അന്നൊരു വല്ലാത്ത ദിവസമായിരുന്നു. പ്രകൃതിയാകെ എന്തോ ദുഃഖ ഭാവത്താൽ ഘനീഭവിച്ച അവസ്ഥ!
ഞാൻ അന്ന് തിരിച്ചു എന്റെ പഠനസ്ഥലമായ ലണ്ടനിലേക്കുള്ള മടക്കയാത്രയിലായിരുന്നു. എന്റെ ഏഴു വയസ്സ് മാത്രം പ്രായമുള്ള ഇരട്ടകുട്ടികളെ തനിച്ചാക്കി സൈബർ നിയമം പഠിക്കാനുള്ള യാത്ര. ഇതിനു മുൻപ് എന്റെ ആദ്യയാത്രയിൽ തന്നെ മോൻ സങ്കടത്തിൽ ആയിരുന്നു. മോനും മോളുമാണ് ഇരട്ടകൾ
മകൾ കുറച്ച് കൂടെ ബോൾഡ് ആണ്. മോൻ കുറച്ച് കൂടെ സെൻസിറ്റീവും. എന്റെ ആദ്യ യാത്രയിൽ കരുതിയത് പോലെ രണ്ടു പേർക്കും വർണ്ണ കടലാസിൽ പൊതിഞ്ഞ രണ്ടു സമ്മാനപൊതികൾ കാറിന്റെ ഡിക്കിയിൽ ഒളിച്ചു വച്ചിട്ടുണ്ട്. രാവിലെ എണീറ്റു പോകുമ്പോൾ അവരുടെ കരയുന്ന മുഖം കാണാൻ വയ്യ.
അതിനാൽ സമ്മാനത്തെ പറ്റി അവരോടു പറയും. അതിന്റെ ഉള്ളിൽ എന്താകുമെന്നോർത്ത് അവർ എന്നോട് അമ്മ വേഗം പൊയ്ക്കോളൂ എന്ന് സമ്മതം തരും. ഉമ്മയൊക്കെ തന്നു എന്നെ യാത്ര അയക്കുമ്പോഴും അവരുടെ കണ്ണുകൾ ആ പൊതിഞ്ഞു വച്ച സമ്മാനപൊതികളിൽ ആയിരിക്കും. പക്ഷെ അതെനിക്ക് അപ്പോൾ ആശ്വാസം ആകുമെങ്കിലും സമ്മാനം തുറന്നു കഴിഞ്ഞു കളി കഴിയുമ്പോൾ അവർക്കു അമ്മയുടെ അസാന്നിധ്യം പിന്നെയും അനുഭവപ്പെടും. സത്യത്തിൽ അതൊരു വല്ലാത്ത ചതി തന്നെയാണ് ഞാൻ അവരോടു ചെയ്യുന്നത്. പക്ഷെ അതെല്ലാം മറന്നു അവരെ സ്നേഹിക്കാൻ അവരുടെ മമ്മി ഉണ്ട്. എന്റെ അമ്മായിയമ്മ.
പക്ഷെ ഈ യാത്രയിൽ എനിക്ക് അവരെയും നഷ്ടപ്പെടാൻ പോകുകയാണ്. മമ്മിക്ക് ബ്രെയിൻ ട്യൂമർ കണ്ടുപിടിച്ച സമയം ആയിരുന്നു അത്. മമ്മിയെ ഒരുപക്ഷെ അവസാനമായി കാണാൻ ഉള്ള വരവായിരുന്നു ഞാൻ. അതുമെന്നെ വല്ലാതെ തളർത്തിയിരുന്നു. എന്നാലും പഠിത്തം തീരട്ടെ എന്ന എല്ലാവരുടെയും അഭിപ്രായത്തിൽ ഞാൻ തിരിച്ചു പോകുകയാണ്.
ചെക്കിങ് ഇൻ നു ശേഷം എയർപോർട്ടിൽ നിന്നും വീട്ടിലേക്കു വിളിച്ചു. മമ്മി തന്നെയാണ് ഫോൺ എടുത്തത്. കുട്ടികൾ പുതിയ കളിപ്പാട്ടത്തിൽ കളിയിലാണ്. നീ പേടിക്കണ്ട ഞാൻ അവരെ നോക്കിക്കോളാം. പതിവ് ആശ്വാസ വാക്കുകൾ. മമ്മി ഇനി എത്ര നാൾ എന്ന് കൂടി അറിയില്ല. കണ്ണുകൾ എന്തോ നിറഞ്ഞു ഒഴുകുകയാണ്.
