“നമ്മളിനി എന്താണ് ചെയ്യേണ്ടത്?”
” അറിയില്ല.. തൃപ്തി അഭിനയിക്കുക. മനസ്സിനെ പറ്റിക്കാൻ വേണ്ടിയെങ്കിലും..”
” സ്നേഹത്തെ കോരി കുടിച്ചു നോക്കുക..”
” ആവോ! പറ്റുമോ?”
” ഞാൻ വേദനിപ്പിക്കുന്നുണ്ടോ?”
“ഒട്ടുമില്ല.. ഞാൻ എന്റെ പ്രിതിബിംബത്തോട്
സംസാരിക്കുന്നത് പോലെത്തന്നെയുണ്ട്..”
“തൃപ്തി ഇല്ലാതെ അഭിനയിക്കാൻ സാധ്യമാണോ? ശരിക്കും വേണ്ടേ?”
“തോന്നണ്ടേ?”
” വേണം ന്ന് ആഗ്രഹിക്കുന്നുണ്ടോ?”
” വേണമല്ലോ! നമ്മളൊക്കെ അത് ആഗ്രഹിക്കുന്നവരല്ലേ?”
” എനിക്കും വേണം. എന്തേ നമുക്ക് അത് കിട്ടാത്തത്?”
” അതിനാണ് ഉത്തരം കിട്ടത്തത്. നമുക്ക് insecurities കൂടുതലാണ്. ആരെയും വിശ്വസിക്കുക നമുക്ക് സാധ്യമല്ല!”
” നമ്മൾ അത് തേടണോ? അതോ തേടൽ നിർത്തണോ? നമ്മൾ എന്താണ് ചെയ്യേണ്ടത്?”
” ഉത്തരം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു..”
” എന്നെ ഞാൻ കാറ്റ് നിറഞ്ഞ ഒന്ന് പോലെ കനം കുറഞ്ഞതാക്കി മാറ്റുന്നു..”
” പറന്ന് പോവ്വോ?”
” അറിയില്ല… എനിക്ക് വയ്യ..”
” കണ്ണടച്ച് കിടന്നാലോ? വേദനകളും ആകുലതകളും മാറുമോ? ”
” മാറുമെന്ന് തോന്നുന്നു.. വേദനകളെ ഒഴുക്കി ഒന്നാക്കി ചേർത്ത്….”
” നമ്മൾ എത്ര സുന്ദരമായാണ് അന്യോന്യം സംസാരിക്കുന്നതെന്ന് അറിയോ?
ഞാൻ കണ്ണടിക്ക് മുന്നിലിരുന്ന് എന്നോട് പറയുന്നത് പോലെ തന്നെയുണ്ട്…”
” ഞാൻ കീഴടങ്ങി..”
” വന്നു.. കണ്ടു.. കീഴടങ്ങിയോ?”
” അതെ.. ഇനി അവിടെ നിന്നാണ്..”
” അടങ്ങണ്ട… കടലാണ്…”
” തിര തല തല്ലുന്നു… ”
” കടലിനു കരയെ പുൽകാൻ ആവില്ല.. എങ്കിലും തേടി വന്നു കൊണ്ടേയിരിക്കും..”
” അതേ… തൊടുന്നു…തിരിച്ചു പോകുന്നു!
കര അപ്പോഴും നിശ്ചലം.. ”
കടൽ തീരത്ത് തൊട്ടുരുമ്മി ഇരുന്ന് ഞാനുമവനും കൂടി പറഞ്ഞുതീർത്ത വാക് നാടകങ്ങൾ ഓർത്തോർത്ത് പൊട്ടിച്ചിരിക്കാൻ തോന്നുകയാണ്!
എത്ര പെട്ടെന്നാണ് ഞങ്ങൾ അപരിചിതരായി മാറിയത്? അതും ഇനി അന്യോന്യം ഒന്നും പറയാനോ അറിയാനോ ബാക്കിയില്ലെന്ന അവസ്ഥയിൽ നിൽക്കുമ്പോൾ..
