ചിലരൊക്കെ കുട്ടികളോട് ചോദിക്കാറുള്ള ചോദ്യം…
“നിനക്ക് അച്ഛനോടാണോ അമ്മയോടാണോ കൂടുതൽ ഇഷ്ടം?”
കുട്ടികളോട് അത്തരം ചോദ്യങ്ങൾ ചോദിക്കരുത് എന്ന് പറഞ്ഞ് അത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണെന്ന് തോന്നിയിട്ടുണ്ടെങ്കിലും, രണ്ടാളും നമുക്ക് ഒരുപോലെയാണെന്ന ഉത്തരം പറഞ്ഞ് പലപ്പോഴും ഒഴിഞ്ഞ് മാറിയാലും ചിന്തിച്ചാൽ രണ്ടിൽ ഒരാളോട് എപ്പോഴും ഒരു കാൽ കഴിഞ്ചെങ്കിലും സ്നേഹം കൂടി നിൽക്കും എന്നതൊരു വസ്തുത ആണ്.
ചിലർ അച്ഛൻകുഞ്ഞുങ്ങളും, ചിലർ അമ്മക്കുഞ്ഞുങ്ങളും ആയിരിക്കും. എന്റെ കാര്യത്തിൽ ഞാൻ ഒരു അച്ഛൻകുഞ്ഞായിരുന്നു. സ്നേഹം കൂടുമ്പോൾ ഞാൻ അച്ഛനെ വിളിക്കുന്ന പേരും അത് തന്നെ, ‘അച്ഛൻകുഞ്ഞേ…’ എന്ന്.
ദേഷ്യം വരുമ്പോൾ കലപില കൂട്ടുന്നവർ ആണ് ഞാനടക്കമുള്ള മിക്ക അമ്മമാരും. പറയാനുള്ളത് ഒന്നോ രണ്ടോ വാചകങ്ങളിൽ പറഞ്ഞവസാനിപ്പിക്കുന്നവർ ആണ് അച്ഛന്മാർ. പക്ഷെ ആ പറഞ്ഞ് വച്ചത് കല്ലിൽ കൊത്തിവച്ച പോലെ മനസ്സിൽ അങ്ങനെ കിടക്കും. അതുകൊണ്ടായിരിക്കാം ആയിരം വാക്കുകൾ കൊണ്ട് ശബ്ദമലിനീകരണം സൃഷ്‌ടിച്ച അമ്മയേക്കാൾ ഒന്നോ രണ്ടോ വാചകങ്ങൾ കൊണ്ട് കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ച അച്ഛൻ മക്കൾക്ക് ഹീറോ ആവുന്നതും, ആ വാക്കുകൾ വേദവാക്യമാവുന്നതും. പെണ്മക്കൾ അച്ഛന്മാരുടെയും, ആൺമക്കൾ അമ്മമാരുടെയും അരുമക്കുഞ്ഞുങ്ങൾ ആണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.
അച്ഛനെക്കുറിച്ച് ഓർക്കുമ്പോഴേ അച്ഛൻ വായിൽ തന്ന ചോറുരുളകളുടെ നെയ്മണം ആണ് ഓർമ്മയിൽ നിറയുക. അച്ഛന്റെ കൈയ്യിൽ നിന്നും ചോറുരുള വാങ്ങിക്കഴിച്ച ബാല്യം. വയറെത്ര നിറഞ്ഞിരിക്കുകയാണെങ്കിലും അച്ഛന്റെ ചോറുരുളയ്ക്കുള്ള സ്ഥലം എന്റെ കുഞ്ഞ് വയറ്റിൽ ഞാൻ ഉണ്ടാക്കിയെടുക്കുമായിരുന്നു.
അച്ഛന്റെ ചുളിവ് വീണ് തുടങ്ങിയ കരങ്ങൾ, കന്യാദാനത്തിലൂടെ മറ്റൊരു കരവലയത്തിനുള്ളിലേക്ക് മകളെ സുരക്ഷിത ആക്കിയശേഷം, മാസങ്ങൾ കഴിഞ്ഞ് നാട്ടിലേക്കുള്ള എന്റെ ആദ്യവരവിൽ ഞാൻ അച്ഛന്റെ നെയ്യും പപ്പടവും കൂട്ടിക്കുഴച്ച ഒരു ചോറുരുളക്കായി കൊതിച്ച്, ചോദിക്കാൻ മടിച്ച് കാത്തുനിന്നത് ഇന്നും ഓർക്കുന്നു. അത് മനസ്സിലാക്കിയ അച്ഛൻ “ന്നാ മോളെ കഴിച്ചോ”എന്ന് പറഞ്ഞ് എനിക്ക് നേരെ നീട്ടിയ ഉരുള ഞാൻ അടുക്കള വാതിലിന് മറവിൽ നിന്ന് ഓടിയിറങ്ങി വന്ന്, ഒരു ചെറുചമ്മലോടെ ഭർത്താവിന്റെ മുഖത്തേയ്ക്കൊന്ന് പാളി നോക്കി വാങ്ങി കഴിച്ചു. ആൾ തലയാട്ടി, ചെറുതായി കളിയാക്കി ചിരിച്ചതും ഒളിമായാചിത്രമായി ഉണ്ട് മനസ്സിൽ.കുറേ മാസങ്ങൾക്ക് ശേഷം വീണ്ടും എന്റെ കൈവെള്ളയിൽ കിട്ടിയ അച്ഛന്റെ വാത്സല്യമെന്ന കാണാച്ചേരുവ ചേർത്ത ചോറുള. ഓർക്കുമ്പോൾ വായിൽ വെള്ളമൂറുന്നുണ്ടിന്നും.
