അച്ഛന് നാട്ടിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ കെ. എസ്. ഇ. ബി ക്വാർട്ടേഴ്സിന്റെ മതിലിനപ്പുറം വലിയൊരു ലോകത്തിലേക്കുള്ള പറിച്ചുനടലായിരുന്നു ഞങ്ങൾക്ക്. ഒരുപാട് മരങ്ങളുള്ള നിറയെ കിളികൾ പാട്ടുപാടുന്ന പച്ചപ്പുതച്ച പാടങ്ങളും ഇരുകരകളിലും ഇടതൂർന്നു വളരുന്ന കൈതചെടികൾക്കിടയിലൂടെ നിറഞ്ഞൊഴുകുന്ന തോടും ഒക്കെയുള്ള ഒരു നാട്. അച്ഛന്റെ നാട്.
വന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ പാടശേഖരത്തിലെ വിശാലമായ മൈതാനവുമായി അപ്പു താതാത്മ്യം പ്രാപിച്ച് കഴിഞ്ഞിരുന്നു….
അന്നൊരു മഴ ദിവസമായിരുന്നു.. നേരം ഇരുട്ടിയിട്ടും കളിക്കാൻ പോയ അപ്പു തിരിച്ചെത്തിയിട്ടില്ല. പരന്നു കിടക്കുന്ന പാടത്തിലെ ഒഴിഞ്ഞ കണ്ടത്തിൽ കൂട്ടുകാരോടൊപ്പം കളിച്ചു തിമിർക്കുന്ന അവനെ വീട്ടിലെത്തിക്കുന്ന അത്ര ശ്രമകരമല്ലാത്ത ജോലി എനിക്കായിരുന്നു.
പന്തിനോട് അങ്കംവെട്ടി ക്ഷീണിച്ചിരിക്കുന്ന അവനെയും കൂട്ടി അന്ന് തിരിച്ചുമടങ്ങുമ്പോളേക്കും ഇരുട്ടിനു കനം കൂടിയിരുന്നു. തവളകളും ചീവിടുകളും ഏങ്ങി കരയുന്നുണ്ടായിരുന്നു. ഇരുട്ട് കനക്കുന്തോറും ഭയം മനസിൽ വേരുറപ്പിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ നടത്തത്തിന്റെ വേഗം ഓരോ നിമിഷവും കൂടി.
അമ്പ്രാളുടെ കുളത്തിന്റെ അരികിലുള്ള മുളങ്കാടുകളും കഴിഞ്ഞു വേണം ഞങ്ങൾക്ക് വീടെത്താൻ. മഴക്കാലം ആയതുകൊണ്ട് തന്നെ കുളത്തിലെ വെള്ളം വരമ്പിനെ കവിഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. ചളിനിറഞ്ഞ വരമ്പിൽ അപ്പൂനെ കൈപിടിച്ചു നടത്തുമ്പോൾ ടോർച്ചിന്റെ അരണ്ട വെളിച്ചത്തിൽ ഒരു മിന്നായംപോലെ ഒരു കുഞ്ഞു നീർക്കോലിയെ ഞങ്ങൾ കണ്ടു. ഞങ്ങളുടെ ബഹളത്തിനിടയിൽ അതെങ്ങോട്ടൊ ഈഴഞ്ഞു പോയി..
പക്ഷെ നീർക്കോലിയെ കണ്ടതോടെ അപ്പു കരച്ചിലായി. എന്റെ കയ്യിലുള്ള അടവുകളൊക്കെ പയറ്റി നോക്കിയെങ്കിലും വീട്ടിലേക്ക് വരാൻ കൂട്ടാക്കാതെ ആ വരമ്പത്തു പേടിച്ചു കരഞ്ഞുകൊണ്ട് അവൻ നിന്നു. അമ്മയെയും കൂട്ടി വേഗം വരാം എന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ച് ചളി നിറഞ്ഞ ആ വഴിയിലൂടെ വീട്ടിലേക്കോടുമ്പോളും ഇരുട്ടത്ത് ഒറ്റയ്ക്ക് നിൽക്കുന്ന കുഞ്ഞനിയനെ ഓർത്തുള്ള ഭയമായിരുന്നു മനസ്സ് നിറയെ.
