ദേവി അന്നത്തെ ദിവസം പൂർണ്ണമായും വിശ്രമിച്ചു. സുമതിയുടെ നോട്ടത്തിൽ ദേവി കുഞ്ഞ് എപ്പോഴും ക്ഷീണിച്ചു തളർന്ന് സോഫയിൽ കിടന്നു ഉറങ്ങുകയാണ്. പക്ഷെ ദേവിയുടെ മനസ്സിൽ ചില പ്ലാനിങ്ങുകൾ നടക്കുകയായിരുന്നു. ഓഫീസിൽ നിന്നും വിട്ട് നിൽക്കാനൊരു കാരണംവേണം.
ഇടയ്ക്കിടയ്ക്ക് സുമതിയുടെ വക പ്രത്യേക പരിപാലനമുണ്ട്. ജ്യൂസും മരുന്നും ആഹാരവുമൊക്കെ ഒരു കൈയ്യകലത്തിൽ സമയാസമയം എത്തിയിരുന്നു. അവർ അതൊക്കെ യഥാസമയം ദേവിയുടെ അമ്മയെ വിളിച്ചു പറയുന്നുമുണ്ട്. അവളെ കാണാൻ ആരൊക്കെ വരുന്നു. അവളാരോടൊക്കെ, എന്തൊക്കെയാണ് സംസാരിക്കുന്നത് എന്നൊക്കെ അറിയുകയാണ് സുമതിയുടെ ലക്‌ഷ്യം.
സന്ധ്യ മയങ്ങുന്നത് വരെ അവൾ ക്ഷീണം പ്രകടിപ്പിച്ചു. രാത്രി ആയപ്പോൾ അവൾ നേരത്തെ ഭക്ഷണം കഴിച്ചു ടെറസിൽ ഇരുന്ന് വിശ്രമിച്ചു. നിലാവെളിച്ചത്തിൽ റോഡിലൂടെ പോകുന്നവർക്ക് നിഴൽ കാണത്തക്ക വിധത്തിൽ അവൾ ഇരുന്നു. സുമതിയോടു നേരത്തെ ആഹാരം കഴിച്ചു കിടന്നോളാൻ പറഞ്ഞു. സുമതി ഉറങ്ങാൻ പോകുന്നത് വരെ അവൾ ടെറസിൽ വിശ്രമിച്ചു.
ഒരു പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ അവൾ ഹാളിൽ പോയി നോക്കി. സുമതി നല്ല ഉറക്കമാണ്. അവരുടെ മുഖത്തേയ്ക്കു മയങ്ങാനുള്ള സ്പ്രേ പ്രയോഗിച്ചു. മയങ്ങി എന്ന് ബോധ്യപ്പെട്ടപ്പോൾ അവരെ കിടന്നിരുന്ന ബെഡ് ഷീറ്റോടെ മെല്ലെ വലിച്ചു ടെറസിൽ കൊണ്ട് വന്നു. വിചാരിച്ച പോലെയല്ല, മെലിഞ്ഞതാണെങ്കിലും നല്ല കരുത്തുള്ള ശരീരം. അത്ര ഈസി ആയിരുന്നില്ല അവരെ കസേരയിലിരുത്താൻ. ദേവിയിരുന്ന കസേരയിൽ സുമതിയെ ഇരുത്തിയ ശേഷം ബെഡ് ഷീറ്റുകൊണ്ടവരെ പുതപ്പിച്ചു.
വാതിൽ വീടിന് അകത്തു നിന്നും പൂട്ടിയിട്ടു അവൾ വസ്ത്രം മാറി, മുഖം മറച്ചു കൊണ്ടവൾ അടുക്കള വാതിൽ വഴി പുറത്തു ചാടി. കാർ പോർച്ചിൽ നിന്നും കാറെടുത്തു അവൾ കായൽത്തീരത്തേയ്ക്ക് നീങ്ങി. കയ്യിൽ മടക്കി വച്ചിരുന്ന ടിഷ്യൂ പേപ്പർ അവൾ തുറന്ന് നോക്കി.
