ഉത്തരേന്ത്യൻ മണ്ണിൽ ഞാൻ വേരൂന്നിയിട്ട് ഒരു പാട് വർഷങ്ങൾ കഴിഞ്ഞു. സ്വർണ്ണ വർണ്ണമായ ഗോതമ്പ് പാടങ്ങളും, മഞ്ഞു കാലത്തു മനോഹരമായ് പൂത്തു നിക്കുന്ന കടുകിൻ പാടങ്ങളും ഹൃദയത്തെ എപ്പോഴും സന്തോഷിപ്പിച്ചിരുന്നുവെങ്കിലും. ഇവിടുത്തെ ഗ്രാമീണരും അവരുടെ നിറമില്ലാത്ത ജീവിതവും എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്.
വലിയ ബഹളം കേട്ടാണ് ഞാൻ ഉണർന്നത്. ഉച്ചയൂണ് കഴിഞ്ഞുള്ള സുഖകരമായ ഒരുറക്കത്തിലായിരുന്നു ഞാൻ. ആരെക്കൊയോ ഓടുകയും, ഉറക്കെ ആക്രോശിക്കുകയും ചെയ്യുന്നു. ഉറക്കം മുറിഞ്ഞതിൽ ഒട്ടൊരു പരിഭവത്തോടെ ഞാൻ ജനാലക്കരികിൽ നിന്ന്, പുറത്തേയ്ക്കു മിഴി പായിച്ചു. ചെരിപ്പുകളും ചെറിയ ഉരുളൻ കല്ലുകളും കൊണ്ട് ഒരു കൂട്ടം ആളുകൾ. ആരെയോ എറിയുന്നു, ഞാൻ എന്റെ ജനലുകൾ മുഴുവൻ തുറന്നു. ജനക്കൂട്ടം കുറച്ചു സമയം കൂടി ബഹളം തുടർന്നു. ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ എല്ലാവരോടും പിരിഞ്ഞു പോകാൻ ഉറക്കെ പറയുന്നുണ്ടായിരുന്നു. ക്രമേണ ജനക്കൂട്ടം പിരിഞ്ഞു തുടങ്ങി, അപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. അഴിഞ്ഞുലഞ്ഞ നീളൻ മുടിയുമായി, ഒരു യുവതി ചോപ്പും, കറുപ്പും കലർന്ന സാരിയുടെ മുന്താണി ശിരസിൽ നിന്ന് ഊർന്നു പോയിരിക്കുന്നു. മുറിവേറ്റ നെറ്റിയിൽ നിന്നും ചോര ഇറ്റു വീഴുന്നു, കലങ്ങിയ മിഴികളും രക്തവും കണ്ണീരും കലർന്ന മുഖവും. തളർന്ന ചുവടുകളോടെ തെരുവിന്റെ പുറത്തേയ്ക്ക് അവൾ നടന്നു.
“അധികം നോക്കണ്ട ” തൊട്ടടുത്തു നിന്ന് വൃദ്ധനായ ജോലിക്കാരന്റെ മുന്നറിയിപ്പ്. “അതെന്താ?” ഞാൻ ചോദ്യ ഭാവത്തിൽ അയാളെ നോക്കി
അവർ ഡയനാണ്, ദുര്മന്ത്രവാദിനി. നീളമുള്ള മുടിയിലാണ് അവരുടെ ശക്തി. അമാവാസി ദിവസം ആ മുടി നാഗങ്ങളായി നൃത്തം ചെയ്യും. മരിച്ചവരെ ജീവിപ്പിക്കാനും, ജീവിച്ചിരിക്കുന്നവരെ മാരണം ചെയ്തു കൊല്ലാനും ഇവർക്ക് കഴിയും. മന്ത്രം ചെയ്ത് ഇവർ വരച്ചിടുന്ന രേഖകൾ മറികടന്നു പോകുന്നവർ അപകടത്തിൽപ്പെടും, ചെറിയ കുട്ടികളെ തട്ടിയെടുത്തു ബലി നൽകി അവർ ശക്തി കൂട്ടും, ഒരു ചാറ്റൽ മഴ പോലെ വൃദ്ധൻ സംസാരിച്ചുകൊണ്ടേയിരുന്നു.
