എന്തോ ലക്ഷ്യമാക്കിയവൾ വേഗത്തിലോടി. വഴിയിൽ കണ്ട ഒന്നും ഗൗനിക്കാതെ തിരക്കിട്ട് ഓടിയ അവളെ കണ്ടതും, പാഞ്ഞ് വന്ന മിനിമോൾ ഒന്ന് വേഗത കുറച്ച ശേഷം അവളുടെ മുൻപിൽ നിന്നു. അവൾ മിനിമോളുടെ പടികൾ വേഗത്തിൽകയറി സ്ഥിരം സീറ്റ് കരസ്ഥമാക്കി. ബസ്സിന്റെ പിന്നിൽ ജനാലകമ്പികളുടെ അടുത്തിരുന്ന് കാണുന്ന ഓരോ മനോഹരമായ കാഴ്ചകളും അതികസമയം കണ്ണിൽ തങ്ങിനിൽക്കാതെ ഒഴുകിയകന്നു.
അവളുടെ പകൽ കിനാവുകൾ ഉടലെടുക്കുന്ന ഒരേയൊരു സ്ഥലമാണ് മിനിമോൾ ബസ്സിലെ ജനാലക്കരികിലെ ഈ ഇരിപ്പിടം. ഇവിടെ ഇരുന്ന് കാണുന്ന കാഴ്ച്ചകളും , ബസ്സിലെ മനംകുളിർക്കും പാട്ടുകളും, പിന്നെ മനസ്സിലോട്ട് ഓടിവരുന്ന നടക്കാത്ത കുറെ സ്വപ്നങ്ങളും……. വെറുതെയാണോ, നാട്ടുകാർ സ്വപ്നസുന്ദരിയെന്ന് വിളിക്കുന്നത്? എന്തായാലും ഒരു സുന്ദരി എന്നാണല്ലോ! അത് സ്വപ്നസുന്ദരി ആയാലും എന്താ? അവൾ മറ്റാരെയും നോക്കാതെ നിറമുള്ള ലോകത്തിലോട്ട് തലകുത്തിവീഴാനൊരുങ്ങി.
തൊട്ടാൽ വാടും തൊട്ടാവാടിയും, മഞ്ഞളിൽ മുങ്ങിയ മുക്കുറ്റിയും, വെൺതൂവലിക്കിളിയാക്കിയ മുല്ലപ്പൂവും വാവലുകൾ വിരുന്നുവരും പേരമരവും കുരുന്നുകൾ കൊതിയോടെ നോക്കുന്ന തേൻമാവിൻകൊമ്പും കാട്ടരുവിയുടെ തീരത്തെ പേരറിയാത്ത കാട്ടുപൂക്കളുമെല്ലാം അസൂയയോടെ നോക്കുന്ന ചുമന്ന റോസപ്പൂക്കൾ അവളുടെ കണ്ണിൽ പെട്ടു.
ചിലർക്ക് ചുമന്ന റോസപ്പൂക്കൾ സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ, സുഗന്ധമാണ്. മറിച്ച് മറ്റുചിലർക്ക് നഷ്ടങ്ങളുടെ ചുമന്ന രക്‌തപുഴയുടെ കുത്തലാണ്. സിന്ദൂരം നെറ്റിയിൽ ചാർത്തി, ചുമന്ന കോടിയുടുത്തു വരുന്ന ജീവിതസഖിയെയാണ് മറ്റുചിലരെ ഓർമ്മപ്പെടുത്തുന്നത്. അങ്ങനെ പലരിലും ചുമന്ന റോസപ്പൂക്കൾ പല രുചിയും, ഗന്ധവും പൊഴിക്കുന്നു.
വാശിപിടിച്ചുകരയുന്ന കുഞ്ഞിന് ആനന്ദമാകാനും ആശ്ചര്യമാകാനും, റോസാപ്പൂപറിക്കാൻ കൈതൊടുമ്പോൾ മുള്ളുകൊണ്ട് കുത്തിനോവിച്ചു അവൾ രക്തം ചൊരിയും. ഒരു പക്ഷേ, ആ സുന്ദരിയെ തന്നിൽ നിന്ന് അടർത്തിമാറ്റാൻ ആ ചെടി ഇഷ്ടപ്പെടുന്നുണ്ടാവില്ല!… എത്രെയെത്രെ ചിന്തകളാണ് റോസാപ്പൂക്കൾ തനിക്ക് സമ്മാനിച്ചത്, അവൾ മെല്ലെ ചിരിച്ചു.
