നീയും ഞാനും [ കഥ] അനീഷ്
തലേന്നാൾ പെയ്ത മഴയിൽ പൂത്തു നിന്ന ഗുൽമോഹറുകളിൽ നിന്ന് കൊഴിഞ്ഞു വീണപൂക്കൾ ആ വഴിയിലാകെ ചുവപ്പ് പരവതാനി വിരിച്ചിരുന്നു. ആമോസ് മെല്ലെ അടർന്നു കിടന്ന പൂക്കളിൽ ഒന്ന് കയ്യിലെടുത്തു. ആരെയും കൊതിപ്പിക്കുന്ന മനോഹരമായ ചോപ്പു നിറത്തിലേയ്ക്ക് നോക്കി. ഇന്നലെ വരെ ശാഖോപശാഖികൾ പടർത്തിനിന്ന വലിയൊരു ഗുൽമോഹർ മരത്തിലെ ഒരു പൂവ് ഇനി തിരികെ പോവാനാവാത്ത വിധം തണുത്തു വിറുങ്ങലിച്ച് മഴ വെളളത്തിൽ.
“കൈകൾ ചീത്തയാവും അതിൽ നിറയെ അഴുക്കാണ് ” പിന്നാലെ നടന്നു വന്ന ചിന്നമ്മ ചേടത്തി പറഞ്ഞു.
“ഇത്തവണയും തന്നെയേ വന്നൊള്ളോ കൊച്ചേ?”, ചേടത്തി വിടാനുള്ള ‘ലക്ഷണമില്ല.
“അല്ല ആബേൽ ഉണ്ട്, ഈഡിത്ത് ഇപ്പോൾ കയറി പോയിട്ടുണ്ട്.” മറുപടി പറഞ്ഞു കൊണ്ട് ആമോസ് മുന്നോട്ട് നടന്നു.
ചെറിയൊരു കുന്നിന് മുകളിലാണ് പള്ളി, തേയിലക്കാടിൻ്റെ നടുവിൽ ഇംഗ്ലീഷുകാർ പണികഴിപ്പിച്ച മിക്കവാറും സമയങ്ങളിൽ മൂടൽ മഞ്ഞു പുതച്ചുറങ്ങുന്ന ചെറിയൊരു ദേവാലയം. പള്ളിയോട് കുറെ അടുത്തു തന്നെയാണ് കടലാസു ചെടികൾ പടർന്നു കിടക്കുന്ന മതിലുകൾ ഉള്ള സെമിത്തേരി. പള്ളിയുടെ മുറ്റത്ത് ജൂഡിത്ത് ഒരു വൈദികനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്നു. പുതിയ ആളാണെന്ന് തോന്നുന്നു അത്ര മുഖപരിചയമില്ല.
“ആമോസ് വരൂ യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു?പള്ളിയിലേയ്ക്കാന്നും കണ്ടില്ലല്ലോ. “, ചിരപരിചിതന്നെപ്പോലെയായിരുന്നു അദ്ദേഹത്തിൻ്റെ സംസാരം.
“മുംബെയിൽ നിന്ന് എത്തിയിട്ട് രണ്ടു ദിവസം ആയതേ ഉള്ളൂ. പപ്പയുടെയും മമ്മയുടെയും ഓർമ്മ ദിവസം അല്ലേ വരാതിരിക്കാൻ പറ്റില്ലല്ലോ. മാർത്തയും മരിയയും അമേരിക്കയിലാണ്. അവർക്ക് വരാൻ പറ്റില്ലല്ലോ. അവരും എന്നെയും ആബേലിനെയും പോലെ ഇരട്ടകളാണ് കേട്ടോ. അനിയത്തിമാരാണ്”, ആമോസിൻ്റെ സംസാരം കേട്ടപ്പോൾ ജൂഡിത്തിൻ്റെ മുഖത്തെ ചിരി മാഞ്ഞു.

“ഞാൻ പപ്പയേയും മമ്മയേയും കണ്ടിട്ട് വരാം ഒരു വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ചയല്ലേ?”
ചെറിയൊരു പുഞ്ചിരിയോടെ ആമോസിനോട് വീണ്ടും എന്തോ ചോദിക്കാൻ ഒരുങ്ങിയെങ്കിലും അതു കേൾക്കാൻ നിൽക്കാതെ ആമോസ് സെമിത്തേരിയിലേയ്ക്ക് നടന്നു. രണ്ടു കല്ലറകൾ വൃത്തിയാക്കി മനോഹരങ്ങളായ പുഷ്പങ്ങൾ വച്ചിട്ടുണ്ട്. വലിയ രണ്ടു മെഴുകുതിരികൾ പാതിയോളം കത്തി തീർന്നിരുന്നു. കല്ലറയ്ക്കു മുന്നിൽ ആമോസ് മുട്ടുകുത്തി. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പപ്പയുടെയും മമ്മയുടെയും കൈ പിടിച്ച് കുർബ്ബാന കൂടാനായ് മഞ്ഞു മൂടിയ കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ നടന്നു വന്നിരുന്നത് അവനോർമ്മ വന്നു. സ്നേഹനിധിയായ മമ്മയും ഇത്തിരി ദേഷ്യക്കാരനായ പപ്പയും അവരുടെ മുഖം ഓർമ്മിക്കാത്ത ഒരു ദിനവും കടന്നു പോയിട്ടില്ല.
