മഴ വരാൻ പോകുന്ന ഒരു വൈകുന്നേരമായിരുന്നു അത്. രാവിലെ വീട്ടിൽ നിന്ന് തിരക്കിട്ടിറങ്ങിപ്പോയ മനുഷ്യരെല്ലാം വീടണയാൻ അതിലേറെ തിരക്ക് കൂട്ടുന്ന നഗരവീഥികൾ ദൂരെ കാണാനാകുന്നുണ്ട്. പക്ഷെ 6 ആം നിലയിലെ ഫ്ലാറ്റ് ബാൽക്കണിയിൽ ഇരുന്ന് ചൂട് കാപ്പി കുടിച്ചു കൊണ്ട് മഴയെ കാത്തിരിക്കുന്ന മൃദുലയ്ക്ക് മാത്രം ഒരു തിരക്കുമില്ല. ഒരു കാലത്തും തിരക്കുകൾ ഭ്രമിപ്പിക്കാത്ത ഒരുവളാണ് മൃദുല. അനുവിന്റെ മൃദു…
വർക്ക് ഫ്രം ഹോം ആയത് കൊണ്ട് മൃദുവിന് പുറത്ത് പോകേണ്ട ആവശ്യമില്ല. അനൂപിന് ഇന്ന് മീറ്റിംഗ്സ് ഉള്ള ദിവസമാണ്. എങ്കിലും ഇപ്പോൾ എത്തേണ്ട സമയം ആയിരിക്കുന്നു. അവനുള്ള കാപ്പി തയാർ ആണ്. എന്നത്തേയും പോലെ 5 മണി കഴിഞ്ഞു 15 മിനിറ്റാകുമ്പോൾ ഇന്നും കോളിംഗ് ബെൽ കേൾക്കും. ക്ഷീണിച്ചു അവശനായി അനൂപ് കയറി വരും. മുഖം പോലും കഴുകാൻ നിൽക്കാതെ ആ കാപ്പി കുടിച്ചു തുടങ്ങും. മൃദുവിനോട് ചിലപ്പോൾ അവന്റെ വിശേഷങ്ങൾ പറയും. കുളിക്കാനായി റൂമിലേക്ക് പോകും. കഴിക്കാൻ ആകുമ്പോൾ തീന്മേശയിൽ എത്തും. പിന്നെ രണ്ട് പേരും ഒരു കട്ടിലിൽ കിടന്നുറങ്ങും. സ്ഥിരം ക്ലിഷേ സീൻ.
ഇന്നിപ്പോൾ 6 മണി കഴിഞ്ഞിരിക്കുന്നു. അനൂപ് എത്തിയിട്ടില്ല. വൈകുമെന്ന് മെസേജോ കോളോ വന്നിട്ടില്ല. കാപ്പി തണുത്ത് കാണും. അങ്ങോട്ട് വിളിച്ചു നോക്കിയാലോ എന്ന് മൃദുല ഓർത്തു. അപ്പോലെയാണ് ബെൽ മുഴങ്ങിയത്. വാതിൽ തുറന്നപ്പോൾ അനൂപിന് പകരം ആൽവിൻ നിൽക്കുന്നത് കണ്ടു.
“അനു ഇതുവരെ വന്നില്ലല്ലോ. നീ കയറി ഇരിക്ക്. ഇപ്പോൾ വരുമെന്ന് തോന്നുന്നു.”
“ഞാൻ നിന്നെ കാണാൻ വന്നതാണ് മൃദുല. എനിക്ക് ഒരു ദൂതന്റെ വേഷമാണ് ഇന്ന്. ഞാൻ പറയാം, അകത്തേക്ക് ഇരിക്കട്ടെ?”
സ്വതവേ തമാശക്കാരനായ ആൽവിനെ ഇത്ര സീരിയസ് ആയി ഒരിക്കലും മൃദുല കണ്ടിട്ടില്ല. എന്തോ കാര്യമായ വിഷയം ആണെന്ന് മൃദുലയ്ക്ക് മനസിലായി.
“അനുവിന് എന്തെങ്കിലും അപകടം സംഭവിച്ചോ?”
പെട്ടെന്ന് ഉണ്ടായ ആകുലത മറച്ചു വയ്ക്കാൻ അവൾക്കായില്ല.
“ഇല്ല, നീ പേടിക്കേണ്ട. അവൻ സേഫ് ആണ്. അവൻ ഏല്പിച്ച ഒരു കാര്യം പറയാനാണ് ഞാൻ വന്നത്. മൃദുല സമാധാനമായി ഞാൻ പറയുന്നത് ഒന്ന് കേൾക്കണം.”
