അച്ഛൻ ഞങ്ങൾക്ക് വല്ലപ്പോഴും വരുന്ന ഒരു അതിഥി ആയിരുന്നു. തമിഴ്നാട്ടിൽ ഒരു ഹോട്ടൽ ബിസിനസ് ആയിരുന്നു അച്ഛന്. വളരെ ചെറുപ്പത്തിലേ നാട് വിട്ടു പോയതാണ്. ശരിക്കും തമിഴ്നാട്ടുകാരനായി മാറി.
തമിഴ് മാത്രം സംസാരിച്ച് സംസാരിച്ച് മലയാളം പറയുമ്പോൾ ഒരു തപ്പ് പോലെ. വർഷത്തിൽ ഒരിക്കൽ ചിലപ്പോൾ രണ്ട് വർഷം കൂടുമ്പോൾ ആണ് വരുക. അപ്പോൾ എന്തെങ്കിലും പലഹാരങ്ങൾ ഒക്കെ കൊണ്ട് വരും. നല്ല സ്വാദുള്ള മൈസൂർ പാക്ക്, ഹൽവ, ലഡ്ഡു, മിക്സ്ചർ ഇവയൊക്കെ കഴിക്കുന്നത് അച്ഛൻ കൊണ്ട് വരുമ്പോൾ ആണ്. നാട്ടിൽ ഇതൊക്കെ വാങ്ങണമെങ്കിൽ നല്ല പണം വേണം. അമ്മയ്ക്ക് വീട്ടിലെ ചെലവ് നടത്താൻ തന്നെ ബുദ്ധിമുട്ട്. അപ്പോൾ പലഹാരങ്ങൾ എങ്ങനെ വാങ്ങും. അതൊക്കെ കിട്ടാകനി തന്നെ ആയിരുന്നു.
അന്ന് എഴുത്ത് മാത്രമാണ് വിവരങ്ങൾ അറിയിക്കാനുള്ള ഏക മാർഗ്ഗം. അങ്ങോട്ട് അമ്മ കത്തെഴുതുമെങ്കിലും ഒരു പ്രാവശ്യം പോലും എഴുത്ത് ഇങ്ങോട്ട് അയച്ചതായി ഓർമ്മയില്ല. വരുമ്പോൾ ചോദിച്ചാൽ എഴുത്തൊക്കെ കിട്ടി എന്ന് പറയും. ഞങ്ങൾ മൂന്ന് മക്കളാണ്. ആറുവയസ്സ് വീതം ഗ്യാപ്പ് ആണ് ഞങ്ങൾ തമ്മിൽ. അത് തന്നെ വലിയ കാര്യം. മക്കൾ അച്ഛനെ കാണുന്നതൊക്കെ ഒന്നും രണ്ടും വർഷങ്ങൾ കഴിഞ്ഞിട്ടാകും. മൂന്ന് മക്കളുടേയും പിറന്നാൾ ചോറൂണ്, പേര് വിളി തുടങ്ങിയവയ്ക്കൊന്നും അച്ഛൻ ഉണ്ടായിട്ടില്ല .
അന്ന് അച്ഛൻ വരുമ്പോൾ മൂന്നോ നാലോ ട്രാൻസിസ്റ്റർ റേഡിയോകൾ കൊണ്ട് വരും. ഞങ്ങളൊക്കെ സംഗീതപ്രേമികളാണ്. ഞങ്ങൾക്ക് ഉള്ളതായിരിക്കും അതിലൊന്ന് എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ അച്ഛൻ ഓരോന്നും ഓരോദിവസവും കൊണ്ട് പോയി ആർക്കെങ്കിലും വില്ക്കും. തമിഴ് നാട്ടിൽനിന്ന് ഇവിടെ കൊണ്ട് വന്ന് വിറ്റാൽ ലാഭം കിട്ടുമായിരിക്കും. എന്നാൽ ഒരു തവണ ഒരു റേഡിയോ അവിടെ വച്ച് അച്ഛൻ പോയി. പോകുന്നതും വരുന്നതും ഒന്നും പറയില്ല. പിന്നെ കാണാതാകുമ്പോൾ ആണ് പോയി എന്ന് ഞങ്ങൾ അറിയുക.
