മാതുവിന് എന്നും തിരക്കായിരുന്നു. ഉദയത്തിന് മുൻപ് എഴുന്നേൽക്കണം. മുറ്റം അടിച്ചു തളിക്കണം. പൂജാമുറി വൃത്തിയാക്കി വിളക്കുവെക്കണം. പിന്നെ അടുക്കളയിൽ കയറണം. ഇടക്കിടക്കു പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേൾക്കുമ്പോൾ അകത്തുനിന്നും രണ്ടാനമ്മയുടെ ശാപവാക്കുകൾ. ഈ നാശം പിടിച്ചവൾ സമാധാനത്തോടെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല. അടുത്ത ഊഴം രണ്ടാനമ്മയുടെ മകന്റെ വക.
“ടീ… മാതു….
വെളുപ്പാൻകാലത്തു നിന്റെ ഈ നശിച്ച തട്ടും മുട്ടും കേട്ട് മടുത്തു. ഉറങ്ങാനും സമ്മതിക്കില്ല.”
നിസ്സഹായനായി നോക്കി നിൽക്കുന്ന അച്ഛനെ കാണുമ്പോൾ അവൾക്കിപ്പോൾ വെറുപ്പാണ്. വിവാഹ പ്രായമെത്തിയ മകളെ തിരക്കിനിടയിൽ മറന്ന് ജീവിക്കുന്ന ജീർണ്ണിച്ച മനസിന്റെ ഉടമയായ സ്വന്തം അച്ഛനെ അവൾക്കു വെറുപ്പായിരുന്നു. കൂടപ്പിറപ്പുകൾ ഇല്ലാത്ത ദുഃഖം അവളെ വല്ലാതെ തളർത്തി. തുണി അലക്കാനുള്ള യന്ത്രമായും പാചകക്കാരിയായും മാറിയ മാതു. പാത്രങ്ങൾ കഴുകിയും വീട് വൃത്തിയാക്കിയും തേഞ്ഞുപോയ ചകിരി പോലായി മാതുവിന്റെ ജീവിതം. തിരക്കിനിടയിലും അവൾ ഉരപ്പുരയിലിരുന്ന് തന്റെ സങ്കടം ഉരലിനോട് പറഞ്ഞു കണ്ണീർ ഒഴുക്കും. ജീവിക്കാൻ മോഹമുണ്ടായിട്ടും ജീവിക്കാൻ പറ്റാത്തവൾ.
ഒരുദിവസം മാതു തന്റെ അമ്മയെ സ്വപ്നം കണ്ടു. അമ്മ തന്നെ മടിയിൽ കിടത്തി നിറുകയിൽ തലോടി അശ്വസിപ്പിക്കുന്നു. അന്നവൾ അമ്മയെ സ്വപ്നം കണ്ട സന്തോഷത്തിൽ മതിമറന്നുറങ്ങി. നേരം വെളുത്തത് അറിഞ്ഞില്ല. രണ്ടാനമ്മനയുടെ ദുഷിച്ചനാവിൽ നിന്നുയർന്ന ശീൽക്കാരം കേട്ട് അവൾ ഞെട്ടിയുണർന്നു. മാതു രണ്ടും കല്പിച്ച് അന്നാദ്യമായി അവരോട് കയർത്തു സംസാരിച്ചു. ഇന്നുമുതൽ ഈ വീട്ടിലെ ജോലികൾ നിങ്ങൾ തന്നേ ചെയ്തോണം. നിങ്ങടെ ഭർത്താവിനും മകനും നിങ്ങൾ തന്നേ വെച്ചുവിളമ്പിക്കോണം. ഞാൻ നിങ്ങടെ വേലക്കാരി അല്ല. അവൾ രൂക്ഷമായി അവരെ നോക്കി. ആ നോട്ടത്തിൽ അവരൊന്നു പകച്ചു.
