ആരവങ്ങളൊക്കെ ഒഴിഞ്ഞിരിക്കുന്നു. റൂബിയും സൂസനും വിവാഹച്ചടങ്ങുകൾ കഴിഞ്ഞയുടനേ പോയി. ഇവിടിനി അനിലക്ക് കൂട്ടായി ഞാൻ മാത്രം. എന്തോ അവളെ തനിച്ചാക്കി പോകാനെനിക്കു കഴിഞ്ഞില്ല.
ജനലഴിയിൽ പിടിച്ച്, കട്ടപിടിച്ച ഇരുട്ടിലേക്കു നോക്കി അനില നിന്നു. അവളുടെ എല്ലാമെല്ലായ മകൾ ഭർതൃഗൃഹത്തിലേക്ക് പോയിരിക്കുന്നു. ഇതേ പോലെ ഒരിക്കൽ, അവളും മറ്റൊരാളുടെ വീട്ടിൽ പോയതാണ്. അധികം വൈകാതെ വയറ്റിലൊരു കുഞ്ഞുജീവനുമായി എല്ലാം ഇട്ടെറിഞ്ഞു പോരേണ്ടിവന്നുവെന്നു മാത്രം!
ഞാനെൻ്റെ പ്രിയ കൂട്ടുകാരിയെ ചേർത്തുപിടിച്ചു നിൽക്കെ, എൻ്റെ ഓർമ്മകൾ മുപ്പതുവർഷം പിന്നിലേക്ക് ഊളിയിട്ടു പാഞ്ഞു. ഒരു പക്ഷേ എൻ്റെ ഓർമ്മകൾക്കൊപ്പം അവളും സഞ്ചരിച്ചിരിക്കാം.
ഞങ്ങളുടെ കോളേജ് കാലഘട്ടം… ഹോസ്റ്റലിൻ്റെ അറ്റകുറ്റപ്പണികൾക്കായി ഞങ്ങൾ നാലുകൂട്ടുകാരെ താഴത്തെ നിലയിൽ നിന്ന് രണ്ടാം നിലയിലേക്ക് മാറ്റി. സ്റ്റഡി ലീവ് സമയം ആയതിനാൽ ഈ മാറ്റം ബുദ്ധിമുട്ടാണെന്നു ഞങ്ങൾ ഭാവിച്ചു, എന്നാൽ മനസ്സിൽ പാൽപായസം കിട്ടിയ പ്രതീതിയായിരുന്നു. കാരണം മറ്റൊന്നുമല്ല: താഴത്തെ നിലയിൽ, തൊട്ടടുത്ത മുറിയിലായിരുന്നു വാർഡനും ഞങ്ങളുടെ പേടിസ്വപ്നവുമായ മിസ്സ് റീത്തയുടെ ആസ്ഥാനം. പ്രായം അമ്പത്തിയൊന്ന്, അഞ്ചരയടിക്കുമേൽ പൊക്കം, മുഖത്തൊരു വലിയ മറുക്, അതിൻമേൽ നീണ്ട രോമങ്ങൾ, മലർന്ന ചുണ്ട്. ഇതാണ് മിസ്സ് റീത്ത. അത്യാവശ്യം സുന്ദരിയായിരുന്നെങ്കിലും, കുട്ടികളെ കാണുമ്പോൾ തൻ്റെ മലർന്ന ചുണ്ടുകൾ അവർ കൂടുതൽ മലർത്തിപ്പിടിച്ചിരുന്നു. നെറ്റിചുളിക്കിപ്പിടിച്ചും രൂക്ഷമായിനോക്കിയും അവർ അസ്സലൊരു ജയിൽ വാർഡനെ അനുസ്മരിപ്പിച്ചു. മിസ്സ് റീത്തയുടെ നേരിട്ടുള്ള നിരീക്ഷണവലയത്തിൽനിന്ന് പുറത്തായി മുകളിലെത്തിയപ്പോൾ ഏതാണ്ട് പരോൾ കിട്ടിയ ആശ്വാസം! തോട്ടത്തിലേക്കുള്ള ജനാലകൾ തുറക്കരുതെന്നുള്ള താക്കീതോടുകൂടിയാണ് മുകളിലേക്ക് വിട്ടതെങ്കിലും, കറണ്ടുപോയപ്പോൾ കാറ്റുകിട്ടാനായി ഞങ്ങൾ ജനൽപാളികൾ തുറന്നുവച്ചു.