“അജീ.. വിട്, എനിക്ക് വേദനിക്കുന്നു”
“ഈ മുടിത്തുമ്പിലാണ് പെണ്ണേ നീയെന്റെ ഹൃദയത്തെ കട്ടെട്ടുത്ത് ചുറ്റിയിട്ടത്..”
രാത്രിനേരങ്ങളിൽ മുടിച്ചുരുളുകൾക്കിടയിലേക്ക് മുഖമമർത്തി വച്ചു കൊണ്ടെന്റെ ഗന്ധം പോലും വലിച്ചെടുക്കുന്നവനാണ് ഇന്നെന്റെ മുടിക്കെട്ടിൽ അപ്പാടെ ചുറ്റി പിടിച്ചു ആക്രോശിക്കുന്നത്.
“വേദനിക്കട്ടെട്ീ.. വേദന എന്താണെന്ന് നീയും അറിയണം..നീ കരയണം. അതെനിക്ക് കേൾക്കണം.”
എന്ന് മുതലാണ് അജിത് വാസുദേവൻ എന്ന എന്റെ മാത്രം അജി ഇത്ര ക്രൂരനായി മാറിയത്?
എന്റെ വേദനയിൽ സന്തോഷിക്കാൻ തുടങ്ങിയത്?
കഷ്ടപ്പെട്ട കാലത്ത് കൂടെ നിൽക്കാൻ ഞാൻ മാത്രമല്ലേ ഉണ്ടായുള്ളൂ..
അമ്മയെ പോലെ ഞാൻ ഊട്ടുകയും മടിയിൽ കിടത്തി ഉറക്കുകയും ചെയ്ത അവനാണോ ഇത്?
മുടിനാരുകൾ പറിഞ്ഞു പോകുന്നത് പോലെ..
മദ്യപിച്ചത് കൊണ്ട് മാത്രമാണോ അവന്റെ കണ്ണുകളിൽ ഇത്രയും ചുവപ്പ്. അതോ എന്നോടുള്ള അടങ്ങാത്ത ദേഷ്യമോ?
ദൈവമേ… എന്റെ ദൈവമേ
എനിക്ക് മാത്രമെന്താണിങ്ങനെ?
എവിടെയും സന്തോഷവും സ്നേഹവും എനിക്ക് കിട്ടാക്കനി ആണോ ?
” എനിക്ക് വയ്യ.. നിങ്ങളെന്റെ മുടിയിൽ നിന്ന് കയ്യെടുക്ക്…”
മറ്റേ കൈ കൊണ്ടെന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് ഭിത്തിയിലേക്ക് ചേർത്ത് നിർത്തി അയാൾ അലറുകയാണ്.
” നീ ചാവ്.. നീ ചത്ത് മലയ്ക്കുന്നത് ഞാനെന്റെ കണ്ണുകൾ കൊണ്ട് കാണണം.”
“ജീവിച്ചിരിക്കുന്ന ശവം മാത്രമാണ് ഞാനിപ്പോ..
ശവത്തിന് ഇനി മരണമില്ല അജീ..”
കണ്ണ് മിഴിഞ്ഞു കണ്ണുനീർ പടർന്നു. കാഴ്ച മറഞ്ഞു.
ആരൊക്കെയോ ഓടി വരുന്നത് കാണാമായിരുന്നു. അജിത് ഒരു വശത്തേക്ക് തെറിച്ചു പോകുന്നതും ആരോ എന്നെ നെഞ്ചി ലേക്കടക്കി പിടിക്കുന്നതും ബോധം മറയുന്നതിനിടെ ഞാൻ അറിഞ്ഞു.
ആശുപത്രി കിടക്കയിലാണ്.
തല വേദനിക്കുന്നു. എന്നെ തന്നെ നോക്കിയിരിക്കുന്ന ജയേട്ടൻ.
” എങ്ങനെയുണ്ടിപ്പോൾ?”
” ബെറ്റർ…”
ഞാൻ ചിരിക്കാൻ ശ്രമിച്ചു. പക്ഷെ കോടി പോയ ചിരിക്കിടയിലെ ദുഖത്തെ അയാൾ ഒപ്പിയെടുത്തിരുന്നു.
