അവൾ പൊയ്ക്കോളാൻ ആംഗ്യം കാട്ടി. ഞാൻ അവളെ നോക്കി കൈവീശി.
“ആ ചെക്കൻ കൂടെയുണ്ടായിരുന്ന കാര്യം സാർ ആരോടും പറയണ്ട. “
സ്റ്റേഷനിൽ ചെന്ന് കയറിയപ്പോൾ എന്നെ സാകൂതം നോക്കി കൊണ്ട് നിൽക്കുകയായിരുന്നു ഹെഡ് കോൺസ്റ്റബിൾ കുട്ടൻ പിള്ള.
“നീ ഇന്നലെ എവിടെ ആയിരുന്നു. “
“ഞാൻ ആ ചെക്കനേയും കൂട്ടി ഇന്നലെ രാത്രി ആ മരുതൻമല കയറി. “
ചെക്കന്റെ കാര്യം പറയേണ്ടിയിരുന്നില്ല, അറിയാതെ വായിൽ നിന്നും പുറത്തു ചാടി, ഞാൻ നാക്ക് കടിച്ചു.
കുട്ടൻ പിള്ള പൊട്ടിച്ചിരിച്ചു.
“എന്നിട്ടു എന്തായി, പ്രതിയെ പിടിക്കുമോ, ഇനിയിപ്പോൾ നിനക്ക് പ്രതിയെ കിട്ടിയെന്ന് തന്നെ വച്ചോ. ആ വക്കീൽ അവരെ രക്ഷപ്പെടുത്തും. ഞാൻ ഈ നാട്ടിൽ കുറെയായി. അനുഭവം കൊണ്ട് പറയുകയാണ്. “
ഞാൻ ഒന്നും മിണ്ടിയില്ല. തലേ ദിവസത്തെ അനുഭവങ്ങൾ എന്നെ ഒന്ന് ഞെട്ടിച്ചിട്ടുണ്ട്. ചെക്കന്റെ അപ്രത്യക്ഷമാകൽ, തലയുടെ പെരുപ്പ്, ഓക്കാനിക്കാനൊരു പ്രവണത, ഇതൊക്കെ തോന്നിയത് കൊണ്ട് ഞാൻ സ്റ്റേഷനിലെ എന്റെ സാധനങ്ങൾ ഇരിക്കുന്ന മുറിയിലേയ്ക്കു കയറി പോയി.
“പിന്നെ ആ പെണ്ണ് അവളൊരു മന്ത്രവാദിനിയാണ്. ഈ നാട്ടിലെ ചെക്കന്മാരൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും അവളെ ഒന്ന് വീഴ്ത്താൻ കഴിഞ്ഞില്ല. വീഴും അവൾ, അതിനു കരുത്തുള്ള പിള്ളേര് ഇവിടെ വരും. “
അയാൾ പിറകിൽ നിന്ന് പറയുന്നുണ്ടായിരുന്നു.
ചെന്നപാടെ കട്ടിലിൽ ചെന്ന് വീണു. സമയം എത്രയായി എന്നൊന്നും ബോധമില്ലാതെ അഗാധമായ മയക്കം. ഉച്ചയൂണിനു സമയമായപ്പോൾ സമീപത്തെ കടയിലെ ചെറിയാൻ ചേട്ടൻ വിളിച്ചുണർത്തി.
“എന്താ കുഞ്ഞേ കാര്യം എല്ലാവരും പരക്കം ഇവിടെ പാഞ്ഞു ഓടുകയാണല്ലോ. ഞാൻ പലപ്രാവശ്യം ഇവിടെ വന്നു നോക്കി., കുഞ്ഞു ബോധം കെട്ടുറങ്ങുകയായിരുന്നു. “
“ഇന്നലെ മരുതൻമലയിൽ പോയി. ഇത്തിരി വാറ്റടിച്ചു, ആദ്യമായിട്ടല്ല. ഞാൻ വീണു പോയി. “
ചെറിയാൻ ചേട്ടൻ എന്റെ കയ്യിലെ മസിൽ പിടിച്ചു നോക്കി.
“ഏയ് ഇതങ്ങനെ വീണു പോകുന്ന ശരീരമൊന്നുമല്ല. ഒരു പെണ്ണിന്റെ പരിപാലനം ആവശ്യമുള്ള സമയമാണ്. “
ഞാൻ അമ്പരന്നു ചെറിയാൻ ചേട്ടനെ നോക്കി.
