ഇന്ന് ഇവിടെ കാലിഫോർണിയയിൽ ഇരുന്നു കൊണ്ട് ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ ഒന്ന് അയവിറക്കാൻ ഞാൻ തീരുമാനിച്ചു. വർഷങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ, ചാലിയാർ പുഴ യുടെ തീരത്തുള്ള അരീക്കോട് ഗ്രാമത്തിൽ ഞാൻ പിറന്നു വീണപ്പോൾ എന്റെ ഉമ്മയുടെ പ്രായം നാൽപ്പതു കഴിഞ്ഞിരിക്കുന്നു. മൂന്നു ആൺ തരികളായ ഇക്കാക്കമാർ ജനിച്ചു കുറെ വർഷങ്ങൾക്ക് ശേഷം ആണ് കുഞ്ഞി പെങ്ങളായി ഞാൻ ജനിച്ചത്.
അവിടെ നിന്നും എന്റെ ഉമ്മയുടെ കൂടെയുള്ള ഊഷ്മളമായ കുട്ടിക്കാലത്തിന് തുടക്കം കുറിച്ചു. എന്റെ ഇക്കാക്കമാർ മൂന്നു പേരും സ്കൂൾ പഠനം ഒക്കെ കഴിഞ്ഞു ഉപരിപഠന ത്തിനായി കലാലയത്തിൽ പഠനം ആരംഭിച്ച സമയം ആയിരുന്നു. വീട്ടിൽ ഞാനും ഉമ്മയും ഉപ്പയും മാത്രം. പിച്ചവെച്ച കാലങ്ങൾ കഴിഞ്ഞു പോയി. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ ഞാൻ കാണാൻ തുടങ്ങിയ എന്റെ ഉമ്മാക്ക് വീട്ടിൽ നിന്ന് തിരിയാൻ പോലും സമയം കിട്ടാറുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഒരു മുടക്കവും ഇത് വരെ സംഭവിച്ചിട്ടില്ല.
ഞങ്ങളുടെ വീടിനടുത്തുള്ള സർക്കാർ സ്കൂൾ അദ്ധ്യാപിക ആയ ഉമ്മ വെളുപ്പിനെ എണീറ്റ് പ്രഭാത നമ്സകരവും ഖുർആൻ പാരായണവും കഴിഞ്ഞു അടുക്കളയിൽ കേറി ഞങ്ങൾക്ക് ഉള്ള പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും തയ്യാറാക്കി സ്കൂളിലേക്ക് ഉള്ള ഓട്ടം തുടങ്ങും. ഉമ്മ സ്കൂളിൽ പോയി തിരിച്ചു വരുന്ന വരെ എന്റെ സംരക്ഷണ ചുമതല ഉമ്മയുടെ ഉമ്മയായ അങ്ങുത്തെ ഉമ്മാക്കും (വല്ലുമ്മയെ അങ്ങനെയായിരുന്നു ഞങ്ങൾ വിളിക്കാറ്) ഉമ്മയുടെ നാത്തൂൻ (സഹോദരന്റെ പത്നി)ആയ മൈമൂന അമ്മായിക്കും ആയിരുന്നു. ഉമ്മ സ്കൂളിൽ പോകാൻ തയ്യാറാകുന്ന സമയം അങ്ങുത്തെ ഉമ്മ എന്നെ ഞങ്ങളുടെ വീടിനു അടുത്തുള്ള ഉമ്മയുടെ തറവാട്ടിലേക്ക് കൊണ്ട് പോകും. വൈകുന്നേരം ഉമ്മ വരുന്നത് വരെ എന്റെ,ഭക്ഷണവും ഉച്ചക്ക് ഉള്ള ഉറക്കവും എല്ലാം തന്നെ അങ്ങുത്തെ ഉമ്മയുടെ വീട്ടിൽ ആയിരുന്നു. അമ്മായിക്ക് മക്കൾ ഇല്ലാത്തതു കൊണ്ട് തന്നെ ഞങ്ങളെ ഒക്കെ പൊന്നു പോലെ നോക്കി വളർത്തി വലുതാക്കിയത് അമ്മായിയും അങ്ങുത്തെ ഉമ്മയും ആയിരുന്നു. നല്ല രസകരമായ ബാല്യ കാലം.
