പാതി മുറിഞ്ഞൊരാ..
പുലർകാല സ്വപ്നത്തിൻ പൂർണത
തേടുകയാണിന്ന് ഞാൻ….
ഏതോ വിദൂരമാം കാലത്തിനപ്പുറം.
ഞാൻ കണ്ട സ്വപ്നങ്ങൾ കാത്തിരിപ്പൂ….
വ്യർത്ഥമാണെന്നറിയമെങ്കിലുമതിൻ
പൂർണ്ണതക്കായി മിഴി പൂട്ടിടുന്നു….
****
അമ്പലമുറ്റത്തെ ചെണ്ടമേളവും നാദസ്വരവും ആസ്വദിച്ചുകൊണ്ട് ഓടിനടക്കുകയാണ് ആ പത്ത് വയസ്സുകാരി. ചെണ്ടമേളങ്ങൾക്കനുസരിച്ച് കൈയിലെ ചൂണ്ടുവിരലിൽ ചുറ്റിയ ആപ്പിൾ ആകൃതിയുള്ള ബലൂൺ താളത്തിൽ തട്ടിക്കളിക്കുന്നുമുണ്ട്. കൈ നിറയെ കുപ്പിവളകളും മുത്തുമാലയും ചാന്തുപൊട്ടും ആലവട്ടവും അങ്ങനെ എന്തൊക്കെയോ വാങ്ങി കൂട്ടിയിട്ടുണ്ട്. ക്ഷേത്ര പരിസരത്തിലെ കച്ചവടക്കാരോടെല്ലാം കുശലം പറഞ്ഞു കൊണ്ട് ഓടി നടക്കുകയാണവൾ. ഘോഷയാത്രയും ആർപ്പുവിളികളും, ആകെ ശബ്ദമുഖരിതം. ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായ കതിന വെടിയൊച്ച കേട്ടവൾ ഞെട്ടി.
ഒരു ഞെട്ടലോടെ ഉണർന്ന ഭാരതി അമ്മയ്ക്ക് താനൊരു മനോഹരമായ സ്വപ്നം കാണുകയായിരുന്നു എന്ന് മനസ്സിലായി. പാതി മുറിഞ്ഞ മനോഹര സ്വപ്നത്തിൻ്റെ ആലസ്യത്തിൽ ഓർമ്മകളിലൂടെ സഞ്ചരിച്ച് വെറുതെ അങ്ങനെ കിടന്നു. നേരം പുലരാൻ ഇനിയുമുണ്ട്. അമ്പലപ്പറമ്പിലൂടെ ഓടിനടന്ന ആ പെൺകുട്ടിക്ക് തൻ്റെ മുഖസാദൃശ്യം. ഭാരതീയമ്മയുടെ മനസ്സിലേക്ക് ഓർമ്മകൾ ഒഴുകിയെത്തി.
എന്ത് മനോഹരമായിരുന്നു തൻറെ കുട്ടിക്കാലം. കേരളത്തിൻറെ കാർഷിക വിളവെടുപ്പ് ഉത്സവമായ വിഷു കാലത്തിനു വേണ്ടിയായിരുന്നു താൻ ഏറ്റവും കൂടുതൽ കാത്തിരുന്നത്. അന്നാണ് കുടുംബക്ഷേത്രത്തിൽ ഉത്സവം നടത്തുന്നത്. ക്ഷേത്ര പരിസരത്തുള്ള നാനാജാതി മതസ്ഥരും പങ്കെടുത്തിരുന്ന ആ ഉത്സവം നാടിൻറെ ആകെ ആഘോഷമായിരുന്നു.
വിഷു ദിവസം ക്ഷേത്രത്തിലേക്ക് ദൂരെ ദിക്കിൽ നിന്നുപോലും” കുടവരവ്” പോകുന്ന ഒരു ചടങ്ങുണ്ട്. ഓരോ വീട്ടിലും വിളവെടുത്ത വെള്ളരി കുമ്പളം, നെല്ല് ഇങ്ങനെയുള്ള കാർഷിക വിളകൾ അമ്പലത്തിലേക്ക് കാണിക്കയായി കൊണ്ടുപോകും. നീളൻ മുളവടിയിൽ പനയോലയിൽ തീർത്ത കുടകളിൽ ചെമ്പകപ്പൂവും, ചെമ്പരത്തിയും കൊണ്ട് മാലകൾ കോർത്തിടും. നെറ്റിപ്പട്ടം കെട്ടിയആനയും, കുടപിടിച്ച കുട്ടികളും ആർപ്പോ…. ഇർറോ… വിളികളും..