തിരക്കിനിടയിൽ താനിനി ജീവിക്കാൻ മറന്നുകൂടാ. അവൾ ഒരു ഉറച്ച തീരുമാനത്തിൽ എത്തി. തന്റെ അമ്മയുടെ പേരിലുള്ള ഈ വിട്ടിൽ നിന്നും അച്ഛനെയും രണ്ടാനമ്മയെയും അവരുടെ താന്തോന്നിയായ മകനെയും എങ്ങനെയെങ്കിലും പുറത്താക്കണം. മാതു അതിനുള്ള വഴികൾ അന്വേഷിച്ചു. അവളുടെ മുന്നിൽ തന്റെ ബാല്യകാല സുഹൃത്തും ഒരിക്കൽ തന്നേ മോഹിച്ച പുരുഷനുമായ അഡ്വക്കറ്റ് സനലിനെ ഒരു നിമിഷം ഓർത്തു. അവൾ തന്റെ തിരക്കുകൾ മാറ്റിവച്ച് സനലിന്റെ ഓഫീസിൽ എത്തി. തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞു. തന്നേ എങ്ങനെയെങ്കിലും ഒന്ന് രക്ഷിക്കണമെന്ന് കരഞ്ഞപേക്ഷിച്ചു. ഇടയ്ക്കവൾ സനലിന്റെ വീട്ടുകാര്യം അന്വേഷിച്ചു. അച്ഛൻ മരിച്ചു. അമ്മക്കും അനിയനുമൊപ്പം സുഖമായി ജീവിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു ദീർഘ നിശ്വാസം വിട്ടു.
അവൾ വീണ്ടും ചോദിച്ചു. “ഭാര്യ, മക്കൾ?”
അവൻ അതിനുത്തരം പറയാതെ നിന്നു. “മാതുവിന്റ കാര്യം ഞാനൊന്നു പഠിക്കട്ടെ. കുറച്ചു തിരക്കുണ്ട്. പിന്നെക്കാണാം.”
അവൾ അവിടെനിന്നും പുറത്തിറങ്ങി. പുറത്തെ ബോർഡിൽ നിന്നും സനലിന്റെ നമ്പർ കുറിച്ചെടുത്തു മടങ്ങി. വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് അച്ഛൻ കോപം കൊണ്ട് നില്ക്കുന്നു. അകത്തേക്ക് കയറാൻ തുടങ്ങിയ മകൾക്കുനേരേ അടിക്കാൻ ഓങ്ങിയ കൈ അവൾ ബലമായി പിടിച്ചു ഞെരിച്ചു.
“തൊട്ടുപോകരുതെന്നെ…”
മകളുടെ മാറ്റം കണ്ട് അച്ഛൻ അമ്പരന്നു അവൾ അകത്തു കയറി വാതിലടച്ചു.
അന്നാദ്യമായി ആ വീട്ടിൽ അടുപ്പ് പുകഞ്ഞില്ല. നേരം രാത്രി ഒൻപത് മണിയോടടുത്തു. അവൾ ബാഗിൽ നിന്ന് തന്റെ ചെറിയ ഫോൺ എടുത്തു. സനലിന്റെ നമ്പർ ഡയൽ ചെയ്തു. മറുതലക്കൽ “ഹലോ” ശബ്ദം കേട്ടപ്പോൾ അവൾ വേഗം ഫോൺ കട്ട് ചെയ്തു. അല്പസമയത്തിനു ശേഷം ആ നമ്പറിൽ നിന്ന് മറുവിളി വന്നു അവൾ ഫോണെടുത്തു.
“ഞാൻ മാതു. സാറിന്റെയടുത്ത് ഇന്ന് വന്നിരുന്നു. എന്റെ കേസിന് ഒന്ന് വേഗം തീരുമാനം ആക്കണംസർ. പ്ലീസ്. “
അവൾ വേഗം ഫോൺ കട്ട് ചെയ്തു. തിരക്കുകൾക്കിടയിലും സനൽ മാതു വിനെക്കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി. താൻ ചെറുപ്പത്തിൽ സ്നേഹിച്ച മാതു. വായാടിയായ മാതു. അവൾക്കെന്തുപറ്റി. എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കണം. അവൾ എന്റെ മാത്രമാണ്.
