മുൻപെഴുതിയ കഥകൾക്ക് നൽകിയ പ്രോത്സാഹനങ്ങൾക്കു നന്ദി, അഭിപ്രായങ്ങൾ, വിമര്ശസനങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. സ്നേഹ പൂർവം….
ജന്മാന്തരങ്ങൾക്കുമപ്പുറത്തു നിന്ന് പ്രിയപ്പെട്ടവരേത്തേടി എത്തുന്ന ആത്‌മാക്കൾ നിലാവ് വിതറുന്ന രാവിൽ നേർത്ത തെന്നലിന്റെ ചിറകിലേറി വരുമെന്നോ കൂരിരുട്ടിൽ മിന്നാമിന്നികളായി അവർ പ്രകാശിക്കുമെന്നോ വിശ്വസിക്കുന്ന ആളല്ല ഞാൻ.
ഈ ചന്ദനഗിരിയിലെ ഹിൽ പാലസിൽ 98 നമ്പർ മുറിയിൽ, ജനാല തുറന്നു പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുമ്പോൾ, ആ മുഖം തന്നെ ഓർമ്മ വരുന്നു, ഒരു കടലോളം സ്നേഹം കരളിലൊളിപ്പിച്ചു വിഷ്ണുവിന് വേണ്ടി കാത്തിരുന്ന എന്റെ പ്രിയ കൂട്ടുകാരി ഹൃദ്യയുടെ മുഖം. ചന്ദനഗിരിയുടെ മഞ്ഞു വീണ വഴികളിലൂടെ ഒരിക്കൽ ഞങ്ങളും ഒന്നിച്ചു നടന്നിരുന്നു, കോളേജിൽ നിന്നും സ്റ്റഡി ടൂറിന്റെ ഭാഗമായി ചന്ദനഗിരിയിലെ സൂയിസൈഡ് മുനമ്പ് കാണാൻ വന്നതായിരുന്നു ഞങ്ങൾ.
“നകുൽ… നമ്മുടെ ടൂറിന്റെ ഏറ്റവും മനോഹരമായ യാത്ര അതീ ചന്ദനഗിരി മലയിലൂടെയുള്ളതാണ് അല്ലെ? ഒരിക്കലും തീരാത്തതു പോലെ വളഞ്ഞും തിരിഞ്ഞും പോകുന്ന മഞ്ഞു വീണ വഴികൾ. ” ഹൃദ്യ മെല്ലെ പറഞ്ഞു.
മഞ്ഞുപൊഴിയുന്നുണ്ടായിരുന്നു, ചെറു സംഘങ്ങളായി കുന്നിൻ മുകളിലേക്ക് കയറുകയായിരുന്നു ഞങ്ങൾ. അവളുടെ കമ്പിളിത്തൊപ്പിയും, സ്വെറ്ററും, മഞ്ഞു പെയ്തു നനഞ്ഞിരുന്നു, പുതച്ചിരുന്ന വയലറ്റ് പൂക്കൾ തുന്നിയ ഷാൾ അതിൽ നിന്നും ഇടക്ക് മഞ്ഞുതുള്ളികൾ മഴത്തുള്ളികൾ പോലെ ഒഴുകിയിറങ്ങി.
“നകുലൻ, നീയെന്താ ഇവളുടെ കൂടെ കൂടിയോ വിഷ്ണുവേട്ടൻ അറിഞ്ഞാൽ പ്രശ്നമാകുവെ.” ആരോ കമന്റ് വിടുന്നു.
വിഷ്ണുവിനൊപ്പം അവളുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞത്എല്ലാവര്ക്കും അറിയാവുന്നതു കൊണ്ടാണ് ഈ കമന്റ്.
ചന്ദനഗിരിയുടെ സൂയിസൈഡ് മുനമ്പിൽ തിരക്കുണ്ടായിരുന്നു. തലനിറയെജമന്തിപ്പൂക്കൾ ചൂടിയതമിഴത്തികൾ, കൊച്ചു കുഞ്ഞുങ്ങൾ,കുർത്തയും പൈജാമയും ധരിച്ച ഉത്തരേന്ത്യക്കാർ.
