പ് ബ്ല്യും… പ്പബ്ല്യും…
അരിമണികൾ വെന്ത് പാകമായി അടുപ്പിലെ കലത്തിൽ നൃത്തം വയ്ക്കുന്നു. ശേഷം അന്നത്തെ ചുവട് വെപ്പിന് വിരാമമിട്ട് വടി പാത്രത്തിൽ കമിഴ്ന്ന് കിടന്ന് വിശ്രമിക്കും. ചോറിനുള്ള കറികളും പാകായി… വീട്ടിലുള്ളവർ ഊണ് മേശയ്ക്ക് ചുറ്റും വട്ടം കൂടുമ്പോൾ നടുവിലെ വെള്ള നിറത്തിനു ചുറ്റും ചുവപ്പും മഞ്ഞയും ബ്രൗണും നിറത്തിൽ ഒരു പൂക്കളം സൃഷ്ടിക്കാനുള്ളതാണ്.
മഞ്ഞ് തൂകുന്ന പ്രഭാതത്തിലെ നിശ്ശബ്ദതയ്ക്ക് കൂട്ടായി വാഷിംഗ് മെഷീൻ ഒച്ചയും ബഹളവും വച്ച് തിരിഞ്ഞ് കറങ്ങി തീരുന്നതിന് മുന്നെ മറിഞ്ഞും കറങ്ങി, എന്നെ ഒന്ന് സ്വതന്ത്രയാക്കൂന്ന് വിളിച്ചോതും… പശുവിൻ്റെ വായിൽ നിന്നെടുത്ത പുൽചണ്ടിയെ പോലിരിക്കുന്ന തുണികളെല്ലാം വലിച്ചെടുത്ത് ഒന്നു കൂടി പൈപ്പ് വെള്ളത്തിൽ വൃത്തിയായി കഴുകി ബക്കറ്റിൽ ചുരുണ്ടിരിക്കാനനുവദിക്കാതെ വെയില് കായാൻ അഴയിൽ തൂക്കിയിടും.
അടിച്ചു വൃത്തിയാക്കാൻ ചൂല് എടുത്താലോ, ഉത്സവപ്പറമ്പ് പോലെയാണ്. നാളെയും ഇത് തന്നെയാണ് അവസ്ഥയെന് അറിയാമെങ്കിലും ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ…
നിമിഷ നേരം കൊണ്ട് എല്ലാം ഒതുക്കി പെറുക്കി യഥാസ്ഥാനത്ത് എത്തിക്കും.
തൊട്ടിലിൽ കമഴ്ന്ന് കിടന്ന് അടുക്കളവാതിൽ ഉന്നം വയ്ക്കുന്ന കുഞ്ഞാവയെ എണ്ണതേച്ച് കുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടയിൽ എങ്ങനെയൊക്കെയോ ഞാനും കുളിച്ച് റെഡിയാകും.
പുതപ്പിനുള്ളിൽ നിന്നും 6 മണിയോടെ കുത്തിപ്പൊക്കി, തല മുതൽ തണുത്ത വെള്ളം കോരിയൊഴിച്ച് സുന്ദരിയാക്കി, ഓത്തു പള്ളിയിലേക്കയച്ച ഒന്നാം ക്ലാസുകാരിയും തിരിച്ചെത്തും.
സുബ്ഹി ബാങ്കിന് മുന്നെ കറങ്ങി തുടങ്ങുന്നതാണ്… വളരെ കുറച്ച് സമയമെ ഉള്ളു, വീടിനുള്ളിലെ കറക്കം 8 മണിക്ക് നിർത്തണം.
