അസ്തമയ സൂര്യൻ്റെ അവസാന കിരണവും മാഞ്ഞു തുടങ്ങിയപ്പോൾ വിനോദ് പതുക്കെ കടൽത്തീരത്തെ മൺ തിട്ടയിൽ നിന്നും എഴുന്നേറ്റ് തൻ്റെ പാൻ്റ്‌സിൽ പറ്റിക്കിടന്നിരുന്ന മണൽ തരികൾ തുടച്ചു പതുക്കെ മുന്നോട്ട് നടന്നു.
പരിസരത്തെ കടകളിൽ നിന്നുള്ള വെള്ളിവെളിച്ചം മിഴി തുറന്നു കൊണ്ടിരുന്നു. പിന്നാലെ കൂടിയ കടല വിൽപനക്കാരനിൽ നിന്നും ഒരു പൊതി ചൂടു കടല വാങ്ങി മുന്നോട്ട് നടന്നു. ബീച്ചിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ആ തിരക്കൊന്നും വിനോദിനെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. വിനോദിൻ്റെ മനസ്സ് പോലെ കടലും ഇന്നു പ്രക്ഷുബ്ധമായിരുന്നു. രാവിലെ ബാങ്കിൽ വെച്ച് അവിചാരിതമായി മായയെ കണ്ടൂ മുട്ടിയതിന് ശേഷമാണ് അവൻ്റെ മനസ്സ് ഇത്രയും കലുഷിതമായത്.
കടൽ തീരത്തിന് സമാന്തരമായി പോകുന്ന റോഡ് മുറിച്ച് കടന്ന് വേണം വിനോദിന് തൻ്റെ താമസ സ്ഥലത്തേക്ക് പോകുവാൻ.റോഡിലെ വാഹനത്തിൻ്റെ ഒഴുക്ക് നിലച്ച നേരം നോക്കി അവൻ റോഡ് മുറിച്ച് കടന്ന് തൻ്റെ വർക്കിംഗ് മെൻസ് ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു. ഹോസ്റ്റൽ ഗേറ്റിനു അടുത്തുള്ള തട്ടുകടയിൽ നിന്നും കടുപ്പത്തിൽ ഒരു ചായക്ക് ഓർഡർ നൽകി കാത്തിരുന്നു. ചായ നൽകിയ ഉന്മേഷത്തോടെ ഗേറ്റ് കടന്ന് വിനോദ് തൻ്റെ റൂം ലക്ഷ്യമാക്കി നടന്നു.. റിസപ്ഷനിൽ ഇരിക്കുന്ന തമിഴ് പയ്യൻ്റെ വണക്കം കേട്ടതായി നടിക്കാതെ ഇടനാഴിയിലൂടെ പോയി താക്കോൽ എടുത്തു റൂം തുറന്നു അകത്തേക്ക് കയറി. കയ്യിൽ കെട്ടിയ വാച്ചും ഫോണും പേഴ്സും മേശമേൽ വെച്ച് ഡ്രസ്സ് മാറി ഒരു കൈലി മുണ്ട് ഉടുത്ത് തോർത്തുമായി ഫ്രഷ് ആകാൻ ബാത്റൂമിലേക്ക്..
ഏറെ നേരം ഷവറിന് കീഴെ നിന്ന് ശരീരം തണുപ്പിക്കുന്നതിനൊപ്പം മനസ്സും തണുപ്പിക്കാനുള്ള ശ്രമം നടത്തി നോക്കി. കുളികഴിഞ്ഞ് പുറത്തിറങ്ങി നേരെ ബെഡ്ഡിലേക്ക് കറ കറ ശബ്ദത്തോടെ കറങ്ങുന്ന ഫാനിനെ നോക്കി അലസമായി കിടന്നു.
വളർന്നു വന്ന ചുറ്റുപാടുകളാണോ വിനോദിന് എപ്പോഴും ഒറ്റയാനായി നടകാനുള്ള പ്രേരണ ഉണ്ടായത്.. ഡിഗ്രി പഠനകാലത്തും കോളേജിലും പുറത്തും കാര്യമായ സുഹൃത് വലയങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എഴുത്തും വായനയും തന്നെ ആയിരുന്നു പ്രാധാന വിനോദം. കോളജിൽ ക്ലാസ് ഇല്ലാത്ത സമയങ്ങളിൽ ഒന്നുകിൽ ലൈബ്രറിയുടെ ഒരു കോണിൽ ഇരുന്നു വായിക്കും അല്ലെങ്കിൽ പുറത്തുള്ള മരച്ചുവട്ടിൽ ഇരുന്ന് വല്ലതും കുത്തി കുറിക്കുന്നുണ്ടാകും. ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തൻ്റെ കഥകൾ അച്ചടിച്ചു വരാറുണ്ടായിരുന്നു.
കോളജിൽ അറിയപ്പെടുന്ന നർത്തകിയും കാണാൻ സുന്ദരി ആണെന്നുള്ളതും ഒരു തലക്കനമായി കൊണ്ടുനടക്കുന്ന ആളായിരുന്നു മായ. ചിലവഴിക്കാൻ കയ്യിൽ ധാരാളം കാശുള്ളത് കാരണം പരിചാരകരായി എപ്പോഴും ഒരു സുഹൃത്ത് വലയം കൂടെ ഉണ്ടാകും. തന്നിലേക്ക് എത്തപ്പെട്ട പ്രണയ അഭ്യർത്ഥനകളെല്ലാം ചവട്ടുകൊട്ടയിൽ എറിഞ്ഞത് കാരണം അവളോട് ഉള്ളിൽ പക കൊണ്ട് നടക്കുന്ന കുറച്ച് പേര് കോളജിൽ ഉണ്ടായിരുന്നു. അതൊന്നും വക വെക്കാതെ അവളുടെ സഞ്ചാര പഥങ്ങളിൽ തല ഉയർത്തി തന്നെ അവൾ നടന്നു നീങ്ങി.
