“പറയേണ്ട സമയത്ത് പറയാൻ മറക്കുന്ന പലതും പലനാളുകൾക്കപ്പുറം ഹൃദയം മുറിയുന്ന നോവായി മാറാം.”
അത്രയും ടൈപ്പ് ചെയ്തു തലയുയർത്തുമ്പോഴാണ് പിറകിൽ വേണുവേട്ടനെ കണ്ടത്. ആ മുഖത്തെ ഭാവം വിവേചിച്ചറിയാനാവാതെ, ഒരു നിമിഷം തെറ്റു ചെയ്തൊരു കുട്ടിയുടെ ഭാവം എന്നിൽ മിന്നി മാഞ്ഞു. മറുപടി പറയാനായുമ്പോഴേക്കും വേണുവേട്ടൻ പിൻതിരിഞ്ഞു നടന്നിരുന്നു. അസ്വാഭാവികമായൊന്നും തോന്നിയില്ല. കാരണം വർഷങ്ങളായി ഇതേ ആവർത്തനങ്ങളല്ലേ, സന്ദർഭവും സാഹചര്യങ്ങളും മാറുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കാനില്ലല്ലോ.
ഇരുപത് വർഷങ്ങളിൽ ഒരിക്കൽ പോലും ഒരാൾ മറ്റൊരാളുടെ സ്വകാര്യതകളിലേക്ക് ഇറങ്ങിചെന്നിട്ടില്ല. വിവാഹം പോലും അപ്രതീക്ഷിതമായിരുന്നല്ലോ. ഇരുപതിന്റെ പടിവാതിലിൽ പതിയെ കാലൂന്നിയിട്ടും കുട്ടിത്തവും കുസൃതിയും വിട്ടുമാറാതെ പഠനവുമായി ഓടിനടന്നവൾ ഒരു മണിക്കൂറിനുള്ളിൽ ഒരാളുടെ ജീവിതപങ്കാളിയാവുക എന്നത് സങ്കൽപ്പിക്കാനാവുമോ? ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുക എന്നത് ഇന്നോർക്കുമ്പോഴും മനസ്സു പിടക്കും.
അച്ഛന്റെ സുഹൃത്തിന്റെ മകന്റെ വിവാഹത്തിനായി ആദ്യമായി ബാംഗ്ലൂർ നഗരത്തിൽ കാലുകുത്തിയ ദിവസം. കാണുന്നതും കേൾക്കുന്നതുമെല്ലാം കൗതുകത്തോടെ വീക്ഷിച്ച് കല്യാണമണ്ഡപത്തിനോരം പറ്റി നിന്ന എന്നെ അമ്മയെന്തിനാണ് കൂട്ടിക്കൊണ്ടു പോയതെന്നു തിരിച്ചറിയുന്നതിനു മുന്നേ പട്ടുസാരിയും ആഭരണങ്ങളും ആരുടെയൊക്കെയോ നിർദ്ദേശപ്രകാരം എന്റെ ശരീരത്തെ അലങ്കരിച്ചിരുന്നു. നിമിഷങ്ങൾ കൊണ്ട് ഞാനൊരു വധുവായി മാറി. മുൻപരിചയമില്ലാത്തൊരാളുടെ താലിയെന്റെ കഴുത്തിലേറി.
എതിർക്കാൻ പോയിട്ട്, ഒന്നു കരയുവാൻ പോലുമാവാത്ത നിസംഗമായ അവസ്ഥയിലായിപ്പോയി. ആരൊക്കെയോ എന്തൊക്കെയോ ചുറ്റിൽ നിന്നും പറയുന്നതിൽ നിന്നും വധുവിന്റെ വീട്ടുകാർ അവസാനനിമിഷം കല്യാണത്തിൽ നിന്നും പിൻമാറിയെന്നും അതിനുകാരണം ചെറുക്കനു മറ്റൊരു ബന്ധമുണ്ടായിരുന്നതാണെന്നും അറിഞ്ഞു. അതിനിടയിൽ എന്റെ അച്ഛനമ്മമാരടക്കം എന്നെ ബലിയാടാക്കിയതെന്ന ചിന്ത പ്രതികാരമായെന്നിൽ കത്തിപടർന്നാണു ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയത്. ഒരുപാടു തവണ എന്നെ തേടിവന്ന അച്ഛനമ്മമാരെ പൂർണ്ണമായും അവഗണിച്ചു ചടങ്ങുകൾ പൂർത്തിയാക്കി വരന്റെ വീട്ടിലേക്കു പോയി. കല്യാണ മണ്ഡപത്തിനു പുറത്തുള്ള ബോർഡിൽ നിന്നാണ് ആളുടെ പേരു കണ്ടത്. ‘വേണുരാജ്, അതിനോടുചേർന്ന ശില്പ എന്ന പേരിനു പകരം ആതിര എന്ന സ്വന്തം പേര് ചേർത്തു വായിച്ചപ്പോൾ അന്യഥാബോധമെന്നെ പൊതിഞ്ഞു. വിളക്കേറ്റി വലതുകാലെടുത്തു വച്ച വീട്ടിൽ അപരിചിതയേപ്പോലെ നിന്നു. ആരോ മുറിയിലെത്തിച്ചു ഡ്രസ്സ് മാറാൻ പറഞ്ഞപ്പോഴും ആരുടേയോ വേഷത്തിലേക്കു ഇഴുകിച്ചേരാനാവാതെ മനസ്സു വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.
ഒരു മുറിയിൽ രണ്ടപരിചിതരായി ജീവിതം തുടങ്ങി. കണ്ടിഷ്ടപ്പെട്ടു സ്വന്തമാക്കാനാഗ്രഹിച്ച മരുമകളെ നഷ്ടപ്പെട്ടതിന്റെ ദേഷ്യം കുത്തുവാക്കുകളായി പൊഴിക്കുന്ന അമ്മായിമ്മയും മഞ്ഞുറഞ്ഞതു പോലൊരു അമ്മായിഅച്ഛനും തീർത്തും നിസംഗനായ ഭർത്താവും വീഴ്ചയിൽ നിന്നും കരയേറാനാവാത്ത ഞാനും. ജീവിതം അങ്ങനെ ഒഴുകാൻ തുടങ്ങി. കാലം ചെല്ലും തോറും പലതിനോടും പൊരുത്തപ്പെടാൻ തുടങ്ങി. എങ്കിലും ഒരിക്കലും പൊറുക്കാനാവാത്ത അകലത്തിലേക്കായി മാറ്റി നിർത്തി അച്ഛനമ്മമാരെ. വിവാഹത്തോളമെത്തിയ പ്രണയം വേണുവേട്ടന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്നു പിന്നീടറിഞ്ഞു. വിവാഹം നിശ്ചയിക്കപ്പെട്ടശേഷമുള്ള ആ പെൺകുട്ടിയുടെ മരണം വേണുവേട്ടനെ ആകെ തകർത്തിരുന്നു. രണ്ടാമതൊരു വിവാഹം കൂടി ഇല്ലാതായാൽ മകൻ തന്നെ നഷ്ടമാകുമെന്ന പേടിയിൽ അച്ഛന്റെ കാലു പിടിച്ച സുഹൃത്തിനു സ്വന്തം മകളെ ദാനമായി നൽകുകയായിരുന്നു എന്റെ അച്ഛനുമമ്മയും. വരുവരായ്കകളെ ആലോചിക്കാതെ എടുക്കേണ്ടി വന്ന തീരുമാനത്തിന്റെ ബാക്കിപത്രം.
കാലത്തിന്റെയൊഴുക്കിൽ എപ്പൊഴോ ജീവിച്ചുതുടങ്ങുകയായിരുന്നു. ജൈവചോദനയുടെ ഏതോ നിമിഷങ്ങളിൽ പരസ്പരം ഒന്നായപ്പോൾ മുളപൊട്ടിയ ജീവന്റെ വിത്തുകൾ ഇരട്ടക്കുട്ടികൾ ആയി മടിത്തട്ടിലെത്തിയപ്പോൾ അമ്മയെന്ന ഭാവത്തിലേക്ക് പൂർണ്ണമായും മുഴുകി. സായന്തും ശ്രാവണയും – എന്റെ പൊന്നുമക്കൾ എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇതിനിടയിൽ അമ്മയുമായുള്ള പൊരുത്തക്കേടുകൾ കണ്ടു മറ്റൊരു വീട്ടിലേക്കു മാറിത്താമസിക്കാൻ തീരുമാനമെടുക്കുകയായിരുന്നു വേണുവേട്ടൻ. പിന്നീട് മുടങ്ങിയ പഠനം തുടരുവാനും ജോലി നേടുവാനും ഡ്രൈവിംഗ് പരിശീലനത്തിനും അങ്ങനെ സ്വയം പര്യാപ്തത നേടാനുള്ളതെല്ലാം നിശബ്ദമായി നടപ്പിലാക്കി നിഴലുപോലെ കൂടെ നിന്നു. ഒരിക്കൽപോലും ഒന്നിനും എതിർക്കാനോ നിർബന്ധിക്കാനോ തുനിഞ്ഞില്ല. എന്റെ അച്ഛനമ്മമാരുമായി മകനെന്ന രീതിയിൽ ഇടപെടുന്നതും മക്കളെ അവർക്കരികിൽ കൊണ്ടുപോവുന്നതും അറിയുന്നുണ്ടായിരുന്നു. സ്വന്തം അച്ഛനമ്മമാരെ ചേർത്തു പിടിക്കാനും അദ്ദേഹം മറന്നില്ല.
