അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിൽ ഓടി വരുന്നത് ഒ. വി വിജയൻ, ആശപൂർണ്ണ ദേവീ, സി രാധാകൃഷ്ണൻ, എം ടി എന്നിവരുടെ അക്ഷരങ്ങളും, മണ്ണിൻ്റെ മണവും, ശ്രദ്ധിക്കണം എന്ന വാക്കുമാണ്.
അഞ്ചിലും ആറിലും പഠിക്കുന്ന സമയത്ത് കൂടെയുള്ളവർ പൂമ്പാറ്റയും ബാലരമയും വായിച്ചു വളർന്നപ്പോൾ, ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഈ മഹാപ്രതിഭകളുടെ അക്ഷരങ്ങളുമായി മല്ലിടുകയായിരുന്നു. അച്ഛൻ്റെ നിർദേശപ്രകാരം ഇത് വായിച്ചിരുന്ന ഞാൻ ആ പ്രായത്തിൽ അത് ഉൾക്കൊള്ളാൻ നന്നേ പാട് പെട്ടിരുന്നു.
പക്ഷേ, അച്ഛൻ വിടില്ല, റെയിൽവേയിൽ ജോലിയുണ്ടായിരുന്ന അച്ഛൻ ആഴ്ചയിലൊരിക്കൽ വീട്ടിൽ വരുമ്പോൾ പുസ്തകം വായിപ്പിക്കും. എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കും. അന്ന് ദഹിക്കാതിരുന്ന ഖസാക്കിൻ്റെ ഇതിഹാസം കോളേജ് വായനശാലയിലെ പുനർവായനയിൽ കുറേയൊക്കെ മനസ്സിലായി.
പക്ഷേ, നാലു വർഷം മുൻപ് വീണ്ടുമൊരിക്കൽ കൂടി വായിച്ചപ്പോഴാണ് അതിൻ്റെ സുഗന്ധം പൂർണ്ണമായും എന്നിലേക്കെത്തിയത്. അതിന് അച്ഛൻ്റെ മണമായിരുന്നു.
ഏട്ടനും ഞാനും തമ്മിൽ ഇരുപത്തിരണ്ടു വയസ്സിൻ്റെ വ്യത്യാസമുണ്ട്. പതിനാറാം വയസ്സിൽ അമ്മയായ എൻ്റെ അമ്മ മുപ്പത്തെട്ടാം വയസ്സിലും അമ്മയായി. ഇതിനിടയിൽ പതിനാറും പതിനൊന്നും വയസ്സു വ്യത്യാസത്തിൽ രണ്ടു ചേച്ചിമാർ….
ഞാൻ സ്കൂളിൽ പോവുന്ന പ്രായമായപ്പോൾ ഇവരെല്ലാം കുടുംബമായി ദൂരെ നഗരങ്ങളിൽ ചേക്കേറാൻ തുടങ്ങി.
നിലാവുള്ള സന്ധ്യയിൽ പുറത്ത് കസേലയിൽ ഇരിക്കുന്ന അച്ഛൻ്റെ മടിയിൽ ഞാനുണ്ടാവും. നക്ഷത്രലോകത്തെ വിശാലതയിലേക്കും ഇതിഹാസങ്ങളുടെ ആഴപ്പരപ്പിലേക്കും അച്ഛൻ കൈ പിടിച്ചു നടത്തും. അനവസരത്തിൽ വൈകി ജനിച്ചതിൻ്റെ അപകർഷതാ ബോധം ഒരു പരിധി വരെ മാറിക്കിട്ടിയത് അങ്ങനെയാണ്.
അച്ഛനിലൂടെയാണ് അക്ഷരങ്ങളെ സ്നേഹിക്കാൻ തുടങ്ങിയത്. അങ്ങനെ അക്ഷരങ്ങൾ സുഹൃത്തുക്കളായി മാറി.
കൂടാതെ പകൽ സമയങ്ങളിൽ കുടുംബ വീടുകളിലൂടെ കൊണ്ടു പോവും. ബന്ധങ്ങൾ നിലനിർത്താൻ പഠിപ്പിച്ചു.
“നമുക്കു ചുറ്റും ഉള്ളവർ സന്തോഷിക്കുമ്പോഴേ നമ്മുടെ സന്തോഷത്തിന് പൂർണ്ണത കിട്ടൂ… കരയുന്നവരെ ആശ്വസിപ്പിച്ച് ചേർത്തു നിർത്തുന്നതിൽ പരം വലിയ പുണ്യമില്ല. അവരുടെ മനസ്സിൻ്റെ സന്തോഷം നമുക്കു മേൽ അനുഗ്രഹം ചൊരിയും.” സ്ഥിരം അച്ഛൻ പറയുന്ന വാക്കുകളാണ്.