രാത്രി ഏതാണ്ട് പതിനൊന്നുമണിയായിട്ടുണ്ടാവും. ആരും ഉറങ്ങിയിട്ടില്ല. ഞങ്ങൾ അടക്കത്തിൽ സംസാരിച്ചിരിക്കുമ്പോൾ മതിലിനുമപ്പുറം റബർതോട്ടത്തിലെ ആ കൂരിരുട്ടിൽ ഒരു കുഞ്ഞുവെളിച്ചം തെളിഞ്ഞു കണ്ടു. അത് ഇടവിട്ട് തെളിഞ്ഞും അണഞ്ഞും മതിലിനരികിലേക്ക് വന്നടുത്തു. സൂക്ഷിച്ചു നോക്കിയപ്പോൾ സിഗരറ്റുവലിച്ചുവന്ന ആരോ ഒരാളാണെന്ന് മനസ്സിലായി. ഇനി വല്ല കള്ളനോ മറ്റോ ആണോ? ഞങ്ങളുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി. ശ്വാസമടക്കി കട്ടിലിൽക്കിടന്ന് ഞങ്ങൾ നാലാളും പതുക്കെ തലയുയർത്തിനോക്കി.
“എന്തേ അനക്കമൊന്നുമില്ലല്ലോ? എല്ലാരും ഉറങ്ങിപ്പോയോ?” മതിലിനപ്പുറം ഒരു പുരുഷ ശബ്ദം! ഞങ്ങളുടെ മുറി പൂർണ്ണമായും നിശ്ശബ്ദമായി. സിഗരറ്റ് വലിച്ചുതീരുംവരെ ആ മനുഷ്യൻ അവിടെ നിന്നു. പിന്നീടതാ അയാൾ പാടുന്നു. “വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ…” പാട്ട് തീർന്നതും ഗുഡ്നൈറ്റ് പറഞ്ഞ് ആൾ സാവധാനം നടന്നകന്നു.
ആരോ ഹോസ്റ്റലിൽ പറയുന്നതു കേട്ടിരുന്നു, റബർത്തോട്ടത്തിലൊരു “പാട്ടുകുട്ടൻ” രാത്രിയിൽ വന്ന് പാടാറുണ്ടെന്ന്. അത് ഇയാൾ ആവുമെന്ന് ഞങ്ങൾ ഊഹിച്ചു. അടുത്ത രാത്രിയിലും അയാൾ വന്നു. അയാളുടെ ഈ പോക്കുവരവ് ഞങ്ങൾക്ക് കൗതുകമായി. “ഇന്നലെ മയങ്ങുമ്പോൾ” എന്ന പാട്ടിലായിരുന്നു ഇന്നത്തെ തുടക്കം. ഞങ്ങളുടെ തുറന്നുകിടകന്ന ജനാലയിലേക്കു നോക്കിയാണയാൾ പാടിയത്. അതിനുശേഷം ടൗണിലെ ക്ഷേത്രത്തിൽ നടന്ന ഗാനമേളയുടെ വിശേഷങ്ങൾ ഞങ്ങളാരോ ആവശ്യപ്പെട്ടപോലെ വിവരിക്കാൻ തുടങ്ങി. ഞങ്ങൾക്ക് രസം പിടിച്ചെങ്കിലും, അത് ഒട്ടും പുറത്തുകാട്ടരുതല്ലോ. അതിനാൽ ഒരു പ്രതികരണവുമില്ലാതെ ശ്വാസം പിടിച്ചിരുന്ന് പറഞ്ഞതെല്ലാം കേട്ടു. അയാളും ഞങ്ങളുടെ പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി.
അങ്ങനെയിരിക്കെ ഒരു രാത്രി അയാൾ വന്നില്ല. ആശയോടെ പിറ്റേ രാത്രിയും അയാളുടെ വരവിനായി ഞങ്ങൾ കാത്തിരിന്നു. അന്നും വന്നില്ല. ഇനി വരില്ലെന്നു ഓർത്തിരിക്കെ മുന്നാം രാത്രിയിലതാ ആ ചൂളമടി! കറണ്ടടിച്ചപോലെ എല്ലാരും ചാടിയെണീറ്റു. കത്തിച്ചുവച്ചിരുന്ന മെഴുകുതിരിയൊക്കെ പെട്ടെന്നൂതിക്കെടുത്തി. യുദ്ധൂമിയിലെ ഭടന്മാരെപ്പോലെ എല്ലാവരും കട്ടിലിൽ കമഴ്ന്നു കിടന്നു.
