അനുപമ അതിശയത്തോടെ അവരെ രണ്ടുപേരേയും മാറി മാറി നോക്കി. ഇവളിതെന്തിനുള്ള പുറപ്പാടാണ്, കാലാവസ്ഥ മാറുന്നത് പോലെയാണ് അവളുടെ മനസ്സ് മാറുന്നത്. ദേവിയുടെ ഉള്ളിലെന്താണെന്നു ആർക്കും മനസിലാകില്ല. പുറമെ കാണുന്നതോ നമ്മൾ ഊഹിക്കുന്നതോ ആകില്ല അവളുടെ ലക്‌ഷ്യം. എന്തായാലും അവൾ ഈ ചെയ്യുന്നതൊക്കെ, തന്നെ സഹായിക്കാനാണെന്ന് മാത്രം വിശ്വസിക്കാനാണ് അനുപമയ്ക്കിഷ്ടം.
സഞ്ജീവ് പോകാനായി എഴുന്നേറ്റ് ദേവിയെ നോക്കി.
“നേരം ഇരുട്ടി തുടങ്ങി, ദേവിയ്ക്ക് വണ്ടിയില്ലല്ലോ, വന്നാൽ ഞാൻ വീട്ടിൽ കൊണ്ട് വിടാം. “
വേണ്ട എന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും ദേവി അങ്ങനെ പറഞ്ഞില്ല.
പിച്ച വച്ച് തുടങ്ങിയ അനുവിന്റെ ഇരട്ട കുട്ടികളെ ഓരോരുത്തരെയായി ദേവി എടുത്തു കളിപ്പിച്ചു കൊണ്ടിരുന്നു. അത് കണ്ടു കൊണ്ട് ക്ഷമയോടെ സഞ്ജീവ് ദേവിയെ കാത്ത് നിന്നു. അനുപമ ദേവിയുടെ അടുത്ത് വന്നു പിറുപിറുത്തു.
“എടീ, അയാൾ അക്ഷമനായി കാത്ത് നിൽക്കുന്നു, നീ മനഃപൂർവം അയാളെ ബുദ്ധിമുട്ടിക്കുകയാണ്. “
“അയാളുടെ മനസ്സിൽ എനിക്ക് സ്ഥാനമുണ്ടോയെന്ന് ഞാനൊന്ന് പരീക്ഷിക്കുകയാണ്. ഇഷ്ടമില്ലെങ്കിൽ അയാളിപ്പോൾ വണ്ടിയെടുത്തു പോയേനെ. പാഠം ഒന്ന് ക്ഷമ പഠിപ്പിക്കൽ. “
ദേവി അനുപമയെ കണ്ണിറുക്കി കാണിച്ചു. അനുപമ ദേവിയെ ബലമായി മുറിയിൽ നിന്നും ഇറക്കി വിട്ടു.
“മ്, നീ കൂടെ ചെല്ല് ചെല്ല് “
സഞ്ജീവ് ദേവിയ്ക്കായി കാറിന്റെ മുൻവാതിൽ തുറന്നു പിടിച്ചു. അവളോടൊപ്പമുള്ള യാത്ര വളരെ റൊമാന്റിക് ആയി സഞ്ജീവിനു തോന്നി. അവൾ സ്റ്റീരിയോ ബ്ലൂടൂത്ത് വഴി തന്റെ ഫോണുമായി കണക്ട് ചെയ്തു ക്രിസ്റ്റിനാ പെറിയുടെ “തൗസന്റ് ഇയേഴ്സ്” എന്ന ഗാനം വച്ചു. ദേവി എയർ കണ്ടീഷൻ ഓഫ് ചെയ്തു ഗ്ലാസ് താഴ്ത്തി വച്ചു.
“സഞ്ജുവിന് ഏ സി വേണമെന്നുണ്ടോ. ? നല്ല തണുത്ത കാറ്റുണ്ട് പുറത്ത്, ദേ എൻ്റെ കയ്യിൽ തൊട്ടു നോക്കിയേ എനിക്ക് ഗൂസ് ബംപ്സ് വരുന്നു. “
അയാളുടെ വിരലുകൾ അവളുടെ കയ്യിലേക്ക് എടുത്തു വച്ചു. അവളെ സ്പർശിച്ചപ്പോൾ തന്റെ ശരീരത്തിൽ കൂടെ വൈദ്യുതി പ്രവഹിക്കുന്ന പോലെ സഞ്ജീവിനു തോന്നി. ഷോക്കേറ്റ പോലെ അയാൾ കൈ എടുത്ത് മാറ്റി.
