വെളിച്ചമണഞ്ഞു.
കിടക്കറയിലാകെ ഇരുട്ട്.
അവൾക്ക് വെള്ളം കുടിക്കണമെന്ന് തോന്നി. പരവേശം.
മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ട്..
ഒരു കാലിന് മുകളിൽ മറ്റൊരു കാൽ ശക്തിയായി ചേർത്ത് പിടിച്ച് ബെഡിൽ മിണ്ടാതെ കിടന്നു.
റൂമിന്റെ വാതിൽ തുറന്നടഞ്ഞു.
പിണച്ചു വച്ച കാലുകൾ ശക്തിയായി പിടിച്ചകറ്റി അയാൾ കിടക്കയിലേക്ക് നൂഴ്ന്ന് കയറി.
ഒന്ന്… രണ്ട്.. മൂന്ന്..നാല്
അവൾ ദീർഘമായി നിശ്വസിച്ചു.
അഞ്ച്…
കാലിലെ പിടി അയച്ച് അയാൾ കിതപ്പോടെ വിയർത്ത് അവൾക്കരികിലേക്ക് വീണു.
കുറച്ചു നിമിഷങ്ങൾക്കുള്ളിൽ കൂർക്കംവലിയും കേട്ടു തുടങ്ങി.
അവൾ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു.
പിന്നെയും മണിക്കൂറുകൾ കഴിഞ്ഞ് അവൾ ഉറക്കം പിടിക്കുമ്പോഴേക്കും അടുക്കളയിൽ പിറ്റേന്നത്തേ ദോശയ്ക്കുള്ള മാവും സാമ്പാറിനുള്ള കഷ്ണങ്ങൾ ഫ്രിഡ്ജിലുമായി തയ്യാറായിരുന്നു.
” അമ്മൂ.. എന്റെ വാച്ചെവിടെ..?
പേഴ്സെവിടെ..?”
” ഷർട്ട് തേച്ചോ?”
” ലഞ്ച് ബാഗിൽ വച്ചോ..? കുപ്പിവെള്ളമെവിടെടി..?”
പതിവ് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളായി അമ്മുവും പകൽ സജീവമായി.
അയാളുടെ വണ്ടി ഗേറ്റ് വിട്ട് പുറത്ത് പോയെന്ന് ഉറപ്പായപ്പോൾ അവൾ അന്നത്തെ പത്രവും ഒരു കപ്പ് ചായയുമായി സിറ്റൗട്ടിലെ പടിയിലേക്ക് ചാഞ്ഞിരുന്നു.
ഇനി വൈകുന്നേരം വരെ അവളുടെ ദിവസമാണ്.
അതിനിടയ്ക്ക് അയാൾ എന്തിനെങ്കിലും ഫോൺ വിളിക്കും.
“ആഹാരം കഴിച്ചോ ?” എന്നന്വേഷിക്കും.
വൈകിട്ട് വരുമ്പോൾ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തിരക്കും.
ചെടികൾ നനയ്ക്കുന്നതിനിടെ അവൾ കാണാനായി ബാക്കി വച്ച സീരീസ്നെക്കുറിച്ചോർത്തു.
മൊബൈലിൽ റീൽസ് കാണുന്നതിനിടെ മഞ്ജു വാര്യരെ കണ്ടതും മനസിലൊരു കുശുമ്പ് മുള പൊട്ടി.
” യോഗം.. അല്ലാതെന്താ?”
നൃത്ത റീലുകൾ കാണുന്നതിനിടെ പണ്ട് ഗുരുവിന്റെ അടി പേടിച്ച് പാതി വഴിയിൽ നിർത്തിയ നൃത്താഭ്യാസത്തെ ഓർത്തു.
അതെങ്കിലും മെനയായി പഠിച്ചിരുന്നെങ്കിൽ ഇന്ന് ഇൻസ്റ്റഗ്രാമിൽ രണ്ട് സ്റ്റെപ്സ് ഇട്ടെങ്കിലും വൈറൽ ആകാമായിരുന്നു.
“ഒരു മാസത്തിനുള്ളിൽ വണ്ണം കുറയ്ക്കുന്നതെങ്ങനെ? ”
ഗൂഗിൾ വോയിസ് കൊടുത്ത് കുറേ നേരം എന്തൊക്കെയോ കണ്ടു.
ഡയറ്റും വർക്ക്ഔട്ടും ആരോഗ്യകരമായ ശീലങ്ങളും.