“നിങ്ങൾ പുതിയ ആൾക്കാരാണല്ലേ?” മതിലിനപ്പുറത്തുനിന്നാ ശബ്ദം. “എങ്ങനെ മനസ്സിലായി?” പെട്ടെന്ന് അനില ചാടിക്കേറി ചോദിച്ചു. അതൊക്കെ അറിയാമെന്ന മട്ടിൽ അടക്കിപ്പിടിച്ച് ആശാൻ ഒരു ചിരി ചിരിച്ചു. കൂടുതൽ സംസാരിക്കാതിരിക്കാൻ റൂബി അനിലയുടെ വായ പൊത്തി. പിന്നീടുള്ള രാത്രികളിലും ഇതുതന്നെ ആവർത്തിച്ചു. സിഗരറ്റ് വലിച്ച് ചൂളമടിച്ച് പതിഞ്ഞ ശബ്ദത്തിൽ മനോഹരങ്ങളായ പ്രണയഗാനങ്ങൾ പാടി ശുഭരാത്രി നേർന്ന് അയാൾ മടങ്ങിപ്പോയി. ഞങ്ങളുടെ ഭയം പതുക്കെപ്പതുക്കെ നീങ്ങി. നിത്യവും അയാളുടെ ചൂളം വിളിക്കും കരിയില ഞെരിയുന്ന ശബ്ദത്തിനുമായി ഞങ്ങൾ കാതോർത്തിരുന്നു. അയാളെക്കുറിച്ച് കൂടുതലറിയാൻ എല്ലാർക്കും താല്പര്യമേറി. പക്ഷെ അനില മാത്രമാണ് മിണ്ടാനിത്തിരിയെങ്കിലും ധൈര്യം കാട്ടിയത്.
അങ്ങനെയിരിക്കെ നാട്ടിൽ ഉത്സവക്കാലം ആരംഭിച്ച സമയം. കലാപരിപാടികളുടെ കോലാഹലം അന്തരീക്ഷത്തിൽ മുഖരിതമായി. അതിനാൽ അയാളോടു മിണ്ടിയാലും മിസ്സ് റീത്ത കേൾക്കില്ല എന്നൊരു വിശ്വാസം ഞങ്ങളിലുണ്ടായി. ഞങ്ങളോരോത്തരായി അനിലയ്ക്കൊപ്പം അയാളോടു മിണ്ടാൻ കൂടി. എങ്കിലും ഈ രാപ്പാട്ടുകാരനായിരുന്നു താരം. ഞങ്ങൾ നല്ല കേഴ്‌വിക്കാരും. ഈ സംഭാഷണവേളകളിലൊന്നിലും അഹിതമായ ഒരു വാക്കുപോലും അയാളുടെ നാവിൽനിന്നും വന്നില്ലെന്നത് ഞങ്ങൾക്കയാളോടുള്ള ഇഷ്ടം കൂട്ടി.
“ശരിക്കും പേരെന്താ?” അനില ഒരു രാത്രി ചോദിച്ചു. എല്ലാവരെയും പോലെ നിങ്ങളുമെന്നെ “പാട്ടുകുട്ടാ”ന്നു വിളിച്ചോളൂന്ന് പറഞ്ഞു. “ആട്ടെ നിങ്ങളുടെയോ?” എന്നയാൾ തിരിച്ചു ചോദിച്ചപ്പോൾ, പേര് പറഞ്ഞാൽ പ്രശ്നമാകുമെന്നു പേടിച്ച് ഞങ്ങളെല്ലാം പേരൊക്കെ മാറ്റിപ്പറഞ്ഞു. കള്ളം കണ്ടുപിടിച്ചമട്ടിൽ അയാൾ പറഞ്ഞു, “എനിക്കറിയാം ഇതൊന്നും നിങ്ങളുടെ പേരല്ലെന്ന്.” ഞങ്ങൾ ചെറുതായൊന്നു ചമ്മി.
