വൈദേഹി….
അന്നു –
അവളുടെ മുഖം വിടര്‍ന്നിരുന്ന ചെന്താമര പോലെയായിരുന്നു. കവിളുകള്‍ക്ക് പിങ്കു നിറമായിരുന്നു. കണ്ണുകൾ സ്വപ്നങ്ങളാൽ നിറഞ്ഞിരുന്നു, നടപ്പിൽ ആത്മവിശ്വാസവും. ചിരിയോടെ സംസാരിച്ചാൽ, അവളുടെ ചുറ്റുമുള്ള ലോകം മങ്ങി പോകുമായിരുന്നു.
ഇന്ന് —
അവളുടെ മുഖത്ത് കാലത്തിന്റെ വരകൾ ചെറുതായി പതിഞ്ഞിരിക്കുന്നു. ആ വരകൾ — വെറും ചുളിവുകളല്ല, ജീവിച്ചു തീര്‍ത്ത ദിവസങ്ങളുടെ കഥകളാണ്.
ഓരോ ചുളിവിലും — ഒരു മകളുടെ കര്‍ത്തവ്യം നിറവേറ്റിയ നിറവ്.. ഒരു വലിയ സന്തോഷത്തിന്റെ ആഹ്ളാദതിമിര്‍പ്പ്, നഷ്ടപ്പെട്ടു പോയ പ്രിയങ്കരന്‍റെ ഓർമ്മ, ഒരു ചെറിയ സ്വപ്നത്തിന്റെ പൊട്ടിത്തെറി… കാലം ഒരുക്കി വച്ച അപ്രതീക്ഷിത സമ്മാനം.. എല്ലാം ഒളിഞ്ഞിരിക്കുന്നു.
അവളുടെ കണ്ണുകൾ പറയുന്നത്:
“ജീവിതം സന്തോഷം എന്ന പോലെ വേദനയേറിയതുമാണ്, പക്ഷേ അതിലും സൗന്ദര്യം ഉണ്ട്.” അവൾക്കറിയാം —
യൗവനത്തിന്റെ ചിരി തിരിച്ചുവരില്ല. പക്ഷേ, കാലത്തിന്റെ സത്യങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകുന്നൊരു ശാന്തത അവളുടെ മുഖത്ത് തെളിഞ്ഞിരിക്കുന്നു.
*******
ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ അവളെ പഠിപ്പിക്കാന്‍ അമ്മ നല്ലവണ്ണം കഷ്ടപ്പെട്ടു. ആ പ്രാരാബ്ദ്ധം അമ്മയെ അസുഖക്കാരിയാക്കി.
“എത്രയും പെട്ടെന്നു നിന്നെ ഒരാളുടെ കൈ പിടിച്ച് കൊടുത്തിട്ടു വേണം എനിക്കു കണ്ണടയ്ക്കാന്‍”. അമ്മയുടെ വാക്കുകളായിരുന്നു അത്. അങ്ങനെ ഒരു ഡിസംബർ മാസത്തിൽ അവളുടെ വിവാഹം നടന്നു. അത് അവളുടെ തീരുമാനം ആയിരുന്നില്ല, വീട്ടുകാരുടേതായിരുന്നു. അവൾക്കുമുണ്ടായിരുന്നു സ്വന്തം സ്വപ്നങ്ങൾ – പഠനം തുടരുക, സംഗീതം പഠിക്കുക, ലോകം കാണുക.
പക്ഷേ, അമ്മയുടെ മുന്നില്‍ അവള്‍ക്കു അടിയറവ് പറയേണ്ടി വന്നു.
“നിന്റെ ഭർത്താവ് നല്ലവനാണ്, ഭാവിയിൽ സന്തോഷമേകും,” അമ്മ പറഞ്ഞു.
അവൾ മിണ്ടാതെയിരുന്നു. സ്വന്തം ഇഷ്ടങ്ങളെ വിട്ടുകൊടുക്കുകയാണ് സ്ത്രീയുടെ ആദ്യ പാഠമെന്ന് അവള്‍ക്കു തോന്നി.
ഭാഗ്യം, നല്ലൊരു ഭർത്താവിനെയാണ് ലഭിച്ചത്.
അവൻ കരുതലോടെ പെരുമാറി, വീടും ബന്ധുക്കളും അവളെ ഏറ്റെടുത്തു. അവളുടെ ലോകം മെല്ലെ മെല്ലെ മാറി.
വീട്ടിലെ ചെറു ആഘോഷങ്ങളും, ഭർത്താവിന്റെ വിജയങ്ങളും – എല്ലാം അവളുടെ ജീവിതത്തിന്‍റെ സംഗീതമായി.