പണവും ചെയ്തു കൊടുക്കാൻ ആളുമുള്ള സെലിബ്രിറ്റികൾക്കേ ഇതൊക്കെ പറ്റുള്ളൂ ന്ന് സ്വയം സമാധാനിച്ച് അവൾ അടുക്കളയിലേക്ക് നടന്നു.
തലേന്നത്തെ പഴംചോറിൽ തൈരും ഇന്നത്തെ സാമ്പാറും തോരനും അച്ചാറും കൂടി ഇളക്കി അടുക്കളപ്പുറത്തെ പടിയിൽ കുന്തിച്ചിരുന്നു വാരി കഴിച്ചു.
പെട്ടെന്നുണ്ടായ കൊതിയിൽ പാത്രം താഴെ വച്ചിട്ട് ഒരു ഉണക്ക മുള്ളൻ എടുത്ത് വൃത്തിയാക്കി അതും പച്ചമുളകും കൂടി പഴങ്കഞ്ഞിക്കൊപ്പം കഴിച്ചു.
തുണി കഴുകി മുറ്റത്തെ അയയിൽ വിരിച്ചിടുമ്പോഴാണ് കൂട്ടുകാരിയായ ഇന്ദു വിളിച്ചത്.
കുറച്ചു നേരം അവളോട് സംസാരിച്ചു .
സ്കൂളിലെയും കോളേജിലെയും കാര്യങ്ങൾ ഓർത്തെടുത്തു പൊടി തട്ടി കുറേ നേരം സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും മനസിന് ഒരു അയവ് വന്നത് പോലെ അവൾക്ക് തോന്നി.
മുറികൾ തൂത്ത് തുടച്ചിടുമ്പോൾ വെള്ള കർട്ടനുകളിൽ പറ്റിയ കറ എവിടുന്ന് വന്നുവെന്നോർത്ത് അത്ഭുതപ്പെട്ടു.
ആഴ്ചയിൽ കഴുകി ഇടുന്ന കർട്ടനുകൾ ഇത്രപ്പെട്ടെന്ന് നിറം മങ്ങി കാണുന്നതെങ്ങനെ എന്നോർത്ത് തല പുകഞ്ഞു.
മഴ പെയ്യുന്നുണ്ട്.
അതിനും മുന്നേ ഉണങ്ങിയ തുണികൾ എടുത്ത് മടക്കി അലമാരയിൽ സൂക്ഷിച്ചത് നന്നായി എന്നോർത്ത് കൊണ്ട് മഴയെ നോക്കി കട്ടൻ ചായ കുടിച്ചു. ഇടയ്ക്കിടെ കയ്യിലിരുന്ന മിച്ചറും വായിലേക്കിട്ടു.
സ്വന്തമായി വരുമാനമില്ലാത്ത, ഭർത്താവിന്റെ മുന്നിൽ ഓരോരോ കാര്യങ്ങൾക്കായി കൈ നീട്ടേണ്ടി വരുന്നതിലെ നിസഹായത ഓർത്ത് അവൾ നെടുവീർപ്പിട്ടു.
കയ്യിൽ പണം ഇല്ലാത്തതിന്റെ പേരിൽ സ്വയം ഒഴിവാക്കിയ ട്രിപ്പുകളും മീറ്റ് അപ്പുകളും ഇഷ്ടമുള്ള വസ്തുക്കളും ആഹാരങ്ങളും പിന്നെ ഇതേ പണത്തിന്റെ പേരിൽ അവഗണിക്കപ്പെട്ട ഇടങ്ങളും മനുഷ്യരും അവൾക്ക് മുന്നിൽ നിന്ന് കൊഞ്ഞനം കാട്ടി.
” നിന്നെ കൊണ്ട് തിന്നാൻ അല്ലാതെ എന്തെങ്കിലും ഗുണമുണ്ടോ?” എന്ന ഭർത്താവിന്റെ വാക്കുകളോർത്ത് കണ്ണ് നിറഞ്ഞു.
താനീ ചെയ്യുന്നതൊന്നും ഒരു പണിയല്ലേ എന്ന് അത്ഭുതപ്പെട്ടു.
കല്യാണം കഴിഞ്ഞു ഇത്രയും വർഷങ്ങൾ ആയിട്ടും ഒരു പേരക്കുട്ടിയെ കിട്ടാത്തതിന്റെ സങ്കടം അമ്മായിഅമ്മ ” മച്ചി ” എന്ന് വിളിച്ചു തീർക്കുന്നത്.. സ്വന്തം അമ്മ വയ്യാതെ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഒരു കൈ സഹായം ചെയ്യാൻ പോലും തന്നെ വിടാത്തത്..
