നിഴൽ പടരാത്ത ചിന്തകൾ
ഏകാന്ത സന്ധ്യകളിലെവിടെയൊ എന്റെ കവിതകളിലേക്കും പിന്നെ എന്റെ മനസ്സിലേക്കും കടന്നു വന്ന മാർട്ടിൻ.. അവനേക്കാൾ ഏറെ ഞാനവന്റെ ചിത്രങ്ങളെ സ്നേഹിച്ചു. വരകളിലൂടെ എന്റെ കവിതകൾക്ക് ജീവൻ പകർന്ന ആത്മാർത്ഥ സുഹൃത്ത്. അവന്റെ കാളുകൾക്കായി കാതോർത്തിരുന്നിരുന്നു. ചിത്രകാരനും കലാകാരനും മിതഭാഷിയുമായ മാർട്ടിൻ എന്റെ സന്ധ്യകൾക്ക് പുതിയ മാനം തുറന്നു തന്നു. ഒറ്റപ്പെടലിലെ ഒരാശ്വാസമായിരുന്നു മാർട്ടിൻ. ഞങ്ങളുടെ സുന്ദര സംവാദങ്ങൾക്ക് സാക്ഷ്യം വഹിച്ച നിളയും അതിന്റെ തീരവും ഇത്ര മനോഹരമായ അകളങ്കിതമായ സൗഹൃദം അതിന് മുൻപും ശേഷവും കണ്ടിട്ടുണ്ടാവില്ല. പലപ്പോഴും അവിടെ ഞങ്ങളുടെ ചിന്തകളുടെ നിഴലുകൾ ഒന്നായ് തീർന്നിരുന്നു.
അവന്റെ കലാഹൃദയത്തിൽ ഈ ലോകത്തിന്റെ മുഴുവൻ സാന്ത്വനവും ഉണ്ടെന്നും അതെനിക്കായ് പകർന്നു തരുമെന്നു മോർത്ത് ഞാൻ ഏറെ അഹങ്കരിച്ചു. എന്റെ സാമീപ്യം അവനും ഏറെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നു. പരസ്പരം പുണർന്നു പിടിച്ച സ്നേഹം ഒരു നദിയായ് പ്രവഹിച്ചു കൊണ്ടിരുന്നു.
“അപർണ നിന്റെ സംസാരത്തിലൂടെയും കവിതയിലൂടെയും എന്റെ ചിന്തകൾക്കും വരകൾക്കും പുതിയ മാനം ലഭിക്കുന്നു ” അല്ല മാർട്ടിൻ നിന്റെ വരകളിലൂടെയാണെന്റെ ചിന്തകൾ വളരുന്നത്. മാർട്ടിനും താനും ആത്മാർത്ഥ സുഹൃത്തുക്കൾ തന്നെയായിരുന്നു. പിന്നെന്താ സംഭവിച്ചത്? അപർണ ഓർക്കാൻ ശ്രമിച്ചു
പെയ്ൻറിംഗ് എക്സിബിഷനുകളുടേയും മത്സരങ്ങളുടേയും ലോകത്തിലേക്കാകർഷിക്കപ്പെട്ട മാർട്ടിൻ പതിയേ തന്റെ സൗഹൃദം തഴയാൻ തുടങ്ങിയോ ? മാർട്ടിന്റെ സ്വപ്നങ്ങളിൽ എന്റെ ചിത്രം മങ്ങിത്തുടങ്ങിയോ ? സമയക്കുറവുകൊണ്ടാവാം…. തിരക്കിൽ പെട്ടപ്പോഴുണ്ടായതാവാം ചെറിയ അകൽച്ച. പക്ഷേ അപർണക്കത് സഹിക്കാൻ പറ്റിയില്ല. നിഴലു പോലെ കൂടെ നിന്നയാൾ തന്നേക്കാൾ മറ്റെന്തിനൊക്കെയോ മുൻതൂക്കം നൽകുന്നുവെന്ന സംശയം ദൃഢമായപ്പോൾ മനസ്സുകൊണ്ടാ നിഴലിനെ വെറുത്തു.