“സാധാരണ ഏ സി യിലാണ് എൻ്റെ യാത്ര. ഇന്ന് പുറത്തു നല്ല കാറ്റുണ്ട്. ഇതും കൊള്ളാം. “
“ഒരു ചെറിയ മഴ കൂടി വേണമായിരുന്നു, എങ്കിൽ മഴയത്ത് നനയുക കൂടി ചെയ്യാമായിരുന്നു. “
“ഞാൻ ഇതുവരെ കണ്ട ദേവി അല്ലല്ലോ ഇത്, കുറച്ചു വട്ടുണ്ടോ എന്നൊരു സംശയം. “
“സംശയിക്കണ്ട, ലേശം വട്ടുണ്ട്. തല്ക്കാലം ആരോടും പറയണ്ട. കൂടെ കൂടേണ്ട പകരുന്നതാണ്. “
“അത് സാരമില്ല, എനിക്കുമുണ്ട്. അത് മറ്റൊരു രീതിയിലാണെന്നു മാത്രം. പകർന്നാലും എനിക്ക് കുഴപ്പമില്ല. “
“ഞാൻ തുറന്നു പറഞ്ഞൂ എന്നേയുള്ളു. ഇതാണ് ശരിക്കുള്ള ഞാൻ, റാന്തൽ വെളിച്ചം കണ്ടു ചുറ്റും കൂടുന്ന ഈയാംപാറ്റകളെ പോലെ ചതിയിൽ പെടരുത്. തീയാണെന്നും അപകടമാണെന്നും മുന്നറിയിപ്പ് നൽകണമല്ലോ. “
“റിസ്ക് എടുക്കാതെ ജീവിതത്തിൽ എന്താണൊരു ത്രിൽ. ശരാശരി ഒരു മനുഷ്യന്റെ ജീവിതമെങ്ങനെയാണ്, ജനനം, പിന്നെ പഠനം, ജോലി, കല്യാണം, മരണം. രാവിലെ ഉണരുക, തിന്നുക, കുടിക്കുക, ഉറങ്ങുക. ഇതൊക്കെയല്ലേ, സാധാരണം. എനിക്ക് അതിലൊന്നും ഒരു താല്പര്യമില്ല. “
“അപ്പോൾ ഇവിടെ റിസ്ക് എലമെന്റ് ഉറപ്പാണെന്നല്ലേ, തുറന്നു പറച്ചിലിന് നന്ദി. “
“അങ്ങനെയല്ല. അതിപ്പോൾ ഞാനെന്തു പറഞ്ഞാലും അതിനെ എതിർക്കാനാണ് ദേവിയ്ക്ക് താല്പര്യം. എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ. എത്രകാലം വേണമെങ്കിലും ഞാൻ തനിക്കു വേണ്ടി കാത്തു നില്ക്കാൻ തയാറാണ്. വെറുമൊരു ഇഷ്ടമല്ല തന്നോട്, ഒരു തരം ആരാധനയാണ്. “
ദേവി അയാളെ നോക്കി ചിരിച്ചു.
“കാത്തിരിക്കേണ്ടി വരും. എനിക്കിപ്പോൾ ഒന്നിനെക്കുറിച്ചും ഉറപ്പില്ല. നിധിൻ വരുവാനും വരാതെയിരിക്കാനും സാധ്യതയുണ്ട്. അത് പോലെയാണ് എൻ്റെ തീരുമാനങ്ങളും… “
“ഞാൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയാറാണ്. “
“ഞാനൊരമ്മയാണ്. ഒരു ഉപദേശം ഫ്രീ ആയി തരാം. എനിക്ക് പരിചയമുള്ള ധാരാളം പെൺകുട്ടികളുണ്ട്. അതിലൊന്നാകും സഞ്ജുവിന് കൂടുതൽ ചേരുന്നത്. “
ഗേറ്റിൽ കാർ നിർത്തിയിട്ട് സഞ്ജീവ് അവളെ കൈ പിടിച്ചിറക്കി.
