സ്വന്തം പേരിന് കുറേയേറെ പര്യായപദങ്ങളുള്ള സൂര്യദേവൻ, ഏഴ് കുതിരകളെ പൂട്ടിയ തന്റെ സ്വർണ്ണരഥത്തിന്റെ സോഫ കം ബെഡ്ഡിൽ കീരീടം സൈഡിൽ ഊരി വച്ച് റിലാക്സ് മോഡിൽ ചാരി കിടന്ന് ഓരോന്ന് ചിന്തിച്ച് കൂട്ടുകയാണ്.
സ്വയംപ്രഭാദേവനാണ് എന്നൊക്കെ പറഞ്ഞിട്ട് കിം ഫലം? മൊത്തം അപവാദമാണ് തന്നെക്കുറിച്ച് എല്ലാം അറിയുന്നവർ പോലും അന്നും ഇന്നും എന്നും പറയാൻ ഇഷ്ടപ്പെടുന്നത്. അങ്ങനെ പറയുന്നതാണ് ഭംഗിയത്രേ! എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടെയും കാര്യം ആണെങ്കിൽ പറയുകയേ വേണ്ട!
താൻ ഉദിക്കുന്നുമില്ല, അസ്തമിക്കുന്നുമില്ല.
പ്രകാശിച്ച് നിന്ന് കൊണ്ട് തന്റെ ഡ്യൂട്ടി കടുകിട വ്യത്യാസമില്ലാതെ ചെയ്യുന്നുമുണ്ട്..
എങ്കിലും,
ദിനകരൻ കിഴക്ക് വെള്ള കീറി,
പകലോൻ പടിഞ്ഞാറ് അസ്തമിച്ചു
എന്നൊക്കെയാണ് വിവരണങ്ങളും വിശേഷണങ്ങളും. തനിക്ക് ചുറ്റും വട്ടം കറങ്ങുന്നത് മറ്റുള്ള ഗ്രഹങ്ങൾ ആണെങ്കിലും, തനിക്കാണ് പുകില് മുഴുവനും. ഈ വിശ്വം പ്രാബല്യത്തിൽ വന്ന അന്ന് തൊട്ട് അങ്ങനെ മാത്രം കേൾക്കുന്നത് കൊണ്ട് താൻ അതുമായിട്ട് അങ്ങ് പൊരുത്തപ്പെട്ടു.
കാര്യം കാഴ്ചക്ക് തക്കിടിമുണ്ടന്മാരായ ഏഴ് ഉശിരൻ കുതിരക്കുട്ടന്മാരേ പൂട്ടിയ സ്വർണ്ണ രഥവും തേരാളി അരുണനും കിരീടവും സ്വയം പ്രകാശിക്കാൻ ഉള്ള കഴിവും ഒക്കെ ഉണ്ടെങ്കിലും, സത്യം പറഞ്ഞാൽ ഈ ഏർപ്പാട് തന്നെ ബോറായി തുടങ്ങി. ഒരു ബ്രേക്ക് എടുക്കാൻ പറ്റാത്ത ഉത്തരവാദിത്തം ഉള്ള തൊഴിലായിപ്പോയി.
തന്റെ ഊർജ്ജം ഇല്ലെങ്കിൽ ഒന്നിനും ആവാത്ത മനുഷ്യർ പോലും തന്റെ മുന്നിലൂടെ കൊല്ലത്തിൽ കുറഞ്ഞത് ഒന്നോ രണ്ടോ തവണയെങ്കിലും ലോങ്ങ് വെക്കേഷന് പോകുന്നു.
തനിക്കോ..?
നോ വെക്കേഷൻ.
ഈ ജോലിക്ക് ജോയിൻ ചെയ്ത ഡേറ്റ് ഒന്നും ഓർമ്മയില്ല. തന്റെ വാഹനത്തിന്റെ ഡ്രൈവർ അരുണനും താനും മാത്രം ഇവിടെ. അവനാണെങ്കിൽ മിതഭാഷിയും! കത്തിക്കരിഞ്ഞ് ഭസ്മമായാലോ എന്ന് പേടിച്ച് ആരും ഇങ്ങോട്ട് കളിയായിട്ട് പോലും ഒന്ന് എത്തി നോക്കാറേയില്ല.
സർവ്വചരാചര ഊർജ്ജദായകനാണ് താനെന്ന അഹന്ത തൊട്ട് തീണ്ടിയിട്ടില്ലാത്ത ആ ദിവാകരബിംബം ജ്വലനം, നിർത്താതെ തുടരുന്നതോടൊപ്പം ചിന്തകളും തുടർന്നു..
ചുമതല മറന്നൊരു ദിവസം പോലും തന്റെ കരീയറിൽ ഉണ്ടായിട്ടില്ലെങ്കിലും ഭൂമിയിലെ മനുഷ്യരിൽ ചിലർക്ക് തീരെ നന്ദിയില്ലെന്ന് തെല്ല് അരിശത്തോടെ അർക്കൻ ഓർത്തു.
അവസരവാദികളാണ് അവർ. മഴ തിമർത്ത് പെയ്ത് ഈർപ്പം നിറഞ്ഞ കാലാവസ്ഥയിൽ വസ്ത്രങ്ങൾ ഉണങ്ങാതാവുമ്പോൾ സ്നേഹത്തോടെ വിളിക്കും…
“ഒരാഴ്ചയായി ഉണങ്ങിയ ജട്ടി ഇട്ടിട്ട്, കതിരോനെ നീയെവിടെ..?” എന്ന്.
‘കണ്ടവരുണ്ടോ..?’എന്ന കോളത്തിൽ പരസ്യം വരെ കൊടുക്കും. കൗപീനം ഉണക്കാൻ പോലും കതിരോന്റെ കൈ വേണം. മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ എന്റെ പിതാവിനെ വരെ ചീത്ത വിളിക്കും.
“ഹോ.. ഇതെന്തൊരു ചൂട്?”
