പറക്കാൻ ആകാശം മുന്നിലുണ്ടായിട്ടും ചിറകുകൾക്ക് കരുത്തുണ്ടായിട്ടും പറക്കാൻ കഴിയാതെ നിശബ്ദം തേങ്ങുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?
ദിവ്യംഗൻ , ഭിന്നശേഷി, മാലാഖകുട്ടികൾ അങ്ങനെ നൂറു പേര് സമൂഹം വിളിക്കുന്ന കുഞ്ഞുങ്ങളുടെ രക്ഷകർത്താക്കൾ അവരാണ് ആ മനുഷ്യർ. എല്ലാവരും അല്ല സിവിയർ ഓട്ടിസം , മറ്റൊരാളെ ഏല്പിക്കാൻ കഴിയാത്ത മെന്റലി പ്രശ്നങ്ങൾ ഉള്ളവർ, കിടക്കയിൽ ജീവിതം തളച്ചിട്ടവർ, പ്രാഥമിക ആവശ്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്തവർ, ദിവസവും ഒരുപാടു തവണ അപ്സമാരം വരുന്നവർ, വീൽച്ചെയർ കുട്ടികളുടെ രക്ഷകർത്താക്കൾ. ഒരു വിധം സ്പെഷ്യൽ സ്കൂളുകളിൽ, സാധാ സ്കൂളുകളിൽ വിടാൻ കഴിയുന്ന കുട്ടികൾ, സ്വയം അത്യാവശ്യ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന കുട്ടികൾ, ആയമാരെയോ ബന്ധുക്കളെയോ ഏല്പിച്ചു നോക്കാൻ പറ്റുന്ന കുട്ടികളുടെ പേരെന്റ്സ് ഇവരൊക്കെ അത്യാവശ്യം എല്ലായിടത്തും പോകാൻ പറ്റുന്നവർ, ഷിഫ്റ്റ് അഡ്ജസ്റ്റ് ചെയ്തു ജോലി മുന്നോട്ടു കൊണ്ട് പോകുന്നവർ, സ്വയം തൊഴിൽ ചെയ്യുന്നവർ… ഇവർക്ക് വേദന വിഷമങ്ങൾ ഇല്ലെന്നല്ല. പക്ഷെ ഇന്നെന്റെ എഴുത്ത്, മക്കളോടൊപ്പം തന്നെ ചുവരിന്റെ തടവറയിൽ വിധി കെട്ടിയിട്ട മനുഷ്യരെ കുറിച്ചാണ്.
കുറച്ചു ദിവസമായി ഒരു വാർത്ത മൊബൈലിൽ കാണുന്നുണ്ട് ‘വൈകല്യങ്ങൾ നേരത്തെ സ്കാൻ ചെയ്തപ്പോൾ അറിഞ്ഞില്ല’ എന്ന് പരാതി ഉയർന്നത്.അതിന്റെ കമന്റിൽ കണ്ടു നേരത്തെ അറിഞ്ഞെങ്കിൽ ഇല്ലാതാക്കില്ലായിരുന്നോ, ദൈവം തന്നത് വളർത്തണം, എത്രയോ പേർക്കു മക്കളില്ല എന്നൊക്കെ. ആ കുട്ടിയുടെ പേരെന്റ്സ് പറയുന്നു എങ്ങനെ ചികിൽസിക്കും എന്നറിയില്ല, പണമില്ല, കുഞ്ഞിനെ നേരെ കിടത്താൻ പറ്റില്ല, ഒരവയവങ്ങളും യഥാസ്ഥാനത്തല്ല എന്നും. ഒരുപക്ഷെ നേരത്തെ അതിന്റെ വീട്ടുകാർ കുട്ടി