പുസ്തകങ്ങൾ വായിക്കാനുണ്ടായിരുന്ന സമയം അടുക്കളയിലെ തിരക്കിൽ നഷ്ടപ്പെട്ടു. സംഗീതം പഠിക്കാനുള്ള ആഗ്രഹം മൂളിപ്പാട്ടുകളിൽ കലർന്നുപോയി. യാത്രകളാകട്ടെ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മങ്ങിപ്പോയി. ഈ തിരക്കുകള്‍ക്കിടയില്‍ അവളുടെതായ എല്ലാ സ്വപ്നങ്ങളും അവള്‍ ഉപേക്ഷിച്ചു.. ഉള്ളതില്‍ ആനന്തം കണ്ടെത്തി.. ഭര്‍ത്താവിനൊപ്പം അവള്‍ സ്വപ്നങ്ങൾ പങ്കിട്ടു, ചെറു തർക്കങ്ങൾ ഉണ്ടായിരുന്നെങ്കില്‍ കൂടിയും പിന്നാലെ ചേർന്നൊരു ചിരിയായി മാറി. ഒരേ വഴികളിലൂടെയാണ് ഇവര്‍ നടന്ന് പോയത്. ജീവിതത്തിന്റെ പാട്ട് ഒരേ ശൃംഗാരത്തില്‍ ചേര്‍ന്നു കേട്ടപ്പോള്‍ ലോകം സംഗീതമയമായിരുന്നു. ചെറിയ ചെറിയ തെറ്റുകള്‍, വഴക്കുകള്‍, ചിരികള്‍, കണ്ണീര്‍—എല്ലാം ഒടുവില്‍ ഒരേ സ്വരത്തില്‍ മങ്ങിയിരുന്നു.
ചിലപ്പോള്‍ അവൾക്കു തോന്നും – ഇതിനിടയില്‍ “എന്റെ സ്വപ്നങ്ങൾ നഷ്ടപ്പെട്ടു പോയോ?”
പക്ഷേ ഉടനെ തന്നെ അവൾ ചിന്തിച്ചു –
“ഇവിടെ തന്നെയാണ് എന്റെ സന്തോഷം. എന്റെ കുടുംബം തന്നെയാണ് എന്റെ സ്വപ്നങ്ങളുടെ ജീവിച്ച രൂപം.”
“മഴപെയ്താൽ, നമ്മൾക്കുള്ള കുട ഒന്നാണ്. അത് പങ്കിടാൻ അറിയുമ്പോഴാണ് പ്രണയം പൂർത്തിയാകുന്നത്,” അവൻ പറഞ്ഞിരുന്നു.
വൈദേഹിയുടെ ജീവിതം ഭര്‍ത്താവിന്റെ ചെറിയ തമാശകളാൽ നിറഞ്ഞിരുന്നു.
ഓരോ രാത്രിയും, ‘നാളെ നല്ലൊരു ദിനമാവട്ടെ’ എന്നൊരു ചുംബനം — അത് മതിയായിരുന്നു അവള്‍ക്കു മുന്നോട്ട് പോകാന്‍…
******
എല്ലാം നല്ലതായിരുന്നു.. രണ്ടു മൂന്നു വര്‍ഷങ്ങള്‍ വരെ.. വിവാഹം കഴിഞ്ഞു മൂന്നു നാലു മാസങ്ങള്‍ക്കുളില്‍ തന്നെ കേള്‍ക്കുന്ന “വിശേഷമുണ്ടോ” എന്ന ചോദ്യം ആദ്യമാദ്യം ചിരിച്ചു തള്ളി. പക്ഷേ, കാലം കടന്നുപോയപ്പോൾ അവൾക്കുതന്നെ ആ ചോദ്യം ഉള്ളിൽ മുഴങ്ങി തുടങ്ങി.
വീട്ടുകാർ സൂക്ഷ്മമായ ചോദ്യങ്ങൾ ചോദിച്ചു.
അടുത്തുള്ള സ്ത്രീകൾ നേരെ കാണാതെ പറഞ്ഞ ഗോസിപ്പുകൾ ചെവിയിൽ പതിച്ചു.
“മൂന്നു വർഷം കഴിഞ്ഞിട്ടും വിശേഷമില്ലെങ്കിൽ, എന്തോ പ്രശ്നമുണ്ടാവും അവള്‍ക്കായിരിക്കും പ്രശ്നം. അവന്‍ മിടുക്കനല്ലേ…”
ഈ വാക്കുകൾ അവളുടെ മനസ്സിൽ ആഴത്തിൽ മുറിവിട്ടു.
ആദ്യമാദ്യം, ഭർത്താവിന്റെ വാക്കുകള്‍ അവള്‍ക്ക് ആശ്വാസമേകി.