“അമ്മ കൂടുതൽ ആലോചിക്കണ്ട. പോയി കിടന്ന് ഉറങ്ങിക്കോ, നാളെ കാണാം. എനിക്കീ സൗഹൃദം വിലപ്പെട്ടതാണ്. “
നവമിയെ മടിയിലിരുത്തി കളിപ്പിക്കുമ്പോൾ അടുത്ത പദ്ധതിയെക്കുറിച്ച് ആലോചിക്കുകയായിരുന്നു ദേവി.
ദേവി ഫോൺ കയ്യിലെടുത്ത് ആർക്കോ ഡയൽ ചെയ്തു, കുട്ടിയെ നിലത്തിരുത്തി ദേവി കൂടെയിരുന്നു. ഫോണിൽ സംസാരിക്കാനായി അവൾ തന്റെ ശബ്ദം മയപ്പെടുത്തി.
“എന്തായി ആ ജാമ്യത്തിന്റെ കാര്യം. ?”
“അത് ചോദിക്കാനാണോ ഇപ്പോൾ വിളിച്ചത്, കാര്യം പറ. ജാമ്യം കിട്ടിയെന്നു ഞാൻ മെസേജ് അയച്ചായിരുന്നല്ലോ, എന്തായിരുന്നു ചേച്ചിക്ക് ഇന്നിത്ര ധൃതി. അയാളുമായിട്ട് എന്താ ഇടപാട്. ആരെയും കണ്ണടച്ച് വിശ്വസിക്കേണ്ട. “
“ഏയ് ചൂടാകാതെ ചെറുക്കാ, അത് അങ്ങനെയൊന്നുമില്ല. സഞ്ജീവിനെ ഇപ്പോൾ ഒന്ന് കൂടെ നിർത്തണം, അത്ര മാത്രം. “
“എങ്കിൽ കൊള്ളാം, ഞാൻ പറഞ്ഞില്ല എന്നിനി പറയരുത്. “
“ഞാൻ പറഞ്ഞ കാര്യം എന്തായി?”
“ചേച്ചി പറഞ്ഞ കാര്യം ഞാൻ ന്യൂസ് പേപ്പർ ബോയിയെ അറിയിച്ചിരുന്നു. സാധാരണ കേസുകൾ അയാളേറ്റെടുക്കില്ല എന്നറിയാമല്ലോ. ഞാൻ വളരെ നിർബന്ധിച്ചപ്പോൾ അയാളേറ്റു, പിന്നെ ചേച്ചിയെക്കുറിച്ചയാൾ ധാരാളം കേട്ടിട്ടുണ്ട്. ഒടുവിൽ അയാൾ സമ്മതിക്കുകയായിരുന്നു. ഒരു ഉപാധിയോടെയായിരുന്നു സമ്മതം. ഇപ്പോൾ ചേച്ചിയെ നേരിട്ട് കാണില്ല. ആവശ്യങ്ങൾ ഞാൻ വഴി ബോയിയെ അറിയിക്കണം. അത് സമ്മതമാണേൽ… “
“സമ്മതമാണ്. “
“സമ്മതമാണെന്നു ഞാൻ പറഞ്ഞിരുന്നു. അയാളെന്നെ രണ്ടു ദിവസം മുൻപ് വിളിച്ചിരുന്നു. അയാളിപ്പോൾ വിദേശത്താണ്. ചിലപ്പോൾ നമ്മുടെ മിഷനുമായിട്ടായിരിക്കും. അയാൾ മടങ്ങി വന്നാലേ നമുക്ക് സത്യമറിയാൻ കഴിയൂ. എന്തായാലും നമുക്ക് കാത്തിരിക്കാം. കൈലാസൻ, നിധിൻ, പ്രണവ് മൂന്നുപേർ, മൂന്നു നഷ്ടങ്ങൾ….. “
“അത് തെളിവുകളോടെ കണ്ടെത്തണം. അത് കണ്ടെത്തി കഴിയുമ്പോൾ എനിക്കയാളെ നേരിട്ട് കാണണം. “
“ചേച്ചി, നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇങ്ങനെയുള്ള ഫോൺ സംഭാഷണങ്ങൾ നമ്മൾ മേലിൽ ഒഴിവാക്കേണ്ടതുണ്ട്. “
ഫോൺ വച്ചിട്ടും ദേവിയ്ക്ക് മനസ്സിനൊരു ആശ്വാസം കിട്ടിയില്ല. അവൾ കുട്ടിയെ തൻ്റെ മാറോടു ചേർത്ത് പിടിച്ചു. ആ സമയത്ത് കയ്യിലിരുന്ന പാവക്കുട്ടി നിലത്തു വീണതിനാൽ കുട്ടി കരയാൻ തുടങ്ങി. കുട്ടി കരഞ്ഞിട്ടും ദേവി അതൊന്നും ശ്രദ്ധിക്കാതെ നിധിന്റെ ഓർമ്മകളിൽ മുഴുകി.