പേരറിയില്ലെങ്കിലും എന്തോ അയാളെ “പാട്ടുകുട്ടാ”ന്ന് വിളിച്ച് ചെറുതാക്കാൻ ഞങ്ങൾക്കൊരിക്കലും തോന്നിയില്ല. ഒരു രാത്രിയിൽ സംസാരിച്ചു നിൽക്കെ, “ദേ! മിസ്സ് റീത്ത വരുന്നുവെന്നു പറഞ്ഞ്” അയാൾ ഞങ്ങളെയൊന്നു പേടിപ്പിച്ചു. “അയ്യോ, ആ യക്ഷിയറിഞ്ഞാൽ, അവർ ഞങ്ങളുടെ ചോര കുടിക്കും” എന്ന് സൂസൻ പ്രതികരിച്ചപ്പോൾ, “ഏയ് അങ്ങനെയൊന്നുമല്ല. സ്നേഹമുള്ള ടീച്ചറാണവർ. ഞാൻ മിസ്സ് റീത്തയുടെ നല്ല വിദ്യാർത്ഥി ആയിരുന്നു” എന്നു പറഞ്ഞയാൾ ടീച്ചറുടെ നല്ല കുട്ടിയായി. പക്ഷേ ഞങ്ങളതത്ര വിശ്വസിച്ചില്ല. “ഓ… അപ്പോളതാണു കാര്യം! പേരു പറഞ്ഞാൽ, ഞങ്ങൾ പറഞ്ഞ് മിസ്സ് റീത്തയെങ്ങാനും അറിഞ്ഞാലോന്ന് പേടിയുണ്ടല്ലേ?” അനില കളിയാക്കി. അടക്കിപ്പിടിച്ച അയാളുടെ ആ ചിരിയായിരുന്നു അതിന് മറുപടി.
ഈ രാത്രിസംഭാഷണം തുടർന്നുകൊണ്ടേയിരുന്നു. അതിനിടയിൽ ഓരോ പരീക്ഷകളും കടന്നുപോയി. പഠിപ്പിൻ്റെ ബോറഡിയൊന്നും ഞങ്ങളറിഞ്ഞേയില്ല. ഞങ്ങളുടെ രാവുകൾ പാട്ടുകളാൽ സജീവമായിരുന്നല്ലോ.
പിന്നീടൊക്കെ അയാൾ വരുമ്പോൾ പാടിക്കാനായി ഇഷ്ടപ്പെട്ട പാട്ടുകൾ ഞങ്ങളോർത്തുവച്ചു. ഒരു മടിയുമില്ലാതെ ഞങ്ങളാവശ്യപ്പെട്ട പാട്ടുകളൊക്കെ അയാൾ പാടിത്തന്നു. ഒരു രാത്രി അനില ഒരു ചലഞ്ചായി “ഏഴുസ്വരങ്ങളും തഴുകിവരുന്നൊരുഗാനം” എന്ന പാട്ട് പാടാമോന്ന് ചോദിച്ചു. ഇത്തിരി പാടാണ്, എന്നാലും നോക്കട്ടെയെന്നു പറഞ്ഞയാൾ പാടിത്തുടങ്ങി. അനുപല്ലവിയുടെ അവസാനം ഉച്ചസ്ഥായിയിലെത്തിയപ്പോൾ പാവം ചുമച്ചു പോയി. ഞങ്ങളന്നൊത്തിരിചിരിച്ചു. അയാളും!
