“ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് “
കുട്ടിക്കാലം മുതൽ കേട്ടിരുന്ന ഒരു പല്ലവിയാണിത്. അദ്ധ്യാപകൻ എങ്ങനെയായിരിക്കണം എന്നു വെളിവാക്കുന്ന വാചകം.
ആരാണ് ഒരു നല്ല അദ്ധ്യാപകൻ?
എങ്ങനെയാണ് ഒരു മാതൃകാദ്ധ്യാപകനാവുക ?
അഭിപ്രായങ്ങൾ ഒരു പാട് ഉയർന്നുവരുന്നുണ്ടാവും.
ഗുരുനിത്യ ചൈതന്യയതിയുടെ വാക്കുകളാണ് മനസ്സിൽ വരുന്നത്.
”നിങ്ങളുടെ മുന്നിലിരിക്കുന്ന കുട്ടി നിങ്ങളുടേതല്ലെന്ന് എന്നു തോന്നുന്നുവോ അന്ന് നിങ്ങളാ വിദ്യാലയത്തിൻ്റെ പടിയിറങ്ങണം”
ഒരു നല്ല അദ്ധ്യാപകൻ നല്ലൊരു ഗുരുവായിരിക്കും. അതെങ്ങനെ? രണ്ടും ഒന്നു തന്നെയല്ലേ എന്നാവും നാം ചിന്തിക്കുന്നത്.
അറിവു പകർന്നു നൽകുന്നതു മാത്രമാണോ അദ്ധ്യാപകൻ്റെ കടമ ?
ആ അറിവിൽ നിന്ന് വിദ്യാർത്ഥിക്ക് എന്തു തിരിച്ചറിവാണുണ്ടായത് എന്നു മനസ്സിലാക്കി ശരിയുടെ പാത കാണിച്ചു കൊടുക്കുന്നതാവണം അദ്ധ്യാപനം.
ഒരാളുടെ ചിന്തകളെ സ്വാധീനിക്കാനും മാറ്റിമറിക്കാനും കഴിയുന്ന ശക്തമായ ആയുധമാണ് അറിവ്.
തൻ്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയുടേയും കഴിവുകളും അന്തഃസത്തയും കുറച്ചെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞാൽ ആ അദ്ധ്യാപകൻ വിജയിച്ചു. ഒരു കല്ലിൽ നിന്ന് ശില്പം കൊത്തിയെടുക്കുന്നതുപോലെയാണ് ഒരു വിദ്യാർത്ഥിയെ രൂപപ്പെടുത്തിയെടുക്കുന്നത്. ഈ രൂപപ്പെടുത്തലിനു സഹായിക്കുകയാണ് അദ്ധ്യാപകൻ ചെയ്യേണ്ടത്.
പുസ്തകങ്ങളിലെ അറിവുകൾ വെറുതെ പറഞ്ഞു കൊടുക്കാൻ മാത്രമായി എന്തിനാണൊരാൾ?
ആ അറിവുകൾ എന്തിനുവേണ്ടി പഠിക്കുന്നുവെന്നും ഭാവിയിൽ എവിടെയെല്ലാം അവ പ്രയോജനപ്പെടുത്താമെന്നും നിത്യജീവിതത്തിൽ അതിൻ്റെ പ്രാധാന്യമെന്താണെന്നും കുട്ടി തിരിച്ചറിയണം. ആ തിരിച്ചറിവുണ്ടാകാൻ സഹായിക്കുകയാണ് നല്ലൊരദ്ധ്യാപകൻ്റെ ജോലി.
അവരെ ചോദ്യങ്ങൾ ചോദിക്കാൻ പരിശീലിപ്പിക്കുക. സംശയാലുവാക്കുക. ഉത്തരങ്ങൾ കണ്ടുപിടിക്കാൻ പ്രാപ്തനാക്കുക.
എന്നാൽ പലപ്പോഴും കുട്ടികളുടെ ചോദ്യങ്ങളേയും സംശയങ്ങളേയും നിരുത്സാഹപ്പെടുത്തുന്ന പ്രവണതയാണ് പല അദ്ധ്യാപകരിലും കാണുന്നത് എന്ന സത്യം പറയാതെ വയ്യ.