കാർ അപകടത്തിൽ മരിച്ചു പോയ മമ്മയുടെയും പപ്പയുടെയും തണുത്തുറഞ്ഞ ശരീരങ്ങൾ അലമുറയിട്ടു കരയുന്ന ബന്ധുക്കൾ, പെട്ടെന്ന് ഒരു നിമിഷം കൊണ്ട് അനാഥനായ ഞാൻ. ആമോസിൻ്റെ കവിളിലൂടെ ചുടു കണ്ണീർ ഒഴുകിയിറങ്ങി. ഒറ്റയ്ക്കാക്കിയിട്ട് എങ്ങോട്ടാണ് നിങ്ങൾ പോയത് ചോദ്യം അവൻ്റെ മനസിൽ വന്നു നിറഞ്ഞപ്പോൾ തോളിൽ ഒരു തണുത്ത സ്വർശം അവനറിഞ്ഞു.
“ആബേൽ നീയാണ് വന്ന് കല്ലറയൊക്കെ തെളിച്ച് മെഴുകുതിരികൾ തെളിച്ചത് അല്ലേ? ജൂഡിത്ത് ഒന്നും ചെയ്യില്ല എന്നെനിക്കറിയാം”
ആബേൽ ഒന്നും മിണ്ടാതെ പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ടപ്പോൾ ആമോസിന് ദേഷ്യം വന്നു.
“എനിക്ക് നിന്നോട് അസൂയ തോന്നുന്നു എത്ര വലിയ പ്രശ്നം വന്നാലും നീ ഇങ്ങനെ ചിരിച്ചു നിൽക്കും. ഞാനും ജൂഡിത്തും ഡൈവോഴ്സ് ആകാൻ തീരുമാനിച്ചത് നീയറിഞ്ഞോ? മടുത്തു ഞങ്ങളുടെ ഇഷ്ടങ്ങൾ എന്നും രണ്ടായിരുന്നു. അവൾക്ക് നമ്മുടെ കുടുംബത്തിലെ ആരേയും ഇഷ്ടമല്ല. മാർത്തയും മരിയയും അമേരിക്കയിൽ നിന്ന് എന്നെ ഫോൺ ചെയ്താൽ പിന്നെ അവൾക്ക് ദേഷ്യമാണ്. പിന്നെ കരച്ചിലായ് ബഹളമായ്. നിന്നെപ്പോലും ഞാൻ വിളിക്കാത്തത് അതുകൊണ്ടാ. വല്ലാതെ ടെൻഷൻ കൂടുമ്പോൾ ഞാൻ നിന്നേ വിളിച്ചു സംസാരിച്ചാൽ പിന്നെ അതിൻ്റെ പേരിലാണ് വഴക്ക്. നമ്മൾ രണ്ടാളും ചേർന്ന് ഒരു യാത്ര പോകണം. എവിടെയെങ്കിലും ദൂരെ, നമുക്ക് മാത്രമായ് കുറച്ച് സമയം വേണം. നിൻ്റെ കൈ പിടിച്ച് കുറെ നടക്കണം, കഥകൾ പറയണം ചിരിക്കണം, ഹൃദയത്തോട് ചേർത്തു പിടിക്കാൻ കുറച്ച് നല്ല ഓർമ്മകൾ വേണം.”
“ആമോസ് കഴിഞ്ഞില്ലേ നമുക്ക് പോവണ്ടേ?”, സെമിത്തേരിയുടെ വാതിക്കൽ നിന്ന് ജൂഡിത്തിൻ്റെ ശബ്ദം.
“ജൂഡിത്ത് വരുന്നുണ്ട്. ഒന്ന് മാറി നിന്നോ. ഇപ്പോൾ നിന്നെ ഇവിടെ കണ്ടാൽ അതിൻ്റെ പേരിൽ ഇനി സമാധാനം തരില്ല”, ആമോസ് പതിഞ്ഞ സ്വരത്തിൽ ആബേലിനോട് പറഞ്ഞു.
“ശരി” എന്നു പറഞ്ഞ് ആബേൽ പതിയെ തൻ്റെ ഫോണും എടുത്ത് മെല്ലെ സെമിത്തേരിയുടെ മറ്റൊരു ഭാഗത്തേയ്ക്ക് നടന്നു പോകുന്നത് ആമോസ് നോക്കിനിന്നു.
