ആദ്യപ്രസവം പെണ്ണുവീട്ടുകാരുടെ ഉത്തരവാദിത്വമാ.. എനിക്കതിൽ റോളൊന്നുമില്ല.
അതിരാവിലെ കയ്യിൽക്കിടന്ന ഒരു വളക്ക് വേണ്ടി അയാൾ ബഹളം വെച്ചപ്പോൾ ഞാനതിനെ എതിർത്തു. ഹോസ്പിറ്റലിൽ പൈസക്ക് ആവശ്യം വരും. ആ നേരത്ത് എങ്ങോട്ടൊടും എന്ന ഭീതിയായിരുന്നു മനസ്സിൽ.
അതിനയാൾ പറഞ്ഞ മറുപടിയായിരുന്നു അത്.
ഓരോ മാസവും ചെക്കപ്പിന് പോകാനിറങ്ങുമ്പോൾ എന്റെ കയ്യിൽ കാശില്ല. ആരോടെങ്കിലും വാങ്ങിത്തന്നാൽ കൊണ്ടുപോകാം എന്ന് പറയുകയും ഞാൻ പണമൊപ്പിച്ചു കൊടുത്താൽ കൂടെ വരികയും ചെയ്യുന്ന ആളായിട്ടും ഡേറ്റ് അടുക്കുമ്പോഴേക്കും കുറച്ചൊക്കെ കരുതി വെക്കും എന്ന് പ്രതീക്ഷിച്ചു നടന്ന ഞാൻ അത്കേട്ട് ഇടിവെട്ടേറ്റ പോലെയായി.
കുറച്ചു ദിവസങ്ങളായി എന്റെ കയ്യിലെയാ അവസാന വളക്ക് വേണ്ടി ബഹളം വെച്ചു തുടങ്ങിയിട്ട്. അതിനും മുന്നേ ബലമായി ഊരിക്കൊണ്ട് പോയ ഒരു ഡസനോളം വളകളും, മൂന്നു മാലകളും ഇതുവരെ തിരികെ കൊണ്ടു വന്നിട്ടേയില്ല.
ഇതിനി ഞാൻ തരില്ല.. പ്രസവത്തിനു എന്തെങ്കിലും ആവശ്യം വന്നാൽ എടുത്തു വിൽക്കാൻ ഇതേ ബാക്കിയുള്ളു.
ഞാനാ വളയിൽ മുറുകെ പിടിച്ചുകൊണ്ട് വീണ്ടും പറഞ്ഞു.
“മര്യാദക്കല്ലെങ്കിൽ നിന്റെ പേറും, ചാവുമൊക്കെ ഇപ്പോത്തന്നെ ഞാൻ നടത്തിക്കളയും ”
എന്റെ എതിർപ്പ് അയാളെ ദേഷ്യം പിടിപ്പിച്ചു.
ക്രൂരമായ വാക്കുകൾ ചവച്ചു തുപ്പുന്നതിനൊപ്പം അയാളുടെ വലതുകാൽ എന്റെ വീർത്തുന്തിയ വയറിനു മീതേക്ക് പൊങ്ങി വന്നു.
രണ്ടു കൈകൊണ്ടും വയറ് പൊത്തിപ്പിടിച്ച് ഞാൻ ഒഴിഞ്ഞു മാറിയതു കൊണ്ട് ചവിട്ട് കിട്ടിയില്ല.
എന്റെ മോനേ എന്നൊരു വിളി നെഞ്ചിൽ കുടുങ്ങിക്കിടന്നത് അറിഞ്ഞിട്ടാകണം വയറിനുള്ളിൽ എന്റെ മോനൊന്നു കുതിച്ചു ചാടി.
“അവൾക്ക് സ്വർണ്ണമല്ലേ വലുത്. എന്റെ ചെറുക്കനെ കാശ് കൊടുക്കാഞ്ഞിട്ട് ആരെങ്കിലും തല്ലിക്കൊന്നാൽ അവൾക്കെന്തു ചേതം. എന്റെ മോനല്ലേ ഇല്ലാണ്ടാകുന്നത്.
അമ്മായിയമ്മ പതിവുപോലെ മുറ്റത്തിറങ്ങി നിന്ന് നാട്ടുകാരെ കേൾപ്പിച്ചു തുടങ്ങി.
