ആദ്യഭാഗം മുതൽ വായിക്കാം.
തുഷാരയുടെ മുഖത്തിൻ്റെ ഒരു ഭാഗം മാത്രമേ സുതാര്യമായ ശവപ്പെട്ടിയിലൂടെ കാണാൻ കഴിഞ്ഞുള്ളൂ. അത്രയും ഭാഗം മാത്രമേ പൊള്ളലേൽക്കാതെ അവശേഷിച്ചിരുന്നുള്ളൂ. അവളുടെ അവസാനത്തെ ഭാവം, മുഖത്ത് തെളിഞ്ഞ് നിന്നിരുന്നു. അതൊരിക്കലും ഭയത്തിന്റേതായിരുന്നില്ല. ഗൗരവം കലർന്ന പുഞ്ചിരി ആ ചുണ്ടിൽ വിടർന്നിരുന്നു.
അർഷാദിന്റെ പൊട്ടിക്കരച്ചിൽ കാണാൻ കാത്തിരുന്നവരെ അത്ഭുതപ്പെടുത്തി കൊണ്ട് അവൻ അവൾക്ക് അവസാനമായി ഒരു സല്യൂട്ട് നൽകി.
ഒരു നിമിഷം കണ്ണടച്ച് നിന്നിട്ട്, അവൻ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു. ആരൊക്കെയോ ചേർന്നവനെ പിടിച്ച് മാറ്റി കൊണ്ട് പോയി.
ദിവസങ്ങൾക്ക് ശേഷം മൃണാളിനിയുടെ മുന്നിൽ മാത്രമാണവൻ ഹൃദയം തുറന്ന് കരഞ്ഞത്.
“ഓരോരുത്തർക്കും ഓരോരോ ജന്മ നിയോഗങ്ങൾ. അവളുടേത് കഴിഞ്ഞു അവള് മടങ്ങി പോയി. താമസിയാതെ ആദിയും മടങ്ങും. ഇനി ആദിയുടെ മക്കൾക്ക് ആരുണ്ട്? ആ മക്കളുടെ കാര്യം ഞാനല്ലേ നോക്കേണ്ടത്. “
“നിനക്കിനിയെങ്കിലും ആ മോതിരം വിരലിൽ നിന്നും ഊരി കൂടെ. “
മൃണാളിനി ചോദിച്ചു.
“അതിനി ഊരില്ല. മരിക്കുന്നത് വരെ അത് എന്റെ കയ്യിൽ കിടന്നോട്ടെ. ഞാൻ അവൾക്കു കൊടുത്ത വാക്കാണ് അത്. കടമകൾ ഉണ്ട്, അത് കഴിയുമ്പോൾ ഞാൻ ഹിമവാന്റെ മടിത്തട്ടിലേക്ക് ഒരിക്കൽ കൂടി യാത്രയാകും. അവസാനത്തെ ജീവിതം അവിടെയാകണം എന്നാണ് ആഗ്രഹം. “
“പിന്നേ, സന്യാസിയാകാനാണോ നിന്റെ തീരുമാനം. “
“ഏകാന്തമായ ജീവിതമാണ് എനിക്ക് വിധിച്ചത്. താങ്ങായി വേണ്ടപ്പെട്ടവർ എന്നും കൂടെയുണ്ടാകും ഇതൊക്കെ പറഞ്ഞത് വേറെയാരുമല്ല, നിങ്ങളുടെ നാട്ടുമൂപ്പൻ പറഞ്ഞതാണ്. “
“മൂപ്പനാരാണ്, ദൈവമൊന്നുമല്ലല്ലോ. ആ വാക്ക് അവസാന വാക്കുമല്ല. “
“ചില കാര്യങ്ങൾ, ചില തീരുമാനങ്ങൾ, ചില വ്യക്തികളുമായുള്ള കണ്ടു മുട്ടൽ, അതൊക്കെ നേരത്തെ തീരുമാനിച്ചതാണ്. അത് അങ്ങനെയേ നടക്കൂ. എന്റെ അച്ഛൻ, എന്റെ ഏട്ടൻ, നിന്റെ അപ്പൻ നാരായണ, ഇപ്പോൾ തുഷാര, ചിലപ്പോൾ ഇവരൊക്കെ കൂടെയുള്ളത് പോലെയൊരു തോന്നലാണ് എനിക്ക്. എനിക്കിപ്പോൾ എന്റെ അനിയന്റെ കുടുംബമുണ്ട്. അവന്റെ കുഞ്ഞുങ്ങളുണ്ട്. ഇപ്പോൾ അതാണെന്റെ ലോകം. “
അർഷാദിന്റെ പിടിവാശി നല്ല പോലെ അറിയാമായിരുന്ന മൃണാളിനി പിന്നെയവനെ ഉപദേശിച്ചില്ല.
ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞ് വീണു. അർഷാദ് എപ്പോഴും ഒരേ ചിന്തകളിലാണ്. ഊണും ഉറക്കവുമില്ല, ഒരേ കിടപ്പ് തന്നെ.
“കുഞ്ഞോനെ നീ ഈയിടെ ഒന്നും കഴിക്കാറില്ലല്ലോ. “
അർഷാദ് തിരിഞ്ഞ് നോക്കി. തൊട്ട് പിറകിൽ ഉമ്മ, കണ്ണുകളിൽ സ്നേഹത്തിൻ്റെ അലയടികൾ കാണാൻ കഴിഞ്ഞു. ഉമ്മയുടെ ഹൃദയമിടിപ്പ് അവൻ വ്യക്തമായി കേട്ടു.
“ഉമ്മയ്ക്ക് ഞാനാരാണെന്ന് മനസ്സിലായോ. “
“നീ എൻ്റെ അർഷൂ, എൻ്റെ കുഞ്ഞോൻ. “
അവൻ പൊട്ടിക്കരഞ്ഞു. ഉമ്മയെ ചേർത്ത് പിടിച്ചവൻ ഏങ്ങി ഏങ്ങി കരഞ്ഞു.
“കുഞ്ഞോനേ ചില സമയത്ത് ഉമ്മാടെ തലേൽ കടന്നൽ കൂടിളകി വരും. തല വേദനിച്ചു പൊട്ടും. ഞാൻ കൂവി വിളിക്കും. എല്ലാവരേം ഉപദ്രവിക്കും. എല്ലാം കഴിയുമ്പോൾ മനസ്സ് കുളത്തിലെ വെള്ളം പോലെ തെളിയും. അപ്പോൾ ഉമ്മാടെ മനസ്സിൽ അമ്പലക്കുളവും എൻ്റെ കുഞ്ഞോനും മാത്രമാകും. എൻ്റെ കുഞ്ഞോൻ വളർന്ന് പോയി. “
ആദിയും അനഘയും അവനേയും ഉമ്മായേയും സ്നേഹത്തോടെ നോക്കിയിരുന്നു. ഐശ്വര്യയും ഇളയ കുട്ടി അപർണ്ണയും ഓടി വന്നു അർഷാദിന്റെ മടിയിൽ വന്നിരുന്നു.
അവർക്ക് അച്ഛനേക്കാൾ പ്രിയം വല്യച്ഛനോടായിരുന്നു.
ആദിയുടെ അവസാന രണ്ട് മാസങ്ങൾ ആശുപത്രിയിലായിരുന്നു. അനഘയുടെ ഒറ്റയ്ക്കുള്ള കഷ്ടപ്പാട് കണ്ടിട്ടാണ് അർഷാദ് വീടിന് പുറത്തിറങ്ങി തുടങ്ങിയത്.
ആദിയുടെ മരണശേഷം ഒരു ജോലിക്ക് ശ്രമിച്ചു. പഴയ കൂട്ടുകാരുടെ സഹായത്തോടെ ഒരു പ്രൈവറ്റ് കോളേജിൽ അദ്ധ്യാപകനായി ചേർന്നു. വീട്ടിൽ നിന്നും പോയി വരാനുള്ള ദൂരം മാത്രമേയുള്ളൂ. അതും അവനൊരു സൗകര്യമായി.
ഉമ്മയും കൂട്ടുകാരും അനഘയെ വിവാഹം ചെയ്യാൻ പ്രേരിപ്പിച്ചപ്പോഴൊക്കെ അവൻ കൈയിലെ മോതിരം കറക്കി കൊണ്ട്, ഇതൊന്നും തന്നെ ബാധിക്കില്ല എന്ന് ഭാവത്തിൽ വിദൂരതയിലേക്ക് നോക്കിയിരുന്നു.