ജനിച്ചാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നറിഞ്ഞെങ്കിൽ ഒരുപക്ഷെ അവർ വേണ്ടെന്നു വയ്ച്ചേനെ. ഫോൺ നോക്കുന്നവർക്ക് അല്ലെങ്കിൽ പുറത്തു നിന്ന് നോക്കുന്നവർക്ക് അറിയില്ല ആ കുഞ്ഞിന് അതിന്റെ ശരീരം നൽകുന്ന വേദനയും ബുദ്ധിമുട്ടും, ഹോസ്പിറ്റൽ തോറും കയറി ഇറങ്ങി തകരുന്ന അതിന്റെ വീട്ടുകാരുടെ മനസ്സ്. പ്രസവ വേദനയക്കാൾ ഒരായിരം ഇരട്ടിയാണ് ആ കുഞ്ഞിന്റെ വേദന കാണുമ്പോഴും,സമൂഹത്തിന്റെ സഹതാപത്തിലും ചോദ്യങ്ങളിലും അമ്മ മനസ്സിനുണ്ടാകുന്നത് . രോഗം കുഞ്ഞിനെ കരയിക്കുമ്പോൾ, വേദന നൽകുന്നത്, പിടയുന്നത് ജന്മം നൽകിയവരാണ്. വൈകല്യങ്ങൾ വിധിയാകുമ്പോൾ അനുഭവിക്കുന്നതും കൂട്ടിലടയ്ക്കപ്പെടുന്നതും അതനുഭവിക്കുന്ന വ്യക്തി മാത്രമല്ല അവനൊപ്പം നിൽക്കുന്ന രക്ഷകർത്താക്കൾ കൂടിയാണെന്ന് പലരും മറന്നു പോകുന്നു.
ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ സർക്കാർ, സ്കൂൾ, വിവിധ സംഘടനകൾ എല്ലാം നിരവധി പരിപാടികൾ നടത്തുന്നു. അതിന്റെ വിളംബര പരിപാടികൾ ഞായറും തിങ്കളും നടത്തുന്നുതു നല്ലത് തന്നെ. അവരും സമൂഹത്തിന്റെ ഭാഗമാണ് എന്നൊരു ഓർമപ്പെടുത്തൽ ഉണ്ടാകുമല്ലോ. ഇറങ്ങി പോകാൻ പലവട്ടം പറഞ്ഞിട്ടും മനസ്സ് തകർന്നും ആത്മാഭിമാനത്തിന്റെ മുകളിൽ അവഗണനയുടെ മുള്ളുകൾ കുത്തി കയറി നിണം പൊടിയുന്ന ഒരായിരം മുറിവുകൾ നെഞ്ചിലടക്കി ചിലയിടങ്ങളിൽ ഈ കൂഞ്ഞുങ്ങളുടെ മുഖത്തെ ചിരി മായാതിരിക്കാൻ ജീവിതം ഹോമിക്കുന്ന രക്ഷകർത്താക്കളുണ്ട് ഇവിടെ. ജീവിതവും സന്തോഷവും ജോലിയും കരിയറും ഊണും ഉറക്കവും സ്വന്തം ആരോഗ്യവും നോക്കാതെ കുഞ്ഞുങ്ങളെ നോക്കുന്നവരുണ്ടിവിടെ. സഹതാപത്തിൽ പൊതിഞ്ഞു ശാപമെന്നു മുദ്ര കുത്തി പൂജയും ഹോമവും പ്രാർഥനയും ഉപവാസവും സക്കാത്തും ഓത്തും മാധ്യസ്ഥ പ്രാർഥനയുമായി അമ്പലവും പള്ളികളുമായി കയറി ഇറങ്ങാൻ ബന്ധുക്കളും സമൂഹവും പ്രേരിപ്പിക്കുന്നവരുമുണ്ടിവിടെ. ഇവരെയൊക്കെ ആരെങ്കിലും ഓർക്കാറുണ്ടോ?