ഒരാളെ നഷ്ടപെടുമ്പോഴാണ്, അയാളെ കുറിച്ചുള്ള ഓർമ്മകൾ തീവ്രമാകുന്നത്. അത് ഹൃദയത്തെ കുത്തി കുത്തി വേദനിപ്പിക്കുന്നത്. ദേവി രാവും പകലും പലതിലും മുഴുകി നടക്കുന്നത് ആ ഓർമകളിൽ നിന്നും രക്ഷപ്പെടാനാണ്. മറക്കാൻ ശ്രമിക്കും തോറും കൊടുങ്കാറ്റു പോലെ കടന്നു വരുന്ന ഓർമ്മകൾ. ഓർമ്മകൾ ദേവിയെ വല്ലാതെ വിഷമിപ്പിക്കുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ടാണ് മാലതി മുറിയിലേയ്ക്കു വന്നത്. അവർ ദേവിയിൽ നിന്നും കുട്ടിയെ ഏറ്റു വാങ്ങി.
“ദേവി നിനക്കെന്താ പറ്റിയത്. “
ദേവി മറുപടി ഒന്നും പറഞ്ഞില്ല. ആ സമയത്ത് തന്റെ മുന്നിലുള്ള ജനലിനടുത്ത് കറുത്ത നിഴലനക്കം കണ്ടവൾ അനങ്ങാതെ ഇരിക്കുകയായിരുന്നു. അമ്മ പോയപ്പോൾ അവൾ ഫോൺ കയ്യിലെടുത്തു. അവൾ ക്യാമറ റെക്കോർഡിങ്ങിനു വേണ്ടി ഫോണിൽ പരതി. പടിഞ്ഞാറു വശത്തെ മതിൽ ചാടി പോകുന്ന രൂപത്തെ അവൾ ശ്രദ്ധിച്ചു.
അവൾ ആരോടും ഒന്നും പറയാതെ തന്റെ മുന്നിലുള്ള ജനൽ വലിച്ചടച്ചു. ഒന്നുമറിയാതെ അമ്മ കുഞ്ഞിനൊപ്പം ഉറങ്ങുന്ന മുറിയുടെ മുന്നിലെ സെറ്റിയിൽ, തലയിണയുടെ അടിയിൽ അച്ഛന്റെ തോക്കു ഒളിപ്പിച്ചു വച്ച്, ആ രാത്രി മുഴുവൻ ഉറങ്ങാതെ അവൾ കാത്തിരുന്നു.
രാവിലെ അവൾ ആരോടും പറയാതെ വീടിനു നാലുവശത്തും നടന്നു നോക്കി. തന്റെ മുറിയിലെ ജനലിനടുത്തുള്ള മണ്ണിൽ പതിഞ്ഞ ഷൂസിന്റെ പാട്, അവൾ ഫോണിൽ ഫോട്ടോയെടുത്തു. തല്ക്കാലം ആരും അറിയണ്ട എന്നവൾ കരുതി.
തലേന്ന് കണ്ട ദേവിയെ ആയിരുന്നില്ല രാഹുൽ രാവിലെ ഓഫീസിൽ കണ്ടത്. തലേന്ന് സന്തോഷവതിയായി ഓഫീസിൽ നിന്നും ഇറങ്ങി പോയ ദേവി വളരെ ടെൻഷനോട് കൂടിയാണ് തന്റെ മുറിയിൽ ഇരുന്നത്. രാഹുലിനൊപ്പം ചായ കുടിക്കാനായി അവൾ എതിർവശത്തുള്ള തട്ടുകടയിലേയ്ക്ക് നടന്നു. സാധാരണ ഓഫീസിൽ വച്ച് പറയാൻ കഴിയാത്ത രഹസ്യങ്ങൾ കൈമാറാനുള്ള ഒരു സൂചന കൂടിയാണ് ആ ചായകുടി പരിപാടി.