ഒരു കാര്യത്തിലും പിടിവാശി എന്നൊന്നില്ല അച്ഛന്. ഭക്ഷണകാര്യത്തിൽ ഒട്ടുമില്ല. മുന്നിൽ വരുന്ന ഭക്ഷണം എന്തായാലും, ഒരു പരാതിയും കൂടാതെ കഴിക്കും. അന്നന്നത്തെ അന്നം വിളമ്പിയെടുത്ത ശേഷം, അത് മുന്നിലെത്തിച്ച പ്രകൃതി ശക്തിയെ നെഞ്ചിൽ കൈ ചേർത്ത് സ്മരിച്ച് നന്ദിപറയാതെ ഒരിക്കൽ പോലും കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പട്ടാളക്കാരൻ ആയിട്ടും സസ്യഭുക്കാണ്, ടീ ടോട്ടലർ ആണ്. നിറഞ്ഞ ഭക്തനായ അച്ഛൻ രാവിലെ നാലുമണിക്ക് ഉണരും, ഞങ്ങളൊക്കെ എഴുന്നേറ്റ് വരുമ്പോഴേക്കും കുളി, പൂജ, വ്യായാമം ഒക്കെ കഴിഞ്ഞ് ചന്ദനകുറിയൊക്കെ തൊട്ട് സുന്ദരക്കുട്ടപ്പനായി പേപ്പറും വായിച്ച് പൂമുഖത്തുണ്ടാവും.
ഒച്ചയുയർത്തി സംസാരിക്കുകയോ,മക്കളെ തുരുതുരാ തല്ലുകയോ ഒന്നും ചെയ്തിട്ടില്ല. പക്ഷെ എനിക്ക് കിട്ടിയിട്ടുണ്ട് ഒരേയൊരു തവണ. അത് എന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നെ ആണെന്ന് എനിക്ക് നന്നായറിയാം. ആ ഒറ്റ പ്രാവശ്യത്തെ തല്ല് മതി ഇന്നും ഓർക്കാൻ.
എന്റെ മൂന്നാമത്തെ വയസ്സിൽ എന്തോ ദേഷ്യത്തിന് അച്ഛന്റെ ചേച്ചിയെ ഞാനൊന്നു ആഞ്ഞ് കടിച്ചു. ആ പ്രായത്തിലെ വജ്രായുധം പല്ലുകൾ ആണല്ലോ. പവന്റെ നിറമുള്ള അവരുടെ കൈത്തണ്ടയിൽ ഒരു റിസ്റ്റ് വാച്ചിന്റെ ഡയൽ പോലെ എന്റെ നിരയൊത്ത പാൽപ്പല്ലുകളുടെ ഡിസൈൻ നല്ല ചുവപ്പ് നിറത്തിൽ. ഞാൻ അവരെ സ്നേഹത്തോടെ ‘അയ്യപ്പാപ്പ’ എന്നാണ് വിളിച്ചിരുന്നത്. സത്യത്തിൽ അവരുടെ കൈത്തണ്ടയിൽ ഞാൻ തീർത്ത ആ ഡിസൈൻ എനിക്ക് നല്ല ഇഷ്ടമായി. നല്ല പെർഫെക്ട് വർക്ക്.
പക്ഷേ, അച്ഛനും പ്രത്യേകിച്ച് അയ്യപ്പാപ്പക്കും ആ ഡിസൈൻ തീരെ പിടിച്ചില്ല. അവരുടെ വെളുവെളുത്ത തൊലി പെട്ടെന്ന് ചുവന്നതും, അധികം താമസിയാതെ, മുറ്റത്തെ ചുവന്ന ചെമ്പരത്തിയുടെ നീളമുള്ള കമ്പ് ഒടിച്ചെടുത്ത് അച്ഛൻ എന്റെ മുട്ടിന് മുകളിൽ ചെമ്പരത്തിപ്പൂ തോൽക്കും വിധം രണ്ട് ചുവപ്പ് വരയിട്ടതും ഇന്നലെ കഴിഞ്ഞപോലെ!
കാലിൽ ആ സ്ഥാനത്ത് എനിക്ക് ജന്മനാലുള്ള മറുക്, അച്ഛൻ അന്ന് അടിച്ചതിന്റെ പാട് തിണർത്തതാണെന്ന് ഞാൻ കുറേക്കാലം കണ്ണിൽ കണ്ടവരോടെല്ലാം അപവാദം പറഞ്ഞ് നടന്ന് ദേഷ്യം തീർത്തു. ചീറിക്കൊണ്ട് തല്ലാൻ അടുത്ത് വരുന്ന അമ്മയെ ഒരു പേടിയുമില്ല. അച്ഛനൊന്ന് കണ്ണുരുട്ടിയാൽ മതി, എന്റെ കണ്ണുകൾ മഴക്കാലത്തെ അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെയാകാൻ…
അധികം ഉച്ചത്തിൽ സംസാരിക്കുന്നതും എടീപോടീ വിളികളും അച്ഛന് ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്. ഉറക്കെ സംസാരിച്ചാൽ പറയും
“ഒരു കയ്യകലം പോലുമില്ലല്ലോ പിന്നെന്തിനിത്ര ഒച്ചപ്പാട് ?” എന്ന്.