കാലമേറെ വേണ്ടി വന്നു വിനോദിന് മനസിനേറ്റ ആ മുറിവ് ഉണക്കിയെടുക്കാൻ. മായയാൽ തെറ്റിദ്ധരിക്കപ്പെട്ടു ഒരു ജീവച്ഛവമായി തല കുനിച്ചു നിൽക്കേണ്ടി വന്ന അവസ്ഥ മനസിനെയും ശരീരത്തെയും വല്ലാതെ തളർത്തി. കരിഞ്ഞുണങ്ങിയ മുറിവിൽ നിന്നും വീണ്ടും നീറ്റലായി ഓർമകൾ ചെറുതായി തല പൊക്കി തുടങ്ങിയപ്പോൾ വിനോദ് ബെഡിൽ നിന്നും എഴുന്നേറ്റ് അലമാരയിൽ ഭദ്രമായി വെച്ച, ആരോടും പറയാൻ പറ്റാത്ത കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന ഡയറി എടുത്തു പതുക്കെ താളുകൾ മറിച്ചു തുടങ്ങി. പല ആവർത്തി വായിക്കപ്പെട്ട ഡിസംബർ ഇരുപത്തിമൂന്നിന് എഴുതിയ പേജിലേക്ക് കണ്ണുടക്കി നിന്നു. അതിൽ എഴുതിയത് ഇപ്രകാരമായിരുന്നു
December 23, Friday
———————————
ഹൃദയത്തിൽ എരിയുന്ന നേരിപ്പോട് കാരണം എല്ലാ സങ്കടങ്ങളും പുറത്തേക്ക് ഒഴുക്കാൻ കഴിയുന്നില്ല.. ഒന്നുറക്കെ കരയാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി. കോളേജിലെ ക്രിസ്മസ് ആഘോഷ തിരക്കിനിടയിൽ നിന്നും മാറി നിന്ന് വിരസത മാറ്റാനായി ഞാൻ ലൈബ്രറിയിലേക്ക് നടന്നു. താഴത്തെ നിലയുടെ വരാന്തയുടെ അറ്റത്തുള്ള കോണിപ്പടികൾ കയറി വേണം ഒന്നാം നിലയിലെ ലൈബ്രറിയിൽ എത്താൻ. പടിക്കെട്ടിനടുത്ത് രണ്ട് മൂന്നു മീറ്റർ മുന്നിലായി മായയും സുഹൃത്തുക്കളും പടിക്കെട്ടുകൾ നടന്നു കയറുന്നുണ്ടായിരുന്നു. അവർക്ക് എതിരെ വന്ന ഏതോ തല തെറിച്ചവൻ മോശപ്പെട്ട എന്തോ ഒരു കമൻ്റ് പറഞ്ഞു താഴോട്ട് ഇറങ്ങിപ്പോയി. തിരിഞ്ഞ് നോക്കിയ മായ പടികൾ കയറി വരുന്ന എന്നെയാണ് കണ്ടത്, ജ്വലിക്കുന്ന കണ്ണുകളോടെ എന്തൊക്കെയോ ശകാര വർഷം എൻ്റെ നേരെ പൊഴിച്ചു. ആരിൽ നിന്നും ഇത്തരം ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ ഒരു ശില കണക്കെ കോണിപ്പടിയുടെ കൈവരി പിടിച്ചു തല താഴ്ത്തി നിന്നുപോയി. തെറ്റിദ്ധരിക്കപ്പെട്ടവൻ്റെ മനോവ്യഥയുമായി ഡിസംബറിലെ തണുപ്പിനിടയിലും ഉള്ളു പൊള്ളുന്ന വേദനയോടെ രാത്രിയുടെ അന്ത്യ യാമങ്ങളിലും ഉറക്കം വരാതെ…
എഴുതിയത് മുഴുവൻ വായിച്ച് മുഴുമിപ്പിക്കാതെ വിനോദ് ഡയറി അടച്ച് അലമാരയിൽ തിരിച്ചു വെച്ചു. കസേരയിൽ ഇരുന്നു താൻ അടുത്തകാലത്ത് എഴുതിയ ചെറുകഥയിലെ വരികൾ ഓർത്തുകൊണ്ട് വിനോദ് മയക്കത്തിലേക്ക് വഴുതിവീണു.
ദുഃഖത്തിൻ്റെ, സന്തോഷത്തിൻ്റെ ഓർമ്മകൾ തന്നെയാണ് കാലത്തിൻ്റെ തേരിൽ നമ്മെ മുന്നോട്ട് നയിക്കുന്നത്……
#മുറിവ്


3 Comments
നല്ല രചന👍
തെറ്റിദ്ധരിക്കപ്പെടുന്നതിൻ്റെ മുറിവ്. നന്നായെഴുതി.❤️❤️
നല്ല കഥ🌹👌❤️