അദ്ധ്യാപകൻ എന്നുമൊരു വിദ്യാർത്ഥി കൂടിയാവണം. പുസ്തകങ്ങളിലുള്ള അറിവുകൾ മാത്രം പറഞ്ഞു സിലബസ് പഠിപ്പിച്ചു തീർക്കുക മാത്രമല്ല അദ്ദേഹത്തിൻ്റെ കടമ. തൻ്റെ വിഷയത്തിലും മറ്റു പൊതു വിഷയങ്ങളിലും പറ്റാവുന്നത്ര അറിവുകൾ സമ്പാദിക്കുകയും അവ തൻ്റെ കുട്ടികൾക്കു പകർന്നു കൊടുക്കുകയും വേണം. പുതിയ പുതിയ അറിവുകൾ സ്വയം സമ്പാദിക്കാത്ത ഒരാൾക്ക് അതു പകർന്നു കൊടുക്കാൻ എന്താണർഹത?
പഠനം എന്നത് അറിവുകൾ സമ്പാദിക്കൽ മാത്രമല്ല ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിലും മനോഭാവങ്ങളിലുമെല്ലാം സ്വാധീനം ചെലുത്താൻ കൂടി കഴിവുള്ളതാകണം. പാഠപുസ്തകത്തിനു പുറത്തുള്ള ജീവിത പാഠങ്ങളും അവൻ അറിയേണ്ടതുണ്ട്. ഇവയെല്ലാം ശരിയായ രീതിയിൽ നടക്കാൻ സഹായിക്കേണ്ട ആളാണ് യഥാർത്ഥ അദ്ധ്യാപകൻ.
വിവര സാങ്കേതിക വിദ്യയുടെ വിശാല ലോകത്തു നിന്ന് അദ്ധ്യാപകനേക്കാൾ സമർത്ഥമായി അവൻ അറിവുകൾ കണ്ടെത്തും. ഈ പുതു തലമുറയ്ക്കു മൂല്യബോധം പകർന്നു നൽകുന്ന, ദിശാബോധം നൽകുന്ന മാർഗദർശികളാകണം അദ്ധ്യാപകർ. അങ്ങനെയുള്ളവരെയാണ് ഇന്നു വിദ്യാലയവും സമൂഹവും ആവശ്യപ്പെടുന്നത്.
സാങ്കേതിക വിദ്യകൾ ഒരിയ്ക്കലും അദ്ധ്യാപകനു പകരമാവില്ല. റോബട്ടുകൾ അദ്ധ്യാപകരാവുന്നത് ഒരു പരിധി വരെയേ അംഗീകരിക്കാൻ പറ്റൂ. അധ്യയന രീതികളിൽ എന്തെല്ലാം വിപ്ലവങ്ങൾ സൃഷ്ടിക്കപ്പെട്ടാലും വിദ്യാർത്ഥികൾക്കു വഴി കാട്ടിയായി അദ്ധ്യാപകനുണ്ടാവണം. അതൊരു മാനുഷിക ബന്ധമാണ്. അതു കൊണ്ടുതന്നെയാണ് അദ്ധ്യാപകർ നമുക്കു പ്രിയപ്പെട്ടവരാകുന്നത്.
പഠനം എന്നത് ഒരു two way പ്രക്രിയയാണ്. അദ്ധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ തുറന്ന ആശയവിനിമയം നടക്കുന്ന ഇടങ്ങളായി നമ്മുടെ ക്ലാസ് മുറികൾ മാറുകയാണ്.
പഠനത്തിൻ്റെ കേന്ദ്രം ക്ലാസ്മുറികളിൽ നിന്നും ഡിജിറ്റൽ ലോകത്തേക്കു മാറിയിരിക്കുന്നു. എന്നാൽ ഡിജിറ്റൽ ലൈബ്രറികളും ലേണിംഗ് ആപ്ലിക്കേഷനുകളും അദ്ധ്യാപകർക്കോ പാഠ പുസ്തകങ്ങൾക്കോ പകരമാവില്ല. എല്ലാ അറിവുകളും വിദ്യാർത്ഥികളുടെ വിരൽത്തുമ്പിലെത്തുന്ന ഈ കാലം അദ്ധ്യാപകൻ്റെ റോളിൽ വളരെ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.