കേരള സാരിയുടുത്ത് മുല്ലപ്പൂ ചൂടി താലപ്പൊലിയേന്ത്യ സ്ത്രീകളും പെൺകുട്ടികളും…
ക്ഷേത്രത്തിൽ നാഗങ്ങൾക്കായി കോഴിമുട്ട നേർച്ച കൊടുക്കുന്ന ആചാരവുമുണ്ട്. ഘോഷയാത്ര നടന്നുപോകുമ്പോൾ വഴിയരികിൽ കാത്തുനിന്ന് ഭക്തജനങ്ങൾ മുട്ട ഏൽപ്പിക്കുമായിരുന്നു. എല്ലാവർഷവും ചില മുസ്ലിം വീടുകളിൽ നിന്നും മുട്ട കൊടുക്കുന്നതായി കണ്ടിട്ടുണ്ട്.
റോഡിന് ഇരുവശവും പൂത്തുലഞ്ഞു നിൽക്കുന്ന കണി ക്കൊന്ന മരങ്ങൾക്കിടയിലൂടെ നടന്നു പോകുമ്പോൾ ദേശാടനക്കിളികളായി വിരുന്നു വരുന്ന വേഴാമ്പലുകളും മരക്കൊമ്പിൽ ഇരുന്ന് കാഹളം മുഴക്കുന്നുണ്ടാകും. കൊയ്ത്തു കഴിഞ്ഞ പാടത്തിലൂടെ ഉച്ച വെയിലേറ്റ് നടന്നു തളർന്നു വരുമ്പോൾ പാടത്തിനക്കരെയുള്ള മുസ്ലീം വീടുകൾ നാരങ്ങാ വെള്ളവുമായി കാത്തിരിക്കുന്നുണ്ടാവും. പൂർവികരായി കൈമാറി വന്ന അവരുടെ അവകാശമാണത്. അന്നൊന്നും ആരും അതിനെ മതസൗഹാർദ്ദം എന്ന പേരിട്ടു വിളിച്ച് തരംതിരിച്ചില്ല.
രാത്രി സദ്യ കഴിച്ചതിന് ശേഷം ക്ഷേത്രപരിസരത്ത് കെട്ടിയ സ്റ്റേജിൽ കലാപരിപാടികൾ അരങ്ങേറും. കഥകളി, മോഹിനിയാട്ടം, ഒപ്പന, മാർഗംകളി, ദഫ് മുട്ട്, കോൽക്കളി അങ്ങനെ നാട്ടിലുള്ള എല്ലാ കലാകാരന്മാരും പരിപാടികൾ അവതരിപ്പിക്കും. അവസാനം നാടകവും കണ്ട് രാത്രി വൈകുവോളം കൂട്ടുകാരികളോടൊപ്പം ഉറങ്ങാതിരിക്കും. തിരിച്ചുവരുമ്പോൾ പുലർകാലത്ത് കൊയ്ത്തു കഴിഞ്ഞ പാടത്തിന് ഒരു പ്രത്യേക ഭംഗിയാണ്. ഓണത്തിന് കാക്കപ്പൂ പറിക്കാൻ വരുന്നതും അതേ വയലിലാണ്. കണ്ണെത്താ ദൂരത്തോളം പച്ച പതച്ചു നിൽക്കുന്ന കാഴ്ചയും അതിമനോഹരമാണ്. പാടത്ത് കുത്തിയ വെള്ളരി കോലത്തിന്റെ പുറകിൽ ഇരുട്ടിൽ മറഞ്ഞിരുന്ന് ഭാരതീ….. ന്നു വിളിച്ചു കൂട്ടുകാരികൾ പേടിപ്പിക്കും.
ഭാരതീ.. ന്നു വിളി കേൾക്കുമ്പോൾ അച്ഛൻ വള്ളത്തോളിന്റെ വരികൾ ഈണത്തിൽ പാടും.
“ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിത മാകണമന്തരംഗം.
കേരളമെന്ന കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ, “
പിന്നീട് വീട് എത്തുന്നത് വരെ കവിതകളും, നാടൻ പാട്ടുകളും, ഞാ ട്ടിപ്പാട്ടുകളും ഉച്ചത്തിൽ ചൊല്ലി ഞങ്ങൾ കൂട്ടുകാർ ആർത്തുല്ലസിച്ച് വയലിലൂടെ നടക്കും
ചങ്ങമ്പുഴയുടെ കാനനച്ഛായയിൽ ആടുമേക്കാൻ”
ചെമ്മീൻ സിനിമയിലെ “കടലിനക്കരെ പോണോരെ…. “ഇതൊക്കെയായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ.