മറ്റു ചില ദിവസങ്ങളിൽ മണ്ണിൽ തൂമ്പയെടുത്തു കിളക്കുമ്പോൾ കൂടെ കൂട്ടി കൃഷിയുടെ ബാല പാഠങ്ങൾ പറഞ്ഞു തരും. മണ്ണും ചെളിയും ചവിട്ടാൻ മടി കാണിച്ച കുട്ടിയെ നോക്കി അച്ഛൻ പറഞ്ഞു.
” ഈ മണ്ണിലും ചെളിയിലുമാണ് ഭക്ഷണം വളരുന്നത്. അതല്ലേ നമ്മൾ കഴിക്കുന്നത്? “
ശരിയാണല്ലോ എന്ന ചിന്ത എൻ്റെ മണ്ണലർജി മാറ്റിയെടുത്തു. അതിനു ശേഷം വിത്തു നടാനും, വളമിടാനും നനയ്ക്കാനും അച്ഛൻ്റേയും അമ്മയുടെയും കൂടെ ഞാനും കൂടാറുണ്ട്.
എന്നെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവത്തിൽ അച്ഛൻ പറഞ്ഞ വാക്കുകൾ അതാണ് എൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.
പത്താം ക്ലാസിലെ പരീക്ഷക്കുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി തൻ്റെ ജോലിയിലെ അവസാന മിനക്കു പണികൾക്ക് വേണ്ടി ഞങ്ങൾ പത്താം ക്ലാസ്കാരെ മിനുക്കിയെടുക്കുന്ന തിരക്കിലായിരുന്നു കണക്കദ്ധ്യാപികയായ പിരമിഡ് രാധടീച്ചറും ആംഗലേയാധ്യാപകൻ സുബ്രഹ്മണ്യൻ സാറും.
മാർച്ചിലെ പൊരിഞ്ഞ ചൂടിൽ രാവിലെ എട്ടു മണി മുതൽ കണക്കിലെ പത്തൊമ്പതാമത്തെ അടവുകൾ വരെ പകർന്നും വിവരിച്ചും മടുത്ത സമയത്ത് പതിനൊന്ന് മണിയോടെ പഠിപ്പിക്കൽ മതിയാക്കിയ രാധടീച്ചർ ഞങ്ങൾക്ക് ഇടവേള തരാൻ തീരുമാനിച്ചു.
കൃത്യം പതിനൊന്നരക്ക് സുബ്രഹ്മണ്യൻ മാഷുടെ ഇംഗ്ലീഷ് ക്ലാസ് തുടങ്ങുമെന്ന അറിയിപ്പോടെ ടീച്ചർ ക്ലാസിൽ നിന്നിറങ്ങിപ്പോയി.
നോട്ടീസ് ബോർഡിൽ പോയവാരം പത്രത്തിലെ പ്രധാന വാർത്തകൾ എഴുതി വെക്കേണ്ട ചുമതലയുള്ള ഞാൻ അവിടേക്ക് നടന്നു.
നടക്കുന്നതിനിടയിൽ എൻ്റെ ചിരകാല സ്വപ്നസുന്ദരിയായ പിച്ചളക്കുടമണി എന്നെ നോക്കി മനോഹരമായി മന്ദഹസിച്ചു.
വാർത്തകൾ എഴുതിയ താൾ അവിടെ വെച്ച് തിരിഞ്ഞു നടക്കുമ്പോൾ പ്രലോഭിപ്പിക്കാനെന്നപോലെ താഴികക്കുടം വീണ്ടും എന്നെ മാടിവിളിച്ചു.
ഞാൻ പതുക്കെ കുടമണിയിൽ നിന്നു തൂങ്ങിക്കിടക്കുന്ന തൂണിൽ ബന്ധിച്ച കയറിനടുത്തെത്തി. ആരുമില്ല. പറ്റിയ സമയം. പതുക്കെ കെട്ടഴിച്ച് എൻ്റെ ചിരകാലാഭിലാഷം സാധിപ്പിച്ചു.
ആദ്യമായി അടിക്കുന്ന വിറയലൊന്നുമില്ലാതെ ഭംഗിയായി ഞാൻ കൂട്ടമണിയടിച്ചു.
ആ വിജയ ലഹരിയിൽ മറ്റൊന്നും ആലോചിക്കാതെ ഒന്നു കൂടി ആഞ്ഞടിച്ച് കയർ പഴയതുപോലെ തൂണിൽ കെട്ടി വെച്ച് കലത്തിൽ മൂടിവെച്ചിരുന്ന കുടത്തിൽനിന്ന് അല്പം വെള്ളമൊക്കെ കുടിച്ച് മൂളിപ്പാട്ടൊക്കെ പാടി ഒന്നുമറിയാത്തപോലെ തിരിച്ചു നടന്നു.
