ്പിച്ചതും അവളാണ്. എന്നിട്ട് ഇപ്പോ ഇരയായി നിൽക്കേണ്ടവൻ വേട്ടക്കാരൻ ആയി.
പറ്റി പോയി.
നിയമം അറിയാഞ്ഞിട്ടല്ല. അവൾക്ക് 17 വയസ്സേ ഉള്ളെന്നും അറിയാമായിരുന്നു.
ശരീരത്തിനും രക്തത്തിനും ചൂട് പിടിച്ചപ്പോൾ അറിയാതെ മനസ്സ് പാളിപോയി. അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ മുന്നിൽ.
പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ?
വിനീഷ് ഹരിയുടെ തൊട്ടടുത്ത് വന്ന് നിന്നു. അവന്റെ തോളിൽ കൈ വച്ചു.
“പോട്ടെടാ…എല്ലാം ശരിയാകും. കാലം മായ്ക്കാത്ത മുറിവും,മായ്ക്കാനാവാത്ത
തെറ്റുകളും എന്നൊന്നില്ല.
ഇതും കടന്നു പോകും..ഞാനില്ലേ നിന്റെ ഒപ്പം..?”
ഹരി വിനീഷിനെ നോക്കി പുഞ്ചിരിച്ചു.
(തുടരും)


6 Comments
കാലികമായൊരു സാമൂഹിക പ്രശ്നത്തെ ഗംഭീരമായി അവതരിപ്പിച്ചു. അഭിനനനങ്ങൾ.👏👏👏❤️❤️
Pingback: പല നദികൾ ചേർന്ന് ഒരൊറ്റ കടൽ! ( 5) - By Anju Ranjima - കൂട്ടക്ഷരങ്ങൾ
Pingback: പല നദികൾ ചേർന്ന് ഒരൊറ്റ കടൽ! (6) - By Anju Ranjima - കൂട്ടക്ഷരങ്ങൾ
Pingback: പല നദികൾ ചേർന്ന് ഒരൊറ്റ കടൽ (7) - By Anju Ranjima - കൂട്ടക്ഷരങ്ങൾ
Pingback: പല നദികൾ ചേർന്നൊരൊറ്റ കടൽ! (4) - By Anju Ranjima - കൂട്ടക്ഷരങ്ങൾ
Pingback: പല നദികൾ ചേർന്നൊരൊറ്റ കടൽ (3) - By Anju Ranjima - കൂട്ടക്ഷരങ്ങൾ