“കുറച്ച് കൂടി കാത്തിരുന്നാൽ എല്ലാം ശരിയാകും,” എന്നായിരുന്നു അവന്‍റെ വാക്കുകൾ.
പക്ഷേ, ദിവസങ്ങൾ കടന്നുപോയപ്പോൾ അവന്റെ മുഖത്ത് ഒരു നീരസഭാവം തെളിഞ്ഞു.
അവൾക്കു തോന്നി –
“എന്റെ അസ്തിത്വം തന്നെ ഒരു അപൂർണ്ണതയായി മാറുകയാണോ?”
അവളുടെ കണ്ണുകളിൽ ചെറുതായി നിരാശ പതിയുമ്പോൾ, അവൻ അവളെ ഒഴിവാക്കാൻ തുടങ്ങി.
സംഭാഷണങ്ങൾ ചുരുങ്ങി, ചിരികൾ നഷ്ടപ്പെട്ടു.
അവൾ പറഞ്ഞു:
“നമുക്ക് ട്രീറ്റ്മെന്‍റിനു പോകാമോ?”
അവൻ കണ്ണുകൾ തിരിച്ചു.
“എന്തിന് എല്ലാവർക്കും മുന്നിൽ ഞാൻ കഴിവുകെട്ടവനായി തീരാനോ? അങ്ങനെ എന്നെ കുറ്റക്കാരനാക്കണ്ട”
അവൾ മിണ്ടാതെയിരുന്നു. ചികിത്സിക്കാതെ ആര്‍ക്കാണ് പ്രശ്നം എന്നു എങ്ങനെ അറിയും? പക്ഷേ ഭര്‍ത്താവിന്റെ ദേഷ്യത്തില്‍ നിന്നും അവള്‍ ആ സത്യം മനസിലാക്കി.
അവൻറെ മനസ്സിൽ ‘പുരുഷനായുള്ള അഭിമാനത്തിന്റെ ഭാരം’
അവളുടെ ‘സ്ത്രീയായുള്ള വേദനയെക്കാൾ വലിയതായിരുന്നു.’
നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ തല ഉയർത്തി നടക്കാനുള്ള അവന്റെ ആഗ്രഹം കാരണം ഇരുട്ടിലേക്ക് നീക്കപ്പെട്ടിരിക്കുന്നതു അവള്‍. പോകേ പോകേ അവളിൽ നിന്നും അവന്‍ അകന്നു തുടങ്ങിയിരിക്കുന്നു.
കാലം കൂടി നീണ്ടപ്പോൾ, അവളുടെ സ്വപ്നങ്ങൾ പൊടിഞ്ഞു.
കുഞ്ഞിന്റെ കരച്ചിലിൽ നിറഞ്ഞിരിക്കേണ്ട വീട് – ഇപ്പോഴും ശൂന്യമായിരുന്നു.
അവൾക്കു തോന്നി –
“ഞാൻ മാത്രം പോരായ്മയാണ്.”
ഇതിനിടയില്‍ അമ്മയ്ക്ക് തീരെ വയ്യാതായിരിക്കുന്നു എന്ന വിവരം കിട്ടി സ്വന്തം വീട്ടിലേക്ക് പോയി. മകളുടെ സന്തുഷ്ട ജീവിതത്തില്‍ അമ്മയെങ്കിലും ആശ്വസിച്ചോട്ടെ എന്നുകരുതി അമ്മയോടൊന്നും പറഞ്ഞില്ല. പക്ഷേ അമ്മയുടെ അസുഖം മൂര്‍ഛിച്ചപ്പോള്‍ അവളെ വിട്ടു അമ്മയും യാത്രയായി. അമ്മയുടെ വിയോഗം അവളെ വീണ്ടും ഒറ്റപ്പെടുത്തി.
തിരികെ വീണ്ടും ഭര്‍ത്തൃഗൃഹത്തിലേക്കെത്തി.
ഇപ്പോള്‍ ആ വീട്ടില്‍ നിശ്ശബ്ദത മാത്രം.
അവര്‍ രണ്ടുപേരും ഒരേ വീട്ടിലുണ്ട്.. ഒരേ മുറിയിലുണ്ട്.
ഒരേ കട്ടിലിൽ കിടന്നിട്ടുണ്ട്.
പക്ഷേ, അവരുടെ ശരീരങ്ങൾ അടുത്ത്.
മനസ്സുകൾ – കിലോമീറ്ററുകൾ അകലെയാണ്.
ഒരു കാലത്ത്, ഇതേ കട്ടിൽ പങ്കിട്ടിരുന്നത് ചിരികളും സംഭാഷണങ്ങളുമായിരുന്നു.
ഓരോ രാവും ഒരു കഥയായിരുന്നു.