“ആമോസ് നമുക്ക് പോയാലോ? ഇനി വീട്ടിൽപ്പോയ് വല്യപ്പനേയും അമ്മാമ്മയേയും കാണണ്ടേ? തിങ്കളാഴ്ച കുടുംബ കോടതിയിലും പോകണമല്ലോ.”, ജൂഡിത്തിൻ്റെ ശബ്ദം തെല്ലൊന്ന് ഇടറിയിരുന്നു.
“പിരിയാൻ തന്നെയാണോ നിൻ്റെ തീരുമാനം? ഇപ്പോ ഇവിടെ വച്ച് പപ്പയുടെയും മമ്മയുടെയും മുന്നിൽ വച്ച് പറയ്. എന്തിനാണ് നീ ഇപ്പോ എന്നെ ഒഴിവാക്കാൻ നോക്കുന്നത്. എനിക്കറിയാം ഞാനെൻ്റെ ഫാമിലി മെമ്പേഴ്സിനോട് സംസാരിക്കുന്നതും ഇടപഴകുന്നതും നിനക്ക് ഇഷ്ടമല്ല അതല്ലേ കാരണം? ഗ്രാൻ്റ്പായോടും അമ്മാമ്മയോടും ആമോസ് സംസാരിക്കുന്നതിൽ എനിക്ക് വിരോധമില്ല.” ജൂഡിത്ത് സ്വരം താഴ്ത്തിയാണ് പറഞ്ഞത്.
“മാർത്തയും മരിയയും ആണോ നിൻ്റെ പ്രോബ്ളം, അതോ ആബേലോ?” ആമോസിൻ്റെ ശബ്ദം ദേഷ്യം കൊണ്ട് വിറച്ചു.
“എന്നോട് മിണ്ടാനും എന്നെ കേൾക്കാനും നീ കൂട്ടാക്കാതെ തിരക്ക് ആയപ്പോൾ ആണ് വീണ്ടും അവരോടൊക്കെ സംസാരിക്കാൻ തുടങ്ങിയത്.”
“ഞാൻ പള്ളിയിൽ ഉണ്ടാവും ആമോസ് വന്നേക്ക്.”, ജൂഡിത്ത് കലങ്ങിയ കണ്ണുകളോടെ തിരിച്ചു പോയ്.
“എന്താടാ ആമോസേ, നിങ്ങൾ വീണ്ടും തെറ്റിയോ? ഞാൻ എല്ലാം കേട്ടു. ജൂഡിത്ത് നല്ല പെണ്ണാണ് നിന്നെ അവൾക്ക് ഇപ്പോഴും ഇഷ്ടമാണ്.” കുസൃതിച്ചിരിയോടെയാണ് ആബേൽ പറയുന്നത്.
ആമോസ് പഴയ പ്രസന്നത വീണ്ടെടുത്തു കൊണ്ട് തൻ്റെ അടുത്തേയ്ക്ക് നടന്നു വന്ന ആബേലിനെ നോക്കി.
“നീ എന്തൊരു മനുഷ്യനാണ്? ഞാനിവിടെ ഇത്രയും വഴക്കുണ്ടാക്കുന്നത് കേട്ടിട്ടും അവൾ നിങ്ങളെ എല്ലാം തള്ളിപ്പറയുന്നത് കേട്ടിട്ടും ഇപ്പോഴും അവളുടെ സപ്പോർട്ട് പറയുന്നോ? ഞാൻ അടുത്ത ദിവസം തിരിച്ച് പോകും യു എസിന്. മരിയയും മാർത്തയും പുതിയ ജോലിയ്ക്ക് ജോയിൻ ചെയ്യാൻ പോവാ. ഇനി അവരെ നോക്കി അവിടെ സെറ്റിൽ ആവണം.”
“നീ നിൻ്റെ ജീവിതം നന്നായ് ജീവിക്കൂ. ജൂഡിത്തിന് ഇഷ്ടമില്ലെങ്കിൽ ഇനി ഞങ്ങളെ വിളിക്കരുത്. നിൻ്റെ സന്തോഷം അല്ലേ ഞങ്ങൾക്കെല്ലാം വേണ്ടത്.”
ആമോസ് കൊച്ചു കുഞ്ഞിനെപ്പോലെ വിങ്ങിക്കരഞ്ഞു.
“അപ്പോൾ ഞാനും നീയും ഇനിയെന്ന് കാണും?” വാക്കുകൾ ഇടറിയിരുന്നു.
“ഞാനും നീയും എപ്പോഴും ഒന്നല്ലേ? മമ്മയുടെ വയറ്റിൽ നിന്ന് ഒന്നിച്ച് വന്നവരല്ലേ നമ്മൾ?”, ആബേലിൻ്റെ പതിഞ്ഞ ശബ്ദം.