ഉറങ്ങാൻ പോകുമ്പോഴും ആ യുവതിയുടെ മുഖം മനസിനെ അസ്വസ്ഥമാക്കിക്കൊണ്ടേയിരുന്നു, അന്ധ വിശ്വാസങ്ങളുടെ പേരിൽ ഒറ്റപ്പെടുകയും, എറിഞ്ഞുടക്കപ്പെടുകയും ചെയ്യുന്നവരുടെ പട്ടികയിലേക്ക് ആധുനിക ഭാരതത്തിലെ കുഗ്രാമത്തിൽ നിന്നും ഒരു യുവതി വേച്ചു വേച്ചു നടന്നു നീങ്ങുന്നു.
രണ്ടു മാസങ്ങൾക്കു ശേഷം
ട്രെയിൻ വളരെ വൈകിയാണെത്തിയത്. കൊൽക്കത്തയിലെ ഷാലിമാരിൽ നിന്നും ഭാഗത്പൂരിലേക്കുള്ള ട്രെയിനിൽ ഇരിക്കുകയായിരുന്നു ഞാൻ. ദിവസങ്ങളായി തുടരുന്ന മഴ സമ്മാനിച്ച കടുത്ത പനിച്ചൂടിലായിരുന്നു.
ട്രെയിൻ മെല്ലെ ചലിച്ചു തുടങ്ങിയപ്പോഴാണ് ഒരു യുവതി ഞാൻ ഇരുന്ന കംപാർട്മെന്റിലേക്ക് ഓടിക്കയറിയത്. അവർ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ശിരസ് മൂടിക്കിടക്കുന്ന ചുവന്ന ദുപ്പട്ട, ബോഗിയിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല അപ്പോൾ. ഞാൻ ഇരിക്കുന്നതിന്റെ എതിർവശത്തെ ഒഴിഞ്ഞ സീറ്റിൽ അവർ ഇരുന്നു. എവിടെയോ നല്ല മുഖ പരിചയം…. പനിച്ചൂടിലും അവരെ ഓർമിച്ചെടുക്കാൻ ഞാൻ ശ്രമിച്ചു, ഒരു നിമിഷാർദ്ധത്തിൽ എനിക്കവരെ ഓർമ്മ വന്നു. അഴിഞ്ഞുലഞ്ഞ മുടിയും, ചോരയൊഴുകുന്ന നെറ്റിയുമായി ഏതാനും മാസങ്ങൾക്കു മുൻപ് എന്റെ കണ്മുന്നിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ ശാപവാക്കുകളും, പ്രഹരവും ഏറ്റു വാങ്ങി നടന്നു നീങ്ങിയ പെണ്ണ്.
ആ മുഖം വളരെ ശാന്തമായിരുന്നു, നെറ്റിയിലെ മുറിവ് ഒരു വെളുത്ത പാടായി അവശേഷിച്ചിട്ടുണ്ട്. തീഷ്ണമായ നീളൻ മിഴികളും, ഉയർന്ന നാസികയും. വില കുറഞ്ഞ നിറം മങ്ങിയ ഒരു ചുരിദാറാണ് വേഷം. ഞാൻ മെല്ലെയൊന്നു പുഞ്ചിരിച്ചു. തൊട്ടടുത്ത സ്റ്റേഷനിൽ നിന്ന് ബോഗിയിലേക്ക് കൂടുതൽ ആളുകൾ കയറി, ഉയർന്ന ശബ്ദത്തിൽ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും, ഖൈനി [ പുകയിലയിൽ നിന്നുണ്ടാക്കുന്ന ഒരു തരം ലഹരി വസ്തു ] ചവക്കുകയും ചെയ്തു.