“പെണ്ണുകെട്ടണം, സമയത്തിന് നല്ല ഭക്ഷണം കഴിക്കണം. ഇന്ന് തന്നെ ഞാൻ രാവിലത്തെ ഭക്ഷണവും ഇടയ്ക്കുള്ള ചായയും ഒക്കെ തണുത്ത് തിരികെ കൊണ്ട് പോയതാ. “
ഞാൻ എഴുന്നേറ്റു ഉച്ച ഭക്ഷണം കഴിച്ചു. ആ സമയത്താണ് ജീപ്പിൽ സബ് ഇൻസ്പെക്ടറും മറ്റു പോലീസുകാരും മടങ്ങി വന്നത്. എൻ്റെ പരാജയപ്പെട്ട ദൗത്യത്തെ മറ്റുള്ളവർ കളിയാക്കി. പക്ഷെ എന്നെ വിഷമിപ്പിച്ചത്, ആ ചെക്കനെ കാണാനില്ലാ എന്ന വാർത്തയാണ്. ഞാൻ എന്റെ പേടി മറ്റുള്ളവരിൽ നിന്നും മറച്ചു വച്ചു.
അന്നത്തെ ദിവസം ഞാൻ യൂണിഫോം ഇട്ടില്ല, ഡ്യൂട്ടിയിൽ കയറിയില്ല. മുറിയിൽ തന്നെ കഴിഞ്ഞ് കൂടി. അപ്പോഴാണ് മേനക ചുരുട്ടി തന്ന പേപ്പറിനെക്കുറിച്ച് എനിക്ക് ഓർമ്മ വന്നത്. എല്ലായിടത്തും നോക്കി ആ കടലാസ് കഷ്ണം എവിടെയും കണ്ടില്ല. എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. ഞാൻ ഉറങ്ങിയപ്പോൾ ആരെങ്കിലും എടുത്തു കൊണ്ട് പോയി കാണും. ആ പെൺകുട്ടി എന്താകും രഹസ്യമായി എന്നെ അറിയിച്ചത്.
രാത്രി ആയപ്പോൾ ആരുമറിയാതെ ഞാൻ വീണ്ടും മല കയറി. ഇടയ്ക്കു വഴി തെറ്റിയപ്പോൾ ഞാൻ കണ്ണടച്ച് അവളെ ഓർത്തു, അപ്പോൾ എനിക്ക് ഒരു വഴിയേ മുന്നോട്ടു പോകണമെന്ന തോന്നലുണ്ടായി. ഒടുവിൽ മലമുകളിലെ വെളിച്ചം ലക്ഷ്യമാക്കി ഞാൻ നടന്നു. വീടിനു പിന്നിലെ ചായ്പ്പിൽ പതിവുകാരുടെ ബഹളം. ഞാൻ വീടിനു വടക്കു വശത്തെ ഇരുട്ടിൽ പതുങ്ങി നിന്നു. പെട്ടെന്ന് വളയിട്ട ഒരു ജോഡി കൈകൾ എന്നെ പിടിച്ചു, തുറന്ന വാതിലിലൂടെ അകത്തേയ്ക്കു വലിച്ചു.
അവൾ മുറിയിൽ വെളിച്ചം അണച്ചു, അടുത്ത മുറിയിലെ നേരിയ വെളിച്ചം മാത്രമുണ്ട്. ഇന്നലെ കണ്ട അതെ മുറി. അവളുടെ വേഷമിന്നു സാരി ആയിരുന്നു എന്ന് മാത്രം. കുളിച്ചു വിടർത്തിയിട്ട മുടിയിഴകളിൽ ചെമ്പക പൂക്കൾ. ഒരു അപ്സരസ്സായിരുന്നു അവൾ.
“എനിക്കറിയാമായിരുന്നു സാർ ഇന്ന് വരുമെന്ന്. “
“ക്ഷമിക്കണം. ഇന്നലെ എഴുതി തന്ന ആ പേപ്പർ കളഞ്ഞു പോയി. അതൊന്നും കൂടെ എഴുതി നൽകാമോ. “
“ശ് ശ്. “
അവൾ ചുണ്ടിൽ കൈ വച്ച് മൗനമായിരിക്കാൻ പറഞ്ഞു.
