ശാന്തമായി ഒഴുകുന്ന കായൽ.
ഓള പരപ്പിൽ വിവിധ പൂക്കൾ കൊണ്ടലങ്കരിച്ച വള്ളം.
അതിനും നടുവിലായി വിരിച്ച വെള്ള കിടക്കയിൽ സമാധാനമായി ഉറങ്ങുന്ന അവൾ.
അവൾക്കപ്പോൾ നാടോടിക്കഥയിലെ ഉറങ്ങുന്ന സുന്ദരിയുടെ അതേ ഛായ ഉണ്ടായിരുന്നു.
എങ്ങും നിശബ്ദത.
ഒരു നിമിഷം.
പെട്ടെന്ന് ലോകത്തുള്ള എല്ലാ അലാറവും ഒരുമിച്ച് അടിക്കാൻ തുടങ്ങി.
ചെറുതും വലുതും പലവിധ ശബ്ദങ്ങളോട് കൂടിയും അവ അവളുടെ കാതിലേക്ക് ഇരച്ചു കയറി.
ഞെട്ടിയുണർന്ന അവൾ കണ്ണ് മിഴിച്ചു നോക്കി.
കായലുമില്ല. വള്ളവുമില്ല.
അലാറം ശബ്ദം മാത്രം തുളച്ചു കയറുന്നുണ്ട്.
മടിയുടെ പുതപ്പ് വലിച്ചു നീക്കി അവൾ എഴുന്നേറ്റ് അലാറം ഓഫ് ചെയ്തു.
സന്ദീപ് ഒന്നുമറിയാതെ പുതച്ച് മൂടി കിടപ്പുണ്ട്.
ബാത്‌റൂമിൽ കയറി ഫ്രഷ് ആയ ശേഷം അവൾ അവനെ ഒന്നുകൂടി നോക്കിയിട്ട് അടുക്കളയിലേക്ക് നടന്നു.
രാത്രി ഒരുപാട് വൈകിയാണ് കിടന്നത്.
സന്ദീപിന്റെ ഫ്രണ്ട്സും ഫാമിലിയും ഉണ്ടായിരുന്നു ഡിന്നറിന്.
അവരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു വച്ച് സന്ദീപ് അവളോട് ഓരോരോ വിഭവങ്ങളുടെയും ലിസ്റ്റ് കൊടുത്തു.
വിയർത്ത് കുളിച്ച് വെപ്രാളത്തോടെ എല്ലാം ചെയ്തു തീർക്കുമ്പോൾ സന്ദീപ് അവരോടൊത്ത് ആഘോഷിക്കുന്ന തിരക്കിലായിരുന്നു.
കണ്ണിൽ ചോരയില്ലാത്ത അവരുടെ ഭാര്യമാർ പോലും അടുക്കള വാതിൽക്കലോട്ട് ഒന്നെത്തി കൂടി നോക്കിയില്ല.
ഒരു കണക്കിന് ഇത് തന്റെ മാത്രം കടമ ആയിരുന്നല്ലോ.
ആതിഥേയ വേഷം കെട്ടിയാടേണ്ട ഒരു വേലക്കാരി!
സന്ദീപ് പറയും പോലെ അവരൊന്നും തന്നെ പോലെ ജോലിയും കൂലിയും ഇല്ലാതെ ചുമ്മാ കുത്തിയിരുന്ന് തിന്നുവല്ലല്ലോ.
ഒരു നെടുവീർപ്പോടെ അവൾ തന്റെ ദൈനംദിന ജോലികൾ ചെയ്യാനാരംഭിച്ചു.
കാപ്പിക്കുള്ള വിഭവങ്ങൾ തയാറാക്കുന്നതിനോടൊപ്പം കുട്ടികൾക്ക് ലഞ്ചിനുള്ള ആഹാരം കൂടി റെഡിയാക്കേണ്ടതുണ്ട്.
ദോശമാവ് കലക്കി ചുടുന്നതിനിടയിൽ തന്നെ അവൾ തോരനുള്ള പച്ചക്കറി അരിഞ്ഞു.
ഇടയ്ക്ക് കുക്കറിന്റെ ശബ്ദം കേട്ട് അങ്ങോട്ട് ഓടിയപ്പോഴേക്ക് പാൽ തിളച്ചു തൂവി.
അത് വൃത്തിയാക്കി കൊണ്ടിരുന്നപ്പോഴേക്ക് ഏറ്റവും ഇളയ സന്തതി അച്ചുകുട്ടൻ കണ്ണും തിരുമ്മി വന്നു.
