യുദ്ധാനന്തരം വിജയഭേരിയുയർന്നപ്പോൾ, രക്തചൊരിച്ചലിനൊടുവിൽ നഷ്ടങ്ങളുടെ അസ്തിവാരത്തിനുമേൽ നേട്ടങ്ങളുടെ കോട്ടകൊത്തളങ്ങളുയർന്നു. ക്ഷത്രിയധർമ്മത്തിൻ വീരതയുയർത്തിപ്പിടിച്ച് അധികാരസിംഹാസനം ജേഷ്ഠസഹോദരനു കരഗതമായി. മണ്ണിന്റെ നാഥനു പെണ്ണും സ്വന്തമെന്നപോൽ രാജപത്നീപഥം കുലവധുവായ ദ്രൗപദിക്കു സ്വന്തമായി. സപത്നിമാരെ പിൻതള്ളി ഹസ്തിനാപുരത്തിന്റെ രാജ്ഞിയായി, യുധിഷ്ഠിരമഹാരാജാവിന്റെ വാമഭാഗമായി അവരോധിക്കപ്പെട്ടപ്പോഴും കൃഷ്ണയുടെ മനസ്സ് അശാന്തമായിരുന്നു. പുത്രദുഃഖത്തിൽ മാതൃമനം ദുഃഖാർദ്രമായി. രാജപത്നി രാജാവിനുമാത്രം സ്വന്തമായപ്പോൾ ഊഴം നഷ്ടപ്പെട്ട പ്രണയം അണയാത്ത കനലായി. അഗ്നിയിൽ നിന്നുയിർക്കൊണ്ടവൾക്ക് ജീവിതം തന്നെ അഗ്നിപരീക്ഷയായതു നിയതിയുടെ നിയോഗമാവാം. ബ്രഹ്മാസ്ത്രമേറ്റു അണഞ്ഞു പോയ കുലദീപം വീണ്ടും തെളിയിച്ച വാസുദേവനെ സ്മരിച്ചപ്പോൾ പ്രാർത്ഥനാനിർഭരമായി മനം. സഞ്ചാരവഴികളുടെ ഉയർച്ചതാഴ്ചകളിലൂടെ ദ്രുപദപുത്രിയുടെ ചിന്തകൾ രഥചക്രം പോലെ അതിവേഗം ഭൂതകാലത്തിലേക്കുരുണ്ടു.
മൂത്തവനെന്നറിയാതെ സൂതപുത്രനെന്നു കർണ്ണനെ അപഹസിച്ചതും ലക്ഷ്യം കണ്ടെത്തിയ വില്ലാളിവീരനെ വരിച്ചതും മാതാവിന്റെ വാക്കുധർമ്മം പാലിക്കാൻ ഊഴമിട്ട് ഐവരുടെ പത്നിയായതും അതിക്ലേശകരമാം വനവാസവും പിന്നെയജ്ഞാതവാസവും ഛായാമുഖിയിൽ തെളിഞ്ഞ സത്യവും സ്ഥലജലവിഭ്രാന്തി സൃഷ്ടിച്ച ഇന്ദ്രപ്രസ്ഥവും മഹാഭാരതയുദ്ധഹേതുവായ ചൂതാട്ടവും വസ്ത്രാക്ഷേപവും കൃഷ്ണന്റെ സാന്ത്വനവും തന്റെ പ്രതിജ്ഞയും ധർമ്മയുദ്ധത്തിലെ അധാർമ്മികതയും ചമ്മട്ടിയേന്തി യുദ്ധം നയിച്ച മാധവനും രക്തശുദ്ധിയേകിയ അവസാനയുദ്ധവുമെല്ലാം അവളുടെ മനസ്സിലേക്കോടിയെത്തി.
ജീവിതവഴികളിൽ കാലത്തിന്റെ നീതിയിന്നു പുച്ഛമായി നിറയുമ്പോൾ താൻ സ്നേഹിക്കാൻ മറന്നു പോയ രണ്ടാമൂഴക്കാരന്റെ ഓർമ്മകൾ സൗഗന്ധികപുഷ്പഗന്ധമായി അവളെ പൊതിഞ്ഞു. എന്തിനേക്കാളും വിലമതിച്ച ഗാണ്ഢീവധാരിക്കും ബഹുമാനം നൽകിയ ധർമ്മപുത്രർക്കും വാത്സല്യാതിരേകതാൽപര്യമാർന്ന നകുലസഹദേവർക്കുമിടയിൽ ശക്തനായ രണ്ടാമൻ വെറും സംരക്ഷകവേഷമണിഞ്ഞു അന്നുമിന്നും. തനിക്കു സ്വന്തമല്ലെന്നറിഞ്ഞും നിരുപാധികപ്രണയമോടെ അനുനിമിഷം തണലേകിയവൻ. വനവാസകാലം കാൽതളിരിണകൾ നോവാതെ പുഷ്പപാദുകമായവൻ. അജ്ഞാതവാസത്തിൽ കീചകവധത്താൽ ചാരിത്ര്യം കാത്തവൻ. ദുശ്ശാസനഹൃദയം പിളർന്ന രക്തത്താൽ കൂന്തലിൽ അഭിഷേകം ചെയ്തു പ്രതിജ്ഞ നിറവേറ്റിയവൻ. പ്രണയത്തെയുള്ളിലാവാഹിച്ച് ഏറെ വൈതരണികൾ താണ്ടി തന്റെ ആഗ്രഹപൂർത്തീകരണത്തിനായി കല്യാണസൗഗന്ധികവുമായി വന്നവൻ. ആകാരവലിപ്പത്തിന്റെ ദൃഢതയിലും മനസ്സിൽ നൈർമ്മല്യം കാത്തവൻ.