അന്ന് റേഡിയോ വച്ച് പോയപ്പോൾ ഞങ്ങൾക്ക് തന്നതാണ് എന്നാണ് കരുതിയത്. അത്രയധികം ഇഷ്ടം ഞങ്ങൾക്ക് പാട്ട് കേൾക്കാൻ. പക്ഷേ പിറ്റേന്ന് വന്ന് അത് കൊണ്ട് പോയി അച്ഛന്റെ പെങ്ങൾക്ക് കൊണ്ട് പോയി കൊടുത്തു. ഞങ്ങളെ നിരാശരാക്കി. മൂന്ന് മക്കളുടേയും വിവാഹത്തിന് വന്നു. ചെറിയ സഹായങ്ങൾ തന്നു. പെങ്ങളുടെ വിവാഹത്തിനു കുറച്ചു സ്വർണ്ണവും തന്നു. അതാണ് മക്കളുമായി ആകെ ബന്ധം. സാധാരണ വല്ലപ്പോഴും രണ്ട് വാക്ക് സംസാരിച്ചാൽ ആയി.
ഒരു കാര്യത്തിലും ഇടപെടാതെ അങ്ങനെയായിരുന്നു അച്ഛന്റെ ജീവിതം. നാട്ടിൽ വന്നാൽ വൈകുന്നേരം ഞങ്ങളുടെ ( അമ്മയുടെ വീട്ടിൽ ആണ് ഞങ്ങൾ താമസിക്കുന്നത്) വീട്ടിൽ വരും. കാലത്ത് സ്വന്തം വീട്ടിൽ പോകും. അവിടെ അച്ഛമ്മയുണ്ട്. അച്ഛമ്മയ്ക്ക് വലിയ റേഡിയോ വാങ്ങിക്കൊടുത്തിട്ടുണ്ട്. അവിടെ കറന്റ് കണക്ഷനുമുണ്ട്. ഞങ്ങൾ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആണ് ജീവിച്ചത്. വീട് ശരിയാക്കിയത് ചെറിയച്ഛൻ- ചെറിയമ്മയുടെ ഭർത്താവ്. അച്ഛൻ അതിനൊന്നും ഒരു സഹായവും ചെയ്തില്ല. ഞാൻ ഒരു റേഡിയോ തന്നത്താൻ വാങ്ങിയത് ഇരുപത്തി ഒന്നാം വയസിൽ. അത് വരെ ഞങ്ങളെ കാട്ടികൊതിപ്പിച്ചു അച്ഛൻ.
എന്റെ വിവാഹസമയത്ത് ഞാൻ വീടൊക്കെ നന്നാക്കി, കറന്റ് കണക്ഷൻ എടുത്തു.
വിവാഹം കഴിഞ്ഞു രണ്ട് കുട്ടികളുമായി അവരുടെ ഒരു വിശേഷത്തിനും അച്ഛൻ വന്നതേയില്ല
അതിനിടെ ഞാൻ താമസം മാറി. അനിയനും. അപ്പോഴാണ് അച്ഛന് വല്ലാത്തൊരു അസുഖം വന്ന് നാട്ടിൽ വരുന്നത്. പ്രോസ്റ്റേറ്റ് എൻലാർജ്മെൻറ്. മൂത്രതടസ്സം. ഓപ്പറേഷൻ ഒക്കെ വേണ്ടി വന്നു. ഞാൻ തന്നെ ഡോക്ടറെ കാണിക്കലും ഒക്കെ ചെയ്തു. ഓപ്പറേഷൻ വിജയകരമായി നടത്തി. ഭാഗ്യത്തിന് ക്യാൻസർ ഒന്നും ഉണ്ടായില്ല. “ഇനി ജോലിക്ക് ഒന്നും പോകണ്ട . എല്ലാം അവസാനിപ്പിച്ചു പോരൂ” എന്ന് ഞാൻ പറഞ്ഞപ്പോൾ കേട്ടു. തമിഴ്നാട്ടിലെ ഹോട്ടൽ ബിസിനസ് അവസാനിപ്പിച്ചു. നാട്ടിൽ വന്ന് താമസമാക്കി.
തറവാട്ടിൽ അമ്മയോടൊപ്പം. ഒരു വർഷത്തോളം ഒരു കുഴപ്പവുമില്ല. ഞങ്ങൾ ഇടക്കിടെ വന്നു കണ്ട് സംസാരിക്കും. അങ്ങനെ ഇരിക്കെ എന്റെ മകന്റെ ചോറൂണ്. അതിന് ക്ഷണിച്ചു. വരാം എന്ന് ഉറപ്പ് പറഞ്ഞു. പക്ഷേ ആ ദിവസം ആയപ്പോഴേക്കും അച്ഛനെ കാണാനില്ല.
അച്ഛൻ ഇങ്ങനെ വെറുതെ ഇരിക്കുക അല്ലേ വീട്ടിൽ. ബോറടിച്ചു എന്ന് പറയാറുണ്ട്. ചെറുപ്പം മുതൽ ജോലി എടുത്തു വന്ന ആൾക്ക് വെറുതെ ഇരിക്കുക വല്ലാത്തൊരു ബുദ്ധിമുട്ട് ആയി. അല്പം പണം പലിശയ്ക്ക് കടം കൊടുക്കാറുണ്ട്, അയൽവക്കത്തൊക്കെ.
