കുങ്കുമം വാരിവിതറി മറഞ്ഞു പോവുന്ന അസ്തമയ സൂര്യനെ കൈപ്പിടിയിലൊതുക്കാൻ ശ്രമിയ്ക്കുന്ന രാത്രിയതിന്റെ വരവറിയിക്കാൻ വെമ്പുന്നതു നോക്കിയിരിക്കുംതോറും യദുവിന്റെ മനസ്സ് അസ്വസ്ഥമായി.
രണ്ട് രാത്രി കൂടി കഴിഞ്ഞാൽ ഈ വീട്ടിൽ അച്ഛൻ തനിച്ചാവും.
കടലുകടന്നകലെയെത്തുമ്പോൾ തന്നെ കാത്തിരിയ്ക്കുന്നതെന്താവുമെന്ന ചിന്തയും കൂടിയായപ്പോൾ സ്വസ്ഥത ദൂരെയെവിടെയോ മറഞ്ഞു നിന്നു.
പലരുടേയും സ്വപ്നമായ കനേഡിയൻ ലീഡിങ്ങ് കമ്പനി ക്വിൻറയിൻസിൽ സെലക്‌ഷൻ കിട്ടിയപ്പോൾ മനസ്സുതുളളിച്ചാടി. തിരിച്ചറിവു വെയ്ക്കുന്നതിനുമുന്നെയെന്നോ മനസ്സിൽ ചേക്കേറിയതാണ് വിദേശമോഹം. അത് കൂടിക്കൂടി വന്നപ്പോൾ അടിപതറിപ്പോയി.
തന്റെ മോഹങ്ങൾക്കു വേണ്ടി മാത്രം ജീവിച്ച അച്ഛനതിലും സന്തോഷിച്ചു. ആ അച്ഛനെവിട്ടു കണ്ണെത്താ ദൂരത്തു പോവുന്ന താൻ എന്തൊരു സ്വാർത്ഥനാണെന്നചിന്ത യദുവിനെ കാർന്നു തിന്നാൻ തുടങ്ങി. നാളെ കഴിഞ്ഞാൽ ഈ വീട്ടിൽ അച്ഛൻ തനിച്ചാവും. രണ്ടോ നാലോ ദിവസം കഴിഞ്ഞാൽ മകൻ വരുമെന്ന പ്രതീക്ഷ പോലുമില്ലാതെ ദിവസങ്ങൾ തള്ളിനീക്കേണ്ടിവരും.
ഒന്നും വേണ്ടായിരുന്നു. ഇവിടെയെവിടെയെങ്കിലുമൊരു ജോലി മതിയായിരുന്നു. പോവാനുള്ള സമയം അടുക്കും തോറും കുറ്റബോധം അവനെ തളർത്തിത്തുടങ്ങി.
പതിവുപോലെ രാധടീച്ചറുടെ മുഖം മനസ്സിലേക്ക് ഓടിയെത്തി. പ്രശ്നം വരുമ്പോൾ ആദ്യം ആ മുഖമാണ് മനസ്സിൽ തെളിയുക. വിഷമം പറഞ്ഞാൽ ഉടനെ ചേർത്തു പിടിച്ച്
” ഇത്രേ ഉള്ളൂ… ഇതാണോ വലിയ കാര്യം? “
എന്ന ചോദ്യം ഉയരും.
ഒപ്പം അതിനൊരു പരിഹാരവും ഉണ്ടാവും.
ഒറ്റപ്പെടലിന്റെ തീരത്ത് ദിശയറിയാതെയലയുന്നവരല്ലേ അച്ഛനും ടീച്ചറും ?
നല്ല അടുപ്പമാണ് രണ്ടു പേരും.
ഒരുമിച്ചു കഴിഞ്ഞാൽ ഇരുവർക്കും നല്ലതല്ലേ?
ഓർത്തപ്പോൾ പ്രതീക്ഷയുടെ നെയ്ത്തിരി പോലെ ആ ചിന്ത പ്രകാശം പരത്തി.
” നീ ഇവിടിരിക്കാണോ? പെട്ടിയൊക്കെ ശരിയാക്കണ്ടേ “
അച്ഛന്റെ സ്വരം ചിന്തകളിൽ നിന്നുണർത്തി.
” ഉം “
അവൻ അലസമായി മൂളി.
നാളെയൊരു പകലും രാത്രിയും കൂടിയേ ബാക്കിയുള്ളൂ. പെട്ടെന്നെന്തെങ്കിലും ചെയ്തേ പറ്റൂ…
അച്ഛൻ്റെ സുഹൃത്തായ മേനോൻ സാറിൻ്റെ സഹായം തേടാം..