സിനിമ, നാടകം, പുതിയ പാട്ടുകൾ, ഇവയെക്കുറിച്ചെല്ലാം എത്ര രസമായാണയാൾ സംസാരിച്ചിരുന്നത്! അങ്ങനെ പറഞ്ഞും കേട്ടും ഞങ്ങളുടെ രാക്കൂട്ടുകാരനായി അയാൾ. എങ്കിലും കുറേ സംശയങ്ങൾ ഞങ്ങളെ അലോസരപ്പെടുത്തി. നല്ല പഠിപ്പുളള, പ്രസ്സിൽ ജോലിയുള്ളയാൾ രാത്രിയിൽ ആരും വരാൻ ഭയക്കുന്ന ഈ തോട്ടത്തിൽ വന്നെന്തിനാണിങ്ങനെ പാടുന്നത്? ആർക്കു വേണ്ടി? മറുവശത്തെ മതിലിനപ്പുറം സെമിത്തേരിയാണ്. ഇയാൾക്ക് പേടിയില്ലേ? ഇനി വല്ല പ്രണയ നൈരാശ്യവുമാണോ? ഒന്നിനും ഉത്തരം കിട്ടിയില്ല. എന്നാലും അയാളോടുള്ള അടുപ്പം കൂടിയതേയുള്ളു. അനിലയായിരുന്നു എല്ലാർക്കും വേണ്ടി ചോദ്യങ്ങളൊക്കെ ചോദിച്ചിരുന്നത്. “ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ” എന്ന ചോദ്യത്തിന് ഒരു നീണ്ട മൗനമായിരുന്നു മറുപടി. ആ മൗനം മെല്ലെ ഞങ്ങളുടെയിടയിലേക്കും പടർന്നു. വേണ്ടിയിരുന്നില്ല എന്ന് പിന്നീടു തോന്നി.
അടുത്ത രാത്രി അയാൾ വന്നില്ല. പന്ത്രണ്ടുമണി വരെ കാത്തു. ഇനി വരുമെന്നു തോന്നുന്നില്ല എന്ന് പറഞ്ഞ് നിരാശയോടെ അനില പതുക്കെ ജനാല അടച്ചു. നെഞ്ചിലെന്തോ ഭാരമുള്ളപോലെ! ആരുമൊന്നും സംസാരിച്ചില്ല. പ്രത്യേകിച്ചും അനില. എല്ലാരും ഉറങ്ങാനായി കിടന്നു. പിറ്റേന്ന് എക്സാമുണ്ടായിരുന്നു. പരീക്ഷാഹാളിലേക്ക് നടക്കുമ്പോൾ, പെട്ടെന്ന് ഞങ്ങൾ മൂവരുടെയും മുന്നിൽ കയറി, തിരിഞ്ഞു നിന്ന് അനില പറഞ്ഞു, “എനിക്കാ രാത്രിയിൽ വരുന്ന ആളോട് വല്ലാത്തൊരിഷ്ടം തോന്നുന്നു.” പകച്ചു പോയ ഞങ്ങളോട് ആണയിട്ടവൾ പറഞ്ഞു, “സത്യമായിട്ടും.” “പോ പെണ്ണേ! പോയി നന്നായി പരീക്ഷയെഴുതാൻ നോക്ക്” എന്ന് പറഞ്ഞ് ഞങ്ങവളെ കൂടുതലൊന്നും പറയാൻ സമ്മതിച്ചില്ല. അന്ന് രാത്രിയിൽ ഞങ്ങൾ ജനാല മനപ്പൂർവ്വം തുറന്നില്ല. അനില പറഞ്ഞത് അത്ര തമാശയായി തോന്നാതിരുന്നതിലാണ് തുറക്കേണ്ടെന്നു വച്ചത്.
അടുത്ത രാത്രി പത്തരക്ക് അ ചൂളംവിളി മുഴങ്ങി. അനില സ്വിച്ചിട്ടപോലെ ചാടിയെഴുന്നേറ്റ് ഒരു ജനൽപ്പാളി തുറന്നു. ഒരു കുഞ്ഞുവെളിച്ചം തെളിഞ്ഞും അണഞ്ഞും മതിലിനരികിലേക്ക് വന്നു. “വന്നു കിടക്കെൻ്റെ അനിലേ”ന്ന് റൂബി പറഞ്ഞത് കൂട്ടാക്കാതെ അവിടെത്തന്നെ അവൾ നിന്നു. “ഇന്നലെയെന്താ വരാഞ്ഞേ?” അവളുടെ കാതരമായ ചോദ്യം ഉയർന്നു. പക്ഷെ മതിലിനപ്പുറത്തുനിന്നും മറുപടിയൊന്നും വന്നില്ല. അവൾ തുടർന്നു, “ഇനി ഞങ്ങൾ ഒരു ദിവസം കൂടിയേയുള്ളു. മറ്റന്നാൾ വീട്ടിൽ പോകും. എനിക്കൊന്നു നിങ്ങളെ പകൽവെളിച്ചത്തിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്.” പോകുന്ന ദിവസം രാവിലെ എട്ടരയ്ക്കിറങ്ങുമെന്നും ഗേറ്റിനെതിരെയുളള കടയുടെ വാതിക്കൽ നിന്നാൽ മതിയെന്നുമൊക്കെ അവൾ പറഞ്ഞു വച്ചു. “അതു വേണോ?” അയാൾ സംശയത്തോടെ ചോദിച്ചു. “വേണം,” അനില തറപ്പിച്ചുപറഞ്ഞു.” എന്നെ നിങ്ങൾ എങ്ങനെ മനസ്സിലാക്കും” എന്ന അയാളുടെ ചോദ്യത്തിന്, “സിഗരറ്റിൻ്റെ വെളിച്ചത്തിൽ നിങ്ങളെ കണ്ടിട്ടുണ്ടെന്ന്” പറഞ്ഞ് ഗുഡ്നൈറ്റും നൽകി അവൾ ആ സംഭാഷണം അവസാനിപ്പിച്ചു. അയാൾ പോയിക്കഴിഞ്ഞപ്പോൾ ഞങ്ങൾ അനിലയെ ശരിക്കും ചീത്ത പറഞ്ഞു. പക്ഷേ അവൾ എന്തായാലും ഉറച്ച തീരുമാനത്തിലായിരുന്നു. അവളുടെ തീരുമാനത്തോട് എതിർപ്പായിരുന്നെങ്കിലും അയാളെ കാണുന്നെങ്കിൽ അത് ഞങ്ങൾ നാലുപേരും ഒരുമിച്ച് എന്ന തീരുമാനമെടുത്താണ് ഞങ്ങൾ കിടന്നുറങ്ങിയത്. പിറ്റേന്നുരാവിലെ എല്ലാരും വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു. അതിലേറെ തമ്മിൽ പിരിയുന്നതിൻ്റെ വിഷമത്തിലും.
എല്ലാം പെറുക്കിക്കെട്ടി ഗേറ്റു കടക്കുമ്പോൾ, മറ്റു റൂമുകളിലെ അഞ്ചാറുകുട്ടികളും ഞങ്ങളോടൊപ്പം കൂടി. എതിർവശത്തെ കടയുടെ സൈഡിൽ ഭിത്തിയിൽ ചാരി ഒരാൾ സാകൂതം ഹോസ്റ്റൽ ഗേറ്റിലേക്ക് നോക്കി നിൽക്കുന്നത് കാണാനായി. അതയാൾ തന്നെ! ഞാൻ അനിലയുടെ കൈയ്യിൽ മുറുകെ പിടിച്ചു. അയാളുടെ അടുത്തേക്കവൾ ഓടിപ്പോകുമെന്ന് ഞാൻ ഭയപ്പെട്ടു. പക്ഷെ ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് അനില ഇടംവലം നോക്കാതെ ബസ്സ്റ്റോപ്പിലേക്ക് എന്നെയും വലിച്ച് ആഞ്ഞു നടന്നു. കുറച്ചു ദൂരെ ചെന്നുനിന്നു തിരിഞ്ഞു നോക്കിയപ്പോൾ ഹോസ്റ്റലിൻ്റെ ഗേറ്റിലേക്കു തന്നെ ഉറ്റുനോക്കി നിൽക്കുന്ന ആ സാധുവിനെയാണ് കണ്ടത്. ഞങ്ങൾ മൂന്നാൾക്കും ആശ്വാസവും അതേ സമയം വലിയ കുറ്റബോധവും തോന്നി. അനിലയുടെ മനസ്സിലെ വികാരമെന്തെന്ന് ആർക്കും മനസ്സിലായതുമില്ല. പക്ഷെ ആരുമൊന്നും മിണ്ടിയില്ല. ഒടുവിൽ ഓരോരുത്തരായി ഓരോ വഴിക്ക് പിരിഞ്ഞു.
പിന്നീട് വല്ലപ്പോഴും ഒരുമിച്ച് കൂടിയിട്ടും ഈ വിഷയം ആരും സംസാരിച്ചില്ല. കാലമെന്ന ഔഷധം എല്ലാ കുറ്റബോധവും മായ്ച്ചുകളഞ്ഞിരുന്നല്ലോ. വർഷങ്ങൾ കടന്നുപോയി. വല്ലപ്പോഴുമുള്ള കത്തുകളിൽ ഞങ്ങളുടെ സൗഹൃദം പച്ചകെടാതെ നിന്നു. പിന്നീടതെപ്പോഴോ നിന്നു.