“രാത്രി 12. 45, കായൽ തീരത്ത്, തെക്ക് വശത്തെ കഫേയുടെ മറവിൽ. “
അവിടെ അവൾ ആരെയോ കാത്ത് കാറിൽ തന്നെയിരുന്നു. മഹീന്ദ്രയുടെ ഒരു കറുത്ത ജീപ്പ് അവളുടെ അടുത്തെത്തി നിർത്തി. അവൾ തന്റെ കാറിൽ നിന്നുമിറങ്ങി അതിന്റെ പിൻസീറ്റിൽ കയറി.
അവളെ കൂടാതെ ആ ജീപ്പിൽ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവരുടെ മുഖം ഭാഗികമായി മറച്ചിരുന്നു. കാറോടിച്ചിരുന്ന സുന്ദരനായ പുരുഷൻ ദേവിയെ നോക്കി പുഞ്ചിരിച്ചു. പിൻസീറ്റിലിരുന്ന പുരുഷന്റെ കൈവിരലുകൾ അവളുടെ കൈവിരലുകളിൽ കോർത്ത് പിടിച്ചിരുന്നു.
“ദേവീ, സുമതി ഉറങ്ങിയോ?അവരെങ്ങാനും ഉടനെ ഉണരുമോ?”
“ഉണരാൻ സാധ്യതയില്ല. പുറത്തെ മഞ്ഞത്ത് ഇരുന്നു അവർക്ക് പനി പിടിക്കാതെയിരുന്നാൽ മതിയായിരുന്നു.
ഈ പകൽ നിധിനെ നീ എവിടെ ഒളിപ്പിച്ചു. “
“ഇന്നലെ രാത്രി ഷൂട്ടിംഗ് കഴിഞ്ഞ് പ്രണവ് മടങ്ങി വന്നിരുന്നു, അപ്പോൾ തന്നെ ഞാൻ നിധിന്റെ കാര്യം പറഞ്ഞിരുന്നു. ഷൂട്ട് പാക്ക് അപ്പ് ചെയ്തു വന്നപ്പോൾ കോസ്റ്റ്യൂമറുടെ വാൻ വീട്ടിൽ ഇട്ടിട്ടാണ് പോയത്. നാളെ രാവിലെ വാൻ പ്രൊഡക്ഷൻ കമ്പനിയിലേക്ക് കൊണ്ട് പോകുമെന്ന് പറഞ്ഞിരുന്നു. അവിടത്തെ കെയർ ടേക്കർ, ചെവി കേൾക്കാത്ത ചന്ദ്രൻ ചേട്ടനാണ്. ഈ ദിവസങ്ങളിൽ ചേട്ടൻ മാത്രമാണ് അവിടെയുള്ളത്. പുറത്തൊരു സെക്യൂരിറ്റിയും, തല്ക്കാലം നിധിനെ അവിടേയ്ക്കു മാറ്റാമെന്നാണ് പ്രണവ് പറഞ്ഞിരുന്നത്. രാവിലെ മുതൽ പ്രണവിന് പുതിയ സിനിമയുടെ പത്രസമ്മേളനത്തിൻ്റെ തിരക്കായിരുന്നു. അപ്പോഴാണ് നിധിനെ നീ വിളിച്ച് പോലീസിന്റെ കാര്യങ്ങൾ പറഞ്ഞത്. അപ്പോൾ തന്നെ ഞാൻ നിധിനെ വാനിലേയ്ക്ക് മാറ്റിയിരുന്നു. “
പ്രണവിന് അത്യാവശ്യം മേക്ക് അപ്പ് ഒക്കെ വശമുണ്ടല്ലോ, അതൊക്കെ രക്ഷയായി. ഇപ്പോൾ നീ നിധിനെ നോക്കിയേ, പെട്ടെന്ന് ആർക്കും അവനെ തിരിച്ചറിയാൻ കഴിയില്ലല്ലോ. “
ദേവി തൊട്ടടുത്തിരുന്ന നിധിനെ തൊട്ടു നോക്കി. അവന്റെ നീളൻ മുടി ക്രോപ്പ് ചെയ്തിരുന്നു. മീശ വടിച്ചു മാറ്റിയപ്പോൾ അവനൊരു കോളേജ് കുമാരനെ പോലെ സുന്ദരനായി മാറിയിരുന്നു.