” പോവുന്ന കാര്യം മേനോൻ സാറിനോട് പറഞ്ഞെങ്കിലും നേരിൽ കണ്ട് കുറേ ദിവസമായി. അവിടെ വരെ പോയി പെട്ടെന്ന് വരാം “
പൊടുന്നനെ പറഞ്ഞ് അച്ഛൻ്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ വണ്ടിയുടെ ചാവിയെടുത്തു.
” ഈ സമയത്ത് എന്തിനാ പോവുന്നത്? വേണമെങ്കിൽത്തന്നെ നാളെ രാവിലെ പോവാം”
” ഇല്ല, നാളെ ശരിയാവില്ല
ഞാൻ വേഗം വരാം”
കൂടുതൽ കേൾക്കാൻ നിൽക്കാതെ യദു വണ്ടി സ്റ്റാർട്ട് ചെയ്തു.
രാവിലെ മേനോൻ സർ അച്ഛനെ കാണാൻ വന്നപ്പോൾ കള്ളത്തരം ചെയ്ത ട്ടിയെപ്പോലെ യദു പതുക്കെ പുറത്തു കടന്നു. നേരെ രാധ ടീച്ചറുടെ അടുത്തേക്ക് തിരിച്ചു. ടീച്ചർ എന്ന നിലയിൽ ഒരിയ്ക്കൽ കൂടി ആ സ്നേഹം ആസ്വദിക്കണം.
സുഹൃത്തുക്കൾ മനസ്സു തുറന്നു സംസാരിക്കട്ടെ.
അവൻ മനസ്സിൽ പറഞ്ഞു.
തിരിച്ചു വന്നപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ അച്ഛൻ പുസ്തകം വായിച്ചു കൊണ്ടിരിയ്ക്കുന്നതു കണ്ടു. എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നറിയാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പ്രത്യേകിച്ചൊന്നും വായിച്ചെടുക്കാൻ സാധിക്കാത്ത നിരാശയിൽ അവൻ മുറിയിലേക്ക് നടന്നു. അവർക്കിടയിലിടം പിടിച്ച മൗനത്തിന്റെ കനത്തപാളിയുടെ കട്ടി കൂടി വന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനിരിയ്ക്കുമ്പോഴും അച്ഛൻ പിടിതരാതെ മൗനത്തിന്റെ ഭാഷ തുടർന്നു.
” മേനോൻ സർ പെട്ടെന്ന് പോയോ ? “
ഭക്ഷണം കഴിച്ച് കൈ കഴുകിയശേഷം യദു ചോദിച്ചു.
ഇത്തവണ വീണ്ടും മൗനത്തെ കൂട്ടുപിടിക്കാൻ അനുവദിക്കാതെയിരിക്കാൻ അച്ഛന്റെ കയ്യിൽ പിടിച്ചാണ് ചോദിച്ചത്.
” ഇല്ല, നീ പറയാൻ ഏല്പിച്ചത് പറഞ്ഞ ശേഷമാണ് പോയത് “
അതു കേട്ടതും യദു വല്ലാണ്ടായി.
മേനോൻ സാറിൻ്റെ അഭിപ്രായമായി പറഞ്ഞാൽ മതിയെന്ന് പ്രത്യേകം പറഞ്ഞതാണ്.
ഇതിപ്പോ പണിയായോ ?
എന്തായാലും എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി വരുന്ന പോലെ നേരിടാം.
“രാധടീച്ചർ അവിവാഹിതയാണെന്നു മാത്രമല്ലേ നിനക്കറിയൂ..
അതിന്റെ കാരണമറിയില്ലല്ലോ.
” പ്രണയ നൈരാശ്യമാവാം ” തീർത്തും നിസ്സാരതയോടെയവൻ പറഞ്ഞു.
“നിനക്കു തെറ്റി. അവളുടെ ജീവൻ നിലനിർത്താൻ തന്റെ കിഡ്നി പകർന്നു കൊടുത്ത് മരണം വരിക്കേണ്ടി വന്നയാളുടെ ഓർമ്മ വെറുമൊരു പ്രണയ നൈരാശ്യമായി കാണന്നുവെങ്കിൽ അതു നിന്റെ തലമുറയുടെ ശരി. “
കേട്ടതു വിശ്വാസമാവാത്ത പോലെ യദു അച്ഛനെ നോക്കി…
“ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പില്ലാതെ പ്രണയത്തിന് സത്യം എന്ന അർത്ഥം കൂടിയുണ്ടായിരുന്ന കാലത്തെ കാര്യമാണത്. അതുകൊണ്ടുതന്നെ നിങ്ങൾക്കൊന്നും അത് ഉൾക്കൊള്ളാനാവണമെന്നുമില്ല. “
നിനക്ക് നാലുവയസ്സുള്ളപ്പോൾ എന്നെ വിട്ടുപോയതാണ് പാർവ്വതി. വേണമെങ്കിൽ മാധവൻ മാഷ്ക്ക് ഒരു കല്യാണം ആവാമായിരുന്നു. “
ചുമരിൽ തൂങ്ങിക്കിടക്കുന്ന ചിത്രത്തിലേക്ക് നോക്കിക്കൊണ്ടയാൾ പറഞ്ഞു.
