എഴുത്തുകാരൻ എന്നത് മലയാള സിനിമയിൽ എന്നുമൊരു സർഗാത്മക ശില്പിയായിരുന്നു. സമൂഹത്തെ ആഴത്തിൽ മനസ്സിലാക്കി സ്വതന്ത്ര ചിന്തയോടെ തിരക്കഥ ചിട്ടപ്പെടുത്തുകയും, അതിനെ ആത്മാർഥതയോടെ സംവിധായകർക്കു മുൻപിൽ അവതരിപ്പിക്കുകയും ചെയ്തിരുന്ന ആ പഴയ കാലഘട്ടം, ജി അരവിന്ദൻ, പദ്മരാജൻ, ഭരതൻ,സത്യൻ അന്തിക്കാടു, ജയരാജ്, പ്രിയദർശൻ, ആക്കിത്തം, ജയിംസ്, ലൊഹിതദാസ്, അടൂർ ഗോപാലകൃഷ്ണൻ, ഐ വി ശശി, എം ടി, ജോഷി, വിൻസെന്റ്, കമൽ, സിദ്ദിഖ് ലാൽ, ഷാജി എൻ കരൂൺ, രഞ്ജിത്ത് തുടങ്ങി ആശയപരമായി എന്നും ശക്തമായ കഥകളെ സിനിമയാക്കി പ്രേക്ഷകരിലേക്ക് നിരന്തരം നിർഭയം എത്തിച്ചിരുന്ന ആ സംവിധായകർ, അവരുടെ ചലച്ചിത്രങ്ങൾ , എഴുത്തിന്റെ ആത്മാവിനും പൂർണ്ണ മൂല്യവും എന്നും കൽപ്പിച്ചിരുന്നു.
കാലം മാറി കഥ മാറി ഇപ്പോൾ സിനിമയുടെ കാഴ്ചപ്പാടുകളും മാറിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ അതിപ്രസരം എന്നും സാധാരണ സിനിമകൾക്ക് വെല്ലുവിളിയാവുന്ന കാഴ്ച എങ്ങും പ്രകടമാണ്. പല സംവിധായകരുടെയും ഉദ്ദേശ്യം മികച്ച കാഴ്ചകൾ കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച്, അതിവേഗം ലാഭം കൊയ്യുക എന്നു മാത്രമായി ചുരുങ്ങി.
അതിനായി കൊള്ളപ്പലിശക്കാരായ മയക്കു മരുന്ന് മാഫിയകൾ, കള്ള പണക്കാർ, തുടങ്ങിയ നിർമ്മാതാവിനെ കണ്ടെത്തി കച്ചവട സാധ്യതയുള്ള നൂറിരട്ടി ലാഭം കൊയ്യുന്ന ചിത്രമാകണമെന്ന ദുരുദ്ദേശത്തോടെ ‘നാമമാത്ര’ എഴുത്തുകാരെ സമീപിച്ചു, അവർക്ക് മുന്നിൽ ചേരുവകളില്ലാത്ത ഒരു കച്ചവട സാധ്യതയുള്ള കഥയുടെ”ത്രെഡ്” മാത്രം നൽകി അതിൽ അധിഷ്ഠിതമായുള്ള തിരക്കഥ എഴുതാൻ നിർദ്ദേശിക്കുന്ന വെറും കച്ചവടക്കാരായി മാറി.
ഇക്കാരണങ്ങളാൽ എഴുത്ത് ഒരു സ്വതന്ത്ര സൃഷ്ടിപ്രക്രിയയല്ലാത്ത നിർദ്ദേശങ്ങളുടെ ഒരു കൂട്ടായ്മയായി മാറി. കഥ എഴുതുന്നത് ഒരു ദിശയിലും, സിനിമ ഷൂട്ടിങ് മറ്റൊരു ദിശയിൽ നടക്കും. എഴുത്തിന്റെ ആത്മാവിനൊപ്പം സംവിധായകന്റെ ദർശനം പൊരുത്തപ്പെടാതായപ്പോൾ, ആധുനിക സിനിമയിൽ മാനുഷിക നന്മ തീരെ ഇല്ലാതാകുന്ന കാഴ്ച നമുക്ക് ഈ കാലങ്ങളിൽ ദർശിക്കാം.