ആൽവിന്റെ ആമുഖം അവളെ കൂടുതൽ പരിഭ്രമിപ്പിച്ചു എന്നതാണ് സത്യം.
“എന്താണ് കാര്യം? അനു എവിടെ?”
“അനൂപ് ഇനി ഇങ്ങോട്ട് വരില്ല എന്ന് പറയാൻ പറഞ്ഞു. അവൻ തല്ക്കാലം എന്റെ ഫ്ലാറ്റിലേക്ക് മാറി. ഈ ബന്ധം ഇവിടെ അവസാനിപ്പിക്കണം എന്ന അവന്റെ തീരുമാനം പറയാനാണ് ഞാൻ വന്നത്.”
കേട്ടത് പ്രോസസ്സ് ചെയ്യാൻ മൃദുലയ്ക്ക് അല്പസമയം വേണ്ടി വന്നു. പക്ഷെ അത്ഭുതം ഒന്നും തോന്നിയില്ല. ഏത് സമയത്തും പിരിയാൻ പരസ്പരം സമ്മതം നൽകിയാണ് ഈ ലിവിങ് ടുഗെതർ ബന്ധം അവർ തുടങ്ങിയത്. പക്ഷെ അവനിത് സ്വയം വന്നു പറയാത്തത് എന്താണെന്ന് മാത്രം അവൾക്ക് മനസിലായില്ല.
“അനു എന്താണ് വരാത്തത്?”
ആൽവിൻ ഒന്നും പറഞ്ഞില്ല.
ഏല്പിച്ച പണി തീർത്തു പോകാൻ വെമ്പുന്ന ഒരു ജോലിക്കാരനെപ്പോലെ തോന്നിച്ചു ആൽവിൻ. അതിനപ്പുറം അവനും ഒന്നും അറിയില്ലെന്ന് തോന്നി.
“നീ പൊയ്ക്കോളൂ. ഞാൻ അനുവിനോട് സംസാരിച്ചോളാം.”
അവൻ പോയിക്കഴിഞ്ഞിരിക്കുന്നു. തണുത്ത കാപ്പി പാട കെട്ടി മേശപ്പുറത്ത് ഇരിക്കുന്നുണ്ട്. അതെടുത്ത് സിങ്കിൽ കൊണ്ട് കളഞ്ഞു. കരച്ചിൽ ഒന്നും വരുന്നില്ല. ഇത് പ്രതീക്ഷിച്ചത് തന്നെയാണ്. എപ്പോൾ എന്നത് മാത്രമായിരുന്നു സർപ്രൈസ്! അനുവിനെ വിളിച്ചില്ല. ഇനിയൊന്നും പറയാനില്ല. ഇതിങ്ങനെ തീരാനുള്ളത് ആയിരുന്നു…
എന്താണ് തങ്ങൾക്കിടയിൽ സംഭവിച്ചത്? കഴിഞ്ഞ ആഴ്ചത്തെ അവസാന സംസാരത്തിന് ശേഷം ഇതൊക്കെ തന്നെയാണ് പ്രതീക്ഷിക്കേണ്ടി ഇരുന്നത്.
ഏകദേശം ഒരാഴ്ച മുൻപാണ്. അവളുടെ സ്ഥിരം ചോദ്യവും അവന്റെ സ്ഥിരം ഉത്തരവും മാറ്റുരയ്ക്കുന്ന അതേ ബാൽക്കണി കോഫി ടൈം.
“നിനക്കെന്നെ എത്ര ഇഷ്ടമാണ് അനു?”
“ഇഷ്ടമേ അല്ല മൃദു…”
“പിന്നെ ആരെയാണ് ഇഷ്ടം?”
“എന്നെ തന്നെ…”
ഇതാണ് സാധാരണ സംഭവിക്കാറുള്ളത്. അന്ന് അനു മറ്റൊരു ഉത്തരമാണ് തന്നത്.