ആബേൽ ദീർഘമായ് ഒന്നാശ്ലേഷിച്ചിട്ട് ഗേയ്റ്റിന് പുറത്തേയ്ക്ക് നടന്നു നീങ്ങുന്നത് ആമോസ് നോക്കി നിന്നു

പള്ളിയിൽ നിശബ്ദത ആയിരുന്നു. വളരെ പ്രായമുള്ളൊരു വൈദികനൊപ്പം ആയിരുന്നു ജൂഡിത്ത്.
“എന്താണ് മകളേ നിൻ്റെ തീരുമാനം? കർത്താവ് ഒന്നിപ്പിച്ചവരെ മനുഷ്യരായ നമ്മൾ വേർപെടുത്താൻ പാടില്ല. ഒരു പരിധി വരെ ആമോസിൻ്റെ ഈ സങ്കടങ്ങൾക്ക് കാരണം നീ കൂടിയാണ്. വളരെ ചെറുപ്പത്തിൽ ഒരു വലിയ ദുരന്തം നേരിൽ കണ്ട് തകർന്നു പോയവന് ഏക ആശ്വാസം നീയായിരുന്നു. ബിസിനസ് തകർന്നപ്പോൾ കൂട്ടു പങ്കാളികൾ ചതിച്ചപ്പോൾ കേസും വഴക്കും കോടതിയുമായ് കുറെ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ചു. പിന്നെ മദ്യത്തിൽ അഭയം. അതു പിന്നെ മയക്കുമരുന്നായ്.”
ഫാദർ വിക്ടറിൻ്റെ ശബ്ദത്തിലെ കരുതൽ തിരിച്ചറിഞ്ഞ് ജൂഡിത്ത് മുഖമുയർത്തി.
“എനിക്കറിയാം. ഫാദർ ഞാൻ വല്ലാതെ ഭയന്നു പോയിരുന്നു. എൻ്റെ അവഗണന ആമോസിനെ ഇത്രയധികം ബാധിക്കും എന്നെനിക്കറിയില്ലായിരുന്നു.”
അപ്പോഴേക്കും ആമോസ് വാതിക്കൽ എത്തിയിരുന്നു.
ആമോസിൻ്റെ സാന്നിധ്യം അറിഞ്ഞതും ഫാദർ വിക്ടറിനോട് സ്വരം താഴ്ത്തി എന്തോ പറഞ്ഞിട്ട് ജൂഡിത്ത് വാതിലിനരികിൽ നിൽക്കുന്ന ആമോസിൻ്റെ നേരെ നടന്നു.
“പെട്ടെന്നു വന്നേക്കണേ ആമോസ്, ഞാൻ താഴെ കാറിൽ കാണും” ജൂഡിത്ത് പുറത്തേയ്ക്ക് നടന്നു.
“ആബേൽ മോനെ വാടാ” ഫാദർ വിക്ടറിൻ്റെ ശബ്ദം ഇത്തിരി ഇടറിയിരുന്നു.
“ഫാദർ ഞാൻ ആമോസാണ്. ആബേൽ വീട്ടിലേയ്ക്ക് പോയ്”, ആമോസ് ചിരിയോടെ മറുപടി നൽകി.
ഫാദർ വിക്ടർ ഹൃദയ വേദനയോടെ തിരുരൂപത്തെ നോക്കി. വർഷങ്ങൾക്ക് മുൻപ് താൻ മാമോദീസ നൽകി വിളിച്ച പേര് ആബേൽ. ഈ ഇടവകയിലെ തന്നെ നഴ്സറി ക്ലാസിൽ ചേരാൻ മമ്മയുടെയും പപ്പയുടെയും കൈ പിടിച്ചു വന്ന മിടുക്കൻ. സ്ക്കൂൾ രജിസ്റ്ററിൽ ചേർത്ത പേര് ആമോസ് ഡാനിയൽ ഡിക്രൂസ്.
സെമിത്തേരിയിൽ ആമോസിൻ്റെ പപ്പയുടെയും മമ്മയുടെയും കല്ലറയോട് ചേർന്ന് മനോഹരമായ ഒരു ഫലകത്തിൽ എഴുതിയിരുന്ന മാർത്ത ട്രീസ ഡിക്രൂസ്, മരിയ ട്രീസ ഡിക്രൂസ് എന്നി പേരുകളുള്ള ചെറിയ കല്ലറകളിൽ ജൂഡിത്ത് രണ്ടു മെഴുകു തിരികൾ തെളിക്കുകയായിരുന്നു അപ്പോൾ.
അനീഷ്


1 Comment
നല്ല ഒഴുക്കുള്ള എഴുത്ത്. അസാധ്യമായ അവസാനം