അടുക്കളയിൽ പാത്രങ്ങൾ കലമ്പുന്ന ശബ്ദം കേട്ടാണ് കണ്ണുതുറന്നത്.
ഇരുട്ടിൻറെ കരിമ്പടം പുതച്ചു നിൽക്കുന്ന പ്രകൃതി. കൊച്ചമ്മ തകൃതിയിൽ ജോലികൾ ചെയ്യുകയാണ്.
ഉറക്കം തൂങ്ങുന്ന മിഴികൾ വലിച്ചു തുറന്ന് ഒന്ന് തിരിഞ്ഞു കിടന്നു. വിങ്ങുന്ന വേദന. ശരീരമാകെ തളർന്നത് പോലെയുണ്ട്. ശരീരത്തിനേക്കാൾ വേദനയാണ് മുറിവാർന്ന മനസ്സിന്. അതിൻറെ നീറ്റൽ സഹിക്കാൻ ആവുന്നില്ല. നിറഞ്ഞ മിഴികൾ അടച്ചപ്പോൾ മനസ്സിലേക്ക് ഒരു ചിത്രം പെട്ടെന്ന് കടന്നുവന്നു.
താനും മീനുകുട്ടിയും. പുഴക്കരയിൽ കളിക്കുകയാണ്. കൊച്ചമ്മ തുണിയലക്കുന്നു. മീനൂട്ടിയുടെ വികൃതികൾ ആസ്വദിച്ച് അവൾക്ക് പിന്നാലെ ഓടി നടന്നു. പൊടുന്നനെയാണ് അവളുടെ കയ്യിലിരുന്ന പന്ത് തെറിച്ചു പുഴയിലേക്ക് വീണത്. ഞൊടിയിടയിൽ പന്തെടുക്കാൻ മീനു പുഴയിലേക്ക് ആഞ്ഞതും വെള്ളത്തിലേക്ക് വീണതും ഒന്നിച്ചു കഴിഞ്ഞു. കൊച്ചമ്മയുടെ നിലവിളികൾക്കും മീതെ തന്റെ കരച്ചിൽ. ഒഴുക്കിൽ പെട്ടു നീങ്ങുന്ന മീനുവിനെ കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. ഒറ്റച്ചാട്ടമായിരുന്നു പുഴയിലേക്ക്. അവളുടെ കുഞ്ഞു പാവാടത്തുമ്പിൽ പിടിച്ചുവലിച്ച് കരയിലേക്ക് നീന്തി എത്തുമ്പോൾ ആകെ അവശനായിരുന്നു.
ഓടിയെത്തിയവർ മീനുവുമായി ആശുപത്രിയിലേക്ക് പാഞ്ഞു. കുറേനേരം അവിടെത്തന്നെ കിടന്നു പോയി. പിന്നെ പതുക്കെ വീട്ടിലേക്ക് എത്തിയപ്പോൾ എല്ലാവരും വലിയ ആശ്വാസത്തിൽ ആയിരുന്നു. ജോണി ഇല്ലായിരുന്നുവെങ്കിൽ … കൊച്ചമ്മ നിറഞ്ഞ മിഴികളോടെയാണ് തൻറെ തലയിൽ തഴുകിയത്. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ എത്ര കാലമായി. മീനുവിന്റെ വളർച്ചയ്ക്ക് ഒപ്പം കടന്നുപോയ സന്തോഷത്തിന്റെ നാളുകൾ.
തനിക്ക് മീനുവും മീനുവിന് താനും എത്ര പ്രിയപ്പെട്ടതായിരുന്നു! പിന്നെ എപ്പോഴാണ് എല്ലാം മാറി തുടങ്ങിയത്? ഒന്നിച്ചുള്ള കളികളും പതിവ് ലാളനകളും ഒക്കെ അവസാനിച്ചിട്ട് എത്രയോ കാലമായി? അവളിപ്പോൾ തന്റെ മുഖത്തേക്ക് ഒന്ന് നോക്കാറുകൂടിയില്ല. എപ്പോഴും ഫോണിലൂടെ സംസാരവും ചിരിയുമൊക്കെ കാണാം. അവൾ മുന്നിലൂടെ കടന്നു പോകുമ്പോൾ പ്രതീക്ഷയോടെ സുന്ദരമായ ആമുഖത്തേക്ക് ഉറ്റു നോക്കാറുണ്ട്. തന്റെ മനസ്സിൽ അവളി പ്പോഴും പാദസര കിലുക്കവുമായി തനിക്ക് പിന്നാലെ പായുന്ന പഴയ മീനൂട്ടി തന്നെയാണ്. പക്ഷേ അവൾക്കോ?