“എന്ത് പറ്റി ചേച്ചി. “
“ഇത് നോക്ക്. “
അവൾ ഫോണിൽ പതിഞ്ഞ ഷൂസിന്റെ അടയാളം അവനെ കാണിച്ചു. ഇന്നലെ രാത്രിയിൽ കണ്ട കാഴ്ചകളും അനുഭവങ്ങളും ദേവി വിശദീകരിച്ചു.
“പോലീസിൽ അറിയിക്കണോ ചേച്ചി. അമ്മയും കുഞ്ഞുമൊക്കെ കൂടെയില്ലേ. “
“ആരെ സഞ്ജീവിനെയോ, അയാളെ അറിയിക്കാതെ ചെയ്യാൻ കഴിയുമോ. അശോകദാസിനെ വിവരം അറിയിച്ചു. പുള്ളി പുറത്ത് കാവലുണ്ടാകും. തല്ക്കാലം നമ്മൾ മൂന്നു പേരും മാത്രമറിഞ്ഞാൽ മതി. “
രണ്ടു ദിവസം കഴിഞ്ഞ് ഒരു ഉച്ചയ്ക്ക് രാഹുൽ ദേവിയെ തേടി വീട്ടിൽ വന്നു. രാഹുലിന്റെ പിറകെ ദേവി സ്വന്തം കാറിൽ പുറത്തേയ്ക്കു പോയി. വിജനമായ കായൽക്കരയിൽ നിർത്തിയിട്ട രാഹുലിൻ്റെ കാറിലിരുന്ന് അവർ ദീർഘനേരം സംസാരിച്ചു.
“രാഹുൽ നീ ഈ പറയുന്നത് സത്യമാണോ?”
“അവരുടെ ഒരു കത്ത് എനിക്കിന്ന് കിട്ടി. അതിൽ പ്രണവിനെക്കുറിച്ച് ഇങ്ങനൊരു സൂചന കിട്ടി. എല്ലാത്തിനും കാരണം പ്രണവിന് ചേച്ചിയോടുള്ള.. “
“മതി നിർത്തൂ. “
ദേവി രാഹുലിന്റെ കാറിൽ നിന്നിറങ്ങാൻ ശ്രമിച്ചു. രാഹുൽ ദേവിയുടെ കൈ പിടിച്ചു കാറിൽ തടഞ്ഞു വച്ചു.
“ചേച്ചി ഇതെങ്ങോട്ടാണ്, ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ. “
“എനിക്ക് പ്രണവിനെ അടിയന്തിരമായി ഒന്ന് കാണണം. “
“എന്നിട്ടെന്തിനാ?”
“കേട്ടതെല്ലാം സത്യമാണോയെന്നറിയണം. “
“അയാള് തുറന്ന് പറയുമോ? “
“പറയും രാഹുൽ, അയാളെന്നോട് പറയും, അനുപമ കൂടെ ഉണ്ടാകരുതെന്ന് മാത്രം. ഞാൻ പറയിക്കും. “
രാഹുലിനോട് യാത്ര പറഞ്ഞ് ദേവി അനുപമയെ വിളിച്ചു. അവൾ കുട്ടികളെ പീഡിയാഡ്രീഷ്യനെ കാണിക്കുവാൻ ആശുപത്രിയിൽ പോയിരിക്കുകയാണ്. ഇതാണ് ശരിക്കുള്ള അവസരം. അനുപമ മടങ്ങി വരുവാൻ ഒരു മണിക്കൂറെങ്കിലും കഴിയും. ആ സമയം കൊണ്ട് പ്രണവിനോട് തനിച്ചു സംസാരിക്കണം. ബുദ്ധിപൂർവം ആ മാനേജറെ അവിടെ നിന്നും ഒഴിവാക്കണം. അതിനുള്ള തന്ത്രങ്ങൾ ആലോചിച്ചുകൊണ്ട് അവൾ വണ്ടി അനുപമയുടെ വീട്ടിലേയ്ക്കു ഓടിച്ചു.