വിമാനത്തിൽ എല്ലാം പതിവ് പോലെ തന്നെയായിരുന്നു.ശാന്തമായ യാത്ര. കുറെ നേരം മുന്നിലെ ടിവിയിൽ കണ്ണ് മിഴിച്ചു ഇരിക്കുമ്പോഴും മനസ്സിൽ കുട്ടികളുടെ കരയുന്ന മുഖം ആയിരുന്നു. എപ്പോഴോ ഉറങ്ങിപ്പോയി. ഏകദേശം ഒരു നാലു മണിക്കൂർ കൂടി യാത്ര ഉണ്ട് ലണ്ടനിലേക്ക്. അപ്പോഴാണ് വിമാനത്തിൽ ഒരു അനൗൺസ്മെന്റ് വന്നത്. ഒട്ടും പതറാതെ തന്നെയുള്ള പൈലറ്റിന്റെ വാക്കുകൾ ആയിരുന്നു അത്. നമ്മുടെ വിമാനത്തിന് ഒരു ടെക്‌നിക്കൽ പ്രോബ്ലം കണ്ടിരിക്കുന്നു. Wind shield നാണു തകരാറ് . അത് നമുക്ക് എത്രയും വേഗം ശരിയാകും എന്ന് പ്രതീക്ഷിക്കാം. Let’s hope for the best എന്നായിരുന്നു ആ വാക്കുകൾ. എന്നാൽ എല്ലാവരും ഉറക്കം വിട്ടു പ്രതീക്ഷയിലായി. എല്ലാം ശരിയായി ഒന്നും പേടിക്കാനില്ല എന്നൊരു അനൗൺസ്മെന്റിനായി എല്ലാവരും അക്ഷമയോടെ കാത്തു നിന്നു. അല്ലേലും ഈ വിമാന യാത്ര കൈവിട്ടൊരു കളിയാണ് എന്ന ചേച്ചിയുടെ വാക്കുകൾ ഓർമ്മ വന്നു. കൈവിട്ടാൽ പിടിക്കാൻ പോലും ഒരു തുമ്പില്ല എന്നത് പരമമായ ഒരു സത്യം തന്നെയാണെന്ന് ഞാൻ ഒരു ഭീതിയോടെ ഓർത്തു. എന്നാൽ ചുറ്റുമുള്ളവരെല്ലാം കുറച്ച് ആശ്വാസമായപോലെ തോന്നിയപ്പോൾ ഞാനും ഒന്ന് ശാന്തമായി, എന്നാലും ഇനി ഉറങ്ങാൻ കഴിയില്ല. ദൈവം എന്റെ കുട്ടികൾക്ക് ഒരേ സമയം അമ്മയെയും മമ്മിയെയും നഷ്ടപ്പെടുത്തില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.
പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ പിന്നെയും പൈലറ്റ് ഒരു അനൗൺസ്മെന്റ് നടത്തി. അതെന്നെ തളർത്തി കളഞ്ഞു. എന്നെ മാത്രമല്ല ആ വിമാനത്തിലുള്ള എല്ലാവരെയും.
” നമ്മുടെ വിമാനത്തിന്റെ wind shield ൽ ഉണ്ടായിരിക്കുന്ന തകരാർ ഇപ്പോൾ നമ്മുടെ നിയന്ത്രണത്തിനും അതീതമാണ്. “It is beyond our control”. അതിനാൽ നമുക്കൊരു എമർജൻസി ലാൻഡിംഗ് ആവശ്യമായി വന്നിരിക്കുകയാണ്. എത്രയും പെട്ടെന്ന് നമ്മൾ ലാൻഡിംഗ് നു വേണ്ടിയുള്ള അനുമതി നേടും എന്ന് തന്നെയാണ് പ്രതീക്ഷ. Let’s pray for the best.”
എന്നായിരുന്നു ഹൃദയം നിന്നു പോകുന്ന ആ വാക്കുകൾ. ഒരു പൈലറ്റ് ഇനി നമുക്ക് പ്രാർത്ഥിക്കാം…. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറയുമ്പോൾ എല്ലാ പ്രതീക്ഷയും കൈവിട്ട ഒരു അവസ്ഥയായിരുന്നു എന്ന് എല്ലാവരും തിരിച്ചറിഞ്ഞു. ആ വിമാനത്തിലെ എല്ലാ യാത്രക്കാരും അവരവരുടെ രീതിയിൽ പ്രാർത്ഥനകൾ തുടങ്ങി. ഞാനും “സ്വർഗസ്ഥനായ പിതാവേ “ചൊല്ലാൻ ശ്രമിച്ചെങ്കിലും ഒരു വാക്ക് പോലും ഓർമ വന്നില്ല. ഭയം എന്റെ ബുദ്ധിയെ കവർന്നു കളഞ്ഞിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു. എന്റെ മരണം ഞാൻ ഒരു സിനിമയിലെന്നോണം മനസ്സിൽ കണ്ടു.
അമ്മയും പോയിക്കഴിഞ്ഞു മമ്മിയും കൂടി പോയാൽ എന്റെ പിള്ളേർ അനാഥർ ആകും. ഭർത്താവ് രണ്ടാനമ്മയെ കൊണ്ടുവരും അവർ എന്റെ പിള്ളേരെ ഉപദ്രവിക്കും.
ഒരു സിൻഡ്രല്ല എപ്പിസോഡ് തന്നെ എന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു. ഞാൻ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. എന്റെ കരച്ചിൽ കണ്ടാകണം എന്റെ മുന്നിൽ നടുക്കിലെ സീറ്റിൽ ഇരുന്ന ഒരു മദാമ്മയും അവരുടെ ഫാമിലിയും അവർ ഒരുമിച്ചു കൈകൾ കോർത്തു പ്രാർത്ഥിക്കുകയായിരുന്നു. ആ സ്ത്രീ പെട്ടെന്ന് എന്നെ തിരിഞ്ഞു നോക്കി. കൈകൾ കൊണ്ടു വിജയം ആശംസിച്ചു. കരയരുത് സ്ട്രോങ്ങ് ആയി ഇരിക്കാൻ ആഗ്യം കാണിച്ചു പ്രാർത്ഥിക്കാൻ പറഞ്ഞു. അപ്പോഴേക്കും വിമാനം ഒരു പാട് താഴേക്കു പോയിരുന്നു. പണ്ട് സാമൂഹ്യ ശാസ്ത്രം പഠിച്ചപ്പോൾ കണ്ട കറുത്ത കടൽ എനിക്ക് താഴെ കാണാമായിരുന്നു. കറുത്ത വെള്ളത്തിൽ വെള്ള പത പോലുള്ള തിരകൾ. മറ്റൊരു സമയത്തു ആയിരുന്നേൽ ഞാൻ ആ രംഗം ആസ്വദിച്ചേനെ, ഇപ്പോഴാണെങ്കിൽ വീഡിയോ എടുത്തു റീൽ ഇട്ടേനെ. എന്നാൽ അന്ന് അത് എന്റെ മരണം നടക്കാൻ പോകുന്ന ഒരു scene മാത്രമായിരുന്നു അത്. എന്റെ മരണം ഒരിക്കൽ കൂടി ഞാൻ മുന്നിൽ കണ്ടു. നീന്തൽ കുളത്തിൽ പോലും നീന്താൻ അറിയാത്ത ഞാൻ കടലിൽ ബ്ലും എന്ന ശബ്ദത്തോടെ അവസാനിക്കുകയെ ഉള്ളൂ എന്ന് മനസ്സിൽ പറഞ്ഞു. എന്റെ ജീവനെ വിഴുങ്ങാൻ പോകുന്ന ആ കടലിനെ ഞാനൊന്നുകൂടെ നോക്കി… നിസ്സഹായയായി!