“ടാ. സനു…” അമ്മയുടെ നീട്ടിയുള്ള വിളി അവനെ ഓർമ്മകളിൽ നിന്നുണർത്തി.
“എന്തുപറ്റി. ഇന്നുവലിയ ആലോചനയിൽ ആണല്ലോ”
“ഒന്നുമില്ലമ്മേ.” അവൻ പറഞ്ഞു.
“മ്….” അമ്മ ഒന്നിരുത്തി മൂളി.
പിറ്റേന്ന് സനൽ അമ്മയോട് പറഞ്ഞു. “അമ്മേ… തിരക്കില്ലെങ്കിൽ എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ട്. “
“നീ പറയെടാ. “
“അമ്മേ, എനിക്ക് ഒരുകുട്ടിയെ ഇഷ്ടാണ്. അമ്മക്കറിയുന്ന കുട്ടിയാ. അവളുടെ വീട്ടിലെ അവസ്ഥ വളരെ മോശമാ. എന്നെക്കാണാൻ വന്നിരുന്നു. അവൾക്കുവേണ്ടിയാ ഞാനും ഇത്ര നാൾ കാത്തിരുന്നത്. “
മകന്റെ നന്മയുള്ളമനസ്സറിയുന്ന അമ്മ സമ്മതിച്ചു. തിരക്കിനിടയിൽ സനൽ വീണ്ടും മാതുവിനെ വിളിച്ചു. വിവരം പറഞ്ഞു.
“നിനക്കിഷ്ടമാണെങ്കിൽ എന്നോടൊപ്പം പോരു. എന്റെ അമ്മ നിന്നെ പൊന്നുപോലേ നോക്കും.”
സനലിന്റെ വാക്കുകൾ കേട്ട് മാതുപൊട്ടിക്കരഞ്ഞു. കുറച്ചു ദിവസങ്ങൾക്കുശേഷം മാതു ആരോടും പറയാതെ വീട്ടിൽനിന്നും ഇറങ്ങി. സനൽ അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ലളിതമായ രീതിയിൽ ഉണ്ണിക്കണ്ണന്റെ തിരുനടയിൽ വച്ചു സനൽ അവളുടെ കഴുത്തിൽമിന്നുകെട്ടി. ഓർമ്മവെച്ച നാൾ മുതൽ സങ്കടത്താൽ നിറഞ്ഞിരുന്ന അവളുടെ മിഴികൾ അന്നാദ്യമായി സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി.
സ്നേഹനിധിയായ ഭർത്താവ്. സ്നേഹനിധിയായ അമ്മ. വാത്സല്യ നിധിയായ അനുജൻ. പിന്നീടങ്ങോട്ട് അവൾക്ക് തിരക്കുള്ള ജീവിതമായിരുന്നു. സ്നേഹിക്കാൻ മാത്രം അറിയുന്ന സനലിനും കുടുംബത്തിനുമൊപ്പം തിരക്കേറിയ ഒരു കുടുംബിനിയായി അവൾ. തിരക്കിനിടയിൽ കിട്ടിയ തിരക്കുള്ള ജീവിതംഅവൾ ആസ്വദിച്ചു. കലങ്ങി മറിഞ്ഞൊഴുകിയ നദി തെളിനീർ ചുരത്തിയൊഴുകുന്നപോലെ
തിരക്കുകളെല്ലാം മാറ്റിവച്ച് ജീവിത നദിയിൽ മാളുവും സനലും ഒഴുകാൻ തുടങ്ങി.
ശുഭം
#കൂട്ടക്ഷരങ്ങൾ
#വിഷയം_തിരക്ക്
#ചെറുകഥ :തിരക്ക്.
#രചന :ബിന്ദു എസ് നായർ