നടന്നു നടന്ന് വീട് എത്തുമ്പോൾ നേരം പുലർന്നിട്ടുണ്ടാവും. എല്ലാവരുംനേരെ പുഴയിലേക്ക് പോയി കുളിക്കും. പുഴയിൽ കെട്ടി നിർത്തിയ തോണിയിൽ കയറി വഞ്ചിപ്പാട്ട് പാടലാണ് അടുത്ത പരിപാടി.
“കുട്ടനാടൻ പുഞ്ചയിലെ…
കൊച്ചു പെണ്ണേ…
ഓ തിത്തിത്താരാ….. “ആവേശം മൂത്ത് തോണി ആടിയു ലമ്പോൾ അമ്മമ്മയുടെ വക നല്ല ചീത്തയും കേൾക്കും.
വീട്ടിലെത്തി ചായയും കുടിച്ച് തലേദിവസത്തെ ഉറക്കച്ചടവോടെ ഉറങ്ങാൻ കിടക്കും. മയക്കം പിടിച്ചു വരുമ്പോഴും ഉണ്ടാവും തലേദിവസത്തെ ഉത്സവമേളം മനസ്സിലങ്ങനെ…
മകൻ വന്ന് തട്ടി വിളിച്ചപ്പോഴാണ് ഭാരതീയമ്മ ഉണർന്നത്. പതിവിലും വൈകീയിരിക്കുന്നു. മകന് ജോലിക്ക് പോകാനുള്ള സമയമായിരിക്കുന്നു. പേരക്കുട്ടികളെ സ്കൂളിലേക്കും വിടണം. മരുമകൾക്ക് ഇന്നലെയും നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഞാൻ വന്നത് ഒരു ആശ്വാസമായി എന്ന് അവൾ ഇടയ്ക്കിടയ്ക്ക് പറയുന്നത് കേൾക്കാം. തനിച്ച് നാട്ടിൽ നിൽക്കേണ്ട എന്ന കാരണം പറഞ്ഞ് മകൻ യു കെ യിലേക്ക് കൂട്ടിക്കൊണ്ടുവരാൻ തീരുമാനിച്ചതിൽ തനിക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. നാട്ടിലുള്ള വീടും പറമ്പും വിൽക്കുന്ന കാര്യം പറഞ്ഞപ്പോൾ ഒരക്ഷരം മിണ്ടാൻ ആവാതെ തരിച്ചിരുന്നു പോയി. തന്റെ മൗനം അവൻ സമ്മതമായി എടുത്തു.
മകൻ നീട്ടിയ പേപ്പറുകളിൽ എല്ലാം ഒപ്പുവെക്കുമ്പോൾ ഇനി ഒരിക്കലും തിരിച്ചിറങ്ങാൻ ആവാത്ത വിധം പറന്നകലുകയാണെന്ന് ഭാരതീയമ്മ കരുതിയില്ല. അല്ലെങ്കിലും ഇനിയുള്ള കാലം തനിക്ക് മാത്രമായി എന്ത് സന്തോഷം. എന്ത് പ്രതീക്ഷ. എല്ലാ സങ്കടങ്ങളും ഉള്ളിൽ ഒതുക്കി കഴിയുമ്പോഴാണ് അപ്രതീക്ഷിതമായി നാടോർമകൾ ഭാരതീയമ്മയെ തഴുകിയെത്തിയത്.
പതിവുപോലെ ഭാരതിയമ്മ അടുക്കളയിൽ കയറി എല്ലാ ജോലികളും ചെയ്തത് തീർത്തു. മകനെയും പേരക്കുട്ടികളെയും പറഞ്ഞു വിട്ടതിനുശേഷം തന്റെ ഫോൺ എടുത്തു നോക്കി. വാട്സ്ആപ്പ് ഗ്രൂപ്പുകൾ എല്ലാം കേരളപ്പിറവി ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.. താൻ കണ്ട സ്വപ്നത്തിന്റെ പൊരുൾ അപ്പോഴാണ് ഭാരതീയമ്മക്ക് പിടികിട്ടിയത്. നാട്ടിൽനിന്ന് താൻ മാത്രമല്ല തൻറെ കൂടെ നാടിൻറെ ആത്മാവ് കൂടി പോന്നിട്ടുണ്ട് എന്ന് അവർക്ക് മനസ്സിലായി.