“അത് അപ്പോൾ ഞാൻ പ്രാർത്ഥിച്ചിട്ടു എഴുതി തന്നതല്ലേ. ഇനിയെനിക്ക് അങ്ങനെ എഴുതാൻ പറ്റില്ല, ഒന്നും ഓർമ്മ വരുന്നില്ല. “
“ഇതെന്ത് കഥ. “
മേനക തല കുനിച്ചു നിന്നു. പെട്ടെന്ന് അവൾ എന്റെ മുഖത്തേയ്ക്കു നോക്കി. എന്തോ ആലോചിച്ചിട്ടെന്ന പോലെ അവൾ ചെറിയൊരു വിളക്ക് കൊളുത്തി, കണ്ണടച്ച് നിലത്തിരുന്നു. കയ്യിലെ കാർഡുകൾ അവൾ പലപ്രാവശ്യം കൂട്ടിക്കലർത്തി. അതിൽ നിന്നൊരു കാർഡ് അവളെടുത്തു. ആ കാർഡ് മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ടു. നനഞ്ഞ മണ്ണിലൊരു ശവകുടീരം അതിൽ കാലുയർത്തി വച്ച് നിൽക്കുന്ന ഒരു പുരുഷരൂപം. അയാളുടെ കയ്യിലൊരു വാൾ പിടിച്ചിരിക്കുന്നു. അവൾ പ്രാർത്ഥന പൂർവ്വം കാർഡുകൾ തിരികെ വച്ചു. അവൾ വിളക്കൂതി അണച്ചു.
“ആ ചെക്കനെ കൊന്നു കുഴിച്ചിട്ടു. “
“ആര്. “
“അതൊന്നും അറിയില്ല. അവനിപ്പോൾ ജീവനോടെയില്ല. “
ഞാൻ ആകെ തളർന്നു പോയി. എൻ്റെ നിറഞ്ഞ കണ്ണുകൾ അവൾ കാണാതിരിക്കാൻ ഞാൻ കാൽമുട്ടുകളിൽ തല താഴ്ത്തി വച്ചു. അവളെന്നോട് ചേർന്നിരുന്നു, എന്റെ മുടിയിഴകളിൽ തലോടി ആശ്വസിപ്പിച്ചു. വേറെ ഏതെങ്കിലും അവസരത്തിലായിരുന്നെങ്കിൽ എനിക്കവളോട് പ്രേമം തോന്നിയേനെ. പക്ഷെ ആ സമയത്ത് അവളുടെ തലോടൽ എന്റെ ദുഃഖം കൂട്ടിയതേയുള്ളു.
“സാർ പൊയ്ക്കോളൂ, ഞാൻ താഴ് വാരം വരെ കൊണ്ടാക്കി തരാം. “
“വേണ്ട ഞാൻ പൊയ്ക്കോളാം. “
അവൾ തന്റെ മുടിയിഴകളിൽ നിന്നും മൂന്ന് ചെമ്പക പൂക്കളെടുത്തു എന്തൊക്കെയോ മന്ത്രിച്ചു ഊതി.
“സ്റ്റേഷനെത്തുന്നത് വരെ തിരിഞ്ഞു നോക്കരുത്. ഈ പൂക്കളെടുത്തു കളയരുത്. “
അവൾ പ്രാർത്ഥിച്ച പൂക്കൾ എന്റെ പോക്കറ്റിൽ ഇട്ടു തന്നു.
വളരെ പേടിച്ചിട്ടാണെങ്കിലും വലിയ പ്രതിബന്ധങ്ങളൊന്നുമില്ലാതെ ഞാൻ സ്റ്റേഷനിൽ എത്തി. പാറാവുകാരൻ എവിടെ പോയതാണെന്ന് അന്വേഷിച്ചപ്പോൾ ഞാൻ സിനിമ കാണാനെന്നു കള്ളം പറഞ്ഞു.
കട്ടിലിൽ കിടക്കുമ്പോൾ എനിക്ക് ആ ചെക്കനെ ഓർത്തു നല്ല സങ്കടം വന്നു. ഞാൻ ആ പൂക്കൾ ശക്തിയായി മണപ്പിച്ചു. അത് കയ്യിൽ പിടിച്ചും കൊണ്ട് ഞാൻ ഉറങ്ങി പോയി. വെളുപ്പാൻ കാലത്തുണർന്നു കുളിച്ച് യൂണിഫോമിട്ടു തയാറായി. യൂണിഫോമിന്റെ പോക്കറ്റിൽ നിന്നും മേനകയുടെ കുറിപ്പെനിക്കു കിട്ടി. വല്ലാത്ത അത്ഭുതം തോന്നി. `ഇന്നലെ ഇട്ട ഷർട്ട് വേറെ ആയിരുന്നു. യൂണിഫോം ഷർട്ടിൽ ഈ കുറിപ്പ് കൊണ്ടിട്ടത് ഓർമ്മ വന്നതുമില്ല.