പഠനാനുഭവങ്ങൾ ഒരുക്കുന്ന Facilitator, മാർഗ്ഗനിർദ്ദേശം നൽകുന്ന Mentor or Guide തുടങ്ങിയ റോളുകളാണ് ഇന്നത്തെ അദ്ധ്യാപകനുള്ളത്.
നിലപാടുകളുള്ള, അഭിപ്രായങ്ങൾ പറയാൻ മടിയില്ലാത്ത, തെറ്റു കണ്ടാൽ ചോദ്യം ചെയ്യുന്ന ഇന്നത്തെ പുതുതലമുറയ്ക്കനുസരിച്ച് അദ്ധ്യാപകരും മാറേണ്ടതുണ്ട്.
സൗഹൃദമാണ് അദ്ധ്യാപക- വിദ്യാർത്ഥി ബന്ധത്തിൻ്റെ കാതൽ.
കുട്ടിയെ അറിഞ്ഞു പെരുമാറുക എന്നതാണ് ഈ കാലഘട്ടത്തിൽ അത്യാവശ്യം. പഠനവും പാഠ്യേതരപ്രവർത്തനങ്ങളും ഒരു പോലെ മുന്നോട്ടു കൊണ്ടുപോവുകയാണു വേണ്ടത്. കലാകായിക രംഗങ്ങളിലും തൊഴിലധിഷ്ഠിതപഠനങ്ങളിലുമെല്ലാം മാർഗ്ഗദർശികളാകേണ്ടവരാണ് അദ്ധ്യാപകർ.
തെറ്റുകൾ കണ്ടാൽ ശിക്ഷിക്കുകയും അവ തിരുത്തിത്തരികയും ചെയ്തവരായിരുന്നില്ലേ നമ്മുടെ അദ്ധ്യാപകർ.
ഇന്നും നമ്മുടെയൊക്കെ മനസ്സിൽ പൊൻവിളക്കുകളായി തെളിഞ്ഞു നിൽക്കാൻ കഴിയുന്ന എത്രയോ മാതൃകാദ്ധ്യാപകരുണ്ട്.
പക്ഷേ ഇന്നോ?
തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന അദ്ധ്യാപകരെ ക്രൂശിലേററുന്ന കുട്ടികളും സമൂഹവും. ഇവിടെ ഒരദ്ധ്യാപകന് എങ്ങനെയാണ് തൻ്റെ കടമകൾ ചെയ്യാൻ കഴിയുക?
ഇന്ന് ആത്മാർത്ഥതയുള്ള ചുരുക്കം ചിലരേ അദ്ധ്യാപനരംഗത്തുള്ളു എന്നാണ് പൊതുവേയുള്ള വിമർശനം
കോപ്പിയടി പിടിച്ചതിന് അദ്ധ്യാപകനെതിരെ പീഡന പരാതി നൽകുന്ന വാർത്തകൾ നാം കേട്ടു കഴിഞ്ഞതേയുള്ളു.
ലഹരിപദാർത്ഥങ്ങളോ മൊബൈൽ ഫോണുകളോ ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയാൻ കുട്ടികളുടെ ബാഗുകൾ പരിശോധിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. പക്ഷേ അതിനെതിരെ ബാലാവകാശ കമ്മീഷൻ വരെ രംഗത്തു വന്നു. കുട്ടികളുടെ തെറ്റുകളെ ന്യായീകരിക്കുന്ന മാതാപിതാക്കളും സമൂഹവും അദ്ധ്യാപകവൃന്ദത്തെയാകമാനം നോക്കുകുത്തികളാക്കുകയാണു ചെയ്യുന്നത്.
നെടുനെടുങ്കൻ പ്രസംഗങ്ങൾ നടത്തിയും പ്രസ്താവനകളിറക്കിയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടും ഗവണ്മെൻ്റും അധികാരികളും ആഘോഷിക്കുമ്പോൾ പാവം അദ്ധ്യാപകൻ്റെ മനസ്സ് ആരറിയാൻ?