അങ്ങനെ ആ കാലം ആരോടും പരാതിയും പരിഭവും പറയാതെ കടന്നു പോയി. പിന്നീട് ഉമ്മയുടെ സ്കൂളിനടുത്തുള്ള ബാലവാടിയിൽ എന്നെ കൊണ്ട് ചേർത്തി. എന്നെ പോലെയുള്ള കുഞ്ഞു കുട്ടികളുടെ കൂടെ കളിച്ചു ചിരിച്ചു പൂമ്പാറ്റകളെ പോലെ പാറി കളിക്കാൻ കിട്ടിയ സുവർണ്ണാവസരം. എന്നും രാവിലെ എന്നെ കുളിപ്പിച്ച് കുഞ്ഞു ഉടുപ്പുകൾ ധരിപ്പിച്ചു തല മുടി രണ്ടു കൊമ്പു പോലെ കെട്ടി, ഉമ്മ സ്കൂളിൽ പോകുമ്പോൾ എന്നെയും കൊണ്ട് പോകും. ഉമ്മയുടെ കൈ പിടിച്ചു കൊഞ്ചി കുഴഞ്ഞു കിന്നാരം പറഞ്ഞ് ബാലവാടിയിൽ പോകുന്നത് ,ഇന്നും മധുരിക്കുന്ന ഓർമ്മകൾ തന്നെ ആണ്. സ്കൂളിൽ കുട്ടികളെ കളിയ്ക്കാൻ വിടുന്ന ഇടവേളകിൽ ഉമ്മ എന്നെ തേടി ബാലവാടി യിലേക്ക് വരും. അങ്ങനെ ഉമ്മയുടെ കൂടെ കുറച്ചു സമയം സ്കൂളിൽ അദ്ധ്യാപകരുടെ ഇടയിൽ എന്നെയും കൊണ്ട് ഇരുത്തും. ടീച്ചറുടെ പൊന്നോമന പുത്രി ആയി എല്ലാവരുടെയും സ്നേഹ ലാളനകൾ ഏറ്റു വാങ്ങാൻ എനിക്ക് അവസരം ലഭിച്ചു അതും എന്റെ ദിന ചര്യ ആയി മാറി. വീണ്ടും ബാലവാടിയിലേക്കു തന്നെ പോകും.
ഒരു വർഷത്തിനു ശേഷം ഉമ്മയുടെ സ്കൂളിൽ എന്നെ ഒന്നാം ക്ലാസ്സിൽ കൊണ്ട് ചേർത്തി. അങ്ങനെ ഉമ്മയുടെ കൂടെ സ്കൂളിലേക്ക് ഉള്ള യാത്രകളും മുറ പോലെ നടന്നു. സ്കൂൾ അവധി ദിനങ്ങളിൽ വീടിനു അടുത്തുള്ള ചാലിയാർ പുഴയിൽ രാവിലെ ബക്കറ്റ് നിറയെ അലക്കാൻ ഉള്ള തുണികൾ ആയി പോകുന്ന ഉമ്മയുടെ കൂടെ അകമ്പടി സേവിക്കാൻ ഞാനും പോകും. അല ഞൊറി ഇട്ടു താളത്തിൽ ഒഴുകുന്ന പുഴയുടെ തീരത്തു ഉമ്മ കല്ലിൽ തുണികൾ അലക്കുന്നതും നോക്കി ഞാൻ ഇരിക്കും. കുഞ്ഞായതു കൊണ്ട് ഉമ്മയെ സഹായിക്കണം എന്നു എനിക്കു അറിയുമായിരുന്നില്ല. ഉറക്ക ചടവ് മാറാത്ത ഞാൻ പുഴയുടെ തീരത്തുള്ള മാട്ടിനു മുകളിൽ ഇരുന്നു ഉറക്കം തൂങ്ങും, എന്നാലും ആ പുഴക്കടവിലേക്കുള്ള പ്രഭാത സവാരി ഞാൻ നല്ലോണം ആസ്വദിച്ചു. കിഴക്കൻ ചക്രവാളത്തിൽ സൂര്യൻ ഉദിച്ചു ഉയരുന്ന സമയം പുഴയിലൂടെ വഞ്ചിയിൽ മീൻ പിടിക്കാൻ പോകുന്ന മീൻ പിടിത്തക്കാരെ ഞങ്ങൾ എപ്പോഴും കാണാറുണ്ടായിരുന്നു.