” അതെന്നെയോർത്തല്ലേ “
” ശരിയായിരിക്കാം. പക്ഷേ അതിലുപരി നിൻറമ്മയുടെ സ്ഥാനത്ത് എനിക്ക് വേറൊരാളെ സങ്കല്പിക്കാൻ കഴിയില്ല എന്നതാണ് സത്യം “
മേശപ്പുറത്തെ ജഗ്ഗിൽ നിന്ന് വെള്ളമെടുത്തു കുടിയ്ക്കുന്ന അച്ഛനെ അത്ഭുതത്തോടെ നോക്കി നിന്ന യദുവിനെ നോക്കിക്കൊണ്ടയാൾ തുടർന്നു.
ചിലതൊക്കെ അങ്ങനെയാണ്. പകരം വെക്കാനാവാത്ത പ്രതിഷ്ഠകൾ..
അച്ഛനും ടീച്ചറും തമ്മിലുള്ള അടുപ്പവും അച്ഛൻ്റെ ഒറ്റപ്പെടലും ഓർത്ത് മേനോൻ സാറിനോട് പറഞ്ഞു പോയതാണ്. വല്ലാത്ത കുറ്റബോധം തോന്നി.
ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരിക്കുന്ന യദുവിനെ നോക്കി മാഷ് തുടർന്നു.
” നീ പോയാൽ ഞാൻ ഒറ്റക്കാവുമെന്ന ചിന്തയിലാണ് ഇപ്പോഴിതു പറഞ്ഞിട്ടുണ്ടാവുക.
അങ്ങനെയൊരു തോന്നൽ വേണ്ട. അവളിപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്. സമയമാവുമ്പോൾ ഞങ്ങളൊരുമിച്ചോളും.
പിന്നെ വർഷങ്ങളായി രാധ ഒറ്റക്കല്ലേ..
എനിക്ക് രാധയേയും രാധക്കെന്നെയും നന്നായി അറിയാം. ചിന്തകളിൽ പോലും സമാനതയുള്ളവരാണ് ഞങ്ങൾ. അവൾക്ക് ഒരാവശ്യം വന്നാൽ ഞാനും എനിക്കൊരാവശ്യം വന്നാൽ അവളും സഹായിക്കും.”
മാധവൻ മാഷുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.
ഒരു നിമിഷത്തെ ഇടവേളയെടുത്ത് മാഷ് തുടർന്നു.
“പക്ഷേ എന്റെ മോനത് ഒരു രാധാമാധവമൊന്നുമാക്കണ്ട “
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ സമാധാനത്തിൻ്റെ കിരണം ആ മുഖത്ത് പ്രതിഫലിച്ചു.
യദുവിന് താൻ വല്ലാതെ ചെറുതായ പോലെ തോന്നി.
ഇനിയും പിടികിട്ടാത്ത പഴമനസ്സുകളുടെ ആഴപ്പരപ്പുകൾ തേടി നടക്കുമ്പോൾ അവൻ അച്ഛനെ ചേർത്തുപിടിച്ച് ഒരു കുഞ്ഞിനെപ്പോലെ വിതുമ്പിക്കൊണ്ട് ആ തോളിലേയ്ക്ക് ചാഞ്ഞു പറഞ്ഞു.
“ഒരു വർഷം അതു കഴിഞ്ഞാൽ ഞാനിങ്ങു പോരും. പിന്നെ ഇവിടെയെവിടേലും എൻറച്ഛന്റെ കണ്ണെത്തുന്ന സ്ഥലത്തു തന്നെയുണ്ടാവും “
” എല്ലാം മോന്റെയിഷ്ടം “
മായാത്ത പുഞ്ചിരിയോടെ തന്നെ ചേർത്തു പിടിച്ച് അച്ഛനതു പറഞ്ഞപ്പോൾ ആ മനസ്സിന്റെ വലിപ്പവും ഒരിക്കൽ കൂടിയവനറിയുകയായിരുന്നു.
#പിതൃദിനം2025


7 Comments
മനോഹരം
കഥവായിച്ച് അഭിപ്രായം അറിയിച്ച എല്ലാ വർക്കും സ്നേഹം …… സന്തോഷം
നല്ല രചന.
നല്ല കഥ
സ്നേഹ ബന്ധങ്ങളുടെ മാധുര്യം പകരുന്ന കഥ👍❤️
നല്ല കഥ 👍
സ്നേഹമുള്ള അച്ഛനും മകനും❤️
നല്ല കഥ👌
ഇഷ്ടമായി.🌹❤️