സൂയ്സൈഡ്പോയിന്റിൽ വലിച്ചിരിക്കുന്നചങ്ങലയിൽ പിടിച്ചു ദൂരേക്ക് മിഴിനട്ടു നിൽക്കുകയായിരുന്നു ഹൃദ്യ.
“എന്ത് രസമാണ് ഇവിടം, അല്ലെ നകുൽ എനിക്കൊരുപാടിഷ്ടമായി.”
“നിനക്ക് ഇഷ്ടമില്ലാത്തതായി എന്താ ഉള്ളത്?” മറുചോദ്യമെറിഞ്ഞു ഞാൻ കളിയാക്കി.
“എനിക്കീ ലോകത്തിൽ എല്ലാം ഇഷ്ടമാണ്, നല്ലപൂക്കൾ, കിളികൾ, സംഗീതം, ഈ ചന്ദനഗിരി, അങ്ങനെയങ്ങനെ.” അവൾ പറഞ്ഞു കൊണ്ടേയിരുന്നു.
“എന്നെയോ?” ഞാൻ ചോദിച്ചു.
“ഉം… ഇഷ്ടമാണല്ലോ, ഒരു കുരങ്ങനോടുള്ള ഇഷ്ടം” അവൾ പൊട്ടിച്ചിരിച്ചു
“ഇന്ന് നവംബര് 16, ഇനി കൃത്യം രണ്ടു മാസം, ജനുവരി 16 ഞാൻ പോകും”, കൈ വിരലുകൾ മടക്കിയും നിവർത്തിയും അവൾ വിവാഹത്തിന്റെ സമയം കണക്കു കൂട്ടി.
“നകുൽ, വിഷ്ണുവിനെ കണ്ടില്ലായിരുന്നെങ്കിൽ എന്റെ ഇഷ്ടം ഞാൻ നിനക്ക് തന്നേനെ…” അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
“എനിക്കതു വേണ്ടെങ്കിലോ” ഞാൻ ദേഷ്യ ഭാവത്തിൽ മുഖം ചുളിച്ചു.
“വർഷങ്ങൾക്ക് ശേഷം കണ്ടാൽ നീയെന്നെ തിരിച്ചറിയുമോ? ഞാനൊരു പടു കിളവിയും, നീയൊരു പടുകിളവനും ആകും, പിന്നെ എന്റെ കൂടെ എന്റെ മക്കളും കൊച്ചു മക്കളും ഒക്കെക്കാണും. “
“ഇനി എല്ലാവരും താഴേക്ക് നടന്നോളു. വി ആർ ലേറ്റ്.”
സത്യപാലൻ സാറിന്റെ അനൗൺസ്‌മെന്റ് കേട്ട് ഞങ്ങളെല്ലാം തിരിച്ചു നടക്കാൻ തുടങ്ങി.
“ഹൃദ്യാ വാ പോവാം.” ഞാൻ വിളിച്ചു.
“അഞ്ചു മിനിട്ടു കൂടി, ഞാൻ ഓടി വന്നോളാം”, തൊട്ടപ്പുറത്ത് നിൽക്കുന്ന നക്ഷത്രക്കണ്ണുള്ള കൊച്ചു മിടുക്കിയായ ഒരു കുസൃതിയെ നോക്കി കണ്ണിറുക്കിക്കൊണ്ടാണ് അവൾ പറഞ്ഞത്.
“നീ ഇവിടെ നിന്നോ, ഞങ്ങൾ കയറിയാൽ ഉടനെ വണ്ടി വിട്ടു പോകും”, മറ്റൊരു സുഹൃത്തായ ജോസഫ് ഭീഷണി മുഴക്കി.
“ഞാൻ ഓടിവന്നു കയറിക്കോളാം”, ഹൃദ്യഉറക്കെ പറഞ്ഞു.