“നിന്നെ… നിന്നെയാണ് എനിക്കിപ്പോൾ ഏറെ ഇഷ്ടം. എന്നേക്കാൾ…”
“കള്ളം! നീ ഇപ്പോഴും നിന്നെ തന്നെയാണ് സ്നേഹിക്കുന്നത് അനു. നിന്നെ സ്നേഹിക്കുന്ന എന്നെയാണ് നീ ഇഷ്ടപ്പെടുന്നത്. അതിലും നീ തന്നെയാണ് ആദ്യം വരുന്നത്. എന്നാൽ ഞാനൊരു സത്യം പറയട്ടെ. ഞാനീയിടെയായി നിന്നെ സ്നേഹിക്കുന്നില്ല. ഒരു തരി പോലും…ഇപ്പോൾ ഞാൻ സ്നേഹിക്കുന്നത് എന്നെയാണ്. എന്നെ സ്നേഹിക്കുന്ന എന്നെ…”
പെട്ടെന്നാണ് അവന്റെ ഭാവം മാറിയത്. സ്നേഹിക്കപ്പെടുന്നില്ല എന്നത് ഒരു മനുഷ്യന് എത്ര വലിയ അപമാനമാണെന്ന്, അഭിമാനക്ഷതമാണെന്ന് അവനൊടുവിൽ മനസിലായിരിക്കുന്നു. അവൻ കരയാൻ തുടങ്ങി…
കരച്ചിൽ അടങ്ങിയപ്പോൾ അവൻ എഴുന്നേറ്റ് പോയി. പിന്നെ ഉള്ള ദിവസങ്ങളിൽ ഒന്നും അത്യാവശ്യത്തിന് അല്ലാതെ അവൻ ഒരു വാക്ക് പോലും പ്രണയപൂർവം മിണ്ടിയില്ല. ഇന്നിതാ ഒരു തർക്കത്തിനും ഇടം കൊടുക്കാതെ ഈ ബന്ധം അവൻ അവസാനിപ്പിച്ചിരിക്കുന്നു.
എനിക്കും മടുത്ത് തുടങ്ങിയിരുന്നു. അവനെ സ്നേഹിക്കുക എന്നത് ഒരു ജോലി പോലെ ആയി മാറിയിരുന്നു. അവന്റെ ഇഷ്ടങ്ങൾ, അവന്റെ സമയം, അവന്റെ ആവശ്യങ്ങൾ… അവനെ സ്നേഹിക്കുന്ന ഒരു യന്ത്രം കണക്കെ ദിവസങ്ങൾ. അവനെ സ്നേഹിക്കുന്നത് നിർത്തുന്നു എന്ന് പറഞ്ഞ മാത്രയിൽ അവന് എന്നോടുള്ള സ്നേഹം എത്ര പെട്ടെന്നാണ് പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത്. സത്യത്തിൽ നമ്മളെല്ലാവരും നമ്മളെ തന്നെയാണ് പ്രണയിക്കുന്നത്. മറ്റൊരാൾക്ക് പ്രണയിക്കാൻ യോഗ്യയായ ഒരാൾ ആയിരിക്കുമ്പോൾ കിട്ടുന്ന ആ ഉന്മാദമാണ് പ്രണയം. ആ ആൾ സ്വയം ആദ്യ പരിഗണന കൊടുക്കുന്നു എന്നറിയുന്ന മാത്രയിൽ നമ്മളിലെ പ്രണയവും മരിച്ചു പോകുന്നു. എവിടെയോ വായിച്ച ഈ വരികൾ മൃദുല ഓർത്തു.
ഇനി എനിക്ക് എന്നെ മാത്രം പ്രണയിച്ചു ജീവിക്കാം. എനിക്ക് തൃപ്തിപ്പെടുത്തേണ്ട മറ്റൊരാൾ ഇല്ല എന്നത് എത്ര തിരക്കുകൾ ആണ് ഇല്ലാതാക്കുന്നത്. അനുവിനെ സ്നേഹിക്കുക എന്ന ഭാരം തന്നിൽ നിന്ന് ഇറങ്ങിപ്പോയിരിക്കുന്നു. ഇനി മൃദുല പ്രണയഭാരം ഇല്ലാത്ത ദിനങ്ങൾ ആഘോഷിക്കട്ടെ…
©പവിത്ര ഉണ്ണി


21 Comments
നന്നായി എഴുതി ചേച്ചി ….
ബന്ധങ്ങൾ ബന്ധനങ്ങൾ ആകുമ്പോൾ……
Super👌
Super chechi
ഭാരമുള്ള പ്രണയം വേണ്ടെന്നു വയ്ക്കുന്നതു തന്നെ നല്ലത് ….. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താമല്ലോ….. എന്നാലും ദൂതനെ വിടേണ്ടിയിരുന്നില്ല …… സുന്ദരമായി എഴുതി❤️👍
Nice. Keep going, best wishes…
സത്യസന്ധത എപ്പോഴും നിലനിർത്താൻ സാധിക്കുന്ന ലിവിങ്ങ് ടുഗദർ
ഒരർത്ഥത്തിൽ അനുഗ്രഹമാണ്.
