വേഗം വാ, മാരിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട്, മുരുകൻ ഓടി. കുഞ്ഞിക്കാലുകൾ വേദനിച്ചെങ്കിലും, മാരി ആവുന്നത്ര വേഗം മുരുകന്റെ കാലടികളെ പിന്തുടർന്നു. അവരുടെ ഗ്രാമത്തിൽ പുതിയൊരു ഫാക്ടറി വരുന്നു, അതിന്റെ പണികൾ നടക്കുന്നു. അവിടെ പുതിയ യന്ത്രം വന്നിട്ടുണ്ട്, കുന്നും മലയും ഒക്കെ ഇടിച്ചു നിരപ്പാക്കുന്ന ഒന്ന്, അത് കാണാനുള്ള ഓട്ടത്തിലാണ് കുട്ടികൾ.
വല്യ കമ്പനിയാ? മാരി കിതപ്പോടെ ചോദിച്ചു.
ഉം.. നമ്മ അപ്പാവുക്ക് നല്ല വേലൈ കെടയ്ക്കും. അപ്പറം, ഡെയിലി വന്ത്, നല്ല ശാപ്പാട് കെടയ്ക്കും. മുരുകൻ മറുപടി പറഞ്ഞു.
അത് കേട്ടപ്പോൾ മാരിയുടെ കണ്ണുകൾ വിടർന്നു. എണ്ണ മയമില്ലാത്ത, ചെമ്പൻ ചുരുൾ മുടിയിൽ അവൾ വിരൽ ചുറ്റി വലിച്ചു.
അമ്മാവുക്കും വേലൈ കെടയ്ക്കുമാ? അവൾ സംശയത്തോടെ ചോദിച്ചു.
അമ്മവേ വന്ത് അപ്പ വേലയ്ക്കു വിടമാട്ടേൻ.
മാരിയുടെ അപ്പ തമിഴനും അമ്മ മലയാളിയും ആയതിനാലാവണം, കുട്ടികൾ രണ്ടാളും ചലപ്പോൾ തമിഴ് ചുവയോടെ മലയാളവും തമിഴും സംസാരിക്കും.
വീടും അതിനോട് ചേർന്നുള്ള ഇത്തിരി മണ്ണുമാണ് അവരുടെ ആകെയുള്ള സമ്പാദ്യം,
പറമ്പിനരികിൽക്കൂടി ഒഴുകുന്ന തോട്ടിൽ ചെറിയ നിറമുള്ള മീനുകളെ തോർത്തു കൊണ്ട് പിടിക്കുകയായിരുന്നു മുരുകൻ. ചില്ലുകുപ്പിയിൽ വെള്ളം നിറച്ചു അതിൽ ഓടി നടക്കുന്ന ചെറു മീനുകളെ നോക്കുകയായിരുന്നു മാരി.
തോട്ടുവക്കത്തെ കൈതകൾക്കിടയിലൂടെ ഒരു കുളക്കോഴി ഓടിപ്പോയി.
അണ്ണാ നോക്ക്, കൈതപ്പൂ. പറിച്ചു കൊട്, അവൾ കൊഞ്ചലോടെ പറഞ്ഞു.
വാത്സല്യത്തോടെ കുഞ്ഞനുജത്തിയെ നോക്കി, അവൻ കൈതക്കൂട്ടത്തിലേക്കു കയറി. ശരീരത്തിൽ മുള്ളുകൾ വരഞ്ഞു കീറിയെങ്കിലും, കൈതപ്പൂ പറിച്ചു അവൻ മാരിക്ക് നേരെ നീട്ടി.
രാത്രി മുഴുവൻ യന്ത്രങ്ങളുടെ മുരൾച്ച കുട്ടികളുടെ ഉറക്കം കളഞ്ഞു. ഉറക്കത്തിലേക്കു വഴുതിവീണു കഴിഞ്ഞ അമ്മയെ മാരി വിളിച്ചുണർത്തി.
എന്താ മോളെ ഉറക്കം വരുന്നില്ലേ? അവർ പായയിൽ എഴുന്നേറ്റിരുന്നു.
മാരി അമ്മയുടെ മടിയിൽ കയറി ഇരുന്നു.
അമ്മാ….
ഉം സൊല്ലടാ ചെല്ലം, അവർ മകളെ നോക്കി.