വളരുന്നതിനിടയിൽ ഒരിക്കൽ മാത്രമേ കുട്ടികൾ എന്നോട് എന്താണ് പ്രശ്നമെന്നു ചോദിച്ചുള്ളൂ. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു. അവരുടെ അച്ഛനോടും ചോദിച്ചു എന്നു പറഞ്ഞിരുന്നു. അന്നദ്ദേഹം എന്താണു മറുപടി പറഞ്ഞതെന്നു കുട്ടികൾ പറഞ്ഞതുമില്ല ഞാനൊട്ടു ചോദിച്ചതുമില്ല. മക്കൾ വളർന്നു. പ്രാഥമികപഠനം കഴിഞ്ഞു. രണ്ടുപേരും ഉപരിപഠനത്തിനായി ഹോസ്റ്റൽ ലൈഫാണു തിരഞ്ഞെടുത്തത്. അതിനവർക്കു അവരുടേതായ ന്യായങ്ങളുണ്ടായിരുന്നു. ലക്ഷ്യബോധത്തോടെയുള്ള അവരുടെ തീരുമാനം പൂർണ്ണമായും ശരിയാണെന്ന ഉത്തമബോധം അതിനായി അനുമതി നൽകാൻ എന്നെ പ്രേരിപ്പിച്ചു. അവരുടെ ആകാശം അവർ കണ്ടെത്തട്ടെയെന്ന പ്രാർത്ഥനയോടെ അവരെ യാത്രയാക്കി. പോവുമ്പോൾ അവർ തന്ന ഒരു കത്താണ് വീണ്ടും മറ്റൊരു ദിശയിലേക്കു എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത്.
അതിൽ എഴുതിയ വാചകങ്ങൾ എന്റെ ചിന്താഗതികൾക്കേറ്റ പ്രഹരമായിരുന്നു. എന്താണു പ്രശ്നമെന്ന ചോദ്യത്തിനു വേണുവേട്ടൻ പറഞ്ഞ മറുപടിയായിരുന്നുവത്.
“വലിയൊരു തെറ്റായിരുന്നു എന്റേയും നിങ്ങളുടെ അമ്മയുടേയും ജീവിതം. തെറ്റിൽ നിന്നുമാരംഭിച്ചു തെറ്റിലൂടെ കടന്നു പോവുന്ന പ്രയാണം. അതിലെ രണ്ടു ശരികളാണു നിങ്ങൾ. ഞങ്ങളുടെ വഴികൾ സമാന്തരമായൊഴുകിയാലും അവൾക്കു നിഴലായി തണലായി ഞാനെന്നുമുണ്ടാവും. അവൾക്കു വേദനയേകുന്നതൊന്നും നിങ്ങൾ ചെയ്യരുത്. അവളുടെ ശരികൾ, അവളുടെ നോവുകളാണ്. ഒരുപക്ഷേ ഒരിക്കലും ഉണങ്ങാത്ത മുറിവുകളുടെ നീറ്റലാണ്. അവൾ ജീവിക്കട്ടെ, നിങ്ങളേകുന്ന പ്രതീക്ഷയുടെ വെട്ടത്തിൽ.”