ഞാൻ അഞ്ചാം ക്ലാസ് കഴിഞ്ഞതും അരീക്കോട് ഉള്ള ഞങ്ങളുടെ വീട് വിറ്റു ഒരു വർഷം വാടക വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ആ വീടും ചാലിയാർ പുഴയുടെ തീരത്തു തന്നെ ആയിരുന്നു. ആ വീടിന്റെ പുറകു വശത്ത് നല്ല മധുരമുള്ള പഞ്ചാര മാങ്ങയുള്ള രണ്ടു മാവ് അവിടത്തെ വീട്ടു ഉടമസ്ഥൻ നട്ടു വളർത്തിയിരുന്നു, അതിൽ നിറയെ മാമ്പഴവും ഉണ്ടാവുമായിരുന്നു. കാറ്റ് അടിക്കുമ്പോൾ വീഴുന്ന മാമ്പഴം പെറുക്കി എടുക്കാൻ വേണ്ടിയുള്ള ഓട്ടം ഇന്നലെ കണ്ട പകൽ കിനാവ് പോലെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മധുരിക്കുന്ന ഓർമ്മകളും കൊണ്ട് ഞങ്ങൾ അവിടെ നിന്നും വിട പറഞ്ഞു. പിന്നീട് കിളികല്ലിങ്ങൽ റബ്ബർ എസ്റ്റേറ്റിൽ പുതിയ വീട് വെച്ച് താമസം തുടങ്ങി. അവിടെ നിന്നും സ്കൂളിലേക്ക് ഉള്ള പോക്കുവരവുകൾ ഒക്കെ ബസിൽ തന്നെ ആയിരുന്നു. അപ്പോഴും ഉമ്മയും ഞാനും ഒരുമിച്ചു തന്നെ ആണ് പോകാറ്. സ്കൂൾ വിട്ടാൽ ആദ്യം ഞങ്ങൾ ഉമ്മയുടെ തറവാട്ടിൽ ഒന്ന് കയറും. ഉമ്മയുടെ വരവും കാത്തു കണ്ണും നട്ടു കോലായിലെ ചാര് കസേരയിൽ നീല കരയുള്ള വെള്ള കാച്ചിയുടെ തുണിയും വെള്ള കുപ്പായവും തട്ടവും ധരിച്ചു ഇരിക്കുന്ന അങ്ങുത്തെ ഉമ്മയെ,ഈ മാതൃ ദിനത്തിൽ ഓർക്കാതെ തരമില്ല. വല്ലുമ്മ ഇന്നു ജീവിച്ചു ഇരിപ്പില്ല. സ്കൂൾ വിട്ടു വീട്ടിലേക്കു പോകുന്ന വഴിക്കു മുടങ്ങാതെ ഞങ്ങൾ തറവാട്ടിൽ കേറി ഉമ്മയെ സന്ദർശിച്ചു തിരിച്ചു വീട്ടിലേക്കു ഞങ്ങൾ മടങ്ങും.