എന്ന് ദിവസത്തിൽ നൂറ് തവണ പറയും. അപ്പോൾ മഴയോട് ആണ് പ്രേമം.
ചൂട്, ഉഷ്ണം, സൂര്യാഘാതം,വരൾച്ച എന്നൊക്കെ ഉള്ളത് മൊത്തമായി തന്റെ തലയിൽ ആവും.
പെട്ടെന്ന് സൂര്യദേവന്റെ മൊബൈൽ,
‘തനിക്കൊരു സന്ദേശം ഉൺഡ്രോ രവീ..’
എന്ന് കാണിച്ച് സോഡാ കുപ്പിയുടെ അടപ്പ് ടൈൽസിൽ വീഴുന്ന പോലത്തെ വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ ശബ്ദം പുറപ്പെടുവിച്ച് മിന്നി കെട്ടു.
‘ദാരടപ്പാ ദ് മെനക്കെടുത്താൻ..? അതും ഇത്ര നേരത്തേ…’
എന്നാലോചിച്ച് പ്രഭാകരൻ മൊബൈൽ സ്ക്രീനിലേക്ക് പാളി നോക്കി.
ഓ… ഭൂമി ദേവിയാണ്!
തന്റെ തട്ടകത്തിൽ നിന്നും ഏറെ ദൂരെയായി കുറെ നല്ല മനുഷ്യരും, പിന്നെ കണ്ണടച്ച് ഇരുട്ടാക്കുന്ന ജന്മസിദ്ധവിദ്യയും അതിസാമർത്ഥ്യവും കൊണ്ട് സഹജീവികളുടെ ജീവിതം ഗോളടിച്ച് തെറിപ്പിക്കുന്ന കുറേ വിരുതന്മാരും വസിക്കുന്ന ഭൂഗോളം.
ക്ഷമാശീലത്തിന് കേൾവി കേട്ട ആ ഭൂമിദേവിയുടെ വാട്സ്ആപ്പ് മെസ്സേജ് ആണ്. ഈയിടെയായി ദേവിക്ക് ക്ഷമ ഇത്തിരി കുറവാണ്. അതെങ്ങിന്യാ…? അങ്ങനെ അല്ലേ അതിലുള്ളവരുടെ ചെയ്തികൾ? ആർക്കായാലും ക്ഷമ കെടും.
എന്തോ കാര്യമായ കാര്യം ഉണ്ട്. റെഗുലർ ആയി അങ്ങനെ ചാറ്റിങ് ഏർപ്പാട് ഒന്നും ഇല്ലെങ്കിലും ചില അത്യാവശ്യഘട്ടങ്ങളിൽ ദേവി ഈ സൗകര്യം വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താറുണ്ട്.
മറ്റുള്ള ഗ്രഹങ്ങളിൽ ഉള്ളതിനേക്കാൾ പ്രശ്നങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഗ്രഹം ഭൂമി തന്നെ. മറ്റേത് ഗ്രഹത്തേക്കാളും വാസയോഗ്യമായ ഭൂഗോളത്തിന് മാത്രം ഇത്രയേറെ പ്രശ്നങ്ങൾ. തന്നെ മാത്രം ആശ്രയിച്ച് കഴിയുന്ന ജീവജാലങ്ങൾ എണ്ണത്തിൽ കൂടുതൽ അവിടെ ആണെന്നുള്ളത് കൊണ്ട് തന്റെ സത്വരശ്രദ്ധ വേണ്ട ഇടമാണ് ഭൂമി. അവിടം എത്ര ശ്രേഷ്ഠമാണെന്ന് മനസ്സിലാക്കാത്ത കുറേ അന്തേവാസികൾ ആണ് അവിടത്തെ മെയിൻ പ്രശ്നക്കാർ.
അല്ലെങ്കിലും,
“ഉയരം കൂടും തോറും ചായയുടെ സ്വാദ് കൂടും” എന്ന മോഹൻലാൽ വചനം പോലെ,
‘മനുഷ്യരുടെ എണ്ണം കൂടും തോറും പ്രശ്നങ്ങളുടെ തീവ്രതയും കൂടും’
എന്നത് ഒരു സത്യമാണ്. ഇങ്ങനെ ഓരോന്ന് ആലോചിച്ച് തുടങ്ങിയാൽ അതിനേ നേരം കാണൂ എന്ന തോന്നലിൽ നെടുവീർപ്പിട്ട് ഇരുപ്പിന്റെ പൊസിഷനിൽ ഭേദഗതി വരുത്തി ദിനകരൻ തന്റെ രഥത്തിൽ നിവർന്നിരുന്നു.
പിന്നെ തന്റെ സാരഥി അരുണൻ എന്ത് ചെയ്യുകയാണെന്ന് മുന്നിലെ സീറ്റിലേക്ക് എത്തി വലിഞ്ഞ് നോക്കി. ഉറക്കം തൂങ്ങുകയാണ്. രഥചക്രങ്ങൾ ഉരുളുമ്പോൾ മാത്രമല്ലേ അവന് പണിയുള്ളൂ.. അസൂയയോടെ ആദിത്യൻ പതിയേ പറഞ്ഞു..
“ഭാഗ്യവാൻ!”
ശിരോരേഖയുടെയും, ഭാഗ്യരേഖയുടെയും ക്വാളിറ്റി നോക്കിയാൽ ആ കാര്യത്തിൽ അവനാണ് മുതലാളിയായ തന്നെക്കാൾ മുന്നിൽ.
ഇനി ഭൂമിയുടെ ആവലാതി എന്താണെന്ന് നോക്കട്ടെ എന്ന് ഓർത്ത് കൊണ്ട് ഭാസ്കരൻ ആ പച്ചനിറ വാട്സ്ആപ്പ് ലോഗോയിൽ തൊട്ടു.
വോയ്‌സ് ആണ്.. കേൾക്കട്ടെ..