അമ്മേ ഇവൾക്കിന്ന് പച്ചവെള്ളം കൊടുത്തു പോകരുത്. അവിടെകിടന്നു ചാകട്ടെ. ഇത്രയ്ക്കു അഹങ്കാരം നന്നല്ല.
ചവിട്ടിക്കുലുക്കി ഇറങ്ങിപോകുമ്പോൾ അയാൾ അമ്മയെ ഓർമ്മപ്പെടുത്തി.
മകൻ കൃത്യമായി ജോലിക്ക് പോകാത്തതോ, കെട്ടിക്കൊണ്ടു വന്ന പെണ്ണിന് നേരാംവണ്ണം ചിലവിനു കൊടുക്കാത്തതോ ഒന്നും അവരുടെ കണ്ണിൽ പെടാറില്ല.
കയ്യിൽ കാശില്ലാതാകുമ്പോൾ കാണുന്നവരോടെല്ലാം കടം വാങ്ങി തിന്നു കുടിച്ചു നടക്കുന്ന മോനെ എങ്ങനെയൊക്കെ സപ്പോർട്ട് ചെയ്യാമോ അതൊക്കെ അവർ ചെയ്യും.
കടക്കാർ വീട്ടിൽ വന്നു ബഹളം വെക്കുമ്പോൾ ഇവള് പറഞ്ഞിട്ടാ അവൻ കാശ് മേടിക്കുന്നെ, ഇവളോട് ചോദിച്ചു മേടിച്ചോ എന്റെ മോനേ തല്ലാൻ പറ്റില്ല എന്നവർ ഉറഞ്ഞു തുള്ളും.
ഞാനതു കേട്ട് പകച്ചു പോകും. ജീവിതം വഴിമുട്ടിയെന്നറിഞ്ഞനാൾതൊട്ട് ജോലിക്ക് പോകുന്ന ഞാൻ തന്നെയാണ് എന്റെ ചിലവുകളെല്ലാം നടത്തിക്കൊണ്ടിരുന്നത്. ഒരിക്കലും ഒന്നിന് വേണ്ടിയും അയാളോട് ഞാൻ ഇരന്നിട്ടില്ല. ഇരന്നാലൊട്ട് കിട്ടാറുമില്ല.അതെല്ലാം ആ സ്ത്രീക്ക് നന്നായി അറിയാവുന്നതുമാണ്. എന്നിട്ടും മകനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന കാണുമ്പോൾ ഹൃദയം പിഞ്ഞിക്കീറിപ്പോകും.
ഞാൻ പുലർച്ചക്കേഴുന്നേറ്റ് വീട്ടുജോലികളെല്ലാം തീർത്ത് കുളിച്ച് ഏഴരയുടെ ബസ് പിടിക്കുമ്പോഴും അയാൾ നല്ല ഉറക്കമായിരിക്കും. അമ്മയാണെങ്കിൽ കല്യാണം കഴിഞ്ഞ നാൾ മുതൽ, മരുമകൾ പാടുപെട്ട് ഉണ്ടാക്കി വെക്കുന്നത് വിളമ്പാൻ മാത്രം അടുക്കളയിൽ കയറുകയുള്ളൂ എന്ന നിലപാടെടുത്തിരിക്കുന്നു.
ഒന്നിനും ആരോടും ഒരു പരാതിയും പരിഭവവുമില്ലാതെ, ആരും കാണാതെ കരഞ്ഞും, കണ്ണാടി നോക്കി സ്വയം എണ്ണിപ്പെറുക്കിയും ഞാനെന്റെ ജീവിതവണ്ടിയെ ഉന്തിത്തള്ളിക്കൊണ്ടിരുന്നു.
സ്വന്തം വീട്ടിലേക്ക് കയറിച്ചെല്ലാൻ മനസ്സു വന്നില്ല. കാരണം അമ്മയുടെ കണ്ണീരിന്റെയും, വിയർപ്പിന്റെയും അവസാന തുള്ളികളാണ് സ്വർണ്ണമായും പണമായും സ്ത്രീധനം എന്നപേരിൽ എന്റെ കൂടെ പോന്നത്.