അപ്പോഴേക്കും വിമാനത്തിൽ വെള്ളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എയർഹോസ്റ്റസ് പറഞ്ഞു തുടങ്ങി. ജീവിതത്തിൽ ആദ്യമായി എല്ലാവരും അവരെ വളരെ ശ്രദ്ധിച്ചു കേട്ടിരുന്നു. കാരണം സാധാരണ നമ്മൾ ഇതൊന്നും ശ്രദ്ധിക്കാറില്ലല്ലോ. ദുരന്തം മറ്റുള്ളവർക്ക് സംഭവിക്കുന്ന എന്തോ ഒന്ന് ആണെന്നുള്ള ഒരു അഹങ്കാരം ആയിരുന്നല്ലോ നമുക്ക്. എന്നാൽ യഥാർത്ഥത്തിൽ അത് സംഭവിക്കാൻ പോകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നല്ല വണ്ണം പഠിച്ചു.
അപ്പോഴേക്കും ഈ കടലിനോട് വളരെ അകലെയല്ലാതെ തുർക്കി എയർപോർട്ട് കാണാമായിരുന്നു. അതിനു ചുറ്റും ചീറിപ്പാഞ്ഞു വരുന്ന ആംബുലൻസുകൾ, ഫയർ വണ്ടികൾ. അതിന്റെയെല്ലാം ശബ്ദം കേൾക്കുന്ന അത്രയും താഴെ നമ്മൾ എത്തി എന്നത് ഒരു ഞെട്ടലോടെ ഓർത്തു. മുന്നിലിരുന്ന മലയാളി പെൺകുട്ടി വീട്ടിലേക്കു വിളിക്കുന്നു വളരെ താഴ്ന്ന ശബ്ദത്തിൽ കരഞ്ഞു കൊണ്ടു അവരോടു എന്തോ പറയുന്നു. അവസാനമായി എന്റെ കുട്ടികളുടെ ശബ്ദം കേൾക്കാൻ ഞാൻ കൊതിച്ചു. എന്റെ ഫോൺ ലണ്ടൻ എത്തിയാലേ വർക്ക് ചെയ്യൂ. എന്റെ മനസ്സ് അറിഞ്ഞപോലേ ആ കുട്ടി എന്നോട് പറഞ്ഞു. ” വീട്ടിലേക്കു വിളിച്ചോളൂ “. ഞാൻ പെട്ടെന്ന് വീട്ടിലെ ഫോൺ വിളിച്ചു. നാട്ടിൽ പുലർച്ചെ എന്തോ ആണെന്നാണ് ഓർമ്മ. ആരും ഫോൺ എടുത്തില്ല. എന്റെ മരണം ഞാൻ തന്നെ വിളിച്ചു പറയാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോഴാണ് ഉറക്കം ഒരു മരീചികയായ ചേച്ചിയെ കുറിച്ചോർത്തത്. അവളെ വിളിച്ചു. കാര്യങ്ങൾ വേഗം പറഞ്ഞു. ഞങ്ങൾ ഒരു എമർജൻസി ലാൻഡിംഗ് നു തയ്യാർ എടുക്കുകയാണ്. പ്രാർത്ഥിക്കണം എന്ന് പറഞ്ഞത് കഴിഞ്ഞതും”അയ്യോ” എന്ന് പറഞ്ഞു ഫോൺ വച്ചു. അത് മറ്റുള്ളവർക്കെല്ലാം വിളിച്ചു പറയാൻ വേണ്ടിയാണെന്ന് പിന്നീടാണ് പറഞ്ഞറിഞ്ഞത്. ഞങ്ങളുടെ വല്യമ്മച്ചിയെ വിളിച്ചു പ്രിയയുടെ വിമാനം അടിയന്തിരമായി തുർക്കിയിൽ ഇറക്കുന്നു എന്ന് പറഞ്ഞപ്പോൾ അപ്പുറത്ത് നിന്നും ഒരു വലിയ കരച്ചിൽ ഉണ്ടായെന്നു പിന്നീട് ചേച്ചി പറഞ്ഞു ചിരിച്ചിരുന്നു. പൊതുവെ ശബ്ദം ഇടറിയ ചേച്ചിയുടെ ശബ്ദം അന്ന് നന്നായി പതറിയത് കൊണ്ടു പ്രിയ…. വിമാനം… അടിയന്തരം എന്നൊക്കെയെ വല്യമ്മച്ചി കേട്ടുള്ളൂ. ഞാൻ മരിച്ചു പോയി എന്നോർത്താണ് അവർ വലിയ വായിൽ കരഞ്ഞത്.