അപ്പോഴേക്കും പ്രഭാത ഭക്ഷണം മേശപ്പുറത്ത് ആവി പറപ്പിച്ച്, ഫാനിൻ്റെ കുളിർ കാറ്റിൽ വീട്ടിലുള്ളവരെയെല്ലാം മാടി വിളിച്ചു കൊണ്ടിരിക്കും. എല്ലാവരും ഭക്ഷണം കഴിച്ചെന്നുറപ്പാക്കി ഉച്ചയ്ക്കുള്ള ചോറും, വെളളവും ബാഗിൻ്റെ മൂലയിൽ തിരുകി കയറ്റിയിറങ്ങുമ്പോൾ നടന്നു കൊണ്ട് മക്കനയുടെ തുമ്പും വലിച്ചു ചുറ്റി പിന്ന് കുത്തും. കുഞ്ഞി പെണ്ണിന് ഇതെല്ലാം കണ്ട് എന്തൊക്കെയോ മനസ്സിലായത് പോലെ കൈത്തണ്ടയിൽ കയറിയിരുന്ന് വീട്ടിലുള്ളവർക്ക് റ്റാറ്റ പറയും. ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന സൗണ്ട് കേട്ടാൽ വളരെ ആവേശത്തോടെ കുലുങ്ങിച്ചിരിച്ച് വണ്ടിയുടെ മുൻ ഭാഗത്ത് പിടിച്ചിരുന്ന്, വീട്ടിലെല്ലാവർക്കും ബൈ പറഞ്ഞിറങ്ങും.
ബസ് സ്റ്റോപ്പ് എത്തിയാൽ, ബൈക്കിന്റെ പുറകിൽ നിന്നും ചാടി ഇറങ്ങാൻ റെഡിയായി ഞാനും പുറകിൽ കയറി ഇരിക്കും. കെഎസ്ആർടിസി ബസ്സിൽ വലഞ്ഞുകയറാനുള്ള ഓട്ടത്തിൽ… തിരിഞ്ഞൊന്നു നോക്കും. ബൈക്കിനു മുന്നിലിരിക്കുന്ന കുഞ്ഞിക്കവിളുകൾ ചുവന്നു തുടിക്കും. ചില ദിവസങ്ങളിൽ നിറകുടം തുളുമ്പുന്ന പോലെ കണ്ണുനീർ ഉരുണ്ടുരുണ്ട് ചുവന്നു തുടുത്ത കവിൾത്തടത്തിലൂടെ ഒഴുകുന്നതും കണ്ട് ബസ്സിൽ കയറും.
ബൈക്ക് വളച്ചെടുത്ത് വീട്ടിലേക്കുള്ള യാത്രയിൽ അവൾ വീണ്ടും യാത്ര പോകുന്ന സന്തോഷത്തിൽ വീട്ടിലെത്തുമെങ്കിലും, തോരാമഴയായി പെയ്ത് ചുവന്നു ചുവന്നു ഒരു റോസാപൂവിനെ പോലെ പടിവാതിലിൽ നിൽക്കും.
അടുക്കളയിൽ അവൾക്കായി തയ്യാറാക്കിയിട്ടുള്ള കുറുക്ക് ചെറിയ ചൂട് പോകുന്നതിനു മുമ്പായി അവളുടെ വയറ്റിലെത്തിക്കാൻ ഇത്ത (ജ്യേഷ്ടൻ്റെ ഭാര്യ) പ്രത്യേകം ശ്രദ്ധിക്കും. രാവിലെ 8 മണി മുതൽ വൈകിട്ട് ആറുമണിവരെ അവളുടെ കലാപരിപാടികൾ എല്ലാം മൂത്തുവിന്റെ അടുത്താണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കേട്ടോ… അവൾക്ക് ഏഴുമാസം ഉള്ളപ്പോൾ എനിക്ക് ജോലി കിട്ടി. അന്നുമുതൽ ഈ ചുവന്ന റോസാപ്പൂവിനെ ഒരു മുള്ള് പോലും നുള്ളി നോവിക്കാതെ നോക്കുന്നത് ഇത്തയാണ്. വൈകിട്ടാകുന്നതോടെ പടിവാതിൽ കടന്നു വരുന്ന എന്നെ നോക്കി മുറ്റത്തു തന്നെയുണ്ടാകും കുഞ്ഞിപ്പെണ്ണും മൂത്തുവും.


1 Comment
മകൾ, അവളുടെ ചിരിയും കരച്ചിലും റോസപ്പൂവിന്റെ ചുവപ്പിനോളം കടുപ്പത്തിൽ ചിത്രമെഴുതിയ മാതൃഹൃദയം എഴുത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
👍❤