വൈകുന്നേരം പതിവുപോലെ പേരക്കുട്ടികളെയും കുട്ടി നടക്കാൻ ഇറങ്ങിയപ്പോൾ ഭാരതീയ അമ്മ കേരള സാരി തന്നെ എടുത്തു ചുറ്റി. പേരക്കുട്ടികളോട് കേരളപ്പിറവിയെക്കുറിച്ചും;തന്റെ നാടിൻറെ മഹത്വത്തെ പറ്റിയും സംസാരിച്ചു നടന്നു. നടവഴിയിൽ കുറച്ച് അകലെയായി സിമൻ്റ് ബെഞ്ചിൽ കണ്ണുകൾ അടച്ചു ഒരാൾ ചാരി ഇരിക്കുന്നു. നടക്കാൻ ഇറങ്ങുമ്പോൾ എന്നും കാണുന്ന ആളാണ്. അദ്ദേഹവും തന്നെപ്പോലെ മക്കളാൽ പറിച്ച് നടപ്പെട്ടയാളാണ്. അദ്ദേഹത്തിൻറെ ഫോണിൽ നിന്നും
“സഹ്യസാനു ശ്രുതി ചേർത്തുവച്ച മണിവീണയാൻ്റെ കേരളം.
നീലസാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വരസ്വാന്തനം. “
ആ ഗാനം ഒഴുകിയെത്തുന്നു. അദ്ദേഹം കണ്ണുകടച്ച് നാടിനെ തന്നിലേക്ക് ആവാഹിക്കുകയായിരിക്കാം.
ആ ഗാനം കേട്ടപ്പോൾ മുൻപൊരിക്കലും തോന്നാത്ത ഒരു വികാരം ഭാരതീയമ്മയെ പൊതിഞ്ഞു. അതൊരു തേങ്ങലായി പുറത്തേക്ക് ഒഴുകി. ആ നിമിഷം അവർക്കോർമ്മ വന്നത് മുരുകൻ കാട്ടാക്കടയുടെ വരികളാണ്.
നഷ്ടപ്പെടുമ്പോഴേ നഷ്ടപ്പെട്ടതിൻ നഷ്ടം എന്തെന്ന് നാം അറിയൂ.
അത്.. മനുഷ്യനായാലും, പ്രകൃതി ആയാലും….
തുഷാര രാജേഷ്


5 Comments
വളരെ നല്ല എഴുത്ത്. ഓർമ്മകളിലൂടെ വഴിനടക്കുന്നവൾ!
ഗൃഹാതുരത്വം മനസ്സിനെ ഉഴുതു മറിക്കുമ്പോഴും നഷ്ടപ്പെട്ടവയുടെ ഓർമ്മകളിൽ മുങ്ങാംങ്കുഴിയിടുന്ന അമ്മൂമ്മയെ ഹൃദ്യമായി അവതരിപ്പിച്ചു.
നഷ്ടപ്പെടലിൻ്റെ വേദന നന്നായി പകർത്തി👍❤️
അന്യനാടുകളിലേക്കു പറിച്ചു നട്ടവരാണ് സ്വന്തം നാടിൻ്റെ മഹത്വം കൂടുതലായി മനസ്സിലാക്കുന്നതെന്നു തോന്നുന്നു. അതേ …………നഷ്ടപ്പെടുമ്പോഴാണ് നാമോരോന്നിൻ്റേയും വിലയറിയുന്നത്.♥️
നല്ലെഴുത്ത്👌🌹♥️
വളരെ നന്നായി എഴുതി. കേരളത്തിൽ ജനിച്ചു വളർന്ന പലരും വാർധക്യത്തിൽ നാടും വീടും എല്ലാം വിട്ട് ഇപ്പോ വിദേശത്തല്ലേ. മക്കളും കൊച്ചുമക്കളും മികച്ച ജീവിത നിലവാരവും എല്ലാം സന്തോഷം നൽകുമെങ്കിലും നാടും വീടും ഓർമകളിൽ എന്നും ചെറു നോവായിട്ട് ഉണ്ടാവുമല്ലോ.
നല്ലെഴുത്ത് തുഷാര ❤️ നമ്മുടെ നാടിൻ്റെ ഗൃഹാതുര സ്മരണകളിലൂടെ നന്നായി ചുറ്റി വന്നു👌❤️❤️❤️