ആദ്യമൂഴത്തിന്റെ ദിനരാത്രങ്ങൾ മനസ്സിലേക്കോടിയെത്തവേ ലജ്ജാവിവശമാം മന്ദഹാസം ചുണ്ടിൽ വിരിഞ്ഞു. അപരിചിതത്വത്തിന്റെ മുഖപടത്തിനുള്ളിൽ സ്വയമൊളിപ്പിച്ച് സ്വയംവരിച്ചവനൊപ്പം മറ്റു നാലു പേർക്കും പങ്കിടപ്പെട്ടപ്പോൾ, രാജധർമ്മപാലനത്തിനായി സ്വയം മനസ്സ് കല്ലായി മാറ്റി അഞ്ചൂഴങ്ങളിൽ ജീവിതം പകുത്തപ്പോൾ, അർജ്ജുനപ്രണയത്തിനായി വേപഥുവായി കാത്തിരുന്നപ്പോൾ അവഗണനയുടെ കൂരമ്പുമായേ രണ്ടാമൂഴത്തിലേക്കെത്തിയിരുന്നുള്ളൂ. പക്ഷേ ഇന്നാലോചിക്കുമ്പോൾ തിരിച്ചറിയുന്നാ പ്രണയത്തിന്റെയാഴം. ഒരു നോട്ടമോ വാക്കോ സ്പർശനമോ കൊണ്ടു മുറിവേൽപ്പിക്കാതെ ഉടൽപ്പെരുക്കത്തിനപ്പുറം മനസ്സുതൊടാൻ ശ്രമിച്ചു അതികായനാം വൃകോദരൻ.
ആ ദിനങ്ങളിലൊരിക്കൽ ഇരുവരും വനസഞ്ചാരത്തിനായിറങ്ങി. സ്വച്ഛശീതളമായ വനഭംഗിയിൽ മതിമറന്നു ചെന്നെത്തിയത് കാട്ടാറിന്റെ കരയിലായിരുന്നു. കളകളാരവം പൊഴിച്ചൊഴുകുന്ന അരുവിയിലെ സ്ഫടികസമാനമായ ജലം, മനസ്സിൽ ജലക്രീഡയുടെ ഇച്ഛയുണർത്തി. മത്സ്യത്തെപ്പോലെ നീന്തിത്തുടിക്കാൻ കൊതിച്ചപ്പോൾ ആഗ്രഹസാഫല്യത്തിനായി അനുമതി തേടി. ഏറെ മോദത്തോടെ ജലകേളിയിൽ മുഴുകി മതിമറന്നിരിക്കുമ്പോഴാണ് ആഴത്തിൽ നിന്നും ഒരു നക്രം പിളർന്നവായയുമായി ഉയർന്നു വന്നത്. പെട്ടെന്നുള്ള ആക്രമണമായിട്ടും സമചിത്തതയോടെ തനിക്ക് പോറൽ പോലുമേൽക്കാനനുവദിക്കാതെ അതിക്രോധത്തോടെ നക്രവുമായി ഏറ്റുമുട്ടി. രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവിൽ അതിനെ കാലപുരിക്കയച്ചു. നിണമണിഞ്ഞദേഹവുമായി തന്നെ ചേർത്തു പിടിച്ചാശ്വസിപ്പിച്ച ഹൃദയതാളമിന്നുമുള്ളിൽ മുഴങ്ങുന്നു.
പാൽച്ചന്ദ്രിക വഴിഞ്ഞൊഴുകുന്ന രാവ് ഗന്ധമാദനപർവതത്തിലെ ദിനരാത്രങ്ങളിലേക്ക് മനസ്സിനെ നയിക്കുന്നു. ശ്രേഷ്ഠസുഗന്ധവുമായി മന്ദപവനനിലൊഴുകിയെത്തിയ വെൺപുഷ്പത്തിലെൻ മനം ആകർഷിക്കപ്പെട്ടപ്പോൾ, അതിന്റെ ഉറവിടം തേടി, സകല പ്രതിബന്ധങ്ങളും താണ്ടി കുബേരന്റെ കൽഹാരവ്യാപിയിലെ പുഷ്പകോദ്യാനത്തിൽ നിന്നും തനിക്കായ് സൗഗന്ധികപുഷ്പങ്ങൾ തൻ പ്രണയമലർച്ചെണ്ട് ഉപഹാരമായേകി. ഹൃത്തിനുള്ളിൽ സുഗന്ധമായിന്നുമാ ഓർമ്മകൾ പ്രണയചാമരം വീശുന്നു.
