“അപ്പോ എല്ലാവർക്കും പറഞ്ഞതൊക്കെ ക്ലിയർ ആയല്ലോ. നാളെ ഈ സമയത്ത് വീണ്ടും ഗ്രൂപ്പ് കോളിൽ വന്നിട്ട് ബാക്കി പറയാം. ഓക്കേ, ബൈ ഫോർ നൗ”.
ലിനി ജോൺ വീഡിയോ കോൾ കട്ട് ചെയ്തു.
കൊച്ചി നഗരത്തിൽ നിന്നും കുറച്ചു മാറി ഒരു നാട്ടിൻപുറത്ത് പുതുതായി ഒരു ബുട്ടീക്ക് നടത്തി വരികയാണ് ലിനി. വീഡിയോ കോളിന് അപ്പുറം അവളുടെ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ മറ്റു മൂന്നു പേരാണ്. ഒരാൾ അന്ന, ലിനിയുടെ മുൻ സഹപ്രവർത്തകയാണ്. അവളിപ്പോഴും ലിനി പണ്ട് ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തിൽ തുടരുന്നുണ്ട്. മറ്റു രണ്ടാളും ചെറുപ്പം മുതൽ ഒന്നിച്ച് പഠിച്ച കൂട്ടുകാരാണ്, വാണിയും രമ്യയും. ബിസിനസ് ഒക്കെ ഒന്ന് പച്ചപിടിച്ചു കഴിഞ്ഞിട്ട് അന്നയും കൂടി ജോലി രാജിവച്ച് ലിനിയോടൊപ്പം ബുട്ടീക്കിന്റെ കാര്യങ്ങൾ നോക്കാമെന്നാണ് ഇപ്പോഴത്തെ അവരുടെ തീരുമാനം. ഇപ്പോൾ ആ ബുട്ടീക്കിൽ മറ്റൊരു സെയിൽസ് ഗേൾ കൂടിയുണ്ട്. സ്റ്റിച്ചിംഗ് യൂണിറ്റിൽ രണ്ടു സ്റ്റാഫ് വേറെയും. വൈകാതെ സോഷ്യൽ മീഡിയ വഴി ഓൺലൈൻ ബിസിനസിനും പ്ലാൻ ഉണ്ട്.
സമയം സന്ധ്യയോട് എടുത്തു. കട അടക്കുന്നതിനു മുൻപ് കുറച്ചു പണികൾ കൂടി ഉണ്ട്.
“ആഹാ!! ‘സഹൃദയ പെൺ കൂട്ടിൽ’ ഈ ആഴ്ചയിലെ എഴുത്തു വിഷയം എത്തിയല്ലോ”.
ഫേസ്ബുക്കിലെ വായന കൂട്ടായ്മയിൽ നിന്നു കിട്ടിയ പതിനൊന്നു യുവ എഴുത്തുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ആണിത്. ഗ്രൂപ്പ് ചർച്ചകൾ സജീവമാക്കാൻ ആഴ്ചയിലൊരിക്കൽ ഒരു വിഷയം തരും. അതിനെക്കുറിച്ച് ചെറുകഥ, കവിത, കുറിപ്പുകൾ തുടങ്ങിയവ പോസ്റ്റ് ചെയ്യാം. മികച്ച രചയിതാവിന് വാരാന്ത്യ ഒത്തുചേരലിൽ മറ്റെല്ലാവരും വക ട്രീറ്റ്, അതാണ് ഓഫർ.
സത്യത്തിൽ ലിനി ഇപ്പോഴാണ് ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്. ജോലിയും സ്വപ്നങ്ങളും ജീവിതവും എല്ലാം ഒരു നൂലിൽ കോർത്ത് ഭംഗിയായി അടുക്കി വെയ്ക്കാൻ ലിനി പഠിച്ചു കഴിഞ്ഞു.
ഈ ആഴ്ചയിലെ വിഷയം ” തിരിച്ചറിവ് “. ആകസ്മികമായി ഒരു സുഹൃത്തിനെയോ മാറ്റാരെയെങ്കിലുമോ കണ്ടുമുട്ടിയതിനെ കുറിച്ചോ അവരുടെ വേർപാടിനെ കുറിച്ചോ എഴുതാം.