ഭൂമി: നമോവാകം ദേവാ.. ഒരു കാര്യം ഉണർത്തിക്കാൻ ഉണ്ടായിരുന്നു. ഇന്ന് നട്ടുച്ചക്ക് കുറച്ച് നേരത്തേക്ക് അങ്ങയുടെ പ്രഭ മാക്സിമം ഡിമ്മാക്കണം.നട്ടുച്ചക്ക് ഇരുട്ടാകണം.
“ഹെന്ത്…? ഇതെന്ത് ഭ്രാന്ത്..?”
സൂര്യൻ ഫോണിൽ നിന്നും കണ്ണെടുക്കാതെ തന്നെ പിറുപിറുത്തു.
സൂര്യ: ഇവൾക്കെന്താ പറ്റ്യേ? എന്റെ ചുറ്റും വട്ടം കറങ്ങിയും സ്വയം വട്ടത്തിൽ കറങ്ങിയും വട്ടായിപ്പോയീ ന്ന് തോന്നണു..
മാർത്താണ്‌ഡൻ ഉടൻ റിപ്ലൈ അയച്ചു..
സൂ: നടക്കുന്ന കാര്യം വല്ലോം പറ പെണ്ണേ…
ഭൂ: അല്ല ദേവാ..ഇതൊരു അപേക്ഷയാണ്..അങ്ങേക്കും ഗുണമുള്ള കാര്യമാണ്. നമ്മുടെയൊക്കെ മൂല്യം മറക്കാതിരിക്കാൻ നിനയ്ക്കാത്ത നേരത്ത് ഇങ്ങനെ ചില ഡോസുകൾ നല്ലതാണ്.. പ്ലീസ് ഡു ദി നീഡ്‌ഫുൾ..
ഭൂമി കാര്യം പറഞ്ഞു.
സൂ: അയ്ന് ഞാൻ ഡിമ്മാവേണ്ട കാര്യം എന്താണ്? അല്ലാതെ തന്നെ ദേവിക്ക് അത് സാധ്യമാണല്ലോ? ഈ കീറാമുട്ടി എന്റെ തലക്ക് വയ്ക്കല്ലേ പ്ലീസ്. പവർ കുറച്ചിട്ട് പിന്നെ പഴയ പ്രഭയിലേക്കും പ്രതാപത്തിലേക്കും വരാൻ പറ്റിയില്ലെങ്കിൽ പിന്നെ കാര്യങ്ങൾ മൊത്തം കുഴയും. അല്ലെങ്കിലേ എന്റെ തല ചൂട് പിടിച്ച് ഇരിക്ക്യാണ്.. അത്ര സീരിയസ് ആണേൽ ഭവതി വേഗം ഒന്ന് കറങ്ങിയാൽ പോരെ..? പകുതി അപ്പൊത്തന്നെ ഡാർക്ക് ആവൂല്ലേ.. സ്പീഡ് കൂട്ട്.. സ്പീഡ് കൂട്ട്.. മറുപാതി പിന്നെ അടുത്ത കറക്കത്തിൽ ഡാർക്ക് ആയിക്കോളും..”
ദിനമണി ആശാൻ നട്ടുച്ചക്ക് ഇരുട്ടാക്കുന്ന കാര്യത്തിൽ നിന്ന് നൈസ് ആയി തലയൂരാൻ തീരുമാനിച്ചു.
ഭൂ: പ്ലീസ്…പകൽ മണി…
ആൾക്കിഷ്ടപ്പെട്ട ഓമനപ്പേര് വിളിച്ച് ഒന്ന് സോപ്പിടാൻ നോക്കിയതാണ്..
ഒത്തില്ല…..
സൂ: നോ ന്ന് പറഞ്ഞാൽ നോ.. നെവർ.
ഭൂ: ശരി എന്നാൽ. ബൈ ഫോർ നൗ.
പിണക്കം ഇല്ലെന്ന് കാണിക്കാൻ റ്റാറ്റാ കാണിക്കുന്ന ഇമോജി ഇട്ട് ഭൂമി ഫോൺ താഴെ വച്ച് ആലോചിച്ചു.
ഒന്നാലോചിച്ചാൽ ദിനേശൻ പറഞ്ഞതിലും കാര്യമുണ്ട്. ആള് ഡിമ്മായാൽ മൊത്തം ഇരുട്ടിലാകും. തന്നെ മാത്രമല്ല അത് ബാധിക്കുക. മറ്റ് ഗ്രഹങ്ങളെയും ബാധിക്കും. അപ്പൊ അത് വേണ്ട. ഇപ്പോ ഇരുപതിൽ ഓടിക്കൊണ്ടിരിക്കുന്ന താൻ കുറച്ച് നേരത്തേക്ക് ഓട്ടം ഒരു അറുപതിലേക്ക് ആക്കിയാൽ സംഗതി ക്ലീൻ ക്ലീൻ.
സൂര്യന് അഭിമുഖമായി വരുന്ന ഭാഗത്ത് ഭാരതം എത്തട്ടെ. അവിടെ നട്ടുച്ച ആവുമ്പോൾ ആക്കാം പുതിയ പരിപാടി. അവിടത്തുകാരെ ആദ്യം ഒന്ന് ഞെട്ടിപ്പിക്കാം. ബാക്കി ഭാഗങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിൽ ആവട്ടെ..
ആദ്യായിട്ട് ഈ കുനുഷ്ട്ട് ഒപ്പിക്കുന്നതിന്റെ ഒരു അങ്കലാപ്പ് ഉണ്ട് ഉള്ളിൽ. എന്നാലും എന്തൊക്കെ സംഭവിക്കും ആ ഇത്തിരി നേരം എന്ന് നോക്കാലോ..രാത്രി ഉള്ളിടത്ത് പകലും ആവും ഇത്തിരി നേരം.അവരും ഒന്ന് നന്നായി പരിഭ്രമിക്കട്ടെ..
