അക്ഷരങ്ങൾ കൂട്ടിയെഴുതാൻ തുടങ്ങിയതു മുതൽ വായന ജീവിതത്തിന്റെ ഭാഗമായി. എന്നും രാവിലെ മാതൃഭൂമി പത്രത്തിന്റെ തലക്കെട്ടുകൾ ഉച്ചത്തിൽ വായിക്കാൻ അച്ഛന്റെ സ്നേഹശാസനയുണ്ടായിരുന്നു. ആ ശീലം അക്ഷരസ്ഫുടതയോടെ വാക്കുകളുച്ചരിക്കാനും അക്ഷരത്തെറ്റില്ലാതെ എഴുതുവാനുമുള്ള പ്രാഥമികഘട്ട പരിശീലനമായിരുന്നു. അതിരുകളില്ലാത്ത കാലത്തിൽ പങ്കുവെക്കലിന്റെ സ്നേഹത്തിൽ പുസ്തകങ്ങളും ഭാഗഭാക്കായി.
ഏഴാംക്ലാസിൽ പഠിക്കുന്ന സമയത്താണ് തുളസി കോട്ടുക്കൽ എഴുതിയ ‘കൃഷ്ണായനം’ എന്ന നോവൽ അച്ഛൻ വാങ്ങിച്ചു തരുന്നത്. ഏഴുഭാഗങ്ങളായുള്ള കൃഷ്ണന്റെ ജീവിതകഥ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. കൗമാരത്തിലേക്കു കാലൂന്നുന്ന സമയം മനസ്സെപ്പോഴോ വിഷാദത്തിലാണ്ടപ്പോൾ വാക്കുകൾ വരികളായി ഡയറിത്താളുകളെ അലങ്കരിച്ചു. കൈയിൽ കിട്ടുന്ന പേപ്പർകഷണങ്ങളടക്കം എന്തും വായിക്കുന്ന വായനാശീലം ആ കാലങ്ങളിൽ കൂട്ടുവന്നു. ഏട്ടന്മാർ കൊണ്ടുവരുന്ന ലൈബ്രറിപുസ്തകങ്ങളും സ്കൂളിലെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുസ്തകങ്ങളും ലൈബ്രറി പുസ്തകങ്ങളും വായനയുടെ ഭാഗമായി.
കാലം ഒഴുകുന്നതിനനുസരിച്ച് ഏറ്റക്കുറച്ചിലോടെ വായനയും കൂടെകൂടി. കുറ്റാന്വേഷണവും പുരാണങ്ങളും പ്രേതകഥകളും എന്തുകൊണ്ടോ ഇഷ്ടവിഷയങ്ങളായി മാറി. ജീവിതത്തിന്റെ ഗതിമാറിയൊഴുകുന്നതിനനുസരിച്ചു വായന തീരെയില്ലാതായി. ഒരു വ്യാഴവട്ടക്കാലം ശുഷ്കമായ വായനാക്കാലമായിരുന്നു.
ലോകം ഒറ്റപ്പെടലിന്റെ ഒറ്റതുരുത്തിലൊതുങ്ങിയ കോവിഡ്കാലം സാമൂഹികമാധ്യമങ്ങളിലേക്കുള്ള വഴിതുറന്നു. പിന്നീട് വായനയുടെ ദിനങ്ങളായിരുന്നു. ചെറുതും വലുതുമായ രചനകളും സൗഹൃദങ്ങളുമായൊരുകാലം. പതിയെ എഴുത്തിലേക്കു കാലൂന്നിയപ്പോഴാണ് വായനയുടെ മാന്ത്രികത വിസ്മയമായത്. അനർഗളമൊഴുകുന്ന വാക്കുകളുടെ ഉറവിടം പലപ്പോഴും അജ്ഞാതമായി തുടർന്നു. യോജിക്കുന്ന പദങ്ങൾ അതിന്റേതായ സമയങ്ങളിൽ വിരൽത്തുമ്പിൽ അനുഗ്രഹമായി വന്നു ചേരുന്നതു കാണുമ്പോഴാണ് വായന നൽകിയ അനന്തവും അനുപമവുമായ പദസമ്പത്തിനെ നമിച്ചു പോവുന്നത്. അപ്പോഴും പുസ്തകവായന കൈയെത്താത്ത അകലത്തിലായിരുന്നു. കോവിഡ്കാലം സാധാരണഗതിയിലാവുന്ന സമയത്തോടൊപ്പം ജീവിതം വീണ്ടും ഗതിമാറിയൊഴുകി. അതിനിടയിൽ വായനശാലയിൽ അംഗത്വമെടുക്കുന്നത്. പിന്നീട് കുറച്ചു കാലം വായനയുടെ മറ്റൊരു വസന്തം പൂത്തു. ഒരുപാട് പുസ്തകങ്ങളിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞു.