അനിയന്റെ കല്യാണത്തിന്റെ അന്ന് ബന്ധുക്കളുടെ മുന്നിൽ വച്ച് തന്നെ കളിയാക്കിയത്… ഒക്കെയും ഒരു ചലച്ചിത്രമെന്ന പോലെ മുന്നിൽ തെളിഞ്ഞു വന്നു.
ഇടയ്ക്കിടെ ഓർത്തോർത്ത് കണ്ണ് നിറയ്ക്കുന്നത് കൊണ്ട് തന്നെ ഒട്ടും ഒളി മങ്ങാതെ ഉള്ളിൽ തെളിഞ്ഞു നിൽപ്പുണ്ടോരോ സംഭവങ്ങളും..
എപ്പോഴോ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ട ” എങ്ങനെ സംരഭയാകാം?” എന്ന വീഡിയോ അവൾ നൂറ്റിപത്താമത്തെ തവണയും ഓപ്പൺ ചെയ്തു കണ്ടു.
സിറ്റൗട്ടിൽ നിന്നാൽ റോഡിലൂടെ പോകുന്നവരെ കാണാം. മഴ വെള്ളം തട്ടി തെറിപ്പിച്ച് കളിച്ചു കൊണ്ട് രണ്ട് കുട്ടികൾ കുടയില്ലാതെ ചിരിച്ചുല്ലസിച്ച് ഓടി പോകുന്നത് കണ്ടതും കാണാമറയത്ത് ഒളിച്ച ബാല്യകാലം അവൾക്കുള്ളിലേക്ക് തികട്ടി വന്നു.
അമ്മ.. അച്ഛൻ.. ചേട്ടൻ.. കൂട്ടുകാർ
പഠിച്ച സ്കൂൾ.. അധ്യാപകർ അങ്ങനെ അങ്ങനെ പലതും.
പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞു വരുന്ന വഴിക്ക്, മഴയുടെ കൂരാപ്പിൽ മുങ്ങി ഇരുണ്ട് പോയ വാനം നോക്കി ഭയന്ന് ഒറ്റയ്ക്ക് നടക്കുമ്പോൾ സൈക്കിളിലെത്തിയ പൊട്ടൻ അബു തന്നെ കേറിപ്പിടിക്കാൻ നോക്കിയതും എതിരെ ബൈക്കിൽ വന്ന ശാരോത്തെ അജിച്ചേട്ടൻ അയാൾക്ക് കണക്കിന് കൊടുത്തിട്ട് തന്നെ വീട്ടിൽ കൊണ്ടാക്കിയതും
പിന്നെയെപ്പോഴോ ആ മനുഷ്യൻ മനസ്സിൽ കേറി പറ്റിയതും…
പതിനെട്ട് വയസ് തികഞ്ഞ അന്നാണ് അജിച്ചേട്ടനോട് അങ്ങോട്ട് ഇഷ്ടം പറഞ്ഞത്.
പിറന്നാൾ മുട്ടായി നീട്ടിയ ശേഷമാണ് പറഞ്ഞത്. കവർ പൊളിച്ച് മുട്ടായി വായിലിട്ട് അതേ നിൽപ്പ് നിന്നതല്ലാതെ അജിച്ചേട്ടൻ മിണ്ടിയില്ല..
ഇഷ്ടം അല്ലാഞ്ഞിട്ടാകുമെന്ന് കരുതി കണ്ണ് നിറഞ്ഞു.
ഉണ്ണിയേട്ടനുമായുള്ള വിവാഹം ഉറപ്പിച്ച അന്ന് രാത്രി കാവിലെ ഉത്സവം ആയിരുന്നു.
എല്ലാവരും നാടകം കാണുന്ന തിരക്കിൽ ആരുന്നപ്പോൾ അജിച്ചേട്ടൻ തന്റെ കൈ പിടിച്ച് ഒരു ആൾമറയ്ക്ക് പിറകിൽ കൊണ്ട് പോയി.
“അമ്മൂ.. നിന്റെ വിവാഹം ഉറപ്പിച്ചോ?”
” ഉവ്വ്..”
” നീ സമ്മതിച്ചോ?”
“മ്മ്മ്…”
“ന്തിന്…?”
“സമ്മതിക്കണ്ടേ?”
” അപ്പോൾ നിനക്ക് എന്നോടുള്ള ഇഷ്ടമോ?”