കടലാസ്സ് തുറന്നു നോക്കി, ഒരു പേര് മാത്രം, കണ്ണാടിപറമ്പിൽ അലക്സ് കോശി, പിന്നെയൊരു പടവും വരച്ചിരിക്കുന്നു. രണ്ടു ചെറുപ്പക്കാർ ഒരു കന്നാസിൽ എന്തോ ഇട്ടു കലക്കുന്നു, ഒരാളുടെ കയ്യിൽ ഒരു ചെറിയ കുപ്പി ഇരിക്കുന്നു. കുപ്പിയിലെ ദ്രാവകത്തിനു നീല നിറം.
ഞാൻ സബ് ഇൻസ്‌പെക്ടറുടെ മുറിയിലേയ്ക്കു ചെന്നു. രണ്ട് പോലീസുകാർ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
“സർ വിഷം കലക്കിയവനെ ഞാൻ കണ്ടെത്തി. ഇപ്പോൾ തന്നെ പോയി പിടിക്കാം. “
“ആരാണ്. “
“അലക്സ് കോശി, എല്ലാം അയാൾക്കറിയാം സാർ. “
ഹെഡ് കോൺസ്റ്റബിൾ കുട്ടൻ പിള്ള പെട്ടെന്ന് മുറിയിൽ നിന്നുമിറങ്ങി പോകുന്നത് ഞാൻ കണ്ടു.
“ഇനി പോയിട്ട് കാര്യമുണ്ടാകില്ല. “
ഞാൻ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.
കുട്ടൻ പിള്ള അടുത്ത റൂമിലെ ലാൻഡ് ഫോണിൽ ആരെയോ വിളിക്കുന്നത് ഞാൻ അവർക്ക് കാട്ടി കൊടുത്തു. ഇൻസ്പെക്ടറും മറ്റു രണ്ടു പോലീസുകാരും ആ കാഴ്ച കണ്ടു.
“ആരാ കുട്ടൻ പിള്ളേ ഫോണിൽ “
ശബ്ദം കേട്ട് കുട്ടൻ പിള്ള തിരിഞ്ഞു നോക്കി.
“എന്തായാലും വിളിച്ചില്ലേ, ആ അലക്സ് കോശിയോട് എന്നെ വന്നു കാണാൻ പറ. “
കുട്ടൻ പിള്ള കൈക്കൂലികാരനാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ വിളിച്ചു പറഞ്ഞെങ്കിലും അലക്സ് കോശി വന്നില്ല. അയാളെ തെരഞ്ഞു പോയെങ്കിലും അയാളെ കാണാൻ പറ്റിയില്ല. പിറ്റേ രാത്രിയിൽ ഞങ്ങൾ വീട് വളഞ്ഞു കാവൽ നിന്നു. ഒടുവിൽ വെളുപ്പാൻ കാലമായപ്പോൾ അലക്സ് കോശി ഞങ്ങളുടെ മുന്നിൽ വന്നു ചാടി, അയാളെ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ട് പോയി. കനത്ത രീതിയിൽ ചോദ്യം ചെയ്തപ്പോൾ ആ നാട്ടിലെ പ്രമാണിയായ അച്യുതൻ മേനോൻ പറഞ്ഞിട്ടാണ് വിഷം കലക്കിയതെന്നയാൾ മൊഴി നൽകി.
മേനകയുടെ അമ്മയായ സുകുമാരിയെ വലയിലാക്കിയ അച്യുതൻ, മേനകയേ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ അവൾ അമ്പിനും വില്ലിനും അടുത്തില്ല. മോഹഭംഗവും നിരാശയും മൂലം സുഹൃത്തായ അലക്സ് കോശിയെ കൊണ്ട് ചെയ്യിച്ചതാണ്, നിരപരാധികളായ രണ്ടു ചെറുപ്പക്കാരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി അവരുടെ ജീവിതം അതീവ ദുരിതത്തിലായി.