കോടതികൾ കയറിയിറങ്ങാതെ
ഇതുപോലെ പിരിയാം
കഥ ഇഷ്ടമായി.
ഭാരം പൂർണമായും ഇറങ്ങിയോ ? അല്പം ശേഷിക്കുന്ന പോലെ,.. അതാണ് എൻ്റെ വായന . നേരിട്ടു പറയാതെ ദൂതനെ അയക്കുന്നു,അനു പറഞ്ഞിട്ടാണ് വന്നത്
എന്ന് പറഞ്ഞപ്പോൾ മൃദുവിലുണ്ടായ ആകുലത . ഇതൊക്കെ ഉള്ളിൻ്റെയുള്ളിൽ പ്രണയം ഉണ്ട് എന്നതിൻ്റെയല്ലേ…
പുതിയ തലമുറ പ്രണയവും സ്നേഹവും ഒക്കെ ഒരു ഭാഗമായാണ് കാണുന്നത് എന്ന്
പൊതുവെ പറയാറുണ്ട്.
പ്രണയഭാരം ഇറക്കിവെക്കുന്നതു തന്നെയാണ് നല്ലത്. നല്ല രചന, ആഖ്യാനരീതി ഇഷ്ടപ്പെട്ടു. കണ്ണീരിൽ മുങ്ങാത്ത പെണ്ണിന്റെ പക്വത ഓരോ വരിയിലുമുണ്ടായിരുന്നു.👍👏❤️
പവിത്രാ ഉണ്ണി നന്നായി എഴുതി ആശംസകൾ അഭിനന്ദനങ്ങൾ👌👍❤️💯🙏🙏🙏
നല്ല എഴുത്ത്. പ്രണയം ഭാരമാകരുത് എന്ന സന്ദേശം ഇഷ്ടപ്പെട്ടു ❤️👌
നിഷ്കളങ്കമായ പ്രണയം മാത്രമേ ശാശ്വതമായി ഉള്ളു.പുകഞ്ഞ കൊള്ളി പുറത്ത്. നന്നായി എഴുതി മോളെ
പ്രണയമെന്നാൽ സ്വയം പണയപ്പെടുത്തുന്നതാണെന്ന തോന്നൽ ഇന്നും പലർക്കുമുണ്ട്. സ്വയം സ്നേഹിച്ചു കൊണ്ട് മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ലേ? തീർച്ചയായും കഴിയും. അത് ഇരു പക്ഷവും അംഗീകരിക്കുമ്പോളാണ് മനോഹരമാവുന്നത്. 😊
പറയാൻ ഭയപ്പെടുന്ന പൊള്ളുന്ന യാഥാർത്ഥ്യം അറിഞ്ഞ മൃദുവിനെ വായിക്കുമ്പോൾ മനസുനിറയെ രേണുക ആയിരുന്നു ..
“പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
ഒഴുകി അകലുന്നു നാം പ്രണയശൂന്യം. “
ഇഷ്ടമായി. വ്യത്യസ്തം മനോഹരം
ലളിതവും ഹൃദ്യവുമായ രചന.നവകാലിക പ്രസക്തവും. ഇഷ്ടപ്പെട്ടു.
ഭാരമുള്ള പ്രണയം.
പ്രണയം ഭാരമേറിയതു തന്നെ. പരസ്പരവിശ്വാസവും പരസ്പരസ്നേഹവുമാണ് അതിനെ ഭാരമില്ലാതാക്കുന്നത്. അവ രണ്ടുമില്ലെങ്കിൽ ആ ഭാരം വൃഥാ വഹിക്കുന്നതെന്തിന് അല്ലേ?
നല്ല രചന പവീ.♥️👌
ഇഷ്ടമായിട്ടോ♥️
ഇനിയും എഴുതണേ
❣️❣️❣️
എടുത്താൽ പൊങ്ങാത്ത ഒന്നും എടുക്കരുത്. പ്രണയമായാലും എന്തായാലും. താഴെ വെച്ചേക്കണം. ലിവിംഗ് ടുഗെദർ നല്ല ഏർപ്പാടായിത്തോന്നുന്നത്. ഇക്കാര്യത്തിലാണ്. ഇഷ്ടപ്പെട്ടു.❤️❤️
പ്രണയം ഭാരമായാൽ പിന്നെ അത് ഇല്ലാതാവുകയാണ് നല്ലത്.