വളവിൽ ബസ്‌സ്റ്റോപിൽ ബസ് ഇറങ്ങി കുറച്ചു ദൂരം നടക്കണം ഞങ്ങളുടെ വീട് എത്താൻ. സ്കൂളിലെ വിശേഷങ്ങളും പറഞ്ഞു ഞാനും ഉമ്മയും വീട്ടിലേക്കു നടക്കും. പാറക്കല്ലും ചെമ്മണ്ണും പാകിയ നടപ്പാതയിലൂടെ ആണ് ഞങ്ങളുടെ സഞ്ചാരം. ചെറിയ നീർച്ചാലുകൾ ആ നടപ്പാതയെ കൂടുതൽ മനോഹരിയാക്കിയിരുന്നു. സൂര്യൻ അസ്തമിക്കാൻ ധൃതി കൂട്ടുന്ന സായാഹ്‌നത്തിൽ ഞങ്ങൾ അങ്ങനെ വീട്ടിലേക്കു നടന്നു പോകും. .ഏഴാം തരം വരെ ഉമ്മയുടെ സ്കൂളിൽ പഠനം തുടർന്നു. പിന്നീട് ഹൈ സ്‌കൂളിലേക്ക് മാറി. അപ്പോഴും ഉമ്മയുടെ കൂടെ തന്നെ ആയിരുന്നു എന്റെ യാത്രകൾ എല്ലാം.
ഞാൻ പ്രീഡിഗ്രി ഒന്നാം വർഷം കഴിഞ്ഞതും ഉമ്മ സർവീസിൽ നിന്നും വിരമിച്ചു. ഉമ്മാക്കു ഇനി സ്വസ്ഥം ഗൃഹഭരണം,അൽഹംദുലില്ലാഹ്. ഇതുവരേം ഉമ്മയുടെ കൂടെ സ്കൂളിലും കോളേജിലും പോയ ഞാൻ ശരിക്കും ഒറ്റപ്പെട്ടു. അതിനു ശേഷം മാത്രം ആണ് എന്റെ കൂട്ടുകാരികളുടെ കൂടെ കോളേജിൽ പോകാൻ തയ്യാറായത്. ഓർമ്മവെച്ച നാള് മുതൽ ഉമ്മ എന്റെ ഉത്തമ സുഹൃത്ത് തന്നെ ആയിരുന്നു. എല്ലാം ഉമ്മയോട് ആയിരുന്നു പങ്കു വെക്കാറ്,ഇപ്പോഴും അതെ, പിന്നീട് പ്രീഡിഗ്രിക്ക് ശേഷം കലാലയത്തിലേക്കു പോയപ്പോൾ ഹോസ്റ്റൽ നിന്നും പഠനം തുടർന്ന എന്നെ എല്ലാ മാസവും വീട്ടിലേക്ക് കൂട്ടികൊണ്ടു വരൻ ഉമ്മ പുറത്തു ഇറങ്ങി തുടങ്ങി. അങ്ങനെ ഉമ്മയുടെ കൂടെ വീണ്ടും യാത്ര തുടരാൻ എനിക്ക് സാധിച്ചു, അൽഹംദുലില്ലാഹ്.
ആ ദിവസങ്ങളിൽ ഉമ്മയുടെ വരവും പ്രതീക്ഷിച്ചു, കോളേജിൽ അവസാനത്തെ പിരിയഡ് മനസ്സില്ലാ മനസ്സോടെ ഞാൻ കഴിച്ചു കൂട്ടും. ജനവാതിലിന്റെ ഉള്ളിലൂടെ വിദൂരതയിൽ ഉമ്മയുടെ തല വെട്ടം എങ്ങാനും കാണുന്നു ഉണ്ടോ എന്ന് ക്ലാസ്സിന്റെ ഇടയിൽ ഒളി കണ്ണിട്ട് ഞാൻ നോക്കുമായിരുന്നു. അതും ഒരു കാലം… കോളേജ് ബെൽ നീട്ടി അടിക്കുന്നത് കേട്ടാൽ നേരെ ഹോസ്റ്റലിലേക്ക് ഒരു ഓട്ടമായിരുന്നു. ഉമ്മയുടെ കൂടെ ബസ്സുകൾ മാറിക്കേറി ഞങ്ങൾ വീട്ടിലേക്കു പുറപ്പെടും. ആ സമയം മനസ്സിൽ ഉണ്ടാകുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രേം വലുതാണ്. കാലം കുറേ കടന്നു പോയി കുടുംബ ജീവിതത്തിലേക്ക് ഞാൻ പ്രവേശിച്ചപ്പോൾ ഉമ്മയുടെ കൺ വെട്ടത്തിൽ നിന്നും ഞാൻ ഒത്തിരി ഒത്തിരി അകന്നു പോയി. ഉമ്മയോടുള്ള സംസാരം ഫോൺവിളികളിൽ ഒതുങ്ങി,മാസത്തിൽ കുറച്ചു ദിവസം മാത്രമേ ഉമ്മയുടെ കൂടെ ചിലവഴിക്കാനും സാധിക്കുമായിരുന്നുള്ളൂ. എന്റെ ആദ്യ പ്രവത്തിന്റെ സമയം ആയപ്പോൾ ആണ് ഉമ്മയുടെ കൂടെ വീണ്ടും നിൽക്കാൻ എനിക്ക് അവസരം ലഭിച്ചത്. അതു പോലെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസവ സമയവും നിൽക്കാൻ സാധിച്ചു, അൽഹംദുലില്ലാഹ്.