” അച്ഛനെ അറിയിക്കാമായിരുന്നില്ലേ?”
” എന്തിന്..?”
ജയേട്ടന്റെ മുഖം താഴ്ന്നു.
” ജയേട്ടനെങ്ങനെ അവിടെത്തി?”
” തേടിപ്പിടിച്ചു വന്നത് തന്നെയാണ്. ഒന്ന് കാണണം എന്നുണ്ടായിരുന്നു.”
കുറ്റബോധം കൊണ്ടാവോ?
ആവില്ല. എല്ലാം പറഞ്ഞു തീർത്ത് അവസാനിപ്പിച്ചാണല്ലോ രണ്ട് പേരും തമ്മിൽ പിരിഞ്ഞത്.
” നോക്ക് നീത.. ഈ റിലേഷൻഷിപ്പിൽ ഞാൻ സീരിയസ് അല്ലെന്ന് ഞാൻ നിന്നോട് മുന്നേ പറഞ്ഞിട്ടുണ്ട്.
നീ എന്നെ സ്നേഹിക്കണ്ടെന്നോ എനിക്ക് നിന്നോട് ഇഷ്ടമില്ലെന്നോ അതിന് അർത്ഥമില്ല.
നീ എന്നിൽ വൈകാരികമായി അടിമപ്പെട്ട് പോകരുത് എന്ന് കരുതിയാണ് ഞാൻ നിന്നോട് നേരെത്തെ തന്നെ പറഞ്ഞത്.
എന്നോടാദ്യം ഇഷ്ടം പറഞ്ഞത് നീയാണ്.
ഒരിക്കൽ പ്രണയം കൊണ്ട് മുറിവ് പറ്റിയവൻ ആണ് ഞാൻ. കുറെക്കാലമെടുത്താണ് ഞാൻ അതിൽ നിന്ന് കര കേറിയത്. ആ വേദന നിനക്ക് ഉണ്ടാകരുതെന്ന് അന്നേ ഞാൻ നിന്നോട് പറഞ്ഞിരുന്നു.”
” ശരിയാണ്.. പറഞ്ഞിരുന്നു. നിങ്ങളോടുള്ള സ്നേഹം കണ്ണ് മറച്ചപ്പോൾ അതൊന്നും ഞാൻ ശ്രദ്ധിച്ചില്ല ജയേട്ടാ..
ഒരു തേപ്പ് കിട്ടിയതിന്റെ വിഷമം തീർക്കാൻ കരുവാക്കിയതാണ് നിങ്ങളെന്റെ ബന്ധത്തെയും ഇഷ്ടത്തെയും എന്ന് മനസിലാക്കാൻ ഞാൻ വൈകിപ്പോയി.
അച്ഛനോട് പറയട്ടെ എന്ന് ഞാൻ ചോദിച്ചപ്പോഴൊക്കെ വേണ്ടെന്ന് പറഞ്ഞു എതിർത്തത് ഇപ്പോൾ എന്നെ ഒറ്റയ്ക്ക് ആക്കീട്ട് പോകാൻ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല..”
” നീ…
അയാൾ മുഷ്ടി ചുരുട്ടി ദേഷ്യം അടക്കി പിടിച്ചു.
” നീതാ..പറയുന്നത് കേൾക്ക്..
എനിക്ക് പറയാനുള്ളത് പറഞ്ഞു. ഇനി നിന്റെ ഇഷ്ടം.” അയാൾ പറഞ്ഞൊഴിഞ്ഞു.
ജീവിതത്തിലെ ആദ്യ പ്രണയ മുറിവ്.
നീറ്റൽ..
അജിത്തിനെ കണ്ട് മുട്ടിയപ്പോൾ സൗഹൃദമായിരുന്നു ആദ്യം.
പിന്നീട് അത് പ്രണയമായി. അവനെന്നെ പ്രേമിച്ചത് പോലെ, സ്നേഹിച്ചത് പോലെ, കരുതിയത് പോലെ വേറെയാരും ജീവിതത്തിൽ ഉണ്ടായിരുന്നില്ല.
