” അമ്മേ, ഇന്നെൻ്റെ ക്ലാസ്സിൽ ഒരു സംഭവമുണ്ടായി.”
സ്കൂൾ വിട്ടു വന്നപാടേ മോൻ പറഞ്ഞു തുടങ്ങി.
” ഇന്ന് ടീച്ചർ ക്ലാസീന്നു പിണങ്ങിപ്പോയി. ടീച്ചറുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ തിരിച്ചുവന്നു ഞങ്ങളെയാരെയും നോക്കാതെ ക്ലാസെടുത്തിട്ട് പോയി. എന്തിനാണമ്മേ ടീച്ചർ കരഞ്ഞത്. പിള്ളേര് അനുസരിക്കാത്തത് കൊണ്ടാണോ?”
” നീയ്യോ? നീ പറഞ്ഞാൽ അനുസരിക്കുമോ?”
ഞാൻ ആദ്യമേ അതു ചോദിച്ചു. കൂട്ടുകൂടി കുരുത്തക്കേട് കാണിക്കരുതല്ലോ.
“ഞാൻ അനുസരിക്കാറുണ്ടല്ലോ. ടീച്ചർ കരഞ്ഞതെന്തിനായിരിക്കും എന്ന് പറ.”
ഞാൻ അവനോടിപ്പോ എന്താ പറയുക. ഏതൊരു സ്ത്രീയും അപ്പോഴുണ്ടായ ഒരു കാര്യത്തിൻ്റെ പേരിൽ അല്ലല്ലോ, കാലങ്ങളായി മനസ്സിൽ ഊറിക്കൂടിയ പലവിധ നൊമ്പരങ്ങളുടെ അണപൊട്ടുമ്പോഴല്ലേ കരഞ്ഞുപോകുന്നത്.
ശിഷ്യസമ്പത്തിൽ അഭിമാനം കൊണ്ടിരുന്ന പല അധ്യാപകരും ഇന്നത്തെ കുട്ടികളുടെ രീതികൾ കണ്ട് പകച്ചു നിൽപ്പാണ്. കുട്ടികളെ പഠിപ്പിച്ചു ഇത്രനാൾ കിട്ടിയിരുന്ന ആത്മസംതൃപ്തിയൊക്കെ ഇനി ഓർമ്മകൾ മാത്രമാകുന്നു. ടീച്ചറെ ദൂരെ കാണുമ്പോ തന്നെ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നിരുന്ന, അടുത്ത് വന്നു നമസ്തേ പറഞ്ഞിരുന്ന കുട്ടികളൊക്കെ ഇപ്പോഴുണ്ടോ? ഇന്നിപ്പോ എന്തെങ്കിലും ഒരു അഭിവാദ്യം കിട്ടിയാൽ കിട്ടി. പഴയ ഭവ്യതയൊന്നും പ്രതീക്ഷിക്കേണ്ട. എന്നാലും അധ്യാപകരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർ ഇപ്പോഴുമുണ്ട്, ഉണ്ടാവണമല്ലോ.
ഒരു സ്ലേറ്റും പെൻസിലും മഷിത്തണ്ടും ചോറ്റുപാത്രവുമായി കുടചൂടി ഒന്നാം ക്ലാസിലേക്ക് നടന്നുപോയ എന്നെ ഞാൻ ഓർത്തുപോയി. ഇന്നോ പുസ്തകച്ചുമടു താങ്ങി കുരുന്നുകൾ തളരുന്നു. പുസ്തകങ്ങളൊരു ഭാരമാണെന്നു അപ്പോഴേ കുഞ്ഞുമനസ്സിൽ കയറിക്കൂടിയിരിക്കും. എത്ര ശ്രമിച്ചിട്ടും കൂട്ടിമുട്ടാത്ത ജീവിതച്ചരടിൻ്റെ രണ്ടറ്റങ്ങളിലായി മാതാപിതാക്കളും. കുട്ടികളെ കുരുക്കാൻ വലവീശി കാത്തിരിക്കുന്ന മാഫിയകൾ സ്കൂളിന് പുറത്ത് വേറെ. അങ്ങനെ തട്ടീം മുട്ടീം ഒരുവിധം നീങ്ങിക്കൊണ്ടിരിക്കുമ്പോഴതാ വരുന്നു കോവിഡ് മഹാമാരി. പിന്നാലെ ഓൺലൈൻ ക്ലാസും.