എന്നമ്മ സെത്തം…. ഭയമാര്ക്ക്, മാരി മന്ത്രിച്ചു.
ആരോ വലിയ ഫാക്ടറി കെട്ടാൻ പോകുന്നു. നമ്മുടെ പുല്ലാഞ്ഞി പൂക്കുന്ന പുഴയുടെ തീരവും കുന്നിൽ പുറവും തുമ്പയും കണ്ണാന്തളിയും കാക്കപ്പൂവും വിടരുന്ന വയലും അവർ ഇടിച്ചു നിരത്തി മണ്ണിട്ടു. അവർ മകളോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
പക്ഷെ പുതിയ കമ്പനി വന്നാൽ നിന്റെ അപ്പാവുക്ക് ജോലി കിട്ടും, പിന്നെ എന്നും കുഞ്ഞി വയറു നിറയെ ചോറുണ്ണാം.
പാസിയോടാ തൂങ്കാ ആവിസിയം ഇല്ലൈ.. ഉറങ്ങാതെ അടുത്ത് കിടന്ന മുരുഗൻ കൂട്ടിച്ചേർത്തു.
പിറ്റേന്ന് രാവിലെ കുളിക്കാനായി തോട്ടിലേക്ക് പോയ മുരുഗൻ കിതപ്പോടെ ഓടി വന്നു.
അമ്മാ…. അമ്മാ…. കൊഞ്ചം സീക്രം വാ, പാര്, അവൻ വിളിച്ചു കൂവി.
മുരുകന്റെ ശബ്ദം കേട്ട്, ഓടി വന്ന മാരിയുടെ മിഴികൾ അദ്‌ഭുതം കൊണ്ട് പുറത്തേക്കു തള്ളി.
വെള്ളം മുഴുവൻ എവിടെപ്പോയി അണ്ണാ? അവൻ ചോദ്യ ഭാവത്തിൽ മുരുകനെ നോക്കി. മണ്ണിടിക്കുന്ന യന്ത്രങ്ങൾ രാത്രി മുഴുവൻ കുന്നിടിച്ചു നിരത്തിയതും, തോടിന്റെ ഉദ്ഭവസ്ഥാനം മണ്ണിട്ട് മൂടിയതും അവനറിഞ്ഞിരുന്നില്ല.
അങ്ങനെ രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞു, നന്നേ വറ്റിയ വെള്ളത്തിൽ ചേറിൽ പുതഞ്ഞ, നിറമുള്ള മീൻ കുഞ്ഞുങ്ങൾ. നോക്കി നിൽക്കെ മാരിയുടെ കണ്ണുകൾ നിറഞ്ഞു.
എനക്ക് ഒരു നേരം മട്ടും സാപ്പാട് പോതും അമ്മാ. പാസിയോടാ കൂടാ തൂങ്കലാം, ആനാ നമ്മ ചിന്ന തോട് മട്ടും അപ്പടിയെ ഇറുക്കണം. മുരുഗൻ കരയുകയായിരുന്നു, ഒപ്പം മാരിയും.
നമ്മുടെ കൈത്തോടും കൈതപ്പൂക്കളും മരങ്ങളും പാടവും പുല്ലാഞ്ഞിക്കാടും എല്ലാം നമുക്ക് അന്യമായിരിക്കുന്നു മക്കളെ.
ഇനി നമുക്ക് ഒന്നുമില്ല, കുടിക്കാൻ വെള്ളമില്ല, ശ്വസിക്കാൻ ശുദ്ധവായുവില്ല. നടക്കാൻ നാട്ടുവഴിയില്ല…. അമ്മയുടെ ശബ്ദം നേർത്തു നേർത്തു വന്നു.
അണ്ണാ നോക്ക്, നമ്മുടെ കുഞ്ഞു മീൻ ചത്തു. അവൾ പളുങ്കു കുപ്പിക്കു നേരെ വിരൽ ചൂണ്ടി. ചത്ത് മലച്ച കുഞ്ഞു മീൻ കണ്ണുകൾ അവരെ തുറിച്ചു നോക്കി, പരിഹാസം പോലെ.
അനീഷ്


2 Comments
മനോഹരമായ എഴുത്ത്. നല്ല ഫീൽ . തുടർന്നും എഴുതുക
Thanks dear , love 💝 u