സ്ക്കൂൾ ലൈബ്രറിയിലെ ഗ്ലോബ് പിള്ളേർ ഇട്ട് തിരിക്കുന്നത് കണ്ടപ്പോൾ അന്ന് മുതൽക്കേ തോന്നിത്തുടങ്ങിയ പൂതിയാണ് അതുപോലെ സ്പീഡിൽ ഒന്ന് കറങ്ങാൻ..ഇപ്പോ മേലാവിൽ നിന്നും അനുമതി ലഭിച്ച സ്ഥിതിക്ക് പരീക്ഷിക്കുക തന്നെ..
നട്ടുച്ചക്ക് ഇരുട്ടാക്കി ലോകരെ വട്ടാക്കൽ എന്ന അത്യപൂർവ്വ പ്രതിഭാസം മുഴുവൻ സിംഗിൾ ഹാൻഡഡ്ലി മാനേജ് ചെയ്യാൻ ദേവി തീരുമാനിച്ചു.
പേമാരി,ഇടിവെട്ട്, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പം,കോവിഡ് തുടങ്ങി ആ നീണ്ട ലിസ്റ്റിലേക്ക് ഒന്ന് കൂടി കടന്ന് വരുന്ന കാര്യമൊന്നും അറിയാതെ ഭൂലോകവാസികൾ തങ്ങളുടെ പ്രവൃത്തികളിൽ തിരക്കിൽ ആണ്..
രാവിലെ അടുക്കളയിലെ പടവെട്ടിനിടയിൽ എന്റെ ഫോൺ ശബ്ദിച്ചു…’പാട്ണർ ഇൻ ക്രൈം’ തനിമയാണ്.
“ഡീ… റെഡി ആയിക്കോ ട്ടാ.. കാന്താര മോർണിംഗ് ഷോ ബുക്ക് ചെയ്തിട്ടുണ്ട്.. രണ്ട് ടിക്കറ്റ്. അത് കഴിഞ്ഞ് ലഞ്ച് അലിബാബയിൽ നിന്നും. നിന്റെ ഫേവറേറ്റ് ദം ബിരിയാണി അടിച്ച് പോരാം..”
അവൾക്ക് കാന്താരാ കണ്ടേ തീരൂ.. കാന്താര ഓഫർ എന്നെ അത്ര ത്രില്ല് അടിപ്പിച്ചില്ലെങ്കിലും അത് കഴിഞ്ഞുള്ള ഓഫർ ആണ് എക്സൈറ്റിങ്. ഇന്ന് വേറെ പ്രോഗ്രാം ഒന്നുമില്ല.
പിന്നെ അടുക്കളയിൽ ഒരു ‘കാട്ടിക്കൂട്ടൽ’ ആയിരുന്നു. പെട്ടെന്ന് തയ്യാറായി ഓട്ടോ പിടിച്ച് ടൗണിലേക്ക് വച്ച് പിടിച്ചു, തനിമയും താനും..
ക്യാരമൽ പോപ്‌കോൺ ഒന്ന് വാങ്ങി തിയേറ്ററിൽ വേഗം കയറിക്കൂടി അവനവന്റെ ബാൽക്കണി സീറ്റ് കണ്ട് പിടിച്ച് ആസനസ്ഥരായി. സിനിമ തുടങ്ങി.. മൊത്തത്തിൽ ഡബ്ബ്ഡ് സിനിമയോട് ഉള്ള താല്പര്യക്കുറവ് കൊണ്ട് കുറേ നേരം പോപ്പ്‌കോണിന്റെ മധുരത്തിലും,കറുമുറു ഫീലിംങ്ങിലും കോൺസെൻട്രേറ്റ് ചെയ്തിരുന്നു. അവസാനത്തെ പതിനഞ്ച് മിനിറ്റിന് വേണ്ടി, സിനിമ കാണാൻ ചിലവാക്കുന്ന രണ്ടേമുക്കാൽ മണിക്കൂറിനെക്കുറിച്ച് ആലോചിച്ചപ്പോൾ ചിരി വന്നു. എന്റെ ഈ ത്യാഗം ദം ബിരിയാണിക്ക് വേണ്ടി മാത്രം!
ഇടക്ക് എ സി തണുപ്പ് ആസ്വദിച്ച് ദുപ്പട്ട പുതച്ച് ഉറങ്ങി, തന്റെ കൂർക്കം വലിയിൽ അടിമുടി അലോസരപ്പെട്ട തനിമ അവളുടെ കൂർത്ത നഖങ്ങൾ കൊണ്ട് എന്റെ തുടയിൽ ആഞ്ഞ് ഒറ്റ കുത്ത് കുത്തി. ഉറങ്ങാനും സമ്മതിക്കില്ല സാധനം.. അരിശം മൂത്ത് ഇരിക്കുമ്പോൾ തനിമ കാത്തിരിക്കുന്ന ആ രംഗങ്ങൾ ആഗതമായി. എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അവൾ ഇപ്പോൾ പറന്ന് അങ്ങോട്ട് പോകും എന്ന് തോന്നി. ഇരുട്ടിൽ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ട്.
ആ ഭാഗം കഴിഞ്ഞ ഉടനേ തൊട്ടടുത്ത സീറ്റിലെ ഒരാൾ അതുപോലെ ഒക്കെ കാട്ടുന്നു. ഹൈ പിച്ചിൽ ഓളി ഇടുന്നു, കണ്ണ് തുറുപ്പിക്കുന്നു, കസേര കുലുക്കുന്നു, കസേര കൈയിൽ മാന്തുന്നു, നാക്ക് പുറത്തിടുന്നു, കാലിട്ടടിക്കുന്നു. ഒരു പഞ്ചുരുളി ഗുളികൻ ഇഫക്ട്. ആളുകൾ ഒക്കെ അയാളുടെ അടുത്തേക്ക് ഓടി വന്നു. ചിലർ ഫോണിൽ വീഡിയോ എടുക്കുന്നു. ചിലർ പേടിച്ച് പിൻവലിയുന്നു. എനിക്ക് കണ്ടിട്ട് പേടി തോന്നി. ഞാൻ ചാടി എണീറ്റ് മാറി നിന്നു. അവിടെ ആകെ ലഹള. തനിമയോട് ഞാൻ പറഞ്ഞു..