“ദേവി, ഞാനും അനുപമയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം നിനക്ക് നന്നായി അറിയാമല്ലോ. ഞങ്ങളുടെ ഇഷ്ടത്തിന് എല്ലാവിധ സപ്പോർട്ടും നൽകിയത് നീയാണ്. ഇതര ജാതിക്കാരായ ഞങ്ങളുടെ വിവാഹം നീയാണ് നടത്തി തന്നത്. ഞാനും അനുവും അതൊരിക്കലും മറക്കില്ല. നീ കൈലാസനെ ഓർത്തു ഈ ജീവിതം പാഴാക്കരുതെന്നത് എന്റെ പ്രാർത്ഥനയാണ്. ഇപ്പോളാകട്ടെ നിന്നെ സ്നേഹിക്കുന്ന ഒരാൾ നിന്റെ കൂടെയുള്ളപ്പോൾ. നിങ്ങൾ ഒന്നാകണമെന്നാണ് എന്റെ ആഗ്രഹം. “
പ്രണവ് ദേവിയെ തിരിഞ്ഞു നോക്കി പറഞ്ഞു.
“തല്ക്കാലം ഞാൻ നിധിനെ ഒരു ഒളി സങ്കേതത്തിലേയ്ക്ക് കൊണ്ട് പോകുന്നു. പുറത്തറിഞ്ഞാൽ എന്റെ ഇമേജിനെ ബാധിക്കും. പക്ഷെ അനു എന്നോട് ഇത് മാത്രമാണ് രണ്ടു ദിവസമായി ആവശ്യപ്പെടുന്നത്. അവള് പറഞ്ഞാൽ പിന്നെ അപ്പീലില്ല. “
“നിധിനെ എത്ര നാൾ നമ്മൾ ഒളിപ്പിച്ചു വയ്ക്കും. ഞാൻ വിചാരിക്കുന്നത്, ഞങ്ങൾ എത്രയും പെട്ടെന്ന് വിവാഹം കഴിക്കണമെന്നാണ്. ഞങ്ങൾ തമ്മിൽ കണ്ടു മുട്ടിയതിനു അതൊരു കാരണമായി എനിക്ക് പറയാം. അവിചാരിതമായി കണ്ടു മുട്ടി പ്രണയത്തിലായി, തമ്മിൽ കാണാനായി മൂന്നാറിൽ വന്നു. ഒന്നിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് ഹോട്ടൽ റൂമിൽ വച്ച് നിധിനെ ആരോ പൂട്ടിയിട്ടത്. നിധിൻ രാത്രി രക്ഷപെട്ടു ഈ നഗരത്തിലെത്തി. “
“പക്ഷെ പുറത്തറിഞ്ഞാൽ, അതല്ലല്ലോ പ്രശ്നം. പോലീസ് അറസ്റ്റ് ചെയ്യില്ലേ. “
“ഇല്ല നിധിൻ്റെ പേരിൽ കേസൊന്നും നിലവിലില്ല. ഒരു പത്ര സമ്മേളനത്തിലൂടെ നിധിനെ പുറത്തു കൊണ്ട് വരണം. ഞങ്ങൾ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കും. വിവാഹ വേഷത്തിൽ പത്ര സമ്മേളനം. അപ്പോഴേക്കും രാഹുൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഒരു കത്ത് എസ് പിയ്ക്ക് നൽകും. അതും മീഡിയ സമ്മേളനത്തിൽ പുറത്തു പറയും. “
“ഇതൊക്കെ നടക്കുമോ ദേവി. “
നിധിന്റെ ചോദ്യമാണ്.
“എല്ലാം നടക്കും, നമ്മുടെ മുൻപിൽ വേറെ വഴിയില്ല. ഈ ഒളിവിലെ ജീവിതം എത്ര നാൾ തുടരും. പത്ര സമ്മേളനത്തിലൂടെ നിധിന്റെ ചേച്ചിയുടെ മരണം ഒന്നും കൂടെ ലൈം ലൈറ്റിലേയ്ക്ക് കൊണ്ട് വരണം. അന്വേഷണം പുനരാരംഭിക്കണം. “
“എല്ലാം നല്ലതു പോലെ നടന്നാൽ മതി ദേവി. നീ സന്തോഷമായിരിക്കുന്നത് കാണാനാണ് എന്റെ ആഗ്രഹം. “
അനുപമ പറഞ്ഞു.