ബാക്കിയുള്ളവർക്കൊപ്പം ഞാനും താഴേക്ക് നടന്നു. ഞങ്ങളെ തട്ടി മാറ്റി ചിലർ മുകളിലേക്ക് ഓടിക്കയറുന്നു, ചിലർ എന്തൊക്കെയോ ഉറക്കെ പറയുന്നു, തമിഴും, ഹിന്ദിയുംകലർന്ന് ആകെ ബഹളം,
താഴേക്ക് ഓടിവന്ന ഒരു മനുഷ്യനെ ഞാൻ തടഞ്ഞു നിർത്തി.
“വഹാൻ ഏക് ലഡ്കി നീച്ചേ ഗിർഗ്ഗയ ഭായ്”, കരച്ചിൽ പോലെ പറഞ്ഞിട്ട് അയാൾ വേഗത്തിൽ താഴേക്ക് പോയി. പിടക്കുന്ന നെഞ്ചോടെയാണ് ഞങ്ങൾ തിരിച്ചോടിയത്.
ദൂരെ നിന്നേ കണ്ടു ചങ്ങലയിൽ കുടുങ്ങിക്കിടക്കുന്ന വയലറ്റ് പൂക്കൾ തുന്നിയ ഷാൾ. ഒരു കുഞ്ഞു പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോളാ അപകടം. പിന്നോട്ട് വീഴുമ്പോൾ അത് കണ്ണുകൾ ഇറുക്കിയടച്ചു വാവിട്ടുകരയുന്നുണ്ടായിരുന്നു. അവിടെ കൂടിയിരുന്ന ആൾക്കാർ പറയുന്നത്. ഞാൻകേൾക്കുന്നുണ്ടായിരുന്നു.
നക്ഷത്രക്കണ്ണുള്ള മാലാഖയെപ്പോലൊരു പെൺകുഞ്ഞ് അവിടെ നിന്നിരുന്നത് ഞാൻ ഓർത്തു. വീണ്ടും വർഷങ്ങൾ എത്ര കടന്നു പോയി
നരവീണു തുടങ്ങിയ മുടിയിഴകൾ പറഞ്ഞു എനിക്ക് പ്രായമായെന്ന്. എന്റെ സ്കൂളിലെ കുട്ടികൾക്കൊപ്പം വീണ്ടും ഞാൻ എത്തിയിരിക്കുന്നു ചന്ദനഗിരിയിൽ. സൂയിസൈഡ് മുനമ്പിൽ വൃത്തിയായി കെട്ടിയ ചെറിയ ഇരിപ്പിടങ്ങൾ, സുരക്ഷിതത്വത്തിനായി ഒരുക്കിയ ഇരുമ്പ്അഴികൾ. തിരിച്ചിറങ്ങുമ്പോൾ, നകുൽ എന്നൊരു പിൻവിളിക്കായ് ഞാൻ കൊതിച്ചു. കുട്ടികൾ സന്തോഷത്തോടെ ആടുകയുംപാടുകയുംചെയ്യുന്നു, ബസിലാകെ ബഹളമാണ്, സമയംസന്ധ്യയായിരിക്കുന്നു, ഞങ്ങൾ ചന്ദനഗിരിയോട് വിടപറയുകയാണ്,
ഏറ്റവും മുൻപിലുള്ള സീറ്റിൽ അലക്ഷ്യമായി മഞ്ഞുമൂടിയവഴിയിലേക്ക് നോക്കിയിരിക്കുമ്പോൾ, മഞ്ഞിൽകുതിർന്ന തൊപ്പിയുമിട്ട്, വയലറ്റ് പൂക്കൾ തുന്നിയ ഷാൾ ചുറ്റി, മഞ്ഞിനേക്കാൾ സുന്ദരിയായ ഒരു പെൺകിടാവ് ബസിലേക്ക് ഓടിക്കയറി വരുമെന്ന് യാത്രയിലുടനീളം ഞാൻ കൊതിച്ചിരുന്നു. നിങ്ങളോ?