വർഷങ്ങൾ പിന്നെയും ഒരു പാടു കടന്നു പോയി. എന്നിൽ നിന്നും ഉമ്മയിലേക്കുള്ള ദൂരം വീണ്ടും ഒരു പാട് അകലെയായി തീർന്നു. സാങ്കേതിക വിദ്യകൾ പുരോഗമിച്ച ഈ നവ യുഗത്തിൽ ഉമ്മയെ വിളിച്ചു നേരിൽ കണ്ട് സംസാരിക്കാൻ സമയം നീക്കിവെക്കാറുണ്ട്. ഉമ്മാക്ക് ഇപ്പോൾ പ്രായം എൺപത്തി ഒന്ന്. ഞങ്ങളെ നേരിൽ കാണാൻ ഉള്ള കൊതി കൊണ്ട് ഞങ്ങളുടെ വരവും പ്രതീക്ഷിച്ചു,ഉമ്മ റബ്ബിനോട് ദുആ ചെയ്തു ദിവസങ്ങൾ കഴിച്ചു കൂട്ടുന്നു. ഇന്ന് ഈ കുറിപ്പ് എഴുതാൻ എനിക്ക് പ്രോൽസാഹനം ആയതു ഞങ്ങളുടെ ചെറിയ മോൻ അല്ലു സ്കൂളിൽ നിന്നും കൊണ്ട് വന്ന അവന്റെ സ്വന്തം കൈ അക്ഷരത്തിൽ എഴുതി എന്റെ കയ്യിൽ ഒത്തിരി സ്നേഹത്തോടെ തന്ന മാതൃദിന സന്ദേശം എഴുതിയ കാർഡ് ആയിരുന്നു. അതിൽ “you are the world’s Greatest mom, you are so good ,kind and hard working,my mom is loved by our family and her family also, she really deserves this award “എന്നും വർണ കടലാസ്സിൽ പൂക്കൾ വെട്ടി ഒട്ടിച്ച ഒരു കുഞ്ഞു flower vase ഉം ഉണ്ടായിരുന്നു. ഇത് കണ്ടപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി. എന്റെ അല്ലുവിനെ ചേർത്ത് നിർത്തി, എന്റെ ഉമ്മയുടെ കൂടെ ഞാൻ ചിലവഴിച്ച സുന്ദരമായ നിമിഷങ്ങൾ പങ്കു വെക്കാം എന്ന് വിചാരിച്ചു. സർവ ശക്തൻ ആയ റബ്ബു ദീർഘായുസ്സും ആരോഗ്യവും ഉമ്മാക്ക് നൽകി അനുഗ്രഹിക്കട്ടെ എന്ന് മനസ്സു തുറന്നു പ്രാർത്ഥിച്ചു കൊണ്ട് ഞാൻ നിർത്തുന്നു . Happy mother’s day.
#മാതൃദിനം2025
സയറ ഫാത്തിമ


10 Comments
പൂർവ്വകാല സ്മൃതികൾ
മധുരിക്കും ഓർമ്മകൾ👍❤️
mαѕhαllαh ✨️🖤
🥰💗
MashaAllah 👍🏻❤️
🤲❤️🥰
heart touching❤️❤️❤️
Thank you💗🙂
🥰💗 Thank you
മധുരമുള്ള ഓർമ്മകൾ!
😍