“ദേവി ഞാൻ ഒരാഴ്ച നാട്ടിൽ കാണും, അതിനുള്ളിൽ നീ പറഞ്ഞതൊക്കെ നടത്താൻ കഴിയണം. എൻ്റെ ബന്ധങ്ങളും നമുക്ക് ഉപയോഗപ്പെടുത്താം. “
പ്രണവ് പറഞ്ഞു.
“ഞാൻ നാളെ തന്നെ ടീച്ചറമ്മയെ പോയി കണ്ടു അനുഗ്രഹം വാങ്ങും. ടീച്ചറമ്മ കൂടി പത്ര സമ്മേളനത്തിന് ഉള്ളത് നല്ലതാണ്. “
പ്രണവ് ജീപ്പ് നഗരത്തിലൂടെ ഒരു റൗണ്ടടിച്ചു കായൽക്കരയുടെ ഒരു ഭാഗത്ത് നിർത്തി.
“നല്ല നിലാവ്, നല്ല കാറ്റ്. ഞാനും അനുവും ഒന്ന് നടന്നിട്ടു വരാം. തമ്മിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ വേഗം പറഞ്ഞോളൂ. “
പ്രണവ് ജീപ്പിൽ നിന്നിറങ്ങി നടന്നു, പിറകെ അനുപമയും ഇറങ്ങി.
“ദേവി, തനിക്കെന്താണ് സംഭവിച്ചത് ഞാനാകെ പേടിച്ചു.. തലകറക്കം, ആശുപത്രി എന്നൊക്കെ അനുപമ പറഞ്ഞു. ഞാൻ കാരണമാണിതെല്ലാം അല്ലേ. “
“എനിക്ക് ഒന്നുമില്ല നിധിൻ, ഞാൻ ഒരു മുൻകരുതൽ എന്ന നിലക്ക് നാളെ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണാൻ പോകും. അത്രയേ ഉള്ളു, കേസിന് ബലം കിട്ടാനായി. “
“കൈലാസന്റെ മരണശേഷം ജീവിതത്തിലേയ്ക്ക് തിരികെ വന്ന തന്നെ ഞാനാണ് വീണ്ടും ഈ അവസ്ഥയിൽ എത്തിച്ചത്. “
“ഇല്ലായിരുന്നെങ്കിലോ? നമ്മൾ എങ്ങനെ ഒന്നിക്കും. ദൈവമാണ് നിന്നെ എന്റെ അടുത്തെത്തിച്ചത്. നീ വന്നതിനു ശേഷമാണു എന്റെ കൂടെ ആരൊക്കയോ ഉണ്ടെന്ന ഒരു തോന്നലുണ്ടായത്. ഇനി എന്ത് വന്നാലും നമ്മൾ ഒന്നിച്ചു നേരിടും നിധിൻ. അനുപമ മേശപ്പുറത്ത് എഴുതി വച്ച ടിഷ്യൂ പേപ്പർ കണ്ടില്ലായിരുന്നെങ്കിൽ ഇന്ന് നമുക്ക് കാണാൻ സാധിക്കില്ലായിരുന്നു. “
ദേവി അവനെ ഗാഢമായി പുണർന്നു. എത്ര നേരം കണ്ണടച്ച്, എല്ലാം മറന്നവർ ഇരുന്നുവെന്ന് അറിയില്ല. പ്രണവ് മുരടനക്കിയപ്പോൾ അവൾ കണ്ണ് തുറന്നു. അപ്പോഴും നിധിൻ അവളുടെ തോളിൽ തല ചായ്‌ച്ച് ധ്യാനാവസ്ഥയിലായിരുന്നു.
“തല്ക്കാലം ഇണക്കുരുവികൾക്കു പിരിയാൻ സമയമായിരിക്കുന്നു. ഉടനെ വീണ്ടും കണ്ടു മുട്ടാമല്ലോ… ഒന്നാകാമല്ലോ. “
ദേവിയുടെ കാർ പാർക്ക് ചെയ്ത സ്ഥലത്തു അവളെ കൊണ്ട് ചെന്നിറക്കി. അവൾ നഗരത്തിന്റെ പ്രശ്ന ബാധിതമായ സ്ഥലം കടക്കുന്നത് വരെ, വളരെ പിറകിലായി ജീപ്പ് കാറിനെ പിന്തുടർന്നു.
ദേവിയെ വിട്ടിട്ടു അവർ പ്രൊഡക്ഷൻ കമ്പനിയിലെ ഒളിസങ്കേതത്തിലേയ്ക്ക് യാത്രയായി.