” അജിച്ചേട്ടന് എന്നെ ഇഷ്ടമല്ലല്ലോ?”
” എന്നാര് പറഞ്ഞ്? ഞാൻ പറഞ്ഞോ?”
” ഇഷ്ടമാണെന്നും പറഞ്ഞില്ലല്ലോ?”
നിശബ്ദത..
രണ്ട് കുടുംബങ്ങൾ തമ്മിലുള്ള അന്തരം കാരണമാണ് മിണ്ടാതെ ഇരുന്നതെന്ന് പറഞ്ഞപ്പോൾ അവൾക്കൊന്നും തോന്നിയില്ല.
നഷ്ടപ്പെടുമെന്ന് തോന്നുമ്പോൾ മാത്രം ഉണ്ടാകുന്ന വിഹ്വലത. വൈകി വരുന്ന സ്നേഹത്തിന് അഴുകിയ പുല്ലിന്റെ വില പോലുമില്ലെന്ന് ആരോട് പറയാനാണ്?
ആലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.
അച്ഛൻ ഉണ്ണിയേട്ടന്റെ വീട്ടുകാർക്ക് കൊടുത്ത വാക്ക് തെറ്റിക്കാൻ ആവുന്നതല്ലല്ലോ.
വിവാഹത്തലേന്നാണ് പിന്നെ അജിച്ചേട്ടനെ കാണുന്നത്.
ആരുടെയൊക്കെയോ കണ്ണ് വെട്ടിച്ച് അജിച്ചേട്ടൻ മുറിക്കുള്ളിലേക്ക് കയറി. കലവറയ്ക്ക് ഉള്ളിലെ ജോലിത്തിരക്കിൽ ഷർട്ട് വിയർത്ത് നനഞ്ഞിരുന്നു.
” അജിച്ചേട്ടാ..”
” ന്നോട് പൊറുക്ക് മോളെ.. കടലോളം സ്നേഹം ഉള്ളിൽ ഉണ്ടായിട്ടും ഒരു തുള്ളി പോലും നൽകാതെ ഒളിപ്പിച്ചു വച്ചതിന്.. ”
” ഇതെന്റെ ചെറിയ സമ്മാനം ആണ്. അമ്മു ഇത് എന്നും വിരലിൽ അണിയണം. ”
ഒരു കനം കുറഞ്ഞ മോതിരം നീട്ടിക്കൊണ്ട് അദ്ദേഹമത് പറയുമ്പോൾ അറിയാതെ വിരൽ അയാൾക്ക് നേരെ നീട്ടുകയാണുണ്ടായത്.
വിയർപ്പൊലിച്ച് കണ്ണിൽ വീണതോ കണ്ണ് നിറഞ്ഞതോ, നിറഞ്ഞ കണ്ണുകളോടെ അജിച്ചേട്ടൻ വിരലിൽ മോതിരം അണിയിക്കുമ്പോൾ നേർത്തൊരു തേങ്ങലോടെ ആ ദേഹത്തെ കെട്ടിപ്പിടിച്ചു.
തന്റെ മുടിയിൽ തലോടി മെല്ലെ ദേഹത്ത് നിന്ന് അടർത്തി മാറ്റി നെറ്റിയിൽ ഒരു കുഞ്ഞുമ്മ വച്ചു.
ചൂട്..കനൽ ചൂട്.
ഇരുട്ടിലും പകലിലും പലപ്പോഴും പലയിടത്തായി കിട്ടിയിട്ടുള്ള ഉണ്ണിയേട്ടന്റെ ചുംബനങ്ങൾക്കൊന്നും ആ ചൂടില്ലെന്ന് അവൾക്കെപ്പോഴും തോന്നിയിട്ടുണ്ട്.
അതൊരു പക്ഷെ പ്രണയത്തിന്റെ പൊള്ളലാവാം.
തന്റെ ആദ്യ പ്രണയം.. അവസാനത്തേതും!
നഷ്ടപ്പെട്ട് പോയ മോഹങ്ങളുടെയും ഇഷ്ടങ്ങളുടെയും സ്വപ്നങ്ങളുടെയും പട്ടികയിലൊരെണ്ണം കൂടി മാത്രമാണിപ്പോൾ അദ്ദേഹം.
മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
ചെറുവിരലിലെ കനം കുറഞ്ഞ മോതിരത്തിൽ തെരുപ്പിടിച്ച് അവൾ വെറുതെ പുഞ്ചിരിച്ചു.
തോറ്റവളുടെ പുച്ഛച്ചിരി.