തന്റെ ജീവിതത്തിൽ അങ്ങനെ ആരെങ്കിലും ഉണ്ടോ എന്ന് ഒരു നിമിഷം ലിനി ചിന്തിച്ചു നോക്കി. പെട്ടെന്ന് ഒരു കുഞ്ഞു മാലാഖ അവളുടെ ഉള്ളിൽ ചിറകടിച്ചുയർന്നു. ഒപ്പം പണ്ടത്തെ തൊട്ടാവാടിയായ തന്നെക്കുറിച്ചുള്ള ഓർമ്മകളും….
മധ്യവേനൽ അവധി കഴിഞ്ഞ് നാട്ടിലെ പ്രധാന പള്ളിക്കൂടത്തിലേക്ക് ഉറുമ്പിൻ കൂട്ടങ്ങൾ പോലെ റോഡിൻ്റെ ഓരം പറ്റി കുട്ടികൾ നടന്നു നീങ്ങി… ഇടവപ്പാതി പതിവ് തെറ്റിക്കാതെ കുരുന്നുകളെ നനയ്ക്കാൻ എത്തിയിട്ടുണ്ട്.
ലിനിയൂം കൂട്ടുകാരികളും ഇനി പത്താം ക്ലാസിലേക്കാണ്. ലിനിയുടെ ഒന്നാം ക്ലാസ് മുതലുള്ള കൂട്ടുകാരികളാണ് രമ്യയും വാണിയും. ഇടയ്ക്ക് മൂന്നോ നാലോ ക്ലാസുകളിൽ പിരിയേണ്ടി വന്നതൊഴിച്ചാൽ മൂന്നാളും എന്നും ഒരുമിച്ച് തന്നെ. കഴിഞ്ഞ കൊല്ലം ഒരു കൂട്ടുകാരി വേറെ ക്ലാസിലായിപ്പോയി. ഭാഗ്യത്തിന് സ്കൂളിലെ അവസാന വർഷം മൂന്നാളും ഒരുമിച്ചാണെന്ന സന്തോഷത്തിൽ ചിരിയും കളിയുമായി ഓടിട്ട രണ്ടുനില സ്കൂൾ കെട്ടിടത്തിൻ്റെ മരപ്പടവുകൾ കയറിയവർ ക്ലാസിലെത്തി. നീല പാവാടയും വെള്ള ഷർട്ടും മജന്ത റിബണും ഇട്ട് ഒരുങ്ങി വന്നിരിക്കുന്ന സഹപാഠികൾക്കിടയിലൂടെ അവസാന ബെഞ്ചിൽ രണ്ടു കൂട്ടുകാർക്ക് നടുവിൽ ലിനി സ്ഥാനമുറപ്പിച്ചു. അല്ലെങ്കിലുമവൾക്ക് അവസാന ബഞ്ച് ആണ് എപ്പോഴുമിഷ്ടം. ഉഴപ്പാനൊന്നുമല്ല, ഏറ്റവും പുറകിലിരുന്നാൽ പെട്ടെന്ന് ആരും ശ്രദ്ധിക്കില്ലല്ലോ എന്ന തെറ്റിദ്ധാരണ തന്നെ കാരണം. മാത്രമല്ല, രണ്ടു ധൈര്യശാലികളുടെ നടുവിലിരുന്നാൽ പല ഗുണങ്ങളും ഉണ്ട്. ടീച്ചർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമറിയാണെങ്കിൽ ഇടത്തേ കൂട്ടുകാരിയുടെ വലത്തേ ചെവിയിലോ വലത്തേ കൂട്ടുകാരിയുടെ ഇടത്തേ ചെവിയിലോ ഒന്നു പറഞ്ഞു കൊടുത്താൽ മതി അവരത് ഉച്ചത്തിൽ പറഞ്ഞോളും. തൻ്റെ ആമത്തോടിനുള്ളിൽ അവൾക്ക് തലയും കൈകാലുകളും ഒതുക്കി സുഖമായിരിക്കാം. ഉത്തരം പറഞ്ഞ സന്തോഷവും കിട്ടും. അങ്ങനെയാണല്ലോ ഇത്ര നാളും രക്ഷപെട്ടുപോന്നത്.
ആ ആശ്വാസമെല്ലാം ക്ലാസ് ടീച്ചർ വരുന്നത് വരെയേ ഉണ്ടായുള്ളൂ. എല്ലാവരെയും ഒന്നു പരിചയപെട്ട ശേഷം മലയാളം പഠിപ്പിക്കുന്ന അനിത ടീച്ചർ ലിനിയെ നോക്കി പറഞ്ഞു.
“ഇയാള് ഇങ്ങോട്ട് വരൂ.”