എന്നാൽ ഇതിനൊരു മറുപുറമുണ്ട്.
വല്ലവൻ്റെയും മക്കളല്ലേ എങ്ങനെയും ആവട്ടെയെന്നു ചിന്തിച്ച് കടമകൾ വിസ്മരിച്ചു പ്രവർത്തിക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരെ കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല. നിസ്സാര തെറ്റുകൾക്ക് ചെകിടടിച്ചു പൊട്ടിക്കുകയും മാനസിക പീഢനങ്ങളേൽപ്പിക്കുകയും ചെയ്യുന്ന പലരെക്കുറിച്ചും നാമറിയുന്നുണ്ട്. സഹപാഠിയെ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്ത വിദ്യാർത്ഥിയുടെ മൂക്കിടിച്ചു തകർത്ത ഒരദ്ധ്യാപകൻ അടുത്തൊരു സ്കൂളിലാണുള്ളത്.
എവിടെയാണ് ആർക്കാണ് പിഴച്ചിരിക്കുന്നത്?
കാൽ നൂറ്റാണ്ടിലേറെയുണ്ടായിരുന്ന അദ്ധ്യാപന ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ അനുഭവങ്ങളേറെയുണ്ട്.
അച്ഛനുമമ്മയും ബന്ധുക്കളും അയൽക്കാരുമെല്ലാം അദ്ധ്യാപകരായിരുന്നിട്ടും അദ്ധ്യാപകവൃത്തി എന്നെ ആകർഷിച്ചിരുന്നതേയില്ല. അദ്ധ്യാപികയാകണമെന്നൊരാഗ്രഹം എൻ്റെ വിദൂര സ്വപ്നങ്ങളിൽപ്പോലും ഉണ്ടായിരുന്നുമില്ല.
“നാമോരോന്നാഗ്രഹിക്കുന്നു ദൈവം ഓരോന്നു തീരുമാനിക്കുന്നു” എന്ന പോലെ ഞാനും അദ്ധാപികയായി.
അദ്ധ്യാപകരാകാൻ പഠിച്ചിരുന്നവരായിരുന്നു എൻ്റെ ആദ്യ വിദ്യാർത്ഥികൾ. മിക്കവരും എൻ്റെയൊപ്പമോ എന്നേക്കാളുമോ പ്രായമുള്ളവർ. എന്നാൽ അവരെനിക്കു തന്ന സ്നേഹവും ബഹുമാനവും കരുതലും മനസ്സിൻ്റെ മണിച്ചെപ്പിൽ നിന്ന് ഈ ജീവിതകാലം മുഴുവൻ എനിക്കെടുത്തോമനിക്കാനുള്ള സുഖമുള്ള ഓർമ്മകളാണ്. ‘
എന്തിനുമേതിനും പൊട്ടിത്തെറിക്കുന്ന കൗമാരക്കാരുടെ മുന്നിലേക്കാണ് പിന്നീടെത്തിപ്പെട്ടത്. പഠിക്കാൻ താല്പര്യമേയില്ല ,രസതന്ത്രം പോലൊരു വിഷയം പ്രത്യേകിച്ച്. അവരെ കൈകാര്യം ചെയ്ത് അവസാനമില്ലാത്ത സിലബസ് പഠിപ്പിച്ച് ജയിപ്പിക്കുക എന്ന ഹെർക്കൂലിയൻ ടാസ്ക്ക് ആദ്യമൊക്കെ എനിക്ക് വല്ലാത്തൊരു ഭാരമായിരുന്നു. പിന്നെപ്പിന്നെ ഞാനവരുമായി കൂട്ടുകൂടി. പഠിച്ചു ജയിച്ചാലേ ടീച്ചറിനു സന്തോഷമാകൂ എന്നാലങ്ങു പഠിച്ചേക്കാം എന്നു മിക്കവരും തീരുമാനിച്ചു. മന:പൂർവ്വം ദേഷ്യം പിടിപ്പിക്കാൻ ശ്രമിക്കുന്ന ചിലരുണ്ടായിരുന്നു. എന്തു വന്നാലും ടീച്ചറിനു ദേഷ്യം വരില്ലെന്നു മനസ്സിലായപ്പോൾ അവരും സെറ്റായി.