ഓരോ പ്രഭാതവും, “നിനക്കൊപ്പം നിന്നാൽ മതി” എന്നൊരു ഉറപ്പായിരുന്നു.
ഇന്ന് –
അവന്‍ മുഖം മറിച്ച് മറ്റേ ദിശയിലേക്ക് കിടക്കുന്നു.
അവളും മറ്റൊരു വശത്തേക്ക് തിരിഞ്ഞു.
വാക്കുകൾ ഇല്ല.
മിണ്ടാതെ കിടക്കുന്ന ഹൃദയങ്ങൾ മാത്രം.
കട്ടിലിൽ ഇടയിൽ സ്പർശിക്കാത്ത ചെറിയൊരു ദൂരം.
പക്ഷേ ആ ദൂരം അവരുടെ ബന്ധത്തിലെ വേദനയുടെ പ്രതീകമായി തീര്‍ന്നു.
ഉറക്കമില്ലാ രാത്രികളില്‍ കവിളിലൂടെ അരിച്ചിറങ്ങുന്ന കണ്ണുനീര്‍ തുടയ്ക്കാന്‍ തലയിണ മാത്രം ബാക്കിയായി.
“എനിക്ക് വേണ്ടത് ഒരു കുഞ്ഞ് മാത്രമല്ല,
എന്റെ വേദന പങ്കിടാൻ ഒരു പങ്കാളി കൂടിയാണ്.
പക്ഷേ അവന്‍റെ മൗനം, എന്റെ ശബ്ദങ്ങളെ അടിച്ചമർത്തുന്നു.”
ഒരേ വീട്ടിൽ, ഒരേ മുറിയിൽ, ഒരേ കട്ടിലിൽ.
പക്ഷേ, അവർ ജീവിക്കുന്നത് ഇരു ദിശകളിലേക്ക് തിരിഞ്ഞുള്ള ജീവിതങ്ങളാണ്.
ഒന്നിച്ചിരുന്നാലും, ഒറ്റപ്പെട്ടവർ.
******
പിന്നേയും മാസങ്ങള്‍ കടന്നു പോയി. ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍. വീട്ടിലേക്കുള്ള വരവ് ഓരോ ദിവസങ്ങള്‍ കഴിയുന്തോറും വൈകി വൈകി വന്നു. ചോദിച്ചപ്പോള്‍ മീറ്റിങ്ങുകള്‍.. ഓവര്‍ടൈം.. എന്നൊക്കെ ഓരോരോ വാക്കുകള്‍. അവളും അതൊക്കെ വിശ്വസിച്ചു നിന്നു.
ഒരു ദിവസം ഫോണിൽ “ഓഫീസ്” എന്ന് സേവ് ചെയ്തിരുന്ന ഒരു നമ്പർ, അർദ്ധരാത്രിയിൽ വിളിക്കുന്നത് കണ്ടപ്പോൾ ഹൃദയം മഞ്ഞുപോലെ വിറച്ചു.
വൈകിയ രാത്രികളിൽ വരുന്ന മീറ്റിങ്ങുകൾ, നീണ്ടു പോകുന്ന ഓവർടൈം — എല്ലാം വെറും മറയാണെന്ന് അവൾക്ക് അന്ന് വ്യക്തമായി.
ഹൃദയം തകർന്നു. ഒരിക്കൽ താങ്ങും കരുതലും ആയിരുന്ന അവൻ, ഇന്നൊരു അന്യനായി മാറിയിരിക്കുന്നു.
അവൾ ചോദിച്ചു —
“എന്താണ് ഇതെല്ലാം?”
ഒരു ഉത്തരം കിട്ടാനായിരുന്നു പ്രതീക്ഷ.
പക്ഷേ, അവന്റെ കണ്ണുകൾ ഒഴിവാക്കാൻ മാത്രം ശ്രമിച്ചു.
ആ മൌനത്തില്‍ തന്നെ സത്യം മുഴങ്ങി നിന്നു.
അന്ന് രാത്രി അവൾക്കു ഉറങ്ങാനായില്ല. പുറത്തേക്കു വീശുന്ന കാറ്റിനേക്കാൾ ശക്തമായി
മനസ്സിനകത്ത് കൊടുങ്കാറ്റ് വീശി.
ആ രാത്രി മുതൽ അവളുടെ ജീവിതം മാറി.
അവൾക്കറിയാമായിരുന്നു —
ഇനി ഭർത്താവിനോട് ചോദിച്ചാൽ,
കാണിക്കപ്പെടുക കോപമോ മൗനമോ മാത്രമെന്ന്.
എന്നിട്ടും, അവളുടെ ഹൃദയം ഒരു ചെറിയ പ്രതീക്ഷ പിടിച്ചു നിന്നു.