“ഞാനോ?? “എന്ന സംശയഭാവത്തിൽ നിന്നപ്പോൾ ,
“അതേ, താൻ തന്നെ. തൻ്റെ ബുക്കെല്ലാം എടുത്തിട്ട് ഏറ്റവും മുന്നിലുള്ള ബെഞ്ചിൽ വന്നിരിക്കൂ.”
“ടീച്ചറേ, എനിക്ക് നല്ല പൊക്കമുണ്ടല്ലോ. ഞാൻ ഇവിടിരുന്നോളാം . പുറകിലിരിക്കുന്നോർക്ക് കാണാൻ പറ്റില്ല ഞാൻ മുന്നിലിരുന്നാൽ.” അവളൊന്നു പറഞ്ഞു നോക്കി.
“തനിക്ക് അത്രയ്ക്ക് പൊക്കമൊന്നുമില്ലടോ. ആദ്യ ബെഞ്ചിൽ അങ്ങേ അറ്റത്ത് ഇരുന്നാൽ മതി. എനിക്ക് തന്നെ കൊണ്ട് പല കാര്യങ്ങളും സാധിക്കാനുണ്ട്. ”
അതും കൂടി കേട്ടതോടെ അവളുടെ നെഞ്ചിടിപ്പ് ഒന്നു കൂടി കൂടി. മനസ്സില്ലാ മനസ്സോടെ തൻ്റെ പത്താം ക്ലാസ്സ് പഠനം ലിനി ആ ഒന്നാം ബെഞ്ചിൽ ആരംഭിച്ചു. വന്ന പാടെ ടീച്ചർ ക്ലാസെടുക്കാനും തുടങ്ങി.
ക്ലാസിനിടയിൽ അടുത്തിരിക്കുന്ന പെൺകുട്ടി അവളെ നോക്കി ഒന്ന് ചിരിച്ചു. അവളുടെ പേര് റീന. കണ്ടാൽ അഞ്ചിലോ ആറിലോ പഠിക്കുന്നതാണെന്നേ പറയൂ. തിളങ്ങുന്ന കണ്ണുകളും റോസാപ്പൂ പോലുള്ള ചുണ്ടുകളും ഉള്ള ഒരു കൊച്ചു സുന്ദരി. നിഷ്കളങ്കമായ മുഖവും പെരുമാറ്റവും. ആദ്യമായാണ് അവർ ഒന്നിച്ച് പഠിക്കുന്നത്. രണ്ടു കൊല്ലം മുന്നേ മറ്റൊരു സ്കൂളിൽ നിന്നിവിടെ വന്നതേ ഉള്ളൂ. ലിനിയുടെ അത്രപോലും സംസാരിക്കാത്ത വളരെ ശാന്തസ്വഭാവമുള്ള പെൺകുട്ടി. അവളെ കണ്ടത് ലിനിക്കൊരു ആശ്വാസമായിരുന്നു. എങ്കിലും പുറകിലെ ബഞ്ചിൽ ഉപേക്ഷിച്ചുപോന്ന തൻ്റെ ആമത്തൊടിലേക്ക് തിരിച്ച് പോകാൻ അവളൊരു അവസരം നോക്കിയിരുന്നു. സമയം കിട്ടുമ്പോഴെല്ലാം അവൾ പഴയ കൂട്ടുകാർക്കൊപ്പം വർത്തമാനത്തിൽ മുഴുകി.
ഒന്നാം ബെഞ്ചിലിരുത്തിയത്തിൻ്റെ ഉദ്ദേശം അവൾക്ക് പിറ്റേന്ന് മുതലാണ് മനസ്സിലാവാൻ തുടങ്ങിയത്. ആദ്യ പാഠം എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.
“ഇയാള് എഴുന്നേറ്റ് നിന്ന് ആദ്യ നാലു വരികൾ ഒന്നു വായിച്ചേ”. ടീച്ചർ വാത്സല്യത്തോടെ പറഞ്ഞു.
പഴയ സഹപാഠിയുടെ മകളെ ആ ആമത്തോടിൽ നിന്ന് പുറത്തു കൊണ്ട് വരാനുള്ള ടീച്ചറുടെ അടവായിരുന്നു അത് എന്നവൾക്ക് പതിയെ മനസ്സിലാവാൻ തുടങ്ങി..
“വത്സ ! സൗമിത്രേ ! കുമാര ! നീ കേള്‍കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍.