എന്നിട്ടും സഹിക്കാൻ പറ്റാതാകുമ്പോ നെഞ്ചുവിങ്ങിക്കരഞ്ഞു കൊണ്ട് അമ്മയുടെ കരവലയത്തിലേക്കു കയറിച്ചെല്ലും. പക്ഷേ…
“സാരമില്ല, ജീവിതംന്ന് പറഞ്ഞാൽ ഇങ്ങനെയൊക്കെയാണ്. കുറെയൊക്കെ കണ്ടില്ല കേട്ടില്ലന്ന് വിചാരിച്ചാലേ ഇനിയും മുന്നോട്ട് പോകാൻ പറ്റൂ. ഞാൻ എന്തുമാത്രം അനുഭവിച്ചു. അത്രത്തോളമൊന്നുമില്ലല്ലോ എന്ന പതിവ് പല്ലവി കേട്ട് മനസ്സില്ലാ മനസ്സോടെ തിരിച്ചിറങ്ങി പോരും.
ഒരു കൊച്ചായാൽ അവൻ നന്നാവും.
നാട്ടുകാരുടെയും വീട്ടുകാരുടെയും പുതിയ കണ്ടെത്തൽ ഒരേപോലെ എന്നെ പ്രലോഭിപ്പിച്ചു തുടങ്ങിയപ്പോൾ ഞാനും ദൈവത്തോട് പ്രാർത്ഥിച്ചു, എനിക്കൊരു കുഞ്ഞിനെത്തായോയെന്ന്.
എന്റെ പ്രാർത്ഥനകൾ എങ്ങുമെത്തതെ വർഷങ്ങൾ നാലെണ്ണം കൈവെള്ളയിൽ നിന്നൂർന്നു പോയി.അതോടെ ഇനിയും പ്രതീക്ഷക്ക് വകയൊന്നുമില്ലന്ന് നിനച്ച് ദൈവം എനിക്കായി കാത്തു വെച്ചിട്ടുള്ള വിധിയെ സ്വീകരിക്കാൻ തയ്യാറായി നിലകൊണ്ടു എന്റെ മനസ്സ്.
അമ്മയുടെ ക്ഷമയും, സഹനവും കണ്ടു വളർന്നുതുകൊണ്ട് ക്ഷമയുടെ നെല്ലിപ്പലക നീക്കിയിട്ടിരിക്കാൻ വല്യ ബുദ്ധിമുട്ടൊന്നും തോന്നിയില്ല.
അച്ഛൻ മരിച്ചപ്പോൾ അനിയനോപ്പം കുടുംബഭാരം ചുമലിലേറ്റിയ ചേച്ചിയാണ് കല്യാണത്തിനുള്ള സ്വർണ്ണമുണ്ടാക്കിത്തന്നത്. അതിനെ ഒരു മാസം മുഴുവൻ പണിയെടുക്കാതെ പുട്ടടിക്കാനുള്ള വകയായിക്കണ്ടു എന്റെ നല്ല പാതി.
അതൊന്നും ഇട്ട് കൊതിമാറിയില്ലല്ലോയെന്ന് ഞാൻ പതം പറഞ്ഞു കരയുമ്പോൾ അമ്മയെന്നെ ആശ്വസിപ്പിക്കും, അതവന് സ്ത്രീധനം കൊടുത്തതല്ലേ. അവനെടുത്തോട്ടെ. നിനക്ക് ഇനിയും അവിടെത്തന്നെ ജീവിക്കാനുള്ളതല്ലേ.
എല്ലാം കേട്ട് ശരിയെന്ന് തലകുലുക്കാനല്ലാതെ മറ്റൊന്നും അറിയില്ലയിരുന്നു.
ഒടുവിലൊരുനാൾ നിരാശയുടെ കൊടുമുടിയിൽ നിന്നു താഴേക്കു നോക്കിയപ്പോൾ മരണത്തിന്റെ താഴ്‌വരകളെന്നെ ഭ്രമിപ്പിക്കാൻ തുടങ്ങി.
അവിടെ എന്നെ കാത്തിരിക്കുന്നത് ഞാൻ സ്വപ്നം കണ്ടൊരു ലോകമാണെന്ന തോന്നലിൽ ഒരു ദിവസം ഞാനെന്റെ കല്യാണസാരിയെടുത്തുടുത്ത് കണ്ണെഴുതി പൊട്ടു തൊട്ട് എന്റെ സ്വപ്നയാത്രക്കൊരുങ്ങി.