നല്ല കാര്യങ്ങൾ നമ്മളിൽ അടിച്ചേല്പിക്കാതെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നിടത്താണ് അച്ഛന്റെ ജയം. ഒരാളെയും ഒന്നിനും നിർബന്ധിക്കുന്നത് കണ്ടിട്ടില്ല ഇന്നോളം. സ്വയം ചെയ്യുവാൻ ആവുന്ന കാര്യങ്ങൾ പരമാവധി ആത്മാർത്ഥമായി ചെയ്യുക എന്നതാണ് നയം. തന്നാൽ ആവുന്ന സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതും, ചെയ്ത സഹായങ്ങൾ ആരോടും പറയാതിരിക്കുന്നതും വളരെ നല്ല ഗുണങ്ങൾ ആയി തോന്നിയിട്ടുണ്ട്.
കർമ്മത്തിലും കർമ്മഫലത്തിലും അടിയുറച്ച് വിശ്വസിക്കുന്നത് കൊണ്ട് ഇടയ്ക്കിടെ പറയും,
“താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ…”
രാജ്യത്തിന് വേണ്ടി ഭാരതത്തിന്റ ഒരുപാട് സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പട്ടാളത്തിൽ ആയിരുന്നത് കൊണ്ടാവാം അച്ഛന്റെ ക്ഷമയും സഹനവും പ്രശംസനീയമാണ്. ഏതൊരു പട്ടാളക്കാരനെയും പോലെ അന്നാളിലെ കാര്യങ്ങൾ പറയാൻ നൂറ് നാവാണ്.
when i was in Kashmir…
when i was in jabalpour…
എന്ന ആമുഖത്തോടെ തുടങ്ങുന്ന പട്ടാള വീരകഥകൾ, പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയും. ഒരിക്കൽ പറഞ്ഞിട്ടുള്ള കഥ തന്നെ ആണെന്ന് ഓർമ്മിപ്പിക്കാൻ ഞാൻ ഒരു പ്രത്യേകതാളത്തിൽ അച്ഛനെ വിളിക്കും. ആ താളം ആ താക്കീതിന് വേണ്ടി മാത്രം ഞാൻ മെനഞ്ഞെടുത്ത ഒന്നാണ്.
“ഓ…പറഞ്ഞതാണല്ലേ…”
എന്ന് പറഞ്ഞ് അച്ഛൻ അതിന് മനസ്സില്ലാമനസ്സോടെ വിരാമമിടും.
“ങ്ഹും.. ഒന്നല്ല, ഇതും ചേർത്ത് അമ്പതാമത്തെ തവണ” എന്ന് ഞാനും. എങ്കിലും പലപ്പോഴും അത് വീണ്ടും കേട്ടുകൊണ്ടിരിക്കും എല്ലാവരും, കാരണം കാലാവസ്ഥാവ്യതിയാനങ്ങൾ വകവയ്‌ക്കാതെയുള്ള സൈനികന്റെ ദേശസ്നേഹത്തോളം വരില്ലല്ലോ നമുക്കുണ്ടാകുന്ന ആവർത്തനവിരസത.
പത്താം ക്ലാസ്സ് റിസൾട്ട് വരും മുൻപേ തന്നെ അച്ഛൻ നാട് വിട്ടിരുന്നു, പട്ടാളത്തിൽ ചേരാൻ. റിസൾട്ട് അച്ഛച്ഛൻ തപാലിൽ അയച്ച് കൊടുക്കുകയാണത്രേ ഉണ്ടായത്. അന്നത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തന്നെ ആയിരിക്കും പഠിക്കേണ്ട പ്രായത്തിൽ പട്ടാളത്തിൽ ചേരാൻ പോയതിന്റെ പിന്നിൽ. പട്ടാളചിട്ടകൾ പഠിക്കുന്ന സമയത്ത് തോന്നുമത്രേ, ഒന്നും വേണ്ടിയിരുന്നില്ല എന്ന്, അത്രക്ക് കർക്കശമാണ് കാര്യങ്ങൾ. ട്രെയിനിങ് സമയത്തെ കഥകൾ കേട്ടാൽ മനസ്സിലാവും ക്ഷമയും സഹനവും എങ്ങനെ അച്ഛനിൽ വന്ന് ചേർന്നുവെന്ന്. അച്ഛന്റെ കർമ്മോത്സുകതയും ആത്മാർത്ഥതയും കൊണ്ട് മാത്രം ഒരുപാട് കാര്യങ്ങൾ ആ സമയങ്ങളിൽ പഠിച്ചെടുത്തു. അവിടെയും അഭിരുചിക്കനുസരിച്ച് പഠിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു. മാർക്കിന്റെ അടിസ്ഥാനത്തിൽ സൈനികമേധാവികൾ തീരുമാനിച്ചിരുന്നുവത്രേ ചേരുന്ന വിഷയം.