ദേവി കാർ ശബ്ദമുണ്ടാക്കാതെ കാർ പോർച്ചിൽ കയറ്റിയിട്ടു. സമയം മൂന്നുമണി കഴിഞ്ഞിരുന്നു. വസ്ത്രം മാറി അവൾ നൈറ്റ് ഡ്രസ്സ് ഇട്ടു.
വാതിൽ തുറന്നു ടെറസിൽ എത്തിയിട്ടും സുമതി അറിഞ്ഞതേയില്ല. അവരെ വീണ്ടും വലിച്ചെടുത്തു ഹാളിൽ കൊണ്ട് പോകാനുള്ള ത്രാണിയില്ല. ഉണരുമ്പോൾ അവർ ഒന്നും അറിയാനും പാടില്ല. ഇനിയിപ്പോൾ സംശയം തോന്നിയാലും കുഴപ്പമില്ല.
രാവിലെ ദേവി ചായ കുടിച്ചും കൊണ്ട് ഹാളിലിരുന്നു. ഒന്നും അറിയാത്തതു പോലെ പോയി സുമതിയെ ഉണർത്തി.
“അക്ക ഇവിടെ വന്നിരിക്കുന്നതെന്തിനാ. ചായ കുടിക്കൂ. “
സുമതി ഞെട്ടിയുണർന്നു.
“അക്ക എനിക്ക് ടീച്ചറമ്മയെ കാണാൻ പോകണം. അക്കയെ കാണാഞ്ഞു നോക്കിയപ്പോൾ അക്ക പുറത്തിരുന്നു മയങ്ങുന്നു. “
“പപ്പയെ വിളിക്കണോ? ടീച്ചറമ്മയെ കാണാൻ കൊണ്ട് പോകാൻ. “
“ഏയ് ഞാൻ ബസിൽ പോകാമെന്നു കരുതുന്നു. ഈ അവസ്ഥയിൽ കാറെടുക്കാൻ വയ്യ. “
ടീച്ചറമ്മയെ കണ്ടപ്പോൾ ദേവിക്ക് ആശ്വാസം തോന്നി. അവളുടെ ആശങ്കകൾക്ക് നാലഞ്ചു വരികളിൽ ഉത്തരം പറഞ്ഞു ടീച്ചറമ്മ മടങ്ങി.
“വ്യാഴാഴ്ച പത്തുമണിക്കൊരു ശുഭ മുഹൂർത്തമുണ്ട്. ശിവക്ഷേത്രത്തിൽ മതി, അന്ന് അവിടെ രജിസ്റ്റർ ചെയ്യണം. പിന്നീട് പ്രസ് ക്ലബ്ബിൽ പോകണം. ബാക്കി ഒക്കെ ഞാൻ ഇവിടെയിരുന്ന് ശരിയാക്കാം. ഞാൻ നിങ്ങളെ അനുഗ്രഹിക്കാനായി എത്തും. ധ്യാനത്തിന് സമയമായി, ഞാൻ പോകുന്നു. “
ടീച്ചറമ്മയുടെ കാലിൽ തൊട്ടു തൊഴുതു അവൾ മടങ്ങി.
ഇനി അനുപമയെ വിവരം അറിയിക്കണം. വീട്ടിൽ ആർക്കും ഒരു സംശയം പോലും തോന്നരുത്. അനുപമയുടെ വീട്ടിൽ സിനിമാക്കാരുടെ നല്ല തിരക്കായിരുന്നു.
“നീ പേടിക്കാതെ, എല്ലാം സിനിമ കോസ്റ്റ്യൂമറെ ഏൽപ്പിച്ചിട്ടുണ്ട്. രണ്ട് പേരുടെ വിവാഹവേഷം, ഒരു നാടകത്തിനായിട്ടാണ് എന്നാണ് അറിയിച്ചത്. അത്യാവശ്യം ആഭരണമൊക്കെ എന്റെ കയ്യിൽ ഉണ്ട്. നീ മനസ് കൊണ്ട് തയാറെടുക്കൂ. “
അനുപമയുടെ കാറിൽ വീട്ടിൽ ചെന്നിറങ്ങുമ്പോൾ ഇൻസ്‌പെക്ടർ സഞ്ജീവിന്റെ ഫോൺ വന്നു.