വാതിൽ തുറന്ന ജോലിക്കാരി പരിചയ ഭാവത്തിൽ ചിരിച്ചു. ആ സമയത്ത് വീട്ടിൽ പ്രണവും മാനേജരും വീട്ടു ജോലിക്കാരിയും മാത്രം.
“അനുപമ ചേച്ചി സ്ഥലത്തില്ല. പ്രണവ് സാർ റൂമിൽ നല്ല ഉറക്കത്തിലാണ്. മാനേജർ പുറത്തു പോകാൻ ഒരുങ്ങുകയാണ്. “
“സാരമില്ല അനുപമ വരട്ടെ. ഞാൻ പോയി പ്രണവിനെ ഒന്ന് കാണട്ടെ. “
മാനേജറിനൊപ്പം മുറിയിലായിരുന്നു പ്രണവ്, രഹസ്യമായി മാനേജറിനെ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞ് ഏല്പിക്കുകയാണ് പ്രണവ്. പതിഞ്ഞ സ്വരത്തിലാണ് രണ്ട് പേരും സംസാരിക്കുന്നത്.
“മാഡം വന്നിട്ട് എനിക്കൊന്നു പുറത്തു പോകണമായിരുന്നു, ചില സിനിമകളുടെ ഡേറ്റിൻ്റെ കാര്യങ്ങൾ തീർപ്പാക്കാനുണ്ട്. “
“അതിനെന്താ നിങ്ങൾ പോയി വരൂ, അനു വരുന്നത് വരെ ഞാൻ പ്രണവിനൊപ്പം കൂടാം. ഞാൻ ഇന്ന് ഫ്രീയാണ്. “
പ്രണവിന്റെ സമ്മതത്തോടെ മാനേജർ പുറത്തു പോയി. ജോലിക്കാരി മേശപ്പുറത്തു കൊണ്ട് വച്ച സൂപ്പ്, ദേവി സ്‌പൂൺ കൊണ്ട് കോരി കൊടുത്തു. ശരിയായ ആഹാരമില്ലാത്തതു കൊണ്ടാകും പ്രണവിന്റെ കവിളുകളൊട്ടി അയാളൊരു പ്രേതത്തെ പോലെ കാണപ്പെട്ടു.
ദേവി വളരെ ക്ഷമയോടെ അയാൾക്ക് സൂപ്പ് കോരി കൊടുക്കുകയും അയാളുടെ ചുണ്ടുകൾ ടവൽ കൊണ്ട് തുടച്ചു വൃത്തിയാക്കുകയും ചെയ്തു. അയാൾ നന്ദിയോടെ ദേവിയുടെ മുഖത്തേയ്ക്കു നോക്കി, അയാളുടെ കണ്ണുകൾ തിളങ്ങി..
“എന്താ ഇപ്പോൾ പ്രണവിന്റെ മനസ്സിൽ സ്നേഹമോ, നന്ദിയോ?”
“എന്നിൽ രണ്ടുമുണ്ട്. “
അയാൾ പതിഞ്ഞ സ്വരത്തിൽ അവൾക്കു മറുപടി കൊടുത്തു.
“നന്ദി മാത്രം, പ്രണവിനൊരിക്കലും എന്നോട് സ്നേഹമുണ്ടായിരുന്നില്ല അന്നും ഇന്നും നിങ്ങൾ ഒരേ പോലെ തന്നെ. നിങ്ങൾ എന്നും സ്വാർത്ഥനായിരുന്നു പ്രണവ്. “
ദേവിയുടെ ശബ്ദം ക്രൂരമായി.