“വാ പോകാം.ഇതൊക്കെ കണ്ടിട്ട് എനിക്ക് കൈയും കാലും വിറക്കുന്നു.”
‘മൃഗയ’ സിനിമയിൽ ഭീമൻ രഘുവിന്റെ പ്രകടനം പാതി കണ്ടത്, മനസ്സിൽ നിന്നും പോകാൻ എടുത്തത് ഒരാഴ്ച. ഗുളികൻ ഇഫക്ട് വന്ന ആളെ ഒന്നേ ഞാൻ നോക്കിയുള്ളു. ഓടി തീയേറ്ററിന് പുറത്ത് കടന്നു. ഞാൻ പോന്നത് കൊണ്ട് തനിമക്കും കൂടെ പോരേണ്ടി വന്നു..
തീയേറ്ററിന് പുറത്ത് ഞങ്ങളെ കാത്തിരിക്കുന്നത് അതിലും വലിയ ഒന്നാണെന്ന് ആരറിഞ്ഞു? പുറത്തേക്ക് ഇറങ്ങി, രാത്രി പോലെ ലൈറ്റ് ഒക്കെ ഇട്ട് വച്ചിട്ടുണ്ട് തിയേറ്റർ ലോബിയിൽ. ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ രാത്രി പോലെ ഉള്ള കൂരിരുട്ട്.
മഴ വരുന്നുണ്ടോ..? എന്നാലും ഇത്ര ഇരുട്ടോ? ഈശ്വരാ നമ്മൾ മോർണിംഗ് ഷോവിന് തന്നെ അല്ലെ വന്നത്? സമയബോധം ഒക്കെ പോയ പോലെ. വാച്ചിൽ സമയം നോക്കിയപ്പോൾ പന്ത്രണ്ടര. ഉച്ചക്ക് പന്ത്രണ്ടര തന്നെ അല്ലെ ഇത്? സിനിമ കഴിഞ്ഞിട്ടില്ലാത്തത് കൊണ്ട് പുറത്ത് ആരും ഇറങ്ങിയിട്ടുമില്ല. ഞങ്ങളുടെ വെപ്രാളം നിറഞ്ഞ മുഖം കണ്ട് ടിക്കറ്റ് ചെക്കർ പറഞ്ഞു.
“രാത്രിപോലെ പെട്ടെന്ന് കൂരിരുട്ടായി. മഴക്കാണോ ആവോ.. വല്ല മേഘ വിസ്ഫോടനം ആവാനാണോ എന്തോ..”
അത് കൂടി കേട്ടപ്പോൾ മുഴുവനായി.. ഞങ്ങൾ സ്റ്റെപ്പുകൾ ഇറങ്ങി ഓടി. പുറത്ത് രാത്രി എട്ടുമണി ഒക്കെ ആയപോലെ ആയിട്ടുണ്ട്. അടുത്ത ഷോവിന് കാത്ത് നിൽക്കുന്നവരുടെ മുഖത്തും പേടിയും, ആശങ്കയും കൂടെ അടക്കം പറച്ചിലും.. പലരും വീട്ടിലേക്ക് മടങ്ങി പോയാലോ എന്ന് പറയുന്നുണ്ട്. വേണ്ട, പേമാരി ആണെങ്കിൽ വഴിയിൽ പെടും എന്ന് ചിലർ. എന്തായാലും ഇവിടെ നിൽക്കുന്നതാണ് ബുദ്ധി എന്ന് പറയുന്നവരുമുണ്ട്. ഫോണിൽ വിളിച്ച് ആരോടൊക്കെയോ ഈ അവസ്ഥയെക്കുറിച്ച് ആശങ്ക പങ്ക് വയ്ക്കുന്നവർ. ആകെ ഒരു മാതിരി ഉള്ള അവസ്ഥാവിശേഷം.
ബിരിയാണി പ്ലാൻ ഒക്കെ പിന്നെയാവാം. നമുക്ക് വേഗം വീടുപിടിക്കാം എന്ന് തീരുമാനിച്ച് ഞങ്ങൾ ഇറങ്ങി ശരവേഗത്തിൽ കൈകോർത്ത് നടന്നു. മൊബൈൽ ടോർച്ച് ഓൺ ആക്കി പിടിച്ചിരുന്നു. ഏകദേശം രണ്ട് കിലോമീറ്റർ ഉണ്ട് വീട്ടിലേക്ക്. തീയേറ്ററിന് മുന്നിലെ റോഡിൽ എത്തിയപ്പോൾ ആണ് സംഗതികളുടെ ഗൗരവം ഞങ്ങൾക്ക് പിടികിട്ടുന്നത്. ഭാഗികമായി സ്ട്രീറ്റ് ലൈറ്റുകൾ കത്തിയിട്ടുണ്ട്. ചിലവ കത്താൻ തുടങ്ങുന്നു. മൊത്തം ട്രാഫിക് ജാം ആയിട്ടുണ്ട്. പെട്ടെന്ന് ഇരുട്ടായപ്പോൾ വണ്ടികൾ നിർത്തിയിട്ടത് കൊണ്ടായിരിക്കണം..
പിന്നെ നോക്കിയപ്പോൾ ആണ് മനസ്സിലായത് കൂട്ട ഇടിയാണ് നടന്നിരിക്കുന്നത്. ഒന്നിന് പിറകിൽ ഒന്ന് പോയ് ഇടിച്ച് നിൽക്കുന്നതാണ് വണ്ടികൾ, കൂട്ടി ഘടിപ്പിച്ച ട്രെയിൻ ബോഗികൾ പോലെ.. അതിനിടയിൽ കൺഫ്യൂഷൻ അടിച്ച ആളുകളുടെ ശബ്ദങ്ങളും കോലാഹലങ്ങളും തലങ്ങും വിലങ്ങും ഓട്ടവും.