സ്നേഹിച്ചും വിശ്വസിച്ചും അത്രയ്ക്ക് ആഗ്രഹിച്ചുമാണ് അവനൊപ്പം ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടത്.
ആദ്യമൊക്കെ സ്വർഗമായിരുന്നു ജീവിതം. പതിയെ നരകമായി തുടങ്ങി.
ആദ്യ കൗതുകം നഷ്ടപെട്ടപ്പോളാകണം അജിത് നീതയെ മറക്കാൻ തുടങ്ങിയത്.
ഓഫിസിലെ പുതിയ സ്റ്റാഫ് അനിതയുമായി പരിചയമായതിന് ശേഷമാവണം നീത വെറുക്കപ്പെട്ടവൾ ആയത്.
എല്ലാം സഹിച്ചു. അവനോടുള്ള സ്നേഹം കൊണ്ട് പൊറുത്തു. ഇല്ലായ്മകളിൽ കൂടെ നിന്നിട്ടും വല്ലായ്മകളിൽ ചേർത്ത് പിടിച്ചിട്ടും നിരന്തരം കിട്ടിക്കൊണ്ടിരുന്ന അവഗണനയിൽ ഹൃദയം നൊന്തു.
വച്ച ആഹാരം കഴിക്കാൻ സമയമില്ല.
രാത്രികളിൽ താമസിച്ചു വരവ് ശീലമാക്കി.
അനിതയ്ക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാനും സിനിമയ്ക്ക് പോകാനും സമയം ഉണ്ടായിരുന്നവന് തന്റെ പനിച്ചൂടിൽ ആശുപത്രിയിൽ കൂട്ട് വരാനോ ഏതെങ്കിലും സ്ഥലത്തേക്ക് ഒരുമിച്ച് പോകാനോ ലീവ് കിട്ടുകയുണ്ടായില്ല.
പരിഗണന കിട്ടാത്ത ഇടങ്ങളിൽ ഒരു കീടത്തെ പോലെ കൂനിക്കുരുകി നിന്ന അവസ്ഥ ഓർക്കുമ്പോൾ ഇന്നും ഉള്ളിൽ വിറയലാണ്.
എന്ന് മുതലാണ് എന്റെ മൂല്യം നശിച്ചു പോയത്?
ഞാൻ പുരുഷന്മാർക്ക് വേണ്ടാത്തവൾ ആയി മാറിയത്?
അവരെയൊക്കെ ആത്മാർത്ഥമായി സ്നേഹിച്ചത് കൊണ്ടാവുമോ?
നഷ്ടപ്പെട്ട് പോകുമോ എന്ന ഭയം കൊണ്ട് സ്വാഭിമാനം പണയം വച്ച് അവർക്ക് മുന്നിൽ കീഴടങ്ങി നിന്നത് കൊണ്ടാവുമോ?
ഈ നശിച്ച മനസിനും ബുദ്ധിക്കും എന്താണ് നേർവഴി തെളിയാത്തത്?
എപ്പോഴും പരാജയപ്പെട്ടു പോകുന്നത് ഞാൻ മാത്രമായത് എന്ത് കൊണ്ടാണ്?
“നീതാ…
ജയേട്ടനാണ്..
” ഞാൻ എന്നാൽ പോയേക്കട്ടെ മോളെ. സീത അവിടെ ഒറ്റയ്ക്കാണ്. ഒറ്റയ്ക്കല്ല..ഇപ്പോൾ ഉള്ളിലൊരാൾ കൂടിയുണ്ട്..”
അയാളുടെ മുഖത്ത് നാണം കലർന്ന ഒരു ചിരി വിടർന്നു.കളഞ്ഞിട്ട് പോയ കാമുകി ഒന്ന് കെട്ടി ഡിവോഴ്സ് ആയി തിരിച്ചു വന്നിരുന്നു. അയാൾ അവളെയും കെട്ടി ജീവിക്കുകയാണ്.