ഗേറ്റ് കടന്ന് ഉണ്ണിയേട്ടന്റെ വണ്ടി വരുന്നു.
വണ്ടി നിർത്തി ഗേറ്റും അടച്ചിട്ട് അയാൾ വണ്ടിയിൽ നിന്ന് സാധനങ്ങളും എടുത്തോണ്ട് സിറ്റൗട്ടിലേക്ക് കേറി.
നാറ്റം പിടിച്ച ഒരു കവർ അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
” ഞണ്ടാ… ഓഫിസ് വിട്ട് ഇറങ്ങിയപ്പോൾ വഴിയരികിൽ ഒരു തള്ള വിൽക്കുന്നത് കണ്ട് മേടിച്ചതാ.. നീ ഇത് ഇത്തിരി എരിവ് കൂട്ടി വയ്ക്ക്.
ഞണ്ടും വോഡ്കയും നല്ല കോമ്പോ ആണ്..”
” എനിക്ക് ഞണ്ട് വയ്ക്കാനറിയില്ല ഉണ്ണിയേട്ടാ..”
അതിന്റെ കത്രികക്കാലുകൾ കണ്ടതും അവൾക്ക് മനം പിരട്ടി.
” നീയാ യൂട്യൂബ് നോക്കി ചെയ്യ് അമ്മൂ..
അല്ലാത്തപ്പോൾ മുഴുവൻ സമയവും അതിലാണല്ലോ. ആവശ്യമുള്ളത് ഒന്നും നോക്കരുത്. അല്ലെങ്കിൽ തന്നെ നിനക്കെന്താ മല മറിക്കുന്ന പണി?”
” ഇന്ന് ഓഫിസിൽ നല്ല പണി ആരുന്നു.. ഞാനൊന്ന് കുളിക്കട്ടെ. നിനക്കൊന്നും അറിയണ്ടല്ലോ.. ഇറങ്ങുമ്പോഴേക്കും ഒരു ചായ എടുത്തേക്ക്..”
അയാൾ അകത്തേക്ക് പോയി.
ഞണ്ടിന്റെ കവറിൽ ഈർഷ്യയോടെ നോക്കിക്കൊണ്ട് അവൾ അടുക്കളയിലേക്കും…
” പുല്ല്… അജിച്ചേട്ടൻ മതിയാരുന്നു…
സ്നേഹമെങ്കിലും ബാക്കി കണ്ടേനെ…
ഉണ്ണിയേട്ടന്റെ ഒരു ഞണ്ട്….”!!
#എന്റെരചന
#നഷ്ടസ്വപ്നങ്ങൾ


5 Comments
അവളെ പൊള്ളിക്കുന്നത് നഷ്ടപ്രണയം മാത്രമല്ലല്ലോ.
സ്നേഹരാഹിത്യത്തിൻ്റെ തീ മഴ അവൾക്കു ചുറ്റും പെയ്തു കൊണ്ടേയിരിക്കുന്നുണ്ട്. ഭർത്താവും അമ്മയുമെല്ലാം അതിനുത്തരവാദികളാണ്.
നമുക്കു ചുററും ഒരുപാടു സ്ത്രീകൾ ഈ വേദന അനുഭവിക്കുന്നുണ്ട്.
നല്ലെഴുത്ത് അഞ്ജൂ❤️👌🌹
അതിമനോഹരമായി എഴുതി. നഷ്ടത്തിന് ഇത്ര feel കൊടുത്തു എഴുതിയ എഴുത്ത് സൂപ്പർ.
🙏👌❤
Excellent
ശരിയാ അജിച്ചേട്ടന് ഒന്നും അറിയണ്ടല്ലോ.. 😄
നന്നായി എഴുതി അഞ്ചു.
ചിലർക്കെ ആ വേദന മനസ്സിലാകൂ.
അവളെ പൊള്ളിക്കുന്നത് നഷ്ടപ്രണയം മാത്രമല്ലല്ലോ.
സ്നേഹരാഹിത്യത്തിൻ്റെ തീ മഴ അവൾക്കു ചുറ്റും പെയ്തു കൊണ്ടേയിരിക്കുന്നുണ്ട്. ഭർത്താവും അമ്മയുമെല്ലാം അതിനുത്തരവാദികളാണ്.
നമുക്കു ചുററും ഒരുപാടു സ്ത്രീകൾ ഈ വേദന അനുഭവിക്കുന്നുണ്ട്.
നല്ലെഴുത്ത് അഞ്ജൂ❤️👌🌹