ഞങ്ങൾക്ക് മുന്നിലൂടെ ഒരാൾ ബാഗും പിടിച്ച് ജീവനും കൊണ്ട് പാഞ്ഞ് പോകുന്നപോലെ ഓടുന്നുണ്ട്. പിന്നാലെ ഒന്ന് രണ്ട് പേർ ‘കള്ളൻ കള്ളൻ’ എന്ന് ഉച്ചത്തിൽ വിളിച്ച് കൂവി അയാളെ പിടികൂടാനായി പിന്തുടരുന്നു, ആരുടെയോ ബാഗ് തട്ടിപ്പറിച്ച് ഓടുകയാണ് അയാൾ എന്ന് മനസ്സിലായി. പെട്ടെന്ന് ഉണ്ടായ അന്ധകാരത്തിൽ കളവും തട്ടിപ്പറിയും! എന്റെ ദൈവമേ…
അവിടെ നിന്നും എത്രയും പെട്ടെന്ന് വീടെത്തണം എന്നായി ഞങ്ങളുടെ ചിന്ത..
ഫോൺ വരുന്നുണ്ട് മൊബൈലിൽ..പെട്ടെന്ന് ഇരുട്ടായതിന്റെ പിരിമുറുക്കത്തിൽ ഞങ്ങൾ രണ്ടും എവിടെ പെട്ടു, സേഫ് അല്ലെ എന്നുള്ള ആശങ്കയിൽ തനിമയുടെ വീട്ടിൽ നിന്നും വരുന്ന ഫോൺ ആണ്. ഉടനേ വീട്ടിൽ എത്തും, ഞങ്ങൾ ഓക്കേ ആണെന്ന് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
ഒരു ഓട്ടോ കിട്ടിയാൽ മതിയായിരുന്നു എന്ന് പ്രാർത്ഥിച്ച് ഞങ്ങൾ കുറച്ച് നേരം നിന്നു. ഒരു രക്ഷയുമില്ല എന്ന് തോന്നിയപ്പോൾ ഞങ്ങൾ രണ്ടും മുന്നോട്ട് നടക്കാൻ തുടങ്ങി.. മിക്കവാറും എല്ലാ സ്ട്രീറ്റ് ലൈറ്റുകളും അടിയന്തരാവസ്ഥ മനസ്സിലാക്കി തെളിഞ്ഞു. കടകളും വീടുകളും എല്ലാം വൈദ്യുതി വിളക്കുകളാൽ പ്രകാശമാനമാക്കപ്പെട്ടു.. എന്നാലും ഈ നട്ടുച്ചക്ക് എങ്ങനെ ഇത്ര ഇരുട്ടായി എന്നതിന്റെ ഉത്തരം മാത്രം ആരുടെ തലയിലും തെളിഞ്ഞ് കത്തിയില്ല. എന്തൊരു വിരോധാഭാസം!
പിന്നേയും പിന്നേയും വിശ്വാസം വരാതെ മൊബൈലിലും വാച്ചിലും പിന്നെ ആകാശത്തേക്കും നോക്കുന്നുണ്ട് പലരും. പക്ഷികൾ എല്ലാം കൂടണയാറായോ ഇത്ര പെട്ടെന്ന് എന്ന് ചിന്തിച്ചിട്ട് ആയിരിക്കണം ഒച്ചവച്ച് തലങ്ങും വിലങ്ങും പറക്കുന്നു..
ഞങ്ങൾ മുന്നോട്ട് വേഗത്തിൽ നടന്നു.
പോകുന്ന വഴിയിൽ ഒരു സ്ക്കൂളിന്റെ മുന്നിൽ എത്തിയപ്പോൾ അവിടത്തെ സെക്യൂരിറ്റി ചുമതലാബോധത്തോടെ സ്ക്കൂളിന്റെ വലിയ ഗേറ്റ് ഉള്ളിൽ നിന്ന് ലോക്ക് ചെയ്യുന്നുണ്ട്. കുട്ടികൾ ഉച്ചയൂണിന്റെ ബെൽ അടിച്ചത് കൊണ്ട് ക്ലാസ്സിന് പുറത്തുണ്ട്. ആകെ ശബ്ദമുഖരിതമാണ് അവിടം. അവിചാരിതമായി എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ ഒരു ഭയമായി എല്ലാരുടെയും മുഖങ്ങളിൽ കാണാം.
എങ്ങിനെയെങ്കിലും വീട്ടിൽ എത്താൻ ഞങ്ങൾ ഓടുകയാണ്. പ്രകാശം കുറവുള്ള സ്ഥലങ്ങളിൽ മൊബൈൽ ടോർച്ച് തുണയായി.പരിഭ്രാന്തരായ ആളുകൾ റോഡിലും വീട്ടുമുറ്റത്തും ഉള്ളത് കൊണ്ട് സാധാരണ രാത്രിയിൽ തോന്നുന്ന അത്രക്ക് ഭയം ഞങ്ങൾക്ക് തോന്നിയില്ല.
ഞങ്ങൾ വലിഞ്ഞ് നടന്നു. വിശന്നിട്ടാണെങ്കിൽ വയ്യ. അലിബാബ ദം ബിരിയാണി ലോസ് ആയി പോയ വഴി അറിയില്ല. കഴുത്തിലെ സ്വർണ മാലകൾ ഊരി വയ്ക്കുന്നതാണ് നല്ലത് എന്ന് ഞങ്ങൾക്ക് ഒരു ഉൾവിളി ഉണ്ടായി.
കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോൾ എതിരെ വരുന്ന ഒരു ഓട്ടോക്ക് കൈ കാണിച്ചു. ഭാഗ്യത്തിന് അത് നിറുത്തി. പോകേണ്ട സ്ഥലം പറഞ്ഞ് ഞങ്ങൾ അതിൽ ചാടി കയറിയിരുന്നു. ഹോ.. സമാധാനം.. ഇനി ഇരുട്ടിൽ തപ്പിത്തടഞ്ഞ് നടക്കേണ്ടല്ലോ.