ഇലക്ട്രോണിക്സ് ആയിരുന്നു ഏറ്റവും ഇഷ്ടമുള്ള വിഷയം. അത് എടുത്ത് പഠിക്കാനുള്ള ആഗ്രഹം വീട്ടിലെ സാഹചര്യങ്ങൾ മൂലം നടക്കില്ലെന്ന ഉത്തമബോധ്യമാണ് നാട് വിടാൻ ഉൾപ്രേരകമായത്. അധികാരികൾക്ക് ഇഷ്ടപ്പെടുന്ന സ്വഭാവമായത് കൊണ്ട് എല്ലായിടത്തും അവരുടെ കണ്ണിലുണ്ണി ആവാൻ സാധിച്ചു. അതുകൊണ്ട് തന്നെ മനസ്സിലുള്ളത് എന്തു തന്നെയായാലും പേടികൂടാതെ അവരോട് തുറന്ന് പറയാൻ സാധിച്ചിരുന്നു. സയൻസിന് മാർക്ക് ഉണ്ടായിരുന്നത് കൊണ്ട് എന്തായാലും ഇഷ്ടവിഷയം ഇലക്ട്രോണിക്സ് തന്നെ പഠിക്കാൻ സാധിച്ചു.
ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധകഥകൾ ചെറുപ്പത്തിൽ അച്ഛൻ ഞങ്ങൾക്ക് പറഞ്ഞ് തരും. അതൊക്കെ കേട്ട് വായും പൊളിച്ച്, കണ്ണും തുറിച്ച് ഇരിക്കും ഞങ്ങൾ. ആവേശം കയറി വീട്ടിലെ കസിൻസ് പറയും…
“ഞങ്ങൾക്കും പട്ടാളത്തിൽ ചേരണം.”
ഗൗരവമേറിയ കഥകൾക്കിടക്ക് പത്ത് നിലയിൽ വിരിയുന്ന അമിട്ടും ഗീർവാണവും ഒക്കെ ഉണ്ടാവും അച്ഛന്റെ വക. അന്ന് കാലത്ത് അത് മനസ്സിലായില്ലെങ്കിലും, ഇന്നാലോചിക്കുമ്പോൾ ചിരി പൊട്ടും.
വളരെ ഗൗരവമായി യുദ്ധകഥകൾ പറഞ്ഞ് കൊണ്ടിരിക്കുന്ന അച്ഛൻ, അതിനിടയിൽ തിരുകി കയറ്റിയ ഒരു ബോംബ് കഥ. കടുത്ത യുദ്ധസമയം, സൈനികർ എല്ലാരും ചായ കുടിച്ചുകൊണ്ടിരിക്കുകയാണ്. അവിടവിടെ ആയി ട്രഞ്ചുകൾ ഉണ്ട്, പെട്ടെന്ന് പാക്കിസ്ഥാൻ ബോംബ് വർഷിക്കാൻ തുടങ്ങി, ഒരു ബോംബ് വന്ന് വീണത് അച്ഛന്റെ തൊട്ടടുത്ത്..അച്ഛന്റെ ബുദ്ധി പെട്ടെന്ന് പ്രവർത്തിച്ചു പോലും. അഭിനന്ദനാർഹമായ കാര്യക്ഷമത! അത് പൊട്ടും മുൻപ് കപ്പിലെ ചായ എറിഞ്ഞ് ഒഴിച്ച് കളഞ്ഞ് ആ കപ്പ് ‘ട്ടപ്പേ’ എന്ന് കമിഴ്ത്തിയത്രെ ബോംബിന് മുകളിൽ…
പിന്നീട് എന്തായിരിക്കും സംഭവിച്ചിരിക്കുക എന്ന് ഊഹിക്കാൻ കെൽപ്പില്ലാത്ത ഞങ്ങളുടെ നിഷ്കളങ്കമായ ചോദ്യം…
:”എന്നിട്ട് പൊട്ടിയോ ബോംബ് ?”
:”ഹേയ്… ഞാൻ കപ്പ് കൊണ്ട് അമർത്തി
പിടിച്ചിരിക്യല്ലേ?”
:”അപ്പൊ കൂടെ ഉള്ളവരോ?”
:”അവരൊക്കെ ചാടിയിറങ്ങി
ട്രഞ്ചിനകത്തേക്ക്”
ഹോ…വെറും ഒരു ചായക്കപ്പ് കൊണ്ടാണ് അച്ഛൻ ബോംബ് നിർവീര്യമാക്കിയത്! അങ്ങനെ എല്ലാവരെയും ബോംബിൽ നിന്ന് രക്ഷപ്പെടുത്തിയ അച്ഛനെ ഞങ്ങൾ അന്ന് ആരാധനയോടെ നിർന്നിമേഷരായി നോക്കിയിരുന്ന് കോൾമയിർക്കൊണ്ടു. ഇന്നും പട്ടാളക്കാരുടെ വെള്ളയിൽ നീല കരപിടിപ്പിച്ച കവിടി കപ്പ് കണ്ടാൽ എനിക്ക് അച്ഛന്റെ ഈ വെച്ചുകെട്ടുക്കഥ ഓർമ്മവരും. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ…
‘തള്ളി മറിച്ചിടൽ’
മേഘം സിനിമയിലെ പട്ടാളക്കാരൻ മമ്മൂട്ടി, നായികയുടെ മുന്നിൽ ആളാവാൻ പറയുന്ന, ഒരു തോക്കും രണ്ടുപുലികളും എന്ന കഥ കേട്ട് ഞാൻ ഈയിടെ അച്ഛനെ ഒന്നിരുത്തി നോക്കി. കത്തി വച്ച്, തോക്കിൽ ഉണ്ടായിരുന്ന ഒരേയൊരുണ്ട രണ്ട് പുലികൾക്കായി തുല്യമായി വീതിച്ച് അവയെ കാച്ചിക്കളഞ്ഞ കഥ. എന്റെ നോട്ടം കണ്ടപ്പോൾ പണ്ടത്തെ തള്ളുകഥ അച്ഛനും ഓർമ്മ വന്നു, അച്ഛനും ഞാനും അതും ഓർത്ത് ഒരുപാട് ചിരിച്ചു.