“എന്തൊരു മഴ…” അവൾ ആരോടെന്നില്ലാതെ പറഞ്ഞു. എന്നോട് സംസാരിക്കുകയാണെന്നു സഹയാത്രികർക്കു തോന്നും വിധമാണ് അവരുടെ സംസാരം.
“അതെ, നമ്മൾ പുലരുമ്പോഴേ നമ്മുടെ നഗരത്തിൽ എത്തുകയുള്ളൂ” ഞാൻ പറഞ്ഞു.
അവരെ തുറിച്ചു നോക്കി, പല ദ്വയാർത്ഥങ്ങൾ കലർന്ന തമാശ പറഞ്ഞു കൊണ്ടിരുന്നവർ പൊടുന്നനെ നിശബ്ദരായി. വീണ്ടും ഞങ്ങളെ രണ്ടാളെയും തനിച്ചാക്കി മറ്റുള്ളവർ രണ്ടു സ്റ്റേഷനുകൾ കഴിഞ്ഞപ്പോൾ ഇറങ്ങി.
“നിങ്ങളെയെന്തിനാണ് അന്ന് ഗ്രാമീണർ മർദ്ദിച്ചത്?”
എന്റെ മുഖവുരയില്ലാത്ത ചോദ്യം കേട്ട് ഒരു മാത്ര ഒന്നു പകച്ചു, മറുപടി പറയാതെ അവൾ തല താഴ്ത്തി ഇരുന്നു. നിങ്ങളെ അന്ന് സഹായിക്കാൻ കഴിയാഞ്ഞതിൽ എനിക്ക് വിഷമം ഉണ്ട്, എന്റെ വാക്കുകൾ അവളെ സ്പർശിച്ചു എന്ന് തോന്നി. താഴ്ന്ന സ്വരത്തിൽ അവർ പറയാൻ തുടങ്ങി.
“നന്നായി, നിങ്ങളെന്നെ സഹായിച്ചിരുന്നുവെങ്കിൽ, നിങ്ങളെയും അവർ തല്ലിക്കൊന്നേനെ”
ട്രെയിനിന്റെ ശബ്ദത്തിൽ പലപ്പോഴും അവളുടെ ശബ്ദം അവ്യക്തമായി.
ഡയനാണെന്നു പറഞ്ഞു എന്റെ അമ്മയെ നാലു വര്ഷം മുൻപ് ആ ഗ്രാമവാസികളും മുഖ്യയും [ഗ്രാമത്തിലെ പ്രമുഖൻ]കൂടിച്ചേർന്നു തല്ലിക്കൊന്നു. ആ മുഖ്യയുടെ മകളുടെ കുഞ്ഞു മരിച്ചത് എന്റെ അമ്മ കാരണമാണ് എന്നാരോപിച്ചായിരുന്നു മർദ്ദനം. ഒരു തേങ്ങൽ, അമർത്തിയ ഞരക്കം പോലെ ഞാൻ കേട്ടു. ചോദിക്കേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി, എന്റെ അനിയത്തിയോളം മാത്രം പ്രായം വരുന്ന ഒരു സാധു പെൺകുട്ടി. അവൾ തുടർന്നു കൊണ്ടേയിരുന്നു.
“എനിക്കൊരു ചെറിയ സഹോദരനുണ്ട്. അവനിവിടെ കൽക്കട്ടയിലെ ഒരു സ്കൂളിൽ പഠിക്കുന്നു. അവന്റെ ഫീസ് കൊടുക്കാനും കാണാനും ഇടക്ക് ഞാൻ വരും. എവിടെയാർക്കും ഞങ്ങളെ കുറിച്ച് അറിയില്ല. അതുകൊണ്ട് അവനെങ്കിലും സന്തോഷത്തോടെ ഇരിക്കുന്നു.”
“എങ്കിൽ പിന്നെ ആ ഗ്രാമത്തിൽ നിന്ന് നിനക്ക് എങ്ങോട്ടു വന്നു കൂടെ?” എത്ര അടക്കി വച്ചിട്ടും ഞാനറിയാതെ ചോദ്യം എന്നിൽ നിന്നുയർന്നു
മിഴികൾ ഉയർത്തി, ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ തന്ന മറുപടി എന്നെ വല്ലാതെ പിടിച്ചുലച്ചു.