വേഷം കെട്ടിച്ചും പാട്ടു പാടിയും ഒരു ദിനം കൊണ്ടാടുമ്പോൾ ബാക്കി 364ദിനങ്ങളിൽ അവരുടെ കഷ്ടപ്പാടിൽ ഒരു കൈത്താങ്ങിനായി എന്തേലും ചെയ്യാറുണ്ടോ? ഒരു ദിനം മറ്റെല്ലാം മറന്നു ആ രക്ഷകർത്താക്കൾക്ക് ഒന്ന് ഭക്ഷണം കഴിക്കാൻ, ഒന്നു പുറത്തു പോകാൻ, എന്തിനു ഒന്നു വെറുതെ 5 മിനിട്ട് ഇരിക്കാൻ എങ്കിലും ആരെങ്കിലും സഹായിക്കുമോ? അതല്ലേ അവർക്കു വേണ്ടത്? വീടും നാടും വിട്ടു മറ്റൊരാളും ഇല്ലാതെ തനിക്കു എടുക്കാനും നിയന്ത്രിക്കാനും പറ്റാതെ വലിച്ചും ഇഴച്ചും വാശിയിൽ കരയുന്ന, ഉപദ്രവിക്കുന്ന കുഞ്ഞുങ്ങളെ തെറാപ്പികൾക്ക് കൊണ്ട് പോകുന്നവർക്ക് ഒരു ദിവസമെങ്കിലും വിശ്രമം കൊടുക്കാൻ കഴിയണ്ടേ ഈ ദിനാചരണങ്ങൾക്ക്. പിന്നെ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ അതു നല്ലത് തന്നെ, പക്ഷെ സർക്കാർ സ്കൂളിൽ ഒരു ദിവസം കാണും സ്പെഷ്യൽ ടീച്ചർ. അതും ഉറപ്പില്ല സ്കൂളിലെ lp, up കുട്ടികൾക്ക് ഒരാൾ hs കുട്ടികൾക്കായി ഒരാൾ. ഇവർ ഒരു ദിവസം ആരെ നോക്കും ആരുടെ അടുത്ത് എത്തും? ഒരു ദിനം കൊണ്ട് പോയാൽ മതിയോ കുട്ടികളെ? എല്ലാ ദിവസവും പോയാൽ പേരെന്റ്സ് കൂടെ ഇരിക്കണം. ടീച്ചർമാർക്ക് മറ്റു കുട്ടികളെ പഠിപ്പിക്കണം, പോർഷൻ തീർക്കണം, മത്സരങ്ങളിൽ പങ്കെടുപ്പിക്കണം. അതിന്റെ ഒരുക്കം അങ്ങനെ അങ്ങനെ… പിന്നെ കുഞ്ഞുങ്ങൾക്കെന്തു ഇൻക്ലൂസീവ്?
ഹോം ബേസ്ഡ് ആയാലും ടീച്ചർ വരുന്നത് ചിലപ്പോൾ മാത്രം .അവർക്കു ഓഫീസ്, ജോലി അങ്ങനെ അങ്ങനെ ഒരുപാടു കടമകൾ. കാത്തിരിക്കുന്ന കുട്ടികളെ ആരോർക്കാൻ.എല്ലാം ഒഴിവു കഴിവുകൾ, പദ്ധതികൾ എല്ലാം ഉണ്ടെന്നു കാണിക്കാൻ ഓരോ നേർച്ചകൾ. അതിലും, വീടിനുള്ളിൽ ബെഡിൽ ഒക്കെയുള്ള കുട്ടികൾ പുറത്താണ്. അമ്മമാർ മാത്രമല്ല ചുരുക്കം ചില അച്ഛന്മാരും ഉണ്ട് ഇതുപോലെ മക്കൾക്കായി ജീവിതം ഉഴിഞ്ഞു വയ്ച്ചവർ. തെറാപ്പിയ്ക്കും ക്ലാസ്സിനും ഒക്കെയായി വരുന്നവർ. അവരുടെ ക്ഷമയും പ്രവർത്തികളും കാണുമ്പോൾ നമ്മൾ പലപ്പോഴും ചിന്തിക്കും അമ്മമാർ മാത്രമല്ല, എണ്ണത്തിൽ കുറച്ചെങ്കിലും ചിറകു വിടർത്തി പറക്കാൻ കഴിയാത്തവരായി അവരുമുണ്ടെന്ന് .
ഫാമിലി ഒറ്റപ്പെടുത്തുന്നവർ, സമൂഹത്തിൽ സഹതപിച്ചിട്ടു അടുത്ത് കിട്ടുമ്പോൾ പരിഹസിക്കുന്നവർ, ചിലവിനു വേണ്ടി കുഞ്ഞുങ്ങളെ വിട്ടു ജോലിക്ക് പോകാൻ പറ്റാത്തവർ, ഓരോ പൈസയും ആവശ്യങ്ങൾ പറഞ്ഞു അനുവാദം കിട്ടി കൈയിൽ കിട്ടാൻ വിധിക്കപ്പെട്ടവർ കിട്ടിയാലും കണക്കു ബോധിപ്പിക്കണം . ഇതിലും സങ്കടം ഒരു സാധാരണ കുട്ടിയേക്കാൾ ഇവർ എല്ലാരേയും സ്നേഹിക്കും ചുറ്റുമുള്ളവർ ഉപദ്രവിച്ചാലും ഒച്ച വയ്ക്കാൻ പറ്റുന്ന ചിലർ അത് ചെയ്യും. പക്ഷെ ചിലർക്ക് അതും സ്നേഹമാണ്, നിഷ്കളങ്കരായ അവരെ എങ്ങനെ അരുതിന്റെ വേലികൾ പറഞ്ഞു മനസ്സിലാക്കുമെന്നു അമ്മമാർക്ക് മറ്റൊരു വേദനയുടെ കടമ്പയാണ്.
പണത്തിന്റെ കണക്കുകൾ അവർക്കറിയില്ല, ബന്ധങ്ങളുടെ സങ്കീർണ്ണതകൾ, വിട്ടു പോകൽ, അതിന്റെ സമവാക്യങ്ങൾ അറിയില്ല. അതുമൂലം അവർക്കായി വ്യക്തിത്വവും പണയം വയ്ച്ചു ജീവിക്കുന്ന എത്രയോ അമ്മമാർ. നിവർത്തികേടിന്റെ, സഹനത്തിന്റെ അങ്ങേയറ്റം ആത്മഹത്യാ ചിന്തകൾക്കും , ഡിപ്രെഷന്റെ അരികുകൾക്കുമപ്പുറം അവർ പിരിയാൻ തീരുമാനിച്ചാൽ കുട്ടികളുമായി വേവുന്ന മനസ്സിൽ കോടതികളിൽ ചിലവിനും, ജീവനാംശത്തിനുമായി കയറി ഇറങ്ങേണ്ടി വരുന്നു എത്രയോ നാളുകൾ. സമൂഹവും വിചാരണയും സഹിച്ചതിലും ഇരട്ടി വേദനയും അപമാനവും നൽകുന്നു.
കുഞ്ഞുങ്ങൾക്കൊപ്പം ജീവിതം അവസാനിപ്പിക്കുന്നവർ… സമൂഹം എന്തോ പറയട്ടെ, താൻ ഇല്ലാതായാൽ, ആരോഗ്യം നശിച്ചാൽ മക്കളുടെ അവസ്ഥ അതു മാത്രമാണ് അവരുടെ ഉള്ളിൽ ആ ചിന്ത ശക്തമാണ് ഒരു മൊട്ടിവേഷനും അവരെ പിന്തിരിപ്പിക്കില്ല, കാരണം യാഥാർഥ്യം അവർക്കറിയാം. ദുഖത്തോടെ പറയാം എല്ലായിടത്തും പുഴുക്കുത്തു ചിന്തയുള്ള മനുഷ്യരുണ്ട്. സ്വന്തം അനുഭവമുണ്ടെങ്കിലും മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു മറ്റുള്ളവരുടെ ജീവിതം താറുമാറാക്കുന്ന ചില പിന്തിരിപ്പൻ പേരെന്റ്സ് ഇതിനും ഇടയിൽ ഉണ്ട്. അവർക്കെന്തു സുഖം കിട്ടുന്നു ഇതിലൂടെ എന്നറിയില്ല. സ്വന്തമായി ഏതു വേദന അനുഭവിക്കുന്നവരാണോ അവരിൽ ചിലർ അതെ സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് ഏറ്റവും വലിയ ബുദ്ധിമുട്ട് നൽകുമെന്നു ഏതോ ലേഖനത്തിൽ വായിച്ചിരുന്നു. അന്നത് വായിച്ചു കളയുമ്പോൾ അനുഭവങ്ങൾ അതു പിന്നെ പഠിപ്പിക്കുമെന്ന് ഓർത്തിരുന്നില്ല. ഓരോ വേദനയുള്ള കുട്ടിയും തങ്ങളുടെ കുട്ടിയാണ് എന്നൊരു ചിന്തയെങ്കിലും നമ്മളെ പോലുള്ളവരിൽ ഉണ്ടാകണ്ടേ?