“ശരി… ഒരിക്കൽ എന്നോടു എല്ലാം തുറന്നു പറയുമോ?
ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുമോ?
അപ്പോൾ തീര്‍ച്ചയായും ഞാൻ ക്ഷമിക്കും”
പക്ഷേ, ദിവസങ്ങൾ കടന്നു.
വൈകിയെത്തുന്ന വരവുകൾ തുടർന്നു.
അവളുടെ ഫോൺ എന്നെന്നേക്കുമായി ലോക്കായി.
അവളോട് പങ്കുവെക്കാത്ത ചിരികൾ, മറ്റൊരിടത്ത് പതിയെ വിരിഞ്ഞുകൊണ്ടിരുന്നു.
അവൾ കണ്ണാടിയിൽ തന്നെ തന്നെ നോക്കി.
“എന്നിൽ നിന്നാണ് എന്തെങ്കിലും കുറവുണ്ടായതോ?
കുഞ്ഞിനെക്കുറിച്ചുള്ള മുറിവോ,
കാലം കടന്നുപോയ രൂപസൗന്ദര്യത്തിന്റെ നഷ്ടമോ? അല്ലെങ്കിൽ ഞാൻ… ഒരിക്കലും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നില്ലേ?”
വീട് ഒരിക്കൽ സ്നേഹത്തിന്റെ ഇടനാഴി ആയിരുന്നു.
ഇന്ന്, അത് വ്യതിചലിച്ച രണ്ട് ജീവിതങ്ങളുടെ സംഗമസ്ഥലം മാത്രം.
അവര്‍ ഒരേ വീട്ടിൽ, പക്ഷേ, അല്പാല്പമായി രണ്ടു ലോകങ്ങളായി പിരിഞ്ഞു.
കാലം നീങ്ങി.
ഒരിക്കൽ ഒരേ സ്വപ്നങ്ങൾ കണ്ടിരുന്ന രണ്ട് കണ്ണുകൾ,
ഇന്ന് തമ്മിൽ നേരെ കാണാൻ പോലും ഭയപ്പെട്ടു.
അവളുടെ ചോദ്യങ്ങൾ,
അവന്റെ മൗനത്തിൽ മുങ്ങിപ്പോകുകയായിരുന്നു.
അവന്റെ ഫോൺ മുഴങ്ങുമ്പോൾ,
അവൾക്കുള്ളിൽ ഒരു തീപ്പൊരി പടർന്നിരുന്നു.
പക്ഷേ, പുറത്തേക്ക് വരുന്നത് —
ശബ്ദമില്ലാത്തൊരു കരച്ചിൽ മാത്രം.
ഒരു വൈകുന്നേരം,
അവൾ കരുതി —
“ഇനി ചോദിക്കണം. എനിക്ക് അറിയേണ്ടതുണ്ട്. ഇങ്ങിനെ ജീവിക്കാനാവില്ല.”
അവൻ വന്ന് വാതിൽ തുറന്നപ്പോൾ,
അവൾ നേരെ ചോദിച്ചു:
“ആ ‘ഓഫീസ്’ ആരാണ്?”
ഒരു നിമിഷം.
അവന്റെ മുഖത്തെ നിറം മാറി.
തുടർന്ന്, കണ്ണുകളിലെ അതിക്രമം.
“എനിക്കൊന്നും നിന്നോടു വിശദീകരിക്കേണ്ട ബാധ്യതയില്ല. ഇവിടെ ജീവിക്കണമെങ്കില്‍ ജീവിക്കാം… ഇല്ലെങ്കില്‍ നിനക്കു പോകാം. എന്നെ ചോദ്യം ചെയ്യാന്‍ നീയാര്??”
വാക്കുകൾക്കു മുമ്പ് വീണത് അവളുടെ ആത്മാവായിരുന്നു.
അവൾക്ക് വ്യക്തമായി — ഇനി ഈ വീട്ടിൽ
“ഒരേ മുറിയിൽ, ഒരേ കട്ടിലിൽ” ജീവിക്കുന്നത്കൊണ്ട് യാതൊരു അര്‍ത്ഥവുമില്ലെന്ന്.
അന്ന് രാത്രി,
ചെറിയ ഡയറിയും അവളുടെ കുറച്ചു വസ്ത്രങ്ങളും മാത്രം എടുത്ത്,
അവൾ നടന്നു പുറപ്പെട്ടു.
വർഷങ്ങൾക്ക് മുൻപ് ഡിസംബറിൽ തുടങ്ങിയൊരു യാത്ര,
ഇന്നൊരു ഡിസംബർ രാത്രിയിൽ ശൂന്യതയിൽ അവസാനിച്ചു.
