പണ്ട് ഞങ്ങളുടെ സ്കൂൾ കാലഘട്ടത്തിൽ മിക്കദിവസവും പ്രഭാത ഭക്ഷണം ഇഡ്ലി ആയിരിക്കും. ഇഡ്ലി സാമ്പാർ അല്ലെങ്കിൽ ഇഡ്ലി ചട്നി ആവും ദിവസവും രാവിലെ ഉള്ള കോമ്പിനേഷൻ. അച്ഛൻ ഓഫീസിലും ഞങ്ങൾ മക്കൾ സ്കൂളിലും പോയിക്കഴിഞ്ഞാണ് അമ്മയുടെ റെഡി ആവലും, ഭക്ഷണം കഴിക്കലുമൊക്കെ. പാവം മിക്ക ദിവസങ്ങളിലും നിന്നും നടന്നുമൊക്കെ കഴിച്ചെങ്കിൽ കഴിച്ചു ഇല്ലെങ്കിൽ ഇല്ല എന്ന മട്ടിലാവും സ്കൂളിലേക്ക് ഓടുന്നത്. അങ്ങനെ ആകുമ്പോൾ രാവിലെ ഇഡ്ലി ഉണ്ടാക്കാൻ ആയിരിക്കും അമ്മയ്ക്ക് എളുപ്പമെന്നോ സൗകര്യമെന്നോ എന്നൊക്കെ ഇപ്പോൾ ഞങ്ങൾ മക്കൾക്ക് അറിയാം. എന്നാൽ അന്നത്തെ പ്രായത്തിൽ ഇവിടെന്താ ദിവസവും ഇഡ്ലി, എന്താ എന്നും കുമ്പളങ്ങ ചേർത്തുള്ള പരിപ്പുകറി എന്നൊക്കെ ഞാനും മറ്റുള്ളവരും ചിന്തിച്ചിട്ടുണ്ട്.
ഈ ഇഡ്ലി പരിപാടി സ്ഥിരമായപ്പോൾ അനിയത്തി പാർട്ടി മാറി. അവൾ രാവിലെ ചോറുണ്ണാൻ തുടങ്ങി. അപ്പോൾ ഉണ്ടാക്കി വച്ച ഇഡ്ലി ബാക്കി വരും. അങ്ങനെ ആയപ്പോൾ അമ്മയ്ക്ക് ദേഷ്യവും സങ്കടവുമൊക്കെ ആയി. അമ്മയുടെ പരാതി കേട്ട അച്ഛൻ പറഞ്ഞു “ ഇനി ഇവിടെ രാവിലെ പലഹാരമൊന്നും ഉണ്ടാക്കണ്ട. എല്ലാവരും ചോറുണ്ണട്ടെ അല്ലെങ്കിൽ കഞ്ഞി കുടിക്കട്ടെ”. ഈ തീരുമാനത്തിൽ കുടുങ്ങിയത് ഞാനും അനിയനുമൊക്കെ ആവണം. ഉച്ചയ്ക്കും രാത്രിയും ചോറുണ്ണാം എന്നല്ലാതെ രാവിലെ ആ പ്രവർത്തി നമുക്ക് വലിയ താൽപര്യമില്ലായിരുന്നു.
അനിയത്തി വിപ്ലവകാരി ആയപ്പോൾ പിന്നെ അച്ഛൻ പണ്ടേ വിപ്ലവം ആണല്ലോ. അങ്ങനെ കുറെയേറെ കാലം ഞങ്ങൾ എല്ലാവരും രാവിലെ ചോറുണ്ടു അല്ലെങ്കിൽ കഞ്ഞി കുടിച്ചു. പിന്നീട് ആ സ്ഥിതിയൊക്കെ മാറി രാവിലെ വീണ്ടും പലഹാരങ്ങൾ ആയി കേട്ടോ. അവൾക്ക് പക്ഷേ ഇപ്പോഴും ഇഡ്ലി വലിയ പഥ്യമല്ല.