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു
മുന്നമേ ഞാനെടോ; നിന്നുള്ളിലെപ്പോഴും”
“ഒരു ചോദ്യത്തിനുത്തരം എഴുന്നേറ്റുനിന്നു പറയാൻ ധൈര്യമില്ലാത്തവളോട് ഈ ചതി വേണ്ടായിരുന്നു എൻ്റെ ടീച്ചറേ” എന്ന് മനസ്സിലോർത്തു ഒരു വിധം ലിനി ചൊല്ലി തീർത്തു.
പിന്നീടങ്ങോട്ട് കടുകട്ടി മലയാളം പദ്യ ഭാഗങ്ങൾ ക്ലാസ്സിൽ എഴുന്നേറ്റ് നിന്ന് ഉറക്കെച്ചോല്ലുന്നതും തെറ്റിപോയിട്ട് സഹപാഠികൾ കളിയാക്കുന്നതും സ്വപ്നം കണ്ട് ദിവസങ്ങളോളം അവളുടെ ഉറക്കം നഷ്ടപെട്ടു. ചക്ഷുശ്രവണൻ്റെ തൊണ്ടയിൽ കുരുങ്ങിയ തവളയെ പോലവളുടെ ശ്വാസം മുട്ടി.
ചലദളിഝങ്കാരം ചെവികളിലംഗാരം,
കോകിലകൂജിതങ്ങൾ കൊടിയ കർണ്ണശൂലങ്ങൾ,
കുസുമസൗരഭം നാസാകുഹരസരസ്സൈരിഭം,
ആരണ്യാന്തരഗഹ്വരോദരതപ-
സ്ഥാനങ്ങളിൽ, സൈന്ധവോ-
ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ.

ടീച്ചർ വായിക്കാൻ പറയുന്നതിന് മുൻപ് തന്നെ ലിനി എല്ലാ പദ്യവും കഷ്ടപ്പെട്ട് ഹൃദിസ്ഥമാക്കാൻ തുടങ്ങി. എഴുത്തച്ഛനും ഉണ്ണായിവാര്യരും വയലാറും ഒക്കെ സ്ഥിരമായി സ്വപ്നങ്ങളിൽ വന്നു പദ്യം പഠിപ്പിക്കലായി!! പണ്ട് സ്വന്തമായെഴുത്തിയ കവിത കൂട്ടുകാരിയുടെ പേരിൽ സ്കൂളിലെ കൈയെഴുത്ത് മാഗസിനിൽ കൊടുത്ത ധൈര്യശാലിയുടെ ഒരു വിധി !!
‘എന്നെ കണ്ടാൽ മിണ്ടല്ലേ’ എന്ന ആപ്തവാക്യം ജീവിതചര്യയാക്കിയ ലിനിയുടെ ജീവിതം പദ്യപാരായണത്തിൻ്റെ വഴിയിലേക്ക് ടീച്ചർ എത്രപ്പെട്ടെന്നാണ് തിരിച്ച് വിട്ടത്!!!
വായിക്കുന്നതൊന്നും തെറ്റുന്നില്ലെങ്കിലും ആ ശരബെഞ്ചിലെ ഇരിപ്പ് തന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന പോലവൾക്ക് തോന്നി..
തുടരും..
# തിരിച്ചറിവ്


13 Comments
നന്നായി എഴുതി👍🌹
Thank you..♥️♥️🙏
പോരട്ടെ പോരട്ടെ. ഇപ്പറഞ്ഞ പദ്യഭാഗങ്ങളൊക്കെ മെസ്സിക്ക്കിയാൽ പിന്നെ ജീവിതത്തിലൊരു പ്രതിസന്ധിയും തളർത്തില്ല; ഉറപ്പല്ലേ😀👌
♥️♥️♥️🙏
നല്ല എഴുത്ത് 👌🥰💗
Thank you♥️♥️♥️
Pingback: ചിറകടിയൊച്ചകൾ Part 2 അവസാനഭാഗം - By Electa Joeboy - കൂട്ടക്ഷരങ്ങൾ
നല്ലെഴുത്ത്. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു❤️🌹👌
Thank you ♥️♥️
മഹാകവികൾ സ്വപ്നത്തിൽ വന്നു കവിതപഠിപ്പിക്കാൻ തുടങ്ങിയത് അടിപൊളി 😂❤️…
നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി waiting.. ❤️
♥️♥️
നന്നായിരിക്കുന്നു ഇലക്ട! ഒഴുക്കുള്ള എഴുത്ത് .ഇഷ്ടം❤️❤️
Thank you 🌹