അന്തഃപുരത്തിൽ അവജ്ഞയുടെ നോട്ടങ്ങളെ, വാക്കുകളെ അധികാരത്താലടക്കാൻ, രാജ്ഞിപഥത്തിന്റെ വീരതയിൽ തലയുയർത്തി നിൽക്കാൻ, വീരനാം ഭീമസേനപ്രിയയിവളെന്ന ഖ്യാതി തന്ന ആത്മധൈര്യം കൂട്ടായതും മാനത്തിനേറ്റ കളങ്കത്തിനു ദുശ്ശാസന-ദുര്യോധനവധവും കൂന്തലിലെ നിണാഭിഷേകവും എല്ലാമൊരേകരങ്ങളിലാണെന്നതും നിയതി കാത്തുവെച്ച അത്ഭുതമാവാം. ഇനി കാലം കാത്തുവെക്കുന്നതെന്തെന്നറിയില്ല. ധർമ്മ-അധർമ്മങ്ങളുടെ ത്രാസിൽ ജീവിതം ഊയലാടുന്നു, വ്യാഖ്യാനങ്ങളുടെ പുതിയ ഏടുകൾക്കാരംഭമാവാൻ.
ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും കുറ്റമല്ലാത്ത കാലത്തിൽ സ്ത്രീ മനസ്സിനെ തിരിച്ചറിയാതെ പോയവർക്കിടയിൽ അതു തിരിച്ചറിഞ്ഞവനെ അറിയാതെ പോയത് വിധിവൈപരീത്യമാവാം . തന്റെ പ്രണയത്തിന്റെയുള്ളിൽ താൻ പ്രിയപ്പെട്ട പ്രണയഭാജനമല്ലെന്ന തിരിച്ചറിവിൽ ഒരേ നാണയത്തിന്റെ ഇരുപുറമായി വൃകോദരനുമീ പാഞ്ചാലിയും.
ദൂരെ മുനിഞ്ഞുകത്തുന്ന വെട്ടത്തിൽ നഷ്ടങ്ങളുടെ കാവൽപ്പുരയിൽ ലാഭേച്ഛയില്ലാതെ ഊഴമില്ലാത്തവൻ ഊഴം കാത്തിരിക്കുന്നു, തിരിച്ചറിവിന്റെ പ്രതിഫലനത്തിലും മാറ്റമില്ലാത്ത മനസ്സുമായി, ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ അക്ഷയപാത്രമായി. അന്തഃപ്പുരത്തിന്റെ ജനലഴികളിൽ മുഖം ചേർത്തപ്പോൾ കവിളോരം തലോടിയ കാറ്റിൽ വായുപുത്രന്റെ സ്നേഹസ്പർശമറിഞ്ഞവൾ പുളകിതയായി.
#എന്റെരചന
#നഷ്ടസ്വപ്നങ്ങൾ
***നിഷിബ എം നിഷി ***


11 Comments
സ്നേഹം 😍
👌👍🙏
സ്നേഹം 😍
മഹാഭാരതം കഥയിൽ നിന്നും ഉൾത്തിരിഞ്ഞെഴുതിയ ഈ രചന നന്നായിട്ടുണ്ട്.
സ്നേഹം 😍
അതിമനോഹരമായ ഭാഷയുടെ ഒഴുക്കായിരുന്നു. കൃഷ്ണയുടെ പ്രേമം, വാശി, ശപഥം, തിരിച്ചറിവ്, ദു:ഖം എല്ലാം ചെറിയ വാചകങ്ങളിലൂടെ തൊട്ടു തലോടി കടന്നുപോയി. അനായാസായമായ അവതരണം.👌
അഭിനന്ദനങ്ങൾ, നല്ലൊരു എഴുത്തിന്.
😍👍
സ്നേഹം 😍
👍👌💯
സ്നേഹം 😍
ധനുർവിദ്യയാൽ തന്നെ നേടിയ അർജ്ജുനനോടായിരുന്നു എന്നും ദ്രൗപദിയ്ക്കു പ്രേമാധിക്യം. മഹാബലവാനായ ഭീമൻ എന്നുമവൾക്കു രണ്ടാമൂഴക്കാരനായിരുന്നു. എന്നാൽ ഒടുവിൽ ഭീമനു തന്നോടുള്ള നിരുപാധിക സ്നേഹം ദ്രൗപദി മനസ്സിലാക്കിയല്ലോ.
മഹാഭാരതത്തെ അവലംബിച്ചെഴുതിയ കഥ വളരെ നന്നായിരിക്കുന്നു നിഷീ .👌
അഭിനന്ദനങ്ങൾ❤️🌹
സ്നേഹം 😍