അവനെ സമാധാനിപ്പിച്ച് ആഹാരം കൊടുത്ത് ഒന്ന് ഒതുക്കി ഇരുത്തിയപ്പോഴേക്ക് പിള്ളേരും പിള്ളേരുടെ അച്ഛനും എണീറ്റ് വന്നു.
അവരുടെ കാര്യങ്ങൾ ഒക്കെ ഒരു തരത്തിൽ ശരിയാക്കി മൂവരെയും ഓഫിസിലും സ്കൂളിലും പറഞ്ഞു വിട്ടതിനു ശേഷം തിരിയുമ്പോഴാണ് മേശപ്പുറത്തു താൻ എപ്പോഴോ കുടിക്കാൻ എടുത്തു വച്ച ചായ തണുത്ത് പാട പൊന്തി ഇരിക്കുന്നത് കണ്ടത്.
അതിൽ ചാടി ഒരു ഉറുമ്പും ആത്മഹത്യ ചെയ്തിരുന്നു.
അതേപടി സിങ്കിലേക്കൊഴിച്ച് കപ്പ് കഴുകി വച്ചു. അച്ചുക്കുട്ടൻ വീണ്ടും ഉറങ്ങിപ്പോയിരുന്നു. ദോശയും സാമ്പാറുമായി കഴിക്കാൻ ഇരുന്നപ്പോഴാണ് അമ്മ വിളിച്ചത്.
കഴിക്കുന്ന സമയമാണ് അവളുടെയും അമ്മയുടെയും ഫോൺ വിളി സമയം.
അച്ഛന് അസുഖം കുറവില്ലെന്നും എന്നാണ് കാണാൻ വരുന്നതെന്നും അമ്മ ചോദിച്ചപ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
സന്ദീപിനോട് ഒന്നവിടം വരെ പൊയ്ക്കോട്ടെ എന്നു ചോദിച്ചപ്പോൾ “എന്തിനാ നിന്റച്ഛൻ ചത്തോ?” എന്നാണ് പറഞ്ഞതെന്ന് എങ്ങനെ അമ്മയോട് പറയും.
പറഞ്ഞാൽ തന്നെ അമ്മ കണ്ണീരോടെ മക്കൾ മൂന്നായില്ലേ ഇനി അവൻ പറയുന്നത് കേട്ടല്ലേ ജീവിക്കാൻ പറ്റൂ എന്നും പറഞ്ഞ് കണ്ണീരൊപ്പും.
അതറിയാവുന്നത് കൊണ്ടവൾ ഉടനെ വരാമെന്ന് ഉറപ്പ് കൊടുത്തു.
പെട്ടെന്ന് കഴിച്ചു തീർത്തിട്ട് അവൾ തുണി കഴുകാനായി പോയി.
ഇടയ്ക്ക് ഫോണിൽ നോട്ടിഫിക്കേഷൻ വന്നപ്പോൾ എടുത്തു നോക്കി.
മീറ്റ് അപ്പിനെകുറിച്ച് പൂർവ സഹപാഠികൾ മെസ്സേജുകൾ ഇട്ടു തകർക്കുകയാണ്.
വരുന്ന ഇരുപതാം തീയതി വച്ചിരിക്കുന്ന സംഗമത്തിന്റെ കാര്യമാണ്.
മിക്കവാറും ഉള്ളവരെല്ലാം വരുന്നുണ്ട്.
ഇടയ്ക്ക് ഒരു പ്രൈവറ്റ് മെസ്സേജ്. കൂടെ പഠിച്ചിരുന്ന കിരൺ ആണ്.
“വരില്ലേ?” എന്നൊരു വാക്ക് മാത്രം.
അവൾ ഫോൺ താഴെ വച്ചു.
തന്റെ പിന്നാലെ ഒരുപാട് നടന്നതാണ്.
അച്ഛനെയും അമ്മയെയും പേടിച്ചാണ് വേണ്ടെന്ന് വച്ചത്.
ഇപ്പൊ അവനും ഭാര്യയും കൂടി യാത്ര പോകുന്നതിന്റെയും ഹോട്ടലിൽ കയറി ഫുഡ് കഴിക്കുന്നതിന്റെയും തമ്മിൽ ഉമ്മ വയ്ക്കുന്നതിന്റെയും വാർഷികങ്ങൾക്ക് ഗിഫ്റ്റ് കൊടുക്കുന്നത് പോസ്റ്റുകൾ കാണുമ്പോൾ വല്ലാത്ത നഷ്ടബോധം.