ഉദ്യോഗക്കയറ്റങ്ങൾ എല്ലാം വേണ്ടെന്നു വച്ച് അച്ഛന് എന്റെ ജനനശേഷം നാട്ടിലേക്ക് വരേണ്ടിവന്നു എന്നന്നേക്കുമായി. എന്റെ മൂത്ത സഹോദരൻ, മറ്റുള്ള കുട്ടികളിൽ നിന്നും വ്യത്യസ്തനായി ജനിച്ചത് കൊണ്ട് എന്റെ വരവോടെ കാര്യങ്ങൾ ഒറ്റക്ക് ചെയ്യാൻ അമ്മയെക്കൊണ്ട് പറ്റാതായി, സ്കൂൾ ഉദ്യോഗവും, കുഞ്ഞുങ്ങളെ നോക്കലും അച്ഛന്റെ അസാന്നിധ്യവും എല്ലാം കൂടി വിഷമത്തിലായി. നാട്ടിലൊരു ജോലി സമ്പാദിക്കുക എന്നത് അച്ഛന് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. കൊച്ചിയിൽ ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (DRDO), നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക്ക് ലബോറട്ടറി(NPOL)യിൽ ജോയിൻ ചെയ്തു.
അച്ഛന്റെ യഥാസമയത്തുള്ള വരവ് അതീവ ശ്രദ്ധ ആവശ്യമുള്ള എന്റെ സഹോദരന് വളരെ ഗുണം ചെയ്തു. പക്ഷെ, ഒരിക്കൽ പോലും എനിക്കിങ്ങനെ ഒരു മകൻ ഉണ്ടായല്ലോ ദൈവമേ എന്ന രീതിയിൽ ഒരു വാക്കോ, പ്രവൃത്തിയോ, പരാതി പറച്ചിലോ ഒന്നും അച്ഛനിൽ നിന്നും ഉണ്ടായിട്ടില്ല. പൊന്നുപോലെ, കണ്ണിലെ കൃഷ്ണമണിപോലെ ചേട്ടനെ കാത്ത് സംരക്ഷിച്ചു. ചേട്ടനിൽ പിൽക്കാലത്ത് വന്ന മാറ്റങ്ങൾക്കും, കഴിവുകൾക്കും ഉള്ള അഭിനന്ദനങ്ങളുടെ വലിയൊരു ഭാഗം അച്ഛന് അർഹതപ്പെട്ടതാണ്. ക്ഷമയോടെ, സഹനത്തോടെ, സ്നേഹത്തോടെ അച്ഛൻ ചേട്ടന് ഏറെ ട്രെയിനിങ് നൽകാറുണ്ടായിരുന്നു, ഈ അടുത്ത കാലത്ത് ചേട്ടൻ ഈശ്വരനിൽ വിലയം പ്രാപിക്കും വരെയും…
എന്റെ പേരിടൽ സമയത്ത് അച്ഛനെ അമ്മ എനിക്കിടാനായി രണ്ട് അക്ഷരത്തിൽ ഉള്ള നാലഞ്ച് പേരുകൾ പഠിപ്പിച്ച് മന:പാഠമാക്കിയിരുന്നു. സന്ധ്യ, സിന്ധു അങ്ങനെയുള്ള പേരുകൾ… എന്നിട്ട് പേരിടൽ സമയത്ത് എന്റെ ചെവിയിൽ അച്ഛൻ എന്നെ വിളിച്ച പേരാണ് സുജാത. ഒരിക്കൽ പോലും ആലോചനയിൽ വരാത്ത ആ പേര് ഇടാൻ എങ്ങനെ തോന്നി എന്ന് ചോദിച്ച് ഞങ്ങൾ ഇന്നും കളിയാക്കും. ഒരു വിവാഹവാർഷികത്തിന് അമ്മക്ക് അച്ഛൻ കാശ്മീരിൽ നിന്നും അയച്ചുകൊടുത്ത റിസ്റ്റ് വാച്ചിന്റെ പേരും സുജാത. ആരാണീ സുജാത എന്നത് ഇന്നും അജ്ഞാതം!
ഞാൻ പറയും, “അമ്മേ.. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ ഏതോ പ്രേമഭാജനം ആണെന്നത് ഉറപ്പാണ്. സിനിമയിൽ ഒക്കെ കാണും പോലെ മൂത്തമോൾക്ക് ആ പേരിട്ടതാവും. അല്ലെങ്കിൽ ആരും പറയാത്ത ഈ പേരെങ്ങനെ വായിൽ വന്നു?”
എന്നെക്കൊണ്ട് ആവും വിധം എരിവും പുളിയും ചേർക്കാൻ ഞാൻ ശ്രമിക്കും.
“ആവും ആവും, അതന്ന്യാവും ന്നേ…” എന്ന് പറഞ്ഞ് അമ്മയും കളിയാക്കും. നിഗൂഢമായ ഒരു ചിരി അച്ഛന്റെ മുഖത്ത് വിരിയാറുണ്ട് എന്ന് എനിക്ക് തോന്നുന്നതാണോ ആവോ! എന്റെ അത്തരം തോന്നലുകൾ ഒന്നും അങ്ങനെ വെറുതെ ആവാറില്ല. പ്രണയദിനമായ ഫെബ്രുവരി പതിനാലിന് ഭൂജാതനായ ആൾ ആയതുകൊണ്ട് ആ സാധ്യതകൾ തള്ളിക്കളയാനും ആവില്ല.