ക്ലാസിൽ ചെന്ന ഞാൻ അദ്ഭുതസ്തബ്ധയായി. മാപ്പുസാക്ഷിയായിക്കിടക്കുന്ന എൻ്റെ തുണിസഞ്ചിയൊഴിച്ച് മറ്റൊന്നും അവിടെ കാണുന്നുണ്ടായിരുന്നില്ല. ഇത്ര പെട്ടെന്ന് എല്ലാവരും മറ്റു ക്ലാസ് മുറിയിലേക്ക് മാറിയോ എന്നു സംശയിച്ചു.
മുറ്റത്തേക്കിറങ്ങി നോക്കിയപ്പോൾ കാലു സ്വാധീനം കുറഞ്ഞ കുട്ടാപ്പു മാത്രം തൻ്റെ ഇലാസ്റ്റിക് ബാൻഡിലെ പുസ്തകങ്ങളും തോളത്തു വെച്ച് പതുക്കെ നടന്നുനീങ്ങുന്നു.
വിവരമന്വേഷിച്ചപ്പോൾ എൻ്റെ തലകറങ്ങിപ്പോയി. എൻ്റെ മനോഹരമായ കൂട്ടമണി കേട്ട കുട്ടികൾ ക്ലാസ് വിട്ടുവെന്ന് വിചാരിച്ച് ഇറങ്ങിപ്പോയി പോലും.
മണയൊച്ച കേട്ടതും ഇറങ്ങിയോടാൻ മാത്രം ബോധമില്ലാത്തവരാണോ ഈ കുട്ടി ഭൂതങ്ങൾ? പതഞ്ഞു പൊന്തിയ ദേഷ്യം അല്പ സമയം കഴിഞ്ഞപ്പോൾ കണ്ണുനീർ തുള്ളികളായി പതിച്ചു. പത്മനാഭൻ മാഷുടെ സയൻസ് ക്ലാസിലെ ജല ചാക്രികത അനുഭവിച്ചറിഞ്ഞ നിമിഷം.
അവിടെ നിന്നാൽ സുപ്രു സാറിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരുമെന്നോർത്തപ്പോൾ തൽക്കാലം രക്ഷപ്പെടാനായി ഞാനും സഞ്ചിയുമെടുത്ത് വേഗത്തിൽ നടന്നു.
അടുത്ത ദിവസം ഇതിൻ്റെ വിചാരണ നടക്കുകയായിരുന്നു. ഹെഡ്മാസ്റ്ററും
മറ്റു പ്രഗൽഭരും ചേർന്ന് കൂട്ടമണിയുടെ ഉത്തരവാദിത്വം വിരുതൻ ഭാസിയിലും കുഞ്ഞിപ്പയിലുമൊക്കെ ആരോപിക്കാൻ ശ്രമിക്കുന്നതു കണ്ടപ്പോൾ എന്നിലെ കുറ്റബോധം തലപൊക്കി.
ഞാൻ നേരിട്ട് ചെന്ന് കുറ്റമേറ്റ് തലകുനിച്ചു നിന്നു… എല്ലാവരും ഒരു നിമിഷം ഞെട്ടിത്തരിച്ചു. അടക്കമൊതുക്കമുള്ള വിനയാന്വിതയായ ഞാനത് ചെയ്തെന്ന് പറഞ്ഞപ്പോൾ ആദ്യം ആർക്കും വിശ്വാസമായില്ല. പതിവുപോലെ ചൂരൽ കഷായമൊന്നുമെനിക്ക് കിട്ടിയില്ല. എൻ്റെ സത്യസന്ധതക്ക് കിട്ടിയ അംഗീകാരമാവുമെന്നോർത്ത് സമാധാനിച്ചു.
പക്ഷേ ആ ആശ്വസം അധിക നേരം നീണ്ടുനിന്നില്ല. വർഷം തോറും പത്താം തരത്തിലെ മികച്ച കുട്ടിക്ക് നൽകി വരുന്ന ഭഗവത്ഗീത ലഭിക്കുന്ന കുട്ടി എന്ന എൻ്റെ പേരിലെ തലേ ദിവസത്തെ അസംബ്ലി പ്രഖ്യാപനം വെട്ടിത്തിരുത്തപ്പെട്ടതായി
അന്നത്തെ അസംബ്ലിയിൽ കാരണ സഹിതം പ്രഖ്യാപിച്ചപ്പോൾ കണ്ണിലിരുട്ട് കയറി ബോധം നഷ്ടപ്പെട്ടവളായി ഞാൻ മാറി. ഇതിലും ഭേദം ചൂരൽ പ്രഹരമായിരുന്നു. അദ്ധ്യാപകരുടേയും കൂട്ടുകാരുടേയും പ്രിയപ്പെട്ടവൾ തീർത്തും അപഹാസ്യയായി…
ഇല്ലായ്മയുടെ അടയാളമായിരുന്ന പിന്നിയ യൂണിഫോമും പൊട്ടിയ ചെരുപ്പും തന്നിരുന്നതിനേക്കാൾ പ്രഹരശേഷി അതിനുണ്ടായിരുന്നു.