പക്ഷേ വിചാരിച്ചപോലെ എളുപ്പമല്ലായിരുന്നു ആ യാത്ര.
കഴുത്തിലണിഞ്ഞ കുരുക്ക് ശ്വാസം മുട്ടിച്ചു തുടങ്ങിയപ്പോൾ അച്ഛാ എന്നൊരു വിളി തൊണ്ടക്കുഴിയിൽ കിടന്നു പിടഞ്ഞു.
പിടച്ചിലിന്റെ ശക്തി കൊണ്ടോ, ഭൂമിയിൽ എനിക്കായി അനുവദിച്ചിരിക്കുന്ന സമയം പൂർത്തിയാകാത്ത കൊണ്ടോ, ആ കുരുക്കിൽ നിന്നൂർന്ന് ഞാൻ താഴെ വീണു.
പിന്നെയും സഹനത്തിന്റെ നാളുകൾ.
അങ്ങനെയിരിക്കെ ഒരു ദിവസം തുണികൾ അലക്കിക്കൊണ്ട് നിൽക്കെ ഞാൻ തലചുറ്റി വീണു.
കുറച്ചു ദിവസങ്ങളായി വല്ലാത്തൊരു ക്ഷീണവും തളർച്ചയും പിടികൂടിയിട്ട്. ഭക്ഷണം കഴിക്കനെടുക്കുമ്പോൾ മനം പിരട്ടൽ കാരണം ഒന്നും കഴിക്കാൻ പറ്റുന്നില്ല.അത് കാര്യമാക്കാതെ വീട്ടു ജോലികളും, പ്രസ്സിലെ ജോലികളുമെല്ലാം കൃത്യമായി ചെയ്തു കൊണ്ടിരുന്നു.
അന്ന് പുതപ്പും, ബെഡ്ഷീറ്റുമെല്ലാം കഴുകി വിരിച്ച് വന്നപ്പോഴേക്കും ഞാൻ കുഴഞ്ഞു പോയിരുന്നു.
തീരെ വയ്യെന്ന് തോന്നിയതുകൊണ്ട് ഓട്ടോ വിളിച്ച് ഹോസ്പിറ്റലിൽ പോയി. അവിടെ ചെന്നപ്പോൾ ഡോക്ടർ ഡ്രിപ്പിടാൻ പറഞ്ഞു. പനി നോക്കിയപ്പോൾ ചെറിയ തോതിൽ പനിയും. ഛർദിയുണ്ടെന്നു ഞാൻ പറയുകയും ചെയ്തു. ഡ്രിപ് തീർന്നപ്പോൾ അതിനുള്ള മരുന്നും വാങ്ങി വീട്ടിലേക്കു പോന്നു.
വീട്ടിൽ വന്ന് മരുന്നും കഴിച്ച് കയറിക്കിടന്നു. എന്തുപറ്റിയെന്നന്വേഷിക്കാൻ ആരുമുണ്ടായില്ല.
രാത്രിയായപ്പോൾ തല ചുറ്റലും വോമിറ്റിങ്ങും ഇരട്ടിയായി. കൂട്ടത്തിൽ എന്റെ ബോധം മറിഞ്ഞു പോകുന്നപോലെയും തോന്നി.
നെഞ്ചിൽ നിന്ന് താഴോട്ട് തീത്തുള്ളികൾ ഒഴുകിയിറങ്ങുന്ന പോലൊരു പൊള്ളിച്ച.
എനിക്ക് വയ്യ. ഹോസ്പിറ്റലിൽ കൊണ്ട് പോ എന്നും പറഞ്ഞു കരഞ്ഞു തുടങ്ങിയപ്പോൾ, എന്റെ കയ്യിൽ കാശില്ല എന്ന പതിവ് പല്ലവി ആവർത്തിച്ചെങ്കിലും അയാളെന്നെ കൊണ്ടുപോകാൻ തയ്യാറായി.