ജനസംഖ്യാ പെരുപ്പം കാരണം രാജ്യം നെട്ടോട്ടമോടുമ്പോഴും അതിൽ നിന്നൊരു സുഹൃത്തിനെ എനിക്കെ ന്തേകിട്ടിയില്ല ?
ഏറെ നിരാശയോടെ അപർണ ആലോചിച്ചു.
എന്നാണ് ഞാനാഗ്രഹിക്കുന്ന സൗഹൃദം ലഭിക്കുക? ഞാൻ ചിരിക്കുമ്പോൾ ചിരിക്കണം കരയുമ്പോൾ കരയണം. എന്റെ ശരിതെറ്റുകൾക്ക് കൂട്ടുനിൽക്കണം. എന്നോടൊപ്പം മാത്രം ഉയരണം. എന്റെ ചിന്തകൾക്ക് വേണ്ടി മാത്രം സംസാരിക്കണം.
അങ്ങനെ സൗഹൃദ നഷ്ടവേദനയിൽ കഴിയുമ്പോഴാണ്
ട്രീസയെ പരിചയപ്പെടുന്നത്. അവളുടെ പക്വതയുള്ള പെരുമാറ്റവും സംസാരവും ഞാനേറെ ഇഷ്ടപ്പെട്ടു. സോഷ്യൽ മീഡിയകൾ തങ്ങളുടെ സൗഹൃദത്തിന് സാക്ഷ്യം വഹിച്ചു. അവൾക്കൊരു ഗുഡ് മോണിങ്ങയക്കാത്ത പ്രഭാതം എനിക്കുണ്ടായിരുന്നില്ല. അവളുടെ ഗുഡ് നൈറ്റ് ഇല്ലാത്ത രാത്രിയുറക്കം അസാധ്യമായി. പല കാര്യങ്ങളിലും തങ്ങൾക്കൊരേ കാഴ്ചപ്പാടാണെന്നു മനസ്സിലാക്കി.
” തന്നെപ്പോലൊരു സുഹൃത്തിനെ കിട്ടിയ ഞാൻ ഭാഗ്യവതിയാ” എന്നവൾ ഇടക്കിടെ പറയും. അതിന് താൻ പറഞ്ഞ മറുപടി ഇപ്പോഴും
ഓർമയുണ്ട്.
” ശരിയാ ട്രീസാ നിന്റെ അഭിപ്രായമറിയാതെ ഒരു കാര്യവും ചെയ്യാൻ കഴിയുന്നില്ല മോളെ”
എനിക്കൊരു നല്ല സുഹൃത്തിനെ കിട്ടിയിരിക്കുന്നു എന്നുറക്കെ പ്രഖ്യാപിക്കാൻ മാത്രം വളർന്ന അവളുടെ ചങ്ങാത്തം.
ഒരിക്കലുമുപേക്ഷിക്കില്ലെന്നടിവരയിട്ട് മനസ്സിലുറപ്പിച്ചു. എൻ്റെ നിഴലായി നടന്ന ട്രീസ എന്നേക്കാൾ പ്രിയപ്പെട്ടവളായി മറ്റുള്ളവർക്കു മുന്നിൽ മാറുന്നത് കണ്ടപ്പോൾ, അവളുടെ വശ്യമാർന്ന പെരുമാറ്റവും പാടാനുള്ള കഴിവും ഏറെ ആരാധകരെ അവൾക്കു നൽകാൻ തുടങ്ങിയപ്പോൾ ഞാനറിയാതെ ആ ബന്ധം ഉലയാൻ തുടങ്ങി. ആ നിഴൽ നാടകം എന്നെ വല്ലാതെ അസ്വസ്ഥയാക്കി.
പാമ്പായും പഴുതാരയായും അതെന്നെ വേട്ടയാടിക്കൊണ്ടിരുന്നു.
“എന്തു പറ്റി…. അപ്പൂ എന്നവൾ പലവട്ടം ചോദിച്ചെങ്കിലും മറുപടി ചിരിയിലൊതുക്കി. ഉള്ളിൽ കൊണ്ടു നടന്ന നിഴലിൻ്റെ വലിപ്പം കൂടിക്കൊണ്ടിരുന്നു.
നിഴലായ് എന്നെ പിൻതുടരുന്ന സുഹൃത്താണെങ്കിൽ എൻ്റെ ചിന്തകളിലൂടെ മാത്രം ചിന്തിക്കണം. എന്നോട് മാത്രം സംസാരിക്കണം.
മറ്റുള്ളവർക്ക് പ്രിയപ്പെട്ടവനോ പ്രിയപ്പെട്ടവളോ ആയ ആളുകളെ ഞാനെന്തിന് കൂടെ കൂട്ടണം. അങ്ങനെയൊരു സുഹൃത്ത്. അതാരാണ്?
കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും എന്ന കവിവചനം സത്യമാണെന്നു മനസ്സു മന്ത്രിച്ചു. അതെ, നിഴലിനെ സുഹൃത്താക്കാം. ഞാൻ പോവുന്നിടത്ത് മാത്രമുണ്ടാവും. എന്റെ ജല്പനങ്ങൾ നിശബ്ദം കേട്ടിരിക്കും. എനിക്കെതിരെ ഒരക്ഷരം പറയില്ല. ഓർത്തപ്പോൾ നല്ലരസം തോന്നി. നല്ല അനുസരണയുള്ള മൂക സുഹൃത്ത്. പക്ഷേ ഇരുൾ ചിതറുന്ന സന്ധ്യയിൽ ഞാനാ രഹസ്യം മനസ്സിലാക്കി. അവന്റെ വലിപ്പം എന്നേക്കാൾ കൂടുന്നു. ശരിക്കും അവനെന്നേക്കാൾ വലുതാണ്. ഞെട്ടിക്കുന്ന ആ സത്യമെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്നേക്കാൾ കേമനാവുന്ന അവനെ ഒഴിവാക്കാൻ എന്താ വഴി ? ഒടുവിലുത്തരം കിട്ടി. ആ സമയത്ത് ജനാലയും വാതിലുമടച്ച് ലൈറ്റണച്ച് പുതപ്പിനടിയിൽ ചുരുണ്ടു കയറിയപ്പോൾ അവന്റെ അഹങ്കാരമവസാനിപ്പിച്ചതിന്റെ ആശ്വാസത്തിൽ ‘ മനസ്സു ശാന്തമായി. വിയർത്തു കുളിച്ചപ്പോഴും പുതപ്പെടുത്തു മാറ്റിയില്ല…
അവൻ്റെ വിജയം കാണാൻ കഴിയില്ല… അതിലും ഭേദം സ്വയം ഇല്ലാതാവലാണ്. പുഴുകുന്ന ചൂടിലും
നിഴലിൻ്റെ പരാജയത്തിൽ മനസ്സ് ആർത്തട്ടഹസിച്ചു.
എന്നേക്കാൾ കേമനായ ഒരു സുഹൃത്തിനേയും എനിക്ക് വേണ്ട അതെന്റെ നിഴലായാൽ പോലും.
ഉയർന്നു കേൾക്കുന്ന ഹൃദയമിടിപ്പിലലിഞ്ഞുചേ
ർന്ന അവളുടെ ജല്പനങ്ങൾ പുതപ്പിനുള്ളിൽ ശ്വാസം കിട്ടാതെ അലയുകയായിരുന്നു.
അപ്പോഴും ചുറ്റും നിഴൽ രൂപങ്ങൾ ആർത്തലച്ചു ചിരിച്ചു കൊണ്ടിരുന്നു.


6 Comments
♥️♥️♥️♥️♥️
♥️നന്നായിട്ടുണ്ട്♥️
നന്നായി എഴുതി❤️👌🌹
നല്ലെഴുത്ത് 👍🏻
അസ്സലായി എഴുതി.
ഇഷ്ട്ടം 😍
Thank you♥️