സാറാജോസഫിന്റെ ‘ബുധിനി’ ‘അലാഹയുടെ പെൺമക്കൾ’, കെ ആൻ മീരയുടെ ‘ആരാച്ചാർ’ ‘ഖബർ’ ‘മീരയുടെ കഥകൾ’ ബഷീറിന്റെ കഥകൾ , സോമൻകടലൂരിന്റെ ‘പുള്ളിയൻ’, കൽക്കിയുടെ ‘പൊന്നിയിൽ സെൽവൻ’, ആർ.രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’, ഒ. വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, മാധവിക്കുട്ടിയുടെ കഥകൾ, എംടിയുടെ ‘കാലം’, ‘അസുരവിത്ത്’, ‘രണ്ടാമൂഴം’അങ്ങനെ ഏറെ പുസ്തകങ്ങൾ വായനയുടെ ഭാഗമായി.
സാന്താൾ വംശജയായ ബുധിനി, ആനി ചേതന ഗൃദ്ധ മല്ലിക്ക്, ചിരുകണ്ടൻ, കല്യാണിയും ദാക്ഷായണിയും സുമിത്രയും ,ഗോവിന്ദൻകുട്ടിയും, ഭീമനും അങ്ങനെ പല കഥാപാത്രങ്ങളും മനസ്സിനെ വല്ലാതെ സ്പർശിച്ചു. വായനക്കപ്പുറവും ചിലതൊക്കെ തീരാനൊമ്പരമായും സന്തോഷമായും, ആത്മധൈര്യമായും ഉള്ളിൽ കുടിയേറി.
തിരക്കുകളിൽ വായനയുടെ കണ്ണികൾ വീണ്ടും മുറിഞ്ഞു. അതോടൊപ്പം എഴുത്തിന്റെ ഒഴുക്കും നിലച്ചു തുടങ്ങി. വായന സമൂഹമാധ്യമങ്ങളിലേക്കു ചുരുങ്ങി.
ഈ വർഷത്തെ വായനാദിനം കടന്നു പോയപ്പോഴാണ് വീണ്ടും വായനയിലേക്കൊരു പാത തുറക്കണമെന്നൊരു ശക്തമായ ആഗ്രഹമുള്ളിലുദിച്ചത്. വീണ്ടും വായനശാലയിലെ എത്തിയപ്പോൾ കൈയിലെത്തിയ പുസ്തകം നിമ്ന വിജയ് എഴുതിയ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്നതായിരുന്നു. അതൊരു ആകസ്മികതയാവാം. തുടക്കം മുതൽ ഞാൻ കണ്ടനുഭവിച്ച ബാംഗ്ലൂർ നഗരത്തിലേക്കു വീണ്ടും എത്തിച്ചേർന്ന പ്രതീതി ഉളവാക്കി ‘അതിഥി’ എന്ന കഥാപാത്രം വായനയിലേക്കെന്നെ കൂടെക്കൂട്ടി. സാക്ഷി, അശ്വിനി,ദേവിക, ആദി, ശക്തി, ശരൺ, അങ്ങനെ ഓരോ കഥാപാത്രങ്ങളും അവരുടേതായ സ്ഥാനത്തിൽ കഥയെ മുന്നോട്ടു നയിച്ചു. കഥയവസാനിക്കുമ്പോൾ അവനവൻ പൂർണ്ണമാവണമെങ്കിൽ ആദ്യം വേണ്ടത് സ്വയം സ്നേഹിക്കുകയാണെന്നു അടിവരയിട്ടു പറയുമ്പോൾ അതൊരു തിരിച്ചറിവാകുകയാണ്. മറ്റുള്ളവരാൽ പരിഗണിക്കപ്പെടുന്നതിനേക്കാൾ സ്വയം പരിഗണിക്കാനും അംഗീകരിക്കാനും കഴിയുന്നിടത്തേ സന്തോഷവും പ്രതീക്ഷയും നിലനിൽക്കൂ എന്ന സന്ദേശം എന്റെയുള്ളിലെ മാറ്റങ്ങൾക്കുള്ള മാറ്റൊലിയാവട്ടെയെന്ന പ്രതീക്ഷയോടെ വായനയുടെ മറ്റൊരു വസന്തത്തെ വരവേൽക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
★★★നിഷിബ എം നിഷി★★★
#എന്റെരചന
#കഥയിൽ നിന്നും ഹൃദയത്തിലേക്ക്


2 Comments
സുന്ദരമായ അവതരണം👍❤️
“ഏറ്റവും പ്രിയപ്പെട്ട എന്നോട് “എന്ന നിമ്നവിജയിന്റെ പുസ്തകം വളരെ ആകാംക്ഷയോടെ വായിച്ച പുസ്തകമാണ്.ഒറ്റയിരുപ്പിൽ വായിച്ച പുസ്തകം. മറ്റാരും എഴുതാത്ത ഒരു പുതുമ തന്നെയാണ് അത്. എല്ലാവർക്കും മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാനും മറ്റുള്ളവരെ സ്നേഹിക്കാനും മാത്രമേ അറിയൂ.സ്വയംസ്നേഹിക്കുകയോ ഇഷ്ടപ്പെടുകയോ ഇല്ല. അത് അറിയിച്ചു തന്ന പുസ്തകം. ഇപ്പോഴത്തെ അവാർഡ് വിവാദമായ റാം കെയറോഫ് ആനന്ദിയേക്കാൾ ലക്ഷക്കണക്കിന് ഇരട്ടി നല്ല പുസ്തകം.