താഴെ നടക്കുന്ന സംഭവങ്ങൾ എന്റെ അടുത്തിരുന്ന ആളാണ് എനിക്ക് പറഞ്ഞു തന്നത്. ഒരു എമർജൻസി ലാൻഡിംഗ് നടക്കുന്നതിനു മുൻപ്, അത് എയർപോർട്ടിൽ ആണെങ്കിൽ അടുത്തുള്ള ഹോസ്പിറ്റലുകളിലേക്കെല്ലാം അറിയിപ്പ് കൊടുത്തു എല്ലാ ആംബുലൻസുകളും വന്നു റെഡി ആയതിനു ശേഷം മാത്രമെ വിമാനം ഇറക്കുവത്രേ. നമ്മൾ കടലിൽ അല്ല തുർക്കി എയർപോർട്ടിൽ ആണ് ഇറങ്ങുന്നത് എന്നും അയാൾ പറഞ്ഞു. അപ്പോഴും ഭയം മാറിയിരുന്നില്ല. ഇത് ഏതു രീതിയിൽ ലാൻഡ് ചെയ്യും എന്ന് ആർക്കും അറിയില്ല. അത് വിമാനത്തിലെ ഓരോരുത്തരുടെയും മുഖത്തുനിന്ന് വായിച്ചെടുക്കാം.
എന്തായാലും വിമാനം പിന്നെയും താഴ്ന്നു. ചുറ്റും ആംബുലൻസുകളുടെ ചുമന്ന വെട്ടത്തിന്റെ നടുക്കിലേക്കു ആ വിമാനം പതുക്കെ പറന്നിറങ്ങി. ആ വിമാനത്തിലെ എല്ലാവരും ദൈവത്തോടും ആ പൈലറ്റിനോടും നന്ദി പറഞ്ഞു. കയ്യടിച്ചു ആഹ്ലാദവും പ്രകടിപ്പിച്ചു. ലണ്ടൻ എയർപോർട്ടിൽ എന്നേ കാത്തു നിൽക്കുന്ന കൂട്ടുകാർ പോകുമെന്നും ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുമെന്നും. ഹീത്രോ എയർപോർട്ടിൽ രാത്രി 12 മണിക്കുശേഷം വിമാനങ്ങൾ ഇറക്കാത്തത് കൊണ്ടു മറ്റൊരു എയർപോർട്ടായ ഗാട്വിക് എയർപോർട്ടിൽ ഇറക്കുമെന്നും അവിടെ നിന്നു ലണ്ടനിലേക്ക് എങ്ങിനെ പോകുമെന്നും എനിക്ക് അന്ന് ആശങ്ക ഇല്ലായിരുന്നു. കാരണം ഇത് തിരിച്ചു പിടിച്ച എന്റെ ജീവിതമാണ്. ഞാൻ ജീവിച്ചിരിക്കുന്നുവെങ്കിൽ എനിക്ക് വിജയിച്ചു ജീവിക്കാനും അറിയാം എന്നുള്ള വിശ്വാസം ആയിരുന്നു അതിന്റെ പിന്നിൽ. എന്തായാലും അതൊരു രണ്ടാം ജന്മം ആയിരുന്നു.
#എന്റെരചന – വിമാനക്കഥകൾ


4 Comments
നല്ല എഴുത്ത് ❤️
ദൈവമേ.. ആലോചിക്കാൻ വയ്യ 😱😱നന്നായി എഴുതി റോസ് ജൂനിയർ 😍😍🤝
എനിക്ക് ഓർമ്മയുണ്ട് ഞാൻ ഉറങ്ങാതെ ഇരുന്നു എല്ലാവരെയും വിളിച്ചു. പ്രാർത്ഥിക്കാൻ പറഞ്ഞു
ശ്വാസം പിടിച്ചിരുന്നാണ് വായിച്ചു തീർത്തത്. അപ്പോൾ അനുഭവിച്ച ആളുകളുടെ അവസ്ഥ എന്തായിരുന്നിരിക്കും. ദൈവം രക്ഷിച്ചു .എപ്പോഴും രക്ഷിക്കട്ടെ🙏❤️