യാദൃശ്ചികമായാണ് അവളെ ഞാൻ ഏതാണ്ട് ഇരൂപത്തിനാലുവർഷം മുമ്പ് ജൂബിലി ഹോസ്പിറ്റലിൽ വച്ചു കണ്ടത്. അവളുടെ കൈയ്യിൽ ആറുമാസം പ്രായമായ മോളുണ്ടായിരുന്നു. കണ്ണുകൾ കൊണ്ട് ഞാനവളുടെ ഭർത്താവിനെ തിരയവേ, അവൾ പറഞ്ഞു. “നോക്കണ്ട… ഞങ്ങൾ രണ്ടാളുമേയുള്ളു. എനിക്കു മോളും, അവൾക്കു ഞാനും.” കാര്യം മനസ്സിലാകാതെ അന്തിച്ചു ഞാൻ നിൽക്കെ, അവൾ തിരക്കഭിനയിച്ച്, മറ്റെവിടെയോ പോണമെന്നു പറഞ്ഞു. ഓട്ടോയിൽ കയറുന്നതിനിടയിൽ ഞാനവളുടെ താമസസ്ഥലം എവിടെയെന്നൊക്കെ ഒരു വിധം ചോദിച്ചു മനസ്സിലാക്കി.
ഏതാനും ആഴ്ച്ചകൾക്കു ശേഷമാണ് എനിക്കവളുടെ വീട്ടിൽ പോകാനായത്. “നിനക്കെന്തു പറ്റിയെൻ്റെ മോളേ” എന്ന ചോദ്യത്തിന് നീണ്ട ഒരു തേങ്ങലായിരുന്നു അവളുടെ മറുപടി. എൻ്റെ തോളിൽ ചാഞ്ഞിരുന്ന് അവളേറെ കരഞ്ഞു. ആ കഥ പറഞ്ഞു.
അവൾക്ക് ജോലി കിട്ടിക്കഴിഞ്ഞ് വിവാഹം നോക്കുന്ന സമയം. റവന്യു സർവ്വീസിൽ ജോലിയുള്ള ഒരു പയ്യൻ്റെ ആലോചന വന്നു. പരസ്പരം ചേർന്നുപോകാൻ പറ്റുന്ന കുടുംബങ്ങൾ. നല്ല ജാതകപ്പൊരുത്തം. കാണാൻ സുമുഖൻ. പെണ്ണുകാണലിന് വന്നപ്പോൾത്തന്നെ അടുത്ത സുഹൃത്തിനെപോലെ ഇടപെട്ടു. അവൾക്കും വളരെ ഇഷ്ടമായി.
ആർഭാടമായി വിവാഹം കഴിഞ്ഞു. അന്ന് രാത്രി അയാളവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു, “ഞാനാണോ നിൻ്റെ ജീവിതത്തിലെ ആദ്യപുരുഷൻ?” അതെയെന്നവൾ തലയാട്ടി. ആനന്ദത്തിൻ്റെ ഏതാനും നാളുകൾ… എന്നാൽ അത് അധികം നീണ്ടില്ല. ചെറിയസംശയങ്ങൾ പയ്യെപ്പയ്യെ വലിയ സംശയങ്ങളായി. അവൾ വൃത്തിയായി ഒരുങ്ങി പോകുന്നതുപോലും മറ്റാരെയോ കാണിക്കാനാണെന്ന ആരോപണം. മാനസികപീഠനം പോരാഞ്ഞ്, ശാരീരികപീഠനം കൂടിയായപ്പോൾ അവളൊരു തീരുമാനമെടുത്തു: ഇങ്ങനെ തുടരാനാവില്ല. ഇരുവശത്തുനിന്നുമുള്ള ബന്ധുക്കളുടെ വലിയ എതിർപ്പുണ്ടായി. ഈ നരകത്തേക്കാൾ ഭേദം ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി. അങ്ങനെ എല്ലാരെയും അവഗണിച്ച് അവളൊരു ഹോസ്റ്റലിലേക്കു മാറി. പിന്നീടാണവൾ അറിയുന്നത് താനൊറ്റയ്ക്കല്ല തൻ്റെയുള്ളിലൊരു കുഞ്ഞുജീവനും കൂടിയുണ്ടെന്ന്. അതവൾക്ക് ധൈര്യമേകി. എല്ലാവരും നിർബ്ബന്ധിച്ചിട്ടും തിരിച്ച് ആ നരകത്തിലേക്കില്ലെന്ന തീരുമാനത്തിൽ അവൾ ഉറച്ചുനിന്നു. പിന്നെ പോരാട്ടത്തിൻ്റെ നാളുകളായിരുന്നു.