“എല്ലാവർക്കും ഞാൻ ഒരു അത്ഭുതമായി. ഇത്രയും നാൾ ഒരു തുമ്പും കിട്ടാതെ വന്ന കേസ് ആണ് ഞാൻ തെളിയിച്ചത്. ഞാൻ മനസ്സ് കൊണ്ട് മേനകയ്ക്കു നന്ദി അറിയിച്ചു. അച്യുതമേനോനും അലക്സ് കോശിയും അറസ്റ്റിലായി. അവരെ രക്ഷിക്കാനായി അഡ്വക്കേറ്റ് ബ്രഹ്മദത്തൻ ആണ് പ്രതികൾക്ക് വേണ്ടി ഹാജരായത്. തനിക്കറിയാമോ മഹേഷേ ഈ ബ്രഹ്മദത്തനെ. “
“നമ്മുടെ ദേവി വക്കീലിൻ്റെ അച്ഛൻ. “
“അതേ അദ്ദേഹമാണ് ഹാജരായത്. തെളിവില്ലാത്തത് കൊണ്ട് അവരെ കോടതി വെറുതെ വിട്ടു. “
സ്റ്റേഷനിൽ എല്ലാവരും എന്നോട് കുറെ നാൾ ലീവെടുത്ത് നാട്ടിൽ പോകാൻ പറഞ്ഞു. ഞാൻ അനുസരിച്ചില്ല. ചോരത്തിളപ്പുള്ള പ്രായമല്ലേ.
ഒരു രാത്രിയിൽ ആരോ ജനലിലൂടെ എന്നെ വിളിച്ചുണർത്തി, മേനകയായിരുന്നു അത്, അവളെന്നെ വിളിച്ചു പുറത്ത് കൊണ്ട് പോയി. അപകടമെന്ന് മാത്രം പറഞ്ഞു. ഞാൻ ആ രാത്രി അവളോടൊപ്പം കുന്നിൻ ചെരുവിൽ കഴിഞ്ഞു. പോകുന്ന വഴിയിൽ തീപന്തവുമായി ഒരു കൂട്ടം ആളുകൾ സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടു.
അവളെനിക്കൊരു കുറിപ്പ് നീട്ടി. വക്കീൽ കോട്ടിട്ട ഒരു മനുഷ്യൻ വാളെടുത്തു രണ്ട് പേർക്ക് കൊടുക്കുന്നു.
“സാറിനെ കൊല്ലാനാണ് അവരുടെ തീരുമാനം. ഞാൻ സാറിനെ മരണത്തിന് വിട്ട് കൊടുക്കില്ല. “
“ഇതൊക്കെ മേനകയ്ക്ക് എങ്ങനെ അറിയാൻ കഴിയുന്നു. “
“എൻ്റെ അച്ഛമ്മയുടെ അനുഗ്രഹം. അച്ഛമ്മയ്ക്ക് ചാമുണ്ടിയുടെ സാധന ഉണ്ടായിരുന്നു. മരിക്കുന്നത് വരെ എന്നെ ഓർത്ത് സങ്കടമായിരുന്നു അച്ഛമ്മയ്ക്ക്. അമ്മയുടെ സ്വഭാവം അങ്ങനെയായിരുന്നു. ഞാൻ കന്യകയായി ഇരിക്കുന്നത് വരെ എനിക്ക് ഈ അനുഗ്രഹം ഉണ്ടാകും എന്ന് അച്ഛമ്മ എന്നോട് പറഞ്ഞിരുന്നു. “
പിറ്റെ ദിവസം രാവിലെ സ്റ്റേഷനിൽ ചെന്നപ്പോൾ, രാത്രിയിൽ ആരൊക്കെയോ സ്റ്റേഷൻ തല്ലി തകർത്തിരിക്കുന്നു. എന്നെ തിരക്കി ആരൊക്കെയോ രാത്രിയിൽ അവിടെ ചെന്നിരുന്നു.
ഞാൻ ലീവെടുക്കാൻ നിർബന്ധിതനായി. ഞാൻ മേനകയുടെ മുറിയിൽ ചില രാത്രികളിൽ തങ്ങി. ദിവസങ്ങൾ കഴിയുംതോറും ഞാനവളോട് കൂടുതൽ അടുത്തു. പക്ഷെ അവളുടെ കന്യകാത്വം സംരക്ഷിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചു. ഞാനെന്നെ നിയന്ത്രിച്ചു.