*******
വീട്ടിൽ നിന്ന് പുറപ്പെട്ട രാത്രി, വൈദേഹി ഒറ്റയ്ക്കായിരുന്നു.
കൈയിൽ ഉണ്ടായിരുന്നത് കുറച്ചു വസ്ത്രങ്ങളും, പഴയൊരു ഡയറിയും, അമ്മയുടെ ശബ്ദം പോലെ മധുരമുള്ള ചില ഓർമ്മകളും മാത്രം.
ആദ്യകാലത്ത്, അവൾക്ക് മുന്നോട്ട് പോകുക വളരെ പ്രയാസമായിരുന്നു.
വീട്ടുകാർക്കും നാട്ടുകാരനും പിന്നിൽ പറഞ്ഞ പല വാക്കുകളും അവളുടെ മനസ്സിനെ മുറിവേൽപ്പിച്ചു.
“കുഞ്ഞില്ലാത്തവൾ, ഭർത്താവിനെ പിടിച്ചു നിർത്താൻ കഴിവില്ലാത്തവൾ” —
എന്നൊക്കെ കേട്ടപ്പോൾ അവൾ കരഞ്ഞു.
പക്ഷേ ഒരു ദിവസം, കണ്ണാടിയിൽ തന്നെ നോക്കി അവൾ പറഞ്ഞു:
“ഞാൻ ഒരു പരാജയമല്ല.
ഞാൻ എന്റെ തന്നെ കരുത്താണ്.
എന്റെ കഥ, ഞാൻ തന്നെ വീണ്ടും എഴുതും.”
ആ വാക്കുകൾ തന്നെ അവളുടെ ജീവിതത്തിന്റെ വഴിത്തിരിവായി.
സംഗീതം ഒരിക്കൽ അവളുടെ പൂർത്തിയാകാത്ത സ്വപ്നമായിരുന്നു.
പഴയൊരു ഹാർമോണിയം വാങ്ങി, ചെറുതായി പഠിക്കാൻ തുടങ്ങി.
കുറച്ചു കാലത്തിനകം, നാട്ടിലെ കുട്ടികൾക്ക് സംഗീതം പഠിപ്പിക്കാനായി ഒരു ചെറിയ ക്ലാസ് തുടങ്ങി.
ആദ്യം മൂന്നു നാലു കുട്ടികൾ മാത്രമായിരുന്നു.
പക്ഷേ, അവളുടെ ആത്മാർത്ഥത, കരുത്ത്, കരുതൽ — കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ആകർഷിച്ചു.
വർഷങ്ങൾ കടന്നപ്പോൾ, ആ ചെറിയ ക്ലാസ് ഒരു സംഗീതാലയം ആയി വളർന്നു.
ഇപ്പോൾ, നാട്ടിലെ പല പരിപാടികളിലും വൈദേഹിയുടേയും അവളുടെ വിദ്യാർത്ഥികളുടേയും ഗാനങ്ങൾ മുഴങ്ങുന്നു.
ജീവിതം ഒരിക്കൽ അവളിൽ നിന്ന് എടുത്ത സ്വപ്നം,
അവൾ തന്നെ വീണ്ടും കരസ്ഥമാക്കി.
ഒറ്റപ്പെട്ട രാത്രികളിൽ,
ഒരിക്കൽ കണ്ണുനീർ നിറച്ചിരുന്ന പാട്ടുകൾ,
ഇന്ന് അവളുടെ വിദ്യാർത്ഥികളുടെ ശബ്ദത്തിലൂടെ പൂത്തു വിരിയുന്നു.
വൈദേഹി തിരിച്ചറിഞ്ഞു —
ജീവിതത്തിൽ ചില ബന്ധങ്ങൾ നഷ്ടപ്പെട്ടാലും,
സ്വപ്നങ്ങൾ നഷ്ടപ്പെടേണ്ടതില്ല.
അതിനെ വീണ്ടും തേടി പിടിച്ചെടുക്കാനും,
അതിലൂടെ മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രകാശം വിതറാനും കഴിയും.
അങ്ങനെ വൈദേഹിക്കു നഷ്ടപ്പെട്ടു എന്നു കരുതിയ പഠനവും സംഗീതവും യാത്രകളും എല്ലാം ഓരോന്നായി തിരിച്ചു പിടിച്ചു..