എനിക്ക് അയാളോട് വെറുപ്പ് തോന്നിയില്ല.
അയാളുടെ സന്തോഷം അയാൾ കണ്ടെടുത്തു.
ഞാൻ എന്റെ സന്തോഷത്തിന്റെ കാരണങ്ങൾ ചികയാതെ അതിന്റെ താക്കോൽ മറ്റുള്ളവർക്ക് ഏൽപ്പിച്ച് കൊടുത്തിട്ട് എനിക്ക് നീതി കിട്ടും, സ്നേഹം കിട്ടും എന്ന് കരുതി പ്രതീക്ഷിച്ചു നിന്നു.
പുഞ്ചിരിച്ചു കൊണ്ട് അയാളെ യാത്രയാക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.
അയാൾക്ക് ഒരു മകൻ ജനിക്കട്ടെ. അയാളെപ്പോലെ കവിളിൽ ഒരു കുഞ്ഞ് മറുകുള്ള ഒരു ഓമനക്കുഞ്ഞൻ.
എന്റെ ഹൃദയം സ്നേഹത്താൽ ചുരന്നു.
എനിക്ക് വീണ്ടും കണ്ണ് നിറയുന്നു.
ദേഷ്യം കൊണ്ട് ഹൃദയം ചൂടെടുത്ത് നിന്ന നേരത്താണ് അനിതയെ വിളിച്ചു എന്തൊക്കെയോ പറഞ്ഞത്. കരഞ്ഞും ദേഷ്യപ്പെട്ടും എന്തൊക്കെയോ പറഞ്ഞു പോയി. അതിന്റെ പ്രതികാരമായിരുന്നു അജിത് തീർത്തത്.
തലോടാൻ മാത്രം ഉപയോഗിച്ചിരുന്ന വിരലുകൾ കവിൾപ്പുറത്ത് പാടുകൾ തീർക്കുമ്പോൾ ഞെട്ടിയാണ് അവനെ നോക്കി നിന്നത്.
ലോകം കീഴ്മേൽ മറിഞ്ഞത് പോലെ.
അവനെന്നെ മനസിലാക്കുമെന്നും തിരിച്ചുവരുമെന്നും പണ്ടത്തെ പോലെ സ്നേഹിച്ചുത്തുടങ്ങുമെന്നും കരുതി ക്ഷമിച്ചു നിന്ന എന്നെ വേണ്ടെന്ന് വയ്ക്കാൻ എത്ര എളുപ്പമാണ് അവന് കഴിഞ്ഞത്.
വീണ്ടും കണ്ണുകൾ ചതിക്കുകയാണല്ലോ?
ഹൃദയത്തിൽ പ്രണയത്തിന്റെ രണ്ടാം മുറിവ്!
ആശുപത്രി കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലേക്ക് പടികൾ കയറി പോകുമ്പോൾ കണ്ണീരുണങ്ങി പിടിച്ച പാടുകൾ മാത്രമേയുണ്ടായിരുന്നുള്ളൂ.
കണ്ണീർ വറ്റിയ ഹൃദയം കല്ലിച്ചു പോയിരുന്നു.
അര ഭിത്തിയുടെ തടസവും കടന്ന് കാലുകൾ വലിച്ച് പാരപെറ്റിലേക്ക് വലിഞ്ഞു കേറി താഴോട്ട് നോക്കുമ്പോൾ ഉന്മാദം ആയിരുന്നു.
രക്തം വാർന്ന്, തലപൊട്ടി മരിച്ചു പോയ ഭാര്യയുടെ മൃതദേഹത്തിന് അരികിലിരുന്ന് വിലപിക്കുന്ന അജിത് വാസുദേവനെ ഓർത്തപ്പോൾ ഹരം കയറി.
കിലുകിലാ വിറച്ച് കൊണ്ട് അവനൊപ്പം നിൽക്കുന്ന അനിതയെ ഓർത്തപ്പോൾ ആർത്ത് അട്ടഹസിക്കാൻ തോന്നി.
ഇനി കുറച്ച് നേരം കൂടി..