പെട്ടെന്ന് അവളുടെ ദേഹത്ത് എന്തോ വന്ന് തട്ടിയതിൽ വേദനിച്ച്, കുറച്ച് അമർഷത്തോടെ അവൾ തിരിഞ്ഞ് നോക്കി. വെള്ള ജുബ്ബയും വെള്ള മുണ്ടും ധരിച്ച മധ്യവയസ്സൻ ചിരിച്ച് കൊണ്ടടുത്ത് വന്നിരുന്നു. അയാളുടെ കയ്യിലുണ്ടായിരുന്ന വയലിൻ തന്റെ തോളിൽ വന്ന് തട്ടിയതാണ്. രാവിലെ തന്നെ എത്ര നേരം കണ്ണാടിയുടെ മുമ്പിലും, പിന്നെ അമ്മച്ചിയുടെ മുമ്പിലും കൊഞ്ചി നിന്നിട്ടാ സാരി ഒന്ന് നന്നായി ഉടുക്കാൻ പറ്റിയത്. സാരി കീറിപോയൊന്നു നോക്കുന്നതിനിടെ അവൾ തന്റെ അനിഷ്ടം ഒരു നോട്ടത്തിൽ അറിയിച്ചെങ്കിലും, ഇത് നിന്റെ സ്വന്തം കുടുംബത്തിലെ വാഹനമൊന്നുമല്ലല്ലോയെന്ന ഭാവം അയാൾക്കും മുഖത്തുണ്ടായി.
“എനിക്ക് ബസ്സിൽ ഇരിക്കുമ്പോൾ ചെറുതായി ശർദ്ധിക്കാൻ വരുന്ന ഒരു ചീത്ത സ്വഭാവം ഉണ്ട്. അതുകൊണ്ട് എനിക്ക് ആ സൈഡ് സീറ്റ് തരാമോ? “അയാൾ വളരെ സൗമ്യനായി ചോദിച്ചു.
അവൾ വളരെ കുലീനയായ് മറുപടി പറഞ്ഞു,” സോറിട്ടോ, എനിക്കും അതേ ചീത്ത സ്വഭാവം ഉണ്ട്, അത് കൊണ്ടാ ഞാനും ഈ സീറ്റിൽ ഇരിക്കാൻ ഓടി വന്നത്.”
എന്നാലും,അവളുടെ പുതിയ സാരിയിൽ ഇയാളുടെ ശർദിൽ വീഴുന്നതോർത്തപ്പോൾ അവൾക്ക് മാറി കൊടുത്താലോയെന്ന് തോന്നി.
അയാൾ പിന്നെയും ചോദിച്ചു. “അഞ്ചാറു സ്റ്റോപ്പുകൾ കഴിഞ്ഞുള്ള ആ പുത്തൻകാവിൽ വണ്ടി നിർത്തുമ്പോൾ എനിക്ക് ഒരാൾക്ക് ഒരു പൊതി കൊടുക്കാനുണ്ട്. അപ്പോളൊന്ന്.. ഒതുങ്ങി തന്നാലും മതി.”
അവൾ സമ്മതത്തോടെ തല കുലുക്കി മനസ്സിലോർത്തു, “എന്നാലും എന്റെ ദേവീ… എനിക്കിനി ഈ സീറ്റ് ആർക്കും കൊടുക്കേണ്ടി വരല്ലേ!”.
അവൾ പതിവുപോലെ സ്വപ്നങ്ങളുടെ ആഴകടലിൽ മുങ്ങിതപ്പി മുത്തും പവിഴവും വാരിക്കോരി, തളർന്നുറങ്ങിപ്പോയി. ഉറക്കത്തിൽ ആകാശത്ത് പറന്ന ശലഭം പെട്ടന്ന് ചിറകുകളറ്റ് താഴെ ഭൂമിയിൽ കുളത്തിൽവീണപോലെ, തോന്നി ശരീരമനക്കാനാവാതെ അവൾ കിടന്നു. കൂട്ട നിലവിളിയുടെ ആരവം അവളുടെ ചെവിയിൽ ആർത്തിരമ്പി. വലിയൊരു നടുക്കത്തോടെ ബസ്സ് അപകടത്തിൽ പെട്ടുവെന്ന് അവൾ തിരിച്ചറിഞ്ഞു. മെല്ലെ കറുത്ത ഒരു തുണിയുമായ് വന്നൊരു മാലാഖ അവളുടെ കണ്ണുകൾ കെട്ടി, നീണ്ടൊരു നിദ്രയിലേക്കായ് അവളെ ക്ഷണിച്ചു.