അമ്മയുടെയും അച്ഛന്റെയും വീടുകൾ തമ്മിൽ കഷ്ടിച്ച് ഒന്നര കിലോമീറ്റർ ദൂരം മാത്രമേ ഉള്ളു എങ്കിലും ഇവർ തമ്മിൽ കണ്ടിട്ടില്ലത്രേ പെണ്ണുകാണലിന് മുൻപ്. അതിശയകരമായി എനിക്ക് തോന്നിയത് നാട്ടിൽ ഉള്ളപ്പോൾ എന്നും അമ്മയുടെ വീടിന് മുന്നിലൂടെ രാവിലെ, അമ്മയുടെ ദേശത്തെ ശിവക്ഷേത്രത്തിൽ തൊഴാൻ വരാറുണ്ട് അച്ഛൻ എന്നതാണ്. എന്നിട്ടും നിങ്ങൾ പരസ്പരം കണ്ടിട്ടില്ലേ എന്ന് ഞാൻ ചോദിക്കാറുണ്ട്.
അച്ഛനും, അച്ഛന്റെ വീട്ടിലെ എല്ലാവരും ‘ലോകമേ തറവാട്’ എന്ന് വിചാരിക്കുന്ന നിഷ്‌ക്കളങ്കഹൃദയരാണ്. പറയത്തക്ക സാമ്പത്തികമൊന്നും അന്ന് ഇല്ലായിരുന്നുവെങ്കിലും അവരുടെ മനസ്സും, പെരുമാറ്റവും വിലമതിക്കാൻ ആവാത്തതായിരുന്നു. പണ്ടത്തെ ക്ഷാമകാലത്തെ അച്ഛന്റെ കഥകൾ കേൾക്കുമ്പോൾ ശരിക്കും സങ്കടം വരും. നമ്മളെല്ലാം ഇല്ലായ്മ എന്താണെന്ന് അറിയാത്തവരാണ്, ഭാഗ്യം ചെയ്തവർ. മുറ്റത്ത് പടുമുളച്ച ചീരയും, മറ്റ് ഇലവർഗ്ഗങ്ങളും വച്ച് കഴിച്ചതും, പപ്പടം കാച്ചിയ വെളിച്ചെണ്ണ ചോറിൽ കുഴച്ച് നെയ്യിന് പകരമായി സ്വാദോടെ കഴിച്ചതും ചക്കപ്പുഴുക്ക് കൊണ്ട് വിശപ്പ് മാറ്റിയതും എല്ലാം പറയുമ്പോൾ അച്ഛന്റെ കൂടെ ഞാനും ആ കാലങ്ങളിലേക്ക് മനസ്സുകൊണ്ട് പോവാൻ ശ്രമിക്കും.
നെയ്യിന് പകരം പപ്പടവെളിച്ചെണ്ണ കുഴച്ച ഒരു ഉരുള ചോറ് എനിക്കും കിട്ടിയാലോ! നല്ല സ്വാദ് ഉണ്ടാവുമെന്ന് ഉറപ്പാണ്. അച്ഛൻ പറഞ്ഞുപറഞ്ഞ് കൊതിപ്പിക്കും അച്ഛമ്മയുടെ ചമ്മന്തിയുടെ, പരിപ്പുകറിയുടെ, ചക്കക്കുരുവും ചീരയും കൂടി ഉടച്ച് വച്ച കറികളുടെ രുചികൾ.
ഞാൻ നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ അച്ഛൻ ആദ്യമായി ഒരു ടൂ വീലർ വാങ്ങി. ഇന്നൊരു BMW വാങ്ങിയാൽ ഉണ്ടായേക്കാവുന്ന സന്തോഷമായിരുന്നു എനിക്കന്ന്. പക്ഷെ നാട്ടിൽ ഒരാൾക്ക് മാത്രം അച്ഛന്റെ ആ ശകടത്തെയും അച്ഛനെയും ഒന്നിച്ച് കണ്ടാൽ കലിയിളകും. അയൽപ്പക്കത്തെ നമ്പിടി മാഷിന്റെ പശുവിന്…ആ പശു, അച്ഛൻ ആ വണ്ടിയുമായി റോഡിൽ ഇറങ്ങിയാൽ മദം ഇളകിയ മട്ടിൽ പിന്നാലേ ഓടി ചെല്ലും മുരണ്ടുകൊണ്ട്. വണ്ടി വാങ്ങിയിട്ട് അതിൽ ജീവൻ പണയം വച്ചുള്ള യാത്ര. മീശമാധവനിലെ കൃഷ്ണൻ കെട്ടിയ അശോകനെ അന്നാട്ടിലെ ഏതോ ഒരു പണ്ടാരപ്പട്ടി കടിക്കാനിട്ട് ഓടിക്കുന്ന അതേ അവസ്ഥ. അങ്ങനെ അങ്ങനെ എന്തെല്ലാം ഓർമ്മകൾ !