ഒരു തൂവൽ പോലെ നീത ആകാശത്തേക്ക്..
പിന്നെ ഭൂമിയിലേക്ക്…
പറന്നിറങ്ങാൻ കൊതിയായിട്ട് ഞാൻ കൈകൾ വിരിച്ചു നിന്നു.
ദൂരെ ഒരു പൊട്ട് പോലെ നിരത്തിലൊരു രൂപം.
പരിചയമുള്ളത്..
കാലുകൾ അല്പം ഏന്തി വലിച്ച് മുന്നോട്ട് ആഞ്ഞു നടക്കുന്ന ആ ദേഹം ആയസപ്പെട്ട്
നിൽക്കുന്നു. ശ്വാസം വലിക്കുന്നു.. വീണ്ടും നടക്കുന്നു. അല്ല ഓടുകയാണ്..
ഈശ്വരാ.. അതെന്റെ അച്ഛനാണ്.
എന്നെ തേടി വരികയാണ്.
എന്നെ ജീവിതത്തിൽ ചതിച്ചിട്ടില്ലാത്ത ഒരേ ഒരു പുരുഷൻ.
വരുമ്പോൾ എന്നെ അവിടെ കണ്ടില്ലെങ്കിൽ ആ മനസ് പിടയും. എന്റെ ജീവനില്ലാത്ത ശരീരം കണ്ടാൽ ആ ഹൃദയം നിലയ്ക്കും.
വേണ്ട.. എനിക്ക് മരിക്കണ്ട. പ്രതികാരം ചെയ്യണ്ട.
അച്ഛനെ കാണണം.. എനിക്ക് ഒരുപാട് പറയാനുണ്ട് അച്ഛനോട്.
സ്കൂളിൽ നിന്ന് തിരിച്ചെത്തി പരാതിപ്പെട്ടി തുറന്ന് കാര്യങ്ങൾ പറയുന്നത് പോലെ അച്ഛനോട് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്.
എന്നെ വേദനിപ്പിച്ചവരെ കുറിച്ച്..
എന്റെ ശരീരവും ഹൃദയവും മുറിഞ്ഞത്..
അച്ഛന്റെ നെഞ്ചിലൊട്ടി കിടന്ന് എനിക്ക് കരയണം.
അച്ഛനും അത് പോലെ എന്നോട് പറയാനായി ഒരുപാട് ഉണ്ടാകും.. കേൾക്കാനും…
ഞാൻ തിരിഞ്ഞിറങ്ങി…
അച്ഛാ…
ഞാനിതാ വരുന്നൂ……
#എന്റെരചന #പറയാതെപോയത്


11 Comments
നന്നായിട്ടുണ്ട്
പൊളി 😍
പേരറിയാത്ത നൊമ്പരമെന്ന് പ്രണയത്തെ വിളിച്ചവർ ആ നൊമ്പരം നൽകിയ മുറിവിനെ കണ്ടു കാണില്ല .. പ്രണയപ്പിടച്ചിലുകളാണ് കഥ നിറയെ
അങ്ങനെയങ്ങ് പോയാൽ എങ്ങനെയാ? എല്ലാം പറഞ്ഞിട്ടും കേട്ടിട്ടും പോയാൽ മതി കേട്ടോ അഞ്ചുസേ 😀
നല്ല കഥ, മനോഹരമായി എഴുതി.
❤️❤️👍
Good
ഈ title തന്നെ ധാരാളം.. താങ്ക്സ് നന്ദേച്ചി..🫂🫂🫂🫂
നല്ല കഥ👌
അഭിനന്ദനങ്ങൾ അഞ്ജു❤️🌹
അഞ്ചു സ്നേഹം സ്നേഹം സ്നേഹം ❤️
പ്രണയ കഥയുടെ രാജകുമാരി അതാണ് അഞ്ചു.
ഈ എഴുതിലുമുണ്ട് പ്രണയം..
സ്നേഹം ഒരു നോവാണ്,
ആ നോവിനെ അക്ഷരങ്ങളിലൂടെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
Good