ലഹരിയുടെ വഴികളിലേക്കു പോകാൻ തുനിഞ്ഞവരേയും ക്ലാസിൽക്കയറാതെ നടന്ന് വൈകുന്നേരം യൂണിഫോമും ധരിച്ച് വീട്ടുകാരെ പറ്റിക്കുന്നവരേയുമൊക്കെ സ്നേഹം കൊണ്ടു നേർവഴിയിലാക്കാൻ കഴിഞ്ഞതിൽ അഭിമാനമേറെയുണ്ട്. കൂട്ടുകാർ ഊണു കഴിക്കുമ്പോൾ സ്കൂളിനു പുറത്തുപോയി നിന്ന് സമയം കളഞ്ഞിരുന്ന അനൂപിൻ്റെ പോക്കറ്റിൽ പല ദിവസങ്ങളിലും തിരുകി വെച്ച ഇരുപതുരൂപാ നോട്ടുകളിൽ ഒളിഞ്ഞിരുന്ന സ്നേഹത്തിൻ്റെ വില ഇന്നു ഞാൻ മനസ്സിലാക്കുന്നു .
ഏതാൾത്തിരക്കിനിടയിലും നിന്ന് ” ടീച്ചറേ എന്നൊരു വിളി, വിശേഷ ദിനങ്ങളിലെല്ലാം വാട്ട്സ്ആപ്പിലോ മെസഞ്ചറിലോ “മിസ്സിനു സുഖമല്ലേ “
എന്ന അന്വേഷണങ്ങൾ, നാട്ടിൽ കൂടുതൽ മഴ പെയ്താൽ വരെ അന്യനാടുകളിൽ നിന്ന് അങ്കലാപ്പോടെ അയയ്ക്കുന്ന മെസേജുകൾ ……..
നീ ഒരിക്കലും നന്നാവില്ലെന്നു പറഞ്ഞ് പലരും തള്ളിക്കളഞ്ഞിട്ടും ജയിച്ച മാർക്കു ലിസ്റ്റുമായി വന്ന് എൻ്റെ കാൽ തൊട്ടു വണങ്ങി ‘ടീച്ചറില്ലായിരുന്നെങ്കിൽ ‘ എന്നു കണ്ണു നിറച്ചിരുന്ന എൻ്റെ കുഞ്ഞുങ്ങൾ.
അദ്ധ്യാപികയായതിൽ എൻ്റെ അഭിമാനം വാനോളമല്ല അതിനേക്കാളുമുയരത്തിലാണെന്ന് അഭിമാനത്തോടെ പറയട്ടെ.
എന്തൊക്കെയായാലും അദ്ധ്യാപനം കുറച്ചെങ്കിലും നിസ്വാർത്ഥമായൊരു സേവനം തന്നെയായിരിക്കണം. ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും വേണ്ടി മാത്രംചെയ്യുന്നൊരു ജോലിയായി അത് അധ:പതിക്കാൻ പാടില്ല, ഒരിക്കലും അതിനനുവദിച്ചു കൂടാ.
അനന്തതയിലേക്കൊടുങ്ങിപ്പോകുന്ന ജീവിതത്തിനു ദിശാബോധവും ലക്ഷ്യവും കാണിച്ചു തരുന്ന
വഴി കാട്ടിയാണ് അദ്ധ്യാപകനെന്നു പറഞ്ഞ ശ്രീ. ഡോ:എസ്. രാധാകൃഷ്ണൻ്റെ ജന്മദിനമാണല്ലോ നാം അദ്ധ്യാപക ദിനമായി ആചരിക്കുന്നത്.
മൂല്യ ബോധമുള്ള, ആത്മവിശ്വാസമുള്ള പൗരന്മാരായി പുതു തലമുറ മാറണമെങ്കിൽ അത്മാർത്ഥതയുള്ള അദ്ധ്യാപകരുണ്ടായേ പറ്റൂ. വിവരം അറിവും, അറിവ് ജ്ഞാനവുമായി മാറുമ്പോഴേ അദ്ധ്യാപനം പൂർണ്ണമാകൂ. പഠനമെന്നാൽ അവനവനിലേക്കുള്ള യാത്രയാണ്, സ്വന്തം ഇടം അടയാളപ്പെടുത്താനുള്ള യാത്ര. ഈ ഉദ്യമത്തിലെ ഉത്തമനായ സഹായിയായിരിക്കണം യഥാർത്ഥ അദ്ധ്യാപകൻ.