*******
വൈദേഹിയുടെ പടിയിറക്കം അവന്‍റെ ജീവിതത്തിലെ കറുത്ത നാളുകളുടെ തുടക്കമായിരുന്നു. ജോലിയിലെ കൂട്ടുകാരി — ആദ്യം ചെറിയൊരു സൗഹൃദം, പിന്നെ അപ്രതീക്ഷിതമായി അതിലധികം. അവളുടെ ലോകത്ത് ‘ബന്ധം’ എന്നത് ഒരു താല്‍ക്കാലിക ആവേശം മാത്രമായിരുന്നു എന്നു മനസ്സിലാക്കുമ്പോളേക്കും വൈകിപ്പോയിരുന്നു. കാലം കഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളിലും വാക്കുകളിലും അവന്‍ തിരിച്ചറിഞ്ഞു — അവള്‍ക്ക് ബന്ധം വെറും താല്‍ക്കാലിക ആവേശത്തിന്റെ കളിപ്പാട്ടം മാത്രമായിരുന്നെന്ന്.
എപ്പോഴും നഷ്ടപ്പെടുംമ്പോളാണല്ലോ യഥാര്‍ത്ഥ വില മനസ്സിലാകുന്നത്. പോകേ പോകേ അവന് മനസിലായി –
“വൈദേഹി.. അവൾ എന്റെ കരുത്തും ആശ്വാസവുമായിരുന്നു.
ഓരോ ദിവസവും ജോലി കഴിഞ്ഞു വീട്ടിലെത്തി അവളുടെ മുഖത്ത് കാണുന്ന ചെറിയൊരു ചിരി — അതായിരുന്നു എന്റെ ലോകം. പക്ഷേ, ഒരിടത്ത് ഞാൻ വഴിതെറ്റി. ആ ബന്ധത്തിന്‍റെ ആഴം എനിക്ക് മനസ്സിലായില്ല. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ തെറ്റ്, എന്റെ കൈകളാൽ തന്നെ നടന്നു പോയി.
അവൾ ചോദിച്ചപ്പോൾ, അവളുടെ കണ്ണിൽ നോക്കാനാവില്ലായിരുന്നു.
കാരണം കുറ്റക്കാരൻ ഞാനായിരുന്നു. വേർപിരിഞ്ഞ് വർഷങ്ങൾ കഴിഞ്ഞു. ജീവിതം മുന്നോട്ട് പോയെങ്കിലും, എന്റെ ഉള്ളിലെ സംഗീതം ഒരിക്കലും മടങ്ങി വന്നില്ല.
എത്രയോ രാത്രി, ഞാൻ ഒരേ ചോദ്യം തന്നെയാണ് ചോദിച്ചത്:
എന്തിനായിരുന്നു അത്? ഒരു ചെറിയ ആവേശത്തിനായി, ഞാൻ ഒരു വലിയ ബന്ധം നഷ്ടപ്പെടുത്തി.”
*******
ഇന്ന് അപ്രതീക്ഷിതമായി സ്റ്റേഷനിൽ അവളെ കണ്ടപ്പോള്‍ അവന്‍റെ ഹൃദയം നിശ്ചലമായി.
അവൾ മാറിപ്പോയിരിക്കുന്നു. ഒരിക്കൽ കരിമ്പട്ടുപോലെ തിളങ്ങിയിരുന്ന മുടി, ഇപ്പോൾ അങ്ങിങ്ങായി വെള്ളിയിഴ പോലെ തെളിഞ്ഞിരിക്കുന്നു. അതൊരു ക്ഷീണമല്ല, മറിച്ച് കാലത്തിന്റെ അനുഗ്രഹം ആണ്. കണ്ണുകളിൽ ഇപ്പോഴും പ്രകാശമുണ്ട്, പക്ഷേ അത് മുൻകാലത്തേതുപോലെ ഉത്സാഹത്തിന്റെ തെളിച്ചമല്ല. അതിനു പകരം, ലോകം കണ്ടിട്ടുള്ളതിന്റെ ശാന്തമായൊരു ദീപ്തിയാണ്. കൈകളില്‍ തെളിഞ്ഞു നില്‍ക്കുന്ന രക്തനാളങ്ങൾ, വയസ്സിന്റെ അടയാളങ്ങൾ. എന്നാൽ ആ കൈകൾ ഒരിക്കൽ ആയിരം സ്വപ്നങ്ങൾ പിടിച്ചു നിലകൊണ്ടവയാണ്. അവളുടെ കൈകളിൽ ഇപ്പോഴും സ്‌നേഹം ഉണ്ട്. അവൾ ഒന്നു പതുക്കെ നടന്നു. നടപ്പിൽ മുമ്പത്തെ വേഗം ഇല്ല. പക്ഷേ, ഓരോ ചുവടിലും ഒരു ഉറപ്പുണ്ട് — ജീവിതത്തിന്റെ ഭാരം താങ്ങി മുന്നോട്ട് പോയവളുടെ കരുത്തുണ്ട്.
കണ്ണുകളിൽ ഇനി ഭാരമില്ല, അവൾ മുന്നോട്ട് പോയിരിക്കുന്നു.