വിധവയായപ്പോൾ കേവലം ഇരുപത്തിയാറ് വയസ്സ് മാത്രമേ അനഘയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഒരു വശത്ത് ഭർത്താവിന്റെ ഓർമ്മകളിൽ ആ വീട്ടിൽ തന്നെ ജീവിയ്ക്കാനുള്ള അവളുടെ തീരുമാനം. മറുവശത്ത് അവളെ തിരികെ വിളിച്ചു കൊണ്ട് പോകാൻ ശ്രമിയ്ക്കുന്ന അവളുടെ അമ്മ വീട്ടുകാർ.
അവളുടെ ആരുമല്ലാത്ത ആ ഉമ്മയ്ക്കും മകനുമൊപ്പം ജീവിയ്ക്കാനുമുള്ള അവളുടെ തീരുമാനത്തെ അവർ ചോദ്യം ചെയ്തു. അവൾ സങ്കടമെല്ലാം ആരോടും പറയാതെ ഉള്ളിലൊതുക്കി. അവളുടെ പ്രശ്നങ്ങളൊന്നും അർഷാദ് അറിഞ്ഞതേയില്ല.
സ്വന്തമായി ഒരു വരുമാനമില്ല.
സ്വന്തം വീട്ടിലേക്കു മടങ്ങി പോകാൻ അവൾക്ക് സാധിക്കില്ല. കാരണം അവൾക്ക് രണ്ട് പെൺകുട്ടികളാണ്. സ്വന്തം അമ്മയുടെ പഴയകാല ചരിത്രം അവളെ പേടിപ്പിക്കുന്നു. കുട്ടികളുടെ ഭാവിയോർത്താണ് അവളുടെ ആകുലത.
ഉറങ്ങാതെ കിടന്ന ഒരു രാത്രിയിൽ മുറ്റത്തൊരു ശബ്ദം കേട്ടാണ് അർഷാദ് ഉണർന്നത്. മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നു. അനഘയും കുട്ടികളും കിടന്നു ഉറങ്ങുന്നു. ഉമ്മയെ കിടക്കയിൽ കാണാനില്ല.
വീടിന് ചുറ്റും നോക്കി ഉമ്മ അടുത്തെങ്ങുമില്ല. നടന്നവൻ അമ്പലക്കുളത്തിനടുത്തെത്തി. ദൂരെ നിന്നും തലയിലെ വെളുത്ത തട്ടം കണ്ടു.
“ഉമ്മാ, …. എന്താ ഇവിടെ. “
“എനിക്ക് ആ മോളുടെ സങ്കടം കാണാൻ വയ്യ. അവരവളെ അവിടെ നിന്നും കൊണ്ട് പോകും. “
“ആര്?”
“അവളുടെ വീട്ടുകാര്. “
“ഇല്ല എൻ്റെ ആദിയുടെ മക്കളെ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല. “
“നിനക്ക് അവരിൽ എന്ത് അധികാരം. അവര് കോടതി വഴി അവളേയും കുട്ടികളേയും കൊണ്ട് പോകും., നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല മോനേ. കുട്ടികളുടെ കളിചിരിയില്ലാതെ എനിക്കിനി അവിടെ പറ്റില്ല. “
“എന്താ ഉമ്മാ പ്രതിവിധി?. “
“ഒരു മാർഗ്ഗമേയുള്ളൂ. നീ അവളെ വിവാഹം ചെയ്യുക. “
“അതൊന്നും നടക്കില്ല ഉമ്മാ, അത് ആദിയോട് ചെയ്യുന്ന ചതിയാകില്ലേ. “
“അങ്ങനെ ചെയ്യാതിരുന്നാലാണ് കഷ്ടം. അവരവളെ കൂട്ടി കൊണ്ട് പോകും. കുടുബ ചരിത്രം അറിയാമല്ലോ. അവൾ രണ്ട് കുട്ടികളേയും കൊന്ന് ജീവൻ അവസാനിപ്പിക്കും. “
“ഉമ്മാ. “
ഉമ്മ മറുപടി പറയാതെ വീട്ടിലേക്ക് നടന്നു.
“പ്രിയപ്പെട്ടവർക്ക് വേണ്ടി ചില വാശികൾ വേണ്ടെന്ന് വച്ചൂടെ കുഞ്ഞോനേ. “
പതിവായി ഉണരുന്ന സമയം കഴിഞ്ഞിട്ടും അർഷാദ് കിടക്കയിൽ നിന്നും എഴുന്നേറ്റില്ല.