#എൻ്റെ രചന
#കൂട്ടക്ഷരങ്ങൾ


10 Comments
ഒരു മാതൃകാ അദ്ധ്യാപകൻ എങ്ങിനെയായിരിക്കണമെന്ന് സ്വന്തം അനുഭവങ്ങളിലൂടെ വിശദമായി പറഞ്ഞു👍❤️
മികച്ച അദ്ധ്യാപികയുടെ ലേഖനം വളരെ അർഥവത്തായി.
നന്ദി സ്നേഹം ജോയ്സ്❤️🙏
വളരെ മനോഹരമായ രചന. ഒരു അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല അധ്യാപിക എന്ന് നിലയിൽ ഉണ്ടായ അനുഭവങ്ങൾ കണ്ടെത്തലുകൾ എല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ടീച്ചർക്ക് അഭിനന്ദനങ്ങൾ ആശംസകൾ
നന്ദി സ്നേഹം മാഷേ❤️🌹
നല്ലെഴുത്ത് സുമ ടീച്ചറേ, അല്ല സുമക്കുഞ്ഞേ!👌👌👏👏❤️❤️
നമ്മളൊക്കെ പഠിച്ചിരുന്ന കാലത്ത് അദ്ധ്യാപകർ നൽകിയിരുന്നത് ശാസനയും അതിനൊപ്പം നിറഞ്ഞ സ്നേഹവും കരുതലുമായിരുന്നു. ഇന്നും അവരൊക്കെ മായാതെ മനസ്സിൽ നിൽക്കുന്നത് അതുകൊണ്ടുതന്നെയാണ്….. കുറച്ചു നാൾ മുൻപ് ഞങ്ങൾ ആറു പേർ ചേർന്ന് പഴയ നാലു സ്കൂൾ അദ്ധ്യാപകരെ വീട്ടിൽ പോയി ആദരിച്ചു…. എത്ര സന്തോഷം നൽകിയ മുഹൂർത്തങ്ങളായിരുന്നു അത് ….നിറകണ്ണുകളോടെ അവർ അന്നും തലയിൽ കൈവച്ച് അനുഗ്രഹിച്ചു…….
ഇന്നോ….. ചിലരെങ്കിലും അദ്ധ്യാപനം എന്തെന്ന് മനസ്സിലാക്കുന്നില്ല…. നല്ലത് പറഞ്ഞു തരുന്ന അദ്ധ്യാപകരെപ്പോലും എതിർക്കുന്ന കുറെ കുട്ടികളും ……
സുമയെപ്പോലെ
യുള്ള അദ്ധ്യാപകരാണ് നാടിനാവശ്യം…. അതെല്ലാവരും മനസ്സിലാക്കിയെങ്കിൽ ……സുന്ദരമായി എഴുതി🙏🌹
ഞാനും എൻ്റെ പഴയ കുറെ അദ്ധ്യാപകരെ ഒരു പരിപാടിയിൽ വെച്ചു കണ്ടു. എന്നെ അഞ്ചു മുതൽ പത്തു വരെ പഠിപ്പിച്ചവർ എന്തു സ്നേഹമാണവർക്കിപ്പോഴും.
അദ്ധ്യാപികയായിരിക്കുമ്പോഴും അവരൊക്കെയായിരുന്നു മനസ്സിലെ മോഡലുകൾ.
അതുപോലെ തന്നെ എൻ്റെ വിദ്യാർത്ഥികളും.
സ്നേഹം മിനീ❤️❤️
മികച്ച എഴുത്ത്.
നല്ലൊരു അദ്ധ്യാപിക്കെ ഇങ്ങനെ മനോഹരമായി എഴുതാൻ കഴിയൂ.
സ്നേഹം ടീച്ചറെ ❤️
സ്നേഹം നന്ദ❤️❤️