കുറച്ച് മണിക്കൂറുകൾക്ക് ശേഷം നീണ്ട ഉറക്കത്തിൽ നിന്നും അവൾ മെല്ലെ കണ്ണ് തുറന്നു. അവളുടെ ഓർമ്മകൾ ഒന്നും നശിച്ചിട്ടില്ലായിരുന്നു. ഒരു നീണ്ട കമ്പിയിൽ ഒരു കുപ്പി ചുമന്ന രക്തം അവളുടെ ശരീരത്തിലേക്ക് ഇറ്റിറ്റ് കയറിക്കൊണ്ടിരിക്കുന്നു. അതേ സമയം കണ്ണുനീർ തുള്ളികൾ ശരീരത്തിൽ നിന്ന് പുറത്തേക്കും ഒലിച്ചിറങ്ങി. തലയിലെ മുറിവുകൾ അവളെ അസ്വസ്ഥതയാക്കി.
അവളുടെ അരികിൽ ഒരു കൈ അകലത്തിൽ ഒരാൾ വയലിൻ വായിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവൾ അയാളെ സൂക്ഷിച്ച് നോക്കി.
ബസ്സിൽ തന്റെ അരികിലിരുന്ന ആ മനുഷ്യൻ തന്നെ! അതേ വസ്ത്രവും അതേ ചിരിയും ! അവൾ അയാളെ വീണ്ടും സൂക്ഷിച്ചു നോക്കി. രണ്ടു ചിറകുകൾ മുതുകിൽനിന്നും വിടർന്ന് നിൽക്കുന്നു. അയാൾ അവളെ ശ്രദ്ധിക്കാതെ വയലിൻ വായിച്ചു കൊണ്ടിരുന്നു.
അവൾ അയാളോട് ചോദിച്ചു. ” നിങ്ങൾ…… ബസ്സിൽ….. എന്റെയടുത്തിരുന്നതല്ലേ? നിങ്ങൾക്കെങ്ങനെ….. ഈ ചിറകുകൾ ലഭിച്ചു?”
അയാൾ വയലിൻ വായന നിർത്തി, അവളോട് പറഞ്ഞു.”ബസ്സിൽ ഒരു മാലാഖയെത്തി, അവളുടെ ഒരു കയ്യിൽ സ്വർണ്ണ ചിറകുകളും മറുകയ്യിൽ കറുത്ത മുഷിഞ്ഞ ഒരു തുണിയും ഉണ്ടായിരുന്നു. അവൾ അതിലൊന്ന് തിരഞ്ഞെടുക്കാൻ എന്നോടാവശ്യപ്പെട്ടു. യാതൊരു സംശയവും കൂടാതെ ഞാനാ ചിറകുകളാവശ്യപ്പെട്ടു. അങ്ങനെ ചിറകുകൾ എനിക്ക് നൽകി ബാക്കിവന്ന തുണിയുമായ് മാലാഖ നിന്റെ അടുക്കലേക്ക് പോകുന്നതേ ഞാൻ ഓർമിക്കുന്നുള്ളു. പിന്നെ….. ആ സ്വർണ്ണചിറകുകളുമായ് പറന്ന് ഞാനെത്തിയത് സ്വർഗ്ഗത്തിലെ മാടപ്രാവുകളുടെ ഇടയിലാണ്. അവരുടെ ഇടയിൽ വയലിൻ നാദം മുഴക്കിയങ്ങനെ………”.
“ഉറക്കം മതിയായെങ്കിൽ മരുന്ന് കഴിക്കാം.” വെള്ള വസ്ത്രം ധരിച്ച വേറൊരു മാലാഖ അവളുടെ അടുത്തെത്തി. കൈകളിൽ കുറെ മരുന്നുകളുമായെത്തിയ ആ മാലാഖയ്ക്ക് ചിറകുകളില്ലായെന്നവൾ ഉറപ്പ് വരുത്തി.
അവളുടെ കണ്ണുകളയാളെ തിരഞ്ഞുവെങ്കിലും അപ്രത്യക്ഷനായ അയാൾ അവളിൽ വിങ്ങലുണ്ടാക്കി. കുറച്ച് ദിവസങ്ങൾക്കു ശേഷം അവൾ പൂർണ്ണ ആരോഗ്യവതിയായി ആശുപത്രി വിടാൻ തയ്യാറായെങ്കിലും വയലിനും അയാളും അവളിൽ കുറെ ചോദ്യങ്ങൾ അവശേഷിപ്പിച്ചു.അവൾ നേഴ്സിനോട് കാര്യം ചോദിച്ചപ്പോൾ, അവൾക്ക് അതിനെക്കുറിച്ചൊന്നും കാര്യമായ അറിവില്ലായിരുന്നു. എങ്കിലും നേഴ്സ് ഒരു പത്രമെടുത്ത് അവളുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു. ” ഈ പത്രം അന്ന് ബസ്സ് അപകടത്തിൽപെട്ടതിനു ശേഷമുള്ള ദിവസത്തെയാണ്. കുട്ടി വായിച്ചോളൂ ”
അതവൾ തിടുക്കത്തിൽ മറിച്ചു നോക്കി. ആ ചിത്രം കണ്ടവൾ ഞെട്ടി, വയലിനുമായി വന്നയാളുടെ ചിത്രം മരിച്ചവരുടെയൊപ്പം! ആ ബസ്സിലെ അന്നത്തെ സംഭാഷണങ്ങൾ അവളുടെ ഹൃദയ അറകളിലെ രക്തധമനികളിൽ വയലിൻ നാദത്തിനായി വലിച്ചു മുറുക്കികൊണ്ടിരുന്നു . ഒരു പക്ഷെ അവൾ ആ സീറ്റ് അയാൾക്ക് കൊടുത്തിരുന്നെങ്കിൽ അയാൾക്ക് പകരം അവളുടെ ചിത്രം ആയിരുന്നിരിക്കാം ആ ചരമക്കോളത്തിൽ! അതോർത്തു അവൾ ഏതോ ഒരു കാല്പനിക ലോകത്തിലേക്കാഴ്ന്നുപോയി.
ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴി ചിന്തകളിലെല്ലാം അയാളും ഉണ്ടായിരുന്നു. എന്തിനായിരിക്കാം അയാൾ ആ സീറ്റ് ആവശ്യപ്പെട്ടത്? ആരായിരിക്കാം അയാളുടെ വരവിനായി വഴിയോരത്ത് കാത്തുനിന്നത്? എന്തായിരിക്കാം അയാൾക്ക് കൊടുക്കാനുണ്ടായിരുന്നത്? ഒരിക്കലും തിരിച്ചുവരാനാകാത്ത യാത്രയിലാണ് അയാളെന്ന്, അയാളെ കാത്തുനിന്നവർക്ക് ഇതിനകം മനസ്സിലായി കാണുമോ?
പെട്ടെന്ന് സിഗ്നൽ വന്നു. അവൾ പുറത്തേക്കൊന്ന് നോക്കിയപ്പോൾ ഒരു അന്ധൻ വയലിൻ വായിച്ച് കൊണ്ട് കടത്തിണ്ണയിലിരിക്കുന്നു. അയാളുടെ ഇരിപ്പിടത്തിന് മുന്നിൽ ഒരു മുഷിഞ്ഞ കറുത്ത തുണി വിരിച്ചിട്ടിരിക്കുന്നു. അതിൽ കുറെ നാണയത്തുട്ടുകൾ അങ്ങിങ്ങായി ചിതറികിടക്കുന്നു . ഒരുപക്ഷെ അന്ധന്റെ കയ്യിലെ വയലിൻ അയാളുടെ ആയിരിക്കുമോ? മാലാഖ തനിക്ക് നൽകിയ കറുത്ത തുണി ഈ അന്ധനെങ്ങെനെ കിട്ടി? അയാളെന്തിനായിരിക്കും മാലാഖയിൽ നിന്നും സ്വർണ്ണചിറകുകൾ തിരഞ്ഞെടുത്തത്? സിഗ്നൽ പച്ചകൊടി കാണിച്ചപ്പോൾ അവൾ സഞ്ചരിച്ച കാർ മുന്നോട്ട് നീങ്ങും പോലെ കുറെ ഉത്തരംകിട്ടാത്ത ചോദ്യശരങ്ങൾ അവളുടെ മനസ്സിൽ താളബോധമില്ലാതെ വയലിൻ വായിച്ചുകൊണ്ടേയിരുന്നു.
#എന്റെരചന
#യാത്ര
——————– ———–


14 Comments
നല്ല കഥ 💕
Thank you
ഒരായിരം സംശയങ്ങൾക്കിടയിലും വായനക്കാരുടെ മനസ്സിലേക്ക് എത്തുന്നു ആ വയലിൻ നാദം
മനോഹരമായ എഴുത്തു ❤️❤️❤️
Thank you
സ്വപ്ന സുന്ദരിയെ പോലെ സംശയത്തിന്റെ ഒരു തുണ്ട് വായനക്കാരുടെ മനസ്സിലും അവശേഷിപ്പിച എഴുത്ത്. അയാളുടെ കൈയിലെ പൊതി ആർക്കായിരുന്നു ?
നല്ല എഴുത്ത്.👌
Thank you
ശരിയാണ്.. ആ പൊതി ആർക്ക് കൊടുക്കാനാകും??? ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ 🤔
Thank you
എന്നാലും ആ പൊതി ആർക്കു കൊടുക്കാനായിരുന്നു??
നല്ലെഴുത്ത് അഞ്ജു❤️👌🌹
Thank you
👌👌
എന്നാലും ആ പൊതി ആർക്കു കൊടുക്കാനായിരുന്നു??
നല്ലെഴുത്ത് അഞ്ജു❤️👌🌹
Thank you
Thanks 😊