അങ്ങനെ വളർത്തിയ ആ മകളാണിന്ന് വിവാഹിതയായി പോയത്. അനില ജനലഴിയിൽനിന്നു പിടിത്തം വിട്ട് എൻ്റെ ഇരുതോളത്തും കൈവച്ചു. മുഖത്തേക്കുറ്റു നോക്കിയവൾ ചോദിച്ചു, “അയാളിപ്പോൾ എവിടെയാവും ലീനേ?”
“ആര്?” എൻ്റെ നാവിൽനിന്നൊരു മറുചോദ്യം തെന്നിവീണു. “ഒന്നു കാണാൻ പോലും ധൈര്യപ്പെടാതെ ആരിൽ നിന്നാണോ ഞാനന്ന് ഒളിച്ചോടിപ്പോന്നത്, ആ ആൾ,” ഇടറിയ സ്വരത്തിൽ അനില പറഞ്ഞുനിർത്തി.
വിഷയം: ആരോ ഒരാൾ


17 Comments
നന്നായി എഴുതി ട്ടോ.. ഒരു വ്യത്യസ്ത ത്രെഡ് 👌👌👌👌
💗 നല്ല എഴുത്ത്, 👌👌ഗായകൻ ആരാണ് എന്നു അവസാനം എങ്കിലും മനസ്സിൽ ആകും ന്നു കരുതി ആകാംഷ യോടെ ആണ് മുഴുവൻ വായിച്ചത്..🥰
വായിച്ച് അഭിപ്രായം പറഞ്ഞതിൽ നന്ദിയും സ്നേഹവ🥰
മനസ്സിൽ കയറിപ്പറ്റിയ അജ്ഞാത ഗായകനെ എന്തിനാ ഉപേക്ഷിച്ചത് ….. വിധി …..നന്നായെഴുതി👍❤️
🥰❤️
‘👍♥️♥️♥️♥️
❤️🥰
അകലെനിന്നെത്തിയ ഒരു വേണുഗാനത്തിൻ്റെ മനോഹരമായ ഓർമ്മക്കുറിപ്പുകൾ 🎶🎶…
നഷ്ടബോധത്തിൻ്റെയും..🥀🥀
Good one 👌
എഴുതുവാൻ കഴിയുമോ എന്ന ആശങ്കയിൽ നിൽക്കുന്നൊരാളാണ്.. വായിച്ച് പ്രോത്സാഹിപ്പിച്ചതിൽ വലിയ സന്തോഷം😍
മനോഹരമായ കഥ..നല്ല flow ഉള്ള എഴുത്ത് ശൈലി.. Congrats ഷേർളി 😍🤝🤝
നല്ല കഥ. 👌
രാവുകൾ സമ്പന്നമാക്കിയ യുവാവിനോടു തോന്നിയ പ്രണയവും നഷ്ടവും നന്നായി എഴുതി.👍👏
വായിച്ച് അഭിപ്രായം പറഞ്ഞതിൽ സന്തോഷം❤️
നല്ല കഥ മനോഹരമായി എഴുതി പക്ഷെ ‘*പാട്ടുകുട്ടൻ* ?👌👍❤️💯🙏🙏🙏
സന്തോഷം🥰❤️
കൊള്ളാം ഷേർളി. ഏതോ ഒരു രാപ്പാട്ടുകാരൻ മനസ്സിൽ തങ്ങി..❤️
മോട്ടിവേറ്റർക്ക് ബിഗ് സല്യൂട്ട്😘
നല്ല കഥ. എന്നാലും ഒളിച്ചിരിക്കാതെ അയാൾ വന്നുവല്ലോ. ഒന്നു മിണ്ടിയിരുന്നെങ്കിൽ എന്നു തോന്നി.
നല്ലെഴുത്ത്
ആശംസകൾ👌❤️🌹