ഇന്നലെയാണ് ആ സംഭവമുണ്ടായത്. രാവിലെതന്നെ മീനുവിന്റെ കുറെ കൂട്ടുകാർ വീട്ടിലെത്തിയിരുന്നു. ഉച്ചത്തിലുള്ള ചിരിയും പാട്ടും ഒക്കെ മുകൾ നിലയിലുള്ള മുറിയിൽ നിന്ന് താഴേക്ക് ഒഴുകിവരുന്നത് കേട്ടു. അടുക്കളയിൽ നിന്നും രുചിയേറുന്ന പലതരം ഭക്ഷണങ്ങളുടെ മണം. ഒന്നിലും താൽപര്യം തോന്നിയില്ല. വട്ടമിട്ട് പറക്കുന്ന വെയിൽ പാറ്റകളെ നോക്കി അങ്ങനെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് തലയ്ക്ക് പിന്നിൽ എന്തോ വന്നു വീണത്. വേദനയോടെ തിരിഞ്ഞുനോക്കുമ്പോൾ കാതിൽ ഹെഡ്ഫോൺ തിരുകി ഒരു ഫ്രീക്കൻ പയ്യൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു. ദേഷ്യം കൊണ്ട് അടിമുടി വിറച്ചു പോയി. പിന്നെ അവൻറെ നേരെ ഒറ്റ ചാട്ടം ആയിരുന്നു.
ബഹളം കേട്ട് മീനവും കൊച്ചമ്മയും എല്ലാം ഓടിയെത്തി. കയ്യിലിരുന്ന് വടികൊണ്ട് മീനുവാണ് പൊതിരെ തല്ലിയത്. ഓരോ അടിയും വന്നു വീഴുമ്പോൾ വേദനിച്ചത് ശരീരമല്ല മനസ്സാണ്. നുറുങ്ങിപ്പോയ തൻറെ ഹൃദയമാണ്. ഒടുവിൽ കൂട്ടുകാരെ യാത്രയാക്കി മീനു തിരിച്ചു വരുന്നത് കണ്ടപ്പോൾ നിറഞ്ഞൊഴുകുന്ന മിഴികളോടെ അവളെ നോക്കി. എന്നോട് ക്ഷമിക്കണേ.. മനസ്സ് അലമുറയിടുന്നുണ്ടായിരുന്നു. പക്ഷേ എൻറെ മീനൂട്ടി അത് കണ്ടില്ലെന്ന് നടിച്ച് മുഖം തിരിച്ചു നടന്നു നടന്നു.
ഞാനെന്ത് തെറ്റാണ് ചെയ്തത്? ഈ മുറിപ്പാടുകൾ മായിക്കുവാൻ കാലത്തിനു കഴിയുമോ?
നേരം വെളുത്തു കഴിഞ്ഞു. പതുക്കെ എഴുന്നേറ്റു. എങ്ങോട്ടെന്നില്ലാതെ നടന്ന് തുടങ്ങി. ഇനിയും വയ്യ. അവഗണനയുടെ തീച്ചൂളയിൽ ഇങ്ങനെ വെന്തുരുകാൻ. മുന്നോട്ടുവയ്ക്കുന്ന ഓരോ അടിയിലും ഒരു പിൻവിളി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഇല്ല അത് ഉണ്ടാവില്ല. ഒരു നായയായ തൻറെ വികാരങ്ങളെ മനസ്സിലാക്കുവാൻ വെറും മനുഷ്യർക്ക് എങ്ങനെ കഴിയുവാൻ? അനന്തമായ കൈകൾ നീട്ടിനിൽക്കുന്ന വിശാലമായ ലോകത്തിലേക്ക് പതുക്കെ യാത്ര തുടർന്നു. ഹൃദയത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവോടെ.


5 Comments
❤️🦮👍
👌👌👌👏👏❤️❤️
നന്ദി മറന്നവർ
👌👌👌💐💐
❤️❤️