ചലച്ചിത്രരംഗം സംയുക്തമായൊരു കലാരൂപമാണെന്ന് ഇനിയും നാം മറക്കരുത്. എഴുത്തും ദൃശ്യമാകുന്ന കാഴ്ചകളും സമന്വയിച്ചാൽ മാത്രമേ നല്ല സിനിമകൾ അഭ്രാപാളികളിൽ ഉണ്ടാകൂ. അതിനായി, എഴുത്തുകാരെ വെറും ഉപകരണങ്ങളായി കാണുന്നതിനു പകരം, അവരെ സമഗ്ര ചിന്താധാരയുടെ ഭാഗമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാകുകയാണ്.
ആധുനിക ചലച്ചിത്ര നിർമാണത്തിൽ, പണക്കൊഴുപ്പിന്റെയും ടെക്‌നോളജിയുടെയും ആധികാരികതയിൽ അഹങ്കരിക്കുന്ന അല്പന്മാരായ സംവിധായകർ, അഭിനയത്തിന്റെയും ഭാവനയുടെയും സ്ത്രീത്വത്തെയും സാരത്തെ പൂർണമായി ഉപേക്ഷിച്ച്, അശ്ലീലവും അക്രമവും മെമ്പോടി വിതറി ഗ്രാഫിക്സും എഡിറ്റിംഗുമെന്നിങ്ങനെ സാങ്കേതിക മികവിന്റെ പ്രഭാവത്തിലൂടെ പ്രേക്ഷകരെ ആകർഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്നു. അവരുടെ ദൃഷ്ടിപാതത്തിൽ സിനിമയിലൂടെയോ കലയിലൂടെയോ ലോകത്തിനു നൽകേണ്ട സന്ദേശങ്ങൾക്ക് യാതൊരു പ്രാധാന്യവുമില്ല. പകരം, ശക്തമായ ആക്ഷൻ രംഗങ്ങൾ, ക്രിമിനൽ പശ്ചാത്തലങ്ങൾ, രാഷ്ട്രീയ തട്ടിപ്പുകൾ, വയലൻസ്, അശ്ലീല ചുവയുള്ള മുതലായവ ചേർത്ത് വാണിജ്യ വിജയത്തിനുള്ള പദ്ധതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആസൂത്രിതമായ സാങ്കേതിക മികവിലൂടെ ഈ ദൃശ്യങ്ങൾ പ്രേക്ഷകരെ വിസ്മയിപ്പിച്ചേക്കാം, പക്ഷേ അവയുടെ ഉള്ളടക്കത്തിൽ ഉള്ള ഹൃദയസ്പർശിതത്വം അപൂർവമാണ്.
ശക്തമായ ആക്ഷൻ, അനാവശ്യ സാങ്കേതിക, അശ്ലീലത തുടങ്ങിയവയുടെ ദോഷം അവ സമൂഹത്തിൽ ഉളവാക്കുന്ന മാനസിക പിരിമുറുക്കങ്ങൾ, മാന്യതയില്ലായ്മ, സാംസ്‌കാരിക പതനം ഇവ മനസ്സിലാക്കി ഇത്തരം ചലച്ചിത്രങ്ങൾ പ്രേക്ഷകർ മനസിലാക്കി ചിത്രം കാണാൻ ശ്രമിച്ചാൽ, സിനിമ ഒരു വിനോദം മാത്രമല്ല, അത് സാമൂഹിക, സാംസ്‌കാരിക നിലപാടാണെന്നും, പ്രേക്ഷകരുടെ ചിന്തയും, പിന്തുണയും, വിമർശനവും സിനിമയുടെ ദിശ മാറ്റാൻ വലിയൊരു പങ്ക് വഹിക്കുമെന്നും മനസിലാക്കി പ്രതികരിക്കുക. എന്നും, നല്ല സന്ദേശം നൽകുന്ന സിനിമകൾക്ക് മാത്രം മുൻഗണന നൽകുക.
സൂക്ഷ്മമായ കഥ, ഹൃദയസ്പർശിയായ അവതരണം, സത്യസന്ധമായ സംഭാഷണങ്ങൾ ഇവയുള്ള സിനിമകൾ സമൂഹമായി കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുക. സോഷ്യൽ മീഡിയയിലൂടെയും റിവ്യൂകളിലൂടെയും സത്യസന്ധമായി പ്രചരിപ്പിക്കുക. എന്നും സിനിമയും കലയും സമൂഹത്തിന്റെ പ്രതിബിംബമാണ്. മികച്ച സന്ദേശങ്ങളുള്ള സിനിമകൾ പ്രേക്ഷകർ ആവശ്യപ്പെടുമ്പോൾ, നിർമ്മാതാക്കളും സംവിധായകരും നല്ല സിനിമകൾ സൃഷ്ടിക്കാൻ എന്നും ശ്രമിക്കും.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