“ഇതു പോലൊരു മഹാനഗരത്തിൽ ആരോരുമില്ലാത്ത ഒരു പെണ്ണ് എത്രത്തോളം സുരക്ഷിതയായിരിക്കും. ഗ്രാമത്തിൽ ഇടക്കിടക്ക്, മർദ്ദനങ്ങളും ആരോപണങ്ങളും ഉണ്ടാവും പക്ഷെ ഞാൻ സുരക്ഷിതയായിരിക്കും. പിന്നെ ആകെ അവശേഷിക്കുന്ന ഇത്തിരി ഭൂമി അതാ ഗ്രാമത്തിലാണ്, ഞങ്ങൾ നാട് വിട്ടാൽ പിന്നെ മുഖ്യ അത് സ്വന്തമാക്കും “
“എന്ത് സുരക്ഷ?” ചോദ്യം എന്റെ നാവിൻ തുമ്പോളം എത്തി.
പിന്നെ ദീർഘമായ മൗനം…. ഇടക്കെപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. ഉണരുമ്പോൾ നേരം പുലർന്നിരുന്നു, ട്രെയിൻ എനിക്കിറങ്ങാനുള്ള സ്റ്റേഷൻ എത്തി. തളർന്ന ഒരു പുഞ്ചിരി സമ്മാനിച്ചിട്ട്, ഞാൻ തിരക്കിലേക്ക് നടന്നു നീങ്ങി.
പതിയെ നീങ്ങിത്തുടങ്ങിയ ട്രെയിനിൻ്റെ വാതിലിൽ ചാരിനിന്ന് എന്നെ നോക്കിനിൽക്കുന്ന കലങ്ങിയ മിഴികൾ വിളറിയ മുഖത്തെ തളർന്ന ചിരി. അതായിരുന്നു ഒടുവിലത്തെ കാഴ്ച. പേരു ചോദിക്കാൻ മറന്നു പോയതിൽ എനിക്കു വിഷമം തോന്നി. പേരില്ലാത്തവളായ് മുറിപ്പാടുകൾ ഏറ്റ മുഖവും ഹൃദയവുമായ് ഗ്രാമത്തിലെ ദുര്മന്ത്രവാദിനിയായ്, അനിയന് സ്നേഹമുള്ള കൂടപ്പിറപ്പായി, മാനം സംരക്ഷിക്കാനായി പാട് പെടുന്ന പെണ്ണായ്. അവൾ കാഴ്ചയിൽ നിന്ന് മറഞ്ഞു.
അനീഷ്
NB:കഥ വായിക്കുന്നവർ നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാൻ മറക്കരുതേ


4 Comments
നല്ല കഥ💜💜.പെട്ടെന്ന് തീർന്നത് പോലെ തോന്നി.അവളെ പോലെ കരുത്തയായ പെണ്ണിന് പേര് പോലും വേണ്ട
നല്ല കഥ.പെട്ടെന്ന് തീർന്നത് പോലെ തോന്നി.അവളെ പോലെ കരുത്തയായ പെണ്ണിന് പേര് പോലും വേണ്ട
Thanks വായനയ്ക്ക് ഒത്തിരി നന്ദി
എല്ലാ കഥകളും വായിച്ചിട്ട് വിമർശനങ്ങൾ നടത്തുക , കുറവുകൾ ഒക്കെ ചൂണ്ടിക്കാണിക്കണം. നന്ദി
ഇന്നും അന്ധവിശ്വാസത്തിന്റെ ചുഴിയിൽ തിരിയുന്ന സമൂഹവും അതിനു ഇരയാകുന്ന മനുഷ്യരും നമ്മുടെ നാട്ടിലുണ്ടെന്നു ഓർമ്മപ്പെടുത്തുന്ന എഴുത്ത്. 👌👏