സ്വന്തം കിടപ്പാടം ഒരു കേസിൽ കൈവിട്ട് പോയപ്പോഴും അച്ഛൻ സംയമനം പാലിച്ചു. ആ കേസ് നടക്കുമ്പോൾ ജോലിക്ക് പോകാൻ അച്ഛന് ആവുമായിരുന്നില്ല. ലോസ് ഓഫ് പേ ലീവ് എടുത്ത് കാര്യങ്ങൾ നടത്തി. ആ സമയത്തേക്ക് അച്ഛൻ ഒരു നല്ല സ്ക്കൂട്ടർ വാങ്ങിയിരുന്നു. കോടതി വരാന്തകളിലെ നീണ്ട കാത്തുനിൽപ്പിന് പോകും മുന്നേ രാവിലെ അച്ഛൻ ഞങ്ങളെയെല്ലാം സ്കൂളിലും കോളേജിലും ആ സ്കൂട്ടറിൽ കൊണ്ടുചെന്നാക്കും.
എനിക്ക് എന്തോ അച്ഛൻ എന്നെ ഡ്രോപ്പ് ചെയ്യുന്നത് വലിയ സങ്കടമാണ്. നടന്ന് പൊയ്ക്കൊള്ളാം എന്ന് പറഞ്ഞ് ഞാനൊഴിയാൻ ശ്രമിക്കും. ഞങ്ങളെ സുരക്ഷിതരായി യഥാസ്ഥാനങ്ങളിൽ എത്തിച്ചിട്ട് കോടതിയും കഴിഞ്ഞ്, ഉച്ചയൂണ് ഒരു ചായയിൽ ഒതുക്കി രാത്രി പാതിരയ്ക്ക് വീട്ടിലേക്ക് കയറി വരുന്ന അച്ഛന്റെ വിയർപ്പുകണങ്ങൾ പൊടിഞ്ഞു നിൽക്കുന്ന ക്ഷീണിച്ച മുഖമാണ് എന്റെ മനസ്സിൽ ക്ലാസ്സിലെ ആദ്യ മണിക്കൂറുകളിൽ. അതെന്നെ ഒരുപാട് അസ്വസ്ഥയാക്കിയിരുന്നു.
എന്റെ വിമുഖത കണ്ടുപിടിച്ച അച്ഛന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ എനിക്കായില്ല. പക്ഷെ ഇതൊന്നും മുഴുവനായി പറയാനും വയ്യ. ഞാൻ പറഞ്ഞു,
“അച്ഛൻ എന്നെ ഡ്രോപ്പ് ചെയ്ത്, വണ്ടി തിരിച്ചു പോരുന്നത് നോക്കി നിൽക്കുമ്പോൾ, അച്ഛനോട് റ്റാറ്റാ പറയുമ്പോൾ എനിക്ക് സങ്കടം വരുന്നു. എനിക്ക് ആദ്യത്തെ പീരിഡ് ക്ലാസ്സിൽ ശ്രദ്ധ കിട്ടുന്നില്ല” പകുതി കാരണം പറഞ്ഞൊപ്പിച്ചു.
അച്ഛൻ ഉറക്കെ ചിരിച്ചു,
“എന്നാൽ ഒരു കാര്യം ചെയ്യാം… നീ നോക്കിനിൽക്കേ പോകുന്നില്ലെന്നു വെയ്ക്കാം. നീ ഉള്ളിലേക്ക് പോയിക്കഴിഞ്ഞേ ഞാൻ പോകുന്നുള്ളൂ എന്ന് വെയ്ക്കാം… എന്തേ… അതുപോരെ?”
മുഴുവനായി പറയാത്ത സത്യത്തിന്, എന്റെ സങ്കടത്തിന് അച്ഛൻ കണ്ടെത്തിയ പോംവഴി!
എന്തു പറയാൻ? ഒന്നും പറയാനില്ല! സ്നേഹമേ… അടിയറവ്…
അച്ഛനും ഞാനും നല്ല കമ്പനി ആണ്. പണ്ട് ദൂരദർശനിൽ വരുന്ന ഹിന്ദി സിനിമകൾ കാണാൻ അച്ഛന് കൂട്ട് ഞാൻ ആണ്, പിന്നെ അച്ഛന്റെ ഇലക്ട്രോണിക്സ് സംബന്ധമായ അറുബോറൻ ഷോപ്പിംഗിനും കൂട്ടുപോവും, ഒറ്റ കണ്ടീഷനേയുള്ളൂ.. തൃശൂർ പത്തൻസിൽ നിന്ന് വയറ് നിറച്ച് മസാല ദോശയും ഫിൽറ്റർ കോഫിയും വാങ്ങിത്തരണം. ഞാൻ കൂടെ പോകാൻ മടിച്ചാൽ അച്ഛന്റെ ഒരു ആംഗ്യഭാഷയുണ്ട് എന്നോട്, മസാലദോശ കൈക്കൂലി ഓർമ്മിപ്പിച്ച് കൊണ്ട്…നമ്മൾ അടുത്ത മിനിറ്റിൽ റെഡി. സ്കൂട്ടറിൽ ചാടിക്കയറി ഒറ്റപ്പോക്കാണ്. അച്ഛന്റെ സൈക്കിളിന് മുന്നിൽ എനിക്കായി അച്ഛൻ പിടിപ്പിച്ച കുട്ടി സീറ്റ് അലങ്കരിച്ചുള്ള യാത്രകൾ, പിന്നീട് അച്ഛന്റെ സ്ക്കൂട്ടറിന്റ പിൻസീറ്റിൽ ഇരുന്ന് അച്ഛന് കമ്പനി കൊടുത്തുകൊണ്ടായി.