എങ്കിലും സമൂഹ മാധ്യമങ്ങളിൽ വരുന്നത് ചുമ്മാ പ്രഹസനം മാത്രമാണെന്നും വീട്ടിലൊക്കെ അവർ മുട്ടൻ വഴക്കായിരിക്കുമെന്നും അവൾ സമാധാനിച്ചു.
വർഷം നാലായിട്ടും അവർക്ക് കുഞ്ഞുങ്ങളില്ലല്ലോ തനിക്ക് മക്കൾ മൂന്നാണെന്നും അവൾ സ്വയം ഓർമിപ്പിച്ചു.
അവർ തന്നെ ഇപ്പോഴേ കുഞ്ഞുങ്ങൾ വേണ്ടെന്ന് വച്ചതാണെന്ന് അവൻ എപ്പോഴോ പറഞ്ഞത് അവൾ മനഃപൂർവം മറന്നു കളഞ്ഞു.
തൂത്ത് വാരുമ്പോൾ കട്ടിലിന്റെ അടിയിൽ നിന്ന് ഒരു കാർഡ് കിട്ടി.
അതെടുത്തു നോക്കിയ അവൾ ഒരു നിമിഷം വല്ലാതെ നിന്നു.
രണ്ട് ദിവസം മുന്നേയുള്ള സന്ദീപിന്റെ ബർത്തഡേയ്ക്ക് അവൾ സമ്മാനിച്ചതാണ്.
‘ടു മൈ ലവ് ‘എന്ന വാചകം തന്നെ നോക്കി ഇളിക്കുന്നതായി അവൾക്ക് തോന്നി.
അവന് സർപ്രൈസ് കൊടുക്കാനാണ് ചെറിയ ഒരു സദ്യയും അവനിഷ്ടമുള്ള അവൽ പായസവും ഒരുക്കി സ്വന്തം കൈ കൊണ്ടുണ്ടാക്കിയ കാർഡുമായി അവൾ കാത്തിരുന്നത്.
സന്ദീപ് വന്നു കയറിയപ്പോൾ തന്നെ മദ്യം മണക്കുന്നുണ്ടായിരുന്നു.
ബര്ത്ഡേ പാർട്ടി ആരുന്നത്രേ. തീൻ മേശയ്ക്ക് മുന്നിലിരുന്ന് എന്തൊക്കെയോ കൊത്തിപ്പറുക്കി മുറിയിലേക്ക് പോകുമ്പോഴാണ് കാർഡ് കൊടുത്തത്.
ആശംസകൾ പറഞ്ഞത് പോലും കേൾക്കാതെ അകത്ത് പോയ അവൻ ശബ്ദമുണ്ടാക്കുന്നത് കണ്ടാണ് ഓടി ചെന്നത്.
പിറ്റേന്നത്തേയ്ക്ക് തേച്ചു വച്ചിരുന്ന ഷർട്ട് അച്ചുകുട്ടൻ എപ്പോഴോ ഉലച്ച് ഇട്ടിരുന്നു.
വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞിട്ട് കട്ടിലിലേക്ക് ചായുമ്പോൾ തന്റെ ഹൃദയം മരവിച്ചിരുന്നു.
സർപ്രൈസ് കൊടുക്കാൻ നോക്കിയിരുന്ന അമ്മയുടെ മുഖം കണ്ട് ആദ്യത്തെ രണ്ട് സന്താനങ്ങളും കളിയാക്കി.
അച്ചുകുട്ടൻ മാത്രം വിഷണ്ണനായി നിന്നു.
ബാക്കിയായ ആഹാരം കഴിക്കുമ്പോൾ കണ്ണീരുപ്പ് കലർന്ന് അവ കയ്ച്ചിരുന്നു.
കാർഡ് കീറി അവൾ വേസ്റ്റ് ബിന്നിലേക്ക് ഇട്ടു. പിന്നെ യാന്ത്രികമായാണ് അവൾ ജോലികൾ ചെയ്തു തീർത്തത്.
താനാ വീട്ടിൽ എന്തൊക്കെ ചെയ്തു എന്ന് പോലും ഓർമയില്ലാതെ അവൾ എന്തൊക്കെയോ ചെയ്തു കൊണ്ടേയിരുന്നു.
വൈകുന്നേരം ആയപ്പോഴേക്ക് അവളുടെ സഹോദരൻ വിളിച്ചു.