“എനിക്ക് ദേവിയെ ഒന്ന് സ്വകാര്യമായി കാണണമെന്നുണ്ട്. ഈ വ്യാഴാഴ്ച വൈകുന്നേരം ദേവി ഫ്രീ ആണോ?”
“ഈ വ്യാഴാഴ്ച എനിക്ക് നല്ല തിരക്കാണ് സർ, എന്താണ് സാർ കാര്യം. ശനിയാഴ്ച കണ്ടാൽ മതിയോ. ?”
വീട്ടിൽ സുമതിയോടൊപ്പം ദേവിയുടെ അമ്മയും ഉണ്ടായിരുന്നു.
“നീ എവിടെയായിരുന്നു ദേവി?”
“ടീച്ചറമ്മയെ ഒന്ന് പോയി കാണാൻ തോന്നി. ദുസ്വപ്നങ്ങൾ കാണുമ്പോൾ ടീച്ചറമ്മ എന്നെ ആശ്വസിപ്പിക്കാറുണ്ട്. “
“പക്ഷെ നിനക്ക് വയ്യായിരുന്നല്ലോ മോളെ നീ ഒറ്റയ്ക്ക് അത്ര ദൂരം, സുമതി ഇന്നലത്തെ കാര്യങ്ങൾ പറയുന്നു. ഹാളിൽ കിടന്നുറങ്ങിയ സുമതി എങ്ങനെ ടെറസിലെത്തി. ഞാൻ പോലീസിൽ പരാതി കൊടുക്കാമെന്നു കരുതി”
“‘അമ്മാ, അക്ക പുറത്തിരുന്നു ഉറങ്ങുന്നത് ഞാൻ കണ്ടതാണ്. അക്കയ്ക്കു ഒരു ബോധവുമില്ലായിരുന്നു. പിന്നെ പോലീസിൽ പറഞ്ഞു അവരെ ഇങ്ങോട്ടു വിളിച്ചു വരുത്തരുതേ. അവരുടെ ശല്യം എനിക്ക് സഹിക്കാൻ കഴിയില്ല. ഇവിടെ പറ്റില്ലെങ്കിൽ അമ്മ അക്കയെ കൂടെ കൊണ്ട് പൊയ്ക്കോളൂ, “
“അപ്പോൾ നീയിവിടെ ഒറ്റയ്ക്ക്. പപ്പാ അറിഞ്ഞാൽ എന്നെ വഴക്കു പറയും. “
“അപ്പോൾ അമ്മയ്ക്ക് പ്രശ്നമില്ല ഞാൻ ഒറ്റയ്ക്കാകുന്നത്. എൻ്റെ അച്ഛന്റെ മരണശേഷം ഞാനെന്നും ഒറ്റയ്ക്കായിരുന്നു. “
“എന്നാൽ നിന്റെ കൂടെ ഞാനും ഇവിടെ കൂടാം, ഇന്ന് ഞാൻ പോകുന്നില്ലെന്ന് തീരുമാനിച്ചു. “
“അത് നന്നായി, മമ്മി നാളെ എന്നെ ഒന്നും കൂടെ ആശുപത്രിയിൽ കൊണ്ട് പോകണം. “
അമ്മയുടെയും സുമതിയുടെയും മുന്നിൽ ദേവി നല്ല അവശതയും ക്ഷീണവുമൊക്കെ കാണിച്ചു.
അമ്മയുടെ കൂടെ ഡോക്ടർ സൂരജ് പറഞ്ഞ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ പോയി കണ്ടു. അദ്ദേഹവുമായി കുറെ സംസാരിച്ചു., അടുത്ത സെഷന് വീണ്ടും കാണാമെന്നു പറഞ്ഞ് കൈ കൊടുത്താണ് പിരിഞ്ഞത്.
“ചില ഭൂതകാല ട്രോമകൾ ദേവിയുടെ മനസിലുണ്ട്. അതൊന്ന് മാറണം, മരുന്നൊന്നും വേണ്ട, തുറന്നുള്ള സംസാരവും ആശ്വാസ വാക്കുകളുമാണ് വേണ്ടത്. “
ദേവിയുടെ അമ്മ തലയാട്ടി.
(തുടരും… )
✍️✍️നിഷ പിള്ള