അപ്പോഴേക്കും ആ പയ്യൻ്റെ ശരീരാവശിഷ്ടം ഒരു ഒഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയിരുന്നു. ഞാനും അവനും കൂടി കുന്ന് കയറുന്നത് കണ്ടെന്ന് പലരും മൊഴി നൽകി. കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയതിനും ഒരു പൗരൻ്റെ ജീവന് സംരക്ഷണം നൽകാത്തതിനും എനിക്ക് പണിഷ്മെൻ്റ് ട്രാൻസ്ഫർ ലഭിച്ചു.
അവസാനമായി ഞാനവളെ കണ്ട് യാത്ര പറയാൻ വീണ്ടും മരുതൻ മല കയറി. അവളെനിക്ക് പ്രാർത്ഥിച്ച് കൊണ്ടൊരു പടം വരച്ച് തന്നു. ചട്ടയും മുണ്ടുമിട്ട ഒരു മെലിഞ്ഞ പെണ്ണും ഞാനും കൈകോർത്ത് നിൽക്കുന്നു.
“ചെറിയാൻ ചേട്ടൻ്റെ മകൾ അന്നമ്മ നല്ല കുട്ടിയാണ് സാറിന് നന്നായി ഇണങ്ങും. ചേട്ടൻ പൊന്നു പോലെ വളർത്തിയ കുട്ടിയാണ്. “
രാത്രിയിൽ അവളോട് യാത്ര പറഞ്ഞിറങ്ങിയതാണ് ഞാൻ. പക്ഷേ എനിക്ക് അത്ര പെട്ടെന്ന് അവിടെ നിന്നും യാത്ര പറഞ്ഞു പോകാൻ കഴിഞ്ഞില്ല. രാത്രി മുഴുവൻ അവളെൻ്റെ മടിയിൽ കിടന്ന് കരയുകയായിരുന്നു. എനിക്കും ആ വേർപാട് താങ്ങാൻ പറ്റിയില്ല.
വെളുപ്പാൻ കാലത്ത് ഞാൻ മരുതൻ മലയിറങ്ങി. പിന്നെ പലപ്രാവശ്യം പോയെങ്കിലും അവളെയെനിക്ക് കാണാൻ കഴിഞ്ഞില്ല. ഞാൻ സ്വാർത്ഥനാണ്, എൻ്റെ കൈപ്പിഴയാണ്. ആ രാത്രി കൊണ്ട് അവളുടെ ദൈവവിളി അവസാനിച്ചിരുന്നു. പിന്നെ ആ നാട്ടിൽ ആരും അവളെ കണ്ടിട്ടില്ല. അവൾ പോയതോടെ അവളുടെ അമ്മ ആ വീട്ടിൽ തൂങ്ങിമരിച്ചു.
അച്യുതൻ മേനോൻ ഭ്രാന്തനായി നാട്ടുവഴികളിലൂടെ അലഞ്ഞ് തിരിഞ്ഞു. അവൻ്റെ കയ്യിലെ ഭാണ്ഡത്തിൽ മേനകയുടെ കാർഡുകൾ ഉണ്ടായിരുന്നു. വളരെ അപൂർവമായേ അയാൾ സംസാരിക്കാറുള്ളൂ. ആ സമയങ്ങളിൽ അയാൾ പറയുന്നത് ഫലിക്കുമായിരുന്നു. നാട്ടുകാർ അയാളെ വിശ്വസിച്ചിരുന്നു, പേടിച്ചിരുന്നു.
“ഞാനായിരുന്നു എല്ലാത്തിനും കാരണം. മേനക എന്നെ സ്നേഹിച്ചു, ഞാനവളെയും… അന്ന് വെളുപ്പിന് പിരിയുമ്പോൾ ഇനി ഒരിക്കലും തമ്മിൽ കാണില്ല എന്നെനിക്കൊരു ഉൾവിളിയുണ്ടായി. ഇപ്പോൾ ഏജൻ്റിൻ്റെ കാര്യത്തിലും എനിക്കങ്ങനെ തോന്നുന്നു. ഞാനാണോ അവനാണോ പോകുന്നത്. “
മഹേഷ് സങ്കടത്തോടെ ജോസഫിനെ നോക്കി.
“എല്ലാ സംഭവങ്ങളും പരസ്പരം ബന്ധിപ്പിക്കുന്നു. “
ജോസഫ് പിറുപിറുത്തു.
അവർ പരസ്പരം പിന്നീട് ഒന്നും മിണ്ടിയില്ല.
(തുടരും…. )
✍️✍️നിഷ പിള്ള