കാലം ക്രിസ്തുവിനപ്പുറം ഇപ്പുറം എന്നു പറയുന്നതുപോലെ കാര്യങ്ങൾ മാറിമറിഞ്ഞു. കുട്ടികൾക്ക് വേണ്ടി പുതിയ ഫോൺ വാങ്ങി. കിട്ടിയപാടേ അവരത് സ്വന്തമാക്കി.
ചുറ്റുപാടും നടക്കുന്നതൊന്നും അറിയാതെ സ്ക്രീനിൻ്റെ നീലവെളിച്ചത്തിലേക്ക് മാത്രം കണ്ണും നട്ടിരിക്കുന്ന ഒരു തലമുറയുടെ തുടക്കമാണതെന്ന് അന്നാരും ചിന്തിച്ചിട്ടുണ്ടാവില്ല.
ആദ്യം പിള്ളേരുടെ സങ്കേതിക പരിജ്ഞാനത്തിൽ വാചാലരായവർ “എനിക്കൊന്നു വിളിക്കാൻ കിട്ടാതെയായി” എന്ന് പരാതി പറഞ്ഞു തുടങ്ങി. പഠിക്കാനല്ലേ എന്ന് സ്വയമാശ്വസിച്ചു. എന്നാൽ കൈക്കുമ്പിളിലെ മണൽത്തരികൾ പോലെ പതിയെ എല്ലാം കൈവിട്ടു തുടങ്ങിയിരുന്നു.
പറഞ്ഞാൽ കേൾക്കാതെയായി. ദേഷ്യമായി, വെറുപ്പായി. ഫോൺ കൊടുക്കാതിരുന്നാൽ പൊട്ടിത്തെറിക്കാൻ തുടങ്ങി. അങ്ങനെയങ്ങനെ ഒരായിരം പ്രശ്നങ്ങൾ. കുട്ടികൾ ഇന്നെത്തി നിൽക്കുന്നത് വളരെ അപകടകരമായ ഒരവസ്ഥയിലാണ്.
അവർക്ക് മാതാപിതാക്കൾ ആവശ്യങ്ങൾ സാധിച്ചു തരുന്നവർ മാത്രം. ആരോ നേർന്ന വഴിപാട് കഴിക്കാൻ എന്നപോലെ സ്കൂളിലേക്ക്. കുതിരയെ പോലെ ഉർജ്ജ്വസ്വലരായി പായേണ്ട പ്രായത്തിൽ ഉറക്കംതൂങ്ങി ക്ലാസിൻ്റെ ഏതോ ഒരുമൂലയിൽ, രാത്രിയിലെ ഫോണിൻ്റെ അമിത ഉപയോഗം തന്നെ കാരണം. അധ്യാപകർ അവർക്ക് തന്ത തള്ള വൈബുകളാണ്.
“ഏത് നേരവും ഉപദേശവും ‘പണ്ടൊക്കെ ഞങ്ങള് പഠിക്കുമ്പോ ‘ എന്നുള്ള തള്ളും, ഹൊ! ശോകം.”
ഈ പുച്ഛിക്കുന്ന പലർക്കും അക്ഷരത്തെറ്റില്ലാതെ വ്യാകരണപ്പിശകില്ലാതെ എഴുതാൻ പോലും അറിയില്ല എന്നതാണ് ഇതിലെ തമാശ. അവർക്ക് ആരോടും ബഹുമാനമില്ല. ഗുരുത്വം എന്ന വാക്ക് കേട്ടിട്ട് പോലുമില്ല. എല്ലാ കുട്ടികളും അങ്ങനെയാണെന്നല്ല. ഇങ്ങനെ കുറച്ചു കുട്ടികൾ ഉണ്ടായാൽ മതിയല്ലോ മനസമാധാനക്കേടിന്. ഇത്തരം ഒരുപാട് കുട്ടികൾക്കിടയിൽ പെട്ടുപോകുന്ന അധ്യാപകരുടെ അവസ്ഥ പുറമേ കാണുന്നതിലും ഭീകരമാണ്.