ഒരു തമാശക്ക് ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്നോർത്തില്ല.
സങ്കടം സഹിക്കാതെ അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
പത്തു വർഷത്തെ നല്ല പെരുമാറ്റമല്ലേ ഭഗവത് ഗീതക്ക് അർഹയാക്കിയത്?
അത് സന്തോഷമുള്ള കാര്യമല്ലേ?
പിന്നെ ഇതൊരു പാഠമാണ്. നേടിയതെല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷത്തെ വിവേകരഹിതമായ പെരുമാറ്റത്തിന് സാധിക്കും.
ഇത്രയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ മണിയടിക്കുന്നവരോട് പറഞ്ഞ് അവരുടെ അനുവാദത്തോടെ അടിക്കാമായിരുന്നു. അല്ലെങ്കിൽ ക്ലാസ് കഴിഞ്ഞ് ടീച്ചറുടെ അനുവാദത്തോടെ ചെയ്യാമായിരുന്നു.
സാരമില്ല, ഇനി ശ്രദ്ധിക്കണം.
പത്ത് വർഷങ്ങൾക്ക് ശേഷം തീർത്തും അവിചാരിതമായി ഇരിയ്ക്കുമ്പോൾ യാത്ര പോലും പറയാതെ അച്ഛൻ യാത്രയായി. ആരെല്ലാം കൂടെയുണ്ടായിട്ടും കുറേക്കാലം വല്ലാത്ത ശൂന്യതയായിരുന്നു.
ഇന്നും അച്ഛൻ പകർന്നു തന്ന അക്ഷര സ്നേഹവും, മണ്ണിനോടുള്ള ആരാധനയും, ബന്ധങ്ങളും ചേർത്തു പിടിയ്ക്കലും മനസ്സിൽ മായാതെ നിൽക്കുന്നു.
മനസ്സ് കുട്ടിക്കുരങ്ങാവുമ്പോഴൊക്കെ ആ വാക്കുകൾ ഓർക്കും ” ശ്രദ്ധിക്കണം “
എന്നെ ഞാനാക്കിയ എൻ്റെ അച്ഛന് ശതകോടി പ്രണാമങ്ങൾ.
#പിതൃദിനം2025


7 Comments
ഞാനിതെങ്ങനെ കാണാതെ പോയി?
എത്ര നന്നായി എഴുതിയിരിക്കുന്നു.👌🌹
അച്ഛൻ എന്നും ഒരു റോൾ മോഡൽ തന്നെ
സ്നേഹം സുമ❤️❤️❤️
മനോഹരമായ എഴുത്ത് 👍👍👍👍👍
👌👍🙏💯
Thanks
മനോഹരമായി എഴുതി.
അച്ഛനോടുള്ള സ്നേഹവും ആദരവും തുടിക്കുന്ന എഴുത്ത്.
👏👌❤
പിതൃ ദിനത്തിൽ വായിച്ച രചനകളിൽ മികച്ചു നിൽക്കുന്ന ഒന്ന്, അച്ഛനിൽ നിന്നും കിട്ടിയ പുസ്തക സ്നേഹം, അക്ഷരങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ച പിതാവ്, അതുൽകൊണ്ട മകൾ, കാലം തെറ്റിയ ജനനം അല്ലെന്നു തെളിയിച്ചു. 🥰🌹❤️
മിടുക്കിയായ കുട്ടി സ്കൂൾ കാലത്തെ മറക്കാനാകാത്ത തമാശ അതിനു സ്നേഹം കലർന്ന അച്ഛന്റെ ഉപദേശം ഇതൊക്കെ മറക്കാതിരിക്കാൻ കഴിയണമെങ്കിൽ മകൾക്കു അച്ഛനോടുള്ള സ്നേഹവും എടുത്തു പറയേണ്ടിയിരിക്കുന്നു. ഓർമ്മകൾ ചെറുപ്പമാകുന്നു.
എന്തുകൊണ്ടും നല്ലൊരു എഴുത്തു അഭിമാനിക്കാം, ആശംസകൾ 🌹❤️👍🏻
വായനയ്ക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി..