കഥ ഇത് വരെ അറിയാൻ ആദ്യ ഭാഗം വായിക്കൂ.
******
പഠിക്കാൻ പ്രായം ഒരു തടസമല്ല. പക്ഷെ ചില പ്രായങ്ങളിലെ സൗകര്യം മറ്റു ചില പ്രായങ്ങളിൽ ഉണ്ടാകണം എന്നില്ല. ഉത്തരവാദിത്തങ്ങൾ കൂടും. പരിഗണനകൾ മാറും. അത് കൊണ്ടു പഠിക്കേണ്ട പ്രായത്തിൽ അതിന്റെ പ്രാധാന്യം മനസിലാക്കണം. ആഗ്രഹിച്ച വിദ്യാഭ്യാസ യോഗ്യതകൾ നേടിയെടുക്കുക എന്നതാണ് ജീവിതത്തിന്റെ ആദ്യ 20-22 വർഷങ്ങളിൽ ചെയ്യേണ്ടത്. അതിനി എത്ര തടസങ്ങൾ നേരിട്ടാലും ആ ലക്ഷ്യത്തിന് വേണ്ടി പ്രയത്നിക്കണം. കാരണം, ജീവിതം നമ്മളെ എവിടെ ഒക്കെ കൊണ്ടെത്തിക്കുമെന്ന് പറയാനാവില്ല. അവിടെയെല്ലാം ആത്മവിശ്വാസം വിടാതെ നിൽക്കാൻ വിദ്യാഭ്യാസം നിങ്ങളെ സഹായിക്കും.
എന്റെ പത്താം ക്ലാസ്സ്, പ്രീ ഡിഗ്രി ഓർമ്മകൾ വായിച്ചില്ലേ? ഇല്ലെങ്കിൽ പ്രൊഫൈലിൽ പോയി വായിക്കൂ.
ഇത്തവണ ഡിഗ്രി-പി ജി കഥകൾ ആകാമെന്ന് വിചാരിച്ചു. പ്രീ ഡിഗ്രി പഠിക്കാൻ ആഗ്രഹിച്ച കോളേജിലേക്കാണ്, ഡിഗ്രിക്ക് ഞാൻ എത്തിച്ചേരുന്നത്-മേഴ്‌സി കോളേജ്. പ്രധാന വിഷയം സാമ്പത്തിക ശാസ്ത്രം, ഒപ്പം ചരിത്രവും സോഷ്യോളജിയും. എന്റെ സംഘാടക കഴിവുകളും നേതൃത്വ കഴിവുകളും പ്രസംഗം, ഡിബേറ്റ് പോലുള്ള തർക്കശാസ്ത്ര പരിശീലനവും നേടുന്നത് എന്റെ ഡിഗ്രി പഠനകാലത്താണ്. ജേർണലിസം കോഴ്സ് ചെയ്യാനും കോളേജിൽ അവസരം ലഭിച്ചു. ഇന്ന് ഞാൻ എഴുതുന്ന പലതും, സിനിമ റിവ്യൂ ഉൾപ്പെടെ കടപ്പെട്ടിരിക്കുന്നത് പെൺകുട്ടികൾ മാത്രമുണ്ടായിരുന്ന ആ കോളേജിലെ അനുഭവങ്ങളോടാണ്.
ഇക്കണോമിക്സ് അസോസിയേഷൻ സെക്രട്ടറി, കോളേജ് യൂണിയൻ അംഗം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ…പല വേഷങ്ങൾ അണിഞ്ഞു. ക്ലാസിലെ മലയാളത്തിൽ പരീക്ഷ എഴുതുന്ന സഹപാഠികൾക്ക് സോഷ്യോളജി ഇംഗ്ലീഷ് പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു നോട്ട് തയാറാക്കാൻ സഹായിച്ചാണ് എന്നിലൊരു വിവർത്തക ആദ്യമായി തെളിഞ്ഞു വന്നത്. സോഷ്യോളജി എന്ന വിഷയം ഡിഗ്രിക്ക് സബ് ആയി ഉണ്ടായിരുന്ന അപൂർവ കോളേജ് ആയിരുന്നു ഞങ്ങളുടേത്. എങ്കിലും ആ വിഷയം പഠിച്ചത് പിന്നീട് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. സിഗ്മണ്ട് ഫ്രോയിഡും സാമൂഹ്യ മനശാസ്ത്രവുമെല്ലാം ജീവിത വീക്ഷണങ്ങൾ രൂപീകരിക്കാൻ സഹായിച്ചിട്ടുണ്ട്.
ബസ്/കാർ കണ്ടാൽ വാള് വയ്ക്കുന്ന ഞാൻ, വഴി നീളെ വാള് വച്ചും മൈസൂർ വരെ കോളേജിൽ നിന്ന് ടൂർ പോയതും സത്യമംഗലം കാടുകൾക്ക് ഇടയിലൂടെ രാത്രിയാത്ര ചെയ്തതും മൈസൂറിലെ ഒരു തെങ്ങിൻ തോപ്പിന് നടുവിലുള്ള ഹോംസ്റ്റേ പോലുള്ള ഇടത്ത് താമസിച്ചതും നന്തി ഹിൽസും ത്രിവേണി സംഗമവും മൈസൂർ പാലസും ടിപ്പുവിന്റെ ശവകുടീരവും കുരങ്ങൻമാർ അരങ്ങുവാഴുന്ന ചാമുണ്ടെശ്വരി ക്ഷേത്രവും വൃന്ദാവൻ ഗാർഡൻസും മൃഗശാലയും പക്ഷി സങ്കേതവും എല്ലാം മഴ നനഞ്ഞു കണ്ടതും…എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർമയിൽ ഉണ്ട്.
സ്റ്റേജിൽ ആൺവേഷം അവതരിപ്പിച്ചതും ഫുഡ് ഫെസ്റ്റിവലിൽ സ്റ്റാൾ നടത്തിയതും കേരളപ്പിറവിക്ക് സ്കിറ്റിന് വേണ്ടി മുഴുനീള സ്ക്രിപ്റ്റ് തയാറാക്കിയതും പ്രിയപ്പെട്ട സിസ്റ്റർ റോസ് ആന്നിനും സിസ്റ്റർ മെർലിനും ബെറ്റി മിസ്സിനും രാധ മിസ്സിനും മുൻപിൽ വൈവയ്ക്ക് ഇരുന്നതും ഒക്കെ…ഇനി മടങ്ങി വരില്ല ഒരിക്കലും ആ കാലം! എന്റെ സണ്ണി സിപ്പ് ഓടിച്ചു ഞാൻ കോളേജ് പോയിരുന്ന ആ സുന്ദര കാലം!
അവിടെ നിന്ന് പി ജി ചെയ്യാൻ ചെന്നെത്തിയത് പാലക്കാടിന്റെ കോളേജ് മുത്തശ്ശിയായ ഗവ. വിക്ടോറിയ കോളേജിലേക്കാണ്. കലാ-സാഹിത്യ-രാഷ്ട്രീയ-സിനിമ രംഗത്തെ പല മഹാരഥന്മാർ പഠിച്ച കോളേജ്. മോഹൻലാൽ ലാലേട്ടനായി ഓടി നടന്ന ‘സർവകലാശാല’ സിനിമയിലെ കോളേജ്. പി ജി പഠനം സെമെസ്റ്റർ ആയതിനാൽ പഠനം മാത്രമായിരുന്നു ശ്രദ്ധ. അസൈൻമെന്റുകൾ, പ്രൊജക്റ്റ്, ഇന്റെർണൽ മാർക്ക്, വൈവ…ഇക്കണോമിക്സ് ഡിപ്പാർട്മെന്റ് അല്ലാതെ വേറൊരു ലോകം ഞങ്ങൾക്ക് ഇല്ലായിരുന്നു.
സമാധാനമായി പി ജി പഠിച്ചോണ്ടിരുന്ന ഞാൻ ഒരു ദിവസം പത്രത്തിൽ ഒരു പരസ്യം കാണുന്നു. പത്രം ഒരു ടി വി ന്യൂസ് ചാനൽ ആരംഭിക്കാൻ പോകുന്നു, അതിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പരസ്യം. നല്ലൊരു അവസരം ആയതിനാലും ജേർണലിസം പി ജി ചെയ്യാൻ ആഗ്രഹിച്ച എനിക്ക് അതിന് പകരം ഒരു ഹാൻഡ്‌സ് ഓൺ അനുഭവം ആയിരിക്കുമെന്നും കരുതിയാണ് അപേക്ഷ അയക്കുന്നത്. ഒടുവിൽ കേരളത്തിൽ പലയിടത്തായി നടത്തിയ മത്സരപരീക്ഷയും കൊച്ചിയിലെ പാനൽ ഇന്റർവ്യൂവും എല്ലാം വിജയിച്ച ഒരു ചെറിയ സംഘം റിപ്പോർട്ടർ ട്രെയിനികളിൽ ഒരാളായി എനിക്കും ‘പണി’ കിട്ടി. ഞാൻ പി ജി മൂന്നാം സെമെസ്റ്ററിൽ ആണ്. സെമെസ്റ്റർ പരീക്ഷയും നാലാം സെമെസ്റ്ററും കിടക്കുന്നു ബാക്കി!
ജേർണലിസം പാഷൻ ആയിരുന്നതിനാലും കേരളത്തിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനത്തിലാണ് ജോലി ലഭിച്ചിരിക്കുന്നത് എന്നത് കൊണ്ടും ജോയിൻ ചെയ്യാൻ തന്നെ ആ 21 കാരി തീരുമാനിക്കുന്നു. സെമെസ്റ്റർ ബ്രേക്ക് ആണ്, സ്റ്റഡി ലീവാണ്. ഞാൻ കൊച്ചിയിൽ ആദ്യ ഘട്ട പരിശീലനത്തിലും. പരിശീലനം കഴിഞ്ഞു എല്ലാരേയും പലയിടത്തായി പോസ്റ്റ് ചെയ്തു. എനിക്ക് പാലക്കാട് നിന്ന് അടുത്തുള്ള സ്ഥലമാണ് കിട്ടിയത്-തിരുവനന്തപുരം! അങ്ങനെ തലസ്ഥാനനഗരിയിൽ, വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ഞാൻ എന്റെ ഔദ്യോഗിക ജീവിതം തുടങ്ങി.
ചാനൽ സ്റ്റുഡിയോ പണി തീർന്നിട്ടില്ല. ചാനൽ ഓൺ എയർ ആയിട്ടില്ല. എന്നാലും വാർത്ത ശേഖരണവും ഡെമോ ന്യൂസ് ബുള്ളറ്റിനും ഒക്കെ മുറ പോലെ നടക്കുന്നുണ്ട്. റിപ്പോർട്ടിങ്, ന്യൂസ് പ്രൊഡക്ഷൻ ഒക്കെ ആവേശത്തോടെ ചെയ്യുന്നുണ്ടെങ്കിലും പരീക്ഷ തീയതി എന്റെ തലയ്ക്ക് മുകളിൽ ഡമോക്ലെസിന്റെ വാൾ പോലെ തൂങ്ങി കിടപ്പുണ്ട്. ഇത്രയും പഠിച്ചിട്ട് പി ജി പൂർത്തിയാക്കാതെ പോകുന്നത് എങ്ങനെ. ഇടയ്ക്ക് കൊച്ചിയിൽ ട്രെയിനിങ്ങിന് പോകുമ്പോഴൊക്കെ കോ ഓർഡിനേറ്റിങ് എഡിറ്ററോടും ന്യൂസ് ഡയറക്ടറോടും പറയുന്നുണ്ട്-എനിക്ക് പരീക്ഷ എഴുതാൻ പോകണം. ചാനൽ എന്ന് തുടങ്ങും എന്ന് ഉറപ്പില്ലാത്തത് കൊണ്ടു കൃത്യമായ മറുപടി ഒന്നുമില്ല. ഒടുവിൽ അടുത്ത ആഴ്ച പരീക്ഷ എന്നായി. എന്തായാലും ലീവ് കിട്ടില്ല, പി ജി സ്വപ്നം ഉപേക്ഷിക്കണം അല്ലെങ്കിൽ ജോലി ഉപേക്ഷിക്കണം എന്നായി ഓപ്ഷൻസ്. അങ്ങനെ ആ പരീക്ഷ കടന്നു പോയി, ഞാൻ തിരുവനന്തപുരത്തും.
ചാനൽ ഓൺ എയർ ആയി. നാലാം സെമെസ്റ്റർ ക്ലാസ് തുടങ്ങി. ഒരു മാസം എങ്കിലും ക്ലാസിൽ ഇരുന്നാലേ മിനിമം അറ്റൻഡൻസ് ആകൂ. ഒപ്പം നാലാം സെമെസ്റ്റർ പരീക്ഷയ്ക്ക് മുൻപ് മൂന്നാം സെമെസ്റ്റർ സപ്ലി പരീക്ഷകളുമുണ്ട്. ചാനലിലെ എന്റെ സീനിയർസിനോട് എന്റെ ആവശ്യം പറഞ്ഞു പറഞ്ഞു മടുത്ത ഞാൻ പി ജി എന്ന സ്വപ്നം ഉപേക്ഷിച്ച മട്ടായി. ഒരു ദിവസം ബ്യൂറോയിൽ ഇരുന്ന എനിക്ക് ജയദീപേട്ടന്റെ(അന്നത്തെ കോർഡിനേറ്റിങ് എഡിറ്റർ) കാൾ വന്നു, “നീ പരീക്ഷയ്ക്ക് പോകുന്നില്ലേ?” എന്നോട് മകളോടെന്ന വാത്സല്യം ഉള്ളയാളാണ്. ഞാൻ പറഞ്ഞു, “എനിക്ക് നിങ്ങളാരും ലീവ് തരുന്നില്ലല്ലോ!” അദ്ദേഹം പറഞ്ഞു, “പോയി ക്ലാസ് അറ്റൻഡ് ചെയ്തു വാ, പരീക്ഷ പിന്നെ നോക്കാം!” എനിക്ക് കേട്ട വാക്കുകൾ വിശ്വസിക്കാനായില്ല.
അങ്ങനെ ജയ്ദീപേട്ടൻ കാരണം ഞാൻ അറ്റൻഡൻസ് തികച്ചു, പ്രൊജക്റ്റ് സബ്‌മിറ്റ് ചെയ്തു ഓടി വന്നു. എന്റെ ഡിപ്പാർട്മെന്റ് വളരെ അധികം സഹായിച്ചു ഇക്കാര്യത്തിൽ. ഇനി പരീക്ഷ എഴുതിയാൽ മതി. ഓരോ പരീക്ഷയ്ക്കും ഇടയിൽ ഗ്യാപ് ഉണ്ട്. ഞാൻ എങ്ങനെയാണ് പരീക്ഷ എഴുതിയത് എന്ന് നിങ്ങൾക്ക് അറിയുമോ? രാവിലെ തമ്പാനൂരിൽ പോയി ക്യൂ നിന്ന് തത്കാൽ ബുക്ക് ചെയ്യും പാലക്കാട്ടേക്ക്-അമൃത എക്സ്പ്രസ്സ്. രാത്രി ഡ്യൂട്ടി കഴിഞ്ഞു പോകും. രാവിലെ പാലക്കാട് എത്തി കോളേജിൽ പോയി പരീക്ഷ എഴുതും. അന്ന് രാത്രി തിരിച്ചു തിരുവനന്തപുരം! പരീക്ഷ ദിവസം ഓഫ് നേടിയെടുത്തും ചില ദിവസം ലീവ് ആക്കിയും ഞാൻ സപ്ലിയും അവസാന സെമെസ്റ്റർ പരീക്ഷകളും ഇങ്ങനെ എഴുതി തീർത്തു!
ഇന്നാലോചിക്കുമ്പോൾ എങ്ങനെ ഞാൻ അത് ചെയ്തു എന്ന് അത്ഭുതം തോന്നുന്നു. ഒറ്റയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു ഞാൻ നേടിയതാണ് എന്റെ ഇക്കണോമിക്സ് പോസ്റ്റ് ഗ്രാജുവേഷൻ, അതും 70% ന് മുകളിൽ മാർക്കോടെ! അന്ന് ഞാൻ ആ ധൈര്യം(പ്രായത്തിന്റെ ആവേശം) കാണിക്കാതെ ഇരുന്നെങ്കിൽ പിന്നെ ഒരിക്കലും ഞാൻ ആ പി ജി നേടില്ലായിരുന്നു. ജേർണലിസം മതിയാക്കി മുന്നോട്ട് വന്നപ്പോഴും മറ്റൊരു ജോലി നോക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എനിക്ക് ഉണ്ടായിരുന്നു. കോൺടെന്റ് റൈറ്റിങ്,കോപ്പി റൈറ്റിംഗ്, ഓൺലൈൻ കോൺടെന്റ് എഡിറ്റർ പോലുള്ള വഴികളിലേക്ക് തിരിഞ്ഞെങ്കിലും ഇന്നും ഞാനൊരു ജേർണലിസ്റ്റ് മെന്റാലിറ്റി ഉള്ള ആളാണ്. ഏത് കാര്യത്തിലും ഒരു 10 മിനിറ്റ് സംസാരിക്കാനോ ഒരു ലേഖനം എഴുതാനോ എനിക്ക് കഴിയും. വിവരങ്ങൾ ശേഖരിക്കുക, ഫാക്ട് ചെക്ക് ചെയ്യുക എന്നതൊക്കെ ഇന്നും ചെയ്യുന്നുണ്ട്.
ഈ ഓട്ടം എന്നെ പഠിപ്പിച്ച പാഠങ്ങൾ മറ്റൊരു ബിരുദം കൂടി നൽകി-ഓരോ പ്രതിസന്ധി ഘട്ടത്തിലും പുതുവഴി തിരയാനുള്ള ആത്മവിശ്വാസം എന്ന ബിരുദം. നന്ദി ജയ്ദീപേട്ടാ, എന്നെ കരുതിയതിന്, എന്റെ സ്വപ്നം പാതി വഴിയിൽ മുടങ്ങിപ്പോകാതിരിക്കാൻ കാരണമായതിന്. എന്റെ പേര് പരിഷ്കരിച്ചു പവിത്ര ഉണ്ണി ആക്കിയ, ഞങ്ങളെ ജേർണലിസ്റ്റുകളായി മൗൾഡ് ചെയ്യാൻ കാരണമായ അന്നത്തെ തിരുവനന്തപുരം ബ്യൂറോ ചീഫ് സഞ്ജീവേട്ടനും സ്നേഹം നിറഞ്ഞ നന്ദി!
(അവസാനിച്ചു)
ആദ്യ രണ്ട് ഭാഗങ്ങൾ പ്രൊഫൈലിൽ വായിക്കാം.
NB:സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുക്കണം എന്നതാണ് പഠന രംഗത്ത് അടുത്ത സ്വപ്നം. എന്നെങ്കിലും നടന്നാൽ കാണാം! ഡോ.പവിത്ര ഉണ്ണി! ഹോ കൊതിയായിട്ട് വയ്യ!
ഫോട്ടോ: വാർത്ത വായിക്കാൻ റെഡി ആയി നിൽക്കുന്ന ആ 21 കാരി
©പവിത്ര ഉണ്ണി
#Collegememories
#FirstJob
#CareerMemories