പക്ഷേ, ഞാനോ?? അവൾ പോയ വഴി തിരിഞ്ഞുനോക്കാൻ പോലും ധൈര്യമില്ലാതെ അവിടെ തന്നെ നില്ക്കുന്നു..
അവൾ സന്തോഷവതിയായി തോന്നി.
എനിക്ക് അറിയാം, അവളുടെ ലോകം വീണ്ടും സംഗീതം കണ്ടെത്തിയിരിക്കുന്നു.
എന്നാൽ, എന്റെ ഉള്ളിലെ പാട്ടിനെ ഞാൻ തന്നെ കൊന്നു.
എന്‍റെ കൂടെ അവള്‍ ജീവിച്ചിരുന്ന വീട്, ശൂന്യമായ ഒരു മതിലായി മാറി. അവളുടെ വസ്ത്രങ്ങൾ ഇല്ലാത്ത അലമാര, അവളുടെ ശബ്ദമില്ലാത്ത അടുക്കള… എല്ലായിടത്തും ഞാൻ കേട്ടത് എന്റെ തന്നെ തെറ്റിന്റെ പ്രതിധ്വനി മാത്രം. കാരണം അവളുടെ ലോകം സത്യത്തിൽ പകിട്ടാർന്നതാണ്.
എന്റേത് — ഞാൻ തന്നെയൊടിച്ചു കളഞ്ഞ, തിരിച്ചു ചേർക്കാൻ കഴിയാത്തൊരു ശൂന്യത.
അവന്റെ മനസ്സിൽ ഒരു വാക്യം മാത്രം മുഴങ്ങി:
“ഞാനാണ് അവളെ നഷ്ടപ്പെടുത്തിയത്… അവൾ ഒരിക്കലും എന്നെ നഷ്ടപ്പെടുത്തിയിട്ടില്ല.”
******
റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ രണ്ടു പേര്‍ നടന്നു.
ആരും ഒന്നിനോടൊന്ന് നോക്കിയില്ല. കണ്ണുകള്‍ക്കിടയില്‍ ഏതോ മറയ്ക്കാനാവാത്ത ഭാരമായിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരേ വഴികളിലൂടെയാണ് ഇവര്‍ നടന്ന് പോയത്. എന്നാല്‍ ഒരു ദിവസം, ആ സ്വരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേള്‍ക്കാനാവാത്ത വിധം തെറ്റിപ്പോയി. അവള്‍ക്ക് വേണ്ടിയിരുന്നത് ഉറപ്പിന്റെ ശാന്തത. അവന് വേണ്ടിയിരുന്നത് സ്വാതന്ത്ര്യത്തിന്റെ ചിതല്‍ കാറ്റ്. ഒരേ വീട്ടില്‍ കഴിയുമ്പോഴും ഒരേ പാട്ട് കേള്‍ക്കാനാവാതെ, അവസാനം അവര്‍ വേര്‍പിരിഞ്ഞു.
ഇന്ന്, വര്‍ഷങ്ങള്‍ക്കു ശേഷം, അതേ സ്‌റ്റേഷനില്‍—ജീവിതത്തിന്റെ പ്ലാറ്റ്ഫോമില്‍. ഒരു നിമിഷം, ഇരുവരുടെയും കണ്ണുകള്‍ തമ്മില്‍ മുട്ടി. ഒരിക്കല്‍ ഒരുമിച്ച് പാടിയ സ്വരങ്ങളുടെ ഓര്‍മകള്‍ അന്നേരം ഒരുമിച്ചു ഉയിര്‍ത്തെഴുന്നേറ്റു. പക്ഷേ, സംഗീതം തിരിച്ചുവരില്ലെന്ന് അവര്‍ രണ്ടുപേരും തിരിച്ചറിഞ്ഞു.
ട്രെയിന്‍ ചൂളം വിളിച്ചെത്തി.
ഒരേ പാതയിലൂടെ, പക്ഷേ എതിര്‍ ദിശയില്‍—അവരുടെ ജീവിതം വീണ്ടും മുന്നോട്ട് പോയി. പിന്നാലെ ശേഷിച്ചത്, ഒരുമിച്ച് ചേര്‍ന്നുപാടാനാവാതെ പൊട്ടിപ്പോയ ഒരു ഗീതത്തിന്റെ വിഷാദം മാത്രം.
*************


4 Comments
നല്ല കഥ, ചേരാൻ സാധിക്കാത്തിടത്ത് സംഗീതമുയരില്ല..👏👌
Thank You so much
ചിലരുടെ ജീവിതം സമാന്തരരേഖകൾ പോലെയായിപ്പോകും. നല്ല കഥ❤️🌹👌
Thank you soo much