“അച്ഛൻ പോയി മോളെ” എന്ന് കരച്ചിലിന് ഒടുവിൽ പറഞ്ഞത് കടലിരമ്പം പോലെയാണവൾ കേട്ടത്.
കുറേ നേരം അങ്ങനെ തന്നെ നിന്ന അവൾ തറയിലേക്ക് ഊർന്ന് വീണു.
ഒട്ടേറെ വട്ടം ശ്രമിച്ച ശേഷമാണ് സന്ദീപ് ഫോൺ എടുത്തത്.
കയർത്തു സംസാരിച്ച അവൻ മറുഭാഗത്തു നിന്ന് കേട്ട വാർത്തയിൽ നിശബ്ദനായി.
താൻ മീറ്റിങ്ങിൽ ആണെന്നും പിള്ളേരേം കൊണ്ട് വീട്ടിലേക്ക് പൊയ്ക്കോളാനും അവൻ നിർദ്ദേശിച്ചു.
“അച്ഛൻ ചത്തല്ലോ! ഇനി പോവാല്ലോ അല്ലേ?”
അവൻ ഒന്നും മിണ്ടാതെ ഫോൺ വച്ചു. അവൾ ഫോൺ കയ്യിൽ വച്ച് പെയ്തു തുടങ്ങി.
കാറ്റും കോളും ശമിച്ച ആകാശം പോലെ അവൾ ശാന്തയായി എഴുന്നേറ്റ് മുറിയിലേക്ക് കടന്നു.
കബോർഡിൽ നിന്ന് സ്യൂട്ട്കേസ് എടുത്ത് തന്റെയും കുട്ടികളുടെയും വസ്ത്രങ്ങൾ വാരി വലിച്ച് കുത്തി കയറ്റി.
മുറിയിൽ നിന്ന് പുറത്തേക്കിറങ്ങവേ അവൾ അലാറം കയ്യിലെടുത്ത് ഒറ്റ ഏറു വച്ച് കൊടുത്തു.
ഭിത്തിയിൽ തട്ടി അത് ചന്നം ചിന്നം പൊട്ടിച്ചിതറി.
കാൽ കീഴിലേക്ക് വന്ന് വീണ ഒരു തുണ്ടിലേക്ക് അവൾ നിർവികാരയായി നോക്കി നിന്നു.
കുട്ടികളെയും കൂട്ടി വീട് പൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ അവൾ ചിലതൊക്കെ മനസ്സിൽ കണക്ക് കൂട്ടി.
തന്റെ വില മനസ്സിലാക്കി , സന്ദീപിനു തന്നോടും കുടുംബത്തോടും ഒരു മമതയും ബഹുമാനവും ഉണ്ടാകുന്നത് വരെ ഈ വീട്ടിലേക്കിനി തിരിച്ചു കയറില്ലെന്ന് ഉള്ളിലുറപ്പിച്ചു
മറ്റൊരു സന്ദീപ് ആകാൻ തന്റെ മക്കളെയും സമ്മതിക്കില്ലെന്ന് ശപഥമെടുത്ത് സ്വന്തം വീട്ടിലേക്ക് യാത്ര തിരിച്ചു.


8 Comments
വെറുതെ ഒരു ഭാര്യമാർ, ജീവിതം ജീവിച്ചു തീർക്കുന്നത് നന്നായി എഴുതി. ഇത്തരം തീരുമാനങ്ങളിൽ വെറുതെ എന്ന വാക്ക് തിരുത്തി കുറിക്കട്ടെ.
എന്നത്തേയും പോലെ നന്നായി എഴുതി
❤👏.
ഹൃദയം തോറ്റുണർത്തുന്ന കഥ
ഇനിയെങ്കിലും അവൾ അവളാകട്ടെ…. ഹൃദയസ്പർശിയായ കഥ👍❤️
👌👌👌
അവൾ ഇനി തിരിച്ചു വരുമെന്ന് എനിയ്ക്ക് തോന്നുന്നില്ല അഞ്ചൂസേ വന്നാൽ തന്നെ അത് അവളായിരിയ്ക്കില്ല, അവളെപ്പോലെ തോന്നിയ്ക്കുന്ന പക്ഷേ അവളിൽ നിന്നും ഏറെ വ്യത്യസ്തയായ മറ്റൊരുവൾ ആയിരിയ്ക്കും.
നന്നായി എഴുതി 👌
നന്നായി എഴുതി 👌
👍👌💯
അവളുടെ തീരുമാനം ശക്തമായിരിക്കട്ടെ.
നല്ലെഴുത്ത് അഞ്ജൂ❤️👌🌹