“എന്താ തീരുമാനം. ” അവൻ സ്വയം ചോദിച്ചു.
ഉത്തരം കിട്ടിയില്ല. ചായ ഗ്ലാസുമായി അനഘ മുറിയിലേയ്ക്ക് കടന്ന് വന്നപ്പോൾ അവൻ കണ്ണുകളടച്ചു. അവൾ ഗ്ലാസ് മേശമേൽ വച്ച് തിരിഞ്ഞ് നടന്നപ്പോൾ അവനവളുടെ കൈത്തുമ്പിൽ പിടിച്ചു വലിച്ചു.
“ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ മോളേ. “
അവളൊന്നും പറയാതെ മുറിയിൽ നിന്നും ഇറങ്ങി പോയി.
ഉമ്മയും കുട്ടികളും മുറ്റത്ത് കളിയിലാണ്. അനഘയെ അവിടെയെങ്ങും കണ്ടില്ല.
അർഷാദ് അടുക്കളയിലെത്തി നോക്കി. അവൾ അടുപ്പിനരികിൽ നിൽക്കുകയാണ്.
“ഒരു ഉത്തരം വേണമെനിക്കിന്ന്. താൽപര്യമുണ്ടെന്നോ, ഇല്ലെന്നോ, എന്തായാലും തുറന്ന് പറയൂ. “
അനഘ വിതുമ്പുന്നുണ്ടായിരുന്നു. അവളുടെ പിറകിൽ ചേർന്ന് നിന്നവളെ തന്നോട് ചേർത്തു പിടിച്ചു. അവളുടെ കണ്ണിൽ നിന്നുതിർന്നു വീണ
ചുടു കണ്ണീർ അവൻ്റെ കൈകളെ പൊള്ളിച്ചു.
“നിന്നേയും എൻ്റെ കുട്ടികളേയും ഞാനാർക്കും വിട്ട് നൽകില്ല. “
അവനവളുടെ മുടി വകഞ്ഞ് മാറ്റി അവളുടെ പിൻ കഴുത്തിൽ അമർത്തി ചുംബിച്ചു. അവൾ മെല്ലെ തിരിയുന്നതും തന്നിലേക്ക് കൂടുതൽ അമരുന്നതും അവൻ ആസ്വദിച്ചു.
“ഏട്ടാ, ഏന്നെയവർക്ക് വിട്ടു കൊടുക്കരുതേ. “
ആദ്യമായിട്ടാണ് ഒരു സ്ത്രീയുമായി അവനിത്ര അടുത്ത് ഇടപെടുന്നത്.
“ഇല്ല മോളേ, നീയിനി എന്റേത് മാത്രമാണ്. “
അവളേയും ചേർത്ത് പിടിച്ച് ഉമ്മറത്തെത്തുമ്പോൾ ഉമ്മയുടെ മുഖത്ത് പ്രതീക്ഷയുടെ തിളക്കം.
“നീ ഇന്ന് കോളേജിൽ പോകുന്നില്ലേ. “
“ഇല്ല ഉമ്മാ, ഞങ്ങളൊന്ന് സബ് രജിസ്ട്രാർ ഓഫീസിൽ പോയി വരാം. കേസൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ. “
അർഷാദ് രണ്ട് കുട്ടികളേയും ഇരു കൈകളും കൊണ്ട് എടുത്തു പൊക്കി വട്ടം കറക്കുമ്പോൾ, തൻ്റെ മകന് നഷ്ടമായ ബാല്യകാലത്തെക്കുറിച്ച് ആ ഉമ്മ ആലോചിക്കുകയായിരുന്നു.
“ഇനിയാർക്കാണ് കറങ്ങേണ്ടത്. ഉമ്മായ്ക്കാണോ?അതോ അനഘയ്ക്കോ. “
“അമ്മയെ എടുത്ത് കറക്കൂ വല്യച്ഛാ. “
ഇളയവൾ അപർണ ബഹളം വച്ചു.
സ്നേഹമൊരു പുഴപോലെയാണ്. അതിങ്ങനെ ഒഴുകി കൊണ്ടിരിക്കും. അർഷാദിൻ്റെ ജീവിതം പോലെ. മറ്റുള്ളവരുടെ വരവും പോക്കും ഒക്കെ ഒരു നിയോഗം പോലെ……
അവസാനിച്ചു.
✍️✍️നിഷ പിള്ള