എന്താണ് ഇതിനൊരു പരിഹാരം. ഒറ്റ വാക്യത്തിൽ അതു പറയുക തീർത്തും അസാധ്യം. എങ്കിലും, വിവേകമതികളായ മാതാപിതാക്കളാകുക എന്നതാണ് അതിൽ പ്രധാനം. എല്ലാ മാതാപിതാക്കളുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എങ്കിലും കുട്ടികളുമായി ഒരു ആത്മബന്ധം ഉണ്ടാക്കിയെടുക്കേണ്ടത് ഏത് സാഹചര്യത്തിലും അത്യാവശ്യമാണല്ലോ. ആവശ്യമെങ്കിൽ വൈദ്യസഹായവും വിദഗ്ധ ഉപദേശവും തേടുകയും ചെയ്യാം. അഡിക്ഷനിലേക്ക് വീഴാത്ത കുട്ടികളെ ചേര്ത്ത് പിടിക്കാം. കൊച്ചു കുട്ടികൾക്ക് ഒരു കാരണവശാലും ഫോൺ നൽകാതെയിരിക്കാം. എൻ്റെ കുട്ടിയെ ഏറ്റവും നന്നായി തിരിച്ചറിയാൻ എനിക്കേ കഴിയൂ. ഞാനൊരു നല്ല അമ്മയാകുന്നതിലല്ല കാര്യം, എൻ്റെ മക്കൾ നല്ല വ്യക്തികളാകുന്നതാണ് പ്രധാനം. പറയുന്നതെല്ലാം സാധിച്ചു കൊടുക്കുന്നതല്ലല്ലോ പറഞ്ഞതിലെ ശരി തെറ്റുകൾ മനസ്സിലാക്കി കൊടുക്കുന്നതല്ലേ സ്നേഹം.
അധ്യാപകരും സാധാരണ വ്യക്തികളാണ്. ജോലിസ്ഥലത്ത് പല വെല്ലുവിളികളും നേരിടുന്നവർ. അവർക്കിടയിലും വ്യത്യസ്ത സ്വഭാവമുള്ളവരുണ്ടാകും. മാറിയ കാലത്തിനൊത്ത് അൽപ്പമെങ്കിലും മുന്നോട്ട് നീങ്ങിയാലേ ഇനി അവർക്കും പിടിച്ചു നിൽക്കാനാകൂ .
സ്കൂളിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും അധ്യാപകരെ പഴി ചാരാതെ കുടുംബം എന്ന സ്നേഹകൂട് തിരിച്ച് പിടിക്കാം. പ്രതീക്ഷയുടെ നാമ്പുകൾക്ക് മുളയ്ക്കാൻ നല്ല നിലമൊരുക്കാം.


9 Comments
വളരെ കാലികപ്രസക്തിയുള്ള വിഷയം വ്യക്തമായി എഴുതി.
അഭിനന്ദനങ്ങൾ!
👏🥰
നന്നായെഴുതി👍❤️ടീച്ചർ കരഞ്ഞത് എന്തിനായിരിക്കും.
ന്നാലും ടീച്ചർ എന്തിനായിരിക്കും കരഞ്ഞത്…
അതെനിക്കും അറിയില്ല. വ്യക്തിപരമായ കാരണങ്ങളാവാം. ജോലിസമ്മർദ്ധമോ ആരോഗ്യപ്രശ്‌നങ്ങളോ ആവാം. കൂടെ കുട്ടികളുടെ മോശം പെരുമാറ്റം കൂടിയാകുമ്പോൾ പെട്ടെന്ന് മനസ്സ് പതറി പോയതാവാം. കാരണം എന്തായാലും അവരെ നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാം…
പാവം ടീച്ചർ 😢
നല്ല എഴുത്ത് 👌💗🥰
പ്രസക്തമായ വിഷയം. പക്വതയുള്ള എഴുത്ത്. ശരിയായ പരിഹാര നിർദ്ദേശം. ഇഷ്ടമായി.👏👏👏
നല്ല കാഴ്ചപ്പാടുകൾ.
ഗുരുത്വം നമ്മുടെ തലമുറയ്ക്കു മാത്രമറിയുന്ന വാക്കായി മാറിയിരിക്കുന്നു.
എഴുതിക്കൊണ്ടിരിക്കൂ.
ആശംസകൾ❤️👌🌹
👌👍❤️💯🙏
സത്യസന്ധമായി എഴുതി ❤️