ഞങ്ങളെ രണ്ടുപേരെയും ഇത്രനേരമായിട്ടും കാണാത്തതുകൊണ്ട് ആധി പിടിച്ചു ഞങ്ങളെ തിരഞ്ഞിറങ്ങിയ അമ്മ അപ്പൂനെ എന്റെ കൂടെ കാണാത്തതുകൊണ്ടുതന്നെ ആകെ പേടിച്ചിരുന്നു . എന്നെ നിഷ്പ്രയാസം അടിച്ചുവീഴ്ത്തുന്ന അനിയൻചെക്കൻ നീർക്കോലിയെ പേടിച്ച് കരഞ്ഞു പാടത്തു ഒറ്റയ്ക്ക് നിൽക്കുകയാണെന്ന് വെപ്രാളത്തിൽ എങ്ങനെയൊക്കെയോ അമ്മയോട് ഞാൻ പറഞ്ഞു. അപ്പോഴേക്കും അടുത്ത വീട്ടിലെ കുട്ടി അപ്പുനെയും കൂട്ടി വീട്ടിലേക്ക് എത്തി…
പലപ്പോളും അടിപിടികൂടുമ്പോൾ.. അവന്റെ അടിയിലും ഇടിയിലും ഞാൻ തോറ്റുപോവുമ്പോളൊക്കെ അവനെ വാശിപിടിപ്പിക്കാൻ ഈ കഥ ഞാൻ പറയാറുണ്ടായിരുന്നു.
പക്ഷെ പിന്നീടെപ്പോളോ ഈ ഓർമ എന്റെ മനസ്സിൽ ഒരു വിങ്ങലായി മാറിയിരുന്നു.. മേഘങ്ങൾ മൂടിക്കെട്ടുന്ന വർഷക്കാലരാത്രികളിൽ… ഇരുൾകെട്ടി കോരിച്ചൊരിഞ്ഞു ആർത്തലച്ചു മഴ പെയ്യുമ്പോൾ.. തവളങ്ങളും ചീവീടുകളും ഉറക്കെ കരയുമ്പോളൊക്കെ ഒറ്റക്കു നിന്ന് കരഞ്ഞ ഒരു കുഞ്ഞു മുഖം എന്നെ വല്ലാതെ അലോസരപ്പെടുത്തി… അന്ന് പേടിച്ച് ആ ഇരുട്ടിൽ അവൻ അകലെ എവിടേക്കെങ്കിലും ഓടിപ്പോയിരുന്നെങ്കിലോ എന്നാലോചിച്ചു മഴക്കാല രാത്രികളിൽ ചിന്തകൾ എന്റെ തലയിൽ വട്ടമിട്ടുപറന്നു… പലപ്പോളും ആ ഓർമ്മകൾ കാടുകയറി എന്നെ പേടിപ്പിച്ചുകൊണ്ടേ ഇരുന്നു…
കൂരിരുളും നീർക്കോലിയും ആ കുഞ്ഞു മനസ്സിൽ നിറച്ച ഭയത്തിന്റെ വ്യാപ്തി ഇന്നെനിക്കറിയാം.
ഇന്നീ താളിലേക്ക് ആ ഓർമ്മകൾ പകർത്തുമ്പോൾ എന്റെ ഉള്ളിന്റെ ഉള്ളിലും ഒരു മഴ പെയ്തുതോരുകയാണ്.. ഒരു കുറ്റബോധത്തിന്റെ മഴ….


14 Comments
ഹൃദയസ്പർശിയായി എഴുതി👍❤️
Thankyou
❤️❤️
🥰 നല്ല അവതരണം 👌😘
ആ ഒറ്റപ്പെടൽ അനുഭവിച്ചത് പോലെ ❤️
❤
ശരിയാണ് വർഷങ്ങൾ കഴിയുമ്പോഴാണ് പലതും നമ്മൾക്ക് മനസിലാക്കുക.
സാരമില്ല ഒന്നും സംഭവിച്ചില്ലല്ലോ
❤️❤️❤️
😍
❤
Nice 💕
Thankyou❤
❤️
❤️
❤