പറഞ്ഞു വന്നത് ഇതൊന്നുമല്ല പക്ഷേ വിഷയത്തിൽ നിന്നും മാറിപ്പോവുക എന്നത് ആണല്ലോ ഇപ്പോ ട്രെൻഡ്. നാട്ടിൽ വച്ച് രാവിലെ ചോറുണ്ണാൻ മടി തോന്നിയിരുന്ന ഞാനൊക്കെ ജോലിക്ക് കയറിയതിൽ പിന്നെ വീണ്ടും ആ പാതയിലായി. പക്ഷേ അപ്പോഴേക്ക് ചില മാറ്റങ്ങൾ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ വന്ന ശേഷം ഓഫീസിലും, ചിലപ്പോഴൊക്കെ പുറത്ത് റെസ്റ്റോറന്റിൽ നിന്നുമൊക്കെ ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ ലെമൺ റൈസ്, പുലാവ് ( ഇവിടെ പലാവ്), പുളിയോഗരെ, ടൊമാറ്റോ റൈസ്, എന്നിങ്ങനെ ഉള്ള റൈസ് ബാത്തുകളും, പിന്നെ പോഹയുമൊക്കെ ഞാൻ കഴിച്ചു ശീലിച്ചു. പിന്നെ ആ ഇഷ്ടം മാറി പൊങ്കലും, ഖിച്ച്ഡിയുമൊക്കെയായി ഇപ്പോൾ ലിസ്റ്റിൽ.
ബാംഗ്ലൂരിലെ വീട്ടിൽ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുമ്പോൾ ഇപ്പോഴും അപ്പം, ദോശ, ഇഡ്ലി, പുട്ട്, ഉപ്മ, എന്നിവയും, കടല,ചെറുപയർ,എഗ്ഗ്, ചിക്കൻ, ബീഫ്, ഫിഷ് എന്നിവയുടെ കറികളും ആണ് കോമ്പിനേഷൻ. അതല്ലെങ്കിൽ വെജിറ്റബിൾ സ്റ്റൂ (അപ്പത്തിനും, ചപ്പാത്തിക്കും) , ചെറുപഴം(പുട്ടിനും,ഉപ്മയ്ക്കും) എന്നതാണ് ശീലം.
ഫോട്ടോയിൽ കാണുന്നത് ഇന്നലെ രാവിലെ സർജാപുര റോഡിലെ ബാബായ് ടിഫിൻസിൽ പോയപ്പോൾ കഴിച്ച ടൊമാറ്റോ റൈസ്. ഒപ്പം ചട്ണിയും, സലാഡും ആണ് കോമ്പിനേഷൻ. ഞാൻ സലാഡ് ആണ് എടുക്കാറ്, ചട്നി ഇഷ്ടമല്ല റൈസിനൊപ്പം. സംഭവം അടിപൊളി ആയിരുന്നു എന്ന് പറയാതെ വയ്യ.


4 Comments
നാടു മാറുന്തോറും രുചിഭേദങ്ങളും മാറുന്നു👍❤️
രാവിലെ അമ്മ അടുക്കളയിൽ നടത്തിയ പോരാട്ടങ്ങൾ നമ്മൾ അമ്മമാരാകുമ്പോഴാണ് നന്നായി മനസ്സിലാവുന്നത് അല്ലേ .ഓരോ നാട്ടിലും പ്രാതൽ വിഭവങ്ങൾ വ്യത്യസ്തമായിരിക്കും. ഓർമ്മകൾ നന്നായിരിക്കുന്നു.♥️♥️
കൊള്ളാം . നല്ല പ്രാതൽ ഓർമ്മകൾ !❤️❤️
ഭക്ഷണം ഉണ്ടാക്കലും കഴിക്കലും Lunch പാക്കിംഗ് ഇതൊക്കെ കഴിഞ്ഞ് ജോലിക്കു ഓടുന്ന അമ്മയെ ഞാൻ എന്നിൽ കണ്ടു. നല്ലെഴുത്ത്. 👍