പ്രായമുള്ള ആ ഓട്ടോക്കാരൻ പറഞ്ഞു,
“എന്തൊക്കെ ആണാവോ സംഭവിക്കുന്നത്? എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ ഇതുപോലെ ഒന്നും കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. ലോകാവസാനം ആയെന്ന് തോന്നുന്നു.അല്ലെങ്കിൽ ഈ നട്ടുച്ചക്ക് നട്ടപാതിരാ പോലെ ആവുമോ?.”
അയാൾ ആവലാതിയോടെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
തനിമയുടെ വീടെത്തിയപ്പോൾ എല്ലാവരും ഗേറ്റിൽ തന്നെ ഉണ്ട് ഞങ്ങളേയും കാത്ത്…കോട്ടം കൂടാതെ തിരിച്ചെത്തിയല്ലോ ഞങ്ങൾ എന്ന ആശ്വാസം എല്ലാവരുടെയും മുഖത്ത് നിന്നും വായിച്ചെടുക്കാം. തനിമയുടെ നാല് വീട് അപ്പുറമുള്ള എന്റെ വീട്ടിലെ സ്ഥിതിയെക്കുറിച്ച് ആയി എന്റെ ചിന്ത. എല്ലാവരും പേടിച്ച് നെഞ്ചിടിപ്പോടെ റോഡിൽ ഇറങ്ങി നിൽക്കുന്നുണ്ടാവും. ഞങ്ങൾ ആരെങ്കിലും കൂടെ വരാം എന്ന് തനിമയുടെ അമ്മ പറഞ്ഞപ്പോൾ ‘വേണ്ടമ്മേ.. ഇതുവരെ അല്ലെ’ എന്ന് പറഞ്ഞ് ഓട്ടോ വേഗം മുന്നിലേക്ക് എടുക്കാൻ ഞാൻ അയാളോട് ആവശ്യപ്പെട്ടു.
എന്റെ വീടിന്റെ മുന്നിൽ എത്തി. ഞാൻ തല വെളിയിലേക്കിട്ട് ആകാംക്ഷയോടെ നോക്കി. പ്രതീക്ഷിച്ചപോലെ ആരുമില്ല. ആകെ ഇരുട്ടാണ്. ഞാൻ ഓട്ടോക്കാരന് സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ കാശെടുത്ത് കൊടുത്ത് ഒരുവിധം ഇറങ്ങി ഗേറ്റ് തുറന്ന് മുറ്റത്തേക്ക് എത്തി.
ഇവരെല്ലാം എവിടെപ്പോയി?
അതോ ഉച്ചക്ക് കിടന്നിട്ട് ഇരുൾ പരന്നപ്പോൾ രാത്രി ആണെന്ന് കരുതി മൂടിപ്പുതച്ച് ഉറക്കമാണോ? നാട് മുഴുവൻ നട്ടുച്ചക്ക് ഇരുട്ടായതിന്റെ പരിഭ്രാന്തിയിൽ മുൾമുനയിൽ നിൽക്കുമ്പോൾ ഒന്നും അറിയാതെ ഇവർ ഉറക്കമാണോ?
ബെസ്റ്റ് ആളുകളാണ്! വീട്ടിൽ നിന്നും പോയ ആൾ തിരിച്ചെത്തിയോ എന്നുപോലും അറിയണ്ട. എന്തൊരു കരുതൽ! അതും ഇങ്ങനെ ഒരു അവസ്ഥാ വിശേഷത്തിൽ!
എനിക്ക് സങ്കടവും ദേഷ്യവും സഹിക്കാൻ ആയില്ല.
കോളിങ് ബെൽ അടിക്കാതെ വീടിന്റെ ഉമ്മറത്തെ വാതിലിൽ രണ്ട് മുഷ്ഠിയും ചുരുട്ടി ശക്തിയിൽ ഇടിച്ച്, ദേഷ്യം കാണിച്ച് പറ്റാവുന്ന അത്ര ഉച്ചത്തിൽ ഞാൻ വിളിച്ച് കൂവി…
“വാതിൽ തുറക്ക്…വാതിൽ തുറക്കാൻ.. ഇതെന്താ നിങ്ങളെല്ലാം ചത്ത് കിടക്കുകയാണോ..? വാതിൽ തുറക്കാനാ പറഞ്ഞെ…”
പെട്ടെന്ന് ഒരു പ്രകാശം പരന്നു.
ഹാവൂ..സൂര്യൻ ഉദിച്ചു!
ചുറ്റും നിറയെ പ്രകാശ രശ്മികൾ.. ആ വെളിച്ചത്തിലേക്ക് നോക്കാൻ ആവുന്നില്ല. കണ്ണ് പുളിക്കുന്നു.ഞാൻ കണ്ണുകൾ പാതി അടച്ചു..
ഉടനേ ഒരു ഗർജ്ജനം ആ വെളിച്ചത്തിന് പിന്നിൽ നിന്നും.. സൂര്യദേവന്റെ അശരീരിയാണ്..എന്തൊക്കെയാണ് ഈശ്വരാ ഈ സംഭവിക്കുന്നത്?ആശ്ചര്യത്തോടെ ഞാൻ ആലോചിച്ചു.
സൂര്യദേവന് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാം.. പറ്റിയാൽ, സമയവും കാലവും നോക്കാതെ തോന്നിയ പോലെ അസ്തമിച്ചതിന്റെ മുഴുവൻ പൊരുളും അറിയാൻ ശ്രമിക്കാം. ‘ഹിയർ ഫ്രം ദി ഹോഴ്സസ് മൗത്ത്…’ ഇനി ഇങ്ങനെ ഒന്നും വേണ്ടാ ട്ടോ എന്ന് അപേക്ഷിക്കാം. നാളെ ആ പൊരുൾ അറിഞ്ഞ ഏകവ്യക്തി എന്ന നിലക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആവാം..