കുട്ടികൾ ഒരാളുടെ മാത്രം ചുമതല അല്ല, അവനുൾപ്പെടുന്ന കുടുംബത്തിന്റെ കൂടി ഉത്തരവാദിത്തം ആണ് അമ്മയും അച്ഛനും എല്ലാവരും ചേർന്ന് സ്നേഹത്തിലൂടെ നിർവഹിക്കേണ്ട ഉത്തരവാദിത്തം. കുറ്റങ്ങൾ സ്നേഹത്തോടെ തിരുത്തി മനസ്സിലാക്കി കൊടുക്കേണ്ടതാണ്. ഒരാളിൽ കടമകൾ ഒതുങ്ങുമ്പോൾ മാനസികവും ശാരീരികവും ആയ ബുദ്ധിമുട്ടുകൾ ഉണ്ടാകും, ആരോഗ്യം മോശമാകും, ഒറ്റപ്പെടും. ഹോർമോൺ വ്യതിയാനങ്ങൾ, മെൻസ്ട്രേഷൻ പ്രശ്നങ്ങൾ, അങ്ങനെ നിരവധി പ്രശ്നങ്ങൾ. അവർ യന്ത്രങ്ങളല്ല മനുഷ്യരല്ലേ, നിങ്ങളെ പോലെ! അല്ലാതെ സൂപ്പർ പവർ ഉള്ളവരല്ലല്ലോ???
അവർക്കും ചിരിയുണ്ട്, സന്തോഷം അനുഭവിക്കാനും ഒന്നു പുറത്തിറങ്ങി കുറച്ചു സമയം ചിലവഴിക്കാൻ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരെ ഒന്നു കാണാൻ, യാത്ര പോകാൻ ഒക്കെ ആഗ്രഹം ഉള്ളവരാണ്. പ്രസവിച്ചു എന്ന് കരുതി എല്ലാം അവരുടെ മുകളിൽ കെട്ടി വച്ച് സ്വന്തം ജീവിതം ആസ്വദിക്കാൻ പുറപ്പെടരുത്. അവരെ കൂടി ഒന്നു ചേർത്ത് പിടിക്കുക എല്ലായിപ്പോഴും ഇല്ലെങ്കിലും വല്ലാതെ തകരുന്ന, തളരുന്ന നിമിഷങ്ങളിൽ എങ്കിലും.കൂടെയുണ്ടെന്നൊരു തോന്നൽ പോലും അവരുടെ മനസ്സിനു ബലം പകരും.