വീണ്ടും കയറിച്ചെന്നപ്പോൾ ഡോക്ടർ ഒന്ന് പകച്ചു. വിശദമായി ഒന്ന് പരിശോധിച്ച ശേഷം അഡ്മിറ്റ് ചെയ്തു.ബ്ലഡും യൂറിനും ടെസ്റ്റ് ചെയ്യാനും പറഞ്ഞു.
ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഡോക്ടർ എന്നെ വിളിച്ചു കുറെ വഴക്ക് പറഞ്ഞു. താനേതു നൂറ്റാണ്ടിലാടോ ജീവിക്കുന്നെയെന്നും ചോദിച്ച്.
കാര്യം മനസ്സിലാകാതെ പകച്ചിരിക്കുന്ന എന്നെ നോക്കി, ഒടുവിൽ ഡോക്ടർ ചിരിച്ചു പോയി.
“എടോ, താൻ പ്രഗ്നന്റാണ്. മൂന്നുമാസം കഴിഞ്ഞിരിക്കുന്നു കുഞ്ഞിന്.”
കരയണോ, ചിരിക്കണോ എന്നറിയാതെ ഞാൻ പ്രതിമകണക്കെ ഇരുന്നു പോയി.
എല്ലാ മാസവും മുടങ്ങാതെ കയറി വരുന്ന ആർത്തവം വന്നുപോയിട്ട് നാലു മാസത്തോളമാകുന്നു. അതുപോലും ശ്രദ്ധിക്കാൻ കഴിയാത്ത വിധത്തിൽ നിർജ്ജീവമായ ഒരു ശരീരം മാത്രമായി ചുരുങ്ങിപ്പോയിരുന്നു ഞാൻ.
എന്തായാലും രണ്ടു ദിവസം താനിവിടെ കിടക്ക്. ഹെൽത്ത് കുറച്ചു കൂടി ബെറ്ററായിട്ട് വീട്ടിൽ പോയാൽ മതി.
ഡോക്ടർ ചിരിയോടെ എന്റെ തോളിൽ തട്ടി.
ഡോക്ടർ ഇറങ്ങി പോയപ്പോൾ അയാൾ എന്റെ അരികിൽ വന്നിരുന്നു. പിന്നെയൊരു ചോദ്യം…
കൊച്ച് എന്റെ തന്നെയാണോടി??
അല്ല.
അതേ നാണയത്തിൽത്തന്നെ ഞാൻ മറുപടി കൊടുത്തു.
ആ എന്നാലങ്ങനെയാകട്ടെ എന്നും പറഞ്ഞയാൾ ഇറങ്ങിപ്പോയി.
രാത്രി കൂട്ടിനാരുമില്ലാതെ മച്ചിൽ കിടന്നു കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ ആ ചോദ്യത്തിൽ ഒളിഞ്ഞിരുന്ന നാനാവിധ അർഥങ്ങൾ എന്റെ ഹൃദയം തകർത്തു കളഞ്ഞു.
ഞാൻ ഉറക്കെയുറക്കെ പൊട്ടിക്കരഞ്ഞു… ആർത്താർത്ത്… ഒരു ഭ്രാന്തിയെപ്പോലെ..
എന്റെ കരച്ചിൽ കേട്ട് ഡ്യൂട്ടി നേഴ്സ് ഓടി വന്നു.
എന്തുപറ്റി എന്ന ചോദ്യത്തിന് ഞാനവരെ തുറിച്ചു നോക്കി.. പിന്നെയാ ദേഹത്തെ ചുറ്റിപ്പിടിച്ച് എങ്ങലടിച്ചു.നിർത്താതെ
തുടരും..
വായിക്കാൻ ഇഷ്ടമുണ്ടെങ്കിൽ തുടർന്ന് എഴുതാം 🙂


7 Comments
ഈ നോവിൻ്റെ കഥ തീർച്ചയായും തുടർന്നെഴുതണം❤️👍
നോവുകൾ
🥰🥰
എഴുതൂ
എഴുതാം 🥰
വേദന മുറ്റി നിൽക്കുന്ന എഴുത്ത്. 😰
ഇനിയും എഴുതൂ.
👏
എല്ലാം എഴുതൂ അങ്ങനെ മനസ്സിൻ്റെ ഭാരം കുറച്ചെങ്കിലും മാറട്ടെ
സ്നേഹം സിന്ധൂ❤️❤️