മക്കളുടെ അഭാവത്തിൽ ഒരുപാടു ചിന്തകളുടേയും സ്വയം വിചിന്തനത്തിന്റേയും അടിസ്ഥാനത്തിൽ ഞാനൊരു തീരുമാനത്തിലെത്തി. ആദ്യം ചെയ്തതു നാട്ടിൽ അച്ഛനേയും അമ്മയേയും വിളിക്കുകയെന്നതായിരുന്നു. പരസ്പരം തെറ്റുകളേറ്റു പറഞ്ഞു ആശ്വസിപ്പിച്ചു കഴിഞ്ഞപ്പോൾ മനസ്സു തെളിനീരു പോലെ ശുദ്ധമായി. പിന്നീട് വേണുവേട്ടന്റെ അച്ഛനമ്മമാരെ പോയികണ്ടു തെറ്റിദ്ധാരണകൾ നീക്കി. അമ്മ പൂർണ്ണമനസ്സോടെ ചേർത്തുപിടിച്ചപ്പോൾ അച്ഛന്റെ കരങ്ങൾ നിറുകയിൽ അനുഗ്രഹമായി തഴുകുകയായിരുന്നു. മക്കളെ വിളിച്ചു സന്തോഷവാർത്ത പങ്കുവെച്ചു. വൈകുന്നേരം ഓഫീസിനുമുന്നിൽ കാത്തുനിന്ന എന്റെ കാറിലേക്കു ഒന്നും പറയാതെ കയറിയിരുന്ന വേണുവേട്ടനേയും കൂട്ടി ലാൽബാഗ് പാർക്കിന്റെ മനോഹാരിതയിലേക്കു നടന്നുകയറുമ്പോൾ പുതിയൊരു തുടക്കത്തിലേക്കെന്നപോലെ ഞങ്ങളുടെ കരങ്ങൾ പരസ്പരം കൊരുത്തിരുന്നു. പറയാൻ മറന്നതൊക്കെ പറഞ്ഞു തീർന്നപ്പോൾ സായന്തനത്തിനു പതിവിലേറെ ഭംഗി തോന്നി. ഇരുപതിന്റെ നിറവിലേക്കു ഉണരുന്ന നാളത്തെ പുലരി, കഴിഞ്ഞു പോയകാലത്തിന്റെ നോവുകൾക്കുമീതെ വിടർന്ന പനനീർ വസന്തമാകുമെന്ന പ്രത്യാശയോടെ പനനീർക്കാടുകൾക്കിടയിൽ ഇരു ചെമ്പനീർപുഷ്പങ്ങളായി ഞങ്ങളും..
#എന്റെരചന
#പറയാൻമറന്നത്
★★★നിഷിബ എം നിഷി★★★


21 Comments
നന്നായി അവസാനിച്ച മനോഹരമായ ഒരു കഥ നിഷി ❤️❤️
സ്നേഹം സന്തോഷം 😍
എന്താണ് പറയേണ്ടതെന്നറിയില്ല. ഇതേപോലെ ഒരു കഥ എഴുതി പൂർത്തിയാക്കാതെ വെച്ചിട്ടുണ്ട് ഞാൻ. അതിൽ ബലിയാടാകുന്നത് ചെറുക്കനാണെന്ന് മാത്രം. ഈ കഥ മനോഹരം ❤❤❤❤
സ്നേഹം സന്തോഷം 😍
ജീവിതത്തെ നിറമുള്ളതാക്കിയ തിരിച്ചറിവ് …… ഹൃദ്യമായ കഥ👍💐
സ്നേഹം സന്തോഷം 😍
മനോഹരം. ശുഭമായി തീർന്ന കഥ മനസ്സിന് കുളിരായി. 👌👏
❤❤
സ്നേഹം സന്തോഷം 😍
നന്നായി എഴുതി നിഷിബ.
സ്നേഹം സന്തോഷം 😍
നല്ല രചന👌
സ്നേഹം സന്തോഷം 😍
. ഇഷ്ടമായിട്ടോ❤️🌹👌
സ്നേഹം സന്തോഷം 😍
മനോഹരമായ എഴുത്ത് നിഷി.
ഒരു വാക്കുക്കൊണ്ട് മാറ്റാൻ കഴിയും ചില തെറ്റുകൾ.
👍👍
അതേ, സത്യം. സ്നേഹം സന്തോഷം 😍
മനോഹരം നിഷീ .. ഒരുമിച്ചൊഴുകുമ്പോഴും സമാന്തരമായി നീളുന്ന പാളങ്ങൾ പോലെ ചില ജീവിതങ്ങൾ .. ഈ പാളങ്ങൾ ഒന്നു ചേരുന്ന ചിലയിടങ്ങളുണ്ട് ..
അവിടെ നിന്നും മുളപൊട്ടി രണ്ടാവുന്നത് പുതിയ പാളങ്ങളാവും ..
അതേ, സത്യം. സ്നേഹം സന്തോഷം 😍
അതീവ ഹൃദ്യം നിഷി കഥയും എഴുത്തും ❤️❤️❤️❤️
സ്നേഹം സന്തോഷം 😍
Super ❤️ ❤️