ഞാൻ കാത് കൂർപ്പിച്ചു.
“അർദ്ധരാത്രി മനുഷ്യന് കിടന്നുറങ്ങാൻ സമ്മതിക്കാതെ ശല്യം ചെയ്യാൻ ആയിട്ട് ഇത് എന്തൊരു ജന്മം? ഇതെന്തൂട്ടാ താൻ കട്ടിലിന് അടിയിൽ കിടന്ന് കാട്ടിക്കൂട്ടുന്നത്? കട്ടിൽ ഇടിച്ച് തകർക്കുമോ ഇപ്പോ? മര്യാദക്ക് കട്ടിലിൽ കേറി കെടക്ക്. ഓരോരോ ഒറക്കപ്പിച്ചേ… അല്ലപിന്നെ.. ”
സൂര്യവെളിച്ചം പെട്ടെന്ന് ഓഫ് ആയി.
“ഉറക്കം കളഞ്ഞു..”
എന്ന് പിറുപിറുത്ത് കൊണ്ട് എന്റെ സൂര്യദേവൻ കട്ടിലിന് അടിയിലേക്ക് തെളിയിച്ച മൊബൈൽ ബെഡിലേക്ക് എറിഞ്ഞ് എണീറ്റ് ചവിട്ടിക്കുത്തി ഭൂമി കുലുക്കി ബാത്‌റൂമിലേക്ക് പോയി.
ഉറക്കപ്പിച്ച് തെളിഞ്ഞപ്പോൾ പറ്റിയ അമളികളും തെളിഞ്ഞു വന്നു.
അമളി നമ്പർ വൺ: മൊബൈൽ ടോർച്ച് ഇരുട്ടത്ത് സൂര്യൻ ഉദിച്ചപോലെ തോന്നിച്ചു.
അമളി നമ്പർ ടു:
കട്ടിലിൽ നിന്നും ഉരുണ്ട് വീണ് കട്ടിലിന്നടിയിൽ കിടന്ന് എന്തൊക്കെയോ സ്വപ്നം കണ്ട് ലഹള വച്ചു.
അമളി നമ്പർ ത്രീ:
ഉമ്മറത്തെ വാതിൽ ആണെന്ന് കരുതി കട്ടിലിന്റെ അടിവശം ഇടിച്ച് തകർക്കാൻ ശ്രമിച്ചു.
തൃപ്‌തി ആയി…
ആള് ബാത്‌റൂമിൽ നിന്നും ഇറങ്ങും മുൻപ് ഒന്നും സംഭവിക്കാത്ത മട്ടിൽ കട്ടിലിൽ കയറിക്കിടന്നു. ചമ്മിയ മുഖത്തിന്റെ ക്ലോസ് അപ്പ് ഒന്നും പുറത്ത് കാണാതിരിക്കാൻ തലവഴി പുതപ്പെടുത്ത് മൂടി ചരിഞ്ഞ് കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുന്നതായി ഭാവിച്ചു.
എന്നിട്ട് ഞാൻ ആശ്ചര്യത്തോടെ ആലോചിച്ചു..
“എന്നാലും ഞാൻ എപ്പോഴാവും കട്ടിലിൽ നിന്നും കട്ടിലിന്നടിയിൽ എത്തിയത്…?”
✍🏻സുജാത നായർ✍🏻
#എന്റെ രചന – നട്ടുച്ചക്ക് ഇരുട്ടായാൽ


22 Comments
രസകരം😀😀😀😀
നർമ്മവും നന്നായി എഴുതാൻ കഴിയുമെന്ന് തെളിയിച്ചു. സൂര്യന്റെ കുറെ പര്യായപദങ്ങൾ ഞാൻ പഠിച്ചു… ഭഗവാനേ എന്തൊരെഴുത്ത് !
wow… അറിവും talent ഉം കൈകോർത്ത രചന ശ്ശി ഇഷ്ട്യായി.🥰👌
Thanks a lot dear ജോയ്സ്. ജോയ്സ് ന്റെ ബ്ലോഗ്സ് പോലെത്തന്നെ ഓരോ കമന്റ്സും ഹൃദ്യമാണ്. Detailed കമന്റ്സ് 😍😍🤝🤝
നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ 🥰👌👌
ഇനീം ഇതുപോലെ എഴുതൂ ❤
😍😍🤝🤝 thank you Sayara
സൂര്യ ചരിതം കലിക്കിട്ടാ നന്നായി രസിച്ചു💕💕😀
😀😀👍🏻🤝 സൂര്യ ചരിതം നല്ല പേര്
Thank you Seji
ഇനിയും ഒരുപാട് എഴുതണേ. You are really talented..🥰😍
നല്ല അവതരണം👍🌹
Thank you mini😍
വളരെ നന്നായിട്ടുണ്ട് superb👌👌
Thanks a lot Electa 🥰🥰
👍👍🤝
👍🏻👍🏻
രസിച്ചു വായിച്ചുട്ടോ😀
അടിപൊളി👌❤️🌹
🤝🤝🫂♥️ thank you സുമ
സുജാത ക്ക് തുല്യം സുജാത മാത്രം.. 👍👍👍
🤣🤣🤣🤣🙏🏻🙏🏻
Thanks സുനി 🤝 🤝🤝നടക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങൾ എഴുതാൻ ഒരു ത്രില്ല് ഉണ്ട് 😀
Good content 👍 സാധാരണയിൽ നിന്ന് തെല്ലു വ്യതിചലിച്ചാൽ എന്തിക്കെ നടക്കാം (സ്വപ്നം ആണെങ്കിലും ) എന്ന് തമാശ രൂപേണ നന്നായി അവതരിപ്പിച്ചു 🙏 അഭിനന്ദനങ്ങൾ 🙏🙏🙏
🤝🤝👍🏻
രസകരമായി അവതരിപ്പിച്ചു. രസിച്ചു വായിച്ചു. നല്ല ഭാഷ❤️❤️❤️❤️
Thank you thara🥰🤝♥️