ശക്തിമാന്മാരായ ആങ്ങളമാർ ഇല്ലാത്ത എനിക്ക്, എന്റെ കല്യാണത്തിന് ഓടി നടക്കാൻ അച്ഛനായും ആങ്ങളയായും, എന്റെ ഈ അച്ഛൻകുഞ്ഞ് മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ഓട്ടത്തിനിടയിലും, അങ്കലാപ്പിന്നിടയിലും അച്ഛന് കല്യാണത്തിന് ഇടാനുള്ള ഷർട്ട് തയ്ച്ചത് വാങ്ങാൻ എല്ലാവരും മറന്നു. ചുളിഞ്ഞ ഏതോ പഴയ ഷർട്ട് ഇട്ട് എന്റെ കല്യാണത്തിന് ഓടിനടക്കുന്ന അച്ഛൻ. ഇന്നും എനിക്ക് അതോർക്കുമ്പോൾ ഒരു വ്യസനമാണ്.
കതിർമണ്ഡപത്തിൽ നിന്നും ഭർത്തൃഗൃഹത്തിലേക്ക് വിടവാങ്ങുന്ന മകളെ നോക്കി വിങ്ങിപ്പൊട്ടാറായി നിൽക്കുന്ന അച്ഛൻ. ആ സമയത്ത് മകൾ ആ മാറിൽ തലചായ്ച്ചൊന്ന് കരഞ്ഞാൽ ആ അച്ഛന്റെ സകല നിയന്ത്രണവും നഷ്ടമാവും. ഒന്നും പുറത്ത് കാണിക്കാതെയുള്ള ആ നിൽപ്പിലും മകളുടെ വിടപറച്ചിലിന്റ പുകച്ചിൽ അധികം അനുഭപ്പെടുന്നത് ആ ഹൃദയത്തിലാണ്. ആ നെഞ്ചിൽ തലചായ്ച്ച എനിക്ക് അതിനകത്തെ പുകച്ചിലും പെരുമ്പറമേളം പോലെ കൂടുന്ന ഹൃദയമിടിപ്പും വ്യക്തമായി കേൾക്കാനായി.
പുറമേയ്ക്ക് പരുക്കനായ പുറംതോട്, ഉള്ളിൽ വാത്സല്യക്കരിക്കിൻ മധുരനീര് നിറച്ച മനസ്സും. അച്ഛൻ എന്ന പുണ്യജന്മത്തെപ്പറ്റി എത്ര പറഞ്ഞാലാണ് മക്കൾക്ക് മതിയാവുക,
പറയാനും ഓർക്കാനും ഒക്കെ ഒരു ദിവസമൊന്നും പോരാ..
എന്റെ അച്ഛൻകുഞ്ഞിന് ഇന്ന് തൊണ്ണൂറ്റി ഒന്ന് വയസ്സുണ്ട്. ദൈവാനുഗ്രഹം കൊണ്ട് ഇന്നും തമാശകൾ പറയാനും ആസ്വദിക്കാനും ഉള്ള മനസ്സും ഉണ്ട്. ഈ പ്രായത്തിലും ഫേസ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും സ്വന്തബന്ധങ്ങളുടേയും, സുഹൃദ് ബന്ധങ്ങളുടെയും ഊഷ്മളത നിലനിർത്തുന്നു. പുതിയതെന്തും അറിയാനും, പഠിക്കാനും ഉള്ള ആ ഉത്സാഹത്തിന് ഇന്നും നിറയൗവ്വനം…
മൈ ഡിയർ ആർമിമാൻ… ❤
എന്റെ പ്രിയ അച്ഛൻകുഞ്ഞേ….❤
hats off to you…..😍🥰😘
✍🏻(>സുജാത നായർ<)✍🏻
#പിതൃദിനം


14 Comments
❤️❤️
നന്നായി എഴുതി നേരിൽ കാണാത്ത പരിചയമില്ലാത്ത ആ അച്ചൻകുഞ്ഞിന് ഒരു ബിഗ് സല്യൂട്ട്👌👍❤️💯
നാട്ടിൽ വരുമ്പോൾ വരുന്നുണ്ട് ഈ മോളെയും അച്ഛനെയും നേരിൽ കാണാൻ
😍😍 sure manju.. സന്തോഷം.വരണം ട്ടോ.. കാണാം 🤝🤝
👌❤️🫂
🤝🤝thank you very much👍🏻
😍😍
നേരത്തെ വായിച്ചു ഇഷ്ടമായതാണ്. അന്ന് കമൻ്റിടാൻ പറ്റുന്നില്ലായിരുന്നു.
അച്ഛൻ എന്ന സ്നേഹം തണൽ മറക്കാനാവുമോ❤️❤️❤️
സ്നേഹസ്പർശം കലർന്ന ഈ എഴുത്തിന്അഭിനന്ദനങ്ങൾ സുജാത👌🌹❤️
അച്ഛൻ ❤️
😍😍 സുനന്ദ
🤝🤝 😍😍
Nice one 👍👍
നന്നായി എഴുതി നേരിൽ കാണാത്ത പരിചയമില്ലാത്ത ആ അച്ചൻകുഞ്ഞിന് ഒരു ബിഗ് സല്യൂട്ട്👌👍❤️💯
🤝🤝 thanks a lot