എല്ലാം മാറ്റാൻ കഴിയില്ലെങ്കിലും ചുറ്റുമുള്ളവരെ ചേർത്ത് നിർത്താൻ, കിടന്നു പോയവരെ ഒന്നു കണ്ടു രണ്ടു വാക്ക് പറഞ്ഞു കൂടെയിരിക്കാൻ, അവരോടൊന്നു ചിരിക്കാൻ ശ്രമിക്കു. സർക്കാർ സംവിധാനങ്ങൾ സുതാര്യമാക്കാനും മാതാപിതാക്കൾക്കൊപ്പം അവസാനം വരെ കഴിയാനും ഓരോ ജില്ലയിലും രണ്ടോ മൂന്നോ സെന്ററുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കു, അതിനു വേണ്ടി ഒന്നു പ്രവർത്തിക്കാൻ ശ്രമിക്കു. പുറത്തെ ആകാശവും ലോകവും ഒന്നും നേടാൻ ആയില്ലെങ്കിലും കൂട്ടുകാർക്കൊപ്പം ക്ലാസ്സ് മുറികൾ എങ്കിലും അവർക്കു സ്വന്തമാക്കാൻ ബിർസി, യുർസി സംവിധാനവും മറ്റും കാര്യക്ഷമമാക്കുക. ഓരോ സ്കൂളിലും ഇവരെ നോക്കാൻ ഫുൾ ടൈം ആയകളെയും സ്പെഷ്യൽ ടീച്ചർമാരെയും നിയമിക്കാൻ വഴിയൊരുക്കുക.നഴ്സറി മുതൽ സ്റ്റാഫിന് ഈ കുഞ്ഞുങ്ങളെ നോക്കാൻ ട്രെയിനിങ് കൊടുക്കുക. ഓരോ ബ്ലോക്ക് പഞ്ചായത്തിലും 15വയസു വരെ കുട്ടികൾക്ക് ലഭ്യമായ അവർക്കു ആവശ്യമുള്ള തെറാപ്പികൾ കൊടുക്കാൻ ദൈനംദിന കാര്യങ്ങൾ മുതൽ ചെയ്യാനുള്ള ട്രെയിനിങ് കൊടുക്കുന്ന സെന്ററുകൾ ഒരു കുട്ടികളുടെ ന്യൂറോളജി ഡോക്ടറുടെ മേൽ നോട്ടത്തിൽ സ്ഥാപിച്ചു പ്രവർത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ ഇനിയെങ്കിലും ശ്രമിക്കുക. നിവേദനങ്ങൾ, പരാതികൾ, ഹർജികൾ ഒക്കെ കൊടുത്തും സമരവും സത്യാഗ്രഹവും ഒക്കെ നടത്തി മടുത്തവാരാണ് ഇനിയും കണ്ണ് തുറന്നു അവരുടെ അവകാശങ്ങൾ അനുവദിക്കു അധികാരികളെ എന്ന് പറയുന്ന സമൂഹവും കൂടി നമ്മൾക്കൊപ്പം ഉണ്ടാകണം എങ്കിൽ മാറ്റങ്ങൾ ഉറപ്പാണ് .അവരുടെ ലോകം കൂടിയാണ് ഇതെന്ന് പ്രസംഗത്തിൽ മാത്രമല്ല പ്രവർത്തിയിലൂടെ തെളിയിക്കുക സഹായങ്ങൾ അതു അർഹരിൽ എത്തിക്കുക……
(ഒരുപാടു നാളുകൾക്കു ശേഷമുള്ള എഴുത്താണ് അതിന്റെ ഒരുപാടു പോരായ്മകൾ ഉണ്ട് ക്ഷമിക്കുക. എന്റെ അനുഭവങ്ങളും ഞാൻ കണ്ട അനുഭവിച്ച സാഹചര്യങ്ങളും എന്നോട് അത്രയേറെ പ്രിയപ്പെട്ടവർ പറഞ്ഞ കാര്യങ്ങളും ചേർത്ത് എഴുതിയതാണ്)


9 Comments
Pratheeksha ky vidaruth
Theerchayayum nale punchiri vidarum
🩷🙏🏼
Very valid points ,so touching , beautifully expressed,hats off ❤️
👍🏼👌🏻👌🏻👌🏻👌🏻🙏🏻
🙏🏼🙏🏼🙏🏼🙏🏼
നോവുന്ന ഈ കാഴ്ച്ചകൾ മുന്നിൽ കണ്ടിട്ടുണ്ട്…… ഹൃദയം തൊടുന്ന എഴുത്ത്❤️
🙏🙏🙏🙏🙏
നേർക്കാഴ്ചകൾ. നോവുകൾ
🙏🙏