“ദേവി അങ്ങനെ പറയരുത്. അത് സത്യമല്ല. “
“അന്ന് എന്നെ തോൽപിക്കാൻ നിങ്ങൾ എന്റെ കൂട്ടുകാരിയെ സമർത്ഥമായി പറ്റിച്ചു. നിങ്ങളുടെ പ്രേമനാടകത്തിൽ അവളെ പെടുത്തി. ആ പാവം ഇന്നും കരുതുന്നത് അവളെ മാത്രമാണ് നിങ്ങൾ അന്ന് സ്നേഹിച്ചിരുന്നതെന്നാണ്. ഒരേ സമയം രണ്ടു പേരെ പ്രണയിച്ച മികച്ചൊരു അഭിനേതാവ്. പ്രണയിച്ചില്ല അഭിനയിച്ചു തകർത്തു. അവളുടെ മനസ്സ് തകർക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. നീ അന്ന് രാത്രിയിൽ എന്നോട് കാട്ടിയതെല്ലാം വിവേകും കൂട്ടരും പറഞ്ഞ കള്ളകഥകളാണെന്നു ഞാനവളെ ധരിപ്പിച്ചു. ഇല്ലെങ്കിൽ അവളിപ്പോൾ ജീവനോടെയുണ്ടാകില്ലായിരുന്നു. എന്റെ പ്രണയത്തെ കൊന്നു ഞാനവളുടെ പ്രണയത്തെ വിജയിപ്പിച്ചു. എൻ്റെ ത്യാഗമാണ് നിങ്ങളുടെ ജീവിതം. “
“ദേവി ഞാൻ പെട്ട് പോയതാണ്, ഞാൻ നിന്നെ സ്നേഹിച്ചില്ലായെന്നു നീ പറയരുത്. അത് തെറ്റാണ്. രാത്രികളിൽ നിന്റെ ബംഗ്ലാവിന്റെ വന്മതിലുകൾ ഞാൻ പലപ്പോഴും ചാടി കടന്നത് നിന്നെ ജനലിലൂടെ ഒരു നോക്ക് കാണാൻവേണ്ടിയാണ്. ഒരിക്കൽ നിന്റെ അച്ഛൻ കയ്യോടെ പിടിച്ചപ്പോഴാണ് ഞാൻ അത് നിർത്തിയത്. പ്രീഡിഗ്രി ക്ലാസ്സിൽ വച്ച് നീ കൈലാസനുമായി ഇഷ്ടത്തിലായപ്പോൾ ഞാനാണ് ടീച്ചറമ്മയ്ക്കു ഊമ കത്തെഴുതി, ആ ബന്ധം തകർത്തത്. നീ ഒരിക്കലും എന്നിലേക്ക് തിരികെ വരില്ലായെന്നറിഞ്ഞപ്പോഴാണ് ഞാൻ അനുപമയെ വിവാഹം ചെയ്തത്. “
ഇത്രയും പറഞ്ഞപ്പോഴേക്കും പ്രണവ് കിതയ്ക്കാൻ തുടങ്ങി. ദേവി അവന്റെ നെഞ്ചും കൈകളും കാലുകളും തടവി അവനെ ശാന്തനാക്കി.
“എന്റെ കൈലാസനെ കൊന്നത് നിന്റെ അറിവോടെയല്ലേ. എന്നെ വീണ്ടും ചതിക്കാൻ നോക്കിയില്ലേ. “
“ഇല്ല സത്യമായിട്ടും അല്ല, അതിൽ എനിക്കൊരു പങ്കില്ല. “
“എന്റെ നിധിൻ എവിടെ, അവൻ ജീവനോടെയുണ്ടോ?”
“എനിക്കറിയില്ല ദേവി. എനിക്കൊന്നുമറിയില്ല. “
“നീ നിധിനെ ഒളിപ്പിച്ചു താമസിക്കാൻ കൊണ്ട് പോയ ആ കെട്ടിടം ഏതാണ്, ആരുടേതാണ്, ഈ മേക്ക് അപ്പ് ആർട്ടിസ്റ്റ് രാജ ആരാണ്? അയാളിപ്പോൾ എവിടെയാണ്. എന്തിനാണ് നിധിന്റെ വിവരങ്ങൾ നീ അയാൾക്ക് ചോർത്തി കൊടുത്തത്. “
കുറ്റബോധത്തോടെ, നിറഞ്ഞ കണ്ണുകളോടെ പ്രണവ് ദേവിയുടെ മുന്നിൽ കിടന്നു.
“എനിക്കതറിയണം പ്രണവ്. “
ആ എയർ കണ്ടിഷൻ്റെ തണുപ്പിലും പ്രണവ് വിയർത്തു കുളിക്കാൻ തുടങ്ങി.
(തുടരും… )
✍️✍️നിഷ പിള്ള


2 Comments
. ഗ്രേറ്റ് article
Pingback: ന്യൂസ് പേപ്പർ ബോയ്-43 - By Nisha Pillai - കൂട്ടക്ഷരങ്ങൾ