അവിടെ അന്വേഷിച്ചു.
അപ്പൊഴാണ് ആന്ധ്രയിലേക്കോ മറ്റോ പോകണം എന്ന് അവിടെ ഒരു വീട്ടിൽ പറഞ്ഞത്രെ! അമ്മയോട് പോലും മിണ്ടാതെ പോയി. അമ്മ അച്ഛനെ നോക്കിയത് പോരാ. ശുശ്രൂഷിച്ചത് പോരാ എന്നൊക്കെ പരാതി. അമ്മയ്ക്ക് അടുത്തുള്ള ഒരു അമ്പലത്തിൽ ജോലി ഉണ്ട്. അതിന് പോകാതിരിക്കാൻ പറ്റില്ലല്ലോ. എന്തായാലും അമ്മയോട് തല്ലു കൂടി പോയതാണ്. പിന്നെ ഒരു വിവരവും ഇല്ല. കടം വാങ്ങിയ പണം വീട്ടിൽ കൊടുക്കാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു ഒരു വീട്ടുകാർ പണം കൊണ്ടു തന്നു.
ഞങ്ങൾക്ക് പഴയ സ്ഥലമേ അറിയാവൂ. അവിടെ ആളേ വിട്ടു അനേഷിച്ചു. പഴയസ്ഥലത്ത് ചെന്നിട്ടില്ല. രാമനാട് ജില്ലയിലെ പിറാൻമല എന്ന് സ്ഥലത്ത് ആയിരുന്നു പണ്ട്. ആന്ധ്രയിലും അന്വേഷിച്ച് പോയി. ഒരു വിവരവും ഇല്ല. ഏഴ് വർഷം കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ല. സർക്കാരിന്റെ കണക്കനുസരിച്ച് ആൾ ജീവിച്ചിരിപ്പില്ല. ഇപ്പോൾ പോയിട്ട് ഇരുപത്തി അഞ്ച് വർഷം കഴിഞ്ഞു. ജീവിച്ചിരിക്കാൻ സാധ്യത ഇല്ല. പോകുമ്പോൾ തന്നെ എഴുപത്തിയഞ്ച് – എൺപത് വയസ്സായിരുന്നു. അമ്മ എൺപത്തി മൂന്ന് വയസ്സിൽ മരിച്ചു. അത് കഴിഞ്ഞ് നാല് വർഷമായി.
#കൂട്ടക്ഷരങ്ങൾ
#പിതൃദിനരചനാമത്സരം
#അച്ഛൻ
#രചന_രാമചന്ദ്രൻടിവി


8 Comments
ഇങ്ങനെയും ചിലർ
ജന്മം തന്നു എന്നത് കൊണ്ടു മാത്രം അച്ഛനെന്ന് വിളിക്കപ്പെടുന്നവർ. ഇത്രയും കരുതൽ തിരിച്ചു നൽകാത്ത അച്ഛനെ
അസുഖ സമയത്ത് പരിപാലിച്ചത് മക്കളുടെ നന്മ. ഇങ്ങനെയും ഒരു പിതാവ്. 😰
ഇതും ഒരച്ഛൻ….. പാവം അമ്മ
ഈ അച്ഛൻ കുറിപ്പ്…വായിച്ചു..സങ്കടമായി..
..ജന്മം തന്നാൽ മാത്രം..അച്ഛൻ ആവില്ലല്ലോ.
Thank you
ഇങ്ങനെയും അച്ഛന്മാരുണ്ട് അല്ലേ?
അമ്മ എത്ര കഷ്ടപ്പെട്ടു കാണും.
അച്ഛൻ്റെ ചിത്രം വാക്കുകളിലൂടെ വരച്ചിട്ടു.🌹
Thank you
ഈ ബ്ലോഗിന് വേണ്ടി ഉപയോഗിച്ച ചിത്രം ശരിക്കും എന്റെ അച്ഛന്റെ പോലെ തന്നെയുണ്ട് എന്നത് വളരെ അത്ഭുതമായി തോന്നുന്നു.തലയും മുടിയും ശരീരവും ഷർട്ടും മുണ്ടും ചെരിപ്പ് ഇല്ലാത്ത കാലുകളും എല്ലാം അത് പോലെ തന്നെ.ശരിക്കും